Pages

Friday, January 28, 2011

എന്നിട്ടും എന്തേ നാം ഉണരാത്തത് ?

മനുഷ്യര്‍ എല്ലാവരും നെട്ടോട്ടത്തിലാണ്. എങോട്ടാണ് ഈ ഓട്ടം എന്ന് ആര്‍ക്കും അറിയില്ല.കിട്ടിയ സമയത്തിനുള്ളീല്‍ മാക്സിമം സമ്പാദിക്കണം , അടിച്ചുപൊളിച്ച് ജീവിക്കണം (അതിനിടയില്‍ മരിച്ചാലും പ്രശ്നമില്ല പോലും). ഇത് മാത്രമേ ഇന്നത്തെ മനുഷ്യമനസ്സില്‍ ചിന്തയായിട്ടുള്ളൂ.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ കോഴിക്കോട് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ടി.കെ.നാരയാണന്‍ സാറുടെ കൂടെ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്ന സമയം.ഇന്നത്തെ വിദ്യഭ്യാസത്തിലെ ആഭാസങ്ങളെപറ്റി അദ്ദേഹം ഒരു പാട് സംഗതികള്‍ വരച്ചു കാണിച്ചു.കുട്ടിക്കാലത്ത് ഒരു ചലാന്‍ എടുക്കാന്‍ സ്വന്തം പിതാവ് അദ്ദേഹത്തെ ഏല്പിച്ച ഒരു സംഭവവും അദ്ദേഹം പറയുകയുണ്ടായി.ഒന്നും അറിയാത്ത ആ കാലത്ത് അന്വേഷണത്തിലൂടെ ആ പുതിയ സംഗതി കണ്ടെത്തിയതിന്റെ ത്രില്ലും അദ്ദേഹം പങ്കുവച്ചു.

ഇന്ന് നമുക്കറിയാത്തത് മറ്റുള്ളവനോട്‌ ചോദിക്കാന്‍ മടിയാണ്.അതിന് കാരണം രണ്ടാണ്.ഒന്ന് സ്വന്തം ഈഗൊ.ഇത്രയും നിസ്സരമായ കാര്യം പോലും അറിയാത്ത താന്‍ അത് ചോദിക്കുന്നതിലൂടെ അവന്റെ മുമ്പില്‍ ഒരു തനി മണ്ടന്‍ ആകില്ലേ എന്ന ആവശ്യമില്ലാത്ത ചിന്ത.രണ്ട് ചോദിച്ചാലും അവന് ഉത്തരം പറയാന്‍ സമയം കിട്ടോ എന്ന ആവശ്യമില്ലാത്ത സംശയം. ഈ രണ്ടും നമ്മുടെ മനസ്സില്‍ ഉള്ളിടത്തോളം കാലം നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിക്കുകയില്ല.നമ്മുടെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും നമുക്ക് സാധിക്കുകയില്ല.

മാനവിക മൂല്യങ്ങള്‍ ഇന്ന് നമുക്കിടയില്‍ ഒട്ടും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.സഹജീവി സ്നേഹം മറ്റു ജന്തുക്കള്‍ എല്ലാം തുടരുമ്പോള്‍ ബുദ്ധിമാനായ മനുഷ്യന്‍ അത് നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.ഇക്കഴിഞ്ഞ ആഴ്ച സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശൂരിന്റെ ഹൃദയ ഭാഗമായ റൌണ്ടില്‍ ഒരു മനുഷ്യന്‍ വെള്ളം പോലും കിട്ടാതെ ഒന്നര ദിവസം കിടന്ന് മരിച്ചത് നമ്മുടെ മന:സാക്ഷിയുടെ മരവിപ്പിന്റെ ഡിഗ്രി ആണ് അറിയിക്കുന്നത്.നാട് മുഴുവന്‍ ഓടി എല്ലാം സമ്പാദിച്ച് ഒരു കീടത്തെപോലെ മരിക്കാന്‍ മാത്രം വിധിക്കപ്പെട്ട എത്ര എത്ര ജീവിതങ്ങള്‍ നമ്മുടെ മുമ്പിലൂടെ കടന്നു പോയി? എന്നിട്ടും എന്തേ നാം ഉണരാത്തത് ?

Wednesday, January 19, 2011

രണ്ട് ഗമണ്ടന്മാര്‍ക്കൊപ്പം ഒരു മണ്ടനും !

