Pages

Saturday, December 31, 2016

സേവനത്തിന്റെ ഏഴ് ദിനരാത്രങ്ങള്‍

                 കഴിഞ്ഞ ഏഴ് ദിനരാത്രങ്ങള്‍ മനസ്സില്‍ നിന്നും എന്നെങ്കിലും മായുമോ എന്നറിയില്ല. കാരണം എന്റെ പ്രിയപ്പെട്ട എണ്‍പതിലധികം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം മാനന്തവാടിയിലെ സാധാരക്കാരായ കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി സ്കൂളില്‍ ക്യാമ്പ് ചെയ്ത്, വയനാട് ജില്ലയിലെ അശരണരും അഗതികളുമായ നിരവധി പേര്‍ ചികിത്സ തേടി എത്തുന്ന വയനാട് ജില്ലാ ആശുപത്രിയിലെ കേടുപാടായ ഫര്‍ണ്ണീച്ചറുകളും ഉപകരണങ്ങളും മറ്റും റിപ്പയര്‍ ചെയ്യുകയായിരുന്നു ഈ അവധിക്കാലത്തെ ജോലി.
              നാഷണല്‍ സര്‍വീസ് സ്കീമിന്റെ ബാനറില്‍ ഞാന്‍ ഇന്നോളം ചെയ്ത പ്രവര്‍ത്തികളില്‍ ഏറ്റവും സന്തോഷം തരുന്നത് ഈ പ്രവര്‍ത്തനം തന്നെയാണ്.കാരണം 30 ലക്ഷത്തിലധികം രൂപയുടെ ആസ്തിയാണ് ഏഴ് ദിവസം കൊണ്ട് എന്റെ പ്രിയപ്പെട്ട മക്കളും അഞ്ചാറ് പേരടങ്ങുന്ന ടെക്നിക്കല്‍ സ്റ്റാഫും കൂടി പുനര്‍നിര്‍മ്മിച്ചത്.”പുനര്‍ജ്ജനി” എന്ന പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട് ക്യാമ്പ് സമാപിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഒരു രോഗിയുടെ ഹൃദയം തുറന്ന അഭിപ്രായം ഇങ്ങനെ - “എവിടെ നിന്നോ കുറച്ച് കുട്ടികള്‍ വന്ന് കട്ടിലുകള്‍ കുറെ നന്നാക്കി തന്നതിനാല്‍ കിടക്കാന്‍ ഒരു ഇടം കിട്ടി....”
 
 
                 ഇന്ന് മുതല്‍ തൂവെള്ള ബനിയനില്‍ ചെളിപുരണ്ട എന്റെ ആ മക്കളെ ആശുപത്രിയില്‍ കാണില്ല...പക്ഷെ പലരുടെ കണ്ണുകളും ഞങ്ങളെ അവിടെ തിരഞ്ഞുകൊണ്ടെ ഇരിക്കും...കൈ പിടിച്ച് അല്പം നടക്കാന്‍ , ആവശ്യമായ രക്തം കിട്ടാന്‍ , ഒരു നേരത്തെയെങ്കിലും ഭക്ഷണം കിട്ടാന്‍, സര്‍ജറിക്കാവശ്യമായ പണം സ്വരൂപിക്കാന്‍...ഈ ഏഴ് ദിവസം റിപ്പയറിംഗ് ജോലികള്‍ക്കിടയില്‍ ഇതും എന്റെ മക്കള്‍ ചെയ്യുന്നുണ്ടായിരുന്നു.
                2016 കാലയവനികക്കുള്ളിലേക്ക് വലിയുമ്പോള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്.പുതിയ ഒരു വര്‍ഷം പുലരുന്നതിലല്ല, ആദിവാസികള്‍ അടക്കമുള്ള നിരവധി പേരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ത്താന്‍ സാധിച്ചതില്‍...ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍വിടാന്‍ സഹായിച്ചതില്‍...ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിത ദൌത്യം മനസ്സിലാക്കാന്‍ പറ്റിയതില്‍...
പുതുവത്സരാശംസകള്‍...

Thursday, December 29, 2016

ഭാഗ്യവാൻ

          ഭാഗ്യക്കുറിയിൽ എനിക്ക് താല്പര്യമില്ല. അദ്ധ്വാനിക്കാതെ കിട്ടുന്ന പണം പിണമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ സാധനം വാങ്ങിയാൽ കിട്ടുന്ന അല്ലെങ്കിൽ കൂപ്പൺ പൂരിപ്പിച്ചിട്ടാൽ പങ്കെടുക്കാവുന്ന ലക്കി ഡ്ര്വ, അടിക്കുറിപ്പ് മത്സരം പോലെയുള്ളവയിൽ പങ്കെടുക്കാറുണ്ട്.

          ക്രിസ്മസ് അവധിക്കായി കോളേജ് പൂട്ടുന്നതിന് മുമ്പ് കോളേജിൽ എന്റെ ഡിപ്പാർട്ട്മെന്റായ കമ്പ്യൂ‍ട്ടർ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഒരു കേക്ക് മുറിക്കാനും ഒന്ന് ഒരുമിച്ച് അല്പ നിമിഷങ്ങൾ ചെലവഴിക്കാനും തീരുമാനിച്ചു. ആയതിലേക്ക് ഒരു നൂറ് രൂപ എല്ലാവരും സംഭാവന ചെയ്തു. ഇതോടൊപ്പം ഒരു ഭാഗ്യവാൻ തെരഞ്ഞെടുപ്പും (മണ്മറയുന്ന വർഷത്തിലേതോ അതോ കർട്ടന് പിന്നിൽ നിന്ന് പുറത്ത് ചാടാൻ വെമ്പുന്ന വർഷത്തിലേതോ എന്ന് അറിയില്ല) നടത്താൻ തീരുമാനിച്ചിരുന്നു.

      കഴിഞ്ഞ വർഷം ഈ നറുക്കെടുത്തത് ഞാനായിരുന്നു. ഭാഗ്യശാലി(നി) രാജേശ്വരി ടീച്ചറും.കേക്ക് മുറിച്ചത് ഡിപ്പാർട്ട്മെന്റ് തലവനും.ഇത്തവണ നറുക്കെടുക്കുന്നത് ഡിപ്പാർട്ട്മെന്റിന് പുറത്ത് നിന്നുള്ളതും എന്നാൽ എപ്പോഴും ഡിപ്പാർട്ട്മെന്റ് പരിസരത്ത് കാണുന്നതുമായ സാനിറ്ററി വർക്കർ ടെൽമയാകട്ടെ എന്ന് തീരുമാനിച്ചു.കേക്ക് മുറിക്കാൻ വകുപ്പ് തലവൻ ഇല്ലാത്തതിനാൽ ആര് അടുത്തത് എന്ന് ഒരു സംശയം ഉയർന്ന് നിൽക്കെ, അത് തെരഞ്ഞെടുക്കാൻ പോകുന്ന ഭാഗ്യവാനാകട്ടെ എന്ന് ആരോ പറഞ്ഞു. നിരവധി കേക്കുകളെ രക്തസാക്ഷിയാക്കിയ എനിക്ക് ആ അവസരം ലഭിക്കില്ല എന്ന് പെട്ടെന്ന് തോന്നി.

         പേപ്പറിൽ എഴുതിയ നറുക്കുകൾ മുഴുവൻ മേശപ്പുറത്ത് ഇട്ട് അതിൽ നിന്നും ഒന്ന് എടുക്കാൻ ടെൽമ കൈ നീട്ടിയതോടെ എന്റെ ഉള്ളീൽ ആരോ പറഞ്ഞു “ഇത്തവണയും കേക്കിന്റെ അന്തകൻ നീ തന്നെ….”. ഉള്ളിന്റെയുള്ളീൽ നിന്നും കേട്ട ആ വാക്ക്  മുഴുവനാകുന്നതിന് മുമ്പെ ടെൽമ നറുക്ക് നിവർത്തി പേര് വായിച്ചു “ആബിദ് തറവട്ടത്ത്”


        അങ്ങനെ ഞാൻ ഭാഗ്യവാനും കൂടിയായി. 500 രൂപ സമ്മാനമായി സ്വീകരിച്ച് അതിനുള്ള അഡീഷണൽ ഡ്യൂട്ടിയായ കേക്ക് മുറി പണിയും ചെയ്ത് അതെല്ലാം കഴിച്ച് വരും വർഷത്തിന് സ്വാഗതമോതി ഞങ്ങൾ പിരിഞ്ഞു.


Wednesday, December 21, 2016

പ്രതിജ്ഞകള്‍ പ്രതികളാകുന്നോ?


        ഡിസംബര്‍ പിറന്ന ശേഷം 15 ദിവസം പിന്നിടും മുമ്പ് മൂന്ന് പ്രതിജ്ഞകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്കാരനും  കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറുമായ എനിക്ക് എടുക്കേണ്ടി വന്നത്. ഡിസമ്പര്‍ ഒന്നിന് ലോക എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് ആയിരുന്നു ഗവന്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഈ മാസത്തെ ആദ്യ് പ്രതിജ്ഞ.കൃത്യം ഒരാഴ്ച കഴിഞ്ഞ് ഡിസമ്പര്‍ എട്ടിന് കേരള സര്‍ക്കാരിന്റെ നവകേരള മിഷനോടനുബന്ധിച്ചുള ഹരിത കേരളം പദ്ധതിയുടെ ഉത്ഘാടന ദിവസവും ഒരു പ്രതിജ്ഞ തയ്യാറാക്കുകയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അതേറ്റ് ചൊല്ലുകയും ചെയ്തു. ഡിസമ്പര്‍ 14ന് ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ചും പ്രതിജ്ഞ എടുത്തു.

         പ്രതിജ്ഞ എടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല. മേല്‍ പറഞ്ഞ മൂന്ന് അവസരങ്ങളിലും എടുത്ത പ്രതിജ്ഞ ജീവിതത്തില്‍ പാലിക്കപ്പെട്ടാല്‍ വളരെ നല്ലതു തന്നെ. പക്ഷെ മുകളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതിനനുസരിച്ച് എടുക്കുന്ന പ്രതിജ്ഞകള്‍ക്ക് എത്രമാത്രം ജീവന്‍ ഉണ്ടാകും എന്നതില്‍ സംശയമുണ്ട്.
         
         അടിച്ചേല്‍പ്പിക്കുന്ന പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പകരം അതിന്റെ കാമ്പ് ജീവിതത്തില്‍ പകര്‍ത്താനു സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും കൂടുതല്‍ മഹത്തരം.ഉദാഹരണത്തിന് എയ്‌ഡ്‌സ് ദിനത്തില്‍ പ്രതിജ്ഞ ചൊല്ലുന്നതിന് പകരം അവര്‍ക്കായി ഇതുവരെ ഓരോരുത്തരും ചെയ്ത സേവനങ്ങളെപ്പറ്റി ഒരു ചോദ്യാവലി നല്‍കാമായിരുന്നു.അതിലൂടെ ഒരു സ്വയം തിരിച്ചറിവെങ്കിലും സൃഷ്ടിക്കാം. ഹരിതകേരളം പ്രതിജ്ഞക്കപ്പുറം പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.അന്ന് എടുത്ത പ്രതിജ്ഞയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും ജൈവ പച്ചക്കറി രംഗത്തും ജല സംരക്ഷണ രംഗത്തും ഒരാഴ്ചകൊണ്ട് എന്ത് ചെയ്തു എന്ന് ഒരു റിപ്പോര്‍ട്ട് ചോദിച്ചാല്‍ പലരും മേലോട്ട് നോക്കും.ഊര്‍ജ്ജ സംരക്ഷണ രംഗത്തും മലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിജ്ഞക്കപ്പുറം എവിടെയും എത്തുന്നില്ല എന്നതാണ് സത്യം.

        കോളേജില് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് ഇത്തരം എല്ലാ ചടങ്ങുകളുടെയും ചാര്‍ജ്ജ് നല്‍കുന്നത്. എല്ലാ ആഴ്ചയും പ്രതിജ്ഞ എടുക്കുന്നതിന് ആള്‍ക്കാരെ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ടും കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങളും ഞങ്ങള്‍ സഹിക്കുകയേ നിവൃത്തിയുളൂ. പ്രതിജ്ഞകളും നേതൃത്വം നല്‍കുന്നവരും പ്രതികളാകുന്ന അവസ്ഥ ഒഴിവാക്കിയേ തീരൂ.

(ഈ പ്രതികരണം ഇന്ന് 21/12/2016ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത് താഴെ)

Monday, December 19, 2016

ശരിക്കും സത്യമോ ??

             അരീക്കോടൻ സ്ടോബറി എന്ന ഈ പോസ്റ്റ് ഇട്ടത് ഇന്നലെ രാത്രി 10:13ന്. കൃഷിയെപ്പറ്റി എഴുതുമ്പോൾ സാധാരണ ചെയ്യുന്ന പോലെ മൂന്ന് ഗ്രൂപ്പുകളിൽ ഞാൻ ഈ പോസ്റ്റ് ഷെയർ ചെയ്തു. ഇന്ന് വൈകുന്നേരം 4 മണിക്ക് ബ്ലോഗർ ഡാഷ്ബോർഡ് നോക്കി ഞാൻ ഞെട്ടിപ്പോയി.18 മണിക്കൂർ ആകുമ്പോഴേക്കും പോസ്റ്റ് സന്ദർശിച്ചവർ 738 !!കമന്റിടാൻ സൌമനസ്യം കാണിച്ചത് എഴുത്തുകാരി ചേച്ചി മാത്രം !!!(ഇത് സർവ്വ സാധാരണമാണ്).
4PM 19/12/2016

24 മണിക്കൂർ തികയുന്ന 20/12/16 രാത്രി 10:13ന് എന്റെ കണ്ണ് തള്ളിപ്പോയി. 1012 പേർ ഈ പോസ്റ്റിലൂടെ കയറി നിരങ്ങിക്കഴിഞ്ഞു! ഇത് ശരിക്കും സത്യമോ അതോ ഗൂഗിൾ വക വല്ല ഫൂളാക്കലോ?



