Pages

Thursday, November 30, 2017

“തിരുത്ത്” എന്ന വഴിത്തിരിവ്

               ദൈവത്തിന്റെ ഇടപെടലുകൾ കാരണം (എന്ന് ഞാൻ വിശ്വസിക്കുന്ന) ചില തീരുമാനങ്ങൾ സൃഷ്ടിക്കുന്ന വഴിത്തിരിവുകൾ ഉണ്ടാക്കുന്ന ഫലങ്ങൾ ഈ വാചകം പോലെ ഒറ്റ നോട്ടത്തിൽ ഒരെത്തും പിടിയും കിട്ടാത്തതായിരിക്കും. ഈ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നൽകിയ ഒരു സാധാരണ നിർദ്ദേശം അസാധാരണമായ സംഭവ വികാസങ്ങളിലേക്ക് നീങ്ങിയതിന്റെയും നീങ്ങുന്നതിന്റെയും ഒരു ത്രില്ല് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

                കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രസിദ്ധീകരിച്ച് വരുന്ന കയ്യെഴുത്ത് ത്രൈമാസികയായ ‘തിരുത്തി‘ന്റെ പുതിയ ലക്കം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇറക്കാൻ തീരുമാനിച്ചു. അതിനായി മാനന്തവാടി ഡി.വൈ.എസ്.പി ശ്രീ.കെ.എ ദേവസ്യ ഐ.പി.എസ് അവർകളെ ക്ഷണിക്കുകയും ചെയ്തു. ഒക്റ്റോബർ 30ന് ആണെന്ന് തോന്നുന്നു,  ഉച്ച സമയത്ത് പ്രിൻസിപ്പാളിന്റെ വിളി - ഉടൻ റൂമിൽ വരണം,ഡി.വൈ.എസ്.പി കാണാൻ വന്നിരിക്കുന്നു (രണ്ട് ദിവസം മുമ്പേ ഡി.വൈ.എസ്.പി യെ ക്ഷണിച്ച് പങ്കാളിത്തം ഉറപ്പ് വരുത്തിയ ശേഷം പരിപാടിക്ക് പ്രിൻസിപ്പാളുടെ അനുമതി വാങ്ങിയത് അന്ന് രാവിലെയായിരുന്നു). നവംബർ 1ന്റെ പരിപാടിക്ക് വരാൻ ബുദ്ധിമുട്ടുണ്ട് എന്ന് നേരിട്ട് പറയാൻ ആയിരുന്നു ഡി.വൈ.എസ്.പി എന്നെ വിളിപ്പിച്ചത്!!

                 അടുത്ത അതിഥിയെത്തപ്പി അന്ന് വൈകിട്ട് തന്നെ മുൻ വളണ്ടിയർ സെക്രട്ടറിയും “തിരുത്ത്” ഇൻ ചാർജ്ജുമായ അസ്‌ലമിനെ ടൌണിലേക്ക് വിട്ടു. അസ്‌ലം ആളെയും തിരക്കി നടക്കുന്നതിനിടക്കാണ് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസറെ സന്ദർശിക്കാൻ പറയാൻ എനിക്ക് തോന്നിയത്.ആരെയും കിട്ടാതെ നടന്നിരുന്ന അസ്‌ലം അവസാന ശ്രമം എന്ന നിലയിൽ ഡി.എഫ്.ഒ ശ്രീ.കെ.സി പ്രസാദ് ഐ.എഫ്.എസ് അവർകളെ നേരിൽ പോയി കണ്ടു, ക്ഷണിച്ചു.അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

                   നവംബർ 1ന് നാലു മണിക്ക് കൊടിവച്ച ഇന്നോവ കാർ കോളേജിൽ എത്തിയപ്പോഴാണ് ഞാനടക്കം പലരും ഇത് ഇത്രയും വലിയൊരു ഉദ്യോഗസ്ഥനായിരുന്നു എന്നറിഞ്ഞത്.പക്ഷെ പുറത്തിറങ്ങിയത് ഒരു സാധാരണ മനുഷ്യനും !മുമ്പ് ശ്രീ.റിഷിരാജ് സിംഗ് ഐ.പി.എസ് കോളേജിൽ വന്ന അനുഭവം ഞാൻ ഇവിടെ പറഞ്ഞിരുന്നു.ഇത്തരം പരിപാടികളിൽ പങ്കെടുത്ത് പരിചയമില്ലെന്നും പറയേണ്ടത് എന്തെന്ന് അറിയില്ലെന്നും ഡി.എഫ്.ഒ സാർ പറഞ്ഞ തക്കം നോക്കി ഞാൻ ഒരു ചീട്ട് ഇട്ടു. കോളെജിൽ ആരംഭിക്കാനുദ്ദേശിക്കുന്ന ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് വനം വകുപ്പിൽ നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റും , കുട്ടികൾക്ക് ഒരു പ്രകൃതി പഠനക്യാമ്പും ട്രെക്കിംഗും അനുവദിച്ച് കിട്ടുമോ തുടങ്ങീ കാര്യങ്ങൾ പറയാൻ ഞാനാവശ്യപ്പെട്ടു.

                    സ്റ്റേജിൽ കയറിയതോടെ ‘പറയാൻ അറിയാത്ത’ ആ മനുഷ്യൻ ഒരു ഗംഭീര പ്രസംഗം അങ്ങ് കാച്ചി.ഞാൻ ആവശ്യപ്പെട്ട കാര്യങ്ങൾ മറന്നു പോവുമോ എന്ന ആശങ്കയിൽ എന്റെ ചെവി കൂർത്ത് തന്നെ നിന്നു. “........നിങ്ങളുടെ സാർ ആവശ്യപ്പെട്ട പോലെ തിരുനെല്ലിയിൽ എല്ലാവർക്കും ട്രക്കിംഗ് അനുവദിച്ച് തരാം, വിവിധ ബാച്ചുകളായി പോയാൽ മതി. ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് ആവശ്യമായ തൈകൾ സാമൂഹ്യവനവൽക്കരണ വിഭാഗത്തിൽ നിന്നും ലഭ്യമാക്കാം.കൂടാതെ നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന പ്രകൃതി പഠനക്യാമ്പും ഫണ്ട് ലഭ്യതക്കനുസരിച്ച് തരാം...” സദസ്സ് ഈ പ്രഖ്യാപനങ്ങൾ ഹർഷാരവത്തോടെ സ്വീകരിക്കുമ്പോൾ ഞാൻ സ്റ്റേജിൽ സ്തബ്ധനായി ഇരിക്കുകയായിരുന്നു.

പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോൾ ഞാൻ ഡി.എഫ്.ഒ സാറിനോട് ചോദിച്ചു -
“സാർ, ഇവിടെ എത്രകാലം ഉണ്ടാകും ?”

“ചുരുങ്ങിയത് രണ്ട് വർഷം” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു.

                 നവംബർ 24ന് നിശ്ചയിച്ചിരുന്നതും ഞങ്ങൾ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞതുമായ ഒരു പ്രകൃതി പഠനക്യാമ്പ് നവമ്പർ 14ന് അപ്രതീക്ഷിതമായി റദ്ദ് ചെയ്യപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ഡി.എഫ്.ഒയുടെ പ്രഖ്യാപനങ്ങൾ ഓർമ്മ വന്നു. നവമ്പർ 25ന് ഒരു ട്രെക്കിംഗ് സൌകര്യം ലഭിക്കുമോ എന്നറിയാൻ ഞാൻ ആദ്യമായി  ഡി.എഫ്.ഒയെ ഫോണിൽ വിളിച്ചു.

“....അഞ്ച് പേരടങ്ങുന്ന സംഘത്തിന് 1900 രൂപയും ജി.എസ്.ടിയും ആണ് നിരക്ക്.കൂടുതലുള്ള ഓരോ ആൾക്കും 300 രൂപയും ജി.എസ്.ടിയും....”

“കാട്ടിലും ജി.എസ്.ടി ??” ഞാൻ അത്ഭുതം കൊണ്ടു.

“പിന്നെ നിങ്ങൾക്ക് അത് #$ രൂപയാക്കി കുറച്ച് തരാം...”

“ങേ!!” റേറ്റിൽ വന്ന വലിയ അന്തരം കേട്ട് ഞാൻ വീണ്ടും ഞെട്ടി.വെറും ഒരു മണിക്കൂർ നേരത്തെ പരിചയത്തിൽ ഇദ്ദേഹം തന്നതും തരുന്നതുമായ ഓഫറുകൾ സത്യം തന്നെയോ എന്നറിയാൻ അടുത്ത ദിവസം അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ആ സംഭവം നാളെ... 

5 comments:

Areekkodan | അരീക്കോടന്‍ said...

“....അഞ്ച് പേരടങ്ങുന്ന സംഘത്തിന് 1900 രൂപയും ജി.എസ്.ടിയും ആണ് നിരക്ക്.കൂടുതലുള്ള ഓരോ ആൾക്കും 300 രൂപയും ജി.എസ്.ടിയും....”

“കാട്ടിലും ജി.എസ്.ടി ??” ഞാൻ അത്ഭുതം കൊണ്ടു.

© Mubi said...

അതിനങ്ങിനെ നാടും കാടുന്നുള്ള വ്യത്യാസം ഒന്നൂല്യ!ഇവിടെയൊക്കെ ഞങ്ങള്‍ കാട്ടിലായാലും നാട്ടിലായാലും കൊടുക്കണം, പിന്നെ പരിചയത്തിന്റെ പേരില്‍ കുറച്ചൊന്നും കിട്ടില്ല. അതവിടെ നടക്കൂ...

Areekkodan | അരീക്കോടന്‍ said...

Mubi...ജി.എസ്.ടി ഇവിടെ ഇപ്പോള്‍ വന്നതല്ലേയുള്ളൂ.ഇന്നത്തെ ശതമാനമാകില്ല നാളെ !!അത് പരിചയത്തിനനുസരിച്ച് മാറുകയുമില്ല.

സുധി അറയ്ക്കൽ said...

കാട്ടിലും ജി എസ്‌ ടി.കലക്കൻ.ബാക്കി വായിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

Sudhi...Welcome

Post a Comment

നന്ദി....വീണ്ടും വരിക