Pages

Saturday, July 30, 2011

എന്തൊരു പ്രതികരണം !!!

ഞാന്‍ അമരക്കാരനായ എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഒരു അസാധാരണ തീരുമാനമായിരുന്നു അത്.ഒന്നുമില്ല, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍‌ട്രന്‍സ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്ക് ഓപ്‌ഷന്‍ നല്‍കുന്നതിന് ഒരു ശില്പശാല.തെറ്റായി ഓപ്‌ഷന്‍ കൊടുത്തത് കാരണം പല മാതാപിതാക്കളും ഇന്ന് വെണ്ണീര്‍ തിന്നുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു സഹതാപം ഞങ്ങളെ അങ്ങനെ ഒരു കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചു.പത്രങ്ങളായ പത്രങ്ങ്ളില്‍‍ എല്ലാം വാര്‍ത്ത കൊടുത്തു.ആരൊക്കെയോ പ്രസിദ്ധീകരിച്ചു.ഏതോ ഒരു റേഡിയോയും അറിയിപ്പായി അത് പ്രക്ഷേപണം ചെയ്തു!


കഥ,തിരക്കഥ , സംവിധാനം, സംഭാഷണം,അഭിനയം ഒക്കെ ഞാന്‍ തന്നെ എന്നു പറഞ്ഞപോലെ ക്ലാസ്സ് എടുക്കുന്നതും പ്രിന്റ് ഔട്ട് നല്‍കുന്നതും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതും ഒക്കെ ഞാന്‍ തന്നെ ആയിരുന്നു.സംഗതി എല്ലാം ബഹുജോറായി തീര്‍ക്കുകയും ചെയ്തു.അവസാനം ഇനിയും സംശയമുള്ളവര്‍ക്ക് വിളിക്കാനായി എന്റെ ആ സുന്ദരമായ മൊബൈല്‍ നമ്പറും നല്‍കി.


ശ്രോതാക്കള്‍ എല്ലാവരും തന്നെ വളരെ സംതൃപ്തിയോടെ സ്ഥലം വിട്ടപ്പോള്‍ ഏതൊരു അമരക്കാരനേയും പോലെ ഞാനും വളരെയധികം സന്തോഷിച്ചു.അല്പം വൈകി ആണെങ്കിലും ഞാന്‍ സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.പോരുന്ന വഴിക്ക് എനിക്ക് ഒരു ഫോണ്‍ -


“ഹലോ....ആബിദ് സാറല്ലേ?”


“അതെ..”


“സാര്‍...ഞാന്‍ ഇന്ന് സാറുടെ ക്ലാസ്സില്‍ മുന്നില്‍ തന്നെ ഇരുന്ന വിദ്യ്യാര്‍ത്ഥിയാണ്...”


‘ഹാവൂ,ഇത്ര വേഗത്തില്‍ പ്രതികരണമോ,ചോദിക്കൂ വത്സാ നിന്റെ സംശയം’ എന്ന് മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല.അതിനു മുമ്പ് മറുതലക്കല്‍ നിന്ന് ബാക്കി കൂടി പറഞ്ഞു.

“....സാര്‍ എന്റെ കുട അവിടെ മറന്നു വച്ചു.അതൊന്ന് എടുത്തു വക്കണം...”

Thursday, July 28, 2011

ഹാവൂ....രക്ഷപ്പെട്ടു.

അഞ്ചാം വാര്‍ഷികത്തിലേക്കും അഞൂറാം പോസ്റ്റിലേക്കും കുതിച്ചുകൊണ്ടിരുന്ന മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ ഒരുങ്ങി പുറപ്പെട്ട കുട്ടിച്ചാത്തന്‍ (ബ്ലോഗര്‍ കുട്ടിച്ചാത്തനല്ല) ഒരാഴ്ച്ചത്തെ സുഖവാസത്തിന് ശേഷം കാര്യമായൊന്നും കിട്ടാതെ ഇന്ന് എന്റെ ബ്ലോഗില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞു പോയിരിക്കുന്നു.

കുട്ടിച്ചാത്തനെ പുറത്താക്കാന്‍ ഇരു കൈ സഹായിച്ച് തോല്‍ക്കാതെ പിന്മാറിയ കൂതറഹാഷിമിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

Saturday, July 23, 2011

ആരാണ് പ്രതി?

Wednesday, July 20, 2011

ഭൂത കാല സുന്ദരി !

“ഉപ്പച്ചീ ഇന്ന് മേം കാലത്തെപറ്റി ക്ലാസ്സ് എടുത്തു.“

“രാമായണകാലത്തെപറ്റിയോ?”

“അല്ല...ഭൂതം ഭാവി പിന്നെ വേറെ എന്തോ ഒന്നും...”

“ഓ...ഭൂതം ഭാവി വര്‍ത്തമാനം...”

“എന്നിട്ട് മേം ചോദിച്ചു :ഞാന്‍ സുന്ദരിയാണ് ? ഏത് കാലം എന്ന്? “

“അപ്പോ നീ എന്തു പറഞ്ഞു ?”

“ഭൂത കാലം ന്ന്...ഉപ്പച്ചിയെ വരെ പഠിപ്പിച്ച മേം സുന്ദരിയായിട്ടുണ്ടാവുക പണ്ട് എന്നോ അല്ലേ?അപ്പോള്‍ അത് ഭൂത കാലം അല്ലേ?”