Sunday, December 18, 2016

അരീക്കോടന്‍ സ്റ്റ്രോബറി

“എന്റെ വീട്ടില്‍ സ്റ്റ്രോബറി ഉണ്ടായി...”

“ഒന്ന് പോടാ പൊട്ടാ...സ്റ്റ്രോബറി ഊട്ടിയിലേ ഉണ്ടാകൂ...”

കുട്ടിക്കാലത്ത് മള്‍ബെറി എന്ന ചെടി സ്റ്റ്രോബറിയാണെന്ന് തെറ്റിധരിച്ച് സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ട ആ വാക്കുകള്‍ക്ക് ഇന്ന് മറുപടി ആയി.

ഞാന്‍ തുടരുന്ന ഫലവൃക്ഷപിരാന്തുകളില്‍  സ്റ്റ്രോബറി ഇടം പിടിച്ചത് എന്റെ വളണ്ടിയര്‍ ആയിരുന്ന അപര്‍ണ്ണയുടെ ഒരു വെറും വാക്കായിരുന്നു. കോളേജില്‍ ഒരു ഫലവൃക്ഷത്തോട്ടം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അധികം ചെലവും പ്രയത്നവും കൂടാതെ ഉണ്ടാക്കാവുന്ന ഫലം എന്ന നിലക്കാണ് അനുഭവത്തിലൂടെ അപര്‍ണ്ണ സ്റ്റ്രോബറി പരിചയപ്പെടുത്തിയത്. 

കോളേജില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷെ ഇക്കഴിഞ്ഞ പൂജാ അവധിയില്‍ കുടുംബ സമേതം വയനാട് സന്ദര്‍ശിച്ചപ്പോള്‍ അപര്‍ണ്ണയുടെ വീട്ടിലും ഒന്ന് കയറി. തിരിച്ച് പോരുമ്പോള്‍ ഒരു സ്റ്റ്രോബറി തൈ എന്റെ വീട്ടില്‍ പരീക്ഷിക്കാന്‍ വേണ്ടി ചോദിച്ചു വാങ്ങി.

“വെയില്‍ നേരിട്ട് കൊള്ളരുത്...മണ്ണ് അധികം ഇടാതെ ചാണകപ്പൊടി കൂടുതലിട്ട് കവര്‍ നിറക്കണം...അതില്‍ ഈര്‍പ്പം നിലനിര്‍ത്തണം... ചകിരിച്ചോറ് മുകളില്‍ ഇട്ടുകൊടുത്താല്‍ ഈര്‍പ്പം നിലനില്‍ക്കും...” അപര്‍ണ്ണ പറഞ്ഞു.

വീട്ടിലെത്തി പറഞ്ഞതുപോലെ എല്ലാം ചെയ്തു. ആദ്യം കുഴിച്ചിട്ട തൈ അല്പം നന്നായി വന്നെങ്കിലും പിന്നീട് നശിച്ചു.പക്ഷെ അതിന് മുമ്പ് പുതിയ കുറെ ഇലകള്‍ തണ്ടില്‍ നിന്നും പൊട്ടിയിരുന്നു.ഒക്ടോബര്‍ മാസം കുഴിച്ചിട്ട ചെടിയില്‍ നവമ്പര്‍ അവസാനത്തോടെ പൂ ഉണ്ടാകാന്‍ തുടങ്ങി. അധികം ശാഖകള്‍ ഇല്ലാത്തതിനാല്‍ ദിവസം ഒന്ന് എന്ന നിലയില്‍ അഞ്ചോ ആറോ പൂക്കളാണ് ഉണ്ടായത്.
പൂക്കള്‍ വാടി അതില്‍ ചെറിയ തരികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എന്റെ മനസ്സും തുടികൊട്ടി. എന്റെ പിരാന്തിന്റെ അടുത്തഫലം വരാന്‍ തുടങ്ങുന്നു. ഇക്കഴിഞ്ഞ ദിവസം ചെടിക്ക് നനക്കുന്ന മക്കള്‍ ആ കാഴ്ച കാണാന്‍ എന്നെ ക്ഷണിച്ചു.

അങ്ങനെ സ്റ്റ്രോബറി ഊട്ടിയിലേ ഉണ്ടാകൂ എന്ന ആ പരിഹാസത്തിന് 35 വര്‍ഷത്തിന് ശേഷം ഞാന്‍ പകരം വീട്ടി...സ്റ്റ്രോബറി അരീക്കോട്ടും ഉണ്ടാകും !!
അല്പം ക്ഷമയും പരീക്ഷണ-നിരീക്ഷണ മനസ്സും ഉണ്ടാകണം എന്ന് മാത്രം.

എ.ടി.എം

          ശിതീകരിച്ച ഒറ്റ മുറികളില്‍ ബാങ്കിംഗ് സമയത്ത് സാധാരണ ബാങ്കിടപാടുകള്‍ നടക്കാന്‍ തുടങ്ങിയതൊടെ ആരോ അതിനെ ‘ആട്ടോമാറ്റിക്(A) ടെല്ലിംഗ്(T) മെഷീന്‍(M)‘ എന്ന് പേരിട്ടു.

        കാലം പുരോഗമിച്ചപ്പോള്‍ അതില്‍ നിന്ന് ഏത് സമയത്തും കാഷ് കിട്ടാന്‍ തുടങ്ങി. അതോടെ നാം അതിനെ ‘എനി(A) ടൈം(T) മണി(M)‘ എന്ന് പുനര്‍നാമകരണം ചെയ്തു.

         കാലം ഒന്ന് കലങ്ങിത്തെളിഞ്ഞപ്പോള്‍ അതില്‍ കാഷ് ഇല്ലാതായി. അതോടെ ജനത്തിനതിനെ ഒരിക്കല്‍ കൂടി പുനര്‍നാമകരണം ചെയ്യേണ്ടി വന്നു - ‘ആട്ടും(A) തുപ്പും(T) മാത്രം(M) ‘

Saturday, December 10, 2016

വീണ്ടും ആദ്യരാത്രി!!

             (നിയമപ്രകാരമുള്ള മുന്നറിയിപ്പ് : 18 വയസ്സ് കഴിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും വായിക്കാം)
             രാജ്യം മുഴുവന്‍ ഏക സിവില്‍കോഡും കള്ളപ്പണവും അതിര്‍ത്തിയിലെ ജവാന്മാരും ചൂട് പിടിച്ച ചര്‍ച്ചാ വിഷയമാകുമ്പോള്‍, കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ അല്പമെങ്കിലും മനസമാധാനത്തോടെ  ഞാന്‍ എന്റെ രണ്ടാം ആദ്യരാത്രി ആഘോഷിച്ചു! എല്ലാ മാന്യ വായനക്കാരോടും ബൂലോകരോടും മുന്‍‌കൂട്ടി അറിയിക്കാതെ ഈ പണി പറ്റിച്ചതില്‍ ഞാന്‍ 100 ഏത്തം ഓണ്‍ലൈനില്‍ ഇടുന്നു.2000ന്റെ നോട്ട് വിശറിയായി മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഇക്കാലത്ത് ഇനി എല്ലാവരെയും വിളിച്ച് ഒരു സദ്യ ഒക്കെ തര്വാ എന്ന് പറയുന്നത് മോദിജി പ്രത്യേകം നിരീക്ഷിക്കും എന്നതിനാല്‍ അത് ആരും പ്രതീക്ഷിക്കേണ്ട. പകരം ഇതാ ആ രാത്രിയുടെ ലൈവ് വിവരണം!!

             ഭാര്യയോടും കുട്ടികളോടും പറഞ്ഞ് തന്നെയാണ് ഞാന്‍ ഈ പണിക്ക് ഇറങ്ങിയത്. അല്പ-സ്വല്പം അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും ദൈവം സഹായിച്ചാല്‍ രണ്ട് ദിവസത്തിനകം തിരിച്ചെത്തും എന്ന് കുടുംബത്തിന് ഞാന്‍ ഉറപ്പ് നല്‍കി. നാട്ടില്‍ കൂടുതല്‍ ബഹളം ഉണ്ടാക്കേണ്ട എന്ന് കരുതി തിരുവനന്തപുരത്തായിരുന്നു ചടങ്ങ്.

            രാത്രി 10 മണിയായതോടെ ഞാന്‍ മന്ദം മന്ദം എന്റെ റൂമിലേക്ക് നീങ്ങി.ഏതോ ഒരു പപ്പരാസി  ഒരു ഫോണുമായി അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു! അവന്‍ ഫോണില്‍ എന്തൊക്കെയോ നോക്കുകയാണെന്ന്  എന്നെ ധരിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷെ ഞാന്‍ ആരാ മോന്‍ എന്ന് അവന്‍ മനസ്സിലാക്കാത്തതിനാല്‍ അര മണിക്കൂറോളം കാത്ത് നിന്ന്  ക്ഷമ നശിച്ച് അവന്‍ പോയി !!

          ദൂരെ നിന്നും കുറുക്കന്മാര്‍ ഓലിയിടുന്ന ശബ്ദം പോലെ എന്തോ ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.അവ അടുത്തടുത്ത് വന്ന് അകന്നകന്ന് പോയി.ഈ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തും ഇത്രയധികം കുറുക്കന്മാര്‍ (തെരുവ് നായകള്‍ അല്ല എന്ന് ശബ്ദം കേട്ട ഞാന്‍ ഉറപ്പിച്ച് പറയുന്നു) എവിടെ വസിക്കുന്നു എന്ന് എനിക്ക് മനസ്സിലായില്ല. രാഷ്ട്രീയ കുറുക്കന്മാരെ പകല്‍ സമയത്ത് നിരവധി കാണാറുണ്ട്. പക്ഷെ രാത്രി സമയത്ത് അവര്‍ ഓലിയിടാറില്ല.പിന്നെ ?? അതേ പറ്റി അധികം ചിന്തിക്കാതെ ഞാന്‍ മെല്ലെ റൂമിലേക്ക് കയറി.

           എനിക്ക് വേണ്ടത്ര പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വാതിലിന്റെ കുറ്റിയും കൊളുത്തും എല്ലാം ഭദ്രമാണെന്ന് ഞാന്‍ ആദ്യം തന്നെ ഉറപ്പ് വരുത്തി.വാതിലിന്റെ ചെറിയ വിടവ് പോലും അടച്ച് ഭദ്രമാക്കിയത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഇത് സ്ഥിരം ‘ഈ ആവശ്യത്തിന്’ നല്‍കുന്നത് തന്നെ എന്ന് തെളിഞ്ഞു!   ക്യാമറകള്‍ ഒന്നും തന്നെ റൂമില്‍ ഇല്ല എന്നും സൂക്ഷ്മനിരീക്ഷണത്തിലൂടെ ഞാന്‍ മനസ്സിലാക്കി.ജനല്‍ കര്‍ട്ടനുകള്‍ വലിച്ചാല്‍ നീങ്ങുന്നവയാണെന്നും പുറത്ത് നിന്നും ഒരു വിധത്തിലും അകത്തേക്ക് കാണില്ല എന്നും കൂടി ഒരു ധൈര്യത്തിനായി ഞാന്‍ ഉറപ്പ് വരുത്തി.എന്റെ ആദ്യരാത്രി (ക്ലിക്ക് ചെയ്താല്‍ വായിക്കാം!)യിലെ മുന്‍ അനുഭവങ്ങള്‍ ആണ് ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ചത്. ആദ്യരാത്രി ആഘോഷിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ എല്ലാവരും ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും.

            കിടക്കയില്‍ വിരിച്ച വെള്ള പുതപ്പും തലയിണയും എടുത്ത് ഞാന്‍ നന്നായി ഒന്നു കുടഞ്ഞു കൊട്ടി.ഇപ്പോള്‍ എല്ലാ സാധനങ്ങളിലും ചിപ്പ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന്  അഡ്വാന്‍സ്‌ഡ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോട് കൂടി എം.എസ്.സി ഫിസിക്സ് പഠിച്ച എന്റെ മനസ്സ് മന്ത്രിച്ചു. കട്ടികൂടിയ ഒരു കറുത്ത ബ്ലാങ്കറ്റില്‍ അവ്യക്തമായി കണ്ട ഒരു എഴുത്ത് ഇടക്ക് വെട്ടിത്തിളങ്ങിയത് എന്നില്‍ സംശയം ജനിപ്പിച്ചെങ്കിലും അത് മാനം കളയില്ല എന്ന് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി.സമയം രാത്രി പത്തര മണി. മനസ്സിന്റെ മദനോത്സവത്തിന്റെ നിമിഷങ്ങള്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം. ആ നിമിഷത്തെ ഹൃദയത്തിലേക്ക് ആവാഹിക്കാനായി അല്പ നേരം കണ്ണടച്ച് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

             ഒരു ചൂളം വിളിയോടെ രാജ്യറാണീ എക്സ്പ്രെസ് നീങ്ങിത്തുടങ്ങിയതോടെ തീവണ്ടിയിലെ, സെക്ക്ന്റ് എ.സി ക്ലാസ്സില്‍ എന്റെ ആദ്യ യാത്രയും രാത്രിയും ആരംഭിച്ചു.

Monday, December 05, 2016

കത്തെഴുത്തിന്റെ അരീക്കോടന്‍ സ്റ്റൈല്‍

പത്താം ക്ലാസ് കഴിഞ്ഞ് ലീവിംഗിന്റെ എല്‍ ഇല്ലാത്ത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും വാങ്ങി സ്കൂളിന് പുറത്തായി ലിവിംഗ് നടത്തി തേരാ പാരാ നടക്കുന്ന കാലത്താണ് കത്തെഴുത്ത് ഒരു ഹോബിയായി അല്ലെങ്കില്‍ ഒരു ഹരമായി അതും കഴിഞ്ഞ് ഒരു ജ്വരമായി മാറിയത്. കത്ത് കിട്ടേണ്ട ആള്‍ക്കനുസരിച്ച് അത് 15 പൈസയുടെ കാര്‍ഡില്‍ ആകാം, 35 പൈസയുടെ ഇന്‍ലന്റില്‍ ആകാം അല്ലെങ്കില്‍ 50 പൈസയുടെ കവറില്‍ ആകാം.
ചിലര്‍ക്ക് സ്ഥിരമായി കാര്‍ഡിലായിരുന്നു എഴുത്ത്, മറുപടിയും സ്ഥിരമായി കാര്‍ഡില്‍ തന്നെയായിരുന്നു കിട്ടിയിരുന്നത്.

