Pages

Thursday, April 30, 2015

ക്രിയാത്മക ചിന്തകളും ജീവിത വിജയവും


നല്ല ഫലങ്ങൾ ആഗ്രഹിക്കാത്ത മനുഷ്യർ ആരും ഉണ്ടായിരിക്കില്ല.സ്വന്തം ജോലിയിൽ , ആരോഗ്യം സംരക്ഷിക്കുന്നതിൽ, കുട്ടികളെ പരിപാലിക്കുന്നതിൽ,ജീവിതം നയിക്കുന്നതിൽ തുടങ്ങീ എല്ലാ രംഗത്തും വിജയിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.കുട്ടികളുടെ കാര്യത്തിലാണെങ്കിൽ , ഇന്നത്തെ മാതാപിതാക്കൾ  അവരവരുടെ മക്കളുടെ വിജയത്തിനായി മരിക്കാൻ വരെ തയ്യാറാണ് (മക്കൾ മാതാപിതാക്കൾക്ക് തിരിച്ച് കൊടുക്കുന്നത് എന്തൊക്കെയെന്ന് നാം മീഡിയകളിലൂടെ കണ്ട് കൊണ്ടിരിക്കുന്നു !!).

“ക്രിയാത്മക ചിന്തകളും ജീവിത വിജയവും“ എന്ന പുസ്തകത്തിലൂടെ ശ്രീ. നോർമൻ വിൻസെന്റ്  പീൽ എന്ന വിദേശി എഴുത്തുകാരൻ പറഞ്ഞുതരുന്നത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ നിന്നുള്ള ചില പ്രായോഗിക കാര്യങ്ങൾ ആണ്.ജീവിതത്തിൽ വിജയിച്ച അസംഖ്യം ആളുകളുടെ പ്രവർത്തനം നിരീക്ഷിച്ചതിൽ നിന്നും,  ക്രിയാത്മകമായി ചിന്തിക്കുകയും ആ മനോഭാവം വച്ച് പുലർത്തുകയും ചെയ്യുന്നവർക്ക് ജീവിത വിജയവും കൈപിടിയിൽ ഒതുങ്ങുന്നു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

നാല് ചർച്ചുകളിലെ പുരോഹിതനായിരുന്ന ശ്രീ. പീൽ ജീവിത വിജയം നേടാൻ അവശ്യം വേണ്ട ദൈവ വിശ്വാസത്തെ പറ്റി ഇടക്കിടെ വായനക്കാരെ ഓർമ്മപ്പെടുത്തുന്നുണ്ട്. വലിയ ലക്ഷ്യങ്ങൾ  പിന്തുടരാനും ആ മാർഗ്ഗത്തിൽ ചരിക്കുമ്പോഴുണ്ടാകുന്ന ചെറിയ ചെറിയ വിജയങ്ങൾ ആസ്വദിക്കാനും ശ്രീ പീൽ ഓർമ്മപ്പെടുത്തുന്നു.’ ചന്ദ്രനിലേക്ക് കുതിക്കുക. ആ ലക്ഷ്യം തെറ്റിപ്പോയാലും നിങ്ങൾക്ക് അപ്പോൾ ഉറപ്പായി നക്ഷത്രലോകത്ത് ഇറങ്ങുവാനാകും’ എന്ന ഓർമ്മപ്പെടുത്തൽ വായനക്കാരെ പ്രചോദിപ്പിക്കും എന്ന് തീർച്ച.

ഒരു വാതിൽ നിങ്ങളുടെ മുന്നിൽ അടയുമ്പോൾ മറ്റൊരു വാതിൽ നിങ്ങൾക്കായി തുറക്കാൻ സജ്ജമായി നിൽക്കുന്നുണ്ടാകും.അതിനാൽ അടഞ്ഞ് കിടക്കുന്ന വാതിൽ നോക്കി അധിക സമയം പാഴാക്കരുത്.കാരണം തുറക്കാനിരിക്കുന്ന വാതിൽ നിങ്ങൾക്ക് കാണാൻ കഴിയാതെ പോകും എന്നും പീൽ നമ്മെ ഓർമ്മപ്പെടുത്തുന്നു.മനുഷ്യന്റെ ഏറ്റവും നല്ല മൂന്നു ഗുരുക്കന്മാരായി പീൽ അവതരിപ്പിക്കുന്നത് കഷ്ടപ്പാട്, വിഷമം , യാതന എന്നിവയെയാണ് ! ഇവയെ സമർത്ഥമായി മനോധൈര്യത്തോടെ നേരിടുന്നവർക്ക് ജീവിത വിജയം സുനിശ്ചിതമാണ്.

നിരവധി ‘കേസ് സ്റ്റഡി‘കളിലൂടെ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ വിജയം കൊയ്യാനുള്ള മാർഗ്ഗങ്ങൾ ശ്രീ.പീൽ വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നു.’പോക്കറ്റ് ടെക്നിക്’ എന്ന ലളിതമായ പ്രവർത്തനം മുതൽ നിരവധി സങ്കീർണ്ണമായ കാര്യങ്ങൾ വരെ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.


ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 207 പേജുള്ള ഈ പുസ്തകത്തിന്റെ പഴയ വില (2005)  എൺപത് രൂപയാണ്.പ്രൊഫ.പാലാ.എസ്.കെ നായർ ആണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.എൻ.എസ്.എസ് ലൈബ്രറിയിൽ നിന്ന് യാദൃശ്ചികമായി എന്റെ കണ്ണിൽ പെട്ട ഈ പുസ്തകം എന്റെ വായനക്ക് ശേഷം ഇപ്പോൾ ഭാര്യയും വായിച്ചു കൊണ്ടിരിക്കുന്നു.

Wednesday, April 15, 2015

ഒരു വിഷുദിനം കൂടി

 ഒരു വിഷുദിനം കൂടി മുന്നിലെത്തി. വിഷുപ്പക്ഷിക്ക് പകരം കാക്കകളാണ് മുറ്റത്തു നിന്നും തൊടിയിൽ നിന്നും പാടിക്കൊണ്ടിരിക്കുന്നത്. തറവാട്ട് മുറ്റത്തെ കണിക്കൊന്ന മരത്തിന് കഴിഞ്ഞ വർഷം ഇടി വെട്ടേറ്റതിനാൽ (അറിഞ്ഞത് കഴിഞ്ഞ മാസം കമ്പ് മുറിക്കാൻ മരം വെട്ടുകാരനെ കൊണ്ടു വന്നപ്പോഴാ) ഈ വർഷം പൂത്തതേ ഇല്ല.

 തൊടിയിലും മുറ്റത്തും ടെറസിലും മറ്റുമായി നിരവധി പച്ചക്കറികൾ നട്ടിരുന്നതിനാൽ വിഷമില്ലാത്ത വിഷു സദ്യ കഴിക്കാൻ പലർക്കും എന്ന പോലെ എനിക്കും സാധിക്കുന്നു എന്നതാണ് ഈ വർഷത്തെ വിഷുവിന്റെ പ്രത്യേകത.


                                                   വീട്ടുമുറ്റത്തെ വഴുതനയും കോവക്കയും



                                                                  ചീരയും ബജി മുളകും


                                                                    വിഷു വിളവെടുപ്പ്

 

സ്കൂൾ അടച്ചതിനാൽ വീട്ടുമുറ്റത്ത് കളിക്കാൻ ഞങ്ങളുടെ അടുത്ത തലമുറ ഒരുക്കം കൂട്ടുന്നുണ്ട്.ക്രിക്കറ്റാണ് അവർക്ക് ഏറെ പ്രിയപ്പെട്ടത്.എന്റെ കുട്ടിക്കാലത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത കളി.ഇടക്ക് മാങ്ങപെറുക്കുന്നതിനെപറ്റി അവർ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.ഒന്ന് രണ്ട് വലിയ മാവുകൾ പല തൊടികളിലായി ഉള്ളതിനാൽ മാങ്ങ പെറുക്കൽ ഒരു ത്രിൽ ആയി ഇന്നും നിലനിൽക്കുന്നതിൽ ഏറെ സന്തോഷിക്കുന്നു.വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഒരു വിഷുപോസ്റ്റും കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കും ഇതാ ഈ വിഷുക്കാലത്ത് എന്റെ വകയായി ബൂലോകർക്ക്.






Wednesday, April 08, 2015

കോഴിപ്പാറയിൽ ഒരു സായാഹ്നം

അവധിക്കാലം വരുന്നത് കുട്ടികൾക്കെന്ന പോലെ എനിക്കും ഏറെ പ്രിയങ്കരമാണ്.രണ്ട് മാസത്തെ അവധിയാണ് സർക്കാർ അനുവദിച്ചതെങ്കിലും അതിൽ ഒരു മാസത്തിൽ താഴെ മാത്രമേ മിക്കപ്പോഴും ആസ്വദിക്കാൻ സാധിക്കാറുള്ളൂ.എല്ലാ കോളേജിലും ഉള്ള പോലെ വെക്കേഷൻ ഡ്യൂട്ടി എന്ന ഒരു പരിപാടി ഇവിടെയും ഉണ്ട്.ഇവിടത്തെ പ്രത്യേകത, ചില കാര്യങ്ങൾ ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്നത് കൂടിയാണ്.അതിനാൽ വിചാരിച്ച പോലെ ഒഴിവ് കാലം ആസ്വദിക്കാൻ പറ്റി എന്ന് വരില്ല.

വേനലവധി തുടങ്ങി രണ്ടാം ദിവസമാണ് പെട്ടെന്ന്  ഒരു പിക്നിക് സ്പോട്ട് എന്റെ മനസ്സിൽ വന്നത്.ലുലുവിന് മൂന്നാം തീയതി മുതൽ ഒരു ക്യാമ്പ് ആരംഭിക്കുന്നതിനാലും പെങ്ങളുടേയും അനിയന്റേയും മക്കൾസ് പ്രസന്റ് ആയതിനാലും അന്ന് ഉച്ചക്ക് ശേഷം തന്നെ തിരിക്കാം എന്ന് കരുതി - സ്ഥലം നാല് വർഷം മുമ്പ് ഞങ്ങളുടെ എൻ.എസ്.എസ് ക്യാമ്പിൽ നിന്നും ട്രെക്കിംഗിനിടക്ക് കണ്ട കോഴിപ്പാറ വെള്ളച്ചാട്ടം.അരീക്കോട് നിന്നും 25 കിലോമീറ്റർ അകലം.



വേനൽ ആയതിനാൽ വെള്ളം ഇല്ലാത്ത വെള്ളച്ചാട്ടം കാണാം എന്ന മുന്ധാരണ പ്രകാരമാണ് ഞാനും ഭാര്യയും  മൂന്ന് മക്കളും സീനിയർ സിറ്റിസൺ ആയ ഉമ്മയും അനിയന്റെയും പെങ്ങളുടേയും മക്കളും അടങ്ങുന്ന എട്ടംഗ സംഘം വൈകിട്ട് നാല് മണിക്ക് കാറിൽ യാത്ര തിരിച്ചത്.എന്റെ ധാരണയിൽ വന്ന ഒരു പിശക് മൂലം അര മണിക്കൂറിനകം സ്ഥലത്ത് എത്താം എന്നായിരുന്നു കരുതിയത്.എന്നാൽ തോട്ടുമുക്കം വഴി കൂമ്പാറ കഴിഞ്ഞ് പിന്നെ കുത്തനെയുള്ള കയറ്റവും ഹെയർപിൻ വളവുകളും കയറിയിറങ്ങി കക്കാടംപൊയിലും കഴിഞ്ഞ് കോഴിപ്പാറ എത്തുമ്പോൾ സമയം അഞ്ചര മണി ആയിരുന്നു.ഞങ്ങൾ ലാന്റ് ചെയ്തതും അത് വരെ തൂങ്ങി നിന്നിരുന്ന മഴ പൊടിയാൻ തുടങ്ങി.ഇരുട്ടും കൂടി മൂടിയതിനാൽ കാറിൽ നിന്നും ഇറങ്ങണോ വേണ്ടേ എന്ന് തീരുമാനിക്കാൻ നോക്കുമ്പോഴാണ് ആ ബോർഡ് ശ്രദ്ധയിൽ പെട്ടത്.സന്ദർശന സമയം രാവിലെ 9 മണി മുതൽ നാലര വരെ!



