Pages

Monday, March 30, 2015

ഖസാക്കിന്റെ ഇതിഹാസം


“ കൂമൻ‌കാവിൽ ബസ്സു ചെന്ന്  നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല.അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം...” ഇത് ഏത് പുസ്തകത്തിന്റെ ആദ്യ വരികളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മലയാള സാഹിത്യ ചരിത്രത്തിൽ ഒരു ഇതിഹാസമായ ശ്രീ.ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” ഈയിടെയാണ് ഞാൻ വായിച്ചത്.ഇതിഹാസത്തിന്റെ ഭൂമികയായ പാലക്കാട്ടേക്കുള്ള ഒരു യാത്രയിലാണ് വായന ആരംഭിച്ചത്.



ഡിഗ്രി കഴിഞ്ഞ് തേരാ-പാര നടക്കുന്നതിനിടയിൽ വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഈ ഇതിഹാസവും ഉണ്ട് എന്നായിരുന്നു എന്റെ ധാരണ.കൂമങ്കാവും ചെതലിയും അപ്പുക്കിളിയും എല്ലാം എനിക്ക് അത്രക്കും പരിചയം ഉണ്ടായിരുന്നു.അതിനാൽ തന്നെ എൻ.എസ്.എസ് ലൈബ്രറിയിലേക്ക് സംഭാവനയായി ഈ പുസ്തകം ലഭിച്ചപ്പോൾ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചു.പക്ഷേ വായിച്ചുതുടങ്ങിയപ്പോൾ  കഥാപാത്രങ്ങൾ എല്ലാവരും എനിക്കപരിചിതരായി തോന്നി.അതായത് ഞാൻ ഈ പുസ്തകം മുമ്പ് വായിച്ചിട്ടില്ല എന്ന് മനസ്സിലായി.

തമിഴ് കലർന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ പല സ്ഥലത്തും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആദ്യമാദ്യം ഇതിഹാസം എന്നെ പരിഹസിച്ചു.പക്ഷേ പാലക്കാടൻ ഗ്രാമീണതയുടെ സുന്ദരമായ ഒരു ചിത്രം അപ്പോഴേക്കും അത് മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു.അതിനാൽ തന്നെ വായന കൂടുതൽ തടസ്സമില്ലാതെ മുന്നോട്ട് പോയി.

രവി എന്ന അദ്ധ്യാപകൻ പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ ജോലിക്ക് എത്തുന്നതാണ് കഥാതന്തു.പിന്നീട് ആ ഗ്രാമത്തിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങൾ വളരെ ഭംഗിയായി രസകരമായി ശ്രീ.ഒ.വി വിജയൻ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.ഗ്രാമത്തിൽ പടരുന്ന വസൂരി എന്ന മാരകരോഗവും അത് വിതക്കുന്ന മരണങ്ങളും മനസ്സിൽ നൊമ്പരം ഉണർത്തുന്നതോടൊപ്പം അക്കാലത്ത് അത് അതിജീവിക്കുന്നതിനുള്ള പ്രയാസങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു.ഗ്രാമീണ നിഷ്കളങ്കതകൾക്കൊപ്പം നടമാടിയിരുന്ന വാറ്റ് ചാരായ പാനവും വേശ്യാവൃത്തിയും മറ്റും നോവലിൽ പ്രതിപാദിക്കുന്നു.മാതൃകാപുരുഷനാകേണ്ട രവി എന്ന അദ്ധ്യാപകൻ പോലും ഈ പ്രലോഭനങ്ങൾക്ക് വശംവദനാകുന്നത് നാം കാണുന്നു.

“....ബെഞ്ചും കസേലയും ഹനുമല്പാദരുടെ വർണ്ണപടവുമെല്ലാമുള്ള നടുമുറികൾ രവി അടച്ചു ഭദ്രമാക്കി.രാജിക്കത്തിന്റെ പകർപ്പ് ലക്കോട്ടിലാക്കി രജിസ്റ്ററിനകത്ത് വച്ചു.മൂലയിൽ വെള്ളം നിറച്ച കലമിരുന്നു.പുസ്തകത്തിന്റെ ഏടുകൾക്കിടയിൽ പെൻസിൽ കിടന്നു.കിടക്ക നിവർന്നു കിടന്നു.രവി ഒന്നുമനക്കിയില്ല.ഉമ്മറവാതിലടച്ചു തഴുതിട്ടു പൂട്ടി.ചാവി ഉമ്മറപ്പടിയിൽ തിരുകി വച്ചു...” ഖസാക്കിൽ നിന്നും രവി മടങ്ങുന്ന ഈ ചിത്രം മനസ്സിൽ ശരിക്കും തട്ടി.അത്രക്കും ഹൃദ്യമായിട്ടായിരുന്നു ആ ഗ്രാമത്തെ രവിയിലൂടെ നമുക്ക് മുമ്പിൽ അവതരിപ്പിച്ചു തന്നത്.

 “ഖസാക്കിന്റെ ഇതിഹാസത്തിന്റെ “ 29ആം പതിപ്പായി 2001 ൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഞാൻ വായിച്ചത്.182 പേജുള്ള പുസ്തകത്തിന്റെ അന്നത്തെ വില 60 രൂപ.


ശ്രീ.ഒ.വി.വിജയൻ ഓർമ്മയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു.മഹാനായ ആ സാഹിത്യകാരന്റെ കുട്ടിക്കാല ജീവിതം എന്റെ വീടിനടുത്തുള്ള എം.എസ്.പി ക്യാമ്പിൽ ആയിരുന്നു  എന്നതിലും അദ്ദേഹം  പഠിച്ച അതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയതിലും  ഞാൻ അഭിമാനം കൊള്ളുന്നു.

Wednesday, March 25, 2015

വല്യുമ്മാ‍ക്ക് ഹിന്ദിയിൽ ....