Monday, July 18, 2011

വിവേക് ഒബ്രൊയിയും ഒരു സൂപ്പർ സ്റ്റാറും !!(ലക്ഷദ്വീപ് യാത്ര - ഭാഗം 14)

കഥ ഇതുവരെ

വെള്ളത്തില്‍ ഊളിയിടുന്ന മദാമ്മക്കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ ഉടുതുണി അഴിച്ചിട്ട മദാമ്മയും കടലിലേക്കിറങ്ങി.എല്ലാവരുടേയും ശ്രദ്ധ ആ ‘വെള്ളം കളി‘യിലായി. തൊട്ടപ്പുറത്ത് പവിഴപുറ്റുകള്‍ കണ്ട് മടങ്ങി വന്ന ഒരു ബോട്ട് ആരും ശ്രദ്ധിച്ചതേ ഇല്ല.ഊഴം കാത്ത് നിന്ന മറ്റാരൊക്കെയോ ബോട്ടില്‍ ചാടിക്കയറി.അപ്പോഴാണ് റെജു ആ മുഖം കണ്ടത്.

“എടാ...അത് മറ്റവനല്ലേ?” ബോട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ കൂടെ കയറുന്ന ഒരുത്തനെ നോക്കി റെജു ചോദിച്ചു.

“ഏത് മറ്റവന്‍?” ആന്റണിക്ക് ‘ഈ ശ്രദ്ധ‘യില്‍ നിന്നും ആ ശ്രദ്ധ ക്ഷണിക്കല്‍ ഇഷ്ടപ്പെട്ടില്ല.

“എന്താപ്പോ അവന്റെ പേര്?” റെജു തല ചൊറിഞ്ഞു.

“നീ ഇങ്ങോട്ട് നോക്കെടാ...” ആന്റണി റെജുവിനെ തിരിച്ചു വിളിച്ചു.അപ്പോഴേക്കും അടുത്ത ബോട്ട് എത്തി.മനസ്സില്ലാമനസ്സോടെ ആറു പേര്‍ ആ ഗ്ലാസ്‌ബോട്ടം ബോട്ടിലേക്ക് കയറി.കരയില്‍ നില്‍ക്കുന്ന ആറു പേര്‍ ഊറിച്ചിരിച്ചുകൊണ്ട് അവര്‍ക്ക് യാത്രമൊഴി നല്‍കി.

“ങും...ചിരിക്കേണ്ട...ഇപ്പോ വരും നിങ്ങക്കുള്ള ബോട്ടും...” ആന്റണി പറഞ്ഞു നാക്കെടുക്കുന്നതിന് മുമ്പ് അടുത്ത ബോട്ടും എത്തി.മദാമ്മമാരെ അവരുടെ പാട്ടിന് വിട്ട് ബാക്കി എല്ലാവരും ബോട്ടില്‍ കയറി.

യമഹ എഞ്ചിന്റെ ജന്മസിദ്ധമായ ശബ്ദത്തോടെ ബോട്ട് കടലിനകത്തേക്ക് കുതിച്ചു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളത്തിനടിയില്‍ നിലാവ് പരത്തിയപോലെ പഞ്ചാരമണല്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

“ഈ ബോട്ടിന് എത്രയാ ചാര്‍ജ്ജ്?”

“അര മണിക്കൂറിന് 750 രൂപ...!” ബോട്ട് ഡ്രൈവര്‍ പറഞ്ഞു.

“ഒരാള്‍ക്കോ?”

“അതെ.ആറു പേരെ വരെ ഒരു ബോട്ടില്‍ കയറ്റും...“

“യാ കുദാ...” കീശയില്‍ ഇത്രയും കാശ് കരുതാത്തതിനാല്‍ ഞാന്‍ നെടുവീര്‍പ്പിട്ടു.ജമാല്‍ അതിനെപറ്റി ഒന്നും പറയാത്തത് എന്നില്‍ അല്പം നീരസം ഉണ്ടാക്കി.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ബോട്ടിന്റെ സ്പീഡ് അല്പം കുറഞ്ഞു.ബോട്ട് സാവധാനം നിന്നു.ഞങ്ങള്‍ ബോട്ടിനടി ഭാഗത്തെ ഗ്ലാസ്സിലൂടെ താഴേക്ക് നോക്കി.പലനിറത്തിലുമുള്ള പവിഴപുറ്റുകള്‍.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍.അവയും പല നിറത്തോടും കൂടിയവ.എല്ലാം ദേ കൈ എത്തും എന്ന് തോന്നുന്ന ദൂരത്തില്‍ സ്വൈരവിഹാരം നടത്തുന്നു.മുമ്പ് ചില്ലിട്ട അക്വാറിയത്തില്‍ മാത്രം കണ്ട ഈ അത്ഭുതക്കാഴ്ച ഞങ്ങളെ ശരിക്കും ആകര്‍ക്ഷിച്ചു.ബോട്ട് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.ഞങ്ങള്‍ വീണ്ടും കുറച്ച് കൂടി മുന്നോട്ട് നീങ്ങി.ഇപ്പോള്‍ കാണുന്നത് മതിലുപോലെ നീണ്ടു കിടക്കുന്ന പവിഴപുറ്റ്.അതും ഓറഞ്ചും നീലയും നിറത്തില്‍!ഇടക്കിടെ കുമ്പളങ്ങ വലിപ്പത്തിലുള്ള കല്ല് പോലെ ചില സാധനങ്ങളും.അവയും പവിഴപുറ്റ് ആണെന്ന് ബോട്ടുകാരന്‍ പറഞ്ഞപ്പോള്‍ മനസ്സിലായി.ബോട്ട് വീണ്ടും മുന്നോട്ട് നീങ്ങി.ഇത്തവണ കണ്ടത് വെള്ളത്തിന്റെ അടിയില്‍ ശക്തമായി ആടിക്കളിക്കുന്ന പായല്‍ കൂട്ടം.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കൂട്ടവും.എത്ര നിറങ്ങളില്‍ കാണുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല!ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം ശരിക്കും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.കടല്‍ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരിച്ച് കരയിലേക്ക് തന്നെ പോന്നു.

“കാശ് എവിട്യ്യെയാ അടക്കേണ്ടത് ?” ഞാന്‍ മനസ്സില്ല മനസ്സോടെ ബോട്ടുകാരനോട് ചോദിച്ചു.

“അതാ അവിടെ?” കരയിലെ ഒരു ചെറിയ കൌണ്ടര്‍ കാണിച്ച് അദ്ദേഹം പറഞ്ഞു.

“പക്ഷേ നിങ്ങളോട് കാശ് അടക്കാന്‍ ജമാല്‍ പറഞ്ഞോ?” അദ്ദേഹം ചോദിച്ചു.

“ഇല്ല...”

“എങ്കില്‍ കാശ് അടക്കേണ്ട...”

“ങേ!!!” അദ്ദേഹം അത് പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്ത്‘ എന്ന പദവി കാരണം , ബോധം കെട്ട് ഞാന്‍ കടലിലേക്ക് വീഴുമോ എന്ന് തോന്നിപ്പോയി.

അങ്ങനെ രണ്ട് ബോട്ടിലും കൂടി അഞ്ചുപൈസ കൊടുക്കാതെ കടലിലൂടെ ഒരു യാത്ര കഴിഞ്ഞ് ഞങ്ങള്‍ കരയിലെത്തി.സമയം ഇനിയും ധാരാളം ബാക്കിയുള്ളതിനാല്‍ ഞങ്ങള്‍ തിരിച്ച് റൂമിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.വൈകിട്ട് വീണ്ടും കടലില്‍ കുളിക്കാം എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങള്‍ വണ്ടിക്കാരനെ തിരിച്ചു വിളിച്ചു.

ലോഡ്ജില്‍ എത്തി ഭക്ഷണവും കഴിച്ച് വിശ്രമിക്കുമ്പോള്‍ ഞാന്‍ ജമാലിനെ വെറുതെ വിളിച്ചു.ഉടന്‍ അവന്‍ റൂമിന് മുന്നിലെത്തി.കടലില്‍ കുളിക്കാതെ പോന്ന വിവരം ഞങ്ങള്‍ അവനെ ധരിപ്പിച്ചു.

“കടലില്‍ കുളിക്കേണ്ട സമയം അതായിരുന്നു...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അല്പം നഷ്ടബോധം തോന്നി.

“ങാ...അതുപോട്ടെ...വൈകിട്ട് ഒരു കാര്യം ശ്രദ്ധിക്കണം.ചില വി ഐ പി ടൂറിസ്റ്റുകള്‍ ഉണ്ട്.അവര്‍ക്ക് ശല്യമാകരുത്...” ജമാല്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നു.

“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ...മറ്റവന്‍ ഉണ്ട് എന്ന്...” റെജു വീണ്ടും മറ്റവനെ എടുത്തിട്ടു.

“ഏതാടാ നീ ഇപ്പറയുന്ന മറ്റവന്‍?” എല്ലാവരും റെജുവിന്റെ നേരെ തിരിഞ്ഞു.

“വിവേക് ഓബ്‌റോയ് ഉണ്ട് ദ്വീപില്‍...” ഉത്തരം പറഞ്ഞത് ജമാല്‍ ആയിരുന്നു.

“അതേ...അവന്‍ തന്നെ...” പേരു കിട്ടിയ സന്തോഷത്തില്‍ റെജു പറഞ്ഞു.

“ഓകെ...അത് ഞങ്ങള്‍ ശ്രദ്ധിച്ചോളാം...” ഞങ്ങള്‍ ഉറപ്പ് കൊടുത്തു. രാത്രി കാണാം എന്ന് പറഞ്ഞ് ജമാല്‍ സ്ഥലം വിടുകയും ചെയ്തു.

നാല് മണിയായപ്പോള്‍ ഞങ്ങളുടെ ശകടം വീണ്ടും എത്തി.വിവേക് ഓബ്‌റോയിയെ നേരില്‍ കാണണേ എന്ന പ്രാര്‍ത്ഥനയോടെ പലരും വണ്ടിയില്‍ കയറി.അത് ആരാണെന്ന് അറിയാത്തതിനാല്‍ “കടലില്‍ കുളിക്കാന്‍ പറ്റണേ” എന്ന പ്രാര്‍ഥനയോടെ ഞാനും കയറി.

സൌത്ത് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു.നേരെ കുളിക്കടവിലേക്ക് നീങ്ങി.ബര്‍മുഡ ഇട്ടും ഇടാതെയും എല്ലാവരും കടലിലേക്കിറങ്ങി.ആഴം കുറഞ്ഞ തെളിഞ്ഞ കടലില്‍ ഞങ്ങള്‍ ഞങ്ങളുടെ ലീലാവിലാസങ്ങള്‍ തകര്‍ത്തു.അതിനിടയില്‍ ദൂരെ നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.ടൂറിസ്റ്റുകളയും വഹിച്ചുകൊണ്ടുള്ള ആ ബോട്ട് ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരത്തെ പലരും തിരിച്ചറിഞ്ഞു.

“ഹായ്...വിവേക്...” അറിയാവുന്നവര്‍ വിളിച്ചു കൂവി.വിവേക് ‘റ്റാറ്റാ’ എന്ന് കൈ വീശി.താരത്തെ നേരില്‍ കണ്ട ആരുടെയൊക്കെയോ മനം കുളിര്‍ത്തു.ഞങ്ങള്‍ വീണ്ടും കുറേ നേരം കടലില്‍ നീന്തികുളിച്ചു.തിരയില്ലാത്ത കടലില്‍ , അറിയാതെ വെള്ളത്തിന്റെ രുചി അറിഞ്ഞവര്‍ മിണ്ടാതെ കുളി തുടര്‍ന്നു.ഏകദേശം സന്ധ്യ ആയപ്പോള്‍ പലര്‍ക്കും തണുത്ത് വിറക്കാന്‍ തുടങ്ങി.അങ്ങനെ ഓരോരുത്തരായി കയറിത്തുടങ്ങി.

എല്ലാവരും കുളിച്ച് കരക്ക് കയറി എന്ന് ഉറപ്പ് വരുത്തി ഞാനും റെജുവും ജയേഷും ഏറ്റവും പിന്നിലും മറ്റുള്ളവര്‍ മുന്നിലുമായി പുറത്തേക്ക് നടന്നു.ടിക്കറ്റ് കൌണ്ടറിന്റെ അടുത്തെത്തിയപ്പോള്‍ റെജു വീണ്ടും ആ മദാമ്മമാര്‍ അവിടെ തന്നെ ഉണ്ടൊ എന്ന് ഒളിഞ്ഞു നോക്കി.

“സാര്‍....അതാ അവിടെ....” റെജു എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

“ആര് ? ആ മദാമ്മകളൊ ?”

“അല്ല...വിവേക്...”

“ഓ...അവന്‍ അവിടെ സ്വസ്തമായിട്ട് ഇരുന്നോട്ടെ റെജു...” ഞാന്‍ പറഞ്ഞു.

“സാര്‍....ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം....”

“ങാ...ഇനി അവന്റെ കൂടെയും ഫോട്ടൊ...ഇന്നലെ കപ്പലില്‍ ആ പോഡൊയുടെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അനുവാദം ചോദിച്ച എന്നെ മറന്നവരല്ലേ....വേഗം നടക്ക്...” ഞാന്‍ അല്പം ടൈറ്റാക്കി.

“അത് സോറി സാര്‍....ഇത് വിവേക് ഒബ്‌റൊയ്...ഇന്ത്യന്‍ സിനിമയിലെ ഭാവിതാരമാണ് സാര്‍...” റെജു കെഞ്ചി.

എങ്കില്‍ ഒന്ന് ശ്രമിക്കാം എന്ന് കരുതി ഞാന്‍ വിവേക് ഇരിക്കുന്ന കസേരക്ക് പിന്നിലൂടെ ചെന്നു.റെജു എന്റെ പിന്നാലെയും.ഒരു ചൂടന്‍ ചുംബനത്തിലേക്ക് ആണ് വിവേകും കാമുകിയും ആ നിമിഷം പോകുന്നത് എന്ന് കണ്ട ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു.

“റെജു...നമുക്ക് പോകാം...ഇപ്പോള്‍ അത് ശരിയാവില്ല...“ ഞാന്‍ പിന്മാറാന്‍ തീരുമാനിച്ചു.

“സാര്‍....നമ്മള്‍ മൂന്ന് പേരല്ലേ ഉള്ളൂ...ഒന്ന് കൂടി ശ്രമിക്കാം...” റെജു വിട്ടില്ല,

“എങ്കില്‍ വാ...” ഞാന്‍ സകല ധൈര്യവും കുപ്പിയിലാക്കി വിവേകിന്റെ നേരെ വീണ്ടും നടന്നു.

“എസ്ക്യൂസ് മീ...അയാം ആബിദ് ഫ്രം കാലികറ്റ്,കേരള...വീ ആര്‍ എമ്പ്ലൊയീസ് ഓഫ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്...കാന്‍ വീ ടേക്ക് എ ഫോട്ടൊ വിത് യൂ ?” ഞാന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചതും വിവേകിന്റെ ഒപ്പം ഇരുന്ന പെണ്ണ് എണീറ്റ് പോയതും ഒരുമിച്ചായിരുന്നു.സുന്ദരമായ ആ നിമിഷത്തില്‍ വന്ന കട്ടുറുമ്പുകളായ ഞങ്ങളെ എന്ത് പറയും എന്ന് ഞങ്ങള്‍ ശങ്കിച്ച് നില്‍ക്കുന്നതിനിടെ വിവേക് പറഞ്ഞു.

“ഓകെ...ടേക് യുവര്‍ സീറ്റ്...” ഒഴിഞ്ഞ കാമുകിയുടെ സീറ്റിലേക്ക് ഞാന്‍ തന്നെ ആദ്യം ചാടിക്കയറി ഇരുന്നു.കാരണം ഇന്നലേ കപ്പലില്‍ സംഭവിച്ചത് ഇന്നും പറ്റരുതല്ലോ.റെജുവും ജയേഷും അവരുടെ ക്യാമറയില്‍ ഞങ്ങളെ പകര്‍ത്തി.ശേഷം അവരെ വിവേകിന്റെ കൂടെ ഇരുത്തി ഞാനും ഫോട്ടോ എടുത്തു.വിവേകിന് നല്ലൊരു ഷേക്ക് ഹാന്റും താങ്ക്സും നല്‍കി ഞങ്ങള്‍ മുമ്പേ ഗമിക്കുന്നവരുടെ അടുത്തേക്ക് ഓടി.കേരള സര്‍ക്കാറിന്റെ ഓണം ബമ്പര്‍ അടിച്ച സന്തോഷത്തില്‍ റെജു ഓടിയത് നേരെ എതിര്‍ദിശയിലേക്കായിരുന്നു!


(തുടരും...)

Friday, July 15, 2011

വിശ്വാസം, അതല്ലേ എല്ലാം...

ഇക്കഴിഞ്ഞ ദിവസം മെഡിക്കല്‍ എന്‍ട്രന്‍സ് സംബന്ധമായ ഒരു കാര്യവുമായി ഒരു കുട്ടിയുടെ പിതാവ് എന്റെ അടുത്ത് വന്നു.ഓപ്ഷന്‍ നല്‍കാന്‍ ആവശ്യമായ കീ നമ്പര്‍ അവര്‍ക്ക് ഇതുവരെ ലഭിച്ചില്ല എന്നതായിരുന്നു പ്രശ്നം.ഒരു റിട്ടയേഡ് അധ്യാപകനായതിനാല്‍ അദ്ദേഹം പ്രസ്തുത വിവരം ഉടന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് ഫാക്സ് ചെയ്യുകയും അവര്‍ പറഞ്ഞത് പ്രകാരം എന്റെ അടുത്ത് വരികയുമാണുണ്ടായത്.നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വന്ന സമയത്ത് സൈറ്റില്‍ കയറാന്‍ അല്പം താമസം നേരിടുകയും ചെയ്തു.ഏതായാലും അധികം താമസിയാതെ അദ്ദേഹത്തിന് ആവശ്യമായ സംഗതി ഞാന്‍ ചെയ്തുകൊടുത്തു.

“സാര്‍....ഇതു ശരി തന്നെയല്ലേ?” അദ്ദേഹം എഴുതി എടുത്ത കീ നമ്പര്‍ എന്നെ കാണിച്ചുകൊണ്ട് ചോദിച്ചു.

“അതേ.ഞാന്‍ വായിച്ചു തന്നതല്ലേ?”

“ഒരു പ്രാവശ്യം കൂടി എഴുതിവയ്ക്കാം അല്ലേ?” എഴുതി എടുത്തതിന് താഴെ അദ്ദേഹം അത് ഒന്ന് കൂടി എഴുതി വച്ചു.

“സാര്‍, ഇത് ശരിയല്ലേ?” അദ്ദേഹം വീണ്ടും എന്നോട് ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിന്റെ അസുഖം എനിക്ക് പിടികിട്ടി.

ആ സമയത്താണ് മറ്റൊരു കുട്ടി ഓപ്ഷന്‍ കൊടുക്കാനായി അവിടെ എത്തിയത്.ഇദ്ദേഹം ആ കുട്ടിയോട്‌ ചോദിച്ചു.

“കീ നമ്പര്‍ കിട്ടിയത് എങ്ങനെയാ?”

“പോസ്റ്റല്‍ വഴി വന്നു...”

“എന്ന്?”

“ഒരു മാസം മുമ്പ്...”

“ങേ...!!ഒരു മാസം മുമ്പോ?അപ്പോള്‍ അത്രയും മുമ്പ് തന്നെ കീ നമ്പര്‍ കിട്ടുമോ സാര്‍?” അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.

“ങാ കിട്ടുമായിരിക്കും...”

“എന്നിട്ടെന്താ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്? ചിലര്‍ക്ക് അയക്കും, ചിലര്‍ക്ക് ഇല്ല...”

“അയക്കാഞ്ഞിട്ടല്ല.നിങ്ങള്‍ക്ക് കിട്ടാതെ പോയതാകും...ഇതു നോക്കൂ, ഇത്രയും പേര്‍ എഞ്ചിനീയറിംഗ് കീ നമ്പര്‍ കിട്ടാതെ ഇവിടെ വന്ന് അത് മേടിച്ചവരാണ്....” എന്റെ അടുത്തുള്ള തടിച്ച ഒരു ഫയല്‍ എടുത്ത് ഞാന്‍ കാണിച്ചുകൊടുത്തു.അദ്ദേഹം അത് നോക്കിയതേ ഇല്ല.

“ങാ...സാര്‍ എനിക്ക് തന്ന നമ്പര്‍ ശരി തന്നെയല്ലേ?” ഇദ്ദേഹത്തിന്റെ സംശയം ഒഴിവാ‍ക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി.

“അതേ...ശരിയാണ്.ഇനി അതുവച്ച് നിങ്ങള്‍ക്ക് ഓപ്ഷന്‍ കൊടുക്കാന്‍ ആ കുട്ടിയുടെ സഹായം തേടിക്കോളൂ...” എനിക്ക് നേരിട്ട് ചെയ്തുകൊടുക്കാന്‍ പാടില്ലാത്തതിനാല്‍ ഞാന്‍ അയാളുടെ സഹായത്തിന് ഒരു കുട്ടിയെ ഏര്‍പ്പാട് ചെയ്തു കൊടുത്തു.എല്ലാ വിവരങ്ങളും നല്‍കി അവര്‍ ചെയ്യുന്നതിനിടയില്‍ ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.ബാഗിനുള്ളില്‍ വച്ചിരിക്കുന്ന രണ്ട് പ്രാവശ്യം എഴുതിയ കീ നമ്പര്‍ കാണിച്ചുകൊണ്ട് വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം “സാര്‍ ഇതു ശരി തന്നെയല്ലേ?”

വാല്‍: മറ്റുള്ളവര്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ അത് സ്വയം ചെയ്ത് അനുഭവിച്ചതിന് ശേഷമെങ്കിലും വിശ്വസിക്കുക.സ്വന്തം കണ്ണിനേയും കൈപ്പടയേയും വിശ്വാസം വരുന്നില്ലെങ്കില്‍ ഈ ലോകത്ത് ഒന്നും വിശ്വസിക്കാന്‍ നിങ്ങള്‍‍ക്ക് സാധിക്കില്ല.

Thursday, July 07, 2011

വിദേശികുളിയും സ്വദേശികുളിയും - (ലക്ഷദ്വീപ് യാത്ര - ഭാഗം 13)

കഥ ഇതുവരെ

കടലില്‍ കുളിക്കാനുള്ള ആവേശത്തോടെ പിറ്റേന്ന് എല്ലാവരും നേരത്തെ എണീറ്റു.പതിവ് പോലെ അബൂബക്കര്‍ മാഷ് ബാത്‌റൂമില്‍ കയറി പാട്ട് തുടങ്ങി...”ഓ സൈനബാ...അഴകുള്ള സൈനബാ...”

“മാഷെ...ബാത്‌റൂമില്‍ നിങ്ങള്‍ എന്തെടുക്കാ...” സലീം മാഷ് വിളിച്ച് ചോദിച്ചു.

“ചേന കൃഷിക്ക് സ്കോപ്പുണ്ടോ ന്ന് നോക്കാ...അല്ല പിന്നെ, ബാത്‌റൂമില്‍ പിന്നെ എല്ലാരും എന്താ ചെയ്യല്?”

“അതല്ല...നമ്മള്‍ ഇപ്പോള്‍ പോകുന്നത് കടലില്‍ കുളിക്കാനാ...അതിന്റെ മുമ്പ് മറ്റൊരു കുളി?”

“ഓ...അത് ശരിയാണല്ലൊ...” അബൂബക്കര്‍ മാഷ് പുറത്തിറങ്ങി.

അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകാനുള്ള ശകടം എത്തി-ഇത്തവണ ഒറിജിനല്‍ നായ്കുറുക്കന്‍ തന്നെ.
സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിനകത്ത് കട നടത്തുന്ന അളിയനെ വിളിച്ച് ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തതിനാല്‍ ജമാല്‍ ഞങ്ങളുടെ കൂടെ പോന്നില്ല.അല്ലെങ്കിലും ദിവസവും കടലില്‍ കുളിക്കുന്നവര്‍ക്ക് ഞങ്ങളുടെ കടല്‍കോപ്രായങ്ങള്‍ കാണാനുണ്ടോ സമയം?

സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിന്റെ ഗേറ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി.ഇനി വൈകിട്ടേ മടക്കമുള്ളൂ എന്നതിനാല്‍ വണ്ടിക്കാരന്റെ നമ്പര്‍ വാങ്ങി അവനെ തിരിച്ചു വിട്ടു.അറബിക്കടല്‍ നീന്തി ഞങ്ങളാരും അക്കരെ പറ്റില്ല എന്ന വിശ്വാസം ഉള്ളതിനാല്‍ ഡ്രൈവര്‍ ഒരു ചില്ലികാശുപോലും ചോദിച്ചില്ല!

“എവിടെ നിന്നാ..?” ഗേറ്റില്‍ സെക്യൂരിറ്റി ഞങ്ങളെ തടഞ്ഞു.

“ജമാല്‍ വിളിച്ചു പറഞ്ഞിരുന്നില്ലേ?ജമാല്‍ ക ദോസ്ത് ആണ്...” അളിയന്റെ മുന്നില്‍ അളിയനെ നന്നാക്കാന്‍ ഞാന്‍ അല്പം ഗര്‍വ്വോടെ തന്നെ പറഞ്ഞു.

“ഓ...ജമാല്‍ സാര്‍ വിട്ടതാണോ..? അറിയാതെ ചോദിച്ചു പോയതാ...ഒരാളുടെ മാത്രം പേര് ഈ രെജിസ്റ്ററില്‍ എഴുതി എത്ര പേരുണ്ട് എന്നും എഴുതി നേരെ നടന്നോളൂ...” ക്ഷമ യാചിച്ചുകൊണ്ട് സെക്യൂരിറ്റി പറഞ്ഞു.

മുന്നില്‍കണ്ട റോഡിലൂടെ ടൂറിസ്റ്റുകള്‍ക്കുള്ള റിസോര്‍ട്ടുകളും മറ്റും നോക്കി ഞങ്ങള്‍ നടന്നു.ദ്വീപ് വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലെത്തിയതും കൂളിംഗ് ഗ്ലാസ് വച്ച ഒരു കഷണ്ടിക്കാരന്‍ ഇറങ്ങി വന്നു.
“എന്റെ പേര് അലി...ജമാലിന്റെ അളിയന്‍....നിങ്ങള്‍ വരുമെന്ന് അവന്‍ വിളിച്ചു പറഞ്ഞിരുന്നു...”

“ങാ...” ഞാന്‍ തലയാട്ടി.

“ഇതുവഴി നടന്നാല്‍ ഹെലിപാഡ്...നേരെ നടന്നാല്‍ ബീച്ച്...ബീച്ചിലിറങ്ങി ഒന്ന് ചുറ്റി നടന്നാല്‍ വീണ്ടും ഇവിടെ തന്നെ എത്തും...” അലി പറഞ്ഞു.

“അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്ന് തെളിയും , പണ്ട് മാക്‌ഡവല്‍ പറഞ്ഞപോലെ...” ശിവദാസന്‍ മാഷ് പറഞ്ഞു.

“ മാക്‌ഡവല്‍ പറഞ്ഞത് ഭൂമി കറങ്ങുന്നു എന്നല്ലേ? അതുകൊണ്ടല്ലേ ‘മറ്റേതിന്’ മാക്‌ഡവല്‍ എന്ന് പേരിട്ടത് ?” ഹരിദാസന്‍ മാഷക്ക് സംശയമായി.

“ഭൂമി ഉരുട്ടിയത് മഗെല്ലന്‍ ആണ് , മാക്‌ഡവലോ മക്‍ഡൊണാല്‍ഡൊ ഒന്നുമല്ല...” ഞാന്‍ ഇടയില്‍ കയറി പ്രശ്നം അവസാനിപ്പിച്ചു.

“രാജനെ ഉരുട്ടിയത് ആരെന്ന് അറിയാം...ഭൂമി ഉരുട്ടിയത് ഞമ്മളെ സിലബസ്സില്‍ ഇല്ല...”ഹരിദാസന്‍ മാഷ് പറഞ്ഞു.

“അപ്പോള്‍ കുളിസ്ഥലം എവിടെയാ?” ബാത്രൂമില്‍ നിന്നും ഇറങ്ങിപുറപ്പെട്ട അബൂബക്കര്‍ മാഷിന് കുളിക്കാന്‍ തിരക്കായി.

“അതും ഇതാ നേരെ...പക്ഷേ ഒരു കാര്യം...വിദേശികള്‍ കുളിക്കുന്നുണ്ട് അവിടെ...നിങ്ങള്‍ അല്പം മേലോട്ട് മാറി ഇറങ്ങിയാല്‍ മതി...” അലി പറഞ്ഞു.

“ആഹാ...ഇന്ത്യാ രാജ്യത്തെ കടലില്‍ കുളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു സ്ഥലവും സായിപ്പന്മാര്‍ക്ക് മറ്റൊരു സ്ഥലവും...???” ആരെയോ രക്തം തിളച്ചു.പക്ഷേ കടല്‍കാറ്റേറ്റ് അതപ്പോള്‍ തന്നെ തണുത്തു.

“പക്ഷേ...ഈ വെയിലത്ത് കുളിക്കുന്നത് അത്ര നല്ലതല്ല...വൈകിട്ട് ആയിരിക്കും നല്ലത്...” അലി ഒരഭിപ്രായം പറഞ്ഞു.ഞങ്ങളില്‍ പലര്‍ക്കും അത് സ്വീകാര്യമായതിനാല്‍ അത്രയും നേരം ഇനി എന്തു ചെയ്യാന്‍ എന്ന സംശയവും ഉയര്‍ന്നു.

“ഒരു കാര്യം ചെയ്യ്...നിങ്ങള്‍ ബീച്ചൊന്ന് ചുറ്റിക്കാണൂ...പിന്നെ ഗ്ലാസ് ബോട്ടം ബോട്ടില്‍ റീഫും കണ്ട് തിരിച്ചു പോയി വൈകിട്ട് വരിക...” അലി പരിപാടി പറഞ്ഞു തന്നു.

“അയ്യോ...എങ്കില്‍ ആ വണ്ടിക്കാരനെ വിടേണ്ടായിരുന്നു...ഏതായാലും നമുക്ക് ഈ പരിപാടി ചെയ്യാം...എന്നിട്ട് സമയത്തിനനുസരിച്ച് ബാക്കി തീരുമാനിക്കാം...” ആരോ അഭിപ്രായപ്പെട്ട പ്രകാരം ഞങ്ങള്‍ ബീച്ചിലേക്കിറങ്ങി.

“എവിടെ ‘മറ്റവന്മാര്‍‘ കുളിക്കുന്നത്?ഒന്നിനേയും കാണുന്നില്ലല്ലോ?ഇപ്പോള്‍ ഏതായാലും കുളിക്കാന്‍ ഇറങ്ങേണ്ട...” ആരുടെയോ നഷ്ടബോധം പുറത്തു ചാടി.ഞങ്ങള്‍ ബീച്ചിലെ പഞ്ചാര മണലിലൂടെ നടന്നു.ദ്വീപ് മന്ദം മന്ദം കടലിലേക്ക് ഇറങ്ങിപ്പോകുന്ന മനോഹരമായ കാഴ്ച കണ്ടു.അലി പറഞ്ഞത് പോലെ ഞങ്ങള്‍ തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി.

അല്പം അകലെ കുറച്ചു പേര്‍ തിക്കിത്തിരക്കുന്നത് ഞങ്ങളുടേ ശ്രദ്ധയില്‍ പെട്ടു.മുന്നില്‍ നടന്നവര്‍ പൊളിയാറായ ഒരു ബോട്ട് ജെട്ടിയിലേക്ക് കയറി.ഗ്ലാസ് ബോട്ടം ബോട്ടില്‍ കോറല്‍ റീഫ് അഥവാ പവിഴപുറ്റുകള്‍ കാണാന്‍ പോകാനുള്ള തിരക്കാണ്.ഞങ്ങളും ആ തിരക്കിലേക്ക് ചേക്കേറി.അവിടെ കുറേ സായിപ്പന്മാര്‍ വലിയ വലിയ സിലിണ്ടറുകള്‍ ഉരുട്ടികൊണ്ടു വരുന്നതും പ്രത്യേകതരം കണ്ണട ധരിക്കുന്നതും ഞങ്ങള്‍ കണ്ടു.അപ്പോഴാണ് വെള്ളത്തില്‍ രണ്ട് സായിപ്പി കുട്ടികള്‍ മീനിനെ പോലെ ചിറകും വാലും മുതുകില്‍ ഒരു സിലിണ്ടറും കെട്ടിവച്ചത് ഞങ്ങള്‍ കണ്ടത്.
“ഓ ...വെറുതെയല്ല ഇവിടെ ഇത്ര തിരക്ക്...വെള്ളത്തിലല്ലേ കളി...” ആരുടെയോ ആത്മഗതം വീണ്ടും പുറത്തു ചാടി.പെട്ടെന്ന് ഒരു മുതിര്‍ന്ന മദാമ ഒരു ക്യാമറയുമായി എത്തി.ഞങ്ങളുടെ ഇടയില്‍ വച്ച് അവര്‍ ഇട്ടിരുന്ന പാന്റും ബ്ലൌസും ഒരു കൂസലുമില്ലാതെ കരയില്‍ ഊരിവച്ചു!!