ഫാറൂഖ് കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം അന്നത്തെ ക്ലാസ്മേറ്റ് ഹാരിസ് കാര്‍ഡെഴുത്തിന്റെ ആശാനായിരുന്നു. കാര്‍ഡിലെ ആകെയുള്ള കാല്‍ സെന്റ് സ്ഥലത്ത് നിന്നും അല്പം കൂടി അവന്‍ കോണാകൃതിയില്‍ വെട്ടി മാറ്റും.ഇത് എന്തിന് എന്ന ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു - അര്‍ജന്റ് എന്ന് പോസ്റ്റ്മാനോട് സൂചിപ്പിക്കാനാണത്രെ!! അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും അതിന് ശേഷം ഞാനും കാര്‍ഡില്‍ കുനു കുനാ അടുപ്പിച്ച് എഴുതി സൈഡില്‍ കോണാകൃതിയില്‍ വെട്ടി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി!! പോസ്റ്റ്മാന് അതിലുള്ളത് വായിച്ച് അര്‍ജന്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സാധിക്കും എന്ന സാമാന്യ വിവരം അന്നില്ലാതെ പോയി.

കത്തെഴുത്തില്‍ ഞാന്‍ എന്റേതായ നിരവധി ശൈലികള്‍ ഉപയോഗിച്ചിരുന്നു. എനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറയുന്ന കത്ത് വിവിധ സിനിമാ പേരുകള്‍ ഉപയോഗിച്ച് എഴുതുന്നതായിരുന്നു ഒരു ശൈലി.എന്റെ സുഹൃത്തുക്കളില്‍ സെലക്ടഡ് ആയ പലര്‍ക്കും ആ കത്ത് ഞാന്‍ അയച്ചിരുന്നു.

ബി.എഡിന് കൂടെ പഠിച്ച മലയാളം ‘കുരച്ച് കുരച്ച്’ അറിയുന്ന എന്നാല്‍ ഇംഗ്ലീഷ് നുരഞ്ഞ് പൊന്തുന്ന സംഗീതക്ക് എഴുതിയ ഒരു കത്തിന്റെ പണിപ്പുര ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ആ കത്ത് കിട്ടിയ സംഗീത ഡിക്ഷണറി മുന്നില്‍ എടുത്ത് വച്ചുവത്രേ - അതൊന്ന് മുഴുവന്‍ മനസ്സിലാക്കാന്‍ !! ഡിക്ഷണറി ഉപയോഗിച്ചാണ് ഞാന്‍ അത് തയ്യാറാക്കിയത് എന്ന് പാവം സംഗീതക്ക് അറിയില്ലല്ലോ!ലളിത മലയാളത്തില്‍ എഴുതിയ കത്ത് ഞാന്‍ സിമ്പിള്‍ ഇംഗ്ലീഷിലേക്ക് മാറ്റി.ശേഷം അതിലെ ഓരോ പദത്തിന്റെയും സിനോണിമുകള്‍(പര്യായങ്ങള്‍) ഡിക്ഷണറിയില്‍ നിന്ന് തപ്പിയെടുത്തു.അതില്‍ ഏറ്റവും കടുകട്ടിയായ പദം ആ സിമ്പിള്‍ പദത്തിന് പകരം അങ്ങട്ട് കാച്ചി.ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ശ്രീമതി നിരുപമ റാവുവിന്റെ മീമ്പാട്ട് കുടുംബത്തില്‍ നിന്ന് വരുന്നവള്‍ എന്ന വലിപ്പം എന്റെ മുന്നില്‍ അതോടെ അവസാനിച്ചു!

പി.ജിക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ മൂന്ന് മാസം ഞാന്‍ കൈല് കുത്തിയ സമയത്ത് ഹോസ്റ്റലില്‍ എനിക്ക് കിട്ടിയ സുഹൃത്താണ് പെരുമ്പാവൂരുകാരന്‍ ബാബു (ക്ലിക്കുക). ഡിഗ്രി കഴിഞ്ഞ് പല കോഴ്സിലൂടെയും കോളേജുകളിലൂടെയും കയറിയിറങ്ങി മൂന്ന്- നാല് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പി.ജി ക്ക് എത്തുന്നത്.

എന്റെ അതേ ബാച്ചില്‍ സര്‍ സയ്യിദ് കോളേജില്‍ തന്നെ ഡിഗ്രിക്ക് പഠിച്ച സബിതയും ഉണ്ടായിരുന്നു.ക്ലാസ് മനസ്സിലാകുന്ന കാര്യത്തില്‍ ഞങ്ങളുടെ മണ്ടകള്‍ ഒരേ തൂവല്‍ പക്ഷികള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ കൂട്ടായി.ഹോസ്റ്റലില്‍ അത് പല വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണവുമായി. ഫസ്റ്റ് ഇയര്‍ ക്ലാസ് കഴിഞ്ഞ ഉടനെ ജോലി കിട്ടിയതിനാല്‍ ഞാന്‍ തളിപ്പറമ്പിനോട് സലാം പറഞ്ഞു.

ഫോണ്‍ അത്ര പ്രചാരത്തില്‍ ആകാത്തതിനാല്‍ ആശയ വിനിമയം കത്ത് വഴി തുടര്‍ന്നു. കോഴ്സ് കഴിഞ്ഞ് ബാബുവും മറ്റെല്ലാവരും സര്‍ സയ്യിദ് വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാബുവിനെ കണ്ടുമുട്ടിയ കഥ (ക്ലിക്കുക) ഞാന്‍ ഇവിടെ പങ്കു വച്ചിരുന്നു. ബാബു അക്കാലത്ത് ഞാന്‍ അവന് എഴുതിയ ഒരു കത്ത് എനിക്ക് ഷെയര്‍ ചെയ്തു. എന്റെ കത്തെഴുത്തിന്റെ മറ്റൊരു ശൈലി 1997ല്‍ എഴുതിയ ആ കത്തിലൂടെ ഞാന്‍ പ്രകടിപ്പിച്ചത് ഇപ്പോള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു. നന്ദി ബാബൂ, വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ ആ കലാലയ  നാളുകളിലേക്ക് വീണ്ടും കൊണ്ടുപോയതിന് ഹൃദയം നിറഞ്ഞ നന്ദി.





Sunday, December 04, 2016

വീട്ടിലൊരു ചുരക്കാ വിപ്ലവം

“ഈ ലോകത്തനവധി പനങ്കുരു
കുറുക്കന്‍ തിന്നേ...” എന്ന ഒരു പാട്ട് ഏതോ കാലത്ത് ഞാന്‍ കേട്ടിട്ടുണ്ട്, പാടിയിട്ടുണ്ട്. അതേ പോലെ മുറ്റത്ത് മത്തനും കുമ്പളവും പടര്‍ന്ന ശേഷമുള്ള ദിനങ്ങളില്‍ എന്റെ മനസ്സില്‍ ഇതേ രീതിയില്‍ ചുറ്റിക്കറങ്ങുന്ന ഒരു പാട്ടാണ്
“ഈ ലോകത്തനവധി മത്തനില
അരീക്കോടന്‍ തിന്നേ...”

                   എങ്ങനെയായാലും ഞാന്‍ വിടില്ല എന്ന് വന്നതോടെ മത്തനും കുമ്പളവും എന്റെ മുന്നില്‍ സുല്ലിട്ടു. അങ്ങനെ ഒരു മത്തന്‍ കായ വള്ളിയില്‍ പിടിച്ച് വലുതായി.ഞാനും ഉമ്മയും ബഹുത്ത് ഖുഷിയായി. അതിനെ നന്നായി പൊതിഞ്ഞ് പൊന്നുപോലെ  ഉമ്മ സൂക്ഷിച്ചു. അല്പം വലുതായതോടെ വള്ളിക്ക് ഉണക്കവും തുടങ്ങി.എങ്കിലും പിടിച്ച മത്തന്‍ മൂക്കുന്നത് വരെ ആ ചെടി ജീവന്‍ നിലനിര്‍ത്തി.

                    കുമ്പളം ഇടക്കിടെ പൂവിട്ട് കൊതിപ്പിക്കല്‍ തുടര്‍ന്നു. അതിനിടയില്‍ ഒരുത്തന്‍ മെല്ലെ ഒരു കമുകില്‍ കയറി.കുരുമുളക് വള്ളി ആദ്യമേ കമുകില്‍ കയറിയതിനാല്‍ കുമ്പളവള്ളിക്ക് പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഈ അടുത്ത് എന്തോ ആവശ്യത്തിന് വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി...ഒന്നും രണ്ടും അല്ല , അഞ്ച് കുമ്പളം ! അതും ഒത്ത വലുപ്പവും വിളവും ആയത്. ക്യാമറക്ക് പോസ് ചെയ്ത് തന്ന രണ്ടെണ്ണത്തിനെ ഞാന്‍ മെമ്മറി കാര്‍ഡിലാക്കി.
                    മഴ മാറിയതാണ് ഞങ്ങള്‍ക്ക് നല്ലത് എന്ന് അടുത്ത വള്ളിയും എന്നോട് സംവദിച്ചു.അധികം പുഷ്ടിയില്ലാത്ത ഒരു ചുരക്കാ വള്ളി.പക്ഷേ നന്നായി ഇലകള്‍ ഉണ്ടായി, നിറയെ പൂക്കളും.ദിവസം അധികം കഴിയുന്നതിന് മുമ്പേ ധാരാളം കുഞ്ഞു കായകള്‍ പിടിച്ചു. ചെറിയ കവറുകളും ന്യൂസ് പേപ്പറും ഉപയോഗിച്ച്  ഉമ്മയും ഞാനും അവയെ വണ്ടുകളില്‍ നിന്നും മറ്റു പ്രാണികളില്‍ നിന്നും രക്ഷപ്പെടുത്തി.വെറും ചാണകപ്പൊടി മാത്രമാണ് ഇട്ടതെങ്കിലും രണ്ടാം ദിവസം തന്നെ അവ കവറിന് പുറത്തേക്ക് വളര്‍ന്നു.അത്രയും ത്വരിത ഗതിയില്‍ വളരുന്നത് പ്രതീക്ഷിക്കാത്തതിനാല്‍ ചിലത് കവറിനുള്ളില്‍ ശ്വാസം മുട്ടി ചത്തു പോയി. ദൈവത്തിന് സ്തുതി , ചുരക്ക മുറ്റത്ത് വിളഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തം.

മാലിന്യ പരിപാലനം, ജല സംരക്ഷണം, ജൈവ പച്ചക്കറി കൃഷി തുടങ്ങീ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി കേരള സര്‍ക്കാര്‍ ഈ വരുന്ന എട്ടാം തീയതി ഹരിത കേരളത്തിന് നാന്ദി കുറിക്കുന്നു. വീട്ടില്‍ ഇതെല്ലാം മുമ്പേ നടത്തി വരുന്നതിനാല്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു...അല്പം ചിലരെങ്കിലും ഇനി ഈ വഴിയേ ചിന്തിക്കുമല്ലോ എന്നോര്‍ത്ത്.

Wednesday, November 30, 2016

ഒട്ടകപ്പടയും ആനപ്പടയും

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാമത്തെ ക്ലാസ്സിലും കൂടി രക്ഷിതാക്കൾക്ക് കുട്ടികളുടെ കൂടെ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. അതിനാൽ ഞാനും ലുഅ മോളുടെ കൂടെ മലപ്പുറത്തേക്ക് പോയി. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ക്ലാസ് ഉള്ളതിനാൽ അത്യാവശ്യം ചെയ്യാനുള്ള വർക്കുകൾ തീർക്കാൻ ലാപ്‌ടോപ്പും വായിക്കാനായി ഒരു പുസ്തകവും (സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ) കയ്യിൽ കരുതിയിരുന്നു.

മോളെ ക്ലാസ്സിൽ കയറ്റി മറ്റു നിരവധി  രക്ഷിതാക്കൾക്കൊപ്പം ഞാനും പുറത്തെ ബെഞ്ചിൽ ഇരുന്നു.തൊട്ടടുത്തിരുന്ന ആളെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം എന്റെ ആദ്യത്തെ സർക്കാർ സർവീസായ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞു. 1996ൽ ഉണ്ടായിരുന്ന പലരെയും പറ്റി സംസാരിക്കുന്നതിനിടക്ക് സാമാന്യം തടിയുള്ള ഒരാൾ  കുട്ടിയുമായി താമസിച്ച് വന്നു. വന്ന ആളെ എന്റെ തൊട്ടടുത്തിരിക്കുന്ന ആൾ എണീറ്റ് നിന്ന് ആദരിച്ചു! അയാളെ പരിചയമുണ്ടോ എന്ന ഒരു ചോദ്യവും എന്റെ നേരെ എറിഞ്ഞു.

കുട്ടിയെ ക്ലാസിൽ കയറ്റി ആഗതൻ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.

“സാർ, ഇദ്ദേഹം മുമ്പ് നമ്മുടെ ഡിപാർട്ട്മെന്റിൽ ഉണ്ടായിരുന്നു...” എന്നെ കാണിച്ച് എന്റെ സഹ ഇരിയൻ ആഗതനോട് പറഞ്ഞു.

“ഏത് വർഷം?” അദ്ദേഹം ചോദിച്ചു.

“1996-98 കാലത്ത്...” 

“പേര്?”

“ആബിദ് തറവട്ടത്ത്”

“ഇല്ലല്ലോ...” എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി ആഗതൻ പറഞ്ഞു. പക്ഷെ അല്പം കഴിഞ്ഞ് അദ്ദേഹം അത് തിരുത്തി.  കൂടെ ഇരിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു, ഓണാക്കിയ ലാപ്‌ടോപ് ഞാൻ മെല്ലെ മടക്കി. കുട്ടികളുടെ ക്ലാസ്സിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ സംസാരവും ആ വിഷയത്തിലേക്ക് തിരിഞ്ഞു. നാഷണൽ സർവീസ് സ്കീമിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന ചില ബോധവൽക്കരണ പരിപാടികളെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു.

“അതിനെപ്പറ്റി ആധികാരികമായി പഠിച്ച വ്യക്തിയാണ് ഞാൻ...ഇത് ഒരു പേപ്പറായി എവിടെയും അവതരിപ്പിച്ചിട്ടില്ല  എന്ന് മാത്രം...” ആഗതൻ പറഞ്ഞു തുടങ്ങി.

“ബേസിക്കലി മാൻ ഈസ് ആൻ അനിമൽ...അപ്പോൾ പിന്നെ മാൻ-അനിമൽ കോൺഫ്ലിക്ട് എന്നത് പൊളിഞ്ഞില്ലേ? തർക്കമുണ്ടെങ്കിൽ തർക്കിക്കാം...” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“ഇന്ത്യയിൽ അശോക ചക്രവർത്തി യുദ്ധ മുന്നണിയിൽ ആനയെ ഉപയോഗിച്ചിരുന്നു.അതുവഴി ഹസ്തിശാസ്ത്രം എന്ന ഒരു പുസ്തകം തന്നെ എഴുതപ്പെട്ടു. ആനകൾ ഭയന്നാൽ അവ പിന്നോട്ട് ഓടും.അതായത് അവക്ക് പരിചയമുള്ള വഴിയിലേക്ക്. ഇതിന് നേരെ വിപരീതമായുള്ള ഒരു ജീവിയുണ്ട് ...ഒട്ടകം. ഇനി ഞാൻ പറയുന്ന കാര്യം ചരിത്രത്തിൽ എവിടെയും കാണപ്പെടില്ല....ചെങ്കിസ്ഖാൻ ജീവികളുടെ ഈ സ്വഭാവ വൈവിധ്യം മനസ്സിലാക്കിയ ചക്രവർത്തിയായിരുന്നു. ഇന്ത്യയിലെ ആനപ്പടയെ തോൽപ്പിക്കാൻ ചെങ്കിസ്ഖാൻ ഒട്ടകപ്പടയെ ഇറക്കി. യുദ്ധ മുന്നണിയിൽ പേടിച്ചരണ്ട ഒട്ടകങ്ങൾ ആനപ്പടക്ക് നേരെ ഓടിയടുത്തു. ഇതുകണ്ട് ആനകൾ പേടിച്ചപ്പോൾ അവ പിന്തിരിച്ച് സ്വന്തം ആൾക്കാരെത്തന്നെ ചവിട്ടി മെതിച്ചോടി. ചെങ്കിസ്ഖാൻ യുദ്ധം ജയിച്ചു. ആന ഇണക്കപ്പെട്ട വന്യ മൃഗമാണ്, ഒട്ടകം ഇണക്കപ്പെട്ട വളർത്തു മൃഗവും. അതാണ് വ്യത്യാസവും...” എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു.

“ആനയെ തളക്കാൻ ഇലക്ട്രിക് വേലി കൊണ്ടൊന്നും കാര്യമില്ല.ജൈവവേലി ഉണ്ടാക്കിയാൽ മതി. ആന ഇറങ്ങുന്ന സ്ഥലത്ത് അഞ്ചടി വീതിയിൽ കാന്താരി മുളക്  ചെടി നടുക. കാന്താരിയുടെ മണം അടിച്ചാൽ ആന പിന്തിരിയും. മറ്റൊന്ന് ആന എപ്പോഴും സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്.അതിന് ആനത്താര എന്ന് പറയും. ഈ വഴിയിൽ ഒരു കയർ കെട്ടുക. കയറിന്റെ മറ്റേ അറ്റം ഒരു തേനീച്ചക്കൂടുമായും ബന്ധിപ്പിക്കുക.ആന കയറിൽ തട്ടുമ്പോൾ തേനീച്ച ഇളകും. തേനീച്ചയുടെ മൂളൽ ആനക്ക് പിടിക്കില്ല...”

“ജനവാസ കേന്ദ്രത്തിൽ തേനീച്ച ഇളകിയാൽ അതും പ്രശ്നമല്ലേ?” ഞാൻ വെറുതെ ഒരു ചോദ്യം തിരിച്ചു കൊടുത്തു. ആഗതൻ ഒന്ന് ഉത്തരം മുട്ടി.ഉടൻ അടുത്ത ചോദ്യം എറിഞ്ഞു - 
“ആനകൾ കൂട്ടമായി വരുമ്പോൾ ആനത്താരയിലൂടെ സഞ്ചരിക്കുമായിരിക്കും. പക്ഷേ നാട്ടിലിറങ്ങുന്ന ഒറ്റയാൻ അങ്ങനെയല്ലല്ലോ? അത് ഏത് വഴി വരും എന്ന് പറയാൻ സാധിക്കുമോ...?”

“ങാ...അത് ശരിയാ....ഒറ്റയാന് കാന്താരി വേലി മാത്രമേ പറ്റൂ...” ആഗതൻ മുട്ടു മടക്കി. അധികം ചോദ്യങ്ങൾ വരുന്നതിന് മുമ്പെ അദ്ദേഹം സ്ഥലം വിട്ടു.

മേൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല.  ചെങ്കിസ്ഖാനിന്റെ ഒട്ടകപ്പടയെപ്പറ്റി സെർച്ച് ചെയ്തിട്ടൊന്നും കിട്ടുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ ആ വിവരങ്ങൾ പുതുമയുള്ളതായതിനാൽ മാത്രം അതിവിടെ പങ്ക് വയ്ക്കുന്നു.

Monday, November 28, 2016

വയനാട് സാഹസിക വിനോദ കേന്ദ്രം (കർലാട്)

കറലാട് തടാകം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തിയിരുന്നത് പത്ത് വര്‍ഷം മുമ്പത്തെ ഒരു ചിത്രമാണ്. കല്പറ്റയിലെ ഒരു ബന്ധു വീട്ടില്‍ പോയി തിരിച്ചു പോരുന്ന സമയത്ത് അതോ അങ്ങോട്ട് പോകുന്ന സമയത്തോ എന്നോര്‍മ്മയില്ല വയനാട് ടൂറിസം ഭൂപടത്തില്‍ കണ്ട ആ സ്ഥലം ഒന്ന് കാണാന്‍ തീരുമാനിച്ചു. അന്ന് അവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് ഇന്നും എനിക്ക് ഒരു നിശ്ചയമില്ല. ഞാനും ഭാര്യയും മൂത്തമകള്‍ ലുലുവും ആ “വിനോദ സഞ്ചാര കേന്ദ്രം” തപ്പിപ്പിടിച്ചു !!

അവിടെ എത്തിയപ്പോള്‍ പായല്‍ മൂടി കിടക്കുന്ന ഒരു തടാകം കണ്ടു. സമീപത്ത് എന്നല്ല, വിളിച്ചു കൂവിയാല്‍ കേള്‍ക്കുന്ന സ്ഥലത്ത് പോലും ഒരു മനുഷ്യന്റെ അനക്കം കണ്ടില്ല !പായലില്‍ കുരുങ്ങിയ ഒരു ബോട്ട് ആണ് ടൂറിസം ഭൂപടത്തില്‍ പറയുന്ന ആ സ്ഥലം ഇതു തന്നെ എന്ന് തീര്‍ച്ചയാക്കാന്‍ എന്നെ സഹായിച്ചത്. ഇനി ഇത്തരം ഒരു വിഡ്ഢിത്തം ആര്‍ക്കും പറ്റരുതേ എന്ന് ആത്മാര്‍ത്ഥമായി അന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകണം.കാരണം അതേ കറലാട് ആണ് ഇന്ന് വയനാട് സാഹസിക വിനോദ കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്നത്.

കല്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി മാനന്തവാടി പോകുന്ന റൂട്ടിലാണ് കറലാട്. പടിഞ്ഞാറത്തറ എത്തുന്നതിന് മുമ്പ് കാവും‌മന്ദം എന്ന സ്ഥലം കഴിഞ്ഞ് കാവും‌മന്ദം H S എന്ന ഒരു സ്റ്റോപ്പുണ്ട്.അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ഇടുങ്ങിയ റോഡിന് 2 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഈ വിനോദ കേന്ദ്രത്തില്‍ എത്താം (അതുകൊണ്ടാണ് 10 കൊല്ലം മുമ്പ് എങ്ങനെ ഞാന്‍ ഇവിടെ എത്തിപ്പെട്ടു എന്ന് സംശയിച്ചത്)

ടൂറിസം ഡിപ്പാര്‍ട്ട്മെന്റും എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലും സംയുക്തമായി നടപ്പാക്കുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രവര്‍ത്തനത്തിനാണ് എന്‍.എസ്.എസ് വളന്റിയര്‍മാരെയും കൊണ്ട് ഞാന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. പ്രവൃത്തിക്ക് ശേഷം അവിടെയുള്ള സൌകര്യങ്ങള്‍ ഒന്ന് ചുറ്റി കാണാന്‍ ഡിപാര്‍ട്ട്മെന്റ് സ്റ്റാഫ് എന്നെ ക്ഷണിച്ചു.

സഞ്ചാരികള്‍ക്ക് താമസിക്കാന്‍ 10 ടെന്റുകളും അല്പം മഡ് ഹൌസുകളും തയ്യാറാക്കി വരുന്നു.ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തുറക്കുമായിരിക്കും. ഒരു ഗ്രൂപിന് ഒന്നിച്ച് വന്ന് ടെന്റുകളില്‍ താമസിക്കാനും കോണ്‍ഫറന്‍സ് നടത്താനും സാധിക്കും.വിശാലമായ ഒരു കോണ്‍ഫറന്‍സ്ഹാള്‍ തയ്യാറായിട്ടുണ്ട്. ഒപ്പം നിരവധി സാഹസിക വിനോദങ്ങളും ലഭ്യമാണ്.

സാഹസിക വിനോദത്തില്‍ ഏറ്റവും ആവേശകരമായത് ഒരു പക്ഷേ ഹൃദയം നിലക്കുന്ന സിപ് ലൈന്‍ ആണ്. 40 അടി താഴ്ചയുള്ള കറലാട് തടാകത്തിന് മുകളിലൂടെ 240മീറ്ററോളം ദൂരം കയറില്‍ തൂങ്ങിയുള്ള ഒരു യാത്ര!
ഗ്രാവിറ്റി ഉപയോഗപ്പെടുത്തിയുള്ള ഈ യാത്ര വെറും 18 സെക്കന്റ് കൊണ്ട് അവസാനിക്കും എങ്കിലും അതിന്റെ മുന്നൊരുക്കം ചങ്കിടിപ്പ് സെക്കന്റില്‍ 180ല്‍ എത്തിക്കും! 290 രൂപ കൊടുത്ത് ഈ യാത്ര ആസ്വദിക്കാം.സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള നന്ദി സൂചകമായി എനിക്കും നാല് കുട്ടികള്‍ക്കും സൌജന്യമായി ഇത് ആസ്വദിക്കാനുള്ള അവസരം ലഭിച്ചു!
കയറില്‍ ബന്ധിച്ച് അരയില്‍ ഉറപ്പിച്ച് ഹെല്‍മറ്റും ഗ്ലൌസും ധരിച്ച് രണ്ട് തെങ്ങിന്റെ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ കയറി ഒന്നാമനായി ഞാന്‍ നിന്നു. എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ട് അല്പാല്പമായി പിന്നോട്ട് നീങ്ങാന്‍ ഓപറേറ്റര്‍ ആവശ്യപ്പെട്ടു.താഴെ ഒരു പൊട്ടുപോലെ മനുഷ്യത്തലകള്‍ നീങ്ങുന്നത് കാണുന്നുണ്ട്....ഫും!!ഞാന്‍ അതാ തടാകത്തിന്റെ മുകളിലേക്ക് അതിവേഗം കുതിക്കുന്നു!!
എനിക്ക് പിന്നാലെ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ച 3 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും സിപ് ലൈനിലൂടെ തടാകം കടന്നു!
230 രൂപ കൊടുത്ത് ആസ്വദിക്കാവുന്ന 2 പേര്‍ ചേര്‍ന്നുള്ള കയാക്കിംങ്ങിനും ഞങ്ങളില്‍ 8 പേര്‍ക്ക് സൌജന്യ അവസരം കിട്ടി!20 മിനുട്ട് ആണ് ഇതിന്റെ സമയം. റോക്ക് ക്ലൈമ്പിംഗ്, പൈന്റ് ബാള്‍ തുടങ്ങിയ പ്രോഗ്രാമുകളും ഇപ്പോള്‍ ഉണ്ട്.കൂടുതല്‍ ഐറ്റങ്ങള്‍ ഉടന്‍ നിലവില്‍ വരും എന്ന് ടൂറിസം അധികാരികള്‍ അറിയിച്ചു.
 
കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നതാണ് ഒരു പോരായ്മ.ചില്‍ഡ്രന്‍സ് പാര്‍ക്കിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നു. സ്വന്തമായി വാഹനം ഇല്ലെങ്കില്‍ ഇവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നതും സ്വന്തം വാഹനം കൊണ്ടുപോയാല്‍ തന്നെ സ്വകാര്യ വ്യക്തികളുടെ പേ ആന്റ് പാര്‍ക്കിംഗ് സൌകര്യം ഉപയോഗപ്പെടുത്തേണ്ടി വരും എന്നതും നിലവിലുള്ള പ്രശ്നങ്ങളാണ്. പ്രവേശന ഫീസ് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.

Friday, November 25, 2016

സ്വാമിയും കൂട്ടുകാരും

                  ആർ.കെ നാരായൺ എന്ന ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനെ അനശ്വരനാക്കിയത് “മാൽഗുഡി ഡെയ്സ്” എന്ന കഥാസമാഹാരമാണ്. മാൽഗുഡി എന്ന ഇല്ലാത്ത ഒരു നാട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ ആണ് ഇതിലെ പ്രദിപാദ്യ വിഷയം എന്ന് കേട്ടതിനാൽ ഒന്ന് വായിക്കണം എന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് എന്റെ ഇപ്പോഴത്തെ റൂം മേറ്റും കോളേജിലെ അദ്ധ്യാപകനുമായ ശ്രീ. അലി അക്ബർ എനിക്ക് ഒരു പുസ്തകം വായിക്കാൻ തന്നത്.