കോഴിക്കോട് ജില്ലാ കലക്ടറുടെ കൂടെ ഒരു വേദി പങ്കിട്ടതിന്റെ സന്തോഷം ഞാന്‍ ഇവിടെ പ്രകടിപ്പിച്ചിരുന്നു. ഇന്ന് മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ.

ഈ യോഗം യോഗം എന്ന് പറഞ്ഞാല്‍ വെറും മീറ്റിംഗ് മാത്രമല്ല എന്ന് എന്റെ സുഹൃത്ത് മൊയ്തീന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് എന്റെ പ്രിന്‍സിപ്പാള്‍ എന്നെ വിളിച്ച് കോഴിക്കോട് നടക്കുന്ന ഒരു ഇന്റര്‍വ്യൂവില്‍ സബ്‌ജക്ട് എക്‍സ്പര്‍ട്ട് ആയി പങ്കെടുക്കാന്‍ പറയുമ്പോളും ഞാന്‍ അതിന് സമ്മതിക്കുമ്പോഴും ഇത്രയും കരുതിയിരുന്നില്ല.

പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കോഴിക്കോട് നിലവില്‍ വന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ തസ്തികയിലേക്കൂള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുക എന്നതായിരുന്നു പ്രിന്‍സിപ്പാള്‍ അറിയിച്ച പ്രകാരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഏക പ്ലാന്‍.ആവശ്യപ്പെട്ട യോഗ്യത പ്രകാരം ലളിതമായ ചില ചോദ്യങ്ങളിലൂടെ എളുപ്പം തീര്‍ക്കാവുന്ന ഒരു പരിപാടി.

നേരത്തെ അറിയിച്ചതനുസരിച്ച് രാവിലെ പത്ത് മണിക്ക് മുമ്പേ ഞാന്‍ സ്ഥാപനത്തിലെത്തി. ഉദ്യോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഇന്റര്‍വ്യൂ ബോര്‍ഡിലെ സഹ‌ഇന്റര്‍വ്യൂവര്‍മാരെ പറ്റി അപ്പോഴാണ് ഞാന്‍ സെന്റര്‍ പ്രിന്‍സിപ്പാ‍ള്‍ ആയ പ്രൊഫസര്‍ ജമീല മേഡത്തോട്‌ അന്വേഷിച്ചത്.

“ഒന്ന് ഞാന്‍ തന്നെ” ഞെട്ടല്‍ നമ്പറ് ഒന്ന് ഞാന്‍ അവിടെ തന്നെ രേഖപ്പെടുത്തി.കാരണം കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ മെമോറിയല്‍ ഗവ.ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയ പുള്ളിക്കാരിയും ഞാനും തമ്മിലുള്ള റേഞ്ച് ഡിഫറന്‍സ് തന്നെ.

“ഓ.കെ, മറ്റൊരാള്‍ ആരാ ?” പരിഭ്രമം മറച്ചുവച്ച് ഞാന്‍ ചോദിച്ചു.

“ടി.കെ നാരായണന്‍ സാര്‍...” ആളെ അറിയാതെ നാരായണ വിളിച്ച എന്നെ നോക്കി പ്രൊഫസര്‍ ഇത്ര കൂടി പറഞ്ഞു “ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്‌ട്രാര്‍ “.

‘എന്റുമ്മേ , ഈ രണ്ട് ഗമണ്ടന്മാര്‍ക്കൊപ്പം ഇരുന്ന് ചോദ്യം ചോദിക്കേണ്ടത് ഈ മണ്ടനും!’ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അല്പ സമയത്തിന് ശേഷം വെള്ളത്തുണിയും വെള്ളക്കുപ്പായവും ധരിച്ച് മെലിഞ്ഞൊട്ടിയ ഒരു മനുഷ്യന്‍ വന്നു - കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്‌ട്രാര്‍ ടി.കെ നാരായണന്‍ സാര്‍ ഒറിജിനല്‍!