“എന്റ്റമ്മേ...പിടിച്ചതിലും വലുത് മാളത്തിലോ..?” ആരുടെയോ ആത്മഗതം എല്ലാവരുടേയും ശ്രദ്ധ വലിയ മദാമ്മയില്‍ എത്തിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബ്

കോളേജ് കാമ്പസ്സുകളേയും ഇന്നത്തെ സ്കൂള്‍ കാമ്പസ്സുകളേയും വരിഞ്ഞുമുറുക്കിയ ഒരു ചെകുത്താനാണ് ലഹരിപദാര്‍ത്ഥങ്ങള്‍. എത്ര തന്നെ ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും നമ്മുടെ യുവതലമുറ ഈ മഹാവിപത്തിന്റെ പിന്നാലെ പോകുന്നതിലെ യുക്തി മനസ്സിലാക്കാ‍ന്‍ സാധിക്കുന്നില്ല.പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന ‘വിവരമുള്ള’ പിള്ളേര്‍ പോലും ഇതിന്റെ മായാവലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നത് ഖേദകരം തന്നെ.എങ്കിലും ഇക്കഴിഞ്ഞ ലഹരി വിരുദ്ധ ദിനത്തില്‍ കേരളാ ലഹരി വിരുദ്ധവേദിയുടെ ആഭിമുഖ്യത്തില്‍ കാമ്പസ്സുകളില്‍ ഒരു ആന്റിഡ്രഗ് ക്ലബ്ബ് രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനെപറ്റി ആലോചിക്കുകയുണ്ടായി.അതിന്റെ ഭാഗമായി എന്റെ കോളേജിലും അമ്പത് അംഗങ്ങള്‍ ഉള്ള ഒരു ലഹരി വിരുദ്ധ ക്ലബ്ബ് ഇന്ന് രൂപീകൃതമാകുന്നു.

ഞങ്ങളുടെ കാമ്പസ്സിനകത്ത് ഉപയോഗിക്കപ്പെടുന്ന ലഹരിപദാര്‍ത്ഥങ്ങളെ പറ്റി കഴിഞ്ഞ മാഗസിന്‍ കമ്മിറ്റി ഒരു പഠനം നടത്തിയിരുന്നു.അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് എനിക്ക് ലഭിച്ചത്.നിഷ്കളങ്കനായി അമ്മയും അച്ഛനും അയക്കുന്ന പൊന്നോമന മക്കള്‍ ഇത്രയും നികൃഷ്ടരായി ഈ കാമ്പസില്‍ നിന്നും ഭാവി ജീവിതം കരിപിടിപ്പിക്കാന്‍ ഇറങ്ങുന്നു എന്നറിഞ്ഞതില്‍ വളരെ വിഷമം തോന്നി.ആ ദുഖ:കരമായ വെളിപ്പെടുത്തലാണ് ഈ കാമ്പസ്സില്‍ ഒരു ലഹരി വിരുദ്ധ ക്ലബ്ബ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങേണ്ടതിന്റെ ആവശ്യകതയെപറ്റിയുള്ള തിരിച്ചറിവ് നല്‍കിയത്.

ഇന്ന് ഞാന്‍ ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയത്തിലെ അദ്ധ്യാപകന്‍ പറഞ്ഞു - “ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരല്‍ നിര്‍ബന്ധമാണ്.പുറത്ത് നിന്നും കഴിക്കാന്‍ സമ്മതിക്കുകയില്ല...”. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്തരം ഒരു ലിങ്കിലൂടെ കാമ്പസ്സിലേക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ പ്രവേശിക്കാനുള്ള സാധ്യത തടയുന്നതിന് എന്നാണ്.കഴിഞ്ഞ വര്‍ഷങ്ങളീല്‍ നടപ്പാക്കിവരുന്ന ഈ പരിപാടി വിജയം കണ്ടു വരുന്നു.

ഇന്നലെ, 2011-12 വര്‍ഷത്തെ ഞങ്ങളുടെ കോളേജ് യൂണിയന്‍ ഉല്‍ഘാടനചടങ്ങിനൊടനുബന്ധിച്ച് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഒരു പ്രതിജ്ഞ എടുക്കുകയുണ്ടായി.പല പ്രതിജ്ഞകളും എടുക്കുന്ന കൂട്ടത്തില്‍ ഒരു പ്രതിജ്ഞ ആണെങ്കില്‍ കൂടി സ്വന്തത്തിന്റേയും സമൂഹത്തിന്റേയും നന്മക്കുള്ള ഒരു കാല്‍‌വയ്പ് എന്ന നിലയില്‍ അല്പം പേരെങ്കിലും അത് ജീവിതകാലം മുഴുവന്‍ പാലിക്കും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രതിജ്ഞ ചൊല്ലിയതിന് ശേഷം കോളേജില്‍ നിലവില്‍ വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ ഒരു സ്കോഡിന്റെ പ്രവര്‍ത്തന ഫലമായി ഇത്തരം വിശേഷ ദിവസങ്ങളീല്‍ സാധാരണമായി ഈ കാമ്പസ്സില്‍ നടന്നു വരുന്ന മദ്യോപയോഗം ഉദ്ദേശിച്ചതിലും ഭംഗിയായി നിയന്ത്രിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് എന്റെ കാമ്പസ്സിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു ലഹരി വിരുദ്ധ ക്ലബ്ബ് നിലവില്‍ വരുന്നത്.ഈ ക്ലബ്ബിന്റേയും അമരം എന്നെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ ഓരോ പ്രവര്‍ത്തനത്തിനും ദൈവം തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

വാല്‍: ബൂലോകത്തെ പ്രിയ കൂട്ടുകാര്‍ ആരെങ്കിലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ ഇന്ന് തന്നെ അതില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ചെറിയ കാല്‍‌വയ്പ് എങ്കിലും നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.