Pages

Thursday, September 23, 2010

സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍

മനുഷ്യന്‍ എന്ന സാമൂഹ്യ ജീവി സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തികളെക്കുറിച്ച് നാം നിരവധി തവണ കേട്ടിട്ടുണ്ട്.പത്രത്താളുകളിലും മാധ്യമങ്ങളിലും വലിയ കോളത്തില്‍ വാര്‍ത്തകളായി അവ ഇടം പിടിക്കാറുമുണ്ട്.പലപ്പോഴും അവ വായിക്കാനും കേള്‍ക്കാനുമാണ് ഒരു സാധാരണ വായനക്കാരന്റെ അല്ലെങ്കില്‍ പ്രേക്ഷകന്റെ മനസ്സ് ആഗ്രഹിക്കുന്നതും.നമ്മുടെ മനസ്സും അത്തരത്തില്‍ മാറിയതു കൊണ്ടല്ലേ ഇങ്ങനെ ഒരു ആഗ്രഹം നമ്മില്‍ ജനിച്ചത് എന്ന് വെറുതെ ചിന്തിച്ചുപോകുന്നു.

എന്നാല്‍ ഇതേ പോലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവന സന്നദ്ധരായ അനേകം യുവതീ യുവാക്കളും മറ്റുള്ളവരും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കുന്നു.ഇക്കഴിഞ്ഞ ദിവസം എന്റെ നാട്ടില്‍ തന്നെ ഒരു സംഭവമുണ്ടായി.

വഴിയരികില്‍ അവശനായി കിടന്ന ഒരു അജ്ഞാതനെ ആശുപത്രിയില്‍ എത്തിക്കാന്‍ മാലാഖ പോലെ രണ്ടു യുവാക്കള്‍ പ്രത്യക്ഷപ്പെട്ടു.തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും അവിടെ ലഭിച്ചേക്കാവുന്ന പരിഗണനയും ചികിത്സയും മനസ്സിലാക്കിയിട്ടായിരിക്കാം അവര്‍ ഈ രോഗിയെ ഞങ്ങളുടെ നാട്ടിലെ പ്രൈവറ്റ് ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രോഗിയുടെ നില അല്പം വഷളായതിനാല്‍ അവിടെ നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.ഈ യുവാക്കള്‍ രോഗിയെയും കൊണ്ട് മഞ്ചേരിയിലേക്ക് കുതിച്ചു.രോഗിക്ക് നിര്‍ദ്ദേശിച്ച സ്കാനിംഗ് അടക്കമുള്ള ചികിത്സകള്‍ യുവാക്കള്‍ സ്വന്തം പണം എടുത്ത് നടത്തി.പക്ഷേ വിധിക്ക് കീഴടങ്ങാനായിരുന്നു രോഗിയുടെ യോഗം.അദ്ദേഹം മരിച്ചു.

ഇവിടേയും ഈ യുവാക്കള്‍ ആ രോഗിയെ കൈവെടിഞ്ഞില്ല.അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കാന്‍ വേണ്ടി ഈ രോഗി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലം അന്വേഷിച്ച് കണ്ടെത്തി അവിടെ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചു.അങ്ങനെ തന്മിഴ്‌നാടില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

ഗ്രാമീണരായ ഈ യുവാക്കള്‍ക്ക് ചെലവായ മുഴുവന്‍ സംഖ്യയും നല്‍കാന്‍ അരീക്കോട്‌ പോലീസ് സന്നദ്ധമായെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല.എന്നിരുന്നാലും ഒരു പൊതുചടങ്ങിലൂടെ അവരെ ആദരിക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നു എന്നറിയുന്നു.ഇത്രയും മാതൃകാപരമായ സേവനം കാഴ്ച വച്ച ആ യുവാക്കളുടെ വാര്‍ത്ത നാം എത്ര പേര്‍ അറിഞ്ഞു?

നാളെ സെപ്തംബര്‍ 24.സ്കൂളിലൂടേയും കോളേജുകളിലൂടെയും സാമൂഹ്യസേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍ .എസ്.എസ്) സ്ഥപകദിനം.മാസത്തില്‍ ഒരു സാമൂഹ്യസേവനമെങ്കിലും ഞാന്‍ ചെയ്യും എന്ന് പ്രതിജ്ഞ എടുക്കാനും പാലിക്കാനും നമ്മില്‍ എത്രപേര്‍ തയ്യാറാകും?

Saturday, September 18, 2010

ഒരു വാര്‍ത്തയും ഞാനും.

"വായ്‌പാറപ്പടി ജി.എല്‍.പി സ്കൂളില്‍ പിറന്നാള്‍ മരം പദ്ധതിക്ക് തുടക്കം”.