അങ്ങനെ അനേകം ഇന്റര്‍വ്യൂകളില്‍ ഉദ്യോഗാര്‍ത്ഥിയായി പങ്കെടുത്ത ഞാന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആദ്യമായി മെമ്പറായി. സാറും പ്രൊഫസറും പിന്നെ ഞാനും ഇരുന്ന് വൈകുന്നേരം വരെ ഇരുന്ന് മുപ്പത്തിഏഴോളം ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തു.സെലക്ട് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിനടിയില്‍ രജിസ്ട്രാറുടെയും പ്രിന്‍സിപ്പാളിന്റേയും ഒപ്പിനടുത്ത് എന്റെ പൊട്ട ഒപ്പും ചാര്‍ത്തി.ശേഷം സാറിന്റെ ചില അനുഭവങ്ങളും പങ്ക് വെച്ചു.തീര്‍ന്നില്ല, വരുന്ന ഇരുപത്തിഅഞ്ചാം തീയതി പയ്യന്നൂരിലെ ഇതേ സ്ഥാപനത്തിലേക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഈ ടീമിനൊപ്പം വീണ്ടും ചേരാനുള്ള ക്ഷണവും കിട്ടി! ദൈവത്തിന്റെ ഓരോ വികൃതികള്‍ എന്നല്ലാതെ എന്താ ഇതിനൊക്കെ പറയാ ?

വാല്‍:അവസരങ്ങള്‍ വാതിലില്‍ മുട്ടുമ്പോള്‍ പുറം കാല്‍ കൊണ്ട് തൊഴിക്കുന്നവന്‍ പടുവിഡ്ഡി തന്നെ.

Thursday, January 13, 2011

ഇനി ഞങ്ങളുടെ കാമ്പസും പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗൃഹപ്രവേശനത്തിന്റെ മണ്ടിപ്പാച്ചിലുകളുടെ ക്ഷീണവും അഞ്ചു ദിവസത്തെ ലീവും കഴിഞ്ഞ് കോളേജില്‍ എത്തിയതായിരുന്നു ഞാന്‍.പതിവ് പോലെ എന്റെ ‘സ്വന്തം’ കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്ന് രണ്ടാഴ്ചത്തെ മെയിലും മറ്റു സംഗതികളും ചെക്ക് ചെയ്യുന്നതിനിടെയാണ് മാഗസിന്‍ എഡിറ്റര്‍ അശ്വിന്‍ എനെ സമീപിച്ചത്.മാഗസിനിലേക്ക് ഒരു സൃഷ്ടി നല്‍കാം എന്ന് ഏറ്റിരുന്നതിനാല്‍ എന്റെ ഉള്ളൊന്ന് പിടഞ്ഞു.പക്ഷേ അതായിരുന്നില്ല അവന്റെ സന്ദര്‍ശനോദ്ദേശ്യം.

“മാപ്(മാസ് ആക്ഷന്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട്‌) സ്റ്റാഫ് കോഡിനേറ്റര്‍ സാര്‍ ആണെന്ന് അറിഞ്ഞിരുന്നില്ല...” അവന്‍ പതുക്കെ പറഞ്ഞു.

“ഓ.കെ...അതിനെന്താ പ്രശ്നം ?” ഞാന്‍ അത് നിസ്സാരമായി തള്ളി.

“അല്ല സാര്‍...നമ്മുടെ ടെക്നോഫെസ്റ്റ് ‘ലക്ഷ്യ‘യുമായി കൈ കോര്‍ത്ത് മാപ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഔപചാരിക ഉത്ഘാടനം ഇന്ന് ഉച്ചക്ക് ജില്ലാകളക്ടര്‍ നമ്മുടെ കോളേജില്‍ വച്ച് നടത്തുന്നുണ്ട്.അതില്‍ സാര്‍ രണ്ട് വാക്ക് സംസാരിക്കണം...”

“ഓ.കെ...ഞാന്‍ ഏറ്റു” കളക്ടര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ഞാന്‍ തട്ടിമാറ്റിയില്ല.

പന്ത്രണ്ടരക്ക് പരിപാടി തുടങ്ങിയപ്പോഴാണ് സദസ്സില്‍ ഒരു മൂലയില്‍ നില്‍ക്കുകയായിരുന്ന എന്റെ നേരെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഓടി വന്നത്.”സാര്‍ ഇവിടെ നിന്നാല്‍ പോര, വേദിയില്‍ ഇരിക്കണം...”

