Pages

Saturday, July 31, 2010

നാം ബഹുമാനിതരാകുന്ന വഴികള്‍.

ഇന്നലെ കോളേജില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി.ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഒരു ആന്റിറാഗിംഗ് മീറ്റിംഗ് എഡുസാറ്റ് വഴി പ്രക്ഷേപണം ചെയ്യുന്നത് വീക്ഷിക്കാന്‍ എഡുസാറ്റ് റൂം സെറ്റ് ചെയ്യാന്‍ നിന്നതിനാലാണ് അല്പം വൈകിയത്.എങ്കിലും സംഗതി വൃത്തിയായി ചെയ്തു എന്ന ചാരിതാര്‍ഥ്യം ഈ വൈകലിനെപറ്റിയുള്ള വേവലാതി ഇല്ലാതാക്കി.

പാളയം സ്റ്റാന്റില്‍ എത്തിയപ്പോള്‍ സമയം അഞ്ചര ആയിരുന്നു.നാട്ടിലേക്ക് 5:50 നുള്ള “കൊളക്കാടന്‍” എന്ന ബസ്സിന് കയറാം എന്ന് കരുതി.ബസ് സ്റ്റാന്റില്‍ എത്തിയിരുന്നില്ല.അതിനാല്‍ ഞാന്‍ പള്ളിയില്‍ പോയി അസര്‍ നമസ്കരിച്ചു.ബസ്സില്‍ കയറി സീറ്റ് ബുക്ക് ചെയ്ത് നമസ്കരിക്കാന്‍ പോകാറാണ് സ്ഥിരം പരിപാടി.പക്ഷേ ഇന്ന് നേരം വൈകിയതിനാലും ബസ്സ് മാറിയതിനാലും സീറ്റ് ബുക്കിംഗ് ആവശ്യം വരില്ല എന്ന് ധരിച്ചു.

നമസ്കാരം കഴിഞ്ഞ് തിരിച്ച് ഞാന്‍ സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു.ബസ്സ് സീറ്റ് മുഴുവനായി ആള്‍്‍ക്കാര്‍ ഇരുന്നു കഴിഞ്ഞു.ഡ്രൈവറുടെ സീറ്റിന് പിന്നില്‍ അധികമാരുടേയും ശ്രദ്ധയില്‍ പെടാത്ത ആ സീറ്റിലും മൂന്ന് പേര്‍!ഡ്രൈവറുടെ എതിര്‍ ഭാഗത്ത് ലേഡീസ് എന്നെഴുതിയ ബോക്സ് സീറ്റിലും നാല് പേര്‍.ഇനി അങ്ങോട്ട് അടുക്കാതിരിക്കുന്നതാകും ഭേദം എന്ന് മനസ്സില്‍ തോന്നിയെങ്കിലും ബസ്സിലേക്ക് ഒന്ന് കൂടി നോക്കി.കുറേ പേര്‍ ഉള്ളില്‍ നില്‍പ്പും തുടങ്ങിയിട്ടുണ്ട്!

തല്‍ക്കാലം “കൊളക്കാടനെ” പാട്ടിന് വിട്ട് അടുത്ത ബസ് എപ്പോഴാണോ അപ്പോള്‍ കയറാം എന്ന് മനസ്സില്‍ തീരുമാനിച്ച് ഞാന്‍ ബസ്സിന്റെ പിന്‍ഡോറിന്റെ അടുത്തെത്തി.ഉള്ളിലേക്ക് ഒന്ന് എത്തിനോക്കാന്‍ പോലും മനസ്സു വരാത്തതിനാല്‍ ഞാന്‍ മൊബൈല്‍ റിംഗ് ചെയ്യാതെ തന്നെ ചെവിയിലേക്ക് പിടിച്ചുകൊണ്ട് ബസ്സിന്റെ പിന്നിലേക്ക് മാറി നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു വിളി ഞാന്‍ കേട്ടു.”ആബിദേ...”

ബസ്സിനകത്ത് നിന്ന് തന്നെയായിരുന്നു ആ വിളി.ഞാന്‍ അങ്ങോട്ട് നോക്കി.”വാ ഇവിടെ ഇതാ ഇത്തിരി സ്ഥലമുണ്ട്”
പിന്‍സ്സീറ്റിലിരിക്കുന്ന അദ്ദേഹത്തെ ഞാന്‍ ഒന്നുകൂടി നോക്കി.1984-ല്‍ ഒരു സമ്മര്‍ വെക്കേഷന്‍ ക്യാമ്പില്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ വന്ന വ്യക്തി!