മഞ്ചേരി: ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി വായ്‌പാറപ്പടി ജി.എല്‍.പി സ്കൂളില്‍ മരം നടല്‍ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ അവരുടെ പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ പരിസരത്തോ പൊതുസ്ഥലങ്ങളിലോ സ്കൂള്‍ പരിസരത്തോ വീറ്റുമുറ്റത്തോ ഒരു മരം നടുക എന്നതാണ് പദ്ധതി

ഇന്ന് മാധ്യമം ദിനപത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്.സത്യത്തില്‍ പ്രസ്തുത വാര്‍ത്ത എന്നെ വല്ലാതെ ആകര്‍ഷിച്ചു. പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ചെയ്തുകൊണ്ടിരിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹം ഉള്ളതിനാല്‍ പരിസ്ഥിതി സംബന്ധമായുള്ള വാര്‍ത്തകളും മറ്റും ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു.ഒപ്പം സുഹൃത്തുക്കളേയും ബന്ധുക്കളേയും ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു ഉപദേശം ഇതാ ഇവിടേയും.എന്റ മനസ്സില്‍ ഉദിച്ച പ്രസ്തുത ഐഡിയ ഈ വൈകിയ നിമിഷമെങ്കിലും അല്പം കുട്ടികള്‍ പ്രാവര്‍ത്തികമാക്കിയെങ്കില്‍ തീര്‍ച്ചയായും ഭാവിയില്‍ ആ മാതൃക കൂടുതല്‍ മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തും എന്നാണ് എന്റെ പ്രതീക്ഷ.

വരൂ , നമുക്ക് ഭൂമിക്ക് വേണ്ടി ഇതുപോലെ എന്തെങ്കിലുമൊക്കെ ഇനിയും ചെയ്യാം.

Thursday, September 09, 2010

സ്നേഹത്തിന്റെ ഈദ്.

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി വീണ്ടും ഒരു ഈദുല്‍ഫിത്‌ര്‍ വന്നെത്തി.ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയുമായി മുസ്ലിം സഹോദരങ്ങള്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചു.വാനില്‍ പ്രത്യക്ഷപ്പെട്ട പൊന്നമ്പിളിക്കല ഓരോ മുസല്‍മാന്റേയും ഹൃദയത്തില്‍ സന്തോഷപൂത്തിരി കത്തിച്ചു.

പക്ഷേ മുസ്ലിം സമുദായം നാളെ ഈദ്ഗാഹിലേക്കും പള്ളിയിലേക്കും നീങ്ങുമ്പോള്‍ ഈദിന്റെ യഥാ‍ര്‍ത്ഥ സന്ദേശത്തില്‍ നിന്നും ഒരു വിഭാഗം ആള്‍ക്കാര്‍ എങ്കിലും വ്യതിചലിച്ചോ എന്ന് ന്യായമായും സംശയിക്കുന്നു.മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ ഒരു കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടി എടുത്ത കിരാതനടപടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പശ്ചാതലത്തിലാണ് ഇത്തവണ ഈദ് കടന്നുവരുന്നത്. കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ) തന്നെ ഉപദ്രവിച്ച , കല്ലെറിഞ്ഞ തബൂക്ക് നിവാസികള്‍ക്ക് വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ത്ഥിച്ചത് ‘അവര്‍ക്ക് പൊറുത്ത് കൊടുക്കേണമേ , അവര്‍ അറിവില്ലാതെ ചെയ്തു പോയതാണ് എന്നായിരുന്നു’.ആ മുഹമ്മദ് നബി(സ)യുടെ അനുയായികളായ നാം രാജാവിനേക്കാളും വലിയ രാജഭക്തി കാണിക്കേണ്ടതില്ലായിരുന്നു.

അതിനിടക്കാണ് ഭീഷണി രൂപത്തിലുള്ള മറ്റൊരു ഇ-മെയിലിന്റെ പ്രസരണം നടക്കുന്നത്.ഈദ്ഗാഹുകള്‍ ചോരക്കളമാക്കും എന്നു ധ്വനിക്കുന്ന പ്രസ്തുത ഇ-മെയിലുകള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തീര്‍ത്തും കലുഷിതമാക്കും എന്ന് തീര്‍ച്ച.ഈ ഇ-മെയില്‍ മുതലെടുത്ത് ഏതെങ്കിലും സാമൂഹ്യ ദ്രോഹികള്‍ നാളെ ഏതെങ്കിലും പള്ളിയിലോ ഈദ് ഗാഹിലോ അക്രമം പ്രവര്‍ത്തിച്ചാല്‍ അതിന്റെ അന്തിമ ഉത്തരവാദിത്വം ആര്‍ ഏറ്റെടുക്കും? സമുദായത്തെ മുഴുവന്‍ ഭീതിയിലാക്കുന്ന രൂപത്തിലുള്ള ഒരു അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിരുന്നില്ല എന്ന് വ്യക്തം.