‘എന്റമ്മേ, ജില്ലാകളക്ടറും മറ്റൊരു വിശിഷ്ടാഥിതിയും പിന്നെ തലമൂത്ത രണ്ട് പ്രൊഫസര്‍മാരും ഇരിക്കുന്ന വേദിയില്‍ ഞാന്‍ ഇരിക്കുകയോ!അതും കോളേജിലെ മറ്റെല്ലാ പ്രൊഫസര്‍മാരും സദസ്സില്‍ ഇരിക്കുമ്പോള്‍..’ഒട്ടും അമാന്തിക്കാതെ ഞാനും വേദിയില്‍ കയറി ഇരുന്നു.മാപ് സ്റ്റാഫ് കോഡിനേറ്റര്‍ എന്ന നിലക്ക് കളക്ടര്‍ പേരെടുത്ത് വിളിച്ചപ്പോള്‍ വളരെ അഭിമാനവും തോന്നി.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന സ്ഥാനമായിരുന്നു മാപ് സ്റ്റാഫ് കോഡിനേറ്റര്‍ ആകാന്‍ എന്നെ സഹായിച്ചത്.ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത പല യോഗങ്ങളിലും പങ്കെടുത്തിരുന്നെങ്കിലും കളക്ടറുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള അവസരം ആദ്യമായിട്ടാണ് ലഭിച്ചത്.ദൈവത്തിന് സ്തുതി.

ഇന്നലെ മാപ് കോഴിക്കോടിന്റെ ഭാഗമായി ഞങ്ങളുടെ കാമ്പസും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി കൊണ്ടുള്ള പ്രഖ്യാപനം നടന്നു.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഈ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദ്യമായ നന്ദി.

വാല്‍:നമ്മുടെ വീടുകള്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാനുള്ള ചെറിയ നടപടികള്‍ എല്ലാവരും ആരംഭിക്കുക.

Saturday, January 08, 2011

എന്റെ ഗൃഹ പ്രവേശം.

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്.ഇക്കാലത്ത് ഒരു വീട് പണിത് കിട്ടുക എന്നത് ദുഷ്കരവും കൂടി ആണ്.പണമുണ്ടെങ്കിലും പണിക്കാരെ കിട്ടാത്ത അവസ്ഥ.പണിക്കാര്‍ ഉണ്ടാകുമ്പോള്‍ സാധനം കിട്ടാത്ത അവസ്ഥ.രണ്ടും ഉണ്ടാകുമ്പോള്‍ പണം ഇല്ലാത്ത അവസ്ഥ.ദൈവത്തിന് സ്തുതി (അല്‍ഹംദു‌ലില്ലാഹ്).ഈ എല്ലാ അവസ്ഥകളേയും തരണം ചെയ്തു കൊണ്ട് എന്റെ വീടിന്റെ പണി 95% തീര്‍ന്നു.

ഈ സംഗതി ഞാന്‍ ബ്ലോഗില്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ടാകും.മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പുതിയ വീടില്‍ താമസമാക്കി - കഞ്ഞി കാച്ചിക്കൊണ്ട്.അതെ പാലുകാച്ചല്‍ മാറ്റി ശശിയേട്ടന്‍ ഉപ്പ് കൂട്ടി ഉണ്ടാക്കിയ അടുപ്പില്‍ കഞ്ഞികാച്ചിക്കൊണ്ട് ആദ്യ ഗൃഹപ്രവേശം.ഏകദേശം ഒരു മാസം മുമ്പ് എന്റെ പ്രീഡിഗ്രി സുഹൃത്തുക്കളെ (ഹോസ്റ്റല്‍ മേറ്റ്സ്) മാത്രം വിളിച്ചുകൊണ്ട് ഒരു ചായ കാച്ചല്‍ പരിപാടിയും കഴിഞ്ഞു.

ഒരു മാസം മുമ്പ് ചില ബ്ലോഗര്‍മാര്‍ക്ക് ഞാന്‍ ഒരു ക്ലൂ നല്‍കിയിരുന്നു , വീണ്ടും ഒരു ബ്ലോഗ് മീറ്റിനെക്കുറിച്ച്.തല്‍ക്കാലം അത് ക്ലൂ ആയി തന്നെ നില്‍ക്കട്ടെ.

ഇന്ന് വീടിന്റെ ഒറിജിനല്‍ കുടിയിരിക്കല്‍ പരിപാടി.ബൂലോകത്തെ പലരും പങ്കെടുക്കാന്‍ റെഡിയായി നില്‍ക്കുന്ന ഈ പരിപാടിയില്‍ പക്ഷേ എന്റെ തൊട്ടടുത്തുള്ള ബ്ലോഗറെ പോലും വിവരം അറിയിച്ചിട്ടില്ല.കാരണം മറ്റൊന്നുമല്ല ഇന്ന് ഞാന്‍ 70 എം എം ചിരി ഫിറ്റ് ചെയ്ത ഒരു വെറും യന്ത്രം മാത്രമായിരിക്കും എന്നതിനാല്‍ ,ആരോടും രണ്ട് വാക്ക് സംസാരിക്കാനോ എന്റെ കുടുംബത്തെ പരിചയപ്പെടുത്താനോ സമയം കിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്.അപ്പോള്‍ ഇന്നത്തേത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ബന്ധുക്കളേയും അയല്‍‌വാസികളേയും മാത്രം വിളിച്ചുകൊണ്ടുള്ള ഒരു പരിപാടിയാക്കി മാറ്റി.