സന്ധ്യ കഴിഞ്ഞ് എന്റെ രണ്ടാമത്തെയും മൂന്നാമത്തേയും മക്കളോടൊപ്പം നേരമ്പോക്കിലായിരുന്നു ഞാൻ.രണ്ടാമത്തെ മകൾക്ക് പിറ്റേ ദിവസം പരീക്ഷ ഹിന്ദിയിലായതിനാൽ ഞാൻ രണ്ട് പേരോടും ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചിരുന്നത്.ചോദിക്കുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും ‘നഹീം’ എന്നെങ്കിലും എൽ.കെ.ജിക്കാരിയായ മൂന്നാമത്തെ മകൾ മറുപടി തന്നിരുന്നു.അതിനിടക്ക് എപ്പോഴോ സംസാരം അവരുടെ വല്ല്യുമ്മയായ എന്റെ ഉമ്മയെ (പേര് :ഐഷാബി) പറ്റിയായി.

അപ്പോൾ രണ്ടാമത്തെ മകൾ പെട്ടെന്നൊരു ചോദ്യം : ‘വല്യുമ്മാ‍ക്ക് ഹിന്ദിയിൽ എന്താ പറയുക?”

അതിലും വേഗത്തിൽ എൽ.കെ.ജിക്കാരിയുടെ മറുപടി : ഐഷാബി !!!

ഉത്തരം കേട്ട് ചിരിക്കുന്നതിന് വിലക്കുള്ളതിനാൽ ഞാൻ ചിരി കടിച്ചമർത്തി.അല്പം കഴിഞ്ഞാണ് അവൾ പറഞ്ഞത് തീർത്തും ശരിയാണെന്ന് മനസ്സിലായത് – ഭാഷ ഏതായാലും നമ്മുടെ പേരിന് മാറ്റം വരുന്നില്ല.


Wednesday, March 18, 2015

ജനപ്രിയ ഇന്ത്യന്റെ കൂടെ !

            സി.എൻ.എൻ - ഐ.ബി.എന്നിന്റെ പ്രശസ്ത ഇന്ത്യൻ പുരസ്കാരത്തിന്റെ അവസാന റൌണ്ടിലേക്ക് ശ്രീ.പി.വിജയൻ ഐ.പി.എസ് പ്രവേശിച്ചു എന്നറിഞ്ഞപ്പോഴേ ഞാൻ മനസാ സന്തോഷിച്ചിരുന്നു.അദ്ദേഹം പ്രസ്തുത പുരസ്കാരം വാങ്ങുന്ന ഫോട്ടോ  ഇന്ന്  പത്രത്തിൽ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. അവാർഡ് ലബ്ധിക്ക് പ്രധാന കാരണമായ, രാജ്യത്തിന് തന്നെ മാതൃകയായ കുട്ടിപ്പോലീസ്  പദ്ധതി ആവിഷ്കരിച്ച സമയത്ത് അദ്ദേഹവുമായി സംവദിക്കാൻ  എൻ.എസ്.എസ് വളൻണ്ടിയർമാർക്ക് ഒരു അവസരം ലഭിച്ചിരുന്നു.     

          കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച “പാത്ഫൈൻഡർ” എന്ന ക്യാമ്പിലായിരുന്നു ഈ ഇന്റെറാക്ഷൻ. ശ്രീ.പി.വിജയൻ ഐ.പി.എസ് അന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോ മറ്റോ ആയിരുന്നു.ക്യാമ്പ് ഡയരക്ടർ അടക്കം സ്ഥലം വിട്ട അന്ന് (!) ആ സെഷൻ (പിന്നീട് ഏകദേശം എല്ലാ ദിവസത്തേയും സെഷനുകളും) നിയന്ത്രിക്കാനും മുഖ്യാതിഥിയോടൊപ്പം മുൻ‌നിരയിൽ ഇരിക്കാനും ഉള്ള ഭാഗ്യം ലഭിച്ചത് എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ കണ്ടിജന്റ്  ലീഡറായി പങ്കെടുത്ത എനിക്കായിരുന്നു.    


                           സ്കൂൾ കുട്ടികൾക്കിടയിൽ നന്മയുടെ പ്രകാശം പരത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ.പി.വിജയൻ ഐ.പി.എസ് പാലക്കാട് ജില്ലയിൽ ആരംഭിച്ച ഒരു പദ്ധതി അദ്ദേഹത്തിന്റെ പേര് തന്നെ ‘നന്മ വിജയൻ’ എന്നാക്കി മാറ്റിയ സമയം കൂടിയായിരുന്നു അത്.ഇന്നും ആ പ്രവർത്തനങ്ങൾ പല രൂപത്തിലും സ്കൂളുകളിൽ പച്ചപിടിച്ച് നിൽക്കുമ്പോൾ ശ്രീ.പി.വിജയൻ ഐ.പി.എസ് ന്റെ മുമ്പിൽ നാം അറിയാതെ കൈ കൂപ്പും.കാരണം പഠനകാലത്ത് താൻ അനുഭവിച്ച നിരവധി ക്ലേശങ്ങൾ ആയിരുന്നു ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പ്രചോദനം എന്ന് അന്ന് അദ്ദേഹം പറഞ്ഞു.

               നന്മ നിറഞ്ഞ ഇത്തരം മനസ്സുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുമ്പോൾ ആ സന്തോഷത്തിൽ നമുക്കെല്ലാവർക്കും പങ്ക് ചേരാം.നന്മ വിജയന് അഭിനന്ദനങ്ങൾ.

