Pages

Saturday, May 06, 2017

മാനന്തവാടിയിലെ പണിക്ക് അരീക്കോട്ട് കൂലി

"മാനന്തവാടിയിലെ പണിക്ക് അരീക്കോട്ട് കൂലി” ! എന്നതാണ് വര്‍ത്തമാനകാലത്തെ ‘പഴംചൊല്ല്’. ഇന്ന്, പതിരില്ലാത്ത പഴംചൊല്ലായി ഇത്  മാറുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശമ്പളവും പെന്‍ഷനും കൊടുത്ത് കൊടുത്ത് സര്‍ക്കാര്‍ മുടിഞ്ഞു പോയി.അങ്ങനെ  ട്രഷറിയില്‍ പണം കെട്ടിക്കിടക്കാന്‍ ആരോ ഒരു കുബുദ്ധി ഓതി. ഇനി മുതല്‍ എല്ലാ ഗസറ്റഡ് ജീവനക്കാരും ട്രഷറിയില്‍ ഒരു സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് തുടങ്ങണം.ശമ്പളം എന്‍‌കാഷ് ചെയ്ത് എന്റെ കാശാക്കി മാറ്റാന്‍ അത് നിര്‍ബന്ധമാണ്. അങ്ങനെ ഞാനും തുടങ്ങി അപ്പറഞ്ഞ അക്കൌണ്ട്.

പേര് സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് എന്നൊക്കെയാണെങ്കിലും മിനിമം ബാലന്‍സില്‍ കൂടുതല്‍ അതില്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ജാതി-ലിംഗ-മത-രാഷ്ട്രീയ ഭേദമന്യേ മത്സരിച്ചതോടെ ബുദ്ധി ഓതിയവന്‍ മെല്ലെ സ്കൂട്ടായി.പക്ഷെ അന്ന് കോഴിക്കോട് ജില്ലാ ട്രഷറിയില്‍ ആ അക്കൌണ്ട് തുടങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ വെറുതെ ഒന്ന് ചോദിച്ചു-കോഴിക്കോട്ടെ ശമ്പളം അരീക്കോട്ട് വാങ്ങാന്‍ ഇത് വഴി സാധിക്കുമോ?

വര്‍ഷത്തില്‍ വേനലും വേനലില്‍ വര്‍ഷവും ഒക്കെയായി കാലം പിന്നെയും മാറി മറിഞ്ഞു.ഒരു വലം കാലന്‍ അടിയിലൂടെ കോഴിക്കോട്ട് നിന്നും ഞാന്‍ വീണ്ടും വയനാട്ടിലേക്ക് എത്തി.എന്റെ കൂടെത്തന്നെ പാവം എന്റെ ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടിനും സ്ഥലം മാറ്റം കിട്ടി!പക്ഷെ കോഴിക്കോട്ടെ ചൂടില്‍ നിന്നും വയനാട്ടിലെ തണുപ്പിലേക്കുള്ള ആ മാറ്റം എന്റെ സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടിനെ സന്തോഷിപ്പിച്ചു. എന്നെപ്പോലെയുള്ള നാല്പത് പേരുടെ കൂടി മിനിമം ബാലന്‍സ് തുക എപ്പോഴും എന്റെ അക്കൌണ്ടില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് ട്രഷറിയിലും കോര്‍ ബാങ്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയത്.ഈ കലാപരിപാടി നടക്കുന്നതിനാല്‍ ‘ഇടപാടുകള്‍ക്ക് താമസം നേരിട്ടേക്കാം‘ എന്ന മുന്‍‌കൂര്‍ ജാമ്യം എന്നും ട്രഷറിയില്‍ തൂങ്ങി ആടിയിരുന്നു.അപ്പോഴും ഈ സംഗതി എന്താണെന്ന് ചോദിച്ചപ്പോള്‍ 90 ശതമാനം പേരുടെയും ഉത്തരം നാലക്ക അക്കൌണ്ട് നമ്പറ് പത്തക്കമായി മാറ്റുന്ന പരിപാടി എന്നായിരുന്നു.

