Pages

Saturday, November 29, 2014

വിദ്യാധനം സർവധനാൽ പ്രദാനം

എൽ.പി സ്കൂളിലെ ഏതോ ക്ലാസ്സിലെ കോപ്പി ബുക്കിലെ രണ്ട് വര്യ്ക്കുള്ളിൽ എഴുതിയ വരികളാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്. അതെന്താണെന്ന് അന്ന് മനസ്സിലായിരുന്നില്ല എങ്കിലും കാലം കഴിഞ്ഞ് അത് ബോധ്യമായി.വിവിധതരം വിദ്യകൾ നേടിയത് സ്കൂളിലും കോളേജിലും പോയിട്ട് മാത്രമല്ല , ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് കൂടിയായിരുന്നു.

ക്ലാസിൽ പോയി ഇരുന്ന് പഠിക്കുന്നത് ഇന്നത്തെകാലത്ത് പലർക്കും സാധിക്കണം എന്നില്ല.വിദ്യ നേടാൻ ആഗ്രഹിക്കുന്ന ഒരു വീട്ടമ്മക്ക് തന്റെ വീട്ടിലെ കലാപരിപാടികൾ കഴിഞ്ഞ് ക്ലാസ്സിൽ കയറി ഇരിക്കാൻ സാധ്യമായെന്ന് വരില്ല.അതേ പോലെ എന്തെങ്കിലും ജോലി ചെയ്യുന്ന ഒരാൾക്ക് അയാളുടെ ജോലി സമയത്ത് അതൊഴിവാക്കി ക്ലാസ്സിൽ ഇരിക്കാൻ സാധിക്കണം എന്നില്ല.ഇത്തരക്കാർക്ക് ആശ്വാസമായിട്ടാണ് വിവിധ സർവ്വകലാശാലകൾ വിദൂരവിദ്യാഭ്യാസവും സായാഹ്ന കോഴ്സുകളും മറ്റും എല്ലാം നടത്തുന്നത്.

ഫിസിക്സിൽ  നല്ല മാർക്കോടെ ഡിഗ്രി കഴിഞ്ഞ് പി.ജിക്ക് പ്രവേശനം കിട്ടാതെ ഇരിക്കുമ്പോഴാണ് പി.ജി.ഡി.സി.എ യിലൂടെ ഞാൻ കമ്പ്യൂട്ടർ രംഗത്തേക്ക് പ്രവേശിച്ചത്.അന്ന് കൂടെ പഠിച്ചിരുന്ന ശബീർ (ഇന്ന് ഐ.എച്.ആർ.ഡി കോളേജ് , പെരിന്തൽമണ്ണ പ്രിൻസിപ്പാൾ) പറഞ്ഞാണ് ഡിപ്ലോമ ഇൻ ഹിന്ദി എന്ന കോഴ്സിനോ അല്ലെങ്കിൽ ഡിപ്ലോമ ഇൻ റെയിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് എന്ന കോഴ്സിനോ ( ഏതെന്ന് കൃത്യമായി ഓർമ്മയില്ല - കറസ്പോണ്ടൻസ് ആയി ഈ രണ്ട് കോഴ്സും ഞാൻ മുഴുവനാക്കി ) ഞാൻ ചേർന്നത് . റഗുലർ ആയി ബി.എഡും കൊല്ലങ്ങൾ കഴിഞ്ഞ് ഫിസിക്സിൽ പി.ജിയും ചെയ്തു.

പഠന വിഷയങ്ങളിലെ വൈവിധ്യങ്ങൾ തേടി അലഞ്ഞ എന്റെ മുമ്പിൽ അടുത്ത കോഴ്സ് ആയി വന്നത് സർട്ടിഫിക്കറ്റ് ഇൻ ഉർദു സ്ക്രിപ്റ്റ് ആയിരുന്നു. അതും ഭംഗിയായി പൂർത്തിയാക്കി.  ഒരു പി.ജി ഉണ്ടായിരുന്നിട്ടും ഒന്ന് കൂടി ആവട്ടെ എന്ന് കരുതി അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എച്.ആർ.എം കൂടി കരസ്ഥമാക്കി.അവിടെ തന്നെ പി.ജി ഡിപ്ലോമ ഇൻ അഡ്വെർടൈസിംഗിന് ചേർന്നെങ്കിലും അത് മുഴുവനാക്കാൻ സാധിച്ചില്ല.ഈ വർഷം അതിന്റെ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നു.

ഒരു ഡോക്ടറേറ്റ് കൂടി നേടുക എന്നതായിരുന്നു പിന്നീട് എന്റെ ചിന്ത.അത് എന്റെ ഇഷ്ടവിഷയമായ ഫിസിക്സിൽ തന്നെയാകട്ടെ എന്ന് കരുതി പാർട് ടൈം പി.എച്.ഡി ഓഫർ ചെയ്യുന്ന യൂണിവേഴ്സിറ്റികൾക്കായി ഒരു പാട് അന്വേഷിച്ചു.പക്ഷേ ഉത്തരം കിട്ടിയില്ല.ഇന്ന് നെറ്റിലൂടെ അവ ലഭ്യമാണ്, പക്ഷേ ചേരാൻ ഒടുക്കത്തെ ഫീസും! ഫിസിക്സിൽ സാധ്യമല്ലെങ്കിൽ എച്.ആർ.എം-ൽ ചെയ്യാം എന്ന് കരുതി സെർച് ചെയതപ്പോൾ എവിടേയും കണ്ടില്ല.ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞ്തരാൻ അപേക്ഷ.

അങ്ങനെ ഇരിക്ക്മ്പോഴാണ് ബി.എസ്.സിയും ബി.എഡും കഴിഞ്ഞ ഭാര്യക്കും ഒരു പി.ജി മോഹം വന്നത്.സയൻസ് സബ്ജക്ടിൽ വിദൂര വിദ്യാഭ്യാസം വഴി പി.ജി ചെയ്യുന്നത് ഉത്തമമല്ല എന്നതിനാൽ, ഞാൻ അവളുടെ വിഷയമായ സുവോളജി വിടാൻ ഉപദേശിച്ചു.പിന്നെ വേറെ ഏത് എന്ന ചോദ്യത്തിന് ഉത്തരമായി എത്തിയത് അപ്ലൈഡ് സൈക്കോളജിയിൽ ആയിരുന്നു.കാരണം ബി.എഡിൽ സൈക്കോളജി അല്പം പഠിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ചുറ്റുമുള്ള നിരീക്ഷണത്തിലൂടെ തന്നെ ധാരാളം പഠിക്കാൻ സാധിക്കും എന്നതിനും പുറമേ ക്ലാസ്സും പ്രാക്ടിക്കലും പരീക്ഷയും എല്ലാം കോഴിക്കോട് തന്നെ എന്നതും അതിൽ ഉറപ്പിച്ചു.


അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഒരു പി.ജി കൂടി എടുത്തുകൂടാ എന്ന ചോദ്യം എന്റെ മനസ്സിലും കയറി.അങ്ങനെ ഞാനും അതേ കോഴ്സിന് ചേരാൻ തീരുമാനിച്ചു!അതേ,ലോക ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായി ഭാര്യയും ഭർത്താവും പതിനഞ്ച് വർഷത്തിന് ശേഷം ഒരേ ക്ലാസ്സിൽ!!ഇന്നലെ ഞാനും ഭാര്യയും ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എം.എസ്.സി അപ്ലൈഡ് സൈക്കോളജിക്ക് ചേർന്നു - വിദ്യാധനം സർവധനാൽ പ്രദാനം.

Wednesday, November 26, 2014

ലുലുമോൾക്ക് വീണ്ടും റാങ്ക് !

അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....

ഈ മാസം പകുതിയായപ്പോൾ , എന്റെ ജീവിതത്തിൽ സംഭവിച്ച ചില സന്തോഷ നിമിഷങ്ങൾ “വർഷം 16“ എന്ന പേരിൽ പോസ്റ്റിയിരുന്നു.പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതാ അടുത്ത സന്തോഷവാർത്ത – വിദ്യാകൌൺസിൽ നടത്തുന്ന അഖില കേരള എം.ടി.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ  പത്താം ക്ലാസ് വിഭാഗത്തിൽ , ബൂലോകത്ത് നിന്ന് തൽക്കാലം ലീവെടുത്ത എന്റെ മൂത്തമോൾ ഐഷനൌറ എന്ന ലുലുവിന് ഒന്നാം റാങ്ക് !എട്ടാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് , അവളുടെ സ്കൂളായ കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ റാങ്ക്കാരി എന്ന അഭിമാന നേട്ടം തന്റെ പേരിൽ ചേർത്തിരുന്നു. രണ്ടായിരം രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയും ഡിസംബർ 27ന് നടക്കുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യും. വീണ്ടും വീണ്ടും ദൈവത്തിന് സ്തുതി.