Tuesday, March 17, 2015

രക്തദാനം – ജീവൽ ദാനം

 മൂന്നോ നാലോ വർഷം മുമ്പ് ഒരു കടലാസിൽ കുത്തിക്കുറിച്ച് വച്ചിരുന്ന ഒരു സ്കിറ്റ് ഒരു വർഷം മുമ്പ് ആ കടലാസ് ഒഴിവാക്കാൻ വേണ്ടി ബ്ലോഗിൽ ഡ്രാഫ്റ്റാക്കി ഇട്ടു.ഇന്ന് ജീവിതത്തിലെ ആറാമത്തെയോ ഏഴാമത്തെയോ രക്തദാനം നടത്തിക്കഴിഞ്ഞപ്പോൾ ഈ സ്കിറ്റ് മുഴുവനാക്കാൻ വായനക്കാർക്ക് വിട്ടുകൊടുക്കാം എന്ന് തീരുമാനിച്ചു.ശരി....ആർക്കും ഏത് ആങ്കിളിലേക്കും തിരിച്ച് അല്ലെങ്കിൽ വളച്ച് അതുമല്ലെങ്കിൽ ഒടിച്ച് ഒരു നല്ല സ്കിറ്റ് ആക്കി മാറ്റി രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാം...

കോലായിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛൻ.

അച്ഛൻ : ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് അവസാനിക്കുമോ ആവോ?

(അമ്മ അടുക്കളയിൽ നിന്നും ഓടി വരുന്നു)

അമ്മ : എന്താ സ്വർണ്ണത്ത്ന്റെ വിലയാണോ?

അച്ഛൻ : ഹും..സ്വർണ്ണം സ്വർണ്ണം സ്വർണ്ണംനങ്യാൽ അത് മാത്രമേ ചിന്തയുള്ളൂ

അമ്മ : മോളൊരുത്തി വലുതായി വരുമ്പോൾ പിന്നെ അച്ഛനമ്മമാർ ആഗോളതാപനത്തിനെ   പറ്റിയാണോ ചിന്തിക്കേണ്ടത്?”

അച്ഛൻ : അ..അ..ആഇത് നല്ല കൂത്ത്ഞാനും പറയുന്നത് അവളെപ്പറ്റി തന്നെയാടീ

അമ്മ : ആഹാഎങ്കിൽ പറയൂ
(അമ്മ അച്ഛന്റെ അടുത്തേക്ക് നിൽക്കുന്നു)

അച്ഛൻ : സമരംസമരംസമരംസമരങ്ങളെപ്പറ്റിയാ ഞാൻ പറഞ്ഞത്

അമ്മ : അത് ശരിയാമരം നടാ‍ൻ പറഞ്ഞപ്പോൾ സമരം നട്ടവരാ നമ്മൾ

അച്ഛൻ : ഒരു ദിവസം ബസ് സമരം.അടുത്ത ദിവസം വിദ്യാർത്ഥീ സമരംപിന്നാലെ അദ്ധ്യാപക സമരം.പിന്നൊരു ഹർത്താൽഇതൊക്കെ കഴിഞ്ഞ് പഠിക്കാൻ സമയം കിട്ടുന്നതെവിടെ?

അമ്മ : പൊതുജനം കഴുത എന്ന് പറഞ്ഞത് വെറുതെയല്ല.ഇതെല്ലാം അനുഭവിച്ച് മിണ്ടാതിരിക്കുകയല്ലേ?
(മകൾ രക്തദാനത്തിന്റെ നോട്ടീസുമായി കടന്നു വരുന്നു)

അച്ഛൻ :ശ്ശ്ശ് 
(മകൾ വരുന്നിടത്തേക്ക് ചൂണ്ടി കണ്ണ് കൊണ്ടും കൈ കൊണ്ടും ആംഗ്യം കാട്ടുന്നു.മകൾ അച്ഛനേയും അമ്മയേയും മാറി മാറി നോക്കുന്നു.നോട്ടീസ് പെട്ടെന്ന് പിന്നിലേക്ക് പിടിക്കുന്നു)

അച്ഛൻ :എന്താ മോളേ നിന്റെ കയ്യിൽ?

മകൾ: അതൊരു നോട്ടീസാണച്ഛാ..

അമ്മ : നിന്റെ ഒളിച്ചുപിടുത്തം കണ്ടിട്ട് അതൊരു കൊള്ളരുതാത്ത നോട്ടീസാണെന്ന് തോന്നുന്നല്ലോ?

മകൾ: ഏയ്.ഇതെന്റെ സാർ തന്നതാ

അമ്മ : എന്നിട്ടെന്തിനാ നീ അത് ഒളിച്ച് പിടിക്കുന്നത്?നോക്കട്ടെ ആ നോട്ടീസ്

മകൾ: തരാം അതിന് മുമ്പ് എനിക്കൊരു സമ്മതം കൂടി തരണം

അച്ഛൻ : എന്താ മോളേ നിനക്ക് വേണ്ടത്?

മകൾ: നാളെ കോളേജിൽ ഒരു സന്നദ്ധരക്തദാന ക്യാമ്പ് നടക്കാൻ പോകുന്നു

അമ്മ :ആഹാ. രക്തദാന ക്യാമ്പോ..? ആരാ സാറന്മാരാണോ രക്തം കൊടുക്കാ

മകൾ: ‘സ്നേഹത്തുള്ളികൾ‘ എന്ന ഈ ക്യാമ്പിലൂടെ ഞങ്ങൾ കുട്ടികളാണ് കൂടുതലും രക്തം നൽകുന്നത്..

അമ്മ: (മുഖം വക്രിച് കൊണ്ട് ) ആര് ? ഞങ്ങൾ കുട്ടികളോ?

മകൾ: അതെ അമ്മേ

അമ്മ: എന്റെ മോൾ ആ പരിപാടിക്ക് പോകേണ്ട

അച്ഛൻ : അവൾ പറഞ്ഞ് മുഴുവനാക്കട്ടെ

അമ്മ: ഇനി ഒന്നും മുഴുവനാക്കാനൊന്നുമില്ല.രക്തദാനം പെൺകുട്ടികൾക്ക് അത്ര നല്ലതൊന്നുമല്ല.

അച്ഛൻ : അതെന്താ?

അമ്മ: നിങ്ങളേത് മാവിലായിക്കാരനാ മനുഷ്യാ?പെൺകുട്ടികൾക്ക് ഓരോ മാസവും എത്ര രക്തമാ നഷ്ടമാകുന്നത്.അതിനും പുറമേ ഇനി ഒരു ദാനവും..(കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു)

മകൾ:  അത് ശരിയാപക്ഷേ ഏറ്റവും കൂടുതൽ രക്തം ആവശ്യം വരുന്നതും സ്ത്രീകൾക്ക് തന്നെയല്ലേ അമ്മേ?

അമ്മ: അതെന്തെങ്കിലുമാകട്ടെഎന്റെ മോൾ നാളെ കോളേജിലേക്ക് പോകുകയേ വേണ്ട

മകൾ:  വെറും 350 മില്ലിലിറ്റർ രക്തം മാത്രമേ ഒരു ദാനത്തിലൂടെ കുറയുന്നുള്ളൂഅതുകൊണ്ട് ജീവൻ തിരിച്ച് ലഭിക്കുന്നത് ഒരു പക്ഷേ 4 പേർക്കായിരിക്കും..

അമ്മ: നീ എന്നെ പഠിപ്പിക്കുകയാണോ?

മകൾ:  അമ്മയുടെ അറിവിന് വേണ്ടി പറഞ്ഞെന്നേയുള്ളൂഈ രക്തം 24 മണിക്കൂറിനകം തിരിച്ച് ശരീരത്തിൽ അഡ്ജസ്റ്റ് ചെയ്യപ്പെടും

അമ്മ: അതൊക്കെ അവർ പറയുന്നതല്ലേ? നിനക്കത് അളന്ന് നോക്കാൻ പറ്റോ?

മകൾ:  അമ്മേ ഇതൊന്നും വെറുതെ പറയുന്നതല്ല

അമ്മ: നീ എന്നെ പഠിപ്പിക്കാൻ വരേണ്ട

മകൾ:  അറിവ് നേടിയിട്ടും അമ്മ ഇങ്ങനെ സംസാരിക്കരുത്

അമ്മ: പോടീഅകത്ത്.നിന്റെ ഒരു രക്തദാനം

(അമ്മ മകളുടെ കയ്യിൽ നിന്നും നോട്ടീസ് തട്ടിയെടുത്ത് കീറി ശക്തിയായി നിലത്തെറിയുന്നു.ശേഷം ധ്രുതിയിൽ അകത്തേക്ക് പോകുന്നു.അച്ഛനും മകളെ രൂക്ഷമായി നോക്കി അകത്തേക്ക് പോകുന്നു.കീറി നശിപ്പിച്ച നോട്ടീസ് തുണ്ടത്തിലേക്ക് മകൾ നോക്കുന്നു ’ രക്തം ദാനം ചെയ്യൂ.ഒരു പക്ഷേ രക്ഷപ്പെടുന്നത് 4 മനുഷ്യജീവനുകൾ ആയിരിക്കാം..’)      


****** ഇനി ഒരു ആശുപത്രി രംഗം ആണ്.അത് വായനക്കാർക്ക് വിടുന്നു.







Tuesday, March 10, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 7


ജനുവരി 31ന് ഹാജരാവുക എന്നത് ഔദ്യോഗിക ട്രെയ്നിംഗിന്റെ ഭാഗമല്ലാത്തതിനാൽ എല്ലാവരും അന്ന് വരണം എന്ന് നിർബന്ധമില്ല എന്നായിരുനു എന്റെ പക്ഷം.എന്നാൽ പിറ്റേ ദിവസം ഓരോരുത്തരും ഡ്യൂട്ടി എടുക്കേണ്ട സ്ഥലവും മറ്റും അറിയണം എന്നുള്ളവരും എത്താൻ പ്രയാസമില്ലാത്തവരും ഗ്രൌണ്ടിലെത്താൻ ഞാൻ ആവശ്യപ്പെട്ടു.

വൈകുന്നേരം നാലര മണിക്കായിരുന്നു ബീച്ചിൽ എത്താൻ ശ്രീ.പ്രദീപ് ജോൺ പറഞ്ഞിരുന്നത്.നാല് മണിയോടെ ഞാൻ ബീച്ചിൽ എത്തുമ്പോൾ എന്നെ അത്ഭുതപ്പെടുത്തി ഒട്ടു മിക്ക വളണ്ടിയർമാരും അവിടെ സന്നിഹിതരായിരുന്നു.പിറ്റേന്ന് കാലത്ത് ഏഴുമണിക്കായിരുന്നു മത്സരം ആരംഭിക്കേണ്ടത്.എന്നാൽ ആ സ്റ്റേഡിയത്തിന്റെ അപ്പോഴത്തെ അവസ്ഥ താഴെ കാണുന്നതായിരുന്നു.പത്ത് പതിനഞ്ച് ദിവസം മുമ്പ് ‘റെഡി’ സർട്ടിഫിക്കറ്റ് കിട്ടിയ സ്റ്റേഡിയമാണിത് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.





ഗ്യാലറി കെട്ടുന്നവർക്കും മറ്റും നിർദ്ദേശങ്ങൾ നൽകി ഓടിനടക്കുന്ന മാന്യദേഹത്തെ (ചിത്രത്തിലെ വെള്ളത്തൊപ്പി ധരിച്ചയാൾ) സമീപിച്ച് ഞാൻ ചോദിച്ചു – “ഇവിടെ കളി ആരംഭിക്കുന്നത് നാളെത്തന്നെയാണോ?”

“അതിനെന്താ സംശയം ? ഇവിടെ ഈ പൂഴി നിരത്തുകയേ വേണ്ടൂ....അത് രാത്രിയോടെ കഴിയും”

“ഗ്യാലറി പണി??” ഞാൻ സംശയം പ്രകടിപ്പിച്ചു

“നാളെ രാവിലെത്തെ കളിക്ക് ഇപ്പോ പണി കഴിഞ്ഞ ഗ്യാലറി തന്നെ ധാരാളം...അത്രേം ആളെയേ പ്രതീക്ഷിക്കുന്നുള്ളൂ....”

“കടലിന്റെ ആ ഭാഗത്ത് ഗ്യാലറി ഇല്ലേ?” ഒഴിഞ്ഞ് കിടന്ന ഭാഗം ചൂണ്ടി ഞാൻ ചോദിച്ചു.

“ഇല്ല....ഗ്യാലറി ഈ കാണുന്നതേ ഉള്ളൂ...ഇനി ചുറ്റുവേലിയും മറ്റും ഒക്കെയോ ബാക്കിയുള്ളൂ....”

“അത് എന്നത്തേക്കാവും?” പണിയുടെ പോക്ക് കണ്ട ഞാൻ ചോദിച്ചു

“ഫൈനൽ ദിവസമാകുമ്പോഴേക്കും ഫുൾ സെറ്റപ് ആകും..”

“ഫൈനൽ ദിവസമോ?” എന്റെ അത്ഭുതം കൂറിയുള്ള ചോദ്യത്തിന് ഉത്തരം പറയാതെ അദ്ദേഹം പണിക്കാരുടെ അടുത്തേക്ക് നീങ്ങി.സമയം അഞ്ച് മണിയോട് അടുത്തതിനാൽ ഞാൻ ശ്രീ.പ്രദീപ് ജോണിനെ ഫോണിൽ ബന്ധപ്പെട്ടു.അദ്ദേഹം ഫോൺ എടുത്തു.

“ഹൌ ആർ യൂ സാർ..ആർ യൂ ഇൻ ബീച്ച് നൌ?” അദ്ദേഹം ചോദിച്ചു.

“യെസ്.....വീ ആർ വെയിറ്റിംഗ് യൂ ...” ഞാൻ പറഞ്ഞു

“ഓ.കെ....വാട്ട് ഇസ് ദെ കണ്ടീഷൻ ദേർ?”

“ഐ കാൻ സീ സാന്റ്റ് ഹൈപ്സ്....ഇൻ‌കമ്പ്ലീറ്റ് ഗ്യാലറീസ്....” ഞാൻ കണ്ട കാഴ്ച പറഞ്ഞു.

“നോട്ട് ലെവെൽഡ് യെറ്റ്??”

“നോ സാർ...എൻ‌ട്രി-എക്സിറ്റ് പോയിന്റ്സ് ആൾസൊ നോട്ട് ഫർണിഷ്ഡ്...”

“ഓ.കെ....സൊ ആൾ ഓഫ് യൂ ഗൊ ആന്റ് കം അറ്റ് സെവെൻ മോണിംഗ് റ്റുമോറൊ ...”

“വാട്ട് !!! ഗെയിം വിൽ സ്റ്റാർട്ട് അറ്റ് 6.30 “ ആറരക്ക് തുടങ്ങുന്ന മത്സരത്തിന് ഗ്രൌണ്ട് ഒരുക്കാനും മറ്റും ഉണ്ടാവേണ്ട വളണ്ടിയർമാരോട് 7 മണിക്ക് എത്താൻ പറയുന്നതിലെ ഔചിത്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു.പക്ഷേ അപ്പോഴേക്കും അദ്ദേഹം ഫോൺ കട്ട് ചെയ്തു.

“അല്ല സാറേ...നാളെ രാവിലെ ഇവിടെ ഇറങ്ങുമ്പോൾ യൂണിഫോം ധരിക്കേണ്ടേ? അതിനി എപ്പോഴാ കിട്ടുക?”

“15 ദിവസം മുമ്പ് റെഡിയായ സ്റ്റേഡിയം ഇതാണെങ്കിൽ ഇനിയും 15 ദിവസം കഴിഞ്ഞ് പ്രതീ‍ക്ഷിച്ചാൽ മതി “ തൽക്കാലം എനിക്ക് അങ്ങനെ പറയാൻ തോന്നി.

“സാർ....കോർപ്പറേഷൻ സ്റ്റേഡിയത്തിൽ യൂണിഫോം എത്തി എന്ന് വാട്സ് ആപ്പിൽ കാണുന്നു...”


“എങ്കിൽ വാ....ഉടൻ പോയി നോക്കാം....” ഞങ്ങൾ എല്ലാവരും കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് നീങ്ങി.

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 8

Saturday, March 07, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 6


വെന്യൂ ട്രെയിനിങിനായി മിക്കവരും 28ആം തീയതി രാവിലെ കൃത്യസമയത്ത് തന്നെ എത്തി. വിദഗ്ദ സംഘം ഓ.കെ അടിച്ചുപോയ സ്റ്റേഡിയത്തിലെ ഗാലറിയുടെ കുറ്റികൾ ഉറപ്പിക്കാൻ പോലും ആരംഭിച്ചിട്ടുണ്ടായിരുന്നില്ല! ബീച്ചിലെ വിശാലമായ സ്റ്റെപ്പുകളിൽ വളണ്ടിയർമാർ എല്ലാം നിരന്ന് ഇരുന്നു.ഞാൻ അവർക്കുള്ള നിർദ്ദേശങ്ങൾ നൽകി. വളണ്ടിയർമാർക്ക് തിരിച്ചു പറയാനുള്ളതു ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു.അന്നത്തെ ട്രെയിനിങ്ങ് തരേണ്ടത് വെന്യൂ മാനേജർ ശ്രീ.പ്രദീപ് ജോൺ ആയതിനാൽ ഒമ്പത് മണി കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കിട്ടുമോ എന്ന് ഞാൻ ഒന്ന് കൂടി ഫോണിലൂടെ ശ്രമിച്ചു.ഭാഗ്യവശാൽ അദ്ദേഹം ഫോൺ എടുത്തു.

