Pages

Saturday, May 21, 2011

കേരള ക്യാപ്റ്റന്‍ അരീക്കോടന്‍ !!!!!!!

അരീക്കോടന്‍ കൊച്ചിന്‍ ടസ്കേഴ്സ് കേരളയുടെ ക്യാപ്റ്റന്‍ ആയി എന്നു പറഞ്ഞാല്‍ നിങ്ങള്‍ ആരും വിശ്വസിക്കില്ല.സന്തോഷ്‌ട്രോഫി ടീമിന്റെ ക്യാപ്റ്റന്‍ ആയി എന്ന് പറഞ്ഞാല്‍, ഒരു അരീക്കോട്ടുകാരന്‍ എന്നതിനാല്‍ ചിലരെങ്കിലും വിശ്വസിച്ചേക്കാം.വിശ്വസിച്ചാലും ഇല്ലെങ്കിലും അരീക്കോടനും ഒരു കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കുന്നു!!!

മെയ് 23 മുതല്‍ 29 വരെ പോണ്ടിച്ചേരിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഇന്റെഗ്രേഷന്‍ ക്യാമ്പില്‍(മലയാളത്തില്‍ എഴുതിയാല്‍ അക്ഷരപ്പിശാച് കടന്നു കൂടും!) ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്കീം) സെല്‍ ആണ്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിക്കുന്നത് ഞാന്‍ പ്രോഗ്രാം ഓഫീസര്‍ ആയ കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജും.എന്റെ കോളേജില്‍ നിന്നുള്ള പത്ത് എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്ക് ഒരുമിച്ച് ഒരു ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അസുലഭ സൌഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.ആ ടീമിന്റെ ലീഡറായി ഈ അരീക്കോടനും നാളെ പോണ്ടിയിലേക്ക് വണ്ടി കയറുന്നു!

അപ്പോള്‍ ഇനി പോണ്ടിയിലേക്കുള്ള വണ്ടിയും തുടര്‍ക്കഥകളും സഹിക്കാന്‍ തയ്യാറായിക്കൊള്ളുക.

ഒരു പ്രത്യേക അറിയിപ്പ്:ഈ ആഴ്ചത്തെ പ്രതിവാരക്കുറിപ്പ് അടുത്ത ആഴ്ചയും അതിനടുത്തത് പിറ്റേ ആഴ്ചയും അതിന്ന് ശേഷമുള്ളത് അത് കഴിഞ്ഞുള്ള ആഴ്ചയും പിന്നെ വരുന്ന ആഴ്ചയിലേത് അന്ന് വരുന്ന ആഴ്ചയിലും പ്രസിദ്ധീകരിക്കുന്നതാണ്!

Sunday, May 15, 2011

ഏറനാട് തെരഞെടുപ്പ് ഫലം

ജനാധിപത്യത്തിന്റെ ഭൂതം രണ്ട് ദിവസം മുമ്പ് എല്ലാ വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നും പുറത്ത് ചാടി , അല്ല കുറേ സിദ്ധന്മാരുടെ നേതൃത്വത്തില്‍ പുറത്ത് ചാടിച്ചു.ഫലം കണ്ടവരും കേട്ടവരും എല്ലാം ഞെട്ടിത്തരിച്ചു.ഇരു മുന്നണികളും ഒരു ട്വെന്റി ട്വെന്റി മാച്ചിന്റെ വീറോടെ ഒപ്പത്തിനൊപ്പം പൊരുതി.അവസാനം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തില്‍ നാല് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഐക്യമുന്നണി ഭരണം തിരിച്ചുപിടിച്ചു.

പുതിയ മണ്ഡലമായ ഏറനാടിന്റെ ആസ്ഥാനമാണ് എന്റെ നാടായ അരീക്കോട്.1921-ലെ കലാപത്തിന് ശേഷം, ഈ അടുത്ത് ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തോ ഒരു ചെറിയ അടിപിടി നടന്നതിനാല്‍ ,അതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും, സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്ത്കളില്‍ ഒന്നാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തുന്ന ടൌണ്‍ ബൂത്ത്. അതുകൊണ്ട് തന്നെ ഇത്തവണ രണ്ട് ലോക്കല്‍ പോലീസിന് പുറമെ നാല് കേന്ദ്ര പോലീസുകാരും ബൂത്തിന്റെ കാവലിനായി തോക്കും പിടിച്ച് നില്ക്കുന്നുണ്ടായിരുന്നു.

ഇടതുപക്ഷത്തിന് പറ്റിയ ഒരു അമളിയാണ് ഏറനാട് മണ്ഡലത്തിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.ഒരു പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്താന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ , മുന്നണി ധാരണ പ്രകാരം സീറ്റ് ലഭിച്ച സി.പി.ഐക്ക് സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിക്കണം എന്ന് വാശി.അവസാനം സീതിഹാജിയുടെ മകനും ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയുമായ പി.കെ ബഷീറിന് എതിരെ ഇടതുപക്ഷം നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ആരോരും അറിയാത്ത ഒരാള്‍.സ്വതന്ത്ര വേഷത്തില്‍ ബഷീറിന്റെ തന്നെ അയല്‍നാട്ടുകാരനായ പി.വി അന്‍‌വറും.മുന്‍ കോണ്‍ഗ്രസ് ‌കാരനായതിനാല്‍, എറനാട് മണ്ഡലം തങ്ങള്‍ക്ക് ലഭിക്കാത്തതില്‍ പ്രതിഷേധമുള്ള കുറേ കോണ്‍ഗ്രസ്‌കാര്‍ അന്‍‌വറിന്റെ കൂടെ നിന്നു.ഒപ്പം സി.പി.എം ലെ പ്രബല വിഭാഗവും.