Sunday, November 23, 2014

വായനക്കൂട്ടം ഒത്തുചേരൽ - നവംബർ

അരീക്കോട് വായനക്കൂട്ടത്തിന്റെ മാസാന്ത ഒത്തുചേരൽ വൈ.എം.എ ഹാളിൽ മലപ്പുറം ഡി.ഇ.ഒ ശ്രീ.പി.സഫറുല്ലയുടെ നേതൃത്വത്തിൽ നടന്നു. സാഹിത്യകാരി പ്രൊഫ. ഹൃദയകുമാരി ടീച്ചറുടേയും ഹാസ്യ‌സാഹിത്യകാരനും മുൻ കളക്ടറുമായ ശ്രീ.സനൽകുമാറിന്റേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. പുതിയതായി ചേർന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. ശേഷം വായനക്കൂട്ടാംഗങ്ങളുടെ വായനാനുഭവങ്ങൾ പങ്കു വച്ചു.

ഡി.ഇ.ഒ ശ്രീ.പി.സഫറുല്ല പരിചയപ്പെടുത്തിയത് ശ്രീ.വി.സി.സി ജോർജ്ജ് എഴുതിയ ‘മൂല്യദർശനം ക്ലാസ്സുകളിൽ’ എന്ന പുസ്തകമായിരുന്നു. തമിഴ് സാഹിത്യത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന തിരുവള്ളുവരുടെ ‘തിരുക്കുറൾ’ പ്രതിപാദിക്കുന്ന ചിന്താശകലങ്ങളും ഡി.ഇ.ഒ പങ്കു വച്ചു. തമിഴ് ജനത ഈ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനേയും മനസ്സിൽ കുടിയിരുത്തുന്ന രീതിയും സ്വന്തം അനുഭവത്തിൽ നിന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ അത് ഈ വായനക്കൂട്ടത്തിന് നവ്യാനുഭവമായി.

ബ്ലോഗിൽ നിന്നും അച്ചടിച്ച ആദ്യ കൃതിയായ  നമ്മുടെ വിശാലമനസ്കന്റെ ‘കൊടകരപുരാണം’ ആയിരുന്നു ഞാൻ പരിചയപ്പെടുത്തിയത്.ഗ്രന്ഥകാരന്റെ കുട്ടിക്കാലഅനുഭവങ്ങളും മറ്റും ഹൃദ്യമായി അവതരിപ്പിച്ചതും വിശാലന്റെ അവതരണ ശൈലിയും വായനക്കൂട്ടത്തിൽ പങ്കുവച്ചപ്പോൾ തങ്ങളുടെ കുട്ടിക്കാലവും കടലാസിലേക്ക് പകർത്താൻ അംഗങ്ങൾക്ക് പ്രചോദനമായി.

അരീക്കോട് നിന്നും ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ച ശ്രീ.എം.പി.ബി ഷൌക്കത്ത് തന്റെ ആദ്യത്തെ എഴുത്തനുഭവവും പങ്കുവച്ചു.മലയാളം പഠനം എൽ.പി.ക്ലാസ്സുകളിൽ വച്ച് തന്നെ  നിന്നു പോയതിനാൽ തന്റെ എഴുത്തിൽ വരുന്ന അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള വ്യാകുലത അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറക്കിയ “ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ കഥകൾ ആരും അറിയാതെ സേഫിനകത്ത് സൂക്ഷിക്കേണ്ടി വന്ന ഗതികേടും അദ്ദേഹം പങ്കുവച്ചു. ഒരു മുഴുസമയ വ്യാപാരിയായ താൻ, വലിയ ജ്യേഷ്ടനിൽ നിന്നുള്ള പ്രചോദനം കാരണം ഇന്നും എഴുത്തും രചനയും തുടരുന്നതായി ശ്രീ.ഷൌക്കത്ത് പറഞ്ഞു.വ്യാപാര മനസ്സ് ആയതിനാൽ കൂടുതൽ വരുമാനം ലഭിക്കുന്ന പരസ്യചിത്രങ്ങളുടെ സ്ക്രിപ്റ്റ് എഴുത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.




 ശ്രീ.എം.കെ രാമചന്ദ്രൻ എഴുതിയ ‘ദേവഭൂമിയിലൂടെ’ എന്ന പുസ്തകമായിരുന്നു ശ്രീ.വിവേക് പരിചയപ്പെടുത്തിയത്.കേദാർനാഥിനെപറ്റി പ്രതിപാദിക്കുന്ന ഈ പുസ്തകം ഹിമാലയത്തെപറ്റിയും അവിടെ സന്യസിക്കുന്ന വിവിധ മുനിമാരെപ്പറ്റിയും അടുത്തറിയാൻ സഹായകമാണ്. ഭാരതസംസ്കാരത്തെപറ്റി കൂടുതൽ അറിയാൻ ശ്രീ.എം.കെ രാമചന്ദ്രന്റെ ഈ സീരീസിലുള്ള പുസ്തകങ്ങളുടെ പിന്തുണയും വിവേക് പങ്കു വച്ചു.

തീ പിടിച്ച മനുഷ്യ ചിന്തകളുടെ കഥ പറയുന്ന ദൊസ്തോവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പുസ്തകവും ആനന്ദിന്റെ ‘ആൾക്കൂട്ടവും’ തമ്മിലുള്ള ബന്ധം ഗവേഷണ വിഷയമാക്കുന്ന കോഴിക്കോട് സർവ്വകലാശാലാ വിദ്യാർത്ഥി കൂടിയായ സമീർ കാവാട്ട് ആ വായനാനുഭവങ്ങൾ അടുത്ത കൂടിച്ചേരലിൽ  പങ്കുവയ്ക്കാമെന്നേറ്റു.

കവിതാലോകത്ത് അരീക്കോടിന്റെ പേര് പതിപ്പിച്ച ശ്രീ.വിശ്വൻ അരീക്കോട് തന്റെ കവിതാസമാഹാരമായ ‘നോവുകൾ, നൊമ്പരങ്ങൾ’ എന്ന കൃതി പരിചയപ്പെടുത്തി.പ്രസ്തുത കൃതിയിലെ അവസാനത്തെ കവിത ‘മലാല’യിൽ മലാലക്ക് നോബൽ സമ്മാനം ലഭിക്കുന്നതിനെപറ്റി മുൻ‌കൂട്ടി  പരാമർശം നടത്തിയത് ഹിന്ദു അടക്കമുള്ള പത്രങ്ങൾ പ്രാധാന്യത്തോടെ സുവാദമാക്കിയത് ശ്രീ.വിശ്വൻ പങ്കുവച്ചു.

                   


അരീക്കോട്ട് നിന്നുമുള്ള മറ്റൊരു കവിയും സിനിമാ‍ഗാന രചയിതാവുമായ ശ്രീ.വാസു അരീക്കോട് ‘മൌനനമ്പരം’ എന്ന തന്റെ കവിതാസമാഹാരത്തിൽ നിന്നുള്ള അമ്മ എന്ന കവിത ആലപിച്ചു.കുട്ടിക്കാലത്ത് തന്റെ വായനക്ക് വളമേകിയ സ്ഥാപനങ്ങൾ വൈ.എം.എ യും വൈ.എം.ബിയും ആയിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു.അന്ന് മനുഷ്യനെ സംസ്കരിക്കാനുതകുന്നവയായിരുന്നു സാഹിത്യസൃഷ്ടികൾ എന്ന് രമണനിലെ ‘കാനനഛായയിൽ ആടുമേക്കാൻ ...’ എന്ന ഗാനവും ഇന്നത്തെ ‘പലവട്ടം കാത്തുനിന്നു ഞാൻ കോളേജിൻ മൈതാനത്ത്...‘ എന്ന പുതിയ ഗാനവും താരത‌മ്യം ചെയ്ത് അദ്ദേഹം സമർത്ഥിച്ചു.



യാത്രകളിലൂടെ ഇന്ത്യയുടെ വിവിധഭാഗങ്ങൾ അരിച്ചുപെറുക്കിയ സഹദേവൻ മാസ്റ്റർ തന്റെ കേദാർനാഥ്-ബദരീനാഥ് യാത്രാനുഭവങ്ങൾ ആണ് ആദ്യം പങ്കുവച്ചത്. അപകടം നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെയുള്ള കേരള സംഘത്തിന്റെ നടന്നുകയറ്റം വായനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ചു.ശേഷം ഇന്ത്യൻ  ആംഗലേയ സാഹിത്യകാരനായ ശ്രീ.ആർ.കെ നാരായണിന്റെ ‘എ ടൈഗർ ഫോർ മാൽഗുഡി’ എന്ന പുസ്തകത്തിലെ രസകരമായ വായനാനുഭവവും പങ്കുവച്ചു.