“സാർ...ഞാൻ ആബിദ്....ഫസിലിറ്റേഷൻ വെന്യൂ മാനേജർ....സാർ ബീച്ചിൽ എപ്പോൾ എത്തും?” മലയാളി ആണെന്ന ധാരണയിൽ ഞാൻ ചോദിച്ചു.

“ഐ കൈം യെസ്റ്റെർഡയ് നൈറ്റ്....ഐ വിൽ റീച് ദേർ അറ്റ്  ലെവെൻ....”

“ലെവെൻ ??? വീ കൈം ഹിയർ അറ്റ് എയിറ്റോ ക്ലോക്ക്....ആൾ ഓഫ് അസ് ആർ വെയിറ്റിംഗ് യൂ...സൊ പ്ലീസ് കം ആസ് ഏളി ആസ് പോസ്സിബ്‌ൾ....”

“ഓകെ ഐ വിൽ ട്രൈ....” അദ്ദേഹം ഫോൺ വച്ചു.

അതിരാവിലെ പുറപ്പെട്ടതിനാൽ വളണ്ടിയർമാർ പലരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല.വെന്യൂ മാനേജർ ഇനിയും വൈകും എന്നതിനാൽ അവനവന്റെ ചെലവിൽ ഭക്ഷണം കഴിക്കാൻ ഞാൻ എല്ലാവരേയും പിരിച്ചുവിട്ടു.ഒമ്പതരയോടെ എല്ലാവരും തിരിച്ചെത്തുകയും ചെയ്തു.അപ്പോഴും ശ്രീ.പ്രദീപ് ജോൺ എത്തിയിരുന്നില്ല.സമീപത്തെ തണലിൽ ഒരാൾക്ക് ഒറ്റക്ക് പൊക്കാൻ കഴിയാത്ത രൂപത്തിൽ മുള കൊണ്ട് തീർത്ത അസംഖ്യം ദിശാസൂചക ബോർഡുകളിലേക്ക് നോക്കി ഇരിക്കുമ്പോൾ ഒരാൾ ക്യാമറയുമായി എന്നെ സമീപിച്ചു.

“സാർ...ഗെയിംസുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത്?” അയാൾ ചോദിച്ചു.

“അതേ....ഞാൻ വെന്യൂ മാനേജർ ആണ്...”

“വെരി ഗുഡ്....ഞാൻ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നാണ്...വളണ്ടിയർമാർ ഇതൊന്ന് എടുത്ത് വയ്ക്കുന്ന ഫോട്ടോ എടുക്കണമായിരുന്നു....”

“ഓകെ....എത്ര പേർ വേണം ?”

“പത്ത് പതിനഞ്ച് പേർ.....”

“ഡേയ്...കുറച്ച് ഗേൾസും ബോയ്സും ഇങ്ങ് വാ....ഈ ബോഡുകൾ അതാതിന്റെ സ്ഥാനത്തേക്ക് വച്ചോളൂ....പടം നാളെ പത്രത്തിൽ വരും.....” ഞാൻ വളന്റിയർമാരോട് പറഞ്ഞു.
പത്രത്തിൽ പടം വരും എന്ന് പറഞ്ഞതോടെ എല്ലാവരും കൂടി ക്യാമറാ‌മാന്റെ മുന്നിലേക്ക് ഓടി പോസ് ചെയ്തു.സൂചകബോഡുകൾ എടുത്ത് വയ്ക്കുന്ന ഫോട്ടോയാണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ ഓരോരുത്തരായി ഓരോ ബോഡ് എടുത്ത് പൊക്കാൻ ശ്രമിച്ചു.പക്ഷേ മിക്കവർക്കും ഒറ്റക്ക് പൊക്കാൻ കഴിയുന്നതിലും കൂടുതൽ ഭാരം ഉള്ളതിനാൽ പലരും ശ്രമം ഉപേക്ഷിച്ച് ഒരു കമന്റും പാസ്സാക്കി – “ഇംഗ്ലീഷ് പത്രത്തിലേക്കായതിനാൽ പടം ആരും കാണാൻ സാധ്യതയില്ല !!“ പണ്ട് മുന്തിരിക്ക് ചാടിയ കുറുക്കൻ പറഞ്ഞതും ഇതിന്റെ മലയാളം ആയിരുന്നു!!!(ഈ ബോർഡ് ഒന്നിന് 900 രൂപ ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി...അവിടെ ഉണ്ടായിരുന്നതിന്റെ നാലിലൊന്ന് പോലും ഉപയോഗിച്ചിരുന്നില്ല)

സമയം പത്തര കഴിഞ്ഞതോടെ ഞാൻ വെന്യൂ മാനേജറെ വീണ്ടും വിളിച്ചു.
“ഹെലോ സാർ.....വേർ ആർ യൂ...?” അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു.

“ആൾ ഓഫ് അസ് ആർ വെയിറ്റിംഗ് യൂ ഇൻ ബീച്ച്...”

“ഐ ആം ഇൻ ബീച്ച് ഗ്രൌണ്ട്....ഐ കാണ്ട് സീ യൂ....”

“വീ ആർ ബിഹൈന്റ് ദെ ഓപെൺ സ്റ്റേജ്....ഇൻ ദെ ഷേഡ്സ് ഓഫ് ട്രീസ്.....”

“ഓ....ഓകെ...ഐ കാൻ സീ ....കം റ്റു ഗ്രൌണ്ട്...”

ഞങ്ങൾ എല്ലാവരും ഗ്രൌണ്ടിലേക്ക് എത്തി.ആജാനുബാഹുവായ ശ്രീ. പ്രദീപ് ജോണിനെ ഹസ്തദാനം ചെയ്ത് ഞാൻ സ്വയം പരിചയപ്പെടുത്തി.വളണ്ടിയർ സംഘത്തെ കണ്ട് അന്ധാളിച്ച അദ്ദേഹം ആദ്യമൊന്ന് പരുങ്ങി.എന്റെ കയ്യിലുള്ള ലിസ്റ്റ് കാണിച്ച് ഓരോ കമ്മിറ്റിയിലും ഉള്ളവർക്ക് നൽകേണ്ട നിർദ്ദേശങ്ങൾ നൽകാൻ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് സമാധാനമായി.പക്ഷേ യഥാർത്ഥത്തിൽ ഓരോ കമ്മിറ്റിയും എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹത്തിനും നിശ്ചയം ഉണ്ടായിരുന്നില്ല എന്ന് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി.


“ഓകെ....ദെ വെന്യൂ വിൽ ബീ ഫുള്ളി സെറ്റ് അപ് ഓൺ തേർട്ടിഫസ്റ്റ്...സൊ യൂ കം ഓൻ ദാറ്റ് ഡേ സൊ ദാറ്റ് എ ഡെമോ കാൻ ബീ ഡൺ...” ഇത്രയും പറഞ്ഞ് അദ്ദേഹം വേഗം പരിപാടി നിർത്തി.31ആം തീയതി വീണ്ടും വരാൻ പറഞ്ഞ് അന്നത്തെ പരിപാടി ഞാനും നിർത്തി.

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 7

Tuesday, March 03, 2015

എസ്.എസ്.എൽ.സി എന്നൊക്കെ പറയുന്നത് വല്യൊരു സംഭവമായിരുന്നു ....

"ഈ എസ്.എസ്.എൽ.സി എന്നൊക്കെ പറയുന്നത് വല്യൊരു സംഭവമായിരുന്നു ...."

"എന്ന്? "

"ഒരു.... ഒരു.... 1986-87 കാലഘട്ടത്തിൽ...."

"അതെന്തേ അന്ന് അതൊരു സംഭവമായത്?"

"എസ്.എസ്.എൽ.സി എന്ന് പറയാൻ കമ്പവും കേൾക്കാൻ ഇമ്പവും (എഴുതാൻ നൊമ്പരവും) ഉള്ള നല്ലൊരു പേര്....അതിലെ എല്ലിനെ പിടിച്ചൂരി എസ്.എസ്.സി എന്നാക്കി മാറ്റിയ ആ കാലത്താണ് ഇന്നു വരെ തിരുത്തപ്പെടാത്ത റെക്കോർഡ് മാർക്കായ 982ഉം വാങ്ങി ഡിസ്റ്റിൻക്ഷൻ എന്ന അന്നേ വരെ കേൾക്കാത്ത ഒരു ക്ലാസ്സുമായി അരീക്കോടൻ എന്ന ഞാൻ പാസ്സായത്!"

"അതെന്തേ 28 കൊല്ലം കഴിഞ്ഞ് ഇപ്പോ പെട്ടെന്ന് ഇതൊക്കെ ഇങ്ങോട്ട് തികട്ടി വന്നത് ?"

"ഇന്ന് എന്റെ മൂത്ത മകൾ ഐഷ നൗറ എന്ന ലുലുമോൾ സി.ബി.എസ്.ഇ സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിത്തുടങ്ങുന്നു...."

Monday, March 02, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 5


അവിടെ സന്നിഹിതരായ ഡി.ഒ.സി അംഗങ്ങളോട് അവരവരുടെ കമ്മിറ്റിയുടെ ജോലി വിശദീകരിക്കാനായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പറഞ്ഞു.

“ഞാൻ ഫുഡ് കമ്മിറ്റി കൺ‌വീനറാണ്....എന്റെ വളണ്ടിയേഴ്സിനെ മാത്രം എനിക്ക് തന്നാൽ മതി....” ഫുഡ് കമ്മിറ്റി കൺ‌വീനർ പറഞ്ഞു.

“അതിന് ഈ വളണ്ടിയർമാർക്ക് അവർ ഏത് കമ്മിറ്റിയിൽ പെട്ടവരാണെന്ന് അറിയില്ല...അതുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് ഈ കൂട്ടത്തോട് പറഞ്ഞോളൂ....” അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പറഞ്ഞു.

“അല്ല...എനിക്ക് എന്റെ വളണ്ടിയേഴ്സിനെ മാത്രം മതി...അവരോട് ഇന്ന് ഉച്ചക്ക് ശേഷം ഇൻഡോർ സ്റ്റേഡിയത്തിൽ എത്താൻ പറഞ്ഞാൽ മതി...ഞാൻ അവിടെ വച്ച് പറഞ്ഞോളാം...”

“എങ്കിൽ റിസപ്ഷൻ കമ്മിറ്റി കൺ‌വീനർ പറയൂ...” കമ്മീഷണർ അടുത്ത ആളെ ക്ഷണിച്ചു.

“എനിക്കും പത്ത് പേരെ തന്നാൽ മതി...”

“അത് തരാം...ഈ കൂട്ടത്തിൽ നിന്ന് ആരും ആകാം അത്...അതുകൊണ്ട് ആ കമ്മിറ്റി അംഗങ്ങളുടെ ഡ്യൂട്ടി എന്താണെന്ന് പറയൂ....”

“നാളെ മുതൽ ടീം വന്ന് തുടങ്ങും...അവരെ സ്വീകരിക്കാൻ റെയിൽ‌വേ സ്റ്റേഷനിലും എയർപോർട്ടിലും ഒക്കെ ആയി വളണ്ടിയേഴ്സ് വേണം....ടീമുകൾ അതിരാവിലെ വരുന്നതിനാൽ ഇന്ന് മുതൽ തന്നെ പണി തുടങ്ങണം...”

