Pages

Tuesday, May 16, 2017

മായാറിലെ ഗുല്‍മോഹര്‍ പൂക്കള്‍

             പണ്ടൊരു കാലത്ത്, മെയ് മാസത്തില്‍ ബത്തേരി-മൈസൂര്‍ റോഡിലൂടെ സഞ്ചരിക്കാന്‍ ഒരു പ്രത്യേക രസമായിരുന്നു. റോഡിനിരുവശവും പൂത്ത് നില്‍ക്കുന്ന ഗുല്‍മോഹറുകള്‍  മണ്ണിലും വിണ്ണിലും വിരിക്കുന്ന ചുവപ്പ് പരവതാനിയായിരുന്നു ഇതിന് കാരണം. പിന്നിലേക്കോടിമറയുന്ന ഗുല്‍മോഹറുകള്‍ക്കൊപ്പം നമ്മുടെ ചിന്തയും അറിയാതെ എവിടെയൊക്കെയോ കറങ്ങിത്തിരിയും.ഒരു പക്ഷെ നമ്മുടെ കാമ്പസ് ജീവിതത്തിലെ ഒരു മരത്തിന് ചുവട്ടിലായിരിക്കും അത് നമ്മെ കൊണ്ടെത്തിക്കുന്നത്. അല്ലെങ്കില്‍ ശാന്തമായി ഒഴുകുന്ന ഒരു പുഴയുടെ തീരത്ത്.അതുമല്ലെങ്കില്‍ ഒരു കുളിര്‍ക്കാറ്റ് വീശുന്ന പുല്‍മേട്ടില്‍... അങ്ങനെയുള്ള ഒരു തീരമാണ് മായാര്‍. മേയില്‍ മായാറിലേക്കുള്ള വഴി ഊഷരമാണെങ്കിലും ഒരിക്കല്‍ കണ്ടാല്‍ ഏത് കമിതാക്കളും വീണ്ടും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഒരു തീരമായിരിക്കും മായാര്‍ എന്ന് തീര്‍ച്ച.
           തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു ഉള്‍ഗ്രാമമാണ് മായാര്‍.റോഡ് അവിടെ അവസാനിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്.അല്ലെങ്കിലും ആ മനോഹര തീരത്ത് അത് അവസാനിക്കുന്നതാണ് ഒരു കാവ്യഭംഗി. അടര്‍ന്നു വീഴുന്ന ഓരോ ഗുല്‍മോഹര്‍ പൂക്കളും പറയുന്ന പ്രണയത്തിന്റെ കഥകള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം. ഈ നാട്ടുവഴിയെ ഇത്രയധികം ഗുല്‍മോഹര്‍ മരങ്ങള്‍ നട്ടതും അറബിക്കഥയിലെ ഏതെങ്കിലും ഒരു അനശ്വര പ്രണയകഥയിലെ  കാമുകനായിരിക്കാം. 
                മായാറിലേക്ക് ഞങ്ങളെ വരവേറ്റത് ഒരു ആട്ടിടയനും കുറെ ചെമ്മരിയാടുകളുമാണ്. നദിക്കരയില്‍ മേയുന്ന കുറെ പശുക്കളും രണ്ട് മൂന്ന് ഇളനീര്‍ കച്ചവടക്കാരും മസാല തേച്ച മാങ്ങ വില്‍ക്കുന്ന മിതേഷ് എന്ന ബാലനും സൈക്കിളില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന രണ്ട് പയ്യന്മാരും ആണ് മായാറിന്റെ തീരത്തെ ജീവന്റെ പെരുമാറ്റം! അല്ലെങ്കിലും പ്രണയ തീരത്ത് ഇത്രയും ഒക്കെ തന്നെ ധാരാളം. ഒരു ഗുല്‍മോഹര്‍ തണലില്‍ അല്പനേരം കണ്ണടച്ചിരുന്നാല്‍ നീലഗിരിയെ തഴുകി വരുന്ന ഒരു കുളിര്‍കാറ്റ് നിങ്ങളുടെ കാതിലും ഒരു പ്രണയഗീതം മന്ത്രിക്കും.
               ഗുണ്ടല്‍‌പേട്ടിലെ ഏതോ ഒരു സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മിതേഷ് മസാല മാങ്ങയുമായി വന്നപ്പോള്‍ ആ മുഖത്തെ നിഷ്കളങ്കത ഞങ്ങളെ ആകര്‍ഷിച്ചു. ഇരുപത് രൂപ കൊടുത്ത് രണ്ട് മാങ്ങകള്‍ വാങ്ങിയപ്പോള്‍ അവന് സന്തോഷമായി. എന്റെ വക ഒരു പോക്കറ്റ് മണി കൂടി നല്‍കിയപ്പോള്‍ അവന്‍ വീണ്ടും മാങ്ങ തന്നു.കൂടുതല്‍ നല്‍കിയ സംഖ്യ അവനുള്ള സമ്മാനമാണ് എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് നിഷ്കളങ്കമായ ഒരു സന്തോഷം പെയ്തിറങ്ങി. ഗുല്‍മോഹര്‍ പൂക്കളുടെ ചുവന്ന തണലില്‍ മിതേഷിന്റെ മുഖത്തെ സന്തോഷത്തിന്റെ മഴവില്ല്  അവനെ ഞങ്ങളുടെ കൂടെ തന്നെ ഏറെ നേരം പിടിച്ചിരുത്തി. ഇതിനിടയില്‍ ലുലു മോള്‍ ഒരു ‘അപൂര്‍വ്വ ജീവിയെ’ ക്യാമറയില്‍ പകര്‍ത്തി!!
          മിതേഷുമായുള്ള ഞങ്ങളുടെ ചങ്ങാത്തം ഒരു സൈക്കിള്‍ ബാലനെയും അങ്ങോട്ടടുപ്പിച്ചു. അവന്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ഞങ്ങളുടെ അടുത്തെത്തി. അവന്റെ അനുവാദത്തോടെ ഞാന്‍ സൈക്കിളില്‍ കയറി ഒരു പരീക്ഷണം നടത്തി.
               സൂര്യന്‍ ഒന്ന് കൂടി താഴ്ന്നാല്‍, മായാര്‍ തീരത്ത് കൂടി കുളിര്‍കാറ്റും കൊണ്ട് ഗുല്‍മോഹര്‍ മരങ്ങള്‍ക്കടിയിലൂടെ സൈക്കിളില്‍ ഒരു സവാരി നടത്തിയാല്‍ ലഭിക്കുന്ന അനുഭൂതി അപ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടു.നിലാവുള്ള രാത്രിയിലെ ഈ ഗുല്‍മോഹര്‍ തീരവും ഞാന്‍  മനസ്സില്‍ ഒന്ന് വെറുതെ വരച്ചു നോക്കി.പക്ഷെ സമയം അനുവദിക്കാത്തതിനാല്‍ അവ മായാരൂപങ്ങളായി മനസ്സില്‍ തന്നെ നില്‍ക്കുന്നു.
             ഈ മനോഹര തീരത്ത് ഇനിയും എന്നെങ്കിലും  എന്നെയും കൊണ്ട് എന്റെ മക്കളോ മരുമക്കളോ എത്തിയേക്കാം. അതും ഗുല്‍മോഹര്‍ പൂക്കള്‍ പ്രണയകഥകള്‍ ചൊല്ലുന്ന മെയ് മാസത്തിലായിരിക്കണേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