ഫലം പ്രഖ്യാപിച്ചപ്പോളള്‍ ബഷീര്‍ പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ മണ്ഡലത്തില്‍ എം.ഐ.ഷാനവാസ് നേടിയ ഭൂരിപക്ഷവും പഞ്ചായത്ത് തെരഞെടുപ്പില്‍ ഐക്യമുന്നണി നേടിയ ഭൂരിപക്ഷവും ആയി തട്ടിച്ചു നോക്കുമ്പോള്‍ ഭീമമായ വോട്ടിടിവ് വന്നിരിക്കുന്നു. അന്‍‌വറിനാകട്ടെ പ്രതീക്ഷിക്കാത്ത അത്രയും വോട്ട്. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ബി.ജെ.പിക്കും പിന്നില്‍ നാലാം സ്ഥാനം മാത്രം.

കോണ്‍ഗ്രസ്‌കാര്‍ കാല് വാരി എന്ന് വ്യക്തമായതിനാല്‍ ആഹ്ലാദപ്രകടനത്തിലേക്ക് ഒരൊറ്റ കോണ്‍ഗ്രസ്‌കാരനേയും ലീഗുകാര്‍ അടുപ്പിച്ചില്ല.മാത്രമല്ല പ്രാദേശിക കോണ്‍ഗ്രസ് നേതാവായ എന്റെ ബന്ധുവിന്റെ വീട്ടിന് മുന്നില്‍ വന്ന് തെറിയഭിഷേകം നടത്തുകയും ചെയ്തു എന്ന് ഞാന്‍ കേട്ടു.

അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതിഷേധമാണ് പല മണ്ഡലങ്ങളിലും പ്രതിഫലിച്ചത്.അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച വിജയം നേടാന്‍ പലര്‍ക്കും സാധിച്ചില്ല.എങ്കിലും നാളിതു വരെയുള്ള കേരള ചരിത്രത്തില്‍ ആദ്യമായി ഭരണ കക്ഷിക്ക് എതിരായ ഒരു വികാരം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല.ഐക്യമുന്നണിയിലെ ചില നേതാക്കളുടെ പ്രതിഛായ അത്രയും മോശമായതിനാല്‍ തന്നെയാണ് ഭരണം നടത്താന്‍ ഇതുപോലെ ഒരു സ്വിറാത്ത്പാലം കേരള ജനത കോണ്‍ഗ്രസ്സിനും സില്ബന്ധികള്‍ക്കും നല്കിയത് എന്നത് വ്യക്തമാണ്.

വാല്: നിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട , അതില്ലാതെയും ഞങ്ങള്‍ ജയിക്കും എന്ന് വീമ്പിളക്കാന്‍ ഇനി മുതല്‍ ഒരു പാര്‍ട്ടിക്കും കേരളത്തില്‍ സാധ്യമല്ല.

ജമാലിന്റെ വീട്ടില്‍ – ലക്ഷദ്വീപ് യാത്ര ഭാഗം 9

കഥ ഇതുവരെ

ബീച്ചില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള ലോഡ്ജിലായിരുന്നു ജമാല്‍ ഞങ്ങള്‍ക്ക് താമസമൊരുക്കിയത്.
“നിങ്ങള് എല്ലാവരും ഒന്ന് ഫ്രഷ് ആയിക്കോ.ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കി പത്തരക്ക് ഞാന്‍ വരും….” ഞങ്ങളെ ലോഡ്ജിലാക്കി ജമാല്‍ പറഞ്ഞു.

“അപ്പോള്‍ നമ്മള് കപ്പലില്‍ നിന്നും കഴിച്ചത് സൂപ്പര്‍ഫാസ്റ്റ് ആണോ?” അബൂബക്കര്‍ മാഷിന് സംശയമായി.

“അത് ബ്രേക് ഫസ്റ്റ്……ഇത് ബ്രേക്ക്ഫാസ്റ്റ്..” എന്റെ മറുപടി മനസ്സിലാകാതെ അബൂബക്കര്‍ മാഷ് എന്റെ കണ്ണിലേക്ക് തന്നെ തുറിച്ചു നോക്കി.തീറ്റക്കാര്യമായതിനാല്‍ കൃത്യം പത്തുമണിക്ക് തന്നെ എല്ലാവരും റെഡിയായിരുന്നു.അരക്കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ജമാലിന്റെ വീട്ടിലേക്ക് ദ്വീപ് കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടന്നു.

തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോകള്‍, പ്രകാശത്തെ തോല്‍പ്പിക്കാന്‍ ബൈക്കില്‍ കുതിക്കുന്ന പയ്യന്മാര്‍,നിര്‍ത്തി നിര്‍ത്തിയില്ല എന്ന മട്ടില്‍ ഓടുന്ന ബസ്സുകള്‍ – ഇതൊന്നും ദ്വീപില്‍ ഞങ്ങള്‍ കണ്ടില്ല!വിരലിലെണ്ണാവുന്നത്ര ഓട്ടോകള്‍ ജെട്ടിക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്നു, ആരെങ്കിലും വിളിച്ചാലായി എന്ന മട്ടില്‍(വിളിച്ചവന്റെ കീശ കാലിയാകും എന്ന് ജമാല് പിന്നീട് പറഞ്ഞു).ദ്വീപില്‍ ആകെ മൊത്തം ബസ്സുകളുടെ എണ്ണം മൂന്ന്!ആ മൂന്ന് മിനി ബസ്സുകളില്‍ രണ്ടെണ്ണം കട്ടപ്പുറത്ത്!മൂന്നാമത്തേത് ടൂറിസ്റ്റുകളുടെ ട്രാന്‍സ്പോര്‍ട്ടേഷനു വേണ്ടി ഉപയോഗിക്കുന്നു.തിരുവനന്തപുരത്ത് സുലഭമായിക്കാണുന്ന ആ പെട്ടി വാന്‍ ആണ് മിനിബസ് എന്നുപറയുന്നത് എന്ന്, ഒന്നിനെ കണ്ടപ്പോള്‍ മനസ്സിലായി.പെട്രോളിന്റെ വില നിലവിട്ട് പറക്കുന്നതിനാല്‍ പയ്യന്മാര്‍ക്ക് പറക്കാന്‍ അവസരമില്ല.മിക്കവരും സഞ്ചരിക്കുന്നത് ലൈസന്‍സും രെജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറില്‍.പെണ്‍കുട്ടികള്‍ മിക്കപേരും ബൈസിക്കുകളീലാണ് സഞ്ചാരം.കാറ്‌ ഒരേയൊരെണ്ണം മാത്രം കണ്ടു.

ദ്വീപില് എത്തുന്ന കരവാസികള്‍ ആദ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതാണ് നിയമം.തിരിച്ച് പോരുമ്പോഴും സ്റ്റേഷനില്‍ ഹാജരാകണം. ‘ജമാല്‍ ക ദോസ്ത്’ എന്ന പരിഗണന അവിടേയും ഞങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു – നമുക്ക് സൌകര്യമുള്ള സമയത്ത് ചെന്നാല്‍ മതി.അതും ഒറ്റ തവണ മാത്രം!

പോര്‍ട്ടോഫീസും പോലീസ് സ്റ്റേഷനും ടാക് എന്ന ടൂറിസ്റ്റ് ബംഗ്ലാവും പിന്നിട്ട് ഞങ്ങള്‍ കടമത്ത് ദ്വീപിലെ ഏക ഹയര്‍സെക്കണ്ടറി സ്കൂളായ കടമത്ത് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ തൊട്ട് മുന്നിലുള്ള ജമാലിന്റെ വീട്ടിലെത്തി.രാവിലെ ബോട്ട്ജെട്ടിയില്‍ വച്ച് കേട്ടത് വെറുതെയല്ല എന്ന് എനിക്ക് ആദ്യനോട്ടത്തില്‍ തന്നെ മനസ്സിലായി.പണി ഇനിയും തീരാനുള്ള ഒരു വീടായിരുന്നു ജമാലിന്റേത്.

മുറ്റത്ത് ചാക്കു കൊണ്ട് കുലകള്‍ പൊതിഞ്ഞ ഉയരം കുറഞ്ഞ ഒരു തെങ്ങ് ഉണ്ടായിരുന്നു.തെങ്ങിന്‍പട്ടകള്‍ നേരെ നില്ക്കാനോ അതല്ല തേങ്ങകള്‍ നിലത്ത് വീഴാതിരിക്കാനോ ഈ ‘ചാക്കുടുപ്പിക്കല്’ എന്നറിയാത്തതിനാല്‍ പലരും ‘തേങ്ങാക്കൊല ഗവേഷണത്തില്‍’ ഏര്‍പ്പെട്ടു.മണ്ടരി മുതല്‍ കുരല്‍‌തുരപ്പന്‍ വരെ ചര്‍ച്ചയില്‍ ഇരച്ചെത്തി.ഒബാമ കുടിക്കുന്ന ഇളനീരിന്റെ വെള്ളത്തിന്റെ പി.എച്ചും ആ ചര്‍ച്ചയിലല്‍ ഉരുത്തിരിഞ്ഞു വന്നു.തൊട്ടു മുന്നിലുള്ള സ്കൂളിലെ വികൃതിപ്പയ്യന്മാരുടെ തേങ്ങാമോഷണം തടയാനാണ് ഈ ചാക്കിട്ടുപിടുത്തം എന്ന് ജമാല്‍ അറിയിച്ചതോടെ എല്ലാ ഗവേഷണഫലങ്ങളും നേരെ മുന്നിലുള്ള അറബിക്കടലിലൊഴുക്കി.

ചിക്കനും മട്ടനും മത്സ്യവും വറുത്ത് ഇടിയപ്പവും വെള്ളപ്പവും പൊറോട്ടയും നല്കി ജമാല്‍ ഞങ്ങളെ മുഴുവന്‍ കണ്‍ഫ്യൂഷനിലാക്കി.’ചക്ക കണ്ട വാഴക്കോടനെപ്പോലെ’ എന്റെ പതിനൊന്ന് സുഹൃത്തുക്കളും കിട്ടിയ സീറ്റുകളില്‍ ആസനമുറപ്പിച്ചപ്പോള്‍ അവരെ അതുവരെ എത്തിച്ച ഞാന്‍ പുറത്ത്!!!

“സാറെ ക്ഷമിക്കണം…….ആമാശയത്തിന്റെ നിലവിളിക്ക് മുന്നില്‍ സാറും സാമ്പാറും സെയിം…” ആരോ കോഴി കടിച്ചു മുറിക്കുന്നതിനിടയില്‍ പറഞ്ഞു.

(തുടരും)

Wednesday, May 11, 2011

കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍

ശശിയേട്ടനെപറ്റി ഞാന്‍ മുമ്പ് ചില പോസ്റ്റുകളില്‍ പറഞ്ഞിരുന്നു.രണ്ട് മാസത്തോളമായീ ശശിയേട്ടന്‍ പൂര്‍ണ്ണ കിടപ്പിലായിട്ട്.എന്റെ വീട്ടില്‍ നിന്നും പത്ത് കിലോമീറ്ററോളം ഉള്ളോട്ടുള്ള വെറ്റിലപ്പാറ എന്ന സ്ഥലത്തിന്റെ ഉള്‍പ്രദേശമായ വിളക്കുപറമ്പിലാണ് ശശിയേട്ടന്റെ വീട്.ഇക്കഴിഞ്ഞ ദിവസം ഞാന്‍ കുടുംബസമേതം ശശിയേട്ടന്റെ വീട് സന്ദര്‍ശിച്ചു.ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി.

മണ്‍കട്ടകള്‍ അടുക്കി വച്ച് നിര്‍മ്മിച്ച ഒരു ഒറ്റമുറി വീട്.അതിന്റെ ഒരു മൂലയില്‍ ഇട്ട ഒരു കട്ടിലില്‍ എല്ലും തോലുമായി കിടക്കുന്ന എന്റെ ശശിയേട്ടന്‍.എന്നെ കണ്ടതും ആ കണ്ണില്‍ നിന്നും വെള്ളം വരാന്‍ തുടങ്ങി.ഞാന്‍ ഇത്രയും ബുദ്ധിമുട്ടി അവിടെ എത്തിയല്ലോ എന്നായിരുന്നു ശശിയേട്ടന്റെ പ്രയാസം.ഞാന്‍ ഇവിടെ എത്താന്‍ ഇത്രയും വൈകിയല്ലോ എന്ന ഖേദം എന്നെയും കരയിപ്പിച്ചു.

എല്ലാവരുടേയും വീട് അസ്സലായി മിനുക്കി തേച്ച് കൊടുക്കുന്ന ശശിയേട്ടന്റെ ആ കൂരയുടെ പിന്‍ഭാഗത്ത് ഒരു ഇടനാഴി പോലെ അടുക്കള.അതിന് ഭിത്തികള്‍ ഒന്നും ഇല്ല.ചാക്ക് കൊണ്ട് മറച്ചിരിക്കുന്നു.ശശിയേട്ടന്‍ കിടക്കുന്ന ഭാഗത്തെ ചുമരിലും മേല്‍ക്കൂരയിലും സാരി കെട്ടിയിട്ടിരിക്കുന്നു - മണ്ണ് അടര്‍ന്ന് മേലില്‍ വീഴാതിരിക്കാന്‍.കട്ടിലില്‍ നിന്ന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായതിനാല്‍ എല്ലാ‍ കര്‍മ്മങ്ങളും അവിടെ തന്നെ.മൂത്രത്തിന് ട്യൂബ് ഇട്ടിരിക്കുകയാണ്.കൂടുതല്‍ സംസാരിച്ചാല്‍ ശ്വാസം മുട്ടുന്ന ശശിയേട്ടന് എന്നോട് സംസാരിക്കാതിരിക്കാന്‍ തോന്നിയില്ല.ഞാന്‍ നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ മാത്രം ഇത്രയും പറഞ്ഞ് ശശിയേട്ടന്‍ നിര്‍ത്തി.

“ഇവിടെ എണീറ്റ് നടക്കാന്‍ സാധിക്കും എന്ന് ഡൊക്ടര്‍മാര്‍ പറയുന്നു...” അതു കേട്ട് എന്റെ മനസ്സ് പിടഞ്ഞു.

തൊട്ടടുത്ത് ശശിയേട്ടന്റെ പുതിയ വീടിന്റെ അസ്ഥികൂടവും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.
“മെയിന്‍ സ്ലാബ് വാര്‍ക്കാനായപ്പോള്‍ തുടങ്ങിയതാണ് ആശുപത്രി പോക്ക്...പിന്നെ അതിന്മേലേക്ക് നോക്കാന്‍ പറ്റിയില്ല...” ഒരു നെടുവീര്‍പ്പോടെ ശശിയേട്ടന്റെ ഭാര്യ പറഞ്ഞപ്പോള്‍ നിസ്സഹായനായി കേട്ടു നില്‍ക്കാനേ എനിക്ക് സാധിച്ചുള്ളൂ.

കൃത്യം ആ സമയത്ത് എന്നെ വിളിച്ച എന്റെ ഒരു ബന്ധു ബ്ലോഗിലൂടെ ശശിയേട്ടനെ കുറിച്ചറിഞിരുന്നു.അവര്‍ ആവശ്യപ്പെട്ടപ്രകാരം അവരുടെ ഒരു സഹായവും എന്റെ കുടുംബത്തിന്റെ സഹായവും ഞാന്‍ ശശിയേട്ടന്റെ കയ്യില്‍ വച്ചു കൊടുത്തു.ആ സമയവും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായില്ല.അദ്ദേഹം കരയുകയായിരുന്നു.ഈ സഹായത്തിന് തിരിച്ച് ഒരുപകാരം ചെയ്യാന്‍ ഇനി തനിക്ക് സാധിക്കില്ലല്ലോ എന്ന ആ നിസ്സഹായന്റെ ചിന്ത ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷേ ആശ്വാസവാക്കുകള്‍ ഒന്നും അദ്ദേഹത്തിന്റെ കണ്ണീര്‍ അടക്കിയില്ല.അവസാനം എന്റെ കുഞ്ഞുമക്കള്‍ക്ക് വിട ചൊല്ലി അദ്ദേഹം കൈ കൊണ്ട് റ്റാറ്റ കാണിച്ചപ്പോ‍ള്‍ വീണ്ടും എനിക്ക് മനസ്സില്‍ വല്ലാത്ത വേദന തോന്നി.

ആ വീട്ടില്‍ നിന്ന് തിരിച്ച് എന്റെ വീട്ടിലെത്തിയിട്ടും ഞാന്‍ കണ്ട ആ ഭീകരമായ കാഴ്ച മനസ്സില്‍ നിന്ന് മാറിയില്ല.എന്റെ ശശിയേട്ടന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം എന്ന് മാത്രം അപേക്ഷിക്കുന്നു.
വാല്‍: ജീവിതത്തിന്റെ കയ്പ്പും മക്കള്‍ക്ക് നേരിട്ട് മനസ്സില്ലാക്കിക്കൊടുക്കുക, നാളെ അവര്‍ ഒരു മനുഷ്യനാവാന്‍.

Saturday, May 07, 2011

മണ്ടന്മാര്‍ ലണ്ടനില്‍ - ലക്ഷദ്വീപ് യാത്ര ഭാഗം 8

കഥ ഇതുവരെ

കപ്പിത്താന്റെ മുന്നില്‍ തെളിയുന്ന റഡാര്‍ ചിത്രങ്ങളില്‍ ഒരു മഞ്ഞ വര പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
“കര കണ്ടു തുടങ്ങി....” ക്യാപ്റ്റന്‍ ഞങ്ങളോട് പറഞ്ഞു.എല്ലാവരും പുറത്തേക്ക് നോക്കി.അതാ അങ്ങകലെ ഒരു പൊട്ടു പോലെ ഞങ്ങളിതു വരെ കാണാത്ത ലക്ഷദ്വീപ് പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കടലിന്റെ അഗാധതകള്‍ താണ്ടി ഞങ്ങള്‍ വീണ്ടും ഒരു കരയില്‍ എത്താന്‍ പോകുന്നു.ഒപ്പം ജമാലിന്റെ നാട്ടില്‍ കാല് കുത്തുന്ന ആദ്യ ഫാറൂക്കിയന്‍ (ഫാറൂക്ക് കോളേജില്‍ പഠിച്ചവന്‍) എന്ന റിക്കാര്‍ഡും എനിക്ക് കിട്ടാന്‍ പോകുന്നു.എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളാന്‍ തുടങ്ങി.1992-ല്‍ ജമാലുമായി പിരിഞ്ഞ ശേഷം വീണ്ടും കണ്ടുമുട്ടാന്‍ പോകുന്ന ആ നിമിഷം ഞാന്‍ മനസ്സില്‍ ദര്‍ശിച്ചു.

“യാത്രക്കാരുടെ ശ്രദ്ധക്ക്....” വീണ്ടും അറിയിപ്പ് വന്നപ്പോള്‍ എല്ലാവരും ചെവി കൂര്‍പ്പിച്ചു.
“പ്രാതല്‍ തയ്യാറായിട്ടുണ്ട്.എട്ടു മണിക്ക് മുമ്പ് എല്ലാവരും പ്രാതല്‍ കഴിക്കേണ്ടതാണ്.”

“എട്ടു മണിക്ക് കപ്പല്‍ നങ്കൂരമിടും.അതിന് മുമ്പ് പ്രാതല്‍ കഴിച്ച് റെഡിയായിരിക്കേണ്ടതാണ്...” കപ്പിത്താന്‍ ഞങ്ങളോട് പറഞ്ഞു.

