Pages

Tuesday, February 13, 2018

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 11

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 10

ഗെയിംസ് അധികൃതരും കാണികളും അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുമ്പോള്‍ ഗ്യാലറിയില്‍ ഒരു എതിര്‍ ചലനം നടക്കുന്നുണ്ടായിരുന്നു. സമ്മാനദാനവും ഫോട്ടോ എടുക്കലും കഴിഞ്ഞ് എല്ലാവരും സ്ഥലം വിട്ടു തുടങ്ങി. ഞങ്ങളും ദേശീയ ഗെയിംസ് വേദിയില്‍ നിന്നുള്ള അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് നാലഞ്ച് പേരടങ്ങുന്ന ഒരു സംഘം എന്റെ നേരെ വന്നു.

“ ഫെസിലിറ്റേഷന്‍ മാനേജര്‍ ആണല്ലേ?” തറപ്പിച്ചു നോക്കിക്കൊണ്ട് അവരിലൊരാള്‍ ചോദിച്ചു.

“അതെ...” ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു.

“എഞ്ചിനീയറിംഗ് കോളേജില്‍ അല്ലേ ജോലി..? ഗെയിംസ് കഴിഞ്ഞാലും ജോലി വേണം എന്നുണ്ടോ?”

ചോദ്യം മറ്റൊരു ദിശയിലേക്ക് മാറിയപ്പോള്‍ എന്തോ പന്തികേട് സംഭവിച്ചതായി എനിക്ക് മനസ്സിലായി.

“ഗ്രൌണ്ടിനകത്തേക്ക് കയറാന്‍ വളണ്ടിയര്‍മാര്‍ക്ക് ആരാ അനുവാദം നല്‍കിയത്?”

“അത്...ഞാന്‍ കമ്മീഷണര്‍ സാറോട് ചോദിച്ച് അനുവാദം കിട്ടിയ ശേഷം അനുവദിച്ചതാണ്....”

“ഗെയിംസിന്റെ പരിപാടികളില്‍ ഇത്തരം ഒരു ഫ്ലാഷ് മോബ് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?”

“ഇല്ല....പക്ഷെ എല്ലാവരും നന്നായി ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്തല്ലൊ? നിങ്ങളാരാ ഇതൊക്കെ ചോദിക്കാന്‍ ” ഐ.ഡി കാര്‍ഡ് ആരുടെ കഴുത്തിലും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

“ഞങ്ങള്‍ കളക്ടറുടെ ഓഫീസില്‍ നിന്നുള്ളവരാണ്...ഷെഡ്യൂളില്‍ ഇല്ലാത്ത ഒരു പരിപാടി ഗെയിംസ് വേദിയില്‍ നടത്തി നീ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നു.പരിണിത ഫലങ്ങള്‍ എന്തെന്ന് ഗെയിംസ് കഴിയുമ്പോഴേക്കും മനസ്സിലാകും....”

ഞാനും എന്റെ അടുത്തുണ്ടായിരുന്ന ചില വളണ്ടിയര്‍മാരും ഞെട്ടിപ്പോയി. പോലീസ് കമ്മീഷണറുടെ വാക്കാല്‍ പെര്‍മിഷനോടെ എല്ലാവര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ഒരു ഫ്ലാഷ്മോബ് അവതരിപ്പിച്ചതിലുള്ള ഗുരുതരമായ അച്ചടക്ക ലംഘനം ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.

“...ഞാന്‍ എന്ത് തെറ്റാ ചെയ്തത്? വാ കമ്മീഷണറോട് ചോദിക്കാം...” ഞാന്‍ അവരെ പോലീസ് കമ്മീഷണറുടെ അടുത്തേക്ക് ക്ഷണിച്ചു.

“അതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഔദ്യോഗിക പരിപാടിക്കിടയില്‍ നിന്റെ കലാപരിപാടി നടത്താന്‍ നിനക്കെന്ത് അധികാരം?”

എന്റെ ഒരു മറുപടിയും അവര്‍ക്ക് തൃപ്തികരമായില്ല. എന്തോ ഗൂഢലക്ഷ്യം അവര്‍ക്കുള്ളതു പോലെ അവര്‍ എന്നെ കുറ്റവാളിയാക്കി. അതോടെ കുട്ടികള്‍ ഓരോരുത്തരായി എന്റെ ചുറ്റും കൂ‍ടാനും ബഹളം വയ്ക്കാനും ആരംഭിച്ചു.പിന്നീടുള്ള ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കുട്ടികള്‍ തന്നെ നല്‍കി. ഗത്യന്തരമില്ലാതെ, വീണ്ടും കാണാം എന്ന തുറിച്ചു നോട്ടത്തിലൂടെ അവര്‍ ഗ്യാലറിക്ക് പുറത്തേക്കിറങ്ങി.കൂകി വിളിച്ചുകൊണ്ട് കുട്ടികളും അവരുടെ പിന്നാലെ കൂടി. അവര്‍ കാറില്‍ കയറിയതും കുട്ടികള്‍ കാറിന് ചുറ്റും അണിനിരന്നു.

“ഞങ്ങളുടെ സാറിനെ അപമാനിച്ചവരെ ഞങ്ങള്‍ വെറുതെ വിടില്ല...മാപ്പ് പറഞ്ഞിട്ടു പോയാല്‍ മതി...” കുട്ടികള്‍ ശബ്ദമുയര്‍ത്തി.

ഗവ. ഉദ്യോഗസ്ഥരെ തടഞ്ഞാലുള്ള ഭവിഷ്യത്തുകള്‍ മനസ്സിലാക്കാത്ത അവരുടെ പ്രവൃത്തി കണ്ട ഞാന്‍ ഉടനെ അവിടെ എത്തി രംഗം ശാന്തമാക്കന്‍ ശ്രമിച്ചെങ്കിലും തെറ്റ് ചെയ്തവര്‍ മാപ്പ് പറയാതെ വിടില്ല എന്നവര്‍ കട്ടായം പറഞ്ഞു. ഗെയിംസ് വിജയകരമായി പൂര്‍ത്തിയാക്കി അവസാനം കലം ഉടക്കരുത് എന്ന് ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ കാറിന് മുന്നില്‍ നിന്നും വഴിമാറി.

എന്റെ വെന്യൂവിലെ മത്സരങ്ങള്‍ കഴിഞ്ഞതോടെ ആവശ്യപ്പെട്ടാല്‍ തിരിച്ചെത്തണം എന്ന നിര്‍ദ്ദേശത്തോടെ, വളണ്ടിയര്‍മാരെയെല്ലാം ഞാന്‍ പിരിച്ചു വിട്ടു . സമയം ഏറെ വൈകിയതിനാല്‍ അന്നും ഞാന്‍ സൈഫുവിന്റെ വീട്ടില്‍ തങ്ങി.

പിറ്റേന്ന് ഗെയിംസ് വില്ലേജില്‍ എന്നെ കാത്തിരുന്നത് .......


കാത്തിരിക്കൂ, പറയാം.

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 12


1 comments:

Areekkodan | അരീക്കോടന്‍ said...

നിങ്ങളാരാ ഇതൊക്കെ ചോദിക്കാന്‍ ” ഐ.ഡി കാര്‍ഡ് ആരുടെ കഴുത്തിലും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക