Pages

Tuesday, February 28, 2012

രേവതിയും ഞാനും പിന്നെ ഒരു റോസാപൂവും

ഭൂമിയില്‍ കോടാനകോടി ജനങ്ങളും ജന്തുക്കളും ജീവിക്കുന്നു എന്ന് എന്റെ കോമണ്‍സെന്‍സ് അറിയിക്കുന്നു.അവ അതിലും എത്രയോ കോടി ഭാഷകളിലൂടെ സംവദിക്കുന്നു എന്ന് എന്റെ ചിന്താലൈസന്‍സ് പറയുന്നു.എന്നിട്ടും ഭൂമിയിലെ എല്ലാ ഭാഷകളിലും കൂടി ഈ നാല്പത് വര്‍ഷത്തിനിടക്ക് ഞാന്‍ കണ്ടു കൂട്ടിയത് വെറും ഇരുപത്തഞ്ചോളം സിനിമകള്‍ ആണെന്ന് എന്റെ മെമ്മറീസ് വെളിപ്പെടുത്തുന്നു.ഇത്രയേ ഞാനും സിനിമയും തമിലുള്ള അഭേദ്യബന്ധം.

എന്നാല്‍ എന്തുകൊണ്ടൊ സിനിമക്കാരുമായി അപ്രതീക്ഷിതമായി ചില ഇടപെടലുകള്‍ നടത്താന്‍ അവസരങ്ങള്‍ പലപ്പോഴും കിട്ടിയിട്ടുണ്ട്.കാട്ടുകുതിര രാജന്‍.പി.ദേവുമായി എനിക്ക് ഹസ്തദാനം ചെയ്യേണ്ടി വന്ന ഒരു സന്ദര്‍ഭം ഇതാ ഇവിടെയുണ്ട്.കൃത്യം ഒരു വര്‍ഷം മുമ്പ് ഹിന്ദി സിനിമയിലെ വിവേകമില്ലാത്ത ഒരു ‘ബോയ്’ എന്റെ കൂടെ ഫോട്ടോ എടുക്കാന്‍ കാണിച്ച ഉത്സാഹം ഇവിടേയും ഉണ്ട്.ഇന്നലെ അതിലെ അടുത്ത താരമായി വന്നത് സാക്ഷാല്‍ രേവതി!അതേ ‘കിലുക്ക‘ത്തിലെ ‘പൊരിച്ച കോഴീന്റെ മണം’ പിടിക്കുന്ന തീറ്റപണ്ടാരം രേവതിയും ഞാനും ഒരേ സ്റ്റേജില്‍!!

പാലിയേറ്റീവ് കെയര്‍ പരിശീലനം പൂര്‍ത്തിയാക്കിയ വളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണ ചടങ്ങിലായിരുന്നു ഞാനും രേവതിയും ഒരുമിച്ചത്.ഞാന്‍ കണ്ട ഇരുപത്തഞ്ച് സിനിമകളില്‍ ഒന്ന് ‘കിലുക്കം’ ആയതിനാല്‍ ആ മുഖം എനിക്ക് പെട്ടെന്ന് മനസ്സിലായി.പക്ഷേ തടി അന്നത്തെതില്‍ നിന്നും ഒരു അരിച്ചാക്ക് മുന്നില്‍ എന്ന് പറയാതെ നിര്‍വ്വാഹമില്ല.

ഈ ചടങ്ങിന്റെ നന്ദിപ്രസംഗം ആയിരുന്നു എന്റെ കര്‍ത്തവ്യം.രേവതിയുടെ ‘പൊരിച്ച കോഴീന്റെ മണ‘ ത്തില്‍ തുടങ്ങി മുഖ്യാതിഥി രേവതി,ജേര്‍ണലിസ്റ്റ് മഹേഷ് ഗുപ്ത, ഡോ.സുരേഷ്, മറ്റു കോളേജില്‍ നിന്നുള്ള സ്റ്റാഫംഗങ്ങള്‍, ഞാന്‍ കൂടി അടങ്ങുന്ന പാലിയേറ്റീവ് കെയര്‍ കോര്‍ കമ്മിറ്റി (എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒരു സാധനം )അംഗങ്ങള്‍ തുടങ്ങിയവര്‍ക്കും സദസ്സിലുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആ അത്ഭുതം സംഭവിച്ചു!!സ്റ്റേജിലിരുന്ന മഹേഷ് തനിക്ക് കിട്ടിയ റോസാപൂ എന്റെ നേരെ നീട്ടി.സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിച്ചു.ഉടന്‍ രേവതി എണീറ്റ് തനിക്ക് കിട്ടിയ റോസാപൂവും എന്റെ നേരെ നീട്ടി!അതും ഞാന്‍ നന്ദിയോടെ സ്വീകരിച്ചു (എന്റെ നന്ദിപ്രസംഗം അത്രയും ഹിറ്റായോ?).

ക്ലൈമാക്സ്:‘കിലുക്കം’ അവസാനിക്കുന്നത് രേവതി മോഹന്‍ലാലിന് റോസാപൂ നല്‍കിക്കൊണ്ടാണ് എന്നാണ് എന്റെ ഓര്‍മ്മ.ഈ പ്രോഗ്രാം അവസാനിച്ചത് രേവതി എനിക്ക് റോസാപൂ നല്‍കിക്കൊണ്ട് !!!ഭാര്യയും കുട്ടികളും ഈ സന്ദര്‍ഭത്തിന് ദൃസാക്ഷികളായി ഉണ്ടായിരുന്നതിനാല്‍ കുടുംബകലഹം ഉണ്ടായില്ല.

നിസാ വെള്ളൂര്‍ - ഒരു ഓര്‍മ്മക്കുറിപ്പ്

ബൂലോകത്തെ നൈമിഷിക ജീവിതത്തിലെ ഒരു കുഞ്ഞുപരിചയമേ എനിക്ക്, നിസ എന്ന ഈ കുഞ്ഞുമോളുമായി ഉണ്ടായിരുന്നുള്ളൂ.അതും തുഞ്ചന്‍പറമ്പ് മീറ്റില്‍ വച്ച് നേരില്‍ കണ്ട അന്നത്തെ പരിചയം.എന്റെ മക്കളേയും അന്ന് ഞാന്‍ നിസയെ പരിചയപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെയായിരിക്കാം നിസയുടെ മരണവാര്‍ത്ത എന്റെ കുടുംബത്തെ മുഴുവന്‍ ദു:ഖാകുലരാക്കിയത്.

നിസയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്ന സമയങ്ങളില്‍ കൊട്ടോട്ടിക്കാരന്‍ എന്നെ വിളിക്കാറുണ്ടായിരുന്നു.രക്തം ആവശ്യം വരും , വന്നാല്‍ അതിനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കണം എന്നതായിരുന്നു വിളിയുടെ ഉദ്ദേശ്യം.അതനുസരിച്ച് എന്റെ കോളേജില്‍ നിന്നും കുട്ടികളെ റെഡിയാക്കി നിര്‍ത്തുകയോ മെഡിക്കല്‍ കോളേജ് ബ്ലഡ്‌ബാങ്കിലുള്ള ചെറിയ ഒരു സ്വാധീനം ഉപയോഗിച്ച് (ആവശ്യമുള്ളവര്‍ക്ക് ഇപ്പോഴും എന്നെ വിളിക്കാം)അറേഞ്ച് ചെയ്ത് കൊടുക്കുകയോ ചെയ്തിട്ടുണ്ട്.മിക്കവാറും സുഖമായി നിസ വീട്ടിലേക്ക് തിരിച്ചു പോകാറായിരുന്നു പതിവ്.

ഇങ്ങനെ നിസ അഡ്മിറ്റായ ഒരു ദിവസം അഞാതമായ ഒരു നമ്പറില്‍ നിന്നും എനിക്ക് ഒരു വിളി വന്നു.

“മാഷേ...ഇത് ഞാനാ നിസ...നിസ വെള്ളൂര്‍...”

“ആ..ഹാ...എന്താ...സുഖമായോ?”

“ആ...എനിക്ക് സുഖമുണ്ട്...പക്ഷേ...??”

“എന്താ...പറയൂ??”

“എനിക്ക് വേണ്ടി രക്തം തരാന്‍ ധാരാളം പേരുണ്ട്...എന്റെ തൊട്ടടുത്ത ബെഡിലെ ചേച്ചിക്ക്(അതോ ഇത്താത്ത എന്നോ പറഞ്ഞത് എന്ന് കൃത്യമായി ഓര്‍മ്മിക്കുന്നില്ല)നാളേക്ക് രക്തം വേണം.ഇതുവരെ എവിടെ നിന്നും ശരിയായിട്ടില്ല.മാഷ് എനിക്ക് വേണ്ടി ചെയ്ത പോലെ ഒന്ന് ശ്രമിക്കുമോ? ”

“തീര്‍ച്ചയായും...ചേച്ചിയോട് നാളെ രാവിലെ എന്നെ വിളിക്കാന്‍ പറയൂ...”

“ഞാന്‍ ചേച്ചിക്ക് ഇപ്പോള്‍ തന്നെ കൊടുക്കാം...ഇത് ചേച്ചിയുടെ ഫോണില്‍ നിന്നാണ് വിളിക്കുന്നത്...”

“ശരി....”

അവരും ഞാനും അല്പ നേരം സംസാരിച്ചു.ശേഷം പിറ്റേന്ന് രാവിലെത്തന്നെ രക്തം ലഭ്യമാക്കാനുള്ള നടപടികള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്കെങ്കിലും തന്നെപ്പോലെ രക്താര്‍ബുദത്തിന്റെ പിടിയില്‍ പെട്ട ആ ചേച്ചിയുടെ ദു:ഖവും ആശങ്കയും അകറ്റാന്‍ തന്റെ ആശുപത്രി ജീവിതത്തിനിടക്ക് നിസമോള്‍ കാണിച്ച ആ സന്മനസ്സ് ഞാന്‍ ഇന്നും അനുസ്മരിക്കുന്നു.

എന്‍.എസ്.എസ് അവാര്‍ഡ് ഏറ്റുവാങ്ങി കോഴിക്കോട്ട് വണ്ടി ഇറങ്ങിയ ഞാന്‍ നേരെ പോയതും നല്ല മനസ്സുള്ള നിസമോളുടെ മയ്യിത്ത് എങ്കിലും കാണുക എന്ന ലക്ഷ്യത്തോടെ പൂക്കോട്ടൂരിലേക്കായിരുന്നു.പക്ഷേ മിനുട്ടുകളുടെ വ്യത്യാസത്തില്‍ എനിക്ക് അവസാനമായി കാണാന്‍ സാധിച്ചില്ല.നിസയുടെ പിതാവ് എന്റെ കൈ പിടിച്ച് മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ ആ സന്ദര്‍ഭം ഒരു നോവായി ഇപ്പോഴും നിലനില്‍ക്കുന്നു.പണ്ടേ എന്റെ പ്രാര്‍ത്ഥനകളില്‍ ഉള്ള നിസമോള്‍ക്ക് വേണ്ടി ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.

Sunday, February 05, 2012

ഒരു അവാര്‍ഡിന്റെ സന്തോഷം

പ്രിയപ്പെട്ടവരേ...

ഇന്നലെ എന്റെ ഫോണിലേക്ക് തുരുതുരാ വിളികളും മെസേജുകളും വന്നുകൊണ്ടിരുന്നു.കാരണം മറ്റൊന്നുമല്ല.കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.

ഏറ്റവും നല്ല യൂണിറ്റ് - ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്
ഏറ്റവും നല്ല വളണ്ടിയര്‍ - അപര്‍ണ്ണ , ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്
ടോപ്‌സ്കോറര്‍ - ആയിഷരിസാന, ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്
ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ - ആബിദ് തറവട്ടത്ത് , ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്


അതേ സുഹൃത്തുക്കളേ , അരീക്കോടന്‍ എന്ന ഞാന്‍ ഒരു സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായിരിക്കുന്നു!ഒപ്പം എന്റെ യൂണിറ്റിന് മറ്റു മൂന്ന് സംസ്ഥാന അവാര്‍ഡുകളും.ആദ്യമായാണ് ഈ നാല് അവാര്‍ഡും എന്റെ കോളേജിന് ഒരുമിച്ച് ലഭിക്കുന്നത്.

ബൂലോകത്ത് നിന്നും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സഹകരണവും നിര്‍ദ്ദേശങ്ങളും തന്ന ഒരു പിടി ബ്ലോഗര്‍മാരെ ഈ അവസരത്തില്‍ ഒത്തിരി ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു. അവാര്‍ഡ് ദാനം 11/2/12 ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും.

അവാര്‍ഡ് ദാന ചടങ്ങും മറ്റു ഫോട്ടോകളും ഇവിടെയുണ്ടായിരുന്നു(ഒന്ന് ഒഴികെ എല്ലാം മോഷണം പോയി!!)

മുമ്പ് എനിക്ക് ലഭിച്ച ഒരു ലോക അവാര്‍ഡ് (!) ഇവിടെ വായിക്കാം,കാണാം....(സോറി ഏതോ അസൂയാലുക്കള്‍ ആ വീഡിയോയും അടിച്ചോണ്ടു പോയി)!!!!!

Thursday, February 02, 2012

തന്തയില്ലാത്തവരുടെ പന്തുകളി

“സ്നേഹസ്പര്‍ശം” എന്ന ഒരു മഹത്തായ പദ്ധതിയുടെ ഉത്ഘാടനത്തെപറ്റി ഞാന്‍ ഇവിടെ പറഞ്ഞിരുന്നു.അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു പോരുമ്പോള്‍, അവിടെ നിന്നും തിരിച്ചുപോരുന്ന ഒരു രോഗിയുടെ ബന്ധു എന്നെ സമീപിച്ചു ചോദിച്ചു. “ നിങ്ങള്‍ ഈ പദ്ധതിയുടെ ആളാണോ ?”

“അതേ” എന്നോ “അല്ല“ എന്നോ പറയേണ്ടത് എന്ന് എനിക്ക് പെട്ടെന്ന് കണ്‍ഫ്യൂഷന്‍ വന്നു.കാരണം അഞ്ച് ദിവസം മുമ്പ് മാത്രം ഈ പദ്ധതിയെ പറ്റി അറിഞ്ഞ എന്നെ ഇതിന്റെ ഉത്ഘാടന സ്റ്റേജില്‍ പൌരപ്രമുഖരോടൊപ്പം കയറ്റി ഇരുത്തി ഇതിന്റെ ഔദ്യോഗിക ആളാക്കി മാറ്റിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു.“അല്ല” എന്ന് പറഞ്ഞ് തടി ഊരാമായിരുന്നെങ്കിലും ആ ദയനീയ മുഖം എന്നെ അതിനനുവദിച്ചില്ല.

“അതേ, എന്താണ് വേണ്ടത് ?”

“സാര്‍...ഇത് എന്നേക്ക് ആകും ?”

“രോഗികളെ തെരഞ്ഞെടുക്കാന്‍ ഒരു മാസമെങ്കിലും പിടിക്കുമായിരിക്കും...” അമിതപ്രതീക്ഷ നല്‍കേണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ആരാ രോഗി ?” കൂടെ ആരെയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

“എന്റെ ഭാര്യയുടെ അമ്മ...”. തുടര്‍ന്ന് അദ്ദേഹം ഗള്‍ഫിലായിരുന്നതും അമ്മയുടെ ചികിത്സയിലൂടെ പരാധീനതകള്‍ വന്നതും അമ്മയെ തിരിഞ്ഞു നോക്കാത്ത രണ്ട് ആണ്മക്കളുടെ കഥയും എന്നോട് പറഞ്ഞു.
“ആട്ടെ...നിങ്ങള്‍ ഇവിടെ ശങ്കിച്ച് നില്‍ക്കുന്നത് എന്താ?”

“ഞാന്‍ പരിപാടി കഴിയാന്‍ സമയത്താണ് എത്തിയത്....”

“അപേക്ഷാഫോം കൊടുത്തില്ലേ?”

“കൊടുത്തു.പക്ഷേ അതില്‍ കൊടുത്തത് അമ്മയുടെ വീട്ടഡ്രസാ...അവിടെ അളിയന്മാരാ താമസിക്കുന്നത്. അവര്‍ക്ക് അമ്മയുടെ സ്ഥിതി അറിയില്ല...അവിടെ അന്വേഷിച്ചാല്‍ ഞങ്ങളുടെ ദയനീയ സ്ഥിതി അറിയില്ല...”

“എങ്കില്‍ ആ അഡ്രസ് ഉടന്‍ മാറ്റി നല്‍കൂ ...” അയാള്‍ തിരിച്ച് ഹാളിലേക്ക് തന്നെ നടന്നു.

* * * * *
വീണ്ടും കുറേ മുന്നോട്ട് നടന്നപ്പോഴാണ് എന്റെ പഴയ സഹപ്രവര്‍ത്തകന്‍ ഹമീദിനെ വഴിയില്‍ വച്ച് കണ്ടുമുട്ടിയത്.
“നീ എന്താ ഇവിടെ?” അപ്രതീക്ഷിതമായ സ്ഥലത്ത് അവനെ കണ്ടതില്‍ ഞാന്‍ ചോദിച്ചു.

“സാറെ ഞാന്‍ സ്റ്റേജില്‍ കണ്ടിരുന്നു.പിന്നെ ഉത്ഘാടനം കഴിഞ്ഞപ്പോള്‍ വേഗം പോന്നതാ...”

“ആരാ രോഗിയായി ഉള്ളത് ?”

“എന്റെ ഉപ്പ തന്നെ!!!”

“ങേ!!” ഞാന്‍ ഞെട്ടി.ബാപ്പ വൃക്ക രോഗിയായതും തന്റെ തുച്ഛ ശമ്പളത്തില്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ പെടുന്ന പാടും ഒരു ശമ്പളവും ഇല്ലാത്തവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ഹമീദും ഞാനും സംഭാഷണത്തിലൂടെ പങ്കുവച്ചു.ഈ പുതിയ പദ്ധതിയുടെ ഔദ്യോഗിക ആളായി ഞാന്‍ ഉള്ളത് ഹമീദില്‍ പ്രതീക്ഷ വളാര്‍ത്തിയിട്ടുണ്ടാകും എന്നത് തീര്‍ച്ചയാണ്.

* * * * *
ഉത്ഘാടനം കഴിഞ്ഞ് അടുത്ത ദിവസത്തെ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വേദനാജനകമായിരുന്നു.നൂറിലധികം രോഗികളേയും അവരുടെ സഹായികളേയും വിളിച്ചിരുത്തി നടത്തിയ ഈ പരിപാടിയില്‍ ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ വിട്ടു നിന്നു.കാരണം ഇത് ജില്ലാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്തില്ല എന്നോ മറ്റോ.മാത്രമല്ല ഇതിന്റെ പിതൃത്വം കളക്ടര്‍ക്കോ അതോ മാതൃത്വം ജില്ലാ പഞ്ചായത്ത് പ്രെസിഡന്റിനോ എന്നൊരു സൌന്ദര്യപ്പിണക്കവും.

പിന്നീട് പല സിറ്റിങ്ങുകളും നടത്തി ഇതില്‍ പലതും പരിഹരിച്ച് അതിന്റെ ബൈലോ ചര്‍ച്ച ചെയ്യാനും വേണ്ട ഭേദഗതിയോടെ അംഗീകരിക്കാനുമുള്ള എക്സിക്യൂട്ടീവ്കമ്മിറ്റി മീറ്റിങ്ങിനാണ് ഇന്ന് ഞാന്‍ പോയത്.വിവാദങ്ങള്‍ കാരണം എല്ലാവരെയും ഉള്‍പ്പെടുത്തി വിപുലീകരിച്ച എക്സിക്യൂട്ടീവ്കമ്മിറ്റി മീറ്റിങ്ങായിരുന്നു ഇന്നത്തേത്.
ഉത്ഘാടനയോഗത്തിന് ശേഷം മറ്റു മീറ്റിങ്ങുകളിലേക്കൊന്നും ക്ഷണം ലഭിക്കാത്തതിനാല്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല.മീറ്റിങ്ങുകളില്‍ നടക്കുന്ന പൊറാട്ട് നാടകത്തിന്റെ വാര്‍ത്തകള്‍ വായിക്കാറുണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇന്നും ഏകദേശം സംഭവിക്കാന്‍ പോകുന്നത് ഞാന്‍ കണക്ക് കൂട്ടി.

ബൈലോ ചര്‍ച്ച ആരംഭിച്ചതും ആരൊക്കെയോ പലതരത്തിലുള്ള ഭേദഗതികളും നിര്‍ദ്ദേശിച്ചു.ബൈലോ പഠിക്കാന്‍ ഇനിയും സമയം വേണം എന്നും പലരും ആവശ്യപ്പെട്ടു.ഈ ഒരു സുകൃതം ചെയ്യാന്‍ എത്രയും നേരത്തെ സാധിക്കുമോ അത്രയും നേരത്തെ അതാരംഭിക്കുക എന്നല്ല, ഇത് നീട്ടി നീട്ടി കൊണ്ടുപോകുക എന്നതാണ് ഈ രാഷ്ട്രീയക്കാരുടെ ലക്ഷ്യം എന്ന് പെട്ടെന്ന് മനസ്സിലായി.സേവനസന്നദ്ധരായ കുറേ പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും എന്നെപ്പോലെ പെട്ടുപോയ ചില അധ്യ്യപകരേയും മുന്നിലിരുത്തി ഇവര്‍ വാദവും പ്രതിവാദവും തുടര്‍ന്നു കൊണ്ടിരുന്നു.തന്തയില്ലാത്തവരുടെ ഈ പന്തുകളിക്ക് വിസിലൂതാന്‍ റഫറി ഇല്ലാത്തതിനാല്‍ ഒരു പാ‍ലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ രോഷാകുലനായി ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.പിന്നെ അവിടെ നടന്നത് രാഷ്ട്രീയക്കാരും യഥാര്‍ത്ഥ സാമൂഹ്യസേവകരും തമ്മിലുള്ള വാഗ്വാദമായിരുന്നു.”സ്നേഹസ്പര്‍ശം” മുട്ടയിലേ കെട്ടുപോയി എന്ന് ചുരുക്കിപ്പറയാം.

ഒരു സല്പ്രവര്‍ത്തി എതിര്‍കക്ഷിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കുമോ എന്ന് ഒരു കൂട്ടര്‍ക്ക് സംശയം.അതിന്റെ സാമൂഹികനേട്ടം എന്ത് എന്ന് ചിന്തിക്കാന്‍ ഈ രണ്ട് കശ്മലക്കൂട്ടത്തിനും ഒട്ടും സമയമില്ല.ഉത്ഘാടനം കഴിഞ്ഞ് ഒരു മാസം ആകാനായിട്ടും പരസ്പരം പഴി ചാരാനല്ലാതെ ഒരു സംഗതിയും നടത്താന്‍ പറ്റാതെ ഈ വിഡ്ഢികള്‍ ഇരുട്ടില്‍ തപ്പുന്നു.പാര്‍ട്ടി ഏതാണെങ്കിലും തങ്ങള്‍ ഉന്നയിക്കുന്ന മുട്ടാപ്പോക്കുകള്‍ സ്വന്തം പോസ്റ്റിലേക്കുള്ള സെല്‍‌ഫ് ഗോളുകളാണെന്ന് അടുത്ത തെരഞ്ഞെടുപ്പിലേ ഇവര്‍ മനസ്സിലാക്കൂ.അപ്പോഴേക്കും ഹതഭാഗ്യരായ ഈ രോഗികളില്‍ പലരും തെരഞെടുപ്പില്ലാ‍ ലോകത്ത് എത്തിയിരിക്കും.

കുരങ്ങന്റെ കയ്യിലെ പൂമാല പോലെ എന്ന് കേട്ടത് ഇന്ന് ഞാന്‍ നേരില്‍ ദര്‍ശിച്ചു.ഹേ രാഷ്ട്രീയതിമിരം ബാധിച്ചവരേ...നിങ്ങള്‍ എന്ത് പറഞ്ഞ് മുടക്കിയാലും സേവനസന്നദ്ധരായ ഒരു പറ്റം ഇത് ഏറ്റെടുത്ത് ഈ ഹതഭാഗ്യരുടെ കണ്ണീരൊപ്പുക തന്നെ ചെയ്യും.അതിന് ദൈവം ഞങ്ങളെ സഹായിക്കും.തീര്‍ച്ച.