(ക്യാമറ : ലുലു മോള്‍ )

6 comments:

Areekkodan | അരീക്കോടന്‍ said...

നിലാവുള്ള രാത്രിയിലെ ഈ ഗുല്‍മോഹര്‍ തീരവും ഞാന്‍ മനസ്സില്‍ ഒന്ന് വെറുതെ വരച്ചു നോക്കി....വരൂ മായാറിലെ ഗുല്‍മോഹര്‍ തണലിലേക്ക്.

മൻസൂർ അബ്ദു ചെറുവാടി said...

ഗുൽമോഹർ പൂക്കളില്ലാത്ത സീസൺ മായാർ എന്നും ഒരു അപൂർണ്ണതയാണ് . നല്ല വിവരണം മാഷേ

Areekkodan | അരീക്കോടന്‍ said...

മന്‍സൂര്‍...അതെയതെ,ഗുല്‍മോഹര്‍ തണല്‍ തന്നെ മായാറിന്റെ ഭംഗിയുടെ രഹസ്യം

© Mubi said...

മായാറിന്‍റെ സൗന്ദര്യം!

Cv Thankappan said...

സൈക്കിള്‍സവാരി....
രസായി വിവരണവും
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

മുബീ...മായാര്‍ ഇപ്പോഴും എന്നെ മാടിവിളിക്കുന്നു.

തങ്കപ്പേട്ടാ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ ഒന്നാണ് അറിയാത്ത നാട്ടിലൂടെയുള്ള സൈക്കിള്‍ സവാരി.

Post a Comment

നന്ദി....വീണ്ടും വരിക