അദ്ദേഹം നീങ്ങി തന്ന ഒഴിവില്‍ ഞാനും കൂടി ബസ്സില്‍ സീറ്റുറപ്പിച്ചു.അദ്ദേഹം എന്നെ ഇത്ര കൃത്യമായി ഓര്‍മ്മിച്ചു വയ്ക്കാന്‍ കാരണം മറ്റൊന്നായിരുന്നു. മരിച്ചുപോയ എന്റെ ബാപ്പയുടെ വിദ്യാര്‍ഥി ആയിരുന്നു അദ്ദേഹം.അന്നത്തെ ക്യാമ്പിന് ശേഷം പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുമുണ്ട്.സംസാരത്തിനിടക്ക് ബാപ്പയെ ആ വിദ്യാര്‍ഥി സ്നേഹപൂര്‍വ്വം അനുസ്മരിച്ചപ്പോള്‍ അങ്ങനെയൊരു പിതാവിന്റെ പുത്രനായതില്‍ എനിക്ക് അഭിമാനം തോന്നി.

പാഠം‍:നമ്മുടെ പ്രവൃത്തി നമ്മെ അനശ്വരനാക്കുന്നു.ഒപ്പം നമ്മുടെ സന്താനങ്ങളെ ബഹുമാനിതരുമാക്കുന്നു.

Saturday, July 24, 2010

അങ്ങനെ അതും സംഭവിച്ചു!

അങ്ങനെ അതും സംഭവിച്ചു! ഇക്കഴിഞ്ഞ ഇരുപത്തിഒന്നാം തീയതി നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗികമായി ഞാന്‍ ഈ എന്‍.എസ്.എസ് യൂണിറ്റിന്റെ കോര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റു.പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന അസ്‌ലം സാര്‍ സ്ഥലം മാറ്റം കിട്ടി പോയ ഒഴിവിലേക്കാണ് ഞാന്‍ നിയമിതനായത്.

എന്‍.എസ്.എസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുമായി നേരത്തെ സഹകരിച്ചു വരുന്ന എനിക്ക് ഈ നിയമനം ഒരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ ധൈര്യം കിട്ടിയത് മുന്‍ എന്‍.എസ്.എസ് പരിചയമാണ്. എന്റെ കോളേജ് ജീവിതത്തില്‍ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അതിന്റെ മാധുര്യം ആവോളം നുകര്‍ന്നതിനാല്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.

ധാരാളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ഒരു എന്‍.എസ്.എസ് യൂണിറ്റ് എന്ന നിലയിലും ഈ യൂണിറ്റുമായി സഹകരിക്കാന്‍ എനിക്ക് അതീവ താല്പര്യമുണ്ടായിരുന്നു.കോര്‍ഡിനേറ്റര്‍ ആയതോടെ ഇനി ഈ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുക എന്ന ദൌത്യം കൂടി ഞാന്‍ ഏറ്റെടുക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും പുതിയ ചില പ്രവര്‍ത്തനങ്ങളും ആണ് എന്റെ പദ്ധതിയില്‍ ഉള്ളത്.

ബൂലോകത്തെ നിലവിലുള്ളതും മുന്‍ പരിചയമൂള്ളവരുമായ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരുടേയും എല്ലാ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ അവസരത്തില്‍ സ്വാഗതം ചെയ്യുന്നു.

Friday, July 16, 2010

ദൈവത്തിന്റെ സുകൃതികള്‍

ശശിയേട്ടനെപറ്റി ഞാന്‍ മുമ്പ് ഇവിടെ പറഞ്ഞിരുന്നു.മൂന്നാഴ്ച മുമ്പ് എട്ടുമണിക്ക് മുമ്പ് തന്നെ ശശിയേട്ടന്‍ എന്റെ വീടിന് തൊട്ടടുത്തുള്ള പണിസ്ഥലത്തെത്തി.അല്ലെങ്കിലും തന്റെ പണിക്കാരെക്കാളും മുമ്പ് ശശിയേട്ടന്‍ എന്നും പണിക്കെത്തിയിരിക്കും.ഞാന്‍ എന്തോ ആവശ്യത്തിനായി എന്റെ പുതിയ വീടിന്റെ അടുത്ത് എത്തിയപ്പോഴാണ് ശശിയേട്ടനെ കണ്ടത്.

“എന്താ ശശിയേട്ടാ...ഇന്ന് നേരത്തെ...” ഞാന്‍ വെറുതെ ചോദിച്ചു.

“കിണര്‍ പണിക്ക് ഇന്ന് ആള്‍ക്കാര്‍ വരും...എന്റെ ചെങ്ങാതിമാര്‍ ആരും ഇന്ന് പണിക്ക് ഇല്ലതാനും.അപ്പോ പിന്നെ ഞാന്‍ തന്നെ അങ്ങ് നേരിട്ട് ചെയ്യാം എന്ന് കരുതി...”

“എന്ത് പണിയാ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?”

“കിണറ്റില്‍ നിന്ന് അവര്‍ ചണ്ടിയും വെള്ളവും ബക്കറ്റില്‍ ആക്കും.അത് വലിച്ചു കയറ്റണം..”

“ങേ! സുഖമില്ലാത്ത നിങ്ങളോ?”

“അത് നോക്കിയിട്ട് നടക്കൂല മാഷേ.മറ്റെവിടെയോ പണിക്ക് പോകേണ്ട ആള്‍ക്കാര്‍ ഇവിടെ വന്നിട്ട് എന്റെ പണിക്കാര്‍ വന്നില്ല എന്ന കാരണത്താല്‍ ഇവരെ തിരിച്ചയക്കാന്‍ പറ്റോ?”

“അത് ശരിയാ...എന്നാലും”

“ഇല്ല.എനിക്കത് ഒരു പ്രശ്നമേ അല്ല.”

അല്പ സമയത്തിനകം കിണര്‍ പണിക്കാര്‍ എത്തി.ശശിയേട്ടന്‍ ഓടി നടന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു.അവരിലൊരാള്‍ കിണറിലിറങ്ങി വെള്ളം കോരി ബക്കറ്റില്‍ ഒഴിച്ചു കൊടുത്തു.ശശിയേട്ടന്‍ തന്നെ അത് വലിച്ചു കയറ്റി.അപ്പോഴേക്കും ആ സ്ഥലത്തിന്റെ ഉടമ എത്തി.അദ്ദേഹവും ശശിയേട്ടനെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചെങ്കിലും നടന്നില്ല.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പെണ്‍കുട്ടിയും ആണ്‍‌കുട്ടിയും അവിടെ എത്തി.

“ഇവരാരാ ശശിയേട്ടാ...?”

“എന്റെ മക്കളാ...മോള്‍ക്ക് ഇന്ന് പ്ലസ് വണ്‍ അഡ്മിഷന്‍ ഉണ്ട്..”

“എപ്പോള്‍ ?”

“ഇന്ന് പത്ത് മണിക്ക്...“

“എന്നിട്ട് ഇപ്പോള്‍ തന്നെ സമയം പത്തര കഴിഞല്ല്ലോ...എവിടെയാ അഡ്മിഷന്‍?”

“കിഴുപറമ്പ് സ്കൂളില്‍..”

“ങേ...എന്നാല്‍ വേഗം പൊയ്ക്കോളൂ...അങ്ങോട്ട് എത്താന്‍ തന്നെ ഒരു മണിക്കൂര്‍ പിടിക്കും”

“ആ ഇതൊന്ന് കഴിഞോട്ടെ...”

തന്റെ മകളുടെ അഡ്മിഷന്‍ നഷ്ടപ്പെടും എന്ന ചിന്ത പോലും ശശിയേട്ടനെ അലട്ടിയില്ല.അവസാനം പതിനൊന്നര കഴിഞ്ഞ് ശശിയേട്ടന്‍ പോകുമ്പോള്‍ ഞാന്‍ ഒരു സംഖ്യ അദ്ദേഹത്തെ ഏല്പിച്ച് പറഞ്ഞു “ഇത് പിടിച്ചോളൂ...അഡ്മിഷന് പോകുന്നതല്ലേ...ആവശ്യന്ം വരും...”


ശശിയേട്ടന്‍ അത് വാങ്ങാന്‍ മടിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു.അന്ന് വൈകുന്നേരം ശശിയേട്ടന്‍ എന്നെത്തേടി വീണ്ടും വന്നു.ഞാന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ പിറ്റേന്ന് കാലത്ത് വീണ്ടും വന്നു.

“മാഷേ...ഇന്നലെ മാഷ് ആ സംഖ്യ തന്നതു കൊണ്ട് എന്റെ മോള്‍ക്ക് അഡ്മിഷന്‍ കിട്ടി.എന്റെ കയ്യില്‍ ആകെ .....രൂപയേ ഉണ്ടായിരുന്നുള്ളൂ.സ്കൂളില്‍ അഡ്മിഷന്‍ സമയത്ത് ...... രൂപ ആയി.മാഷ് തന്ന സംഖ്യ വലിയ ഉപകാരമായി...”

എന്റെ കണ്ണ് അന്നേരം നിറഞ്ഞു.എങ്കിലും ഞാന്‍ പറഞ്ഞു “നല്ല മനുഷ്യരെ ദൈവം ഒരിക്കലും കൈവിടില്ല ശശിയേട്ടാ...”

Friday, July 09, 2010

ദൈവത്തിന് സ്തുതി.

എന്റെ വീടുപണി ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.താഴെ നിലയില്‍ മാര്‍ബിള്‍ വിരിക്കുന്ന പണി കഴിഞ്ഞു. മുകള്‍ നിലയില്‍ , കീശ താങ്ങാത്തത് കാരണം ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കും അതിലും ഇമ്മിണി വല്യ വില വെത്യാസവും ഉള്ള മാര്‍ബൊണൈറ്റ് എന്ന സാധനവും നിരത്തികൊണ്ടിരിക്കുന്നു. വേണ്ടാ ആക്രാന്തം കാണിക്കണ്ട, പാലുകാച്ചലിന് ബൂലോകരെ മുഴുവന്‍ ക്ഷണിക്കും.

ഇന്ന് എന്റെ വീട്ടില്‍ പുതിയ ശുദ്ധജലവിതരണ കണക്ഷനും ലഭിച്ചു.അങ്ങനെ സര്‍ക്കാറ് ഭാഗത്ത് നിന്നും ലഭിക്കേണ്ട രണ്ട് സംഗതികള്‍ (വൈദ്യുതിയും ജലവും)വലിയ ബുദ്ധിമുട്ട് ഒന്നും കൂടാതെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

Thursday, July 08, 2010

ഒരു യാത്രാമൊഴിയിലെ സംഭവങ്ങള്‍.

മിനിഞ്ഞാന്ന് ഞാന്‍ തികച്ചും അപ്രതീക്ഷിതമായി, വെറും മൂന്ന് മിനുട്ട് നേരത്തേക്ക് എന്റെ പഴയ കോളേജ് ജീവിതത്തിലേക്ക് തിരിച്ചുപോയി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് വേദിയിലായിരുന്നു സംഭവം.

സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ ഞാന്‍ ആദ്യമായി പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പും പരാമര്‍ശ വിധേയമായിക്കൊണ്ടിരുന്നു.ചടങ്ങില്‍ അവസാനം വരെ പങ്കെടുത്ത സ്റ്റാഫ് പ്രതിനിധി രെന്ന നിലക്കോ അതല്ല എന്നോടുള്ള സ്നേഹം കൊണ്ടോ എല്ലാവരും എന്നെ പൊക്കിപൊക്കി തല ഉത്തരത്തില്‍ മുട്ടിച്ചിരുന്നു.ഈ പൊക്കലിന് ശേഷമാണ് ചില നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ക്യാമ്പിലെ സ്ഥിരം പാട്ടുകാരനും സീനിയറുമായ മുന്‍ഷാദ് പാട്ടു പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം.ഗ്രൂപ്പിനെ കയ്യിലെടുക്കുന്ന അവന്റെ പാട്ടിന് ശേഷം മറ്റൊരു സീനിയര്‍ ആഷിറിന്റെ വക മറ്റൊരു തകര്‍പ്പന്‍ പാട്ട്.അതും കഴിഞപ്പോള്‍ മറ്റു ചില അംഗങ്ങളുടെ വക യാത്രാമൊഴിപ്പാട്ട്.ആകെക്കൂടി സമയം വളരെ വൈകിയിട്ടും സംഗതി ആവേശം മൂത്തുവരുന്ന കാഴ്ച. അതിനിടയില്‍ ആണ് ക്യാപ്റ്റന്‍ മന്‍സൂര്‍ എന്നെ ആശംസ അര്‍പ്പിക്കാന്‍ വിളിച്ചത്. ഉടന്‍ മുന്‍ഷാദ് ഒരു പാട്ട് കൂടി ആവശ്യപ്പെട്ടു.ആഷിര്‍ ‘ചല്‍ത്തേ ചല്‍ത്തേ‘ എന്ന ഗാനം തുടങ്ങിയതും സദസ്സില്‍ നിന്ന് മുന്‍ഷാദ് എണീറ്റ് വന്ന് സപ്പോര്‍ട്ട് പാടി.ഉടന്‍ സീനിയര്‍ ആയ ധനല്‍ദാസും സ്റ്റേജിലെത്തി.ഇതെല്ലാം കണ്ട് കോരിത്തരിച്ച് ഇരുന്ന എന്നെ നോക്കി ആഷിര്‍ വേദിയിലേക്ക് ക്ഷണിച്ചു.ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി.പക്ഷേ പാട്ടിന്റെ രണ്ടാം സ്റ്റാന്‍സ പാടിക്കൊണ്ട് ആഷിര്‍ എന്റെ നേരെ നടന്നു വന്ന് കൈ പിടിച്ച് വേദിയിലേക്ക് കയറ്റി!പിന്നെ ഞാനും ആ മൂവര്‍ സംഘത്തോടൊപ്പം ‘ചല്‍ത്തേ‘ ഏറ്റു പാടി.

കുട്ടികളോടൊപ്പം പാടി അവരിലൊരാളായി ഞാന്‍ ഇരുപത് വര്‍ഷം മുമ്പത്തെ എന്റെ കലാലയ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ കൂടിയ പലരുടേയും മനസ്സിലേക്ക് കൂടി ഞാന്‍ കുടിയേറപ്പെട്ട് കഴിഞ്ഞിരുന്നു എന്ന് എനിക്ക് ഇന്നലെ മുതല്‍ മനസ്സിലായിത്തുടങ്ങി.അംഗീകാരം നല്കേണ്ടിടത്ത് അത് നല്‍കിയും സംഘം ചേരേണ്ടിടത്ത് ചേര്‍ന്നും വിദ്യാര്‍ഥികളെ തൃപ്തിപ്പെടുത്തിയാല്‍ അധ്യാപകനെപറ്റിയുള്ള കുട്ടികളുടെ അഭിപ്രായം എന്നും ഉയര്‍ന്ന് നില്‍ക്കും.മേല്‍ സംഭവം വീക്ഷിച്ച ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും എന്റെ മനസ്സില്‍ നിന്നും ആ രംഗങ്ങള്‍ ഒരിക്കലും മായും എന്ന് എനിക്ക് തോന്നുന്നില്ല.

Saturday, July 03, 2010

ഒരു ഓറിയെന്റേഷന്‍ ക്യാമ്പ്

ജൂണ്‍ 30. എന്റെ പ്രിയ പിതാവ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വര്‍ഷം തികഞ്ഞു.ജീവിതം വരച്ചു കാണിച്ച് തന്ന പിതാവിന്റെ മരണ വാര്‍ഷികദിനത്തില്‍ തന്നെ പിതാവ് എപ്പോഴും ഉപദേശിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഒരു മികച്ക അവസരം എനിക്ക് ലഭിച്ചു.

കോളേജിലെ ഈ വര്‍ഷത്തെ എന്‍.എസ്‍.എസ് യൂണിറ്റിന്റെ എന്‍‌‌രോള്‍മെന്റിനൊടനുബന്ധിച്ച് ഒരു ഓറിയെന്റേഷന്‍ ക്യാമ്പ് നടത്തണം.അതിന്റെ മുഖ്യാതിഥി സാറ് ആയിരിക്കണം എന്ന് ക്യാപ്റ്റന്‍ എന്റെ അരികില്‍ വന്ന് പറയുമ്പോള്‍ ഞാനും സത്യത്തില്‍ ഞെട്ടിപ്പോയി.കാരണം കഴിഞ്ഞ വര്‍ഷം ഒരു മുഴുദിന പരി്പാടിയായി ഇവന്റ് മനേജ്മെന്റ് ടീം നടത്തിയതു ഒരു സായാഹ്ന പരിപാടിയായി കുറക്കുക എന്ന ദൌത്യമാണ് എന്നില്‍ ആദ്യമായി ഏല്‍പ്പിക്കപ്പെട്ടത്.

ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എന്റെ കസിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയില്‍ അയച്ചു - “പൊട്ടത്തിക്കും ഇ-മെയില്‍ ഐഡി,ഇന്റെര്‍നെറ്റ് മയിലാടി”.

ഇന്ന് അര്‍ജന്റീനയുടെ കളി കൂടി കഴിഞ്ഞതോടെ, ഇനി സ്പെയിനും കൂടി തോല്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയും - “വേള്‍ഡ് കപ്പ് മയിലാടി”.

എങ്ങനെ പറയാതിരിക്കും?

നിലവിലുള്ള ചാമ്പ്യന്മാര്‍ ഇറ്റലിയും റണ്ണേഴ്സ് അപ് ഫ്രാന്‍സും ഒന്നാം റൌണ്ടില്‍ തന്നെ പുറത്ത് !

മുന്‍ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനലിസ്റ്റുകളുമായ പോര്‍ചുഗലും രണ്ടാം റൌണ്ടില്‍ പുറത്ത് !!

അഞ്ചുതവണ കപ്പില്‍ മുത്തമിട്ട ബ്രസീലും കപ്പുറപ്പിച്ച് വിമാനമിറങ്ങിയ അര്‍ജന്റീനയും മൂന്നാം റൌണ്ടില്‍ പുറത്ത് !!!

ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!