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള നിർദ്ദേശത്തോടെയായിരുന്നു ഷീജ ടീച്ചർ അവതരണം ആരംഭിച്ചത്. സി.രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും’ എന്ന പുസ്തകവും അകാലത്തിൽ പൊലിഞ്ഞ ടി.വി.കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന കൃതിയും വായനക്കൂട്ടത്തിന് മുമ്പിൽ ടീച്ചർ പരിചയപ്പെടുത്തി.വൃദ്ധസദനത്തിലെ സിറിയക് തോമസ് എന്ന കഥാപാത്രം നൽകുന്ന പോസിറ്റീവ് എനർജി ചിന്തകൾ ടീച്ചർ അനുസ്മരിച്ചു.



 വിദ്യാർത്ഥിയായ ആൽ‌വിൻ  പി ജോർജ്ജ് പരിചയപ്പെടുത്തിയത് രണ്ട് ഇംഗ്ലീഷ് കൃതികളായിരുന്നു.’അയാം നുജൂദ് ഡൈവോർസ്‌ഡ് അറ്റ് ടെൻ’ എന്ന കൃതിയും ‘അയാം മലാല’ എന്ന കൃതിയും.കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്ന ഈ രണ്ട് കൃതികളും എല്ലാവരും വായിക്കണം എന്നും ആൽ‌വിൻ നിർദ്ദേശിച്ചു.


അടുത്ത ഒത്തുചേരലിന് കാർമ്മികത്വം വഹിക്കേണ്ടവരുടെ സാധ്യതാലിസ്റ്റ് യോഗത്തിൽ ചർച്ച ചെയ്തു.നിർദ്ദേശിക്കപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാൻ നിർദ്ദേശം വച്ചവരെത്തന്നെ ചുമതലപ്പെടുത്തി.കൂടുതൽ സമയം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി അവലംബിക്കേണ്ട പുതിയ മാർഗ്ഗങ്ങളും യോഗത്തിൽ ആരാഞ്ഞു. ചർച്ചകൾ ക്രോഡീകരിച്ച് സഫറുല്ല മാസ്റ്റർ സമാപനപ്രസംഗം നടത്തി.

Wednesday, November 19, 2014

ആ അഭിമാന മുഹൂർത്തത്തിന് ഒരു വയസ്....

പ്രിയപ്പെട്ടവരേ....

ഇന്ന് നവംബർ 19.കഴിഞ്ഞ വർഷം ഇതേ ദിവസം ഉച്ചക്ക് 12 മണിക്കായിരുന്നു എന്റെ ജീവിതത്തിലെ ആ അഭിമാന മുഹൂർത്തം.ഇന്ത്യയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷം.

ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ ഇന്ന് വീണ്ടും ആ നിമിഷങ്ങൾ സ്മരിക്കുന്നു.




പിറ്റേ ദിവസത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഡൽഹി എഡിഷൻ. 

Tuesday, November 18, 2014

ബാക്ക് ടു കേരള (ആദ്യ വിമാനയാത്ര – 16)


ഡെൽഹിയിൽ നിന്ന് ആഗ്ര വരെയും തിരിച്ചുമുള്ള ബസ് യാത്രയും നട്ടുച്ചക്കുള്ള ആഗ്രയിലെ കറക്കങ്ങളും പലരേയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.പക്ഷേ റിട്ടേൺ വിമാനത്തിന്റെ അന്തമില്ലാത്ത സമയം ആലോചിച്ചപ്പോൾ ആർക്കും ഉറക്കം വന്നില്ല. രാത്രി വളരെ വൈകി ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

പിറ്റേന്ന് രാവിലെ നാല് മണിക്കുള്ള വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ ടിക്കറ്റ്.അതിനാൽ തന്നെ ഉറക്കം എന്റെ കണ്ണിൽ ഊഞ്ഞാൽ കെട്ടിയില്ല.എന്നാൽ ചിലർ കൂർക്കം വലിച്ചുറങ്ങിയപ്പോൾ ഇവരൊന്നും നാട്ടിലേക്ക് പോരുന്നില്ലേ എന്ന സംശയം ഉടലെടുത്തു.അപ്പോഴാണ് മടക്കം രണ്ട് വിമാനങ്ങളിലായിട്ടാണെന്ന് മനസ്സിലായത്.

ഹോട്ടൽ മുറിയിൽ നിന്നും ഡെൽഹി വിമാനത്താവളത്തിൽ എത്താൻ വേണ്ടി ഞങ്ങൾ നേരത്തെ ഒരു വാഹനം ഏർപ്പാട് ചെയ്തിരുന്നു.അർദ്ധരാത്രി കൃത്യം 3 മണിക്ക് തന്നെ, തണുപ്പിൽ മരവിച്ച് കിടന്ന ഇന്ദ്രപ്രസ്ഥവീഥിയിലൂടെ ഞങ്ങളേയും വഹിച്ച് ഒരു മാരുതി ഒംനി വാൻ വിമാനത്താവളം ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി.റോഡ് വിജനമായിരുന്നതിനാൽ പഹാർഗഞിൽ നിന്നും എയർപോർട്ടിൽ എത്താൻ അര മണിക്കൂർ സമയം മാത്രമേ ആവശ്യമായി വന്നുള്ളൂ.ഞാനും നിസാം സാറും സുരേഷ് സാറും മൂന്ന് വനിതാ രത്നങ്ങളും അടങ്ങുന്നതായിരുന്നു ആദ്യ റിട്ടേൺ സംഘം.

ടേക് ഓഫിന് ഇനിയും സമയം ബാക്കിയുള്ളതിനാൽ നിസ്സാം സാറും ഞാനും ലോബിക്കുള്ളിൽ തന്നെ ഒന്ന് നടന്നു നോക്കാൻ തീരുമാനിച്ചു.തണുപ്പ് ഞങ്ങളെ അടിമുടി വിറപ്പിച്ചിരുന്നതിനാൽ ‘ഹോട്ട്’‘ എന്തെങ്കിലും കഴിക്കണം എന്ന കലശലായ ആഗ്രഹം എന്നിൽ ഉടലെടുത്തു. കൃത്യ സമയത്ത് തന്നെ നിസാം സാർക്കും അങ്ങനെ തോന്നിയതിനാൽ തൊട്ടടുത്ത് കണ്ട ഒരു കോഫി ഷോപ്പിലേക്ക് ഞങ്ങൾ കയറി.

“അരെ ഭായ്...ദൊ കോഫീ....” നിസാം സാർ ഡെൽഹിയിലെ അവസാനത്തെ ഹിന്ദി പ്രയോഗം നടത്തി. അല്പ സമയം കഴിഞ്ഞ് സാമാന്യം നല്ല വലിപ്പമുള്ള ഒരു പേപ്പർ കപ്പിൽ നിറയെ കോഫീ മുന്നിലെത്തി.നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നതിനാൽ കോഫിയിൽ നിന്നും പറക്കുന്ന ആവി മുഴുവൻ കൈ വച്ചും മൂക്കിലൂടെയും ഞങ്ങൾ അകത്താക്കി.ഏതോ ഒരു അമേരിക്കൻ കമ്പനിയുടെതാണെന്ന് ഈ കോഫി എന്ന് നിസാം സാർ പറഞ്ഞു.ഞാൻ അത് മൂളിക്കേട്ട് കോഫി മെല്ലെ മെല്ലെ നുണഞ്ഞ് കുടിച്ചു.എന്തോ കാരണത്താൽ കോഫിയുടെ കൂടെ മറ്റൊന്നും വാങ്ങാൻ ഞങ്ങൾക്ക് തോന്നിയില്ല.മറ്റൊന്നും വേണ്ട എന്ന് പറഞ്ഞതോടെ തന്നെ ബിൽ കിട്ടി – 180 രൂപ!!

“ദൊ കോഫി കെലിയെ എക് സൌ അസ്സി?” ചുടുകാപ്പിക്ക് ശേഷം വന്ന ബില്ലും കൂടി എന്റെ രക്തം തിളപ്പിച്ചതിനാൽ ഞാൻ ചോദിച്ചു.

“ഹാം സാബ്...” തണുത്ത് മരവിച്ച ഷോപ്കീപ്പറുടെ മറുപടി എന്നെയും തണുപ്പിച്ചു.

കാശ് കൊടുത്ത് പുറത്തിറങ്ങിയപ്പോഴാണ് കൂടെയുള്ള മൂന്ന് നാരികൾ അങ്ങോട്ട് വരുന്നത് കണ്ടത്. “കയറേണ്ട മക്കളേ...ഒരു കോഫിക്ക് നൂറ് രൂപയാ വില...” അവരെ കണ്ട പാടേ നിസാം സാർ പറഞ്ഞു. കോഫീ മോഹം തൽക്കാലം അടക്കി അവർ തിരിഞ്ഞ് നടന്നു.