വെള്ളച്ചാട്ടത്തിൽ നീരാടി മടങ്ങുന്ന ഒരു സംഘത്തോട് ഞാൻ വെറുതെ 'കഥ' ചോദിച്ചു.അത്യാവശ്യം വെള്ളം ഉണ്ട് എന്നറിഞ്ഞപ്പോൾ മഴയായാലും ഒന്ന് പോയി നോക്കാം എന്ന് കരുതി.അപ്പോഴതാ കൗണ്ടറിൽ ടിക്കറ്റ് മെഷീനുമായി വനപാലകർ.പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അവർ 'യെസ്' മൂളി, എണ്ണത്തിനും വണ്ണത്തിനും അനുസരിച്ചുള്ള ടിക്കറ്റ് മുറിച്ച് തന്നു (ബോർഡിനെ വിശ്വസിച്ച് സംഗതി തീരുമാനിക്കരുത് എന്ന് പാഠം -ആറരക്കും സന്ദർശകർക്ക് പ്രവേശനം നൽകുന്നുണ്ടായിരുന്നു! ). മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് ടിക്കറ്റ് നിരക്ക്.സ്റ്റിൽ ക്യാമറക്ക് 25 രൂപ എന്നും സ്മാർട്ട്ഫോണിന് 10 രൂപ എന്നും ഒക്കെ ബോർഡിൽ നിരക്കുണ്ടെങ്കിലും അതിനൊന്നും കാശ് വാങ്ങിയില്ല (ബോർഡിനെ വിശ്വസിച്ച് സംഗതി തീരുമാനിക്കരുത് എന്ന് ഒരേ സ്പോട്ടിൽ നിന്ന് രണ്ടാമത്തെ അനുഭവം !)സമയം ഒട്ടും കളയാതെ ഞങ്ങൾ കൗണ്ടറിൽ നിന്നും 50 മീറ്റർ നടന്നതും മുന്നിലതാ ശാന്തമായി ഒഴുകുന്ന വെള്ളം.അത് കണ്ടതും പിന്നെ എല്ലാവർക്കും ആവേശമായി.മഴ അതിനിടക്ക് സ്ഥലം വിട്ടത് ഞങ്ങൾ അറിഞ്ഞതേ ഇല്ല.



വെള്ളം ഉണ്ടാകില്ല എന്ന ധാരണ മനസ്സിൽ പതിഞ്ഞതിനാലാവും തോർത്ത്മുണ്ട് എടുക്കാൻ കരുതിയിട്ടും അത് ഞാൻ മറന്ന് പോയത്.കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം സുന്ദരമായി മുങ്ങിക്കളിക്കാനും കുളിക്കാനും പറ്റുന്ന രൂപത്തിൽ തെളിഞ്ഞ വെള്ളം കണ്ടപ്പോൾ മക്കൾ അടങ്ങി നിന്നില്ല.