“ങേ!ഈ നടുക്കടലില്‍ നങ്കൂരമിട്കയോ?” അല്പം ഭീതിയോടെ രാജേന്ദ്രന്‍ മാഷ് ചോദിച്ചു.

“ഇല്ല...കുറച്ച് കൂടി അടുക്കും...പിന്നെ ചാടണം...” കപ്പിത്താന്‍ പറഞ്ഞു.

“ങേ!കടലിലേക്ക് ചാടാനോ?” ഞങ്ങളെല്ലാവരും ഞെട്ടി.

“അതേയ് വേഗം പോയി പ്രാതല്‍ കഴിച്ച് റെഡിയായിക്കോളൂ...” ഇത്രയും നേരം സൌമ്യമായി സംസാരിച്ച കപ്പിത്താന്റെ മറുപടി കേട്ട് ഈ ലോകത്തിലെ അവസാന ഭക്ഷണത്തിനായി ഞങ്ങളില്‍ പലരും കോണിയിറങ്ങി.ഹരിദാസന്‍ മാഷും സതീശന്‍ മാഷും കോണിയില്‍ നിന്ന് കടലിന്റെ ആഴം എത്തിനോക്കുന്നുണ്ടായിരുന്നു.കാന്റീനില്‍ ഭക്ഷണത്തിന് മുമ്പില്‍ ഇരിക്കുമ്പോള്‍ പലര്‍ക്കും പഴയ ആവേശം ഉണ്ടായിരുന്നില്ല.രണ്ട് ബ്രെഡും ഒരു മുട്ടയും ഒരു പഴവും അടങ്ങിയ വിചിത്രമായ പ്രാതല്‍ ഞങ്ങളെ വീണ്ടും സ്തബ്ധരാക്കി.

“സാറെ...ഇനി എന്താ ചെയ്യാ..?” എല്ലാവരെയും കൂടി കടലില്‍ തള്ളാന്‍ കൊണ്ടുവന്ന എന്നെ നോക്കി അവരിലാരോ ചോദിച്ചു.

“പേടിക്കേണ്ട....ഓരോരുത്തരായി ചാടിയാല്‍ മതി...” ഞാന്‍ അവരെ സമാധാനിപ്പിച്ചു.

“ഓരോരുത്തരായി ചാടിയാല്‍ കടലില്‍ മുങ്ങില്ലേ?” നീന്തല്‍ അറിയുന്ന അബൂബക്കര്‍ മാഷ് ചോദിച്ചു.

“വെള്ളത്തിലേക്ക് വീഴാതെ ചാടണം!!!”

“ങേ!കപ്പലില്‍ നിന്ന് ചാടിയാല്‍ പിന്നെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കോ?” ശിവദാസന്‍ മാഷ് ആശ്ചര്യപ്പെട്ടു.

“താഴെ ബോട്ട് വന്ന് നില്‍ക്കും....കപ്പലില്‍ നിന്ന് ചാടേണ്ടത് ബോട്ടിലേക്കാണ്...കടലിലേക്കല്ല...”

“ഹാവൂ!!പതിനൊന്ന് പേരുടെ ശ്വാസം ഒരുമിച്ച് പ്രവഹിച്ചപ്പോള്‍ കാറ്റില്‍‌പെട്ട റബ്ബര്‍ മരത്തെപോലെ ഞാന്‍ ഒന്നുലഞ്ഞു.

“യാത്രക്കാരുടെ ശ്രദ്ധക്ക്....കടമം പോകാനുള്ളവര്‍ കപ്പലിന്റെ വലത് ഭാഗത്തുള്ള ബോട്ടിലേക്ക് ഇറങ്ങേണ്ടതാണ്...” എല്ലാവരേയും വീണ്ടും നടുക്കിക്കൊണ്ട് അനൌണ്‍സ്മെന്റ് ഉയര്‍ന്നു.

ഞങ്ങള്‍ ഓരോരുത്തരും അവനവന്റെ പെട്ടിയുമെടുത്ത് വലത് ഭാഗത്തെ വാതിലിന് നേരെ നീങ്ങി.കപ്പലിന്റെ വാതിലിനോട് അടുപ്പിച്ച് നിര്‍ത്തിയ ബോട്ടിലേക്ക് ഓരോരുത്തരായി ചാടി ഇറങ്ങി.ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല.ഞങ്ങളേയും കൊണ്ട് രണ്ട് കിലോമീറ്റര്‍ ദൂരെ ,നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്ന കടമത്ത് ബോട്ട് ജെട്ടിയിലേക്ക് ബോട്ട് കുതിക്കാന്‍ തുടങ്ങി.

ജെട്ടിയില്‍, എന്റെ കഷണ്ടിയെ വെല്ലുന്ന തിളക്കവുമായ് ഫാറൂക്ക് കോളേജിലെ ‘മുടിയന്‍’ ജമാല്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു.അവസാനമായി ബോട്ടില്‍ നിന്നിറങ്ങിയ എന്നെ ജമാല്‍ കെട്ടിപ്പിടിച്ചു.19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ പുന:സമാഗമത്തില്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ പരസ്പരം നോക്കി.എന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാര്‍ ആരും തന്നെ എത്താതിരുന്ന ആ നാട്ടിലും, ആദ്യം പദമൂന്നിയവന്‍ എന്ന റിക്കാര്‍ഡ് എന്നെ സന്തോഷത്തിലാറാടിച്ചു.

നൈറ്റ് വാച്ച്മാന്മാരുടെ വേഷത്തിലായിരുന്നു ഞാനടക്കം പലരും.കയ്യില്‍ ഭാണ്ഡങ്ങളും പേറി ഈ വേഷത്തില്‍ ജമാലിന്റെ കൂടെ ഞങ്ങള്‍ കടമത്തിന്റെ പ്രവേശന കവാടത്തിലേക്ക് നീങ്ങുമ്പോള്‍ ജമാലിന്റെ നേരെ ഒരു നാട്ടുകാരന്റെ ചോദ്യം - “ഓ...ഇത്ര പെട്ടെന്ന് വീടുപണിക്ക് നിനക്ക് പുതിയ പണിക്കാരെ കിട്ടിയോ?”
ജമാലിന്റെ മുഖം വിളറുന്നത് ഞാന്‍ ശ്രദ്ധിച്ചു.എന്റെ കൂട്ടുകാര്‍ ആരും ഇത് കേള്‍ക്കാത്തതിനാല്‍ മണ്ടന്മാര്‍ ലണ്ടനില്‍ എന്ന പോലെ അവര്‍ ഫുള്‍ ഹാപ്പി മൂഡില്‍ മുന്നോട്ട് നീങ്ങി.

(തുടരും...)

തുഞ്ചന്‍പറമ്പിലെ ഒരനുഭവം കൂടി...

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് കഴിഞ്ഞിട്ട് മൂന്നാഴ്ച കഴിയുന്നു.അന്ന് തന്നെ പോസ്റ്റണം എന്നുദ്ദേശിച്ച ഒരു അനുഭവം കൂടി വൈകി ഇവിടെ പോസ്റ്റുന്നു.

തുഞ്ചന്‍പറമ്പില്‍ നിന്നും ഏകദേശം നാലരക്ക് മക്കളേയും കൂട്ടി ഗേറ്റ് കടന്ന് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ദിശ കിട്ടാതെ എങ്ങോട്ട് നീങ്ങണം എന്നറിയാതെ, മുണ്ടുടുത്ത മധ്യവയസ്കനായ ഒരാള്‍ നില്‍ക്കുന്നു.അയാള്‍ ആരോടോ വഴി ചോദിച്ച ശേഷമാണ് എന്നെ കണ്ടത്.എന്റെ നേരെ വന്ന് മുന്നോട്ടുള്ള റോഡ് കാണിച്ച് അദ്ദേഹം ചോദിച്ചു.
”ഈ വഴി കൂട്ടായിയിലേക്ക് പോകാന്‍ പറ്റോ?”

“ങാ...പറ്റും എന്ന് തോന്നുന്നു...” തിരൂര്‍ ബസ്‌സ്റ്റാന്റില്‍ നിന്നും തുഞ്ചന്‍പറമ്പില്‍ എത്താന്‍ ,കൂട്ടായി പോകുന്ന ബസ് കയറിയാല്‍ മതി എന്ന് എനിക്ക് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ പറഞ്ഞു.

“ഉറപ്പില്ല അല്ലേ? നിങ്ങള്‍ ബ്ലോഗറാണോ?” അദ്ദേഹം ചോദിച്ചു.

“അതേ...” ബ്ലോഗ്മീറ്റിന് വന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തോട് കൂടുതല്‍ സൌഹൃദം പുലര്‍ത്താന്‍ എനിക്ക് ആവേശം തോന്നി.എന്റെ പേരും, ബ്ലോഗിനെപറ്റിയുള്ള വിവരങ്ങളും ഫോണ്‍ നമ്പറും കുറിച്ചെടുത്ത ശേഷം അദ്ദേഹം ചോദിച്ചു.

“അരീക്കോട് എവിടെയാ താമസം ?”

“ടൌണില്‍ തന്നെ...”

“ആ പുഴ കടന്ന ഉടനെയുള്ള മദ്രസ ഇപ്പോള്‍ ഉണ്ടോ?”

“ങാ..ഇപ്പോഴും ഉണ്ട്...”

“ആ കടവിലാണോ തോണിഅപകടം ഉണ്ടായത് ?”

“അതേ...”

“ടൌണീലേക്കല്ലേ...?നമുക്ക് മെയിന്‍ റോഡിലേക്ക് നടക്കാം...” അദ്ദേഹം പറഞ്ഞതനുസരിച്ച് അറിയാത്ത സ്ഥലമാണെങ്കിലും ഞങ്ങള്‍ നടന്നു.നടത്തത്തിനിടയില്‍ എന്റെ മക്കളെ ഒരു വല്ലുപ്പയെപ്പോലെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു.

“നിങ്ങളെ എനിക്ക് മനസ്സിലായില്ല...” എന്റെ നാടിനെപറ്റി ഇത്രയും ഡീപായി ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ച് സംസാരിക്കാന്‍ തുടങ്ങി.

“ഞാന്‍ മുത്തുക്കോയ...കൊടുങ്ങല്ലൂര്‍ ആണ് വീട്....”

