Pages

Friday, February 10, 2017

താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്

അപ്പോള്‍ പറഞ്ഞു വരുന്നത് താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ് എന്നെ സഹായിച്ച കഥകള്‍. ഞാന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയി ചാര്‍ജ്ജ് എടുത്ത ശേഷം എത്ര തവണ കളമശ്ശേരിയില്‍ പോയി എന്ന് എനിക്കറിയില്ല. അത്യാവശ്യം നന്നായി പ്രവര്‍ത്തിക്കുന്ന മിക്ക യൂണിറ്റുകളിലെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.

കളമശ്ശേരിയിലെ യോഗങ്ങള്‍ എല്ലാം തെക്ക് നിന്നും വടക്കു നിന്നും വരുന്ന ട്രെയിനുകള്‍ ആലുവ എത്തുന്ന സമയത്തിനനുസരിച്ചാണ് ക്രമീകരിക്കാറ്. നിര്‍ഭാഗ്യവശാല്‍ വടക്ക് നിന്നുള്ള രണ്ട് ട്രെയിനും പിടിക്കണമെങ്കില്‍ ഞാന്‍ തലേ ദിവസം റെയില്‍‌വെ സ്റ്റേഷനില്‍ എത്തണം , നാട്ടില്‍ നിന്നുള്ള ബസ്, ട്രെയിന്‍ പോയി അഞ്ച് മിനുട്ട് കഴിഞ്ഞേ കോഴിക്കോട്ടെത്തൂ എന്നത് തന്നെ കാരണം. ഏതെങ്കിലും ഒരു ഡ്രൈവര്‍ കനിഞ്ഞാല്‍ ഒഴിവാക്കാവുന്ന പ്രശ്നം.പക്ഷേ രണ്ടും നടക്കാത്ത സ്വപ്നം.

അതേപോലെ തന്നെയാണ് മീറ്റിംഗ് കഴിഞ്ഞുള്ള അവസ്ഥയും.രണ്ട് മണിക്ക് ശേഷമാണ് കഴിയുന്നതെങ്കില്‍ ഏത് ട്രെയിനിന് പോന്നാലും അന്ന് രാത്രി റെയില്‍‌വെ സ്റ്റേഷനെ തറവാട് എന്ന് ഉറപ്പ്. ബസ്സിനാണെങ്കിലും ഏതെങ്കിലും ബസ്‌സ്റ്റാന്റില്‍ രാത്രിയുറക്കം സോറി രാത്രികറക്കം നിര്‍ബന്ധം.

അങ്ങനെ ഏതോ ഒരു മാര്‍ച്ച് മാസത്തിലെ ഒരു ദിവസം. കളമശ്ശേരിയിലെ യോഗം കഴിഞ്ഞത് രണ്ടരക്ക്. രാവിലെ അങ്ങോട്ട് എത്തിയ കണക്കനുസരിച്ച് തിരിച്ചെത്താന്‍ പറ്റും എന്ന് തോന്നിയതിനാല്‍ അടുത്ത ബസ്സിന് ഞാന്‍ തൃശൂരിലേക്ക് കയറി. അന്നാണ് ആദ്യമായി താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിനെ ഞാന്‍ പരിചയപ്പെട്ടത്.നാലരയായപ്പോള്‍ എന്റെ മനസ്സ് കുളിര്‍പ്പിച്ച് കൊണ്ട് ആ ബസ് തൃശൂര്‍ ബസ്‌സ്റ്റാന്റില്‍ എന്റെ മുന്നില്‍ വന്ന് നിന്നു. അന്ന് എട്ടു മണിയോടെ ഞാന്‍ വീട്ടില്‍ എത്തുകയും ചെയ്തു.

അടുത്ത തവണ യോഗം കളമശ്ശേരി ആയിരുന്നില്ല. എറണാകുളം അപ്പുറം ഏതോ ഒരു മീറ്റിംഗ് കഴിഞ്ഞുള്ള വരവായിരുന്നു.കിട്ടിയ ബസ്സുകളില്‍ കയറി ഞാന്‍ പെരിന്തല്‍മണ്ണ വരെ എത്തി. മഞ്ചേരിയിലേക്ക് എന്തെങ്കിലും വാഹനം കിട്ടും എന്ന പ്രതീക്ഷയില്‍ ബസ് കാത്ത് നിന്നു.പ്രതീക്ഷ തെറ്റിയില്ല , അസമയത്ത് ഒരു സൂപ്പര്‍ ഫാസ്റ്റ്.ബോര്‍ഡിലേക്ക് നോക്കിയ നിമിഷം ഞാന്‍ ദൈവത്തെ സ്തുതിച്ചു - താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!

മറ്റൊരു ദിവസം.  വീണ്ടും കളമശ്ശേരിയിലെ ഒരു യോഗം കഴിഞ്ഞ് ആലുവ നിന്നും ഞാന്‍ ട്രെയിന്‍ കയറി. മുക്കിയും മൂളിയും ആ വണ്ടി ഏതൊക്കെയോ സ്റ്റേഷനില്‍ നിര്‍ത്തിയതോടെ, നിന്ന് യാത്ര ചെയ്യുന്നതിന്റെ ‘സുഖം’ കൂടി അറിഞ്ഞു. ഇനി മുതല്‍ വൈകി പുറപ്പെടുന്ന ദിവസങ്ങളില്‍ ബസ് യാത്ര തന്നെ നല്ലതെന്ന ബോധം അന്നുണ്ടായി. തൃശൂരില്‍ ആ വണ്ടി എത്തുമ്പോള്‍ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ റോഡിലേക്ക് ഓടാന്‍  ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചു. അത്യാവശ്യം കനമുള്ള ബാഗും കൊണ്ട് ഞാന്‍ ഓടി റോഡില്‍ എത്തിയ ഉടനെ ഒരു സൂപ്പര്‍ഫാസ്റ്റ് വരുന്നു.ബോര്‍ഡിലേക്ക് നോക്കിയ നിമിഷം ഞാന്‍ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു - താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!

ഇപ്പോഴിതാ ഇക്കഴിഞ്ഞ ആഴ്ച കളമശ്ശേരിയില്‍ നിന്ന് നേരിട്ട് താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!


ഇനിയും ഈ താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിന് എന്നെ വഹിക്കാനുള്ള യോഗം എത്ര ഉണ്ടോ ആവോ??


1 comments:

Areekkodan | അരീക്കോടന്‍ said...

ഇനിയും ഈ താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിന് എന്നെ വഹിക്കാനുള്ള യോഗം എത്ര ഉണ്ടോ ആവോ??

Post a Comment

നന്ദി....വീണ്ടും വരിക