കൃത്യ സമയത്ത് തന്നെ ഞങ്ങൾ വിമാനത്തിൽ കയറി. മുംബൈ വഴിയുള്ള വിമാനമായിരുന്നതിനാൽ അല്പനേരം മുംബൈ വിമാനത്താവളത്തിൽ ‘വെയ്റ്റിംഗ് ‘ ഉണ്ടായിരുന്നു (അന്ന് അജ്മൽ കസബിനെ തൂക്കിക്കൊന്ന ദിവസമായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്).പറഞ്ഞ സമയത്ത് തന്നെ ഞങ്ങളേയും വഹിച്ച് സ്പൈസ്ജെറ്റ് വിമാനം നെടുംബാശ്ശേരിയിൽ ലാന്റ് ചെയ്തു. ഒരു മണിക്കൂർ വ്യത്യാസത്തിൽ ബാക്കിയുള്ളവർ കൂടി എത്തിയതോടെ ഞങ്ങൾ എല്ലാവരും ചേർന്ന് പുറത്തേക്കിറങ്ങി.എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരുടെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഞങ്ങൾ ഓരോരുത്തരായി പല വഴിയെ പിരിഞ്ഞു.




അങ്ങനെ രണ്ടര ദിവസത്തെ(!!) സംഭവബഹുലമായ ഡെൽഹിയാത്രക്കും വിരാമമായി.

(അവസാനിച്ചു)

ഈ യാത്ര നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു.തുടക്കം മുതലുള്ള ‘കഥ ‘ ഓരോ അദ്ധ്യായങ്ങളായി താഴെ.

15.താജ്മഹലിന്റെ മുന്നിൽ....

Sunday, November 16, 2014

വിധിയുടെ ക്രൂരതകൾ...

ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ് ,എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ (അതേ, തോണി അപകടത്തിൽ എട്ട് കുട്ടികൾ നഷ്ടപ്പെട്ട അതേ സ്കൂൾ തന്നെ) സ്ഥിതി ചെയ്യുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ തച്ചണ്ണയിൽ എത്തിയത്.എൻ.എസ്.എസ് ന്റെ ഒരു അനൌദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുട്ടിക്കാട്ടൂർ എ.ഡബ്ലിയു.എച് എഞ്ചിനീയറിംഗ് കോളേജിൽ എത്തേണ്ടതിനാൽ ഭക്ഷണം കഴിച്ച് അല്പസമയത്തിനകം തന്നെ ഞാൻ വിടവാങ്ങി.

തിരിച്ച് പോരാൻ  ബസ് കാത്ത് നിൽക്കുന്നതിനിടെ ഒരു ഗുഡ്സ് ഓട്ടോ ഞാൻ നിൽക്കുന്ന സ്ഥലത്തെ ഗ്യാപിൽ ഒതുക്കി നിർത്തി.പുറത്തിറങ്ങി വന്ന കണ്ണട വച്ച ഡ്രൈവർ എന്റെ നേരെ കൈ നീട്ടി പറഞ്ഞു – “അസ്സലാമുഅലൈക്കും...ആബിദേ”

ഞാൻ പകച്ചു നിൽക്കുന്നതിനിടെ അടുത്ത ചോദ്യവും എത്തി – “അറിയോ?”

അതോടെ എന്റെ സ്ഥലകാലബോധം തിരിച്ചു കിട്ടി.ഇത് എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളിൽ ഒരാളാകാനാണ്  സാധ്യത എന്നതിനാലും കല്യാണം നടക്കുന്നത് തച്ചണ്ണ ആയതിനാലും ഞാൻ ഒരു ഊഹം നടത്തി ‌– “ശൈഖ്..???”

“അതെ...ശൈഖ് മുജീബ് റഹ്മാൻ”

എട്ടാം ക്ലാസ്സിൽ ഞാൻ ചേരുമ്പോൾ എന്റെ ക്ലാസ്സിൽ തച്ചണ്ണയിൽ നിന്ന് ഉണ്ടായിരുന്ന   ത്രിമൂർത്തികളായിരുന്നു -  ശൈഖ് മുജീബ് റഹ്മാൻ, അൻ‌വർ സാദത്ത്,ഷാജഹാൻ എന്നിവർ. പേര് സൂചിപ്പിക്കും പോലെ അത്ര വലിയകൊമ്പന്മാർ ആയിരുന്നില്ല ഈ മൂ‍വ്വർസംഘം.ഇതിൽ അൻ‌വറിനെ പലപ്പോഴും അരീക്കോട് വച്ച് കാണാറുണ്ടായിരുന്നതിനാൽ ആഗതൻ മുജീബോ ഷാജഹാനോ എന്നതിലേ സംശയം തോന്നിയുള്ളൂ.ആഗതന്റെ ഇരുനിറം പണ്ടത്തെ മുജീബിന്റേയും എന്റേയും ട്രേഡ്മാർക്ക് ആയിരുന്നതിനാലും ഷാജഹാൻ അന്നേ വെളുത്ത് തടിച്ച പ്രകൃതക്കാരനായതിനാലും പിന്നെ ആളെ ഉറപ്പിക്കാൻ എനിക്ക് സമയം പാഴാക്കേണ്ടി വന്നില്ല.

സംസാരത്തിനിടക്ക് ഞാൻ ഷാജഹാനെപ്പറ്റി വെറുതേ ഒന്ന് തിരക്കി.ഉടൻ ഷൈഖിന്റെ മുഖം വാടി.അവൻ മെല്ലെ പറഞ്ഞു. – “ഷാജഹാൻ മരിച്ചു!!!“

“ങേ!!എവിടെ വച്ച്?”

“അവൻ ഗൾഫിലായിരുന്നു...അവ്ടെ വച്ച് തന്നെ ഹൃദയസ്തംഭനം ഉണ്ടായി..”

“കുറെ ആയോ ?”

“ഒരു അഞ്ചാറ് വർഷം കഴിഞ്ഞിരിക്കും....”


എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.ക്ലാസ്സ് ലീഡറായിരുന്ന ഷാജഹാന്റെ ശബ്ദം ഇപ്പോഴും എന്റെ മനസ്സിൽ അലയടിക്കുന്നു.വർഷങ്ങൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കിട്ടിയപ്പോൾ മറ്റൊരു സുഹൃത്തിന്റെ വിയോഗവാർത്ത എന്നെ ഏറെ ദു:ഖിതനാക്കി.ഈ ലോകത്ത് ആരും നശ്വരല്ല എന്നതിനാൽ വിധിയുടെ ക്രൂരതകൾ അംഗീകരിച്ച് ഞാൻ നാട്ടിലേക്ക് തിരിച്ച് കയറി.

Saturday, November 15, 2014

വർഷം 16 ...


ജീവിതത്തിലെ ചില വഴിത്തിരിവുകൾ സംഭവിക്കുന്നത് ചില ടേണിംഗ് പോയിന്റുകളിൽ ആയിരിക്കും എന്ന് ശ്രീ.ജഗതി ശ്രീകുമാർ ഒരു പക്ഷേ ഏതെങ്കിലും സിനിമയിൽ പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.ഇല്ലെങ്കിൽ ഈ ഡയലോഗിന്റെ പേരന്റ് (പേറ്റന്റ് അല്ല,രക്ഷാകർതൃത്വം) എനിക്ക് തന്നേക്കുക.

അങ്ങനെ സംഭവിച്ച ഒരു വഴിത്തിരിവിന്റെ 17ആം വാർഷികദിനമാണ് ഇന്ന്. എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ മമ്പാട്ടുകാരി ലുബ്ന എത്തിയിട്ട് ഇന്നേക്ക് 16 വർഷം തികഞ്ഞു.മുറ്റത്ത് ഒരു പ്ലാവ് നട്ട് ഞങ്ങൾ ഈ ദിനം ആചരിച്ചു.

2013ൽ വിവാഹത്തിന്റെ 16-ആം വാർഷികം നടന്നത് ,ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു എന്നത് വെറും യാദൃശ്ചികം മാത്രം!



ഈ വാർഷികദിനത്തിൽ മക്കളുടെ വകയായുള്ള വിവാഹസമ്മാനവും ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു.കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന ഐഷനൌറ എന്ന ലുലുമോൾക്ക് ,വിദ്യാ കൌൺസിൽ കാസർകോട് പടന്നയിൽ വച്ച് നടത്തിയ സംസ്ഥാന ഇംഗ്ലീഷ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.രണ്ടാമത്തെ മകൾ ആതിഫ ജും‌ലക്ക് അരീക്കോട് സബ്ജില്ലാ വിദ്യാരംഗം കലോത്സവത്തിൽ യു.പി വിഭാഗം കൊളാഷ് മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.മൂന്നാമത്തെ മകൾ ജ്യേഷ്ടത്തിമാരുടെ പാത പിന്തുടർന്നു കൊണ്ട് എൽ.കെ.ജി മത്സര അരങ്ങേറ്റം കുറിക്കുകയും ചെയ്തു.


അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി)...മൂന്ന് സിസേറിയൻ ഉണ്ടാക്കിയ മുറിവുകൾ അല്ലാതെ, ഭാര്യയെ മുറിവേൽ‌പ്പിക്കേണ്ട ഒരു സ്ഥിതിവിശേഷം എനിക്കോ എന്നെ മുറിവേൽ‌പ്പിക്കേണ്ട ഒരു സ്ഥിതിവിശേഷം ഭാര്യക്കോ ഉണ്ടായിട്ടില്ല. മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിച്ച ബീഹാറിലെ റിക്ഷക്കാരന്റെ മകൻ ഇർഫാൻ ആലം എന്ന ഐ ഐ എം ടോപ്പറുടെ ജീവിതകഥ  കുടുംബത്തിൽ പങ്കുവച്ച് ഈ ദിനം വീണ്ടും ധന്യമാക്കിയ സന്തോഷത്തിൽ ഇനി ഞാൻ ഉറങ്ങട്ടെ... 

Sunday, November 09, 2014

താജ്മഹലിന്റെ മുന്നിൽ....(ആദ്യ വിമാനയാത്ര - 15)


താജ്മഹലിന്റെ അടുത്ത്  ബസ് പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസും എത്തി.എല്ലാവരും ബസ്സിൽ നിന്നിറങ്ങി.പാർക്കിംഗ് ഏരിയയിൽ നിന്ന് താജ് ഗേറ്റിലേക്ക് കുറച്ചധികം ദൂരമുണ്ട് .മുമ്പ് രണ്ട് തവണ വന്നപ്പോഴും നേരെ ഗേറ്റിൽ എത്തിയതായിട്ടായിരുന്നു ഓർമ്മ.അപ്പോൾ താജ് കുറേ പിന്നോട്ട് നീങ്ങി എന്ന് സാരം.വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം എന്ന് കാപ്പാ‍ട് കടപ്പുറത്ത് രേഖപ്പെടുത്തിയ സ്ഥലവും കടലും തമ്മിൽ ഏകദേശം അരക്കിലോമീറ്റർ ദൂരമുള്ള പോലെ ഇവിടേയും എന്തോ സംഭവിച്ചിരിക്കാം.

താജിനടുത്തേക്ക് യാ‍ത്രക്കാരെ എത്തിക്കാൻ പലതരം വാഹനങ്ങൾ കാത്ത് നിൽ‌പ്പുണ്ട്.അഞ്ചോ ആറോ പേർക്ക് കയറാവുന്ന പെട്ടി ഓട്ടോകളും കുതിരവണ്ടികളും (കാശ് എത്ര വാങ്ങും എന്നറിയില്ല) നിരനിരയായി നിർത്തിയിട്ടിരുന്നു.



ആഗ്ര ഡവലപ്മെന്റ് അതോറിറ്റിയുടെ ശബ്ദമില്ലാത്ത ഒരു വാഹനം ഇടക്കിടെ ധാരാളം പേരെ കയറ്റിക്കൊണ്ട് പോകുന്നതും കണ്ടു.വെറും പത്ത് രൂപ മാത്രം ഈടാക്കുന്നതിനാൽ അതിൽ നല്ല തിരക്കും ഉണ്ടായിരുന്നു.സൌരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളായിരുന്നു അവ.അത്തരം ഒന്നിൽ ഞങ്ങൾ എല്ലാവരും കയറി.



താജ് ഗേറ്റിൽ നല്ല തിരക്കായിരുന്നെങ്കിലും ജമാൽ ക ദോസ്ത് പോലെ പണിക്കേഴ്സ് ട്രാവത്സ് എന്ന ലേബൽ അവിടേയും ഞങ്ങളുടെ രക്ഷക്കെത്തി.ചെങ്കല്ല് കൊണ്ടുണ്ടാക്കിയ താജ് ഗേറ്റും അനുബന്ധ കെട്ടിടങ്ങളും മുഗൾ കാലഘട്ടത്തിലെ ശില്പചാതുരി വിളിച്ചോതി.

ബി.എസ്.സി ഫിസിക്സ് ഡിഗ്രി പരീക്ഷ എഴുതിയ ശേഷം അലീഗർ സർവ്വകലാശാലയിൽ പി.ജി പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാൻ ചില സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് താജ്മഹൽ ആദ്യമായി സന്ദർശിച്ചത്.പ്രീഡിഗ്രിക്ക് എന്റെ റൂം മേറ്റ് ആയിരുന്ന അഷ്‌റഫ് ഡിഗ്രിക്ക് പഠിക്കുമ്പോൾ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ ഒരു കാർഡിൽ “ഈ കത്തെഴുതുന്നത് കൊടൈക്കനാലിൽ നിന്ന്” എന്ന് എഴുതി വിട്ടതിന് ‘പ്രതികാരം’ എന്ന നിലയിൽ ആദ്യ താജ് സന്ദർശന വേളയിൽ ഞാൻ അവനും ഒരു കാർഡ് എഴുതി ‘ഇത് എഴുതുന്നത് ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുമ്പിൽ നിന്ന്’ !അന്ന് ആ കാർഡ് പോസ്റ്റ് ചെയ്ത പോസ്റ്റ് ബോക്സ് അതേ സ്ഥാനത്ത് ഇന്നും നിലനിൽക്കുന്നത് കണ്ടപ്പോൾ ഓർമ്മ പഥത്തിലൂടെ സുനാമികൾ അനവധി കടന്നുപോയി.

ദൂരെ, താജ്മഹൽ എന്ന വെണ്ണക്കല്ലിലെ കാവ്യശില്പം ഞങ്ങൾക്ക് മുമ്പിൽ ദൃശ്യമായി.



സന്ദർശകരെ അവിടെയും ഇവിടെയും എല്ലാം നിർത്തി കൈ പൊക്കിയും താഴ്ത്തിയും മറ്റും എല്ലാം ഫോട്ടോഗ്രാഫർമാർ പടം പിടിക്കുന്നത് കണ്ട് അഫ്നാസ് പറഞ്ഞു –
“കക്ഷം കാട്ട്യാണോ ഫോട്ടോക്ക് പോസ് ചെയ്യുന്നത്?”

“കക്ഷം കാണിക്കുന്നതല്ല, അവർ താജ്മഹലിന്റെ ടിപ്പിൽ ടച്ച് ചെയ്യുകയാണ്...” ഞാൻ അഫ്നാസിന് മനസ്സിലാക്കിക്കൊടുത്തു.

“ഓ..മുംതാസ് മഹലിന്റെ ടിപ്പിൽ ഒരു ടച്ച്...നടക്കട്ടെ.... നടക്കട്ടെ....“ ചിരിച്ചുകൊണ്ട് അഫ്നാസ് പറഞ്ഞു.

“താജ് ക അന്തർ ജാനെ കൊ സബ് ജൂത ബാഹർ രഖ്ന ഹെ.ലേകിൻ ആപ് സബ്കൊ എക് സഫേദിജേബ് ദിയ ഹെ...വഹ് ജൂത കെ ഊപർ പഹൻ‌കർ ആപ് അന്തർ ചലേം....” ഞങ്ങളുടെ ഗൈഡ് പറഞ്ഞു.

“സാറെ...ജൂതന്മാർക്ക് പ്രവേശനം ഇല്ല എന്നാണോ പറഞ്ഞത്?” അഫ്നാസ് സംശയമുയർത്തി.

“അകത്ത് കയറാൻ ഉറ ഇടണം എന്ന്...” ഷാജഹാൻ സാർ പറഞ്ഞു.

“ഉറയോ?”

“കാലിലിടാൻ ഒരു ഉറ തന്നില്ലേ, അതു തന്നെ....ഇതാ ഇങ്ങനെ അങ്ങ് കയറ്റുക..” ഷാജഹാൻ സാർ ഡെമോ കാണിച്ചതും ഉറയുടെ മുൻഭാഗം തുളഞ്ഞ് കാൽ പുറത്ത് വന്നതും ഒരുമിച്ചായിരുന്നു.

‘എല്ലാ ഉറയും ഇങ്ങനെത്തന്നെയാ...’ ആരുടെയോ ആത്മഗതം പുറത്തുചാടി.ബസ്സിൽ നിന്നും തന്ന വെള്ള കാലുറ ഷൂവിനും ചെരിപ്പിനും മുകളിൽ ഞങ്ങൾ കുത്തിക്കയറ്റി.മിക്കവാറും എല്ലാവരുടേയും  അവസ്ഥ ഷാജഹാൻ സാറിന്റെ ഡെമോ പോലെ തന്നെയായി.

