Pages

Tuesday, July 30, 2013

വികാസം പ്രാപിക്കുന്ന മലയാളഭാഷ

2013  മലയാളഭാഷാവര്‍ഷമായി ആചരിക്കുകയാണ്.മലയാളത്തിന്റെ സര്‍വതോന്മുഖമായ വികാസത്തിന് സാധിക്കുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തി ഭാഷയെ പരമാവധി പരിപോഷിപ്പിക്കുക എന്നത് ഈ അവസരത്തില്‍ ഓരോ മലയാളിയുടേയും കര്‍തവ്യമാണ്.മലയാളം അറിയുന്ന കേരളീയരായ എല്ലാവര്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വളരെ എളുപ്പവുമാണ്.

ഇന്ത്യയിലെ ഓരോ സംസ്ഥാനക്കാരനും അവന്‍ എവിടെയാണെങ്കിലും സ്വന്തം ഭാഷ ഉപയോഗിക്കാന്‍ മടി ഇല്ലാത്തവനാണ്. തമിഴന്‍ അവരുടെ ഭാഷ സംസാരിക്കുന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു. രാഷ്ട്രഭാഷയായ ഹിന്ദി തമിഴിനെ വെല്ലുന്നത് സഹിക്കവയ്യാതെ റെയില്‍‌വേ സ്റ്റേഷനുകളിലെ ബോര്‍ഡുകളില്‍ വരെ ഹിന്ദിയില്‍ എഴുതാന്‍ തമിഴര്‍ അനുവദിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ മലയാളിയോ? സംസ്ഥാനം വിട്ടാല്‍ നാം നമ്മുടെ ഭാഷയില്‍ സംസാരിക്കുന്നത് ഒരു കുറച്ചിലായി ഗണിക്കുന്നു. ബുദ്ധിമുട്ടി ഹിന്ദിയോ ഇംഗ്ലീഷോ മറ്റോ പറഞ്ഞ് ഫലിപ്പിച്ച് അവസാനമായിരിക്കും താന്‍ ഇതുവരെ സംസാരിച്ചത് ഒരു മലയാളിയോടായിരുന്നു എന്നത്  ജാള്യതയോടെ മനസ്സിലാക്കുന്നത് തന്നെ.


ഒരു ഭാഷയുട വികാസം എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ടതാണ്. ഭാഷയുടെ ഉപയോഗം തന്നെയാണ് അതിന്റെ ഒന്നാമത്തെ മാര്‍ഗ്ഗം. കേരളത്തില്‍ മലയാളം സംസാരിക്കുന്നവര്‍ ഏകദേശം 97 ശതമാനം ആണ്.ഇത് വളരെ നല്ലൊരു സമീപനമാണ്. അതേ പോലെ മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിക്കുന്നതും ഭാഷയുടെ പോഷണത്തിനും വികാസത്തിനും സഹായിക്കുന്നു. ഇത്തരം പദങ്ങള്‍ എല്ലാവരിലേക്കും എത്തി അതിന്റെ പ്രയോഗവല്‍ക്കരണം കൂടി നടക്കുമ്പോള്‍ ഭാഷ സമ്പുഷ്ടമാവുന്നു.മലയാളം ഈ കടമെടുപ്പിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു.

മലയാളഭാഷാ പരിപോഷണത്തിന് ഒരു അടുക്കും ചിട്ടയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം സര്‍വ്വകലാശാല എന്ന ആശയം ഉടലെടുത്തതും ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തന്നെ അത് പ്രവര്‍ത്തനം ആരംഭിച്ചതും.ഈ വര്‍ഷം നമ്മുടെ ഭാഷക്ക് ശ്രേഷ്ഠഭാഷാപദവിയും ലഭിക്കുകയുണ്ടായി.അത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകര്‍ന്നു.സര്‍ക്കാരിന്റെ ഭരണ ഭാഷ - മാതൃഭാഷ എന്ന ശ്ലോകവും അതിന്റെ അടിസ്ഥാനത്തില്‍ ഔദ്യ്യോഗിക കത്തിടപാടുകള്‍ മലയാളത്തില്‍ ആക്കിയതും ഭാഷാ പരിപോഷണത്തിന് ഏറെ സഹായകമായി.

ഭാഷയുടെ പരിപോഷണത്തിന് നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം.പണ്ട് കാലത്ത് നാം സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതാറുണ്ടായിരുന്നു.ഇന്ന് അത് ഇ-മെയില്‍ , എസ്.എം.എസ് എന്നിവക്ക് വഴിമാറി.അത് നമ്മുടെ മാതൃഭാഷാ ഉപയോഗത്തേയും ഇംഗ്ലീഷ് ഉപയോഗത്തേയും ഒരുപോലെ പ്രതിസന്ധിയിലാക്കി.പരീക്ഷ പേപ്പറില്‍ പോലും
എസ്.എം.എസ് ഭാഷ അറിയാതെ കടന്നുവരുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു. അതിനാല്‍ നമ്മുടെ കത്തെഴുത്ത് ശീലം നിലനിര്‍ത്തിയാല്‍ അത് ഭാഷക്കും നമ്മുടെ ശൈലിക്കും ഒരു മുതല്‍ക്കൂട്ടാകും എന്നത് തീര്‍ച്ചയാണ്. കുട്ടികളുടെ ഇടയില്‍ കത്തെഴുത്ത് ശീലം വളര്‍ത്താനായി സ്കൂളിലും കോളേജിലും ഒക്കെ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നതും മലയാളത്തിലെ പ്രമുഖരുടെ കത്തുകള്‍ വായിപ്പിക്കുന്നതും നല്ലതായിരിക്കും.മാസത്തിലൊരിക്കല്‍ എഴുത്ത് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതും ആലോചിക്കാവുന്നതാണ്.

ഇതേ പോലെ ചെയ്യാന്‍ പറ്റുന്ന ഒരു പ്രവര്‍ത്തനമാണ് മലയാളം കയ്യെഴുത്തു മാസിക. 25 മുതല്‍ 30 വരെ പേജുകളുള്ള ഒരു കയ്യെഴുത്ത് മാസിക എല്ലാ മാസവും പ്രസിദ്ധീകരിക്കാന്‍ സ്കൂളിലേയും കോളേജുകളിലേയും ഭാഷാസ്നേഹികള്‍  മുന്നിട്ടിറങ്ങിയാല്‍  വളരെ എളുപ്പം നടക്കും.എന്റെ കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ എല്ലാ മാസവും “സാനിക” എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.എല്ലാ കുട്ടികളുടേയും രചന ഉള്‍പ്പെടുത്തിയുള്ള പ്രസ്തുത മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏതാനും ചില എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാത്രമാണ്.കയ്യെഴുത്ത് മാസിക സാധിക്കാത്തവര്‍ക്ക് പ്രതിവാര ചുമര്‍പത്രങ്ങളും പരീക്ഷിക്കാവുന്നതാണ്.

കുട്ടികളെക്കൊണ്ട് മലയാള ഭാഷയില്‍ പ്രബന്ധങ്ങളും ഉപന്യാസങളും തയ്യാറാക്കിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഇതിലൂടെ ഭാഷയുടെ ഉപയോഗവും വിവിധ ശൈലികളും വളര്‍ത്താന്‍ സാധിക്കും.മത്സര രൂപത്തിലോ മറ്റോ നടത്തുന്നതിലൂടെ കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവിനെ വളര്‍ത്താനും ഇത് സഹായിക്കും.വിദ്യാര്‍ത്ഥികളുടെ നിലവാരത്തിനനുസരിച്ച് ഗഹനമായ വിഷയങ്ങള്‍ നല്‍കാവുന്നതാണ്.

ലൈബ്രറി ശാക്തീകരണം നടത്തി വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന മറ്റൊരു പരിപാടി. വിവിധ പ്രസാധകരുടെ നിരവധി സ്കീമുകള്‍
ലൈബ്രറി ശാക്തീകരണത്തിന് ഉപയോഗിക്കാവുന്നതാണ്. പക്ഷേ ആ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു ശ്രമം നാം ഓരോരുത്തരും നടത്തേണ്ടതുണ്ട്. നാം വായിച്ച നല്ല പുസ്തകങ്ങളെപറ്റിയും ലേഖനങ്ങളെപറ്റിയും ആസ്വാദനക്കുറിപ്പുകളോ നിരൂപകക്കുറിപ്പുകളോ തയ്യാറാക്കിയും ഈ യജ്ഞത്തില്‍ നമുക്ക് പങ്കാളികളാകാം.

ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാ ഗവേഷണ പ്രസിദ്ധീകരണ വിഭാഗം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്സ് സര്‍വ്വേയില്‍ കണ്ടെത്തിയത് മലയാളമാണ് ഇന്ത്യയില്‍ ഏറ്റവും വികാസം പ്രാപിക്കുന്ന ഭാഷ എന്നാണ്.
മലയാളഭാഷയുടെ വികാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ് ഈ കണ്ടെത്തല്‍. നമ്മുടെ മാതൃഭാഷാ പരിപോഷണത്തിന് സാധിക്കുന്നതെല്ലാം  ചെയ്യാന്‍ നമുക്ക് ശ്രമിക്കാം.

3 comments:

Areekkodan | അരീക്കോടന്‍ said...

ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഷാ ഗവേഷണ പ്രസിദ്ധീകരണ വിഭാഗം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്സ് സര്‍വ്വേയില്‍ കണ്ടെത്തിയത് മലയാളമാണ് ഇന്ത്യയില്‍ ഏറ്റവും വികാസം പ്രാപിക്കുന്ന ഭാഷ എന്നാണ്.

ajith said...

മലയാളം മധുരം

Cv Thankappan said...

അതതു പ്രദേശങ്ങളിലുള്ള ഗ്രന്ഥശാലകള്‍ക്കും ഈ സംരംഭങ്ങളില്‍ നല്ലൊരു പങ്കുവഹിക്കാന്‍ സാധിക്കും മാഷെ.
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക