Pages

Saturday, May 12, 2018

ഡെല്‍ഹിയിലെ വട്ടം കറങ്ങലുകള്‍

                  ഹോട്ടല്‍ സ്കൈ വ്യൂവില്‍ എന്റെ പ്രവേശന നടപടികള്‍ കഴിയുമ്പോള്‍ ക്ലോക്കിലെ സൂചികള്‍ അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചിരുന്നു. യാത്രാ ക്ഷീണം അകറ്റാന്‍  ഒന്ന് കുളിക്കാന്‍ തീരുമാനിച്ചു. ബാത്ത്‌റൂമില്‍ കയറിയപ്പോള്‍ OYO എന്നെ ആദ്യമായി സ്വാഗതം ചെയ്തു - ഒരു സോപ്പും പിന്നെ രണ്ട് കുഞ്ഞ് കുപ്പികളില്‍ എന്തോ ചിലതും. ഒരു കുപ്പിയിലേത് ക്രീം ആണെന്ന് മനസ്സിലായി.മറ്റേത് ഹാന്റ് വാഷ് പോലെ എന്തോ ഒന്നും. ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ അത് ഞാന്‍ ബാഗിലാക്കി.
             രാവിലെ എട്ടരക്ക് വസന്ത് കുഞ്ചിലെ AICTE  ആസ്ഥാനത്ത് എത്തണം എന്നതിനാല്‍ ഞാന്‍ വേഗം കിടന്നു.എയര്‍ കണ്ടീഷണറിന്റെ തണുപ്പ് ഏറ്റതോടെ ഉറക്കവും ആരംഭിച്ചു. രാവിലെ നേരത്തെ തന്നെ എണീറ്റ് വീണ്ടും കുളിച്ച് പോകാനൊരുങ്ങി. “OYO" ക്കാര്‍ക്ക് ബ്രേക്ക്‍ഫാസ്റ്റ് ഫ്രീ ആണെന്ന് നേരത്തെ അറിയിപ്പ് കിട്ടിയിരുന്നു. അത് കൃത്യ സമയത്ത് തന്നെ റൂമില്‍ എത്തി - ആലു പരന്ത (ഉരുളക്കിഴങ്ങ് ചപ്പാത്തി) യും അച്ചാറും! അച്ചാറ് കൂട്ടാതെ തന്നെ പരന്ത അണ്ണാക്കിലൂടെ പരന്നൊഴുകി.
             വസന്ത്‌കുഞ്ചിലേക്ക് ബസ്സും ഓട്ടോയും എല്ലാം കിട്ടും എന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ റോഡിലേക്ക് ഇറങ്ങി. ആദ്യം കണ്ട ഓട്ടോക്കാരനെ നേരെ സമീപിച്ചു.

“മാര്‍ഗ്ഗ് ബതാവൊ ?”

ഞാന്‍ ഉടനെ AICTE ആസ്ഥാന ഓഫീസിന്റെ അഡ്രസ് തപ്പി. നെറ്റ് കുറെ നേരം വട്ടം കറങ്ങുന്നതല്ലാതെ മുന്നോട്ട് പോയില്ല. ബി.എസ്.എന്‍.എല്‍ പണി പറ്റിച്ചത് അപ്പോഴാണ് അറിഞ്ഞത്.സമയം ഒമ്പത് മണി കഴിയുകയും ചെയ്തു. ഹോട്ടലില്‍ വൈഫൈ ഉള്ളതിനാല്‍ വീണ്ടും അങ്ങോട്ട് ഓടി. അഡ്രസ് ഡൌണ്‍ലോഡ് ചെയ്ത് വീണ്ടും റോഡിലെത്തി. ഒരു ഓട്ടോക്കാരനെ കാണിച്ചപ്പോള്‍ അദ്ദേഹം വണ്ടി സ്റ്റാര്‍ട്ടാക്കി. അഡ്രസ്സില്‍ പറഞ്ഞ ബ്ലോക്കും സെക്ടറും എത്തി അന്വേഷിച്ചിട്ടും അദ്ദേഹത്തിനും പിടി കിട്ടിയില്ല! നെറ്റ് കിട്ടാത്തതിനാല്‍ ഞാന്‍ കോളേജിലേക്ക് വിളിച്ചു.അപ്പോള്‍ കാളും പോകുന്നില്ല എന്ന് തിരിച്ചറിഞ്ഞു ! എപ്പോഴും മറ്റൊരു സിം കൂടി ഉണ്ടാകേണ്ടത്തിന്റെ ആവശ്യകത അപ്പോള്‍ തിരിച്ചറിഞ്ഞു.