“കൊടുങ്ങല്ലൂരില്‍ എവിടെയാ?”

“മതിലകം”

“ങേ...മതിലകത്ത് എങ്ങോട്ട് ?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും ഉത്സാഹമായി.

“പുതിയപള്ളിക്കടുത്ത്...മതിലകത്ത് ആരെയാ അറിയാ?”

“പാരമൌണ്ട് ആഡിറ്റോറിയം ഉടമയുടെ മകന്‍ ഖൈസ് എന്റെ സുഹൃത്താണ്...”

“ങാ..ഹാ...അത് ശരി..”

“ഞാന്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും മതിലകത്ത് വരാറുണ്ട്....” ഇതുകൂടി കേട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി.

“എങ്കില്‍ അടുത്ത തവണ വരുമ്പോള്‍ എന്റെ വീട്ടിലും വരണം...ഞാന്‍ ബ്ലോഗറല്ല , ബ്ലോഗ് തുടങ്ങണം എന്നുദ്ദേശിക്കുന്നു.മീറ്റില്‍ അതിന് അവസരം ഉണ്ട് എന്നറിഞ്ഞ് വന്നതാണ്....“ മീറ്റില്‍ വച്ച് കണ്ട്മുട്ടിയ റസാക്കിനെപ്പോലെ ഒരാള്‍ കൂടി ബൂലോകത്ത് കാലുകുത്താന് ഇത്രയും ദൂരം താണ്ടി ‍, അതും ഇത്രയും വയസ്സായിട്ട്!ഞാന്‍ ആശ്ചര്യപ്പെട്ടു.

“പരിചയപ്പെട്ടതില്‍ സന്തോഷം...നമുക്ക് ഒരു ചായ കുടിക്കാം...” അദ്ദേഹത്തിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.ചായയുടെ കാശ് ഞാന്‍ കൊടുത്തപ്പോള്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ല.ഞങ്ങള്‍ ബസ്റ്റോപ്പില്‍ എത്തി.ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ മലബാറിലെ വിദ്യാഭ്യാസ പുരോഗതിയെപറ്റിയും അതില്‍ ഫാറൂക്ക്‍കോളേജ് വഹിച്ച പങ്കിനെപറ്റിയും അദ്ദേഹം വാചാലനായി.തൃശൂര്‍കാരനായ പ്രൊഫ:വി.മുഹമ്മദ് പ്രിന്‍സിപ്പള്‍ ആയിരുന്നതും കാറപകടത്തില്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇദ്ദേഹം അവിടെ വന്നതും എല്ലാം അന്നേരം അയവിറക്കി.

“പ്രൊഫസറുടെ അടുത്ത സുഹൃത്തായിരുന്നു എന്റെ മൂത്താപ്പ...” അലക്ഷ്യമായാണെങ്കിലും ഞാന്‍ പറഞ്ഞു.

“എന്തായിരുന്നു പേര്?”

“ടി.അബ്ദുള്ള..” ഈ നാടന്‍ കാക്കയുടെ അടുത്ത് കൂടുതല്‍ പറയേണ്ട എന്ന് കരുതി ഞാന്‍ അത്രമാത്രം പറഞ്ഞു.

“ങേ!പ്രൊഫ:ടി.അബ്ദുള്ളയോ?” അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം എന്നെ അതിലേറെ അത്ഭുതപ്പെടുത്തി.

“അതേ...നിങ്ങള്‍ എങ്ങനെയറിയും ?” ഫാറൂക്ക് കോളേജിന്റെ നാലയലത്ത് പോലും എത്താന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തെ നോക്കി ഞാന്‍ ചോദിച്ചു.

“നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവക്കാട് പ്രൊഫ:വി.മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു.അതില്‍ അടുത്ത ദിവസത്തെ പ്രാസംഗികനായി വരുന്ന നിങ്ങളുടെ മൂത്താപ്പയെ പരിചയപ്പെടുത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...അന്ന് എന്തോ കാരണത്താല്‍ നിങ്ങളുടെ മൂത്താപ്പക്ക് വരാന്‍ സാധിച്ചില്ല.പക്ഷേ പിന്നീട് അദ്ദേഹത്തെ പല പുസ്തകങ്ങളിലും പത്രങ്ങളിലും ഞാന്‍ വായിച്ചറിഞ്ഞു.എനിക്ക് വളരെ സന്തോഷമായി.ആ പ്രൊഫസറുടെ അനിയന്റെ മകനെ ഇങ്ങനെ ഒരവസരത്തിലൂടെ പരിചയപ്പെടാന്‍ സാധിച്ചതില്‍....”

അദ്ദേഹത്തിന്റെ സന്തോഷം എനിക്കും സന്തോഷം പകര്‍ന്നു.രണ്ട് ദിവസം മുമ്പ്, ബ്ലോഗ് തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുത്തുക്കോയ എന്ന ആ മാന്യ ദേഹം എന്നെ വിളിച്ചപ്പോള്‍ വൈകിയാണെങ്കിലും ഈ അനുഭവം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

വാല്‍:ബന്ധങ്ങള്‍ മുളക്കുന്നതും പൊട്ടുന്നതും അപ്രതീക്ഷിതം.