കാലം പിന്നെയും കൂലം കുത്തി ഒഴുകി.അഞ്ചാം ക്ലാസ്സില്‍ അഞ്ചാം തവണയും തോറ്റ കോയാമുവിന്റെ മലയാളം ടെക്സ്റ്റ് ബുക്കിന്റെ അവസ്ഥയിലായി എന്റെ ട്രഷറി പാസ്ബുക്ക്. അതൊന്ന് മാറ്റിത്തരാന്‍ ട്രഷറിയില്‍ പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ ചെവികൊണ്ടില്ല.ശമ്പളമായി എത്തിച്ചേരുന്ന സംഖ്യയും പിന്‍‌വലിക്കുന്ന സംഖ്യയും ഒഴിവുള്ള ഏതെങ്കിലും ഒരു മൂലയില്‍ കുത്തിക്കൊള്ളിച്ചെഴുതി കാഷ്യര്‍മാര്‍ ശരിക്കും അതിനെ ആദാമിന്റെ കണക്ക് പുസ്തകമാക്കി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം എനിക്ക് കല്പറ്റയിലെ വയനാട് ജില്ലാ ടൂറിസം ഓഫീസില്‍ പോകേണ്ടതായി വന്നത്.ആ ഓഫീസിന് തൊട്ടു താഴെയായിരുന്നു വയനാട് ജില്ലാ ട്രഷറി.കോര്‍ ബാങ്കിങ്ങിന്റെ മഹത്വം മനസ്സിലാക്കാന്‍ ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. മാനന്തവാടിയിലെ അക്കൌണ്ടിലുള്ള പണം കല്പറ്റയില്‍ നിന്നും പിന്‍‌വലിക്കുക എന്നതായിരുന്നു ആ പരീക്ഷണം.

ചെക്ക് പൂരിപ്പിച്ച് ഞാന്‍ പാസ്‌ബുക്കിനൊപ്പം നല്‍കി.എന്റെ പാസ്ബുക്കിന്റെ ദയനീയാവസ്ഥ കണ്ട കൌണ്ടറിലെ ചേച്ചി അതും കൊണ്ട് ഒരു ഷെല്‍ഫിനടുത്തേക്ക് പോയി അതില്‍ നിന്നും ഒരു പുതുപുത്തന്‍ പാസ് ബുക്ക് എടുത്തു!ഇത് മാനന്തവാടിയിലെ അക്കൌണ്ട് ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല.ആദ്യ പേജിലെ വിവരങ്ങള്‍ എല്ലാം ചേര്‍ത്തി എന്നോട് ഒരു പുസ്തകത്തിലും ഒപ്പിടുവിച്ച് ,പുതിയ പാസ്ബുക്കും മാനന്തവാടിയിലെ അക്കൌണ്ടില്‍ കിടക്കുന്ന പുതുപുത്തന്‍പണവും നല്‍കിയപ്പോള്‍ കോര്‍ ബാങ്കിങ്ങിനെ ഞാന്‍ നമിച്ചു.

എന്നാലും എന്റെ മനസ്സില്‍ ആ പഴയ ചോദ്യം ഉരുണ്ടു കളിച്ചു - കോഴിക്കോട്ടെ ശമ്പളം അരീക്കോട്ട് വാങ്ങാന്‍ ഇത് വഴി സാധിക്കുമോ? ഇന്ന് അതിനും ഉത്തരമായി.മാനന്തവാടിയിലെ അക്കൌണ്ടിലുള്ള പണം കല്പറ്റയിലെ പാസ്ബുക്ക് ഉപയോഗിച്ച് അരീക്കോട്ട് നിന്നുംഞാന്‍  പിന്‍‌വലിച്ചു. അതാണ് ഡാ കോര്‍ ബാങ്കിംഗ്.അല്ലാതെ നാലക്കം പത്തക്കം ആയി മാറ്റുന്നതല്ല.

7 comments:

Areekkodan | അരീക്കോടന്‍ said...

ശമ്പളം എന്‍‌കാഷ് ചെയ്ത് എന്റെ കാശാക്കി മാറ്റാന്‍ അത് നിര്‍ബന്ധമാണ്.

SIVANANDG said...

പാടത്തെ പണിക്കു വരമ്പത്തുകൂലിയുമായി ഇതിനു വല്ല ബന്ധവുമുണ്ടോ മാഷേ!

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്‌ജി...പാടവും വരമ്പും ഒന്നും ഇപ്പോ ഇല്ലാത്തതിനാല്‍ മേല്‍ പറഞ്ഞത് ഔട്ട് ഓഫ് സിലബസ് ആയി!!

സുധി അറയ്ക്കൽ said...

എല്ലാം മാറിമാറി വരികയല്ലേ???

Areekkodan | അരീക്കോടന്‍ said...

സുധീ...എല്ലാം ശരിയാവും എന്നല്ലേ !!

© Mubi said...

മാഷ്‌ എല്ലാം ശരിയാക്കി...

Areekkodan | അരീക്കോടന്‍ said...

മുബീ...ഇനിയുമുണ്ട് കുറെ ശരിയാക്കാന്‍

Post a Comment

നന്ദി....വീണ്ടും വരിക