ഓട്ടോ നിര്‍ത്തിയ സ്ഥലത്തിനടുത്ത് ഒരു പെട്ടിക്കട കണ്ടു. അവിടെ ഒരാള്‍ പാത്രം കഴുകിക്കൊണ്ടിരിക്കുന്നു. അയാളോട് അന്വേഷിക്കാന്‍ ഡ്രൈവര്‍ എന്നോട് പറഞ്ഞു. AICTE എന്ന് പറഞ്ഞിട്ട് മനസ്സിലാകാത്ത ഒരു പാട് പേരെ ഇതിനിടയില്‍ കണ്ടുമുട്ടിയതിനാല്‍ ഈ പാത്രം കഴുകുന്നവന് എന്ത് AICTE എന്ന മട്ടില്‍ ഞാന്‍ അറച്ച് നിന്നു. എങ്കിലും ഒന്ന് ചോദിച്ചു നോക്കാം എന്ന് തോന്നി. അത്ഭുതം !!തൊട്ടപ്പുറത്തെ മതില്‍ കഴിഞ്ഞ് അല്പം കൂടി മുന്നോട്ട് നടന്നാല്‍ ഒരു ഗേറ്റ് കാണും എന്നും അത് തന്നെയാണ് അകത്തേക്കുള്ള വഴി എന്നും അയാള്‍ പറഞ്ഞ് തന്നു. അയാള്‍ക്കും ഓട്ടോക്കാരനും നന്ദി പറഞ്ഞ് ഞാന്‍ വേഗം നടന്നു.

മെയിന്‍ ഹാള്‍ നിറഞ്ഞു എന്ന് സെക്യൂരിറ്റി പറഞ്ഞതിനാല്‍ ഞാന്‍ ബാല്‍ക്കണിയിലേക്ക് കയറി.സ്റ്റേജില്‍ ഉപവിഷ്ടരായവരെ ഒരു പൊട്ടുപോലെ മാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂ.നിര്‍ഭാഗ്യവശാല്‍  പ്രാസംഗികരും ക്ലാസ് നയിക്കുന്നവരില്‍ ഭൂരിഭാഗം പേരും മുന്നിലിരിക്കുന്ന സദസ്സ് ഇന്ത്യയുടെ പരിഛേദമാണ് എന്ന് മനസ്സിലാക്കിയില്ല. അവര്‍ ഹിന്ദിയില്‍ കടമ തീര്‍ത്തു. കുറെയോക്കെ മനസ്സിലായി , മനസ്സിലാകാത്തത് വിട്ടു കളഞ്ഞു. ഉച്ചക്ക് ശേഷവും തഥൈവ.കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കര്‍ ഉത്ഘാടനം ചെയ്യുന്ന എന്തോ ഒരു പരിപാടി വൈകിട്ട് ഉണ്ടായിരുന്നു. അതിന് ആളെ കൂട്ടാനായിരുന്നു എല്ലാവരെയും ക്ഷണിച്ചു വരുത്തിയത് എന്ന് അപ്പോഴാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ സഹമന്ത്രിയാണ് പരിപാടിക്കെത്തിയത്. ഇത്രയും ദൂരം താണ്ടി എത്തിയത് എല്ലാം വെറുതെയായി.

വൈകിട്ട് മടങ്ങുമ്പോള്‍ മഹിബാല്‍‌പൂരില്‍ തന്നെ റൂം ബുക്ക് ചെയ്ത മണ്ണാര്‍ക്കാട് MES കോളേജിലെ സലാഹുദ്ദീന്‍ സാറെ പരിചയപ്പെട്ടു. കിട്ടിയ ഓട്ടോയില്‍ അദ്ദേഹത്തിന്റെ റൂമിലേക്ക് മടങ്ങി. ആ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലിനെപ്പറ്റി അറിയില്ല എന്ന് പറഞ്ഞു. വസന്ത്‌കുഞ്ച് റോഡ് ആ ഹോട്ടലിന്റെ പിന്‍‌വശത്ത് കൂടെയാണെന്ന് അറിയിച്ചതിനാല്‍ ഞങ്ങള്‍ ആ ദിശയില്‍ നടന്നു.

സലാഹുദ്ദീന്‍ സാറിന് തിരിച്ച് അതേ വഴി വരാനുള്ളതിനാല്‍ ഓരോ വളവിലെയും അടയാളങ്ങള്‍ നോക്കിയായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്.കുറച്ച് ദൂരം താണ്ടിയപോഴേക്കും റോഡ് ഇടുങ്ങി തുടങ്ങി. എതിരെ ഒരു സഞ്ചിയും തൂക്കി വന്ന ഒരാളോട് ഞങ്ങള്‍ വഴി ചോദിച്ചു. മഹിബാല്‍ പൂര്‍ റെഡ് ലൈറ്റ് എന്ന ലാന്റ് മാര്‍ക്ക് ആയിരുന്നു ഞാന്‍ പറഞ്ഞിരുന്നത്.

“ലാല്‍ ബത്തി ...?? ആവൊ...” ഞങ്ങളെയും കൊണ്ട്, ഞങ്ങള്‍ വന്ന വഴിയിലൂടെ തന്നെ അദ്ദേഹം നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും അല്പം മാറി വലത്തോട്ട് തിരിയുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെ അദ്ദേഹം ഞങ്ങളെ നയിച്ചു.

“അബ് സീധ ജാവൊ...ആപ് വസന്ത്‌കുഞ്ച് റോഡ് മേം പഹുംചേഗ.. ” അദ്ദേഹത്തിന് തിരിയാനുള്ള സ്ഥലമായപ്പോള്‍ അയാള്‍ ഞങ്ങളെ യാത്രയാക്കി.ആ മഹാനഗരത്തില്‍ അത്രയും മാന്യനായ ഒരാളെ കണ്ടതില്‍ എനിക്ക് അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞ പ്രകാരം നേരെ നടന്ന് ഞങ്ങള്‍ മെയിന്‍ റോഡിലെത്തി എന്റെ താമസ സ്ഥലം കണ്ടെത്തി.

പോകുന്ന വഴിയില്‍ കേരള ഹോട്ടല്‍ കണ്ടെങ്കിലും ഡെല്‍ഹിയുടെ തനത് രുചി അറിയാന്‍ ഞങ്ങള്‍ രണ്ട് പേരും തീരുമാനിച്ചു.ഒരു ചെറിയ തട്ടുകടയില്‍ കയറി ഞങ്ങളും ബിരിയാണി തട്ടി. പിറ്റേന്ന് രാവിലെ 100Mbpsനെക്കാളും വേഗതയില്‍ ഡൌണ്‍ലോഡിംഗ് നടന്നപ്പോള്‍ ഏത് ഫുഡ് ആണ് പ്രശ്നക്കാരന്‍ എന്ന് പെട്ടെന്ന് പിടി കിട്ടിയില്ല.


അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4 comments:

Areekkodan | അരീക്കോടന്‍ said...

ആലു പരന്ത (ഉരുളക്കിഴങ്ങ് ചപ്പാത്തി) യും അച്ചാറും! അച്ചാറ് കൂട്ടാതെ തന്നെ പരന്ത അണ്ണാക്കിലൂടെ പരന്നൊഴുകി.

ഷാജി കെ എസ് said...

ചെറിയ ഭാഗങ്ങളായി എഴുതുന്നതിനാൽ വായനാസുഖം തോന്നുന്നില്ല. കുറേക്കൂടി വിവരങ്ങൾ ചേർത്താൽ നന്നാകും എന്ന് തോന്നുന്നു.

ഷാജി കെ എസ് said...

ചെറിയ ഭാഗങ്ങളായി എഴുതുന്നതിനാൽ വായനാസുഖം തോന്നുന്നില്ല. കുറേക്കൂടി വിവരങ്ങൾ ചേർത്താൽ നന്നാകും എന്ന് തോന്നുന്നു.

അരീക്കോടന്‍ said...

ഷാജി...കൂടുതല്‍ പേരും പോസ്റ്റ് നീളം കുറക്കാന്‍ പറഞ്ഞപ്പോഴാ ഇങ്ങനെയാക്കിയത്.

Post a Comment

നന്ദി....വീണ്ടും വരിക