Pages

Saturday, May 29, 2010

ഞാനും , ഇനി ???

ഇന്നായിരുന്നു എന്റെ നാട്ടിലെ ആ നരകയാതനാ ദിനം!!കൂടുതല്‍ അനുഭവിച്ചില്ലെങ്കിലും രണ്ട് മണിക്കൂര്‍ ഞാനും അതിന്റെ രുചി അറിഞ്ഞു.കൈകുഞ്ഞുങ്ങളേയും കൊണ്ട് സ്ത്രീകളും അവശത പേറുന്ന വൃദ്ധരും യുവത്വം തുളുമ്പുന്ന യുവാക്കളും ഒരു പോലെ ഈ യാതനാദിനത്തിലൂടെ കടന്നു പോയി.അരീക്കോടിലൂടെ മാത്രം കടന്നു പോയ ആ ദിനം ഏത് എന്ന് ആരും അതിര് കടന്ന് ചിന്തിക്കേണ്ട, റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള പെടാപാടിനെ പറ്റിയാണ് ഞാന്‍ സൂചിപ്പിച്ചത്.

എന്റെ പഞ്ചായത്തിലെ മാന്യമഹാജനങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം ഇന്നായിരുന്നു.പല സ്ഥലങ്ങളിലേയും ക്യൂവിനെപറ്റി കേട്ടറിവും സപ്ലൈ ഓഫീസിലെ ക്യൂ നേരിട്ട് കണ്ടും പരിചയമുള്ളതിനാല്‍ നേരത്തെ ഞാന്‍ ചെന്നില്ല.ഉച്ചക്ക് ശേഷം മൂന്ന് മണി കഴിഞ്ഞാണ് ഞാന്‍ സംഭവ സ്ഥലമായ എന്റെ പഴയ സ്കൂളില്‍ എത്തുന്നത്.

രണ്ടാഴ്ച മുമ്പ് വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് വാങ്ങേണ്ടിയിരുന്ന റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷഫോറം ഇന്ന് ഇവിടെ വളരെ കൂളായി വില്‍ക്കപ്പെടുന്നു!രണ്ട് മാസം മുമ്പ് വരെ ഇത് പൂരിപ്പിച്ച് നല്‍കാനും താലൂക്ക് സപ്ലൈ ഓഫീസില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടിയിരുന്നു.അതേതായാലും ഓരൊ പഞ്ചായത്തിലേക്ക് മാറ്റിയത് സ്വാഗതാര്‍ഹം തന്നെ.

നാട്ടിലെ പലര്‍ക്കും എന്നല്ല ഒട്ടുമുക്കാല്‍ പേര്‍ക്കും കാര്‍ഡ് ഇല്ലായിരുന്നു എന്ന സത്യം ഇവിടെ നിന്നും ഗ്രഹിച്ചു.പൌരപ്രമുഖരായവര്‍ പോലും ഇന്ന് ക്യൂ നിന്ന് അപേക്ഷ നല്‍കിയത് കണ്ടപ്പോള്‍ ഒരു റേഷന്‍ കാര്‍ഡ് ഇല്ലാത്ത എന്റെ എല്ലാ ദു:ഖവും തീര്‍ന്നു. തുല്യ ദു:ഖിതരായ ഇത്രയും പേര്‍ ഈ പഞ്ചായത്തില്‍ മാത്രം വസിക്കുമ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം?

പക്ഷേ പൊതുജനങ്ങളെ പൊരി വെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തി, പണ്ട് മാമാങ്കം നടത്തിയ പോലെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പരിപാടി മാറിയേ പറ്റൂ. കാര്യങ്ങള്‍ സുതാര്യവും സ്മൂത്തുമായി നടന്നു പോകാന്‍ ആവശ്യമായ സംഗതികളെപറ്റി ഈ ഓഫീസ് മേധാവികള്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.ഇന്ന് അപേക്ഷാഫോറം ഇവിടെ വിതരണം ചെയ്ത പോലെ അപേക്ഷ അതത് റേഷന്‍ കടകളില്‍ നല്‍കുന്ന ഒരു കാലം വരും എന്ന് പ്രത്യാശിക്കാം.മാത്രമല്ല വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ഇത്തരം പരിപാടികള്‍ നടത്തിയാല്‍ ഈ തിരക്ക് ഒഴിവാക്കാമായിരുന്നു.

Thursday, May 20, 2010

ഇബ്‌ലീസ് വണ്ടി

ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് “ഇബ്‌ലീസ് വണ്ടി” എന്ന നാടകം അരങ്ങേറുന്നു എന്ന് കേട്ട് ഞാനും സമ്മേളനത്തിന് പോയി.അപ്പോള്‍ നേതാവ് ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കുന്ന പോക്കരാക്കയോട്‌ ഞാന്‍ ചോദിച്ചു:

“ പോക്കരാക്കാ...ഇബ്‌ലീസ് വണ്ടി എത്തിയോ ?”

ഉടന്‍ പോക്കരാക്കയുടെ മറുപടി; “ ബല്ല്യ ഒര് ഇബ്‌ലീസ് വണ്ടി ആദ്യം എത്തി. അതിന്റെ ഒച്ചപ്പാടാ ഇപ്പോ ഈ കേട്ടു കൊണ്ടിരിക്കുന്നത് ...“

തൊഴിലാളി ക്ഷാമത്തിനും കാരണക്കാര്‍ സര്‍ക്കാര്‍!!

ഇന്ന് ഒരു കല്യാണത്തിന് പോയി. പന്തലില്‍ ഇരിക്കുമ്പോള്‍ രണ്ട് പേര്‍ തമ്മിലുള്ള സംസാരം ശ്രവിച്ചു.

“പറമ്പിലെ പണിക്കൊന്നും ആരെയും കിട്ടുന്നില്ല”

“അതെ അതെ...എടുപ്പിച്ചാല്‍ തന്നെ ഒക്കുന്നുമില്ല”

“ഇതുപോലെ പോയാല്‍ പറമ്പുകളൊക്കെ അക്കണക്കിന് തന്നെ ഇടേണ്ടി വരും..”

“പണിക്കാരെ എങ്ങനെ കിട്ടാനാ...? പറമ്പില്‍ പണി എടുത്തിരുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എല്ലാം തൊഴിലുറപ്പല്ലേ...”

“അതേ..അതേ...ആണിനും പെണ്ണിനും ഒരേ കൂലി കൊടുക്കുന്ന സമത്വ സിദ്ധാന്തം..”

“ഈ ആണുങ്ങള്‍ എന്തിനാ ഇത്രയും കുറഞ്ഞ കൂലിക്ക് പോകുന്നത്?”

“എന്തൊക്കെ വാഗ്ദാനങ്ങളാ അവര്‍ക്ക്...സര്‍ക്കാര്‍ ഉദ്യോഗസ്ഥ്തന്മാരെ പോലെ ശമ്പളം (കൂലി അല്ല!), ഇന്‍ഷൂറന്‍സ് , പെന്‍ഷന്‍...”

“ങേ!! പിന്നെങ്ങന്യാ നമ്മടെ പറമ്പിലെ പണിക്ക് ആളെ കിട്ട്വാ?”

“കഴിഞ്ഞില്ല....സര്‍ക്കാര്‍ ഉദ്യോഗസ്ഥ്ന്മാരെ പോലെ പണി കുറവും വിശ്രമം കൂടുതലും..!!!”

“അപ്പോള്‍ നമ്മുടെ പറമ്പില്‍ ഇനി നാം തന്നെ ഇറങ്ങണം എന്ന് സാരം”

“ആളെ കി്ട്ടാത്തതിന് മറ്റൊരു കാരണം കൂടിയുണ്ട്...”

“അതെന്താ?”

“ഇപ്പോള്‍ അരി കിലോക്ക് രണ്ട് രൂപ നിരക്കിലാ കൊടുക്കുന്നത്...”

“അതും ഇവര്‍ക്ക് തന്നെയോ?”

“ങാ...പാടത്തും പറമ്പിലും പണി എടുത്ത് നടന്നിരുന്ന മിക്കവര്‍ക്കും...”

“നല്ല കാലം”

“അതിനാല്‍ തൊഴിലുറപ്പില്‍ തൊഴില്‍ ഇല്ലാത്ത ദിവസം മറ്റു പണിക്ക് പോയാല്‍ കിട്ടുന്നതില്‍ നിന്ന് ഒരല്പം മാത്രം മതി അരിക്ക്...ബാക്കി മുഴുവന്‍ കുടിക്കും...”

“തൊഴിലാളികളുടെ സ്വര്‍ഗ്ഗം എന്ന് പറഞ്ഞത് ഇതായിരിക്കും അല്ലേ?”

അപ്പോഴാണ് ഞാനും ഓര്‍ത്തത് - നാട്ടില്‍ ഒരു വിധം തണ്ടും തടിയുമുള്ള യുവാക്കളെല്ലാം മണല്‍ വാരാന്‍ പോകും.ഉച്ച വരെ പണി എടുത്താല്‍ തന്നെ ആയിരം രൂപയോളം കിട്ടും.മറ്റുള്ളവര്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലിനും.പിന്നെ കിലോക്ക് രണ്ട് രൂപ നിരക്കില്‍ അരിയും കൂടി ആകുമ്പോള്‍, എന്തിന് വെയിലും കൊണ്ട് ആരാന്റെ പറമ്പില്‍ കിള്ക്കണം എന്ന ചോദ്യം സ്വാഭാവികമായും അവരുടെ മനസ്സില്‍ ഉണ്ടാകില്ലേ?അപ്പോള്‍ നാട്ടിലെ തൊഴിലാളി ക്ഷാമത്തിനും കാരണക്കാര്‍ സര്‍ക്കാര്‍ തന്നെ !!!

Saturday, May 15, 2010

കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍

എന്റെ ഉമ്മയുടെ നാടാണ് അരീക്കോട്‌. ബാപ്പ കോഴി്ക്കോട്‌ ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് സ്വദേശിയും.ഉമ്മയുടെ കുടുംബം കൊല്ലത്തൊടി എന്ന പേരിലാണ് അറിയപ്പെടുന്നത്.അരീക്കോട്ടും പരിസര പ്രദേശങ്ങളിലും വേരുകളുള്ള ഒരു വലിയ കുടുംബമാണ് കൊല്ലത്തൊടി കുടുംബം.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുടുംബത്തിലെ ചിലര്‍ ഒത്തുകൂടി കുടുംബത്തിന്റെ വേര് കണ്ടെത്താനും എല്ലാവരേയും ഒന്ന് കൂട്ടി ഇണക്കാനും പരസ്പരം പരിചയപ്പെടാനുമായി ഒരു ഒത്തുചേരല്‍ പരിപാടി ആവിഷ്കരിച്ചു.ദൈവാനുഗ്രഹത്താല്‍ ഒന്നാമത് കൊല്ലത്തൊടി കുടുംബ സംഗമം 1999-ല്‍ നടന്നു.കൊല്ലത്തൊടി കുടുംബത്തിലെ മിക്ക അംഗങ്ങളും അവരുടെ എല്ലാ തിരക്കുകളും മാറ്റിവച്ച് സംഗമത്തില്‍ പങ്കെടുത്ത് പരസ്പരം തിരിച്ചറിഞ്ഞു.

കൊല്ലത്തൊടി കുടുംബത്തില്‍ നിന്നും കല്യാണം കഴിച്ചവരും അവരുടെ സന്താനങ്ങളും എന്നതായിരുന്നു കൊല്ലത്തൊടി കുടുംബം എന്നതിന് നല്‍കിയ നിര്‍വ്വചനം.പേരമക്കള്‍ക്ക് സ്ഥാനം ഇല്ലാതെ വന്നതിനാല്‍ ഇതില്‍ ഭേദഗതി വരുത്തി ഉപ്പയോ ഉമ്മയോ കൊല്ലത്തൊടി ആയവരും അവരുടെ സന്താന പരമ്പരയും എന്നാക്കി മാറ്റി.തുടര്‍ന്ന് വര്‍ഷം തോറും കുടുംബസംഗമങ്ങള്‍ നടന്നുവന്നു.പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങളും സംഗമത്തില്‍ വിതരണം ചെയ്തു വന്നു.കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗമത്തില്‍ അവതരിപ്പിച്ചു വന്നു.

കുടുംബത്തിന്റെ കൂട്ടായ്മ വന്നതോടെ കുടുംബത്തിനകത്തുള്ള ആലംബഹീനരേയും പാവപ്പെട്ടവരേയും കണ്ടെത്താന്‍ സാധിച്ചു.അവര്‍ക്ക് വീട് വയ്ക്കാനും ഒരു വരുമാന വര്‍ഗ്ഗം ഉണ്ടാക്കാനും ആവശ്യമായ തുക, കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തി വിതരണം ചെയ്തു.കുടുംബത്തിലെ അര്‍ഹരായവര്‍ക്ക് വിവാഹ സഹായവും വിദ്യാഭ്യാസ സഹായവും നല്‍കി ,സംഗമത്തിന്റെ വിശാലമായ ലക്ഷ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു.