വെള്ളത്തിൽ ഇറങ്ങി 'തവളാമുട്ടൽ' എന്ന് ഞങ്ങൾ വിളിക്കുന്ന മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ തവളക്കുഞ്ഞുങ്ങളെ പിടിച്ചും പരസ്പരം വെള്ളം തേവിയും അവർ ആ സായാഹ്നം നന്നായി ആസ്വദിച്ചു.സൈലന്റ് വാലിയിൽ പോയപ്പോൾ 'തവളാമുട്ടലിനെ' പിടിക്കാൻ പഠിച്ച എന്റെ രണ്ടാമത്തെ മകൾ ലുഅ അനായാസം അവയെ കൈക്കലാക്കി മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരുന്നു.പൊടിമോൾ ലൂനയും 'തവളാമുട്ടൽ' കയ്യിൽ വാങ്ങിയപ്പോൾ പിന്നെ ലുലുവും പേടിയും അറപ്പും മാറ്റി അതിനെ കയ്യിൽ എടുത്തു.കുട്ടികളുടെ കളി ആസ്വദിച്ച് ഞങ്ങളും ഇരുന്നു.




സംരക്ഷണ ഉപാധികൾ ഒന്നും ഇല്ലാത്ത സ്ഥലം ആയതിനാലും വെള്ളത്തിലെ പാറകളിൽ അല്പം വഴുവഴുപ്പ് ഉള്ളതിനാലും കൈ വിട്ട് ഓടുന്ന മക്കളേയും കൊണ്ട് ഒരിക്കലും കോഴിപ്പാറയിൽ പോകരുത്.കാരണം സൗമ്യമായി ആ വെള്ളച്ചാട്ടം നമ്മെ അപകടത്തിലേക്ക് ക്ഷണിക്കും.മഴക്കാലത്ത് അപ്രതീക്ഷിത മലവെള്ളം കുത്തി ഒഴുകും എന്നതിനാൽ സൂക്ഷിക്കണം.സുരക്ഷിതമായ കാലം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ തന്നെയായിരിക്കും.





വഴി :മലപ്പുറം ഭാഗത്ത് നിന്നുള്ളവർക്ക് എന്റെ സ്വന്തം നാടായ അരീക്കോട് വഴി, ഞാൻ മേൽ പറഞ്ഞ റൂട്ട് ഉപയോഗിക്കാം.നിലമ്പൂരിൽ നിന്നും കോഴിപ്പാറയിൽ എത്താൻ മറ്റൊരു റോഡുണ്ട്.കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ മുക്കം-കൂടരഞ്ഞി-കൂമ്പാറ വഴി പോകുന്നതാണ് എളുപ്പം എന്ന് തോന്നുന്നു.വയനാട് നിന്ന് വരുന്നവർക്ക് ഈങ്ങാപുഴ-തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ വഴിയും എത്താം.

ഒരു മണിക്കൂറോളം മാത്രമേ അവിടെ ഞങ്ങൾക്ക് സമയം ലഭിച്ചുള്ളൂ.തിരിച്ച് കാറിൽ കയറിയതും  ഞങ്ങൾക്ക് വേണ്ടി ദൈവം അത് വരെ തടുത്ത് നിർത്തിയ മഴ വീണ്ടും കോരിച്ചൊരിയാൻ തുടങ്ങി!ഇനിയും എത്താമെന്ന പ്രതീക്ഷയിൽ ഞങ്ങളുടെ വണ്ടി മല ഇറങ്ങി.

Saturday, April 04, 2015

ലംബോധരൻ മാസ്റ്ററുടെ ലീലാവിലാസങ്ങൾ

പതിവ് പോലെ ഷർട്ട് ഇൻസൈഡ് ചെയ്ത് അന്നും ലംബോധരൻമാസ്റ്റർ സ്കൂളിലേക്ക് പുറപ്പെട്ടു. ഇൻസൈഡ് ചെയ്ത് ചെയ്ത് വക്ക് ചുളിഞ്ഞ മാസ്റ്ററുടെ കുപ്പായങ്ങൾ,  സൌദാമിനി ടീച്ചർക്ക് എന്നും മാസ്റ്ററുടെ വക ഒരു രൂക്ഷകടാക്ഷത്തിനുള്ള ഹേതുവായിരുന്നു.അന്നും കുപ്പായം ഇസ്തിരി ഇട്ട് കൊടുക്കാത്തതിന്റെ ജാള്യത ഗുജറാത്തിന്റെ ഭൂപടം പോലെ ടീച്ചറുടെ മുഖത്ത് വിരിഞ്ഞതോടെ മാസ്റ്ററുടെ കണ്ണുകൾ മടങ്ങി.

അന്ന് വൈകുന്നേരം പതിവിലും നേരത്തെ മാസ്റ്റർ സ്കൂളിൽ നിന്നും മടങ്ങി.ബസ്സിറങ്ങിയതും നേരെ മുമ്പിലതാ സുസ്മേര വദനയായി  ടീച്ചർ !

“അല്ലാ....ഇതെന്താ കോലം ?” ടീച്ചറുടെ പെട്ടെന്നുള്ള ചോദ്യം മാസ്റ്ററെ ഒന്ന് ഞെട്ടിച്ചു.മാസ്റ്റർ സ്വയം അടിമുടി ഒന്ന് പരിശോധിച്ചു.

“എന്താ...എന്താ പ്രശ്നം ?വല്ലതും കാണുന്നുണ്ടോ?” മാസ്റ്റർ ടീച്ചറുടെ അടുത്തേക്ക് ചേർന്ന് നിന്ന് ചെവിയിൽ ചോദിച്ചു.

“നിങ്ങൾ വീട്ടിൽ നിന്നിറങ്ങിയത് ഇൻസൈഡ് ചെയ്താണല്ലോ....ഇപ്പോൾ വരുന്നത് ഔട്ട്സൈഡായിട്ട്...”

“ഓ...അത്രേയുള്ളോ ? വീട്ടിൽ നിന്ന് ജീവനോടെ പോയവൻ ശവമായി കയറി വരുന്ന കാലമാ ഇത്...“

“കെ.ജി ക്ലാസ്സിലെ കുട്ടികൾ ഇങ്ങനെ വന്നാൽ മനസ്സിലാക്കാം... ഈ റിട്ടയർ ആവാനായവർ...”

“ശ്...ശ്...ഇന്നത്തെ കാലത്ത് സ്കൂളിൽ പഠിപ്പിക്കൽ മാത്രമല്ല , പല പല കായിക പ്രവർത്തികളും ഉണ്ടാകും....അപ്പോൾ ഇൻസൈഡ് ചിലപ്പോൾ ഔട്ട്സൈഡ് ആകും... ഔട്ട്സൈഡ്  ചിലപ്പോൾ ഔട്ടർ ഓഫ്  സൈഡ് ആകും..... ഔട്ടർ ഓഫ്  സൈഡ്  ചിലപ്പോൾ ലോങ് ഓഫിലൂടെ മിഡ് ഓൺ സിക്സർ ആകാം...... അതൊക്കെ ഈ അങ്ങാടിയിൽ വച്ച് ചോദിക്കരുത്.......” ലംബോധരൻ മാസ്റ്റർ ടീച്ചറെ വിലക്കി.

“ശരി...ശരി...അപ്പോ?”

“ങാ...വീട്ടിലേക്കല്ലേ....ബാക്കി ചരിത്രം അവിടന്ന് പറയാം...“

“അല്ലാ...ആ ബാഗ് തൂക്കിയതിലും ഉണ്ടല്ലോ ഒരു അപശകുനം....?”

“പിന്നെ ചെണ്ട തൂക്കുന്നത് പോലെയാണോ ബാഗ് തൂക്കേണ്ടത് ?”

“ആരെങ്കിലും ബാഗ് ഇങ്ങനെ മുന്നോട്ട് തൂക്കുമോ...?”

“ ദാമോദരന്റെ മകൻ ലംബോധരൻ ബാഗ് ഇങ്ങനെ തൂക്കും ..വാ...നമുക്ക് വേഗം വീട്ടിലേക്കെത്താം.....“

“അതെന്താ നിങ്ങൾക്ക് ഇന്ന് ഒരു പ്രത്യേക തിരക്ക്....?”

“അതെല്ലാം പറയാം...വാ...“

“ശരി...ശരി....എങ്കിൽ ആ ബാഗ് ഇങ്ങ് താ.....ഞാൻ പിടിച്ചോളാം...“

“അത് വേണ്ട....ഇത് ഞാൻ തന്നെ പിടിക്കാം....ഒരു ധൈര്യത്തിനാ....”

“ങേ!! ധൈര്യത്തിനോ?നിങ്ങളെന്താ ഈ പറയുന്നത് ?”

“അത് തന്നെ....നിന്റെ കയ്യിലുള്ളതും വേണമെങ്കിൽ ഞാൻ പിടിക്കാം....താ?”

“ഗുരുവായുരപ്പാ....!!ഇതെന്താ ഇന്ന് ഇത്ര വലിയ സ്നേഹം?”

“ആ സ്നേഹത്തിന്റെ കഥ വീട്ടിൽ വച്ച് പറയാം....വേഗം നടക്ക്....”

“എങ്കിൽ നടക്കാം....അല്ലാ നിങ്ങളെ പഴയ സുഹൃത്തല്ലേ ആ വരുന്നത്...?”

“ങാ....ശരിയാ...നീ ഇതിലെ നേരെ നടന്നോ...ഞാൻ മറ്റേ വഴി വരാം...”

“ങേ!!!അതെന്തിനാ...?അയാളോട് നിങ്ങൾ വല്ല കടവും വാങ്ങിയിട്ടുണ്ടോ?”

“അതെല്ലാം വീട്ടിലെത്തിയിട്ട് പറയാം...ചെല്ല്...ഞാനിതാ എത്തി...”

ടീച്ചർ നേരെ നടന്നു.ലംബോധരൻ മാസ്റ്റർ മറ്റൊരു വഴിയേ സ്കൂട്ടായി നേരെ വീട്ടിൽ പൊങ്ങി.താമസിയാതെ ടീച്ചറും അവിടെ എത്തി.

“ങാ...ഇനി പറ...എന്താ ഇന്ന് പതിവില്ലാതെ ഇങ്ങനെയൊക്കെ....?” മാസ്റ്ററെ കണ്ട പാടെ ടീച്ചർ ചോദിച്ചു.

“വെരി സിമ്പിൾ....ഇത് നോക്കിയേ...” മുന്നോട്ട് തൂക്കിയ ബാഗ് സൈഡിലേക്ക് ഒതുക്കി ഔട്ട്സൈഡ് ആയി കിടക്കുന്ന ഷർട്ട് ലംബോധരൻ മാസ്റ്റർ മെല്ലെ പൊക്കി.

“കൃഷ്ണാ...ഗുരുവായുരപ്പാ....!!!“ ടീച്ചർ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി.

“പാന്റിന്റെ സിബ്ബ് പോയവന്റെ ടെൻഷൻ എനിക്കല്ലേ അറിയൂ....അത് മറച്ച് പിടിക്കാൻ ഇത്രേം ദൂരം ഞാൻ പെട്ടൊരു പാടേ...എന്നിട്ട് അങ്ങാടിയിൽ വച്ച് നിന്റെ ഓരോ കുലുമാല് ചോദ്യങ്ങളും...ഇന്ന് മുതൽ എന്നെ ഏത് കോലത്തിൽ കണ്ടാലും ഇനി മേലാൽ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചേക്കരുത്....”

ടീച്ചർ അനുസരണ രൂപത്തിൽ തലയാട്ടി.