“ശരി...അടുത്ത കമ്മിറ്റി....”
വിളിക്കപ്പെട്ട ഓരോ കമ്മിറ്റി കൺ‌വീനർമാരും വെറും നാലോ അഞ്ചോ മിനുട്ടിനുള്ളിൽ അവരവരുടെ കാര്യം പറഞ്ഞ് തീർത്ത് സ്ഥലം വിട്ടപ്പോഴേ ഈ വണ്ടിയുടെ പോക്ക് എങ്ങോട്ടാണെന്ന് ഏകദേശം മനസ്സിലായി .

“ആബിദ് സാറേ...ഇനി നിങ്ങൾക്ക് പറയാനുള്ളത് പറയൂ....” കമ്മീഷണർ വെന്യൂ മാനേജർമാരായ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“നിങ്ങളെ വിവിധ കമ്മിറ്റികളായി തിരിച്ചിട്ടുണ്ട്....ഓരോ കമ്മിറ്റിയിലും ഉൾപ്പെട്ടവരുടെ പേര് വിളിക്കും...ശ്രദ്ധിച്ച് കേട്ട് മുന്നോട്ട് മുന്നോട്ട് വന്നിരിക്കുക....ശേഷം നിങ്ങളുടെ കൺ‌വീനർമാർ പ്രത്യേകം പ്രത്യേകം വിളിച്ച മീറ്റിംഗുകളിൽ പങ്കെടുക്കണം...”

ശേഷം ഓരോ വെന്യൂവിലേയും കമ്മിറ്റി ലിസ്റ്റുകൾ ഒരു ഡി.ഒ.സി മെമ്പർ വായിക്കാൻ തുടങ്ങി.പേര് പലതും ഡ്യൂപ്ലിക്കേഷൻ ഉള്ളതിനാലും വായന വ്യക്തമല്ലാത്തതിനാലും പലരേയും പലതവണ വിളിക്കേണ്ടി വന്നു. ഒരു മണി വരെ വിളിച്ചിട്ടും നിരവധി പേർ പിന്നേയും ബാക്കിയായി!!

“സാർ....ആ ലിസ്റ്റ് ഒന്ന് പുറത്ത് പബ്ലിഷ് ചെയ്താൽ ഞങ്ങൾക്ക് പരിശോധിക്കാമായിരുന്നു...” വളന്റീയർമാർ പറഞ്ഞു.ലിസ്റ്റ് പ്രിന്റ് ചെയ്യാൻ വിട്ട ആൾ ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല എന്നതായിരുന്നു വാസ്തവം.സഹികെട്ട വളണ്ടിയർമാർ സ്റ്റേജിലേക്ക് കയറി പേര് വിളിക്കുന്ന ആളുടേയും ഞങ്ങളുടേയും ചുറ്റും കൂടിനിന്നു. അവരിൽ പലരും മുമ്പേ ലിസ്റ്റിൽ പേര് വരാത്തവരായിരുന്നു എന്നതിനാൽ എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളും കുഴങ്ങി.അവസാനം എല്ലാവരുടേയും പേരും ഫോൺ നമ്പറും രജിസ്ട്രേഷൻ നമ്പറും എഴുതി വാങ്ങി സമാധാനിപ്പിച്ചു.അടുത്ത ദിവസത്തെ വെന്യൂ ട്രെയിനിങ്ങിനായി അതാത് വെന്യൂകളിൽ രാവിലെ എട്ടു മണിക്ക് തന്നെ എത്തണം എന്ന നിർദ്ദേശത്തോടെ ഉച്ചക്ക് രണ്ട് മണിക്ക് യോഗം പിരിച്ചു വിട്ടു.

വെന്യൂ ട്രെയിനിങ്ങ് നൽകേണ്ടത് നാഷണൽ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി നിയോഗിച്ച വെന്യൂ മാനേജർമാർ ആയിരുന്നു.പ്രദീപ് ജോൺ എന്ന ആളായിരുന്നു ബീച്ചിലെ വെന്യൂ മാനേജർ.ഇർവിൻ സോറസ് എന്നയാൾ കോമ്പറ്റീഷൻ മാനേജറും.എനിക്ക് വന്ന ഇ-മെയിലിൽ തന്ന നമ്പറിൽ ഞാൻ രണ്ടു പേരെയും വിളിച്ചെങ്കിലും ‘നമ്പർ നിലവിലില്ല’ എന്നായിരുന്നു മറുപടി !പിറ്റേ ദിവസം ട്രെയിനിംഗ് നൽകേണ്ട ആളെ വിളിച്ചപ്പോഴുള്ള ഈ സ്ഥിതിയിൽ നിന്ന് വണ്ടി വീണ്ടും കൊയിലാണ്ടിയിലേക്ക് തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.

“മുന്നിൽ സീറോ കൂട്ടി വിളിച്ച് നോക്കൂ...ബീച്ച് വോളി കേരളത്തിന് പുറത്ത് നിന്നുള്ള ഗെയിം ആയതിനാൽ ഒരു പക്ഷേ പുറത്ത് നിന്നുള്ളവർ ആയിരിക്കും....” ആരോ അഭിപ്രായപ്പെട്ടു.


ആ സാധ്യത കണക്കിലെടുത്ത് ഞാൻ സീറോ കൂട്ടി വിളിച്ചു “ഇങ്ക വിളിക്കും നമ്പറുക്ക് ഇന്ത സമയം ...” തമിഴിലുള്ള മറുപടി കേട്ടതോടെ വരാൻ പോകുന്നത് പാണ്ടി ലോറി ആണെന്ന് ഉറപ്പായി. 

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 6