വലതുഭാഗത്തെ ഒരു ചുവന്ന കെട്ടിടത്തിലേക്കായിരുന്നു(പേരറിയില്ല) ആദ്യം കയറിച്ചെന്നത്.





ശേഷം താജിന്റെ പിൻഭാഗത്തെത്തി.ശാന്തമായി ഒഴുകുന്ന യമുന, താജിനോട് പറയുന്ന കിന്നാരങ്ങൾ പതിയിരുന്ന് കേൾക്കുന്ന ഷാജഹാൻ ചക്രവർത്തിയെപറ്റിയാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. ടൂറിസത്തിന്റെ ഉപോല്പന്നമായ മലിനീകരണവും ആ മാലിന്യക്കൂമ്പാരത്തിൽ എന്തോ തിരയുന്ന രണ്ട് പിഞ്ചു ബാലന്മാരും എന്നെ ആ ചിന്തയിൽ നിന്ന് പെട്ടെന്ന് തന്നെ മുക്തനാക്കി. താജിന്റെ ഇടതുഭാഗത്തുള്ള പള്ളിയിൽ കയറി ഞാൻ ളുഹറൂം അസറും നമസ്കരിച്ചു.




ഈ കാഴ്ചകൾക്ക് ശേഷം എല്ലാവരും താജ്മഹലിനകത്തേക്ക് പ്രവേശിച്ചു.പരിശുദ്ധ ഖുർ‌ആനിലെ സൂക്തങ്ങൾ മുഴുവനായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നതിനാൽ ഞാൻ താജിന്റെ ചുമരുകളും മേൽക്കൂരയും എല്ലാം പ്രത്യേകം ശ്രദ്ധിച്ചു.അകത്ത് ഹെക്സഗൺ പോലെയുള്ള മറക്കകത്ത് മുംതാസ് രാജ്ഞിയുടേയും ഷാജഹാൻ ചക്രവർത്തിയുടേയും ഖബറിടങ്ങൾ സംരക്ഷിച്ചിരുന്നു.അവിടേയും കാശ് എറിയുന്ന ചിലരെ കണ്ടു.തിരക്ക് കാരണം അതിനകത്ത് അധികനേരം ഞങ്ങൾ തങ്ങിയില്ല.പുറത്തിറങ്ങി താജിന്റെ പുറം ഭാഗങ്ങളും കണ്ട ശേഷം ഞങ്ങൾ താജ്മഹലിനോട് വിട പറഞ്ഞു.





തിരിച്ച് ബസ്സിൽ കയറുമ്പോൾ ആകാശത്ത് ഇരുൾ മൂടിത്തുടങ്ങിയിരുന്നു.ഡൽഹിയിൽ എത്തി അല്പ സമയത്തിനകം തന്നെ വിമാനം കയറണം എന്നതിനാൽ ഈ യാത്രയിൽ കിട്ടുന്ന ഉറക്കിനായി ഞങ്ങൾ കാത്തിരുന്നു.


(തുടരും...)


Monday, November 03, 2014

‘ശൈലികൾക്ക് പിന്നിലെ കഥകൾ ‘

‘ശൈലികൾക്ക് പിന്നിലെ കഥകൾ ‘ എന്ന കുഞ്ഞുപുസ്തകം എന്റെ കയ്യിലെത്തുന്നത് 29/9/2007നാണ്. ഞാൻ ഇത് വാങ്ങിയത് അതിന്റെ വിലയോ ഗ്രന്ഥകർത്താവിന്റെ പേരോ നോക്കിയായിരുന്നില്ല.മലയാളത്തിലെ പല ശൈലികളും ഉരുത്തിരിഞ്ഞത് എങ്ങനെയാണെന്ന് എന്റെ മക്കൾക്ക് വായിച്ചറിയാമല്ലോ എന്ന് കരുതിയാണ്.

പതിവ് പോലെ പുസ്തകം വാങ്ങി എന്നല്ലാതെ ഞാൻ അതിനെ തിരിഞ്ഞു നോക്കിയതേ ഇല്ല.മക്കൾ ഇത് വായിച്ചോ എന്നും ഞാൻ നോക്കിയില്ല.രണ്ട് മാസം മുമ്പ് തുടങ്ങിയ എന്റെ പുതിയ പരിപാടിയിൽ (ബസ് യാത്രക്കിടയിലെ വായന) വായനക്ക് തെരഞ്ഞെടുത്തതിൽ ഒരു പുസ്തകം ഇതായിരുന്നു.

വി.പി.മരക്കാർ എന്ന അന്തരിച്ച മുൻ ഐ.എൻ.ടി.യു.സി നേതാവാണ് 28ഓളം ശൈലികൾക്ക് പിന്നിലെ കഥകൾ പറഞ്ഞുതരുന്നത്.കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 100 പേജ് പുസ്തകത്തിന്റെ വില 50 രൂപയും.1992ൽ ആദ്യ പതിപ്പും 2006ൽ രണ്ടാം പതിപ്പും ഇറങ്ങി.



പുസ്തകം മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ കുട്ടിക്കാലത്ത് വായിച്ചതും കേട്ടതും കണ്ടതും പിന്നെ മറന്നുപോയതുമായ രാമായണ കഥകൾ ഒന്നൊന്നായി കാലയവനികയിൽ നിന്ന് എന്റെ മനസ്സിന്റെ അരങ്ങത്തേക്ക് വന്നു. കാരണം 28ൽ 12 കഥകളും രാമായണത്തിൽ നിന്നുള്ളതായിരുന്നു! ബാക്കി വരുന്നതിൽ 9 എണ്ണം റോമൻ-ഗ്രീക്ക് ദൈവങ്ങളുമായി ബന്ധപ്പെട്ടവയും 5 എണ്ണം ഇന്ത്യൻ പുരാണത്തിലെ ദേവലോകവുമായി ബന്ധപ്പെട്ടവയും ! ബാക്കി വരുന്ന രണ്ടിൽ ഒന്ന് കൃസ്തുവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് സ്വർഗ്ഗവുമായി ബന്ധപ്പെട്ടതും!

ഇങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ശൈലികളിൽ മിക്കതും ഉൽഭവിച്ചത് ‘ദേവലോക’ത്ത് നിന്നാണെന്ന് തോന്നിപ്പോകുന്നു.ഈ പുസ്തകത്തിൽ പറയാത്ത ശൈലികൾ തിരയുക എന്നതാണ് അടുത്ത പരിപാടി.എന്ന് വച്ചാൽ ഒരു ശൈലീ നിഘണ്ടു.അതും മുമ്പെപ്പോഴോ വാങ്ങി വച്ചതായി ഓർക്കുന്നു.ഏതായാലും സ്കൂൾ കുട്ടികൾക്ക് ശൈലികൾക്ക് പിന്നിലെ കഥകൾ പറഞ്ഞു കൊടുത്ത് അത് മനസ്സിൽ ഉറപ്പിച്ച് നിർത്താൻ ഈ കൊച്ചുപുസ്തകം സഹായകമാകും എന്ന് എനിക്ക് തോന്നുന്നു.



വായനയുടെ വസന്തകാലത്തിലേക്ക്...

19/10/2014 ഞായറാഴ്ച അരീക്കോട് വൈ.എം.എ വായനശാലയുടെ ആഭിമുഖ്യത്തിൽ അരീക്കോടും ചുറ്റു ഭാഗത്തുമുള്ള എല്ലാതരം വായനക്കാരുടേയും ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.നാട്ടുകാരനും മലപ്പുറം ജില്ലാ വിദ്യഭ്യാസ ഓഫീസറും (ഡി.ഇ.ഒ) സർവ്വോപരി നല്ലൊരു വായനക്കാരനുമായ ശ്രീ.സഫറുള്ള.പി നേതൃത്വം നൽകിയ കൂട്ടായ്മ, കുട്ടികളും വൃദ്ധരും ഉദ്യോഗസ്ഥരും തൊഴിലന്വേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും തുടങ്ങീ സമൂഹത്തിന്റെ നാനാതുറകളിൽ‌പെട്ടവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


പങ്കാളികളുടെ പരസ്പര പരിചയപ്പെടലിന് ശേഷം നടന്ന ചർച്ചയിൽ ഓരോ അംഗവും വായിച്ച ഒരു പുസ്തകം/കഥയെപറ്റി സംസാരിക്കുകയും അതിലെ ഏറ്റവും ആകർഷകമായ ഭാഗത്തെപറ്റി പറയുകയും ചെയ്തു.ഇത് അംഗങ്ങൾക്കിടയിൽ വിവിധ പുസ്തകങ്ങളെപറ്റി കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിച്ചു.