കുടുംബത്തിലെ പലരുടേയും വിയോഗം കാരണവും മറ്റെന്തൊക്കെയോ കാരണങ്ങളാലും കുടുംബസംഗമം നാല് വര്‍ഷം മുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഏഴാമത് കൊല്ലത്തൊടി കുടുംബസംഗമം അരീക്കോട്‌ ജിം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.നാല് വര്‍ഷം മുടങ്ങിയതു കൊണ്ടോ കുടുംബ ബന്ധം ചേര്‍ക്കണമെന്ന സദുദ്ദേശ്യം കാരണമോ അതല്ല സംഗമ വിജയത്തിനായുള്ള സംഘാടകരുടെ അശ്രാ‍ന്ത പരിശ്രമം കാരണമോ എന്നറിയില്ല ഇത്തവണത്തെ കൊല്ലത്തൊടി കുടുംബ സംഗമം ആള്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അറുന്നൂറിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നു.

വാല്‍കഷ്ണം: പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഒന്ന് പുഞ്ചിരിക്കുന്നത് മനസ്സ് തമ്മില്‍ അടുക്കാന്‍ കാരണമാകുന്നു.ഇത് മൂന്നിലധികം തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും,പരസ്പരം തെറ്റി നില്‍ക്കുന്ന ഏത് ആള്‍ക്കാര്‍ക്കിടയിലും മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നു.അതിനാല്‍ ബന്ധങ്ങള്‍ എപ്പോഴും ഊട്ടിയുറപ്പിക്കുക.

ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.

നാടിനെ നടുക്കിക്കൊണ്ട് മറ്റൊരു ദുരന്തം കൂടി എന്റെ അയല്‍ പഞ്ചായത്ത് ആയ ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മലില്‍ സംഭവിച്ചു.സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക ഗ്യാലറികളിലെ ഒരു ഗ്യാലറി മുഴുവനായും നിലം പൊത്തി.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ മഞ്ചേരി ജില്ലാ ആശുപത്രി,അരീക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

മെഡിഗാര്‍ഡ് അരീക്കോടും ഫിഫ മഞ്ചേരിയും തമ്മിലുള്ള ഫൈനല്‍ മത്സരമായിരുന്നു തെരട്ടമ്മലില്‍ ഇന്ന്.മത്സരം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം അസാധ്യമായ രീതിയില്‍ ഫിഫയുടെ സുഡാനി താരം അടിച്ച ഗോളിന് ആര‍വമുയര്‍ത്തി ഗ്യാലറിയിലിരുന്നവര്‍ എഴുന്നേറ്റതാണ് ദുരന്തത്തിന് കാരണം.

കളി കാണാന്‍ ഗ്രൌണ്ടില്‍ താമസിച്ചെത്തിയ എനിക്ക് ഗ്യാലറിയില്‍ പോയിട്ട് എവിടെയെങ്കിലും നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.എങ്കിലും കളി കാണുന്ന ദിവസങ്ങളില്‍ സാധാരണ കയറാറുള്ള ഇന്ന് നിലം പൊത്തിയ ഗ്യാലറിയുടെ മുന്നില്‍ വേലിയും കടന്ന് ഗ്രൌണ്ടിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.(എന്റെ കൂടെ വന്ന അനിയനും എവിടെയോ പോയി നിന്നു.)ഇടക്ക് നില്‍ക്കുന്നവരെയെല്ലാം ഇരുത്തിയപ്പോള്‍ ഞാനും ഇരുന്നെങ്കിലും ഉടന്‍ തന്നെ എഴുന്നേറ്റു.അല്പ സമയത്തിനകം ഗോളും പിറന്നു.ഉടന്‍ പിന്നില്‍ നിന്നും എന്തോ കെട്ട് പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴേക്കും ഒരു മിന്നല്‍ പോലെ ആ ഭാഗം ഒന്നടങ്കം ശൂന്യമാകുന്ന കാഴ്ചയാണ് ഞെട്ടലോടെ കണ്ടത്.ഗ്യാലറി വീണു എന്ന് തിരിച്ചറിഞ്ഞ ജനം, ഉടന്‍ എണീറ്റ് ഗ്രൌണ്ടിന്റെ മധ്യത്തിലേക്ക് ഓടി.

പിന്നില്‍ സം‌ഭവിച്ച ദുരന്തത്തിലേക്ക് എത്തി നോക്കാനാകാതെ ഞാനും വേഗം മൈതാന മധ്യത്തിലേക്ക് നീങ്ങി.പിന്നെ ഗ്രൌണ്ടിന് ചുറ്റുമുള്ള വേലി പോളിക്കുന്നതും പരിക്കേറ്റവരെ എടുത്ത് കൊണ്ടുപോകുന്നതുമാണ് കണ്ടത്.കുട്ടികളടക്കം ആയിരത്തിലധികം പേര്‍ പ്രസ്തുത ഗ്യാലറിയില്‍ ഉണ്ടായിരുന്നു.അമിത ഭാരവും തുടര്‍ച്ചയായ മഴയില്‍ കുതിര്‍ന്ന് കിടന്ന മണ്ണും ഗ്യാലറി ഒരു വശത്തേക്ക് ചെരിയാന്‍ കാ‍രണമായി.ഇടതുഭാഗത്തേക്ക് ഒന്നടങ്കം ചെരിഞ്ഞ് നിലം പൊത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇരുന്നിടം പൊട്ടി വീഴുകയോ മുന്നോട്ടോ പിന്നോട്ടോ വീഴുകയോ ചെയ്തിരുന്നുങ്കില്‍ ദുരന്തത്തിന്റെ ആഴം പ്രവചനാതീതമായേനെ.ആരും ഗ്യാലറിക്കടിയില്‍ പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

“പെട്ടെന്ന് ഒരു ചെറിയ കുലുക്കം തോന്നി.തല മിന്നുന്നതാണോ എന്ന് ചിന്തിക്കുമ്പോഴേക്കും ഗ്യാലറി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.” താഴെ നിന്നും നാലാം നിരയില്‍ ഇരുന്ന എന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ പറഞ്ഞു.

കഴിഞ്ഞ നവമ്പറില്‍ നടന്ന ബോട്ട് ദുരന്തത്തിന് ശേഷം എന്റെ ഗ്രാമത്തെ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ ദുരന്തം.

Sunday, May 09, 2010

ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...

പത്രം വായിച്ചുകൊണ്ടിരുന്ന പോക്കരാക്ക: “അ..അ...ആ‍....ഇപ്പളല്ലേ പുടി കിട്ട്യേത്...”

“എന്താ പോക്കരാക്കാ പിടി കിട്ട്യേത്?” ഞാന്‍ ചോദിച്ചു.

പോക്കരാക്ക: ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്....

“ങേ!! ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സോ?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.

പോക്കരാക്ക:“ ആ അതന്നെ...പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ്...വര്‍ക്കിങ് കമ്മറ്റി പ്രെസിഡന്റ് മോന്‍സി ജോസഫ്...കമ്മറ്റി അംഗം കെ.സി.ജോസഫ്....പാര്‍ട്ടിക്ക് പിന്നെ ജോസഫ് ഗ്രൂപ്പ് എന്നല്ലാതെ വേറെ എന്ത് പേരാ ചേര്വാ?”

Friday, May 07, 2010

ദൈവത്തിന്റെ വികൃതികള്‍

മിക്ക അരീക്കോടുകാരന്റേയും രക്തത്തില്‍ ഫുട്ബാള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.ചില സമയങ്ങളില്‍ അത് അസാധാരാണമായ ആവേശത്തോടെ ഒഴുകാന്‍ തുടങ്ങും.അന്ന് അവന്റെ ദൈനംദിന ജീവിതത്തില്‍ ആ ഉരുണ്ട സാധനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നുവച്ചാല്‍ സംസാരം മുഴുവന്‍ ഫുട്ബാള്‍, ഉറക്കമിളച്ചുള്ള കളി കാണല്‍, ഭക്ഷണസമയം പോലും മാറ്റിമറിക്കുന്ന ഭ്രാന്ത്.അതേ അതാണ് ഒരു മാസം കൂടി കഴിഞ്ഞാല്‍ എന്റെ നാട് ദര്‍ശിക്കാന്‍ പോകുന്നത്.അരീക്കോടന്‍ അത്ര ഭ്രാന്തന്‍ അല്ലെങ്കിലും കളി കാണാന്‍ താല്പര്യമുണ്ട്.

