Pages

Tuesday, April 24, 2018

പ്രേത നഗരിയിലേക്ക്...

             അരിചല്‍ മുനയില്‍ സായാഹ്ന സൂര്യന്‍ കടലില്‍ വീഴുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് ധനുഷ്‌കോടിയില്‍ എത്തണമെന്നുണ്ടായിരുന്നു. കാരണം ഇരുട്ട് പരന്നാല്‍ ആ മഹാ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്ന് കൂടി ഭയാനകമായി തോന്നും. പിന്നെ അതിനടുത്തേക്ക് പോകാന്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു ഉള്‍ഭയം തോന്നും. അതുകൊണ്ട് തന്നെയാണ് ധനുഷ്കോടിയെ പ്രേത നഗരം എന്ന് കൂടി പറയുന്നത്. 1964ലെ ചുഴലിക്കാറ്റും 2004ലെ സുനാമിയും കൂടി തകർത്തെറിഞ്ഞ ധനുഷ്കോടി പട്ടണം ഇന്ന് ഏതാനും ഓല മേഞ്ഞ ഷെഡുകള്‍ മാത്രമുള്ള ഒരു സ്ഥലമാണ്. 
              പഴയ നഗരത്തില്‍ പ്രധാനമായും കാണേണ്ടത് അവിടത്തെ റെയില്‍‌വെ സ്റ്റേഷന്റെ ബാക്കി വന്ന കല്ലുകളാണ്. OLD TANK എന്ന ചൂണ്ടു പലകയോടെ റോഡിന്റെ ഒരു വശത്ത് ഒരു കരിങ്കല്‍ ചുമര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. അതായിരുന്നു പോലും ധനുഷ്‌കോടി റെയില്‍‌വെ സ്റ്റേഷന്‍. 1964ലെ കൊടുങ്കാറ്റില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയിന്‍ അതേ പോലെ മണ്ണിനടിയില്‍ താഴ്ന്നു പോയി എന്ന് ഡ്രൈവര്‍ മണികണ്ഠന്‍ പറഞ്ഞു(സത്യം,അല്ലാഹു അ‌അ്‌ലം) . നഷ്ടപ്രതാപത്തിന്റെ സ്മാരകശിലകളുടെ തലയെടുപ്പ് ശരിക്കും ഒന്ന് വേറെത്തന്നെ.
              ആ കാലഘട്ടത്തില്‍ അവിടെ റെയില്‍‌വെയില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് ജലീല്‍ കോയപ്പയുടെ പിതാവ് ഒരു ഓര്‍മ്മ പങ്കുവച്ചു. ധനുഷ്കോടിയില്‍ തീവണ്ടി എത്തുന്നതിനനുസരിച്ച് ഒരു ബോട്ട് ശ്രീലങ്കയിലെ ജാഫ്നയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. അന്ന് പാസ്പോര്‍ട്ടും വിസയും ഒന്നും ആവശ്യമില്ലായിരുന്നു. ധനുഷ്കോടിയില്‍ നിന്നും ജാഫ്നയിലേക്കും തിരിച്ചും വിവാഹം വരെ നടത്തിയിരുന്നു പോലും.
              റെയില്‍‌വെ സ്റ്റേഷന്റെ ശേഷിപ്പുകളുടെ നേരെ എതിര്‍ഭാഗത്താണ് പഴയ ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. ചുറ്റും ഓലമേഞ്ഞ നിരവധി ഷെഡുകളില്‍ കീ ചെയിനും ശംഖ് മാലയും മറ്റു മാലകളും പുതിയ ഉടമസ്ഥരെ തേടുന്നു.സമയം ആറ് മണി ആയിത്തുടങ്ങിയതിനാല്‍ ഇന്നത്തെ കച്ചവടം മതിയാക്കി പലരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. വഴിയും സമയവും തെറ്റിയെത്തുന്ന അല്പം ചിലരില്‍ പ്രതീക്ഷ അര്‍പ്പിച്ച് നാലഞ്ച് പേര്‍ കടയും തുറന്ന് അപ്പോഴും അവിടെ ഇരിപ്പുണ്ട്.
               കൊടുംകാറ്റ് ബാക്കി വച്ചതിനെ ഉപ്പുകാറ്റ് കാര്‍ന്നു തിന്നുന്നത് ആ കടലോരത്തെ എല്ലാ ശേഷിപ്പുകളും പറയുന്നുണ്ട്. അസ്ഥിപഞ്ജരങ്ങളില്‍ നിന്നും ഇഷ്ടികയും കല്ലുകളും ഇപ്പോള്‍ അടര്‍ന്ന് വീഴുമോ എന്ന് കാണുന്നവര്‍ക്ക് തോന്നിപ്പോകും.അള്‍ത്താരയില്‍ നിന്നും പള്ളിമകുടത്തില്‍ നിന്നും ആരൊക്കെയോ ആമേന്‍ പറയുന്നു !എന്റെ തോന്നലിനു  പോലും ആമേന്‍ മറുപടി കിട്ടുന്നു! 
             കിട്ടിയ അവസരം ചെറിയവര്‍ രണ്ട് പേരും വെറുതെക്കളഞ്ഞില്ല. പള്ളിയുടെ തന്നെ തിരു ശേഷിപ്പുകളായ അടര്‍ന്നു വീണ കല്ലുകള്‍ മണലില്‍ അടുക്കി വച്ച് അവര്‍ പുതിയൊരു പള്ളി ഉണ്ടാക്കി കളിച്ചു.
                                          