ഒരു മുസല്‍മാന്‍ എന്ന നിലയില്‍ ഈ സംഭവങ്ങള്‍ എനിക്ക് ഒട്ടും അനുകൂലിക്കാന്‍ കഴിയുന്നില്ല.ഒരു നാട്ടില്‍ നിയമവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.നിയമം കയ്യിലെടുത്ത് സമൂഹഭദ്രതക്കും ഐക്യത്തിനും തുരങ്കം വയ്കുന്നവരെ പിന്താങ്ങാന്‍ പാടില്ല.അത്തരം ശക്തികള്‍ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. ഈ ഈദ് ദിനത്തില്‍ അതിന്റെ യഥാര്‍ത്ഥ സന്ദേശമായി നമുക്ക് സര്‍വ്വമത സാഹോദര്യവും ഐക്യവും ഉയര്‍ത്തി്പ്പിടിക്കാം.കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)കാണിച്ചു തന്ന വഴി മാത്രം പിന്തുടരാം.

എല്ലാ ബൂലോകര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.

Saturday, September 04, 2010

കള്ളം പറയാനും മൊബൈല്‍ ഫോണ്‍ !

മൊബൈല്‍ ഫോണ്‍ എന്തിനൊക്കെ ഉപയോഗിക്കാം എന്നതിലുപരി എന്തിനൊക്കെ പറ്റില്ല എന്ന് ചോദിക്കുന്നതാണ് നല്ലത് എന്നതാണ് ടെക്നോളജിയുടെ പോക്ക് നമ്മെ എത്തിച്ചിരിക്കുന്ന അവസ്ഥ.പക്ഷേ ഇന്ന് യാത്രയില്‍ എനിക്കനുഭവപ്പെട്ട ഒരു സംഗതി ഇവിടെ പങ്കു വയ്ക്കാതെ നിര്‍വ്വാഹമില്ല.

ഞാന്‍ കോളേജിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്.എന്റെ സഹ സീറ്റുകാരനും കോഴിക്കോട്ടേക്കാണ്.സാധാരണ ഗതിയില്‍ യാത്രയില്‍ ഉറങ്ങാറുള്ളതിനാല്‍ ഞാന്‍ അദ്ദേഹത്തെ സംസാരത്തിലൂടെ മുഷിപ്പിച്ചില്ല.ബസ് ഊര്‍ക്കടവ് കഴിഞ്ഞ് അല്പം മുന്നോട്ട് എത്തിയതേയുള്ളൂ.അദ്ദേഹം ആര്‍ക്കോ ഫോണ്‍ ചെയ്തു.കോഴിക്കോട്ട് കാത്തുനില്‍ക്കുന്ന ആര്‍ക്കോ അല്ലെങ്കില്‍ കോഴിക്കോട്ടേക്ക് വരുന്ന ആര്‍ക്കോ ആണ് ആ ഫോണ്‍ എന്ന് സംസാരത്തില്‍ എനിക്ക് മനസ്സിലായി.പെരുവയലില്‍ പോലും ബസ് എത്തിയിട്ടില്ലായിരുന്നു.ആ സമയത്ത് അദ്ദേഹം ഫോണിലൂടെ പറഞ്ഞത് ഞാന്‍ കുറ്റിക്കാട്ടൂരില്‍ എത്തി എന്ന്!യഥാര്‍ത്ഥത്തില്‍ കുറ്റിക്കാട്ടൂരിലേക്ക് ഇനിയും ഒരു ഏഴോ എട്ടോ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു!അത് ഒരു ദൂരമല്ലായിരിക്കാം, എങ്കിലും കാത്തു നില്‍ക്കുന്ന ഒരു സുഹൃത്തിനെ സമാധാനിപ്പിക്കാ‍നാണോ ഇത്തരം ഒരു കള്ളം ചൊല്ലിയത്?

ബസ് വീണ്ടും സഞ്ചരിച്ച് സുഹൃത്ത് പറഞ്ഞ കുറ്റിക്കാട്ടൂരില്‍ എത്തി.അപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ ചെയ്യുന്നു. “ഞാനിതാ ചേവായൂരില്‍ എത്തി!!”.ചേവായൂരിലേക്ക് എത്താന്‍ നേരത്തെ പറഞ്ഞ പോലെ അഞ്ചോ ആറോ കിലോമീറ്റര്‍ ഇനിയും യാത്ര ചെയ്യേണ്ടിയിരുന്നു.അപ്പോള്‍ ഇദ്ദേഹവും കള്ളം ചൊല്ലിയത് എന്തിന് വേണ്ടി?

പൊതുവെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രവണത കൂടി വരുന്നോ എന്നൊരു സംശയം ഉണരുന്നു.”ഞാനിതാ ഇപ്പോ എത്തി” എന്ന് ഫോണിലൂടെ മറുപടി തരുന്നയാള്‍ എത്തുന്നത് അര മണിക്കൂറോ മുക്കാല്‍ മണിക്കൂറോ കഴിഞ്ഞാണ്.അപ്പോള്‍ നുണ പറയാനുള്ള പ്രവണത ഉണ്ടാക്കുന്ന ഒരു ഉപകരണമായും മൊബൈല്‍ ഫോണ്‍ മാറുന്നോ എന്ന് ഒരു ചിന്ത ഉയരുന്നു.തമാശയായി പോലും കള്ളം പറയരുത് എന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു. നിങ്ങള്‍ എന്തു പറയുന്നു?