Pages

Sunday, February 04, 2018

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 8

                  ദേശീയ ഗെയിംസ് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരുപാട് അനുഭവങ്ങള്‍ നല്‍കിയ ആ ഗെയിംസ് ഓര്‍മ്മകളില്‍ ചിലത് ഇനിയും പറയാന്‍ ബാക്കി കിടക്കുന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ( ദേശീയ ഗെയിംസ് അനുഭവങ്ങൾ - 7) യുണ്ട്.

               യൂണിഫോമുകള്‍ കരസ്ഥമാക്കാനായി അന്ന് സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ അവിടെ വളണ്ടിയര്‍മാരെക്കൊണ്ട് നിറഞ്ഞിരുന്നു.എല്ലാവര്‍ക്കും കൂടി യൂണിഫോം നല്‍കുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു.  ഗെയിംസ് തുടങ്ങുന്ന ദിവസം ഇറങ്ങേണ്ട വളണ്ടിയര്‍മാര്‍ക്ക് ആദ്യം യൂണിഫോം നല്‍കുക എന്ന തീരുമാനത്തിലേക്ക് അവസാനം വെന്യൂ മാനേജര്‍മാര്‍ എത്തിച്ചേര്‍ന്നു. അത് പ്രകാരം വിതരണം ചെയ്യുകയും ചെയ്തു.

               രണ്ട് മഞ്ഞ ടീ ഷര്‍ട്ടുകളും (സൈസ് ഒത്ത് കിട്ടിയവര്‍ ഭാഗ്യവാന്മാര്‍) ഒരു ക്യാപും ഒരു പച്ച ടര്‍ക്കിയും കറുത്ത ഷോട്‌സും ഒരു ഓവര്‍കോട്ടും ഒരു ജോഡി ഷൂസും ആയിരുന്നു യൂണിഫോം കിറ്റില്‍ ഉണ്ടായിരുന്നത്. ടീ ഷര്‍ട്ടില്‍ ഒട്ടിച്ചു വച്ച “അമ്മു” എന്ന വേഴാമ്പല്‍ ഒന്നാമത്തെ അലക്കലില്‍ തന്നെ പറന്നു പോകും എന്ന് എന്റെ വളണ്ടിയര്‍മാര്‍ പറഞ്ഞു (അതുപോലെ തന്നെ സംഭവിച്ചു). ക്യാപ് കുഴപ്പമില്ല. ടര്‍ക്കിയും കിടു ആയിരുന്നു - താമസത്തിന് റൂം തരാത്തതിനാല്‍ കിട്ടിയ സ്ഥലത്ത് നിവര്‍ത്തി കിടക്കാനായിരിക്കും അത് തന്നത് ! അത് ഒന്ന് കൂടി കിട്ടിയാല്‍ നന്നായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഷോട്‌സ് കണ്ടപ്പോഴേ ഗ്രൂപ്പിലെ പെണ്‍കുട്ടികളോട് അതും ധരിച്ച് വരരുത് എന്ന് പറയേണ്ടി വന്നു ( അത്രയും നൈസ് ആയിരുന്നു അത്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ച പോലെ ഗുണമേന്മ കുറഞ്ഞതല്ല എന്ന് ഇന്നും എന്റെ മക്കള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും മനസ്സിലാക്കുന്നു). ലൊട്ടോ , പവര്‍ , നൈക്ക് തുടങ്ങീ കമ്പനികളുടെ ഷൂസ്  പ്രതീക്ഷിച്ചെങ്കിലും ഊരും പേരും ഇല്ലാത്ത മാന്തിയാല്‍ പൊളിയുന്ന ഷൂ ആയിരുന്നു കിട്ടിയത്. കടല്‍ തീരത്തായതിനാല്‍ ഞാന്‍ അത് ഫൈനല്‍ ദിവസം മാത്രമേ ധരിച്ചുള്ളൂ. പിന്നീട് ഞാനത് ഇത്താത്തയുടെ മകന് നല്‍കി ( അന്ന് ഏഴാം ക്ലാസുകാരനായിരുന്ന അവന്‍ ഇന്നും അത് ഉപയോഗിക്കുന്നു. അതായത് അതിന്റെ ക്വാളിറ്റിയും പ്രതീക്ഷിച്ച പോലെയായിരുന്നില്ല).
              ഓവര്‍കോട്ട് എന്തിനാണെന്ന് എനിക്ക് പ്രത്യേകിച്ച് മനസ്സിലാകാത്തതിനാല്‍ അത് ധരിക്കാന്‍ ഞാന്‍ ആരെയും നിര്‍ബന്ധിച്ചില്ല.പക്ഷെ ഗ്രൌണ്ടില്‍ വരുമ്പോള്‍ ടീ ഷര്‍ട്ട് നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി.
             ഗെയിംസിന്റെ ഉത്ഘാടനം തിരുവനന്തപുരത്ത് ആയിരുന്നു. കോഴിക്കോട് ആദ്യം തുടങ്ങിയത് ഫുട്‌ബാള്‍ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കീഴിലുള്ള ബീച്ച് വോളി പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് തുടങ്ങിയത്. വേദിയില്‍ എവിടെ നോക്കിയാലും കാണാവുന്ന വിധത്തില്‍ മഞ്ഞക്കിളികളായി എന്റെ വളണ്ടിയര്‍മാര്‍ പല സ്ഥലത്തുമായി വിന്യസിക്കപ്പെട്ടു. മത്സരത്തിന്റെ ഇടവേളകളില്‍ ഗ്രൌണ്ട് നിരപ്പാക്കുന്നത് മുതല്‍ പുറത്ത് പാര്‍ക്കിംഗ് ക്രമീകരണം വരെ ഞങ്ങളുടെ കര്‍ത്തവ്യത്തില്‍ പെട്ടതായിരുന്നു.
                  നാലഞ്ചുപേരെ ഡോക്യുമെന്റേഷന്‍ ആവശ്യത്തിനായി സ്ഥിരം വേണം എന്ന് ആ കമ്മിറ്റി അറിയിച്ചതിനാല്‍ അവര്‍ക്കും കുറച്ച് പേരെ നല്‍കി. ഗെയിംസ് ദിവസങ്ങളില്‍ എടുത്ത കളര്‍ ഫോട്ടോസ്റ്റാറ്റിന്റെ കണക്കുകളും അവര്‍ക്ക് ടി.എ ഇനത്തില്‍ അപ്പപ്പോള്‍ നല്‍കുന്ന തുകകളും കേട്ടപ്പോള്‍ എന്റെ കണ്ണ് തള്ളിപ്പോയി.ഗെയിംസ് കഴിഞ്ഞ് പോകുമ്പോള്‍  ഒരു പ്രിന്റര്‍ വേണമെങ്കില്‍ തരാം എന്നും അവര്‍ അറിയിച്ചു! വില കൂടിയ മറ്റു സാധനങ്ങള്‍ എല്ലാം ഗെയിംസ് കമ്മിറ്റിയിലെ ഉന്നതര്‍ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു പോലും !! ഗെയിംസിന്റെ ഈ കറ എന്നിലേക്ക് പകര്‍ത്താന്‍ ഞാന്‍ സമ്മതിച്ചില്ല.

              മത്സരങ്ങള്‍ തുടങ്ങിയ ദിവസം തന്നെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ വന്നു. അവര്‍ വിളിക്കുമ്പോള്‍ തത്സമയ സ്കോര്‍ അറിയിച്ചു കൊടുക്കണം എന്നായിരുന്നു ആവശ്യം. സ്കോര്‍ ബോര്‍ഡ് കൈകാര്യം ചെയ്യുന്ന വളണ്ടിയര്‍മാരെ ഞാന്‍ അതിന് ഏര്‍പ്പാടാക്കി നമ്പറും നല്‍കിയെങ്കിലും വിളി എന്നും എനിക്ക് തന്നെ വന്നുകൊണ്ടിരുന്നു .അത് എനിക്ക് ഒരു ലോട്ടറിയും നേടിത്തന്നു - അത് പിന്നീട് പറയാം.

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 9

1 comments:

Areekkodan | അരീക്കോടന്‍ said...

സ്കോര്‍ ബോര്‍ഡ് കൈകാര്യം ചെയ്യുന്ന വളണ്ടിയര്‍മാരെ ഞാന്‍ അതിന് ഏര്‍പ്പാടാക്കി നമ്പറും നല്‍കിയെങ്കിലും വിളി എന്നും എനിക്ക് തന്നെ വന്നുകൊണ്ടിരുന്നു .അത് എനിക്ക് ഒരു ലോട്ടറിയും നേടിത്തന്നു

Post a Comment

നന്ദി....വീണ്ടും വരിക