                    ആർ.കെ നാരായൺ എഴുതിയ “സ്വാമിയും കൂട്ടുകാരും“ ആയിരുന്നു  ആ പുസ്തകം. ഇതു തന്നെയാണ് “മാൽഗുഡി ഡെയ്സ്” എന്ന് അലി അക്ബർ സാർ പറഞ്ഞതിനാൽ തേടിയ പുലി കാറിന് കൈ കാട്ടി എന്ന പോലെ ഞാൻ അത് വായനാ ആർത്തിയോടെ വാങ്ങി. 

                    മാൽഗുഡിയിലെ  സ്വാമി എന്ന പത്തുവയസ്സുകാരന്റെ ജീവിതവും സുഹൃത്തുക്കളുമൊത്തുള്ള കുസൃതികളും കുട്ടിക്കളികളും മറ്റും മറ്റും ആണ് ഈ പുസ്തകത്തിലെ വിഷയങ്ങൾ. കണക്കിൽ വളരെ പിന്നിലായ സ്വാമിക്ക് അച്ഛൻ ഒരു ഹോം വർക്ക് നൽകുന്നതും ആ കണക്കിൽ നിന്നും വിട്ട് അതിനപ്പുറത്തേക്ക് ചിന്തിച്ച് സ്വാമി എത്തുന്ന നിഗമനങ്ങളും അതേ പോലെ യൂറോപ്പിന്റെ മാപ്പിനെ പറ്റിയുള്ള സ്വാമിയുടെ ചിന്തകളും വളരെ രസകരമായി തോന്നി.

               സ്വാമിയുടെ കൂട്ടുകാരനായ മണിയുടെ വീമ്പുകൾ കേട്ടാൽ ഒരു പയ്യൻ തന്നെയാണോ ഇത് പറയുന്നത് എന്ന് സംശയിച്ചു പോകും - 
“....ആദ്യം ഞാൻ മുനിസിപ്പൽ വിളക്ക് കല്ലെറിഞ്ഞ് പൊട്ടിക്കും.കബീർ സ്ട്രീറ്റിലെ ഇരുട്ട് എത്ര കനത്തതാണെന്ന് നിനക്കറിയാമോ?ഞാൻ ഗദയുമായി കാത്തിരിക്കും.അവൻ ആ ഭാഗത്തേക്ക് പതുങ്ങി വരുമ്പോൾ എല്ലു തകർത്ത് തറയിലെ പൊടിമണ്ണിൽ തളർന്ന് കിടക്കും....” ഇങ്ങനെ ഒരു ചിന്ത ഒരു പയ്യന്റെ മനസ്സിൽ നിന്ന് ഉണ്ടാകണമെങ്കിൽ അത് എത്ര വിഷലിപ്തമാണെന്ന് ഒരു വേള നാം ചിന്തിക്കണം.

              ഇത് “മാൽഗുഡി ഡെയ്സ്” അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ തെക്കെ ഇന്ത്യയിൽ സരയൂ നദീ തീരത്ത് “മാൽഗുഡി“ എന്നൊരു സ്ഥലം ഉള്ളതായി ഈ പുസ്തകം വായിക്കുന്നവനും തോന്നും. അത്രക്കും മനോഹരമായാണ് ആ നാടിനെ ആർ.കെ സൃഷ്ടിച്ചിരിക്കുന്നത്.

              മേൽ സൂചിപ്പിച്ച പോലെ സ്വാമി എന്ന പത്ത് വയസ്സുകാരനും അവന്റെ കൂട്ടുകാരും സമപ്രായക്കാരും  ചെയ്യുന്ന നിരവധി ക്രൂര കൃത്യങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്. പക്ഷെ ഈ പ്രായത്തിൽ ചെയ്യാൻ പറ്റുന്നവ തന്നെയാണോ അവ എന്ന സന്ദേഹം ഇന്നത്തെ കാലത്ത് ഇത് വായിക്കുമ്പോൾ ഉയരും എന്ന് തീർച്ച. എങ്കിലും മുഷിപ്പില്ലാതെ വായിക്കാൻ പറ്റിയ പുസ്തകമാണ് “സ്വാമിയും കൂട്ടുകാരും“ എന്നതിൽ സംശയമില്ല.

രചയിതാവ് : ആർ.കെ.നാരായൺ
വില                : 28 രൂപ (അന്ത കാലത്ത്)
പ്രസിദ്ധീകരിച്ചത് : നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ


Tuesday, November 22, 2016

ഗിഫ്റ്റഡ് ചില്‍ഡ്രന്‍

            മക്കളാല്‍ “സമ്മാനിതരാകുന്ന“ത് ഏതൊരു രക്ഷിതാവിനും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. മക്കളുടെ പേരില്‍ അറിയപ്പെടുന്നതും ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹം തന്നെ. ഞാന്‍ ഇങ്ങനെ അറിയപ്പെട്ട ഒരു സന്ദര്‍ഭവും എന്റെ ഭാര്യ അറിയാതെ താരമായ സന്ദര്‍ഭവും ബൂലോകത്ത് ഞാന്‍ പങ്കു വച്ചിരുന്നു.

            ഇന്നലെ എന്റെ രണ്ടാമത്തെ മകള്‍ ലുഅ മോള്‍ ആയിരുന്നു എന്നെ അഭിമാന താരമാക്കിയത്. മലപ്പുറം ജില്ലയിലെ നാല് വിദ്യഭ്യാസ ജില്ലകളില്‍ നിന്നായി 80 കുട്ടികളെ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ജില്ലയില്‍ നിന്നും ടോപ് മാര്‍ക്കോടെ യു.എസ്.എസ് സ്കോളര്‍ഷിപ് പരീക്ഷ പാസായവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് പ്രവേശനം എന്ന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള 20 പേരില്‍ ഒരാളായി എന്റെ മോള്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ശരിക്കും ഒരു രക്ഷിതാവ് ‘ഗിഫ്റ്റഡ്’ ആയ സന്ദര്‍ഭമായി എനിക്കത് അനുഭവപ്പെട്ടു.

            പല തരത്തിലുള്ള “എന്‌റിച്‌മെന്റ്” പ്രോഗ്രാമുകളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുക എന്ന് ഡി.ഡി.ഇ ശ്രീ.പി.സഫറുള്ള അറിയിച്ചു.ഐ.എസ്.ആര്‍.ഒ പോലെയുള്ള ശാസ്ത്രകേന്ദ്രങ്ങളിലേക്കുള്ള യാത്ര, പ്രകൃതി പഠന ക്യാമ്പ്, ദ്വിദിന ക്യാമ്പ്, ദശദിന ക്യാമ്പ് തുടങ്ങീ നിരവധി പരിപടികള്‍ കഴിഞ്ഞ വര്‍ഷം നടത്തിയതായി വിശദീകരിക്കപ്പെട്ടു. നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷ വരെയുള്ള മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നു. ഏതൊരു രക്ഷിതാവും തന്റെ മക്കളുടെ നല്ല ഭാവി കാംക്ഷിക്കുന്നതിനാല്‍ തികച്ചും സൌജന്യമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടും എന്ന് തീര്‍ച്ച.

            ഇന്നലെ ഇതിന്റെ മലപ്പുറം ജില്ലാതല ഉത്ഘാടനം കളക്ടറേറ്റില്‍ വച്ചു നടന്നു. അവിടെയും ഡി.ഡി.ഇ എന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചത് തന്നെ എന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി.നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പിറ്റേ ദിവസമാണ് ഇക്കാര്യം ഡി.ഡി.ഇ സൂചിപ്പിച്ചത്. അവിടെ സമ്മേളിച്ച മുഴുവന്‍ രക്ഷിതാക്കള്‍ക്ക് മുമ്പിലും ഞാന്‍ പെട്ടെന്ന് ഹീറൊ ആയപ്പോള്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍  പദ്ധതിയിലൂടെ ഗിഫ്റ്റഡ് പാരന്റ് ആയി  മാറിയ ആദ്യ വ്യക്തിയായി ഞാന്‍ മാറി!

              ഇന്നലെ തന്നെ ഈ മക്കള്‍ക്ക് , ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കളക്ടര്‍ ഷൈനമോള്‍ ഐ.എ.എസുമായി സംവദിക്കാനും അവസരം ലഭിച്ചു എന്നത് ഇതില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നല്‍കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല.

             മുടങ്ങാതെ മുന്നോട്ട് പോയാല്‍ 80ല്‍ കുറഞ്ഞത് 8 പേര്‍ എങ്കിലും സിവില്‍ സര്‍വീസില്‍ കയറിപ്പറ്റും എന്നാണ് എന്റെ പ്രതീക്ഷ.ദൈവം അനുഗ്രഹിക്കട്ടെ. 

മാലിന്യം നമ്മുടെ കരവിരുതിൽ...

              2016 ഒക്ടോബർ 14. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിലെ പ്രോഗ്രാം ഓഫീസർമാരുടെ ത്രിദിന വാർഷിക സംഗമം എറണാകുളം പുത്തങ്കുരിശിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കുകയാണ്. ഉത്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവ്വകലാശാലയുടെ ബഹുമാനപ്പെട്ട പ്രോ വൈസ് ചാൻസലർ ഡോ.എം.അബ്ദുറഹ്മാൻ ആയിരുന്നു. ആ വേദിയിൽ ആശംസ നേരാനുള്ള ഒരവസരം, നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സംസ്ഥാന ഉപദേശക സമിതി അംഗം എന്ന നിലക്ക് എനിക്കും ലഭിച്ചു.
                വേദിയിൽ ഇരിക്കുന്ന ഓരോരുത്തരെയായി സ്വാഗത പ്രാസംഗികൻ അത്യാവശ്യം നന്നായി തന്നെ പരിചയപ്പെടുത്തിക്കൊണ്ട് വേദിയിലേക്ക് സ്വാഗതം ചെയ്തു. ഒപ്പം ഓരോ പെൺ‌കുട്ടികൾ വന്ന് ഒരു പൂക്കൊട്ട സ്വാഗതം ചെയ്യപ്പെടുന്നവർക്ക് നൽകി (സാധാരണ ബൊക്കയാണ് നൽകാറ്). എനിക്കും അത്തരം ഒരു പൂക്കൊട്ട കിട്ടി.കടലാസ് കൊണ്ടുണ്ടാക്കിയ കുറെ പൂക്കൾ വച്ച ഒരു കുട്ട എന്ന നിലക്ക് എനിക്ക്  ഒറ്റ നോട്ടത്തിൽ അത് വലുതായി ഇഷ്ടപ്പെട്ടില്ല. ഞാൻ അത് കസേരക്കടിയിൽ വച്ചു.

              അല്പം കഴിഞ്ഞപ്പോൾ പ്രോ വൈസ് ചാൻസലർ അദ്ദേഹത്തിന് കിട്ടിയ കുട്ട തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് കുട്ടയുണ്ടാക്കിയ വസ്തുവിൽ എന്റെ കണ്ണ് പതിഞ്ഞത്. മാഗസിനിലെയും ആഴ്ചപ്പതിപ്പിലെയും പേജുകളും പത്രക്കഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു മനോഹരമായ ആ കുട്ട ഉണ്ടാക്കിയിരുന്നത്. ഓരോ കുട്ടക്കും നല്ല ഫിനിഷിംഗും ഉണ്ടായിരുന്നു .
            ചടങ്ങ് കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയ ഞാൻ എനിക്ക് കിട്ടിയ കുട്ട കസേരക്കടിയിൽ നിന്നും എടുത്തു.തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സുഹൈൽ ഹംസ അവന് കിട്ടിയ പൂക്കൊട്ടയും എനിക്ക് തന്നു. അതും സ്വീകരിച്ച്  ഞാൻ എന്റെ ബാഗിൽ ശ്രദ്ധയോടെ വച്ചു.
             രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്രോഗ്രാം ഓഫീസർ സ്ഥാനം ഒഴിഞ്ഞപ്പോൾ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ വളണ്ടിയർ അമലും അവന്റെ സഹോദരനും കൂടി ഉണ്ടാക്കി എനിക്ക് സമ്മാനിച്ച  പേപ്പർ ഫ്ലവർ വേസും ഈ പൂക്കൊട്ടകളും ഇന്ന് എന്റെ മേശപ്പുറം അലങ്കരിക്കുന്നു. മാലിന്യം സ്വന്തം കരവിരുതിലൂടെ അലങ്കാരമാക്കി മാറ്റാം എന്ന സന്ദേശം നൽകാൻ.  ആർക്കെങ്കിലും അത് പ്രചോദനം നൽകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു.



Sunday, November 20, 2016

1000 രൂപയുടെ ആത്മഗതം

നല്ലവണ്ണം ചെവിയോര്‍ത്തു നോക്ക്യേ...
1000 രൂപയുടെ ആത്മഗതം
‘ഇന്നു ഞാന്‍, നാളെ നീ’

Wednesday, November 16, 2016

പാമ്പും കടിച്ചു !!!!!

“ദേ...ഇന്നെങ്കിലും ഇറച്ചിയോ മീനോ കിട്ട്വാ നോക്ക്...ഇത് ഒരു നോട്ട് കേസും പറഞ്ഞ്....നിങ്ങൾക്ക് വേണ്ടെങ്കി ഞങ്ങൾക്ക് വേണം....” മോദിജിയുടെ മുഖം ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ തിളങ്ങിയപ്പോൾ എന്റെ കഷണ്ടി ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ വിയർത്തു.

“കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനാ കേന്ദ്ര നിർദ്ദേശം...ഇന്നാട്ടിലെ മീൻ മാർക്കറ്റിലും കോഴിപ്പീടികയിലും ഈ ‘സുയിപ്പിംഗ്‘ യന്ത്രം ഇല്ല എന്ന് അവരുണ്ടോ അറിയുന്നു....”