ഡി.ഇ.ഒ ശ്രീ.പി സഫറുല്ലയായിരുന്നു ആദ്യ അവതാരകൻ.എഡ്വേർഡ് ഡി ബോണോ രചിച്ച ലാറ്ററൽ തിങ്കിംഗ് എന്ന രസകരമായ വായനാനുഭൂതി പകരുന്ന ഇംഗ്ലീഷ് പുസ്തകമായിരുന്നു അദ്ദേഹം പരിചയപ്പെടുത്തിയത്.താൻ വായിച്ച സംഗതികൾ വളരെ സരസമായി അവതരിപ്പിച്ച എന്റെ സുഹൃത്ത് കൂടിയായ ശ്രീ.സഫറുള്ള മാസ്റ്റർ ഒരു സർവ്വകലാശാലയാണെന്ന് പലരും പറയുന്നതിലെ സത്യം തെളിയിച്ചു.വിദ്യാർത്ഥിയായ അനസ് കാവനൂർ ബെന്യാമീനിന്റെ ആടുജീവിതത്തിലെ വെള്ളത്തിന്റെ ഉപയോഗം വായിച്ച ശേഷം തന്റെ ജീവിതത്തിൽ ഇക്കാര്യത്തിൽ വന്ന ചിന്ത പങ്കു വച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഇപ്പോൾ അരീക്കോട് നിവാസിയുമായ ശ്രീ യൂസഫ് അൻസാരി പെരിന്തൽ‌മണ്ണക്കടുത്ത് ചെറുകാടിലെ തന്റെ ബാല്യകാല വായനാ സ്മരണകൾ പുതുക്കി.ഒപ്പം അറേബ്യൻ സാഹിത്യരംഗത്തെ വിസ്ഫോടനത്തെപറ്റിയും സദസ്സിന് പരിചയപ്പെടുത്തി.

അദ്ധ്യാപകനായ   ശ്രീ.സുബ്രമണ്യൻ പരന്ന വായനക്കാരനല്ലെങ്കിലും തന്നെ ആകർഷിച്ച ദിവാസ്വപ്നം എന്ന പുസ്തകത്തെപറ്റി സംസാരിച്ചു.മറ്റൊരു അദ്ധ്യാപകനായ  ശ്രീ.സഹദേവന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന പുസ്തകങ്ങൾ പൌളൊ കൊയിലോയുടെ ആൽക്കെമിസ്റ്റും നാസ്തികനായ ദൈവവും ആയിരുന്നു.ഷെർലോക് ഹോംസ് കഥകളുടെ അവതരണ രീതി ഇഷ്ടപ്പെടുന്ന എടവണ്ണക്കാരൻ സിയാദിന് അന്തരിച്ച ശ്രീ.പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന കഥയും വളരെ ഇഷ്ടപ്പെട്ടു.പള്ളിയിൽ ജോലി ചെയ്യുന്ന ശ്രീ.മൻസൂർ കോട്ട എല്ലാ പത്രങ്ങളുടേയും വായനക്കാരനായിരുന്നു.

രാകേഷ് പൂവത്തിക്കൽ എന്ന പേരിൽ എഴുതുന്ന വിദ്യാർത്ഥിയായ രാകേഷിനെ ആകർഷിച്ചത് എം.ടിയുടെ ‘നിന്റെ ഓർമ്മക്ക്’ എന്ന കഥയാണ്.അരീക്കോടൻ എന്ന ഞാൻ വായന മരിക്കുന്നില്ല എന്ന് സ്വന്തം ബ്ലോഗിലെ സന്ദർശക കണക്കെടുപ്പിലൂടെ സമർത്ഥിച്ചു.ഒപ്പം ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ എന്റെ രചനകളിൽ ചെലുത്തുന്ന സ്വാധീനവും പങ്ക് വച്ചു.കുട്ടിക്കാലത്ത് ബീഡിതെറുക്കുന്നതോടൊപ്പം ആദ്യമായി വായിച്ച നളചരിതം ആട്ടക്കഥ വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ശ്രീ.മുസ്തഫ അനുസ്മരിച്ചു.

ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇരയായ ശ്രീ.കുത്ബുദ്ദീൻ അൻസാരിയെ നേരിട്ട് ഇന്റർവ്യൂ ചെയ്ത് പ്രസ്തുത കലാപത്തെപ്പറ്റി പുസ്തകം രചിച്ച അരീക്കോട്ടുകാരൻ സഹീദ് റൂമിയെ ആകർഷിച്ചത് ശ്രീ.എം.മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ‘ എന്ന കൃതിയാണ്. ശ്രീ.എ.പി. കുഞ്ഞാമു വിവർത്തനം ചെയ്ത ‘ഇവർ തീവ്രവാദികൾ‘ എന്ന പുസ്തകം വായിച്ച ശേഷം ഉറക്കം ലഭിക്കാതെ പോയതും ശ്രീ.സഹീദ് അനുസ്മരിച്ചു.

ഇങ്ങനെ വായനയുടെ വിശാലമായ ലോകവും അത് സൃഷ്ടിക്കുന്ന മന:സംഘർഷങ്ങളും മനം‌മാറ്റങ്ങളും ചിന്തകളും എല്ലാം പങ്ക് വച്ച ഈ വായനക്കൂട്ടം എന്റെ ജീവിതത്തിൽ ഒരു പുതിയ അനുഭവമായി.വായനയെ പ്രോത്സാഹിപ്പിക്കുന്ന നാട്ടിലെ നല്ലൊരു കൂട്ടായ്മയിൽ അംഗമാകാനും കുറേ നല്ല വായനക്കാരെ പരിചയപ്പെടാനും ഒപ്പം ഇത്തരം കാര്യങ്ങൾ പരിപോഷിപ്പിച്ച് നല്ലൊരു സംസ്കാരം വളർത്താനും ഈ കൂട്ടായ്മ പ്രാപ്തമാകും എന്ന് പ്രതീക്ഷിക്കുന്നു.

സ്കൂൾ/കോളേജ്  കുട്ടികൾക്കിടയിൽ വായനയും മലയാളം എഴുത്തും കത്തെഴുത്തും പ്രോത്സാഹിപിക്കുന്നതിന്റെ ആവശ്യകതയും കൂട്ടായ്മ ചർച്ച ചെയ്തു. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന മത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും ഭാവി പരിപാടികളിൽ ചർച്ച നടന്നു.കൂട്ടായ്മയുടെ ഭാഗമായി ഒരു ബ്ലോഗ് ആരംഭിക്കാനും ബ്ലോഗിന് “സർഗ്ഗതീരം” എന്ന് പേരിടാനും തീരുമാനിച്ചു.ശ്രീ.പി.സഫറുള്ള ചർച്ച ക്രോഡീകരിച്ച് സമാപനപ്രസംഗം നടത്തി. 

Sunday, November 02, 2014

ആഗ്രഫോർട്ടിലൂടെ.....(ആദ്യ വിമാനയാത്ര - 14)



ബസ് എത്ര സമയം ഓടി എന്ന് കൃത്യമായി ഓർമ്മയില്ല, ആഗ്രയുടെ പ്രാന്തപ്രദേശങ്ങളിൽ എത്തിയതായി പുറത്തുള്ള ബോർഡുകൾ സൂചിപ്പിച്ചു. മധുരാപുരിയിൽ നിന്ന് കിട്ടിയ ഗൈഡ് വഴിയിലെവിടെയോ സ്കൂട്ടാവുകയും ആഗ്ര ഗൈഡായി കൂളിംഗ് ഗ്ലാസ് വച്ച് ഉയരം കുറഞ്ഞ ഒരു താടിവാല കയറുകയും ചെയ്തിരുന്നു.കല്ലുകളിൽ ചരിത്രം ഉറങ്ങുന്ന ആഗ്രാ വീഥിയിലെ ഇരു വശങ്ങളിലുമുള്ള കെട്ടിടങ്ങളെപ്പറ്റി അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ബാച്ചിലൈഫിൽ ഒരു തവണയും ബാച്ചിലർ പട്ടം പറത്തിക്കളഞ്ഞ ശേഷം ഒരുതവണയും ഇവിടെ എത്തിയതിനാൽ അന്നൊന്നും കാണാത്ത എന്നാൽ പലതവണ കേട്ട ഫത്തേപൂർ സിക്രി കാണാനായിരുന്നു ഈ മൂന്നാം സന്ദർശനത്തിൽ എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നത്. ആഗ്രയിൽ നേരത്തെ എത്തിയതിനാൽ എന്റെ മനസ്സ് അക്ബർ ചക്രവർത്തിയുടെ ആ നഗരം കാണാൻ ഏറെ കൊതിച്ചു.അതിനാൽ തന്നെ ആ താടിവാലയോട് ഞാൻ ചോദിച്ചു.
“ഹം ഫത്തേപൂർ സിക്രി ജായേഗ?”