                ഞാന്‍ കുട്ടികളെ ശ്രദ്ധിച്ച് നില്‍ക്കുമ്പോഴാണ് പള്ളിയുടെ തൊട്ടടുത്ത കടയിലെ ചെറുപ്പക്കാരന്‍ ഒരു കൂട്ടത്തോട് ധനുഷ്‌കോടിയുടെ ചരിത്രം പറയുന്നത് കേട്ടത്. ഞാനും അതിന് ചെവി കൊടുത്തുകൊണ്ട് അവിടെ നിന്നു.

               “പ്രതാപ കാലത്ത്” ധനുഷ്കോടി അറിയപ്പെട്ടിരുന്നത് മിനി സിംഗപ്പൂര്‍ എന്നായിരുന്നു പോലും. എല്ലാ സാധനങ്ങളും കിട്ടിയിരുന്നത് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ എന്നറിയില്ല ഈ പേര് വന്നത്.കടയുടെ പുറകില്‍ കാണുന്ന അവശിഷ്ടങ്ങള്‍ പോസ്റ്റ് ഓഫീസും സ്കൂളും മറ്റും പ്രവര്‍ത്തിച്ചതായിരുന്നുവത്രെ. 1964ലെ ചുഴലിക്കാറ്റ് എല്ലാം നക്കിത്തുടച്ച് വൃത്തിയാക്കി കൊടുത്തു.
                 2004ല്‍ സുനാമി എത്തിയപ്പോള്‍ ഈ സ്ഥലത്ത് കടല്‍, കരയെ ഉപേക്ഷിച്ച് പിന്നോട്ട് പോയി എന്ന് ആ കടക്കാരന്‍ പറഞ്ഞു. അങ്ങനെ മൂന്ന് കിലോമീറ്ററോളം കടലിനടിയില്‍ നിന്നും വെളിയിലേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച അത്ഭുതമുളവാക്കുന്നതാ‍യിരുന്നു.ഇപ്പോള്‍ കരയില്‍ കാണുന്ന പോലെ നിരവധി അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയിലും ഉണ്ട് പോലും !

                 പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെഞ്ചായം വിതറിയ അര്‍ക്കന്‍ മെല്ലെ കടലിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങി. പ്രതാപകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്ന പള്ളിയെയും റെയിൽവേ സ്റ്റേഷനെയും തകർന്ന കെട്ടിടങ്ങളേയും ഇനി വരുന്നവര്‍ക്ക് കൂടി കാണാന്‍ ബാക്കിയാക്കി ഞങ്ങള്‍ തിരിച്ച് കയറി.
            ധനുഷ്കോടിയില്‍ ചെയ്യാനായി ഒരു സംഗതി കൂടി ബാക്കിയുണ്ട്. മറ്റൊന്നുമല്ല , ഒരു ശാപ്പാട് - ഫ്രെഷ് ഫിഷ് ഫ്രൈ.ഡ്രൈവര്‍ മണികണ്ഠന്‍ അതും ഞങ്ങള്‍ക്ക് സാധിച്ചു തന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

അള്‍ത്താരയില്‍ നിന്നും പള്ളിമകുടത്തില്‍ നിന്നും ആരൊക്കെയോ ആമേന്‍ പറയുന്നു !എന്റെ തോന്നലിനു പോലും ആമേന്‍ മറുപടി കിട്ടുന്നു!

© Mubi said...

മനുഷ്യരോട് പിണങ്ങിയ പ്രകൃതി... :(

Areekkodan | അരീക്കോടന്‍ said...

മുബീ...ഇപ്പോള്‍ പിണക്കം ഉണ്ടോ?

Cv Thankappan said...

എല്ലാം മായ്ക്കുന്ന കടല്‍;എല്ലാം വിഴുങ്ങുന്ന കടല്‍!
ആശംസകള്‍ മാഷേ

Post a Comment

നന്ദി....വീണ്ടും വരിക