അപ്പോള്‍ ബൂലോകത്ത് മറ്റൊരു സംശയം ഉയരുന്നു. ബൂലോകര്‍ക്കുള്ള പായസം കാച്ചല്‍ എന്ന് ? അതെ, അതിനുള്ള ചര്‍ച്ച ഉടന്‍ തുടങ്ങട്ടെ.മൂന്നാം കേരള ബ്ലോഗ് മീറ്റ് അരീക്കോട് ആകട്ടെ.നീട്ടിപ്പിടിച്ചു കൊണ്ട് ഒരു ഡേറ്റ് ഇപ്പോഴേ അലോചിക്കാം.അതായത് ഏപ്രില്‍/മേയ്.

അയ്യോ, അടുക്കളയില്‍ നിന്നും ചോദ്യ ശരം.ഇത് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹൌസ് വാമിംഗ് ആണോ എന്ന്.ഗിന്നസ് ബുക്ക് കാരെ അറിയിക്കണം പോലും.

ഏതായാലും ബൂലോകരുടെ മുഴുവന്‍ അനുഗ്രഹാശിസ്സുകളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ -

Saturday, January 01, 2011

ഒരു എന്‍.എസ്.എസ് ക്യാമ്പിന്റെ ബാക്കി പത്രം

ഈ കുറിപ്പിലൂടെ ഞാനും എന്റെ എന്‍.എസ്.എസ് കുടുംബാംഗങ്ങളും അനുഭവിച്ച വേദന എത്രത്തോളം പ്രതിഫലിപ്പിക്കാന്‍ കഴിയും എന്നറിയില്ല.എങ്കിലും ആ നിമിഷങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാതെ നിര്‍വ്വാഹമില്ല.

കഴിഞ്ഞ 23-ആം തീയതി തലയാട് ആരംഭിച്ച ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ക്യാമ്പ് 30 ആം തീയതി രാവിലെ സമാപിച്ചു.ക്യാമ്പിന് പോകുന്നതിന് മുമ്പ് കോളേജില്‍ വച്ച് നടന്ന ഓറിയന്റേഷന്‍ ക്യാമ്പില്‍ മുന്‍ ക്യാപ്റ്റന്‍ യാസര്‍ പറഞ്ഞിരുന്നു, ക്യാമ്പ് കഴിഞ്ഞ് പോരുമ്പോള്‍ ഓരോരുത്തരും കരയുന്ന അവസ്ഥയിലെത്തണം. എങ്കിലേ ക്യാമ്പിന്റെ വിജയം അളക്കാന്‍ സാധിക്കൂ.

29-ആം തീയതി രാത്രി അവസാന പ്രോഗ്രാം കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ വെള്ളം പൊടിയുന്നത് ഞാന്‍ അറിഞ്ഞു.എന്റെ എന്‍.എസ്.എസ് മക്കളില്‍ ചിലര്‍ അത് കണ്ട് എന്നെ ആശ്വസിപ്പിക്കാന്‍ എത്തിയെങ്കിലും എന്റെ കണ്ണ് അതിനനുവദിച്ചില്ല.കണ്ണീര്‍കണങ്ങള്‍ കുത്തിയൊഴുകി.അന്ന് രാത്രി നാട്ടുകാര്‍ ഞങ്ങള്‍ക്കായി ഒരുക്കിയ ഡിന്നറില്‍ എനിക്ക് ഒരു താല്പര്യവും തോന്നിയില്ല.ഞാന്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ട് എന്റെ പ്രിയ മക്കളില്‍ ചിലരും ഇരുപ്പ് തുടങ്ങി.അവസാനം ഞാന്‍ ഭക്ഷണം വാങ്ങി.ചുറ്റുമിരുന്ന നാട്ടുകാരടക്കമുള്ള എണ്‍പതോളം പേരുടേയും പ്ലേറ്റില്‍ ഓരൊ ചെറുപിടി വറ്റ് വച്ച് കൊടുത്തു.എന്റെ മക്കള്‍ പ്രസാദം വാങ്ങുന്ന പോലെ ഭവ്യതയോടെ അത് വാങിയപ്പോള്‍ എന്റെ കണ്ണ് വീണ്ടും സജലങ്ങളായി.

പിറ്റേന്ന് രാവിലെ ഔപചാരിക വിടവാങ്ങലിനായി ഞങ്ങള്‍ വീണ്ടും ഒത്ത് കൂടി.കഴിഞ്ഞ ഏഴു ദിവസവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നാട്ടുകാരായ സിദ്ദീക്ക്ക,പ്രസാദേട്ടന്‍,കുമാരേട്ടന്‍,രാജുവേട്ടന്‍,ബിജു എന്നിവരും അപ്പോള്‍ സന്നിഹിതരായിരുന്നു.സിദ്ദീക്ക്ക പ്രസംഗിച്ചപ്പോള്‍ തന്നെ സ്വാഗത സംഘം കണ്‍‌വീനര്‍ കൂടിയായ പ്രസാദേട്ടന്‍ എന്നോട് പറഞ്ഞു.”മാഷെ ,ഈ സംസാരം മാത്രം മതി”

“അല്ല, പ്രസാദേട്ടന്‍ എന്തെങ്കിലും പറയണം “ ഞാന്‍ നിര്‍ബന്ധിച്ചു.എന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസാദേട്ടന്‍ എണീറ്റ് നിന്ന് എന്തോ സംസാരിക്കാന്‍ തുടങ്ങിയതും പുറത്തേക്ക് തിരക്കിട്ട് ഇറങ്ങിയതും ഒരുമിച്ചായിരുന്നു.വല്ല അര്‍ജന്റ് ഫോണും വന്നതാകും എന്ന് കരുതി നിന്ന ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ പ്രസാദേട്ടന്റെ കണ്ണില്‍ നിന്ന് വെള്ളം കുടുകുടെ ഒഴുകുന്നു.പ്രസാദേട്ടന്‍ പിന്നീട് ആ സദസ്സിലേക്ക് കയറാന്‍ പോലും കൂട്ടാക്കിയില്ല.പ്രസാദേട്ടനെ കെട്ടിപ്പിടിച്ച് ഞാനും കരഞ്ഞു.

തിരിച്ച് സദസ്സില്‍ എത്തിയപ്പോള്‍ എന്റെ മക്കളേല്ലാം കരയുന്നു.പ്രസംഗിക്കുന്നവരും കണ്ഠമിടറി വാക്കുകള്‍ മുറിയുന്നു.ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച ചേച്ചി സ്കൂളിന്റെ ഒരു തൂണില്‍ ചാരി നിന്ന് കരയുന്നു.ആര്‍ക്കും ആരെയും സമാധാനപ്പെടുത്താന്‍ കഴിയാത്ത വല്ലാത്ത ഒരു അവസ്ഥ.പക്ഷേ വിടപറയുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.

പത്തര മണിയോടെ ഞങ്ങള്‍ തലയാടിനോട് യാത്ര പറഞ്ഞു.നിറഞ്ഞ കണ്ണുകളോടെ നാട്ടുകാര്‍ ഞങ്ങളെ കൈവീശി യാത്രയാക്കി.വെറും ഒരാഴ്ചയിലെ പരിചയം ഒരു നൂറ്റാണ്ടിന്റെ പരിചയം പോലെ ദൃഢമായി കഴിഞ്ഞിരുന്നു.

വൈകിട്ട് വീട്ടിലെത്തിയ എനിക്ക് നാട്ടുകാരില്‍ നിന്നും കുട്ടികളില്‍ നിന്നും തുരു തുരാ ഫോണുകള്‍.എല്ലാവരുടേയും ധ്വനി ഒന്ന് മാത്രം - “ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ , എല്ലാവരേയും ഒന്നു കൂടി കാണാന്‍ മോഹം..”.അതെ വളരെ വിജയകരമായി ക്യാമ്പ് സമാപിച്ചു , പക്ഷേ അവസാന ദിനം എല്ലാവര്‍ക്കും ദു:ഖം മാത്രം ബാക്കിയായി.

വാല്‍: ഒത്തുകൂടുമ്പോള്‍ ഒരു വിടവാങ്ങല്‍ കൂടി വരാനുണ്ട് എന്ന് മുന്‍‌കൂട്ടി കാണുക.