“ഫത്തേപൂർ സിക്രി???അരെ നഹീം ബയ്യ...”

അദ്ദേഹത്തിന്റെ മറുപടി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താജ്മഹലും ആഗ്രക്കോട്ടയും മറ്റും ഏത് സമയത്തും ആർക്ക് വേണേലും കാണാം. എന്നാൽ ആഗ്ര ടൌണിൽ നിന്ന് അല്പം മാറിയുള്ള ഫത്തേപൂർ സിക്രിയിൽ എത്തിപ്പെടുക എന്നത് കുറച്ച് ബുദ്ധിമുട്ടായതിനാൽ അധികപേരും അവിടെ പോകാറില്ല.

ആഗ്രയിൽ ഞങ്ങളുടെ ആദ്യത്തെ കാഴ്ച പ്രസിദ്ധമായ ആഗ്രകോട്ടയായിരുന്നു.പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ, നൂറ്റാണ്ടുകളുടെ മഴയും വെയിലും ഏറ്റിട്ടും തല ഉയർത്തി തന്നെ നിൽക്കുന്ന ആഗ്ര ഫോർട്ടിലേക്ക് ഞങ്ങൾ മന്ദം മന്ദം നടന്നു. ആഗ്രഫോർട്ട് ദൃഷ്ടിയിൽ പതിഞ്ഞതും അഫ്നാസ് വായ തുറന്നു.
“ അതാ റെഡ് ഫോർട്ട് !!“

“റെഡ് ഫോർട്ട് ഡെൽഹിയിൽ ആണ് അഫ്നാസേ...” ഞാൻ അവനെ തിരുത്തി.

“അത് റെഡ് ഫോർട്ട് എന്ന റെഡ് ഫോർട്ട്...ഇത് ഒറിജിനൽ ചുവന്ന റെഡ് ഫോർട്ട് !!“

‘യാ കുദാ...ചെങ്കോട്ടയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടെന്ന് ഇവനെ ആര് പഠിപ്പിച്ചാവോ’ ആത്മഗതത്തോടെ അവനെ തിരുത്തൽ ഞാൻ നിർത്തി.



ആഗ്ര ഫോർട്ടിനകത്ത് നിരവധി കാഴ്ചകൾ കാണാനുണ്ടായിരുന്നു. ഷാജഹാൻ ചക്രവർത്തിയെ തടവിലിട്ട ഖാസ് മഹൽ ആയിരുന്നു അതിൽ പ്രധാനം.  അങ്ങ് വിദൂരതയിൽ യമുനാ നദിയുടെ തീരത്ത് താജ്മഹൽ എന്ന തന്റെ പ്രിയപത്നിയുടെ ശവകുടീരം എന്നും ദർശിക്കാവുന്ന വിധത്തിലായിരുന്നു ഖാസ് മഹലിൽ ഷാജഹാൻ ചക്രവർത്തിയെ തടവിലിട്ടിരുന്നത് എന്ന് ചരിത്രം പറയുന്നു – നിരാശാകാമുകനായി അദ്ദേഹം താജ്മഹലിനെ ദർശിച്ചിരുന്ന ആ ഇരിപ്പിടം ഇന്നും ഒരു കറുത്ത ഇരിപ്പിടമായി അവിടെ നിലകൊള്ളുന്നു.

                                                                         ഖാസ് മഹൽ

                                            ഖാസ് മഹൽ - ഉൾവശം

                                                   കറുത്ത ഇരിപ്പിടം


                               വിദൂരതയിൽ യമുനാ നദിയുടെ തീരത്ത് താജ്മഹൽ
                                      (സൂക്ഷിച്ച് നോക്കുക-പുഴ തുടങ്ങുന്നിടത്ത്)

                               
                               വിദൂരതയിൽ യമുനാ നദിയുടെ തീരത്ത് താജ്മഹൽ
           (സൂം ചെയ്ത് എടുത്തപ്പോൾ ഷാജഹാൻ ചക്രവർത്തി കണ്ടതുപോലെ മങ്ങി !!)

രാജ്ഞിയുടെ (ഏത് രാജ്ഞിയുടെ എന്ന് എന്നോട് ചോദിക്കരുത്) സ്വകാര്യ കൊട്ടാരം , കോഹിനൂർ എന്ന അമൂല്യ രത്നം പതിച്ച സിംഹാസനം സൂക്ഷിച്ചിരുന്ന ദിവാനിഖാസ്, രാജസഭ കൂടിയിരുന്ന ദിവാനി ആം എന്നിവയാണ് ആഗ്ര ഫോർട്ടിനകത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. ബാച്ചി സമയത്ത് ആദ്യമായി  ആഗ്ര ഫോർട്ട് കാണാൻ വന്നപ്പോൾ കയറിയിരുന്ന മോത്തിമസ്ജിദ് , ശീസ് മഹൽ എന്നിവ അറ്റകുറ്റപണികൾ കാരണം സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ നിലയിലായിരുന്നു.

                                                                   ദിവാനിഖാസ്

                                                         ദിവാനി ആം

മറ്റ് നിരവധി കെട്ടിടങ്ങളും ഫോർട്ടിനകത്ത് തല ഉയർത്തി നിന്നിരുന്നു.എന്റെ മൂന്നാം സന്ദർശനം ആയതിനാൽ എനിക്കതിൽ അത്ര താല്പര്യം തോന്നിയില്ല.പക്ഷേ നേരത്തെ ഫോർട്ടിനെപറ്റി മനസ്സിലാക്കാതെ പോയതിനാൽ പല സംഗതികളും അറിയാതെ പോയി എന്ന് പിന്നീട് തോന്നി. അതിനാൽ ആഗ്ര ഫോർട്ട് എന്നല്ല ഏത് പുരാതന പൈതൃകം സന്ദർശിക്കുമ്പോഴും അതിനെപറ്റി ചെറിയ ഒരു ധാരണ ഉണ്ടാക്കുന്നത് നല്ലതായിരിക്കും.ഗൈഡ് അവയെപ്പറ്റി വിശദീകരിക്കുമ്പോൾ നമുക്കവ പെട്ടെന്ന് പിടി കിട്ടാനും ഇത് സഹായിക്കും.



ഫോർട്ടിനകത്ത് ഏകദേശം 45 മിനുട്ടാണ് ഞങ്ങൾ ചെലവഴിച്ചത്. പുറത്തിറങ്ങി തൊട്ടടുത്ത ഒരു ഗവ. അംഗീകൃത ഷോപ്പിംഗ് സെന്ററിൽ ഞങ്ങൾ കയറി.മാർബിളിൽ വിവിധ തരം കൊത്തുപണികൾ നടത്തുന്നതും ഭംഗിയുള്ള ശില്പങ്ങൾ ഉണ്ടാക്കുന്നതും അവിടെ കണ്ടു. ഭംഗിക്കും ക്വാളിറ്റിക്കും ആനുപാതികമായുള്ള വിലയായതിനാൽ ആർക്കും അവിടെ അധികം സമയം വേസ്റ്റാക്കേണ്ടി വന്നില്ല.



 പുറത്തിറങ്ങിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു.അതെല്ലാം പാക്കേജിന്റെ ഭാഗമായിരുന്നതിനാൽ തെളിക്കപ്പെടുന്ന ആട്ടിൻ‌കൂട്ടത്തിലെ അംഗത്തെപ്പോലെ ഞങ്ങൾക്കായി ഒരുക്കിയ ഹോട്ടലിലെത്തി.പണിക്കേഴ്സ് ട്രാവത്സ് വഴി വരുന്ന ടൂറിസ്റ്റുകൾക്ക് പ്രത്യേകം മെസ് ആയിരുന്നു ഒരുക്കിയിരുന്നത് – താലി മീത്സ് (ഞാൻ ആദ്യമായിട്ടായിരുന്നു ആ പേര് കേൾക്കുന്നത്). പച്ചരി ചോറും ചപ്പാത്തിയും കുറേ കൂട്ടാനുകളും വലിയൊരു പപ്പടവും അടങ്ങുന്ന ഒരു ഉച്ചഭക്ഷണം. വീണ്ടും വേണമെങ്കിൽ അഡീഷണൽ പെയ്മെന്റ് നടത്തണം എന്ന് മാത്രം. ആദ്യത്തേത് മുഴുമിക്കാൻ തന്നെ കഷ്ടപ്പെടുന്നതിനാൽ അധികമാരും രണ്ടാം തവണ വാങ്ങില്ല.



താലി മീത്സും കഴിഞ്ഞ്  ആഗ്രയുടെ പ്രധാന ആകർഷണമായ താജ്മഹലിലേക്ക് ഞങ്ങൾ നീങ്ങി.



(തുടരും...)