‘ഇനി ഒറ്റ വഴിയേ ഉള്ളൂ...നാളെ രാവിലെത്തന്നെ കോളേജിലേക്ക് പോവുക...അവിടെ ആൾക്കൂട്ടത്തിൽ അലിഞ്ഞ് ചേരുമ്പോൾ ഇത്തരം ചിന്തകൾ ഒന്നും ഉണ്ടാകില്ല’ ഞാൻ ആത്മഗതം ചെയ്തു. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ആപ്പിൾ ജ്യൂസ്” എന്ന് പറഞ്ഞപോലെ അല്പ സമയം കഴിഞ്ഞതും കോളേജിൽ നിന്ന് വിളി എത്തി -

“സാറിനോട് നാളെ രാവിലെ പത്ത് മണിക്ക് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകാൻ പറഞ്ഞിരിക്കുന്നു...കോളേജിലെ മറ്റേ പ്രശ്നത്തിൽ മൊഴി നൽകാൻ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു.

  ഭാര്യക്ക് അത്യാവശ്യ ചെലവിനായി 100 രൂപയും കൊടുത്ത് പിറ്റേന്ന് രാവിലെ തന്നെ ഞാൻ ബസ് കയറി.കൃത്യസമയത്ത് സ്റ്റേഷനിൽ എത്തിയെങ്കിലും, ബത്തേരിയിൽ ഒരു കാട്ടാന ഇറങ്ങിയതിനാൽ പോലീസ് സൂപ്രണ്ടിന് സ്ഥലം വിടേണ്ടി വന്നു.മറ്റാരോ അല്പം ചില കാര്യങ്ങൾ ചോദിച്ച് വിട്ടയക്കുകയും ചെയ്തു.

ഉച്ചയോടെ കോളേജിൽ എത്തി വേഗം ഭക്ഷണം കഴിക്കാൻ കയറി. നോട്ട് പ്രശ്നം ഉള്ളതിനാൽ ഇന്ന് ആദ്യമായി കടം പറയാം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോൾ കടയുടമ അടുത്തെത്തി.

“സാറെ...ഇത് വല്ലാത്തൊരു പരിപാടിയായിപ്പോയി...സാധനം വാങ്ങാൻ ചില്ലറയില്ല...കാശ് കൊടുക്കാതെ സാധനം കിട്ടുകയുമില്ല...അതിനാൽ ഈ പോളിസി സ്വീകരിച്ചു...” ഒരു ബോർഡ് നീട്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

“ഇന്ന് രൊക്കം നാളെ കടം” ബോർഡ് ഞാൻ വായിച്ചു. കുട്ടിക്കാലത്ത്  ‘ഗ്രിമ്മിന്റെ കഥകൾ’ എന്ന പുസ്തകത്തിൽ വായിച്ചത് ഓർമ്മയിൽ തികട്ടിയെത്തി. കയ്യിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും ഒക്കെ കൂടി അദ്ദേഹത്തിന് നൽകി ഞാൻ കൈ കഴുകാൻ നീങ്ങി.എത്ര ശ്രമിച്ചിട്ടും വെള്ളം വരാത്തതിനാൽ ഞാൻ അക്ഷമനായി - “ചേട്ടാ...വെള്ളം ഇല്ലേ?”

“അതറിഞ്ഞില്ലേ...കോളേജിലേക്ക് വെള്ളമടിക്കുന്നതിന് സമീപം ആരോ വേസ്റ്റ് കൊണ്ടുപോയി തട്ടിയിരിക്കുന്നു...അതിനാൽ പമ്പിംഗ് ഇല്ല...വെള്ളവും ഇല്ല”

“യാ കുദാ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണതിന് പുറമെ തലക്കൊരടിയും കിട്ടി.

“അപ്പോൾ കോളേജിലും വെള്ളമുണ്ടാകില്ല എന്ന് അല്ലേ?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“കോളേജിൽ വെള്ളം മാത്രമല്ല, കുറച്ച് ദിവസത്തേക്ക് വെളിച്ചവും ഉണ്ടാകില്ല...”

“ങേ!!!അതെന്താ?”

“ഹൈ ടെൻഷൻ കേബിൾ ജെ.സി.ബി മാന്തിയപ്പോൾ പൊട്ടിപ്പോയി...”

ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു , തലക്കൊരടിയും കിട്ടി.ദേ, കാലിൽ പാമ്പും കടിച്ചു !!!!!




Tuesday, November 15, 2016

മധുരപ്പതിനേഴ്

വിവാഹ വാർഷിക ദിനത്തിൽ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ ഉറക്കം വരാതായിട്ട് രണ്ട് വർഷമായി. അതുകൊണ്ടാണ് ഈ വാർഷിക ദിനം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ കുത്തിക്കുറിക്കൽ.

2013ലെ എന്റെ വിവാഹ വാർഷികം ഷാജഹാനും മുംതാസും ഉറങ്ങുന്ന മണ്ണിലായിരുന്നു എന്ന് 2014ൽ ഇവിടെ ഞാൻ സൂചിപ്പിച്ചിരുന്നു. 2015ൽ എന്റെ വീട്ടിൽ തന്നെയായിരുന്നു ആ സുദിനം. എന്നാൽ ഇത്തവണ ആരും കൊതിക്കാത്ത ഒരു സ്ഥലത്തും!

“നാളെ എനിക്ക് നേരത്തെ പോകണം” ഇന്നലെ ഞാൻ ഭാര്യയോട്  പറഞ്ഞു.

“എത്ര മണിക്ക് ?”

“ഏഴ് മണിയുടെ ബസ്സിന്”

“അപ്പോൾ എത്ര മണിക്ക് ഇവിടെ നിന്നിറങ്ങണം?”

“6.50ന്”

“അപ്പോൾ ചായ എത്ര മണിക്ക് വേണം?”

“6.45ന്”

“അപ്പോൾ എത്ര മണിക്ക് എണീക്കണം?”

“5.30ന്”

“അപ്പോൾ ഞാൻ എത്ര മണിക്ക് എണീക്കണം?”

“അത് നിനക്ക് വിട്ടു” ഞാൻ പറഞ്ഞു.

“അല്ലാ...എന്തിനാ ഇത്ര നേരത്തെ ചുരം കയറുന്നത്?”

“നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവ് വന്നിരിക്കുന്നു....”

“ങേ!!!എന്തിന്” അതുവരെ തമാശ കാണിച്ച് നിന്നവൾ പെട്ടെന്ന് വിവർണ്ണയായി.

“അത്...ഇന്ന് നിന്റെ ജന്മദിനമാണല്ലോ.....നാളെ നമ്മുടെ വിവാഹ വാർഷികദിനവും...”

“അതും ഇതും തമ്മിൽ എന്താ ബന്ധം?”

“രണ്ടും ഒരു പെണ്ണ് കേസ്...നീയൊരു പെണ്ണ്....നാളെ ഞാൻ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതും ഒരു പെണ്ണ് കേസിൽ മൊഴി നൽകാൻ...”

**********************
പാവം ഭാര്യ തെറ്റിദ്ധരിച്ചില്ല .കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ   കേസിൽ മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ കയറാനായിരുന്നു, എന്റെ പെണ്ണുമായി ബന്ധം സ്ഥാപിച്ച ഈ ദിനത്തിൽ എന്റെ വിധി.ഒരു ഒപ്പ് കാരണം മുമ്പ്  കോടതി കയറിയ അനുഭവം ഞാൻ ഒരു നിമിഷം ഓർത്തുപോയി. പക്ഷെ മല പോലെ വന്നു, എലി പോലെ പോയി എന്ന രൂപത്തിൽ ഏതാനും ചോദ്യങ്ങൾ ചോദിച്ച് എന്നെയും സഹപ്രവർത്തകരെയും വിട്ടയച്ചു.

Thursday, November 10, 2016

ചില ‘നോട്ടോട്ട’ കാഴ്ചകള്‍

ഒന്ന്

“മത്തായീ....നീ എങ്ങോട്ടാ ഇത്ര നേരത്തെ ?“

“ക്യൂ നില്‍ക്കാനാ...”

“അതിന് ബീവറേജസ് ഷോപ്പ് ഇത്ര നേരത്തെ തുറക്കോ?”

“നീ ഏത് കോത്താഴത്ത്‌കാരനാ...?ഇന്ന് ഇന്ത്യന്‍ ജനത ഒരു ലോകറെക്കാര്‍ഡ് സൃഷ്ടിക്കാന്‍ പോകുന്നു...കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന്!!ഞാനും അതില്‍ പങ്കാളിയാവുന്നു...”

രണ്ട്

ബാങ്ക് കാഷ്യര്‍ : പാന്‍ കാര്‍ഡുണ്ടോ ?

കസ്റ്റമര്‍ : ഏയ്...ഞാന്‍ അത് ഉപയോഗിക്കാറെയില്ല ! അത് നിരോധിച്ചത് ഏതായാലും നന്നായി !!

ബാങ്ക് കാഷ്യര്‍ : ഈ അക്കൌണ്ടില്‍ കെ.വൈ.സി വെരിഫൈ ചെയ്തിട്ടില്ല.

കസ്റ്റമര്‍ : അത് ഞാന്‍ തന്നെയാ, എന്റെ പേര് കെ.വൈ.ചാത്തന്‍, കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം കെ.വൈ.സി എന്ന് വിളിച്ച് എന്നും വെരിഫൈ ചെയ്യാറുണ്ട് !!

മൂന്ന്

ലോട്ടറിക്കാരന്‍ : ഇന്നത്തെ ഇരുപത് ലക്ഷം....ഇന്നത്തെ ഇരുപത് ലക്ഷം...

കസ്റ്റമര്‍ : നാലായിരം രൂപ മാറ്റാനാ സുഹൃത്തെ രാവിലെ മുതല്‍ ഈ നില്പ്....അപ്പോ ഇരുപത് ലക്ഷം മാറണെങ്കി ഈ ആയുസ് തികയില്ല ദാസാ...

നാല്

ബാങ്കില്‍ നാല് മണിക്കൂര്‍ ക്യൂ നിന്ന് കുറെ ആയിരം അടച്ച ശേഷം മിക്സിയും ഗ്രൈന്ററും നന്നാക്കാനായി ഞാന്‍ കടയില്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞേ കിട്ടൂ എന്ന ധാരണയിലും കയ്യില്‍ കാശ് ഇല്ലാത്തതിനാലും ഞാന്‍ സ്ഥലം വിടാന്‍ നില്‍ക്കുമ്പോള്‍ ‘അഞ്ചു മിനുട്ട്, ദേ ഇപ്പോ ശരിയാക്കിത്തരാ....’ എന്ന മറുപടി.

പിന്നെ ഒന്നും ആലോചിച്ചില്ല, കണ്ട് പരിചയം മാത്രമുള്ള കടയുടമയുമായി സൌഹൃദ സംഭാഷണത്തിലായി. ഒരു  10-15 മിനുട്ട് കഴിഞ്ഞതും എല്ലാം ശരിയാക്കി കൂലിയായി 200 രൂപയും പറഞ്ഞു.

“അഞ്ഞൂറ് രൂപ എടുക്കുമെങ്കി ഇപ്പോ തരാ....”ഞാന്‍ പറഞ്ഞു

“വേണ്ട ....നിങ്ങള്‍ നാളെത്തന്നാ മതി...!!!”

അങ്ങനെ മോദിജിയുടെ പരിഷ്കരണം എനിക്ക് ചില കഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും, വീട്ടുപകരണങ്ങള്‍ താല്‍ക്കാലിക സൌജന്യത്തില്‍ നന്നാക്കി വീട്ടുകാരിക്ക് ഒത്ത കൂട്ടുകാരന്‍ ആവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.




Monday, October 31, 2016

രാജീവ്‌ഗാന്ധി നാഷണല്‍ പാര്‍ക്ക് , നാഗര്‍ഹോളെ

                  നാഗര്‍ഹോളെ എന്‍‌ട്രി പോയിന്റിലെ വാഗ്വാദം കഴിഞ്ഞ് കാര്‍ ഒന്നുരുണ്ടതേയുള്ളൂ , കാടിന്റെ അവകാശികള്‍ ഞങ്ങള്‍ക്ക് സ്വാഗതമോതാന്‍ തുടങ്ങി. 
                തോല്പെട്ടിയില്‍ കണ്ടവന്മാര്‍ ഒരു സ്നാപ്പിന് പോലും നിന്ന് തന്നിരുന്നില്ല. പക്ഷെ ഇവിടെ ഇവന്മാര്‍ സെല്‍ഫിക്ക് പോലും നിന്ന് തരും!മലയാളി മാനും കന്നട മാനും തമ്മിലുള്ള വ്യത്യാസം ഇത് തന്നെയാകണം. കൊമ്പുള്ളവനും ഇല്ലാത്തവനും  പുള്ളിയുള്ളവനും ഇല്ലാത്തവനും വലിയവനും ചെറിയവനും അങ്ങനെ നിരവധി തരത്തിലുള്ളവ, ഈ വാഹനങ്ങള്‍ മുഴുവന്‍ പായുന്നതിനിടയില്‍ കൂസലില്ലാതെ റോഡ് വയ്ക്കത്ത് മേഞ്ഞുകൊണ്ടിരുന്നു.
 
     
                     ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ പുറത്ത് പറഞ്ഞില്ല.കാരണം വണ്ടിയിലുള്ളവരുടെ ധൈര്യം അത്രക്കധികമായിരുന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ അങ്ങനെ കഴിഞ്ഞതും മനുഷ്യരെ വീണ്ടും കാണാന്‍ തുടങ്ങി. കാട്ടിനകത്തെ ആദിവാസി കോളനികളിലെ മനുഷ്യരായിരുന്നു അത്. അല്പസമയത്തിനകം തന്നെ ഞങ്ങള്‍ രാജീവ്‌ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ സഫാരി പോയിന്റില്‍ എത്തി.
                    സംഘര്‍ഷം കാരണം തോല്പെട്ടി അടച്ചതിനാലാവാം നാഗര്‍ഹോളെയില്‍ നല്ല തിരക്കായിരുന്നു. സഫാരി ഞങ്ങളുടെ അജണ്ടയില്‍ ഇല്ലാത്തതിനാല്‍ മക്കള്‍ അവിടെയുള്ള പ്രകൃതി കാഴ്ചകള്‍ ആസ്വദിക്കുകയും പകര്‍ത്തുകയും ചെയ്തു.
                തലേ ദിവസം അല്പം ബ്രഡും ജാമും വാങ്ങി കയ്യില്‍ കരുതിയിരുന്നു.കാട്ടിനകത്ത് മറ്റൊരു ഭക്ഷണവും കിട്ടില്ല എന്നറിയിച്ചതോടെ ഒരു ഇടക്കാലാശ്വാസത്തിനായി കുടുംബം അത് മുഴുവന്‍ തീര്‍ത്തു. ഞാന്‍ വെറുതെ പറഞ്ഞതായിരുന്നെങ്കിലും നാഗര്‍ഹോളെയില്‍ വരുന്നവര്‍ മിക്കവരും ഭക്ഷണം കൊണ്ടുവരുന്നതായി ഞാന്‍ മനസ്സിലാക്കി (അത് തന്നെയായിരിക്കും നല്ലതും).
 
               ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു.12 പേരുമായി വന്ന മലയാളി സംഘം എന്നെപ്പോലെ 3600 രൂപ ഗോപിയാകുന്നതില്‍ നിന്നും ജസ്റ്റ് രക്ഷപ്പെട്ടു. അഭൂതപൂര്‍വ്വമായ തിരക്ക് കാരണം സഫാരി ക്ലോസ് ചെയ്യുകയും ചെയ്തു.റോഡിലൂടെ ഇനിയും മുന്നോട്ട്  പോയാല്‍ മൃഗങ്ങളെ കാണും എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്റെ കുടുംബം സമ്മതിച്ചില്ല.
               തിരിച്ച് പോരുമ്പോഴും വഴി നീളെ മാന്‍‌കൂട്ടങ്ങള്‍ കണ്ടു. ‘ഇവിടെ കടുവ ഇല്ല എന്നത് മനസ്സിലായി‘ എന്ന് ഒരു നെടുവീര്‍പ്പോടെ കുടുംബം പറഞ്ഞു. കാടിന്റെ മക്കള്‍ കാറിന്റെ പിന്നാലെ ഓടി സന്തോഷം പ്രകടിപ്പിച്ചത് എന്നെ കുട്ടിക്കാലത്തേക്ക് നയിച്ചു.

               ചെക്ക് പോസ്റ്റില്‍ വീണ്ടും എന്റെ കാര്‍ തടഞ്ഞു ! കാരണം തിരക്കിയപ്പോള്‍ “ചോറും കറിയും” നല്‍കുന്നുണ്ട് എന്നായിരുന്നു മറുപടി.ഇവര്‍ എന്നെ വിടില്ല എന്ന് മനസ്സിലാക്കി ഞാന്‍ വീണ്ടും കാറില്‍ നിന്നിറങ്ങി.നേരത്തെ എന്നോട് തര്‍ക്കിച്ച ‘ഏമാന്‍‘ അവിടെത്തന്നെയുണ്ട്!!സഫാരി ക്ലോസ് ചെയ്തിട്ടും ഇപ്പോള്‍ വണ്ടി കടത്തിവിടുന്നത് ഞാന്‍ ചോദ്യം ചെയ്തു.വീണ്ടും എന്റെ വിവരങ്ങള്‍ രെജിസ്റ്ററില്‍ ചേര്‍ത്ത്  എന്തോ കാശ് അടക്കാന്‍ നിര്‍ദ്ദേശിച്ച് ‘ഏമാന്‍’ സ്കൂട്ടായി.തൊട്ടു പിന്നാലെ വണ്ടി എടുത്ത് ഞാനും ചെക്ക്‍പോസ്റ്റ് കടന്നു !! അല്ല പിന്നെ , ഇന്ത്യാ രാജ്യത്ത് എനിക്ക് മാത്രം ഒരു നിയമമോ?

Friday, October 28, 2016

നാഗര്‍ഹോളെയിലേക്ക്

                   കുട്ടയിൽ നിന്നും നാഗർഹോളെയിലേക്കുള്ള 12 കിലോമീറ്റർ ദൂരം പാട്ടും പാടി അര മണിക്കൂർ കൊണ്ട് എത്താം എന്നായിരുന്നു എന്റെ ധാരണ. പക്ഷേ റോഡിന്റെ സ്ഥിതി അതീവ ഗുരുതരാ‍വസ്ഥയിലായിരുന്നു.ഹുൻസൂർ വഴി മൈസൂരിലേക്ക് സഞ്ചാരികൾ നിരന്തരം ഉപയോഗപ്പെടുത്തുന്ന റോഡ് ഇതു തന്നെയോ എന്ന് സംശയം ജനിക്കും.

              ഉരുണ്ട ടയർ മുന്നോട്ട് തന്നെ (വച്ച കാൽ എന്ന പ്രയോഗം നിലവിലില്ലാതായല്ലോ) എന്ന തീരുമാനത്തിൽ അഞ്ചോ ആറോ കിലോമീറ്റർ താണ്ടിയപ്പോൾ വാഹനങ്ങളുടെ ഒരു ക്യൂ മുന്നിൽ പ്രത്യക്ഷപ്പെട്ടു.ഞാനും ക്യൂവിൽ അരിച്ചരിച്ച് ഒരു ചെക്ക് പോസ്റ്റിലെത്തി.

           നാഗർഹോളെ നാഷണൽ പാർക്കിലേക്കുള്ള പ്രവേശന കവാടമായിരുന്നു അത്.ഇവിടെ പേരും വാഹനത്തിന്റെയും സഞ്ചാരികളുടെയും വിവരങ്ങളും ഒരു രെജിസ്റ്ററിൽ ചേർക്കണം.ഒപ്പും ഇട്ട് കൊടുക്കണം.

 “എങ്ങോട്ട് പോകുന്നു?” ചെക്ക് പോസ്റ്റിലെ ‘ഏമാൻ‘ കാറിലേക്ക് നോക്കി ഒരു ചോദ്യം

“നാഗർഹോളെ വരെ...” ഞാൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

“എന്തിന്..?”

“വെറുതേ ഒന്ന് കാട് കാണാൻ...”

“വെറുതെ കാട്ടിലൂടെ ഡ്രൈവ് ചെയ്യാൻ പറ്റില്ല...പോകുന്നെങ്കിൽ അവിടെ സഫാരിക്ക് കയറണം...തിരിച്ച് വരുമ്പോൾ ഇതാ ഇതുപോലെ ടിക്കറ്റ് കാണിക്കണം...” ചുവന്ന ഒരു കാഷ് ബിൽ പോലെ എന്തോ സാധനം കാണിച്ച് അയാൾ പറഞ്ഞു.

“എത്രയാ അവിടെ എൻ‌ട്രി ഫീസ്?”

“ഒരാൾക്ക് 300 രൂപ!!”

“യാ കുദാ‍ാ‍ാ‍ാ‍!!!“ ആരവം ഉയർന്നത് വണ്ടിക്കകത്ത് നിന്നായിരുന്നു.

              തോല്പെട്ടിയിൽ  400 രൂപ സ്വാഹ ആക്കേണ്ട എന്ന് കരുതി വന്നപ്പോൾ 300രൂപ പ്രകാരം ആറ് പേര്‍ക്ക് ഇവിടെ 1800 രൂപ ഗോപി!!പിന്നിലെ വണ്ടികൾക്ക് കടന്നു പോകാനുള്ളതിനാൽ പെട്ടെന്ന് തീരുമാനിക്കാൻ ‘ഏമാൻ‘ വക നിർദ്ദേശം വന്നു. ആ കണ്ടീഷനിൽ മുന്നോട്ട് പോകേണ്ട എന്ന തീരുമാനത്തിൽ ഞാൻ കാർ അല്പം കൂടി മുന്നോട്ടെടുത്ത് തിരിച്ചു നിർത്തി സൈഡാക്കി.പക്ഷേ ഇന്ത്യാ രാജ്യത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ നടപടി എന്തിന്റെ പേരിൽ എന്ന് ഒന്നറിയണം എന്ന് തന്നെ ഞാൻ തീരുമാനിച്ചു.

            കുടുംബത്തെ കാറിൽ ഇരുത്തി ഞാൻ കാറിൽ നിന്നും ഇറങ്ങി ആ ഉദ്യോഗസ്ഥന്റെ നേരെ നീങ്ങി.സിനിമയിലായിരുന്നു ഈ രംഗമെങ്കിൽ ഇപ്പോൾ കേൾക്കുന്ന പശ്ചാത്തല സംഗീതം എന്റെ മനസ്സിൽ ആർത്തിരമ്പി.പേഴ്സിൽ നിന്നും എന്റെ പഴയ ഒരു ഐഡന്റിറ്റി കാർഡും ഞാൻ വലിച്ചെടുത്തു.

             എന്റെ പിന്നിൽ വന്ന ഓട്ടോക്കാരൻ (നാല് ചക്ര ഓട്ടോ) ഏതോ ഒരു സ്ഥലം പറഞ്ഞ് രക്ഷപ്പെട്ടു.മലയാളികളിൽ പലരും ഒപ്പമുള്ള  കന്നടക്കാരുടെ (അതോ കന്നട പറയുന്ന മലയാളിയോ) സഹായത്തോടെ രക്ഷപ്പെട്ടു. അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് എനിക്ക് പിടി കിട്ടിയത്- ഒന്നുകിൽ നുണ പറയണം , അല്ലെങ്കിൽ അവിടെ വല്ലതും തടയണം.

“ഇതിന്റെ വകുപ്പ് എന്താണെന്ന് എനിക്കറിയണം...”കൌണ്ടറിൽ യൂണിഫോം ഇട്ട് ഇരിക്കുന്ന ആളോട് ഞാൻ പറഞ്ഞു

“അത് പറഞ്ഞ് തരാം...വെയിറ്റ്...”
മലയാളം നന്നായി സംസാരിക്കുന്ന നേരത്തെ എന്നെ തടഞ്ഞ ‘ഏമാൻ’ ആയിരുന്നു മറുപടി പറഞ്ഞത്.ശേഷം അയാൾ അവിടെ നിന്നും എങ്ങോട്ടോ മറഞ്ഞു.

അല്പനേരം കൂടി ഞാൻ അവിടെ കാത്ത് നിന്നു. എനിക്ക് അവസരം തരില്ല എന്ന് മനസ്സിലായപ്പോള്‍ കൌണ്ടറിൽ നില്‍ക്കുന്ന ആളോട് ഞാന്‍ അല്പം ഉച്ചത്തില്‍ തന്നെ ചോദിച്ചു : “എനിക്ക് മാത്രം പോകാന്‍ പറ്റാത്തതെന്താണെന്ന് പറയൂ?”

എന്റെ ശബ്ദത്തിലെ വ്യത്യാസമാണോ അതല്ല കേരള ഗവണ്മെന്റിന്റെ ആന ചിഹ്നമുള്ള കോളേജ് ഐഡന്റിറ്റി കാര്‍ഡ് കണ്ടാണോ എന്നറിയില്ല അയാള്‍ എന്റെ വിവരങ്ങളും രെജിസ്റ്ററില്‍ ചേര്‍ത്തു ഒപ്പിട്ട് വാങ്ങി !ആകാംക്ഷയോടെ കാത്ത് നില്‍ക്കുന്ന കുടുംബത്തിനടുത്തേക്ക് വിജയശ്രീലാളിതനായി ചെന്ന് ഞാന്‍ കാര്‍ വീണ്ടും തിരിച്ചു....ഇനി സഞ്ചാരം നാഗര്‍ഹോളെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിലൂടെ !!!

Wednesday, October 26, 2016

ഇര്‍പ്പ് വെള്ളച്ചാട്ടം

                 ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഗേറ്റിൽ ഇറുപ്പിന്റെ സംഗീതവും ആസ്വദിച്ച് ഞാൻ അല്പനേരം നിന്നു - കുഞ്ഞുമോനെയും എടുത്തു കൊണ്ട് അത്യാവശ്യം ദൂരം നടന്നതിനാലുള്ള ക്ഷീണം ഒന്നകറ്റാനും അല്പ നേരം ശുദ്ധമായ ഓക്സിജൻ ശ്വാസകോശത്തിലേക്ക് നിറക്കാനും.ഇവിടുന്നങ്ങോട്ട് പടികൾ തുടങ്ങുകയാണ്. തടിയന്മാരും വയസ്സായവരും ഒരു വടി കരുതിയാൽ പടി കയറൽ എളുപ്പമാകും.അല്പമൊന്ന് വിശ്രമിക്കാൻ ആകെയുള്ളത് കുറച്ച് മുകളിലായി രണ്ടേ രണ്ട് സിമന്റ് ബെഞ്ചുകൾ മാത്രമാണ്.
             ഏതാനും പടികൾ കയറിയാൽ തന്നെ അങ്ങകലെ തങ്ങളുടെ ജന്മ കർത്തവ്യം നിർവ്വഹിക്കുന്ന വെള്ളത്തുള്ളികളെ കാണാം. മലമുകളിൽ നിന്നും ഒരുമിച്ച് അരുവിയായി മാറി ആരുടെയൊക്കെയോ ദാഹവും ക്ഷീണവും അകറ്റാൻ കല്ലിലും മുള്ളിലും തലയും ശരീരവുമുരച്ച് ഒരു പരിഭവവും പറയാതെ അവ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു.പ്രതിഫലമായി കുറെ പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും തനിക്ക് വേണ്ടാത്ത എല്ലാ സാധനങ്ങളും മനുഷ്യൻ അതിന് തിരിച്ചും നൽകുന്നു !


              കാവേരിയുടെ പോഷക നദിയായ ലക്ഷ്മണ തീർത്ഥ നദി ഇറുപ്പ് വെള്ളച്ചാട്ടത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ ഇതിന്  ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്നും പറയാറുണ്ട്.ശ്രീരാമനും ലക്ഷ്മണനും രാവണൻ തട്ടിക്കൊണ്ടുപോയ സീതയെയും അന്വേഷിച്ച് നടക്കുന്നതിനിടയിൽ ബ്രഹ്മഗിരിയിൽ എത്തിയെന്ന് പറയപ്പെടുന്നു. ക്ഷീണിച്ചവശനായ രാമൻ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ലക്ഷ്മണൻ ബ്രഹ്മഗിരി കുന്നുകളിലേക്ക് അസ്ത്രമെയ്ത് ഉറവയുണ്ടാക്കി.ആ ഉറവയാണ് ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്ന് ഐതിഹ്യം പറയുന്നു.  ഇംഗ്ലീഷിൽ  Irupu Falls ( Iruppu Falls) എന്നൊക്കെയാണ് പറയുന്നത്. രാമേശ്വര ശിവ ക്ഷേത്രം തൊട്ടടുത്ത് തന്നെ ആയതിനാൽ ഇതൊരു ഹിന്ദു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
                    മൻസൂൺ കാലത്ത് തന്നെയാണ് ഇരുപ്പ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും നല്ലത് (2013ലെ മൺസൂണിൽ ജോഗ് വെള്ളച്ചാട്ടം സന്ദർശിച്ചപ്പോൾ കോട തടസ്സം സൃഷ്ടിച്ചിരുന്നു.ഇവിടെ അങ്ങനെയുണ്ടാകുമോ എന്നറിയില്ല).വെള്ളച്ചാട്ടത്തിന് നേരെ താഴെ ചെന്ന് കുളിക്കാം എന്നതിനാൽ മൺസൂണിൽ അതല്പം അപകടം നിറഞ്ഞത് കൂടിയാണ് എന്നത് ഓർക്കണം.കുളിക്കാൻ താല്പര്യമില്ലാത്തവർക്കും വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് വരെ പോകാൻ മുമ്പ് ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു.ഇത്തവണ പോയപ്പോൾ അതിന്റെ അവശിഷ്ടങ്ങളായി കുറച്ച് ഇരുമ്പ് റെയിലുകൾ മാത്രം കണ്ടു.

               ഞങ്ങൾ എല്ലാവരും മുകളിൽ വരെ എത്തി.തിരക്ക് കൂടുതലായതിനാൽ കൊച്ചുമോനെയും കൊണ്ട് നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഭാര്യയും അവനും താഴേക്കിറങ്ങി.താനിതുവരെ കേൾക്കാത്ത കാടിന്റെയും വെള്ളത്തിന്റെയും മാസ്മര സംഗീതവും സൌന്ദര്യവും ലിദു മോനും നന്നായി ആസ്വദിച്ചു.

             മനസ്സിൽ തൽക്കാലം മറ്റു പ്ലാനുകൾ ഒന്നും ഇല്ലാത്തതിനാൽ അത്യാവശ്യം നേരം ഞാനും കുടുംബവും പ്രകൃതിയുടെ ഈ വിരുന്ന് ആസ്വദിച്ചു. കാർമേഘം ഉരുണ്ട് കൂടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ ഇരിപ്പിൽ നിന്നും എഴുന്നേറ്റു.
              വന്ന വഴി ദുർഘടമായതിനാലും ഒന്ന് രണ്ട് വാഹനങ്ങൾ മാത്രം അതിലെ തിരിച്ച് പോകുന്നത് കണ്ടതിനാലും മെയിൻ റോഡിലേക്ക് മറ്റേതെങ്കിലും വഴിയുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കി.ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ച് അത് മനസ്സിലാക്കി.അത് വഴി തിരിച്ചു പോയപ്പോഴാണ് അത്രയും നല്ലൊരു റോഡ് ഉണ്ടായിട്ടും ആ ചൂണ്ടുപലക വഴി തെറ്റിച്ചത് മനസ്സിലായത്.
           തിരിച്ചുപോകുന്നതിനിടയിൽ കാറിലെ സംസാരം നാഗർഹോളെ സന്ദർശിക്കാനുള്ള തീരുമാനത്തിലെത്തിച്ചു. കുട്ടയിലെത്തി പോലീസ് സ്റ്റേഷന് മുമ്പിലൂടെ ഞങ്ങൾ നാഗർഹോളെ റോഡിലേക്ക് തിരിഞ്ഞു.

Saturday, October 22, 2016

ബ്രഹ്മഗിരി വന്യജീവി സങ്കേതം

                 അതിരാവിലെ എണീറ്റ് വെളുക്കുന്നതിന് മുമ്പേ മാനന്തവാടി നിന്നും സംസ്ഥാന അതിര്‍ത്തിയായ തോല്‍‌പെട്ടി വരെ വണ്ടിയോടിച്ചാല്‍ ആനയടക്കമുള്ള മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ കണ്ടുമുട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരുള്‍ക്കിടിലത്തോടെയാണ് കുടുംബം അത് ശ്രവിച്ചത്. കാടിനകത്തേക്കുള്ള സവാരിയില്‍ മൃഗങ്ങളെ കാണാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കും. കാരണം നിരവധി വാഹനങ്ങള്‍ മുമ്പെ പോയി മൃഗങ്ങളെയെല്ലാം കാട്ടിനകത്തേക്ക് വലിയാന്‍ പ്രേരിപ്പിച്ചിരിക്കും (മുന്‍ അനുഭവപാഠം).ട്രിപ്പിന് നല്‍കുന്ന 400 രൂപ “സ്വാഹ”.

                ആറ് മണിക്ക് ആരംഭിക്കാനുദ്ദേശിച്ച കാനനയാത്ര എല്ലാവരും ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ ഒന്നര മണിക്കൂര്‍ വൈകി. തോല്‍‌പെട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു. വഴിയില്‍ കുരങ്ങുകള്‍ക്ക് പുറമെ രണ്ട് മൂന്ന് മാനുകളെ മാത്രം കണ്ടു.
                    തോല്‍‌പെട്ടിയില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത വിധം ജനങ്ങളും വാഹനങ്ങളും തിങ്ങി നിറഞ്ഞിരുന്നു.ആ തിരക്കില്‍ സഫാരിക്ക് ടിക്കറ്റ് എടുത്താലും വണ്ടി കിട്ടാന്‍ താമസിക്കും എന്നതിനാല്‍ ഞങ്ങള്‍ തോല്‍‌പെട്ടിയില്‍ ഇറങ്ങുക പോലും ചെയ്തില്ല (പിറ്റേന്ന് പത്രത്തില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കാരണം വന്യജീവി സങ്കേതം അടച്ചതും ഈ തിരക്കിന്റെ കാരണവും മനസ്സിലാക്കിയത്).അല്പം കൂടി മുന്നോട്ട് പോയി സംസ്ഥാന അതിര്‍ത്തിയും കഴിഞ്ഞുള്ള കര്‍ണ്ണാടക ഗ്രാമമായ കുട്ടയില്‍ ഒന്ന് വെറുതെ പോയിവരാമെന്ന് തീരുമാനിച്ചു.

                  കേരള അതിര്‍ത്തി കഴിഞ്ഞതും കൃഷിഭൂമികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  കുടക് ജില്ലയുടെ ഭാഗമാണ് കുട്ട.കുടക് എന്നാല്‍ പണ്ടു മുതലേ ഓറഞ്ചിനും കാപ്പിക്കും ഇഞ്ചിക്കും പേരു കേട്ട സ്ഥലവും. സംസാര ഭാഷ മലയാളം മാത്രവും!
കുട്ടയില്‍ നിന്ന് പ്രാതല്‍ കഴിച്ചിറങ്ങുമ്പോള്‍ കാഷ്യറോട് ഞാന്‍ വെറുതെ ഒരു ചോദ്യം ചോദിച്ചു.

“ഇവിടെ അടുത്ത് കാണാനുള്ളതായി എന്തുണ്ട്?”

“ഇരിപ്പ് വെള്ളച്ചാട്ടം” ഹോട്ടലുടമ പറഞ്ഞു.

“ഏകദേശം എത്ര ദൂരം കാണും?” ഇരുപ്പില്‍ മുമ്പ് പോയതാണെങ്കിലും ഞാന്‍ ചോദിച്ചു.

“5 കിലോമീറ്റര്‍...പിന്നെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക് - 12 കിലോമീറ്റര്‍”

“ആഹാ...എങ്കില്‍ രണ്ടും കണ്ടിട്ട് തന്നെ മടക്കം...”

“നാഗര്‍ഹോള കാട്ടിനകത്ത് സവാരിക്ക് പോകേണ്ട...റോഡില്‍ കൂടി തന്നെ 10-15 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ മിക്ക മൃഗങ്ങളെയും റോഡില്‍ തന്നെ കാണാം...”

                അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടം കാണാനായി യാത്ര തുടര്‍ന്നു. കുട്ടയില്‍ നിന്നും 3 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ ഇടതുഭാഗത്തേക്ക് ഒരു ചൂണ്ടുപലക കാണാം.കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ പൊട്ടിപ്പൊളിഞ്ഞ ഒരു റോഡും മുന്നില്‍ പ്രത്യക്ഷപ്പെടും.ഇനി 2 കിലോമീറ്റര്‍ യാത്ര ഇതിലൂടെയാണ് (ഇത് വഴി ആരും പോകരുത്.മെയിൻ റോഡിന് തന്നെ 2 കിലോമീറ്റർ മുന്നോട്ട് പോയാൽ ഇടതുഭാഗത്തേക്ക് നല്ല റോഡുണ്ട്.തിരിച്ചു വരുമ്പോഴാണ് ഇത് മനസ്സിലായത്)

             ഇരുഭാഗത്തെയും കാപ്പിച്ചെടികള്‍ക്കിടയില്‍ അവിടെയും ഇവിടെയുമായി ഓറഞ്ച് കായ്ച്ച് നില്‍ക്കുന്നത് നയനമനോഹരവും ഉമിനീരുറവ പൊട്ടിക്കുന്നതും ആയിരുന്നു. ഇടക്ക് ഒരു സംഘം തോട്ടത്തില്‍ കയറി ഓറഞ്ച് പൊട്ടിച്ച് ഞങ്ങള്‍ക്ക് നേരെ നീട്ടി. ഏതോ കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലം കട്ടു തിന്നാന്‍ മനസ്സ് വരാത്തതിനാല്‍ ഞാന്‍ അത് നിരസിച്ചു.
               കുത്തിയും കുലുങ്ങിയും ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന ദ്വാരമായ ശ്രീ രാ‍മേശ്വര ക്ഷേത്രത്തിനടുത്ത് എത്തുമ്പോള്‍ അവിടെയും ഒരു വാഹനസമുദ്രം രൂപപ്പെട്ട് കഴിഞ്ഞിരുന്നു (തോല്പെട്ടിയില്‍ കയറാന്‍ കഴിയാത്തവര്‍ മുഴുവന്‍ ഇറുപ്പില്‍ വന്നെത്തിയിരുന്നു).

                 ഇറുപ്പ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന ഫീ ഒരാള്‍ക്ക് (12 വയസ്സ് കഴിഞ്ഞവര്‍ക്ക്) 50 രൂപയാണ്.ടിക്കറ്റില്‍ 25 രൂപയേ രേഖപ്പെടുത്തൂ.ബാക്കി ക്ഷേത്രത്തിനോ അതോ പോക്കറ്റിലേക്കോ എന്നറിയില്ല.കുപ്പായമിടാത്ത ഒരു പൂണൂല്‍ ധാരിയാണ് ടിക്കറ്റ് നല്‍കുന്നത് . വണ്ടി എവിടെ നിര്‍ത്തിയാലും പാര്‍ക്കിംഗ് ഫീ 10 രൂപയും കൊടുക്കണം. കൂടുതല്‍ അംഗങ്ങളുള്ള ഒരു സംഘത്തെ ഗേറ്റില്‍ നില്‍ക്കുന്നയാള്‍ സ്വകാര്യമായി വിളിച്ച് എന്തോ മന്ത്രിച്ചു. ആ സംഘം ടിക്കറ്റ് എടുക്കാതെ അകത്ത് കയറുകയും ചെയ്തു!

               വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കാടിനകത്ത് കൂടിയാണ് (അതോ കാവിനകത്ത് കൂടിയോ?).ഈ സ്ഥലങ്ങള്‍ ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ഇടക്കിടെയുള്ള സൂചനാബോര്‍ഡുകള്‍ പറഞ്ഞു തന്നു.അരുവിയുടെ കളകളാരവം ശ്രവിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.അരുവിയില്‍ ഇടക്ക് ഒരു സ്ഥലത്ത് ഒരു വന്‍ മരം കടപുഴകി വീണുകിടക്കുന്നതും അങ്ങോട്ട് പലരും പോയതിന്റെ ലക്ഷണങ്ങളും കണ്ടു.ഉടന്‍ എന്റെ മക്കളെയും ആ വന്യഭംഗി ആസ്വദിക്കാന്‍ ഞാന്‍ അങ്ങോട്ട് നയിച്ചു.
              അല്പനേരം ആ മരത്തില്‍ കയറിമറിഞ്ഞ ശേഷം ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അരുവിക്ക് അക്കരെ പറ്റാന്‍ ഒരു ചെറിയ തൂക്കുപാലം ഉണ്ടായിരുന്നു.
             തൂക്കുപാലവും കടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു കടുവയുടെ പടം കണ്ടു.അതോടെ ലൂന മോളുടെ ഉള്ളിലെ ഭയത്തില്‍ നിന്നുള്ള ചോദ്യം പുറത്ത് ചാടി.
“ഉപ്പച്ചീ... ഇവിടെ കടുവ ഉണ്ടാക്വോ...?”

“കാടല്ലേ....കാട്ടില്‍ നിരവധി മൃഗങ്ങള്‍ ഉണ്ടാകും ...അതില്‍ ഒരു പക്ഷേ കടുവയും ഉണ്ടാകാം...”

“നിങ്ങള്‍ കുട്ടികളെ വെറുതെ പേടിപ്പിക്കാതെ...” ലൂന മോളുടെ മുഖത്ത് ആശങ്ക പടരുന്നത് കണ്ട് എന്റെ ഭാര്യ പറഞ്ഞു.

              അല്പം കൂടി മുന്നോട്ട് നീങ്ങിയതോടെ “ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലേക്ക് സ്വാഗതം” എന്ന ആര്‍ച്ച് ഗേറ്റ് കണ്ടു. ഇങ്ങനെയൊരു വന്യജീവി സങ്കേതം ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
           ഇറുപ്പ് വെള്ളച്ചാട്ടത്തിലേക്ക് ഇനിയും കയറണം. ഇവിടെ നിന്നാല്‍ വെള്ളം മൂക്കും കുത്തി വീണുടയുന്നതിന്റെ ശബ്ദം കേള്‍ക്കാം.