തളിപ്പറമ്പില്‍ പഠിക്കുന്ന കാലത്ത് അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരില്‍ ,ഇന്ത്യന്‍ ഫുട്ബാളിലെ വന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ഫെഡറേഷന്‍ കപ്പ് വിരുന്നെത്തി.നല്ല ക്ലബ്ബുകള്‍ കളിക്കാനിറങ്ങിയ മിക്ക ദിവസങ്ങളിലും ഞാനും കണ്ണൂരിലെത്തി.ക്ലാസ് കട്ട് ചെയ്തോ അല്ല അത് കഴിഞ്ഞോ എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല!!കളി കഴിഞ്ഞ് തിരിച്ച് തളിപ്പറമ്പ് വരെ ബസ് കിട്ടും.അവിടെ നിന്നും ഹോസ്റ്റലിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം പാട്ടും പാടി നടന്നാല്‍ പേടി അറിയാതെ രക്ഷപ്പെടാം.

അങ്ങനെ ഏതോ ഒരു കളി കഴിഞ്ഞ് ഞാന്‍ ഒറ്റക്ക് നടന്ന് വരുന്ന വഴി.സ്റ്റേഡിയത്തില് കയറുന്നതിന് മുമ്പ് വാങ്ങിക്കഴിച്ച അരക്കിലോ ഓറഞ്ച് മാത്രമാണ് വയറ്റിലുള്ളത്.ഇത്തരം ദിവസങ്ങളില്‍ നേരം വൈകുന്നതിനാല്‍ , ഹോസ്റ്റലില്‍ രാത്രി ഭക്ഷണവും കിട്ടില്ല.വിശപ്പും ദാഹവും പേടിയും എന്നെ വലക്കുമ്പോള്‍ ഒരു മൂളിപ്പാട്ട് പോലും എന്നില്‍ നിന്നും പുറത്ത് വന്നില്ല. പെട്ടെന്ന് ഒരു ഓട്ടോ എന്നെ പാസ് ചെയ്തു അല്പം മുന്നോട്ട് ആയി നിര്‍ത്തി. .(ഇവിടെ വച്ച് എന്റെ മനസ്സിലൂടെ പല കഥാ സന്ദര്‍ഭങ്ങളും കടന്നുപോകുന്നു.പക്ഷേ അന്ന് സംഭവിച്ചത് മാത്രം ഇപ്പോള്‍ പറയുന്നു).

“ആബിദ്ക്കാ….കയറിക്കോ…..” ഓട്ടോയില് നിന്നും പരിചിതമായ ശബ്ദം.ഈ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞ (അന്ന് എന്റെ തലയുടെ ഇപ്പോഴത്തെ ട്രേഡ്‌‌മാര്‍ക്ക് രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല !) ആ നല്ല സുഹ്രുത്തുക്കള്‍ മറ്റാരുമായിരുന്നില്ല , എന്നെപ്പോലെ കളികഴിഞ്ഞ് മടങുന്ന ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളായ പൂക്കോയയും മുല്ലക്കോയയും മറ്റേതോ കോയയും.അങ്ങനെ അന്ന് അപ്രതീക്ഷിതമായി ദൈവത്തിന്റെ സഹായം എന്നെ തേടി എത്തി.

എന്റെ നാട്ടിലും തൊട്ടടുത്ത പ്രദേശത്തും നടക്കുന്ന ഫുട്ബാള്‍ വാശിയെപറ്റി ഞാന്‍ മുമ്പ് ഇവിടെ സൂചിപ്പിച്ചിരുന്നു. ഇതില്‍ അരീക്കോട്ടെ കളി വേനല്‍ മഴയില്‍ ഒലിച്ചുപോയി.തെരട്ടമ്മലില്‍ സെമിഫൈനലിന്റെ ആവേശവും.ഞാനും കളികാണാന്‍ പോയി.കളി താമസിച്ച് അവസാനിച്ചതിനാല്‍ തിരിച്ചുപോരാന്‍ ഒരു വാഹനവും കിട്ടിയില്ല.വീണ്ടും പഴയ തളിപ്പറമ്പിലെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് രണ്ടര കിലോമീറ്റര്‍ വരുന്ന ദൂരം പാട്ടു പാടാതെ (മെയിന്‍ റോഡ് ആയതിനാല്‍) ഞാന്‍ നടന്നു.വരുന്ന ഓട്ടൊകള്‍ക്ക് മിക്കതിനും കൈ കാട്ടിയെങ്കിലും അവര്‍ ആരും എന്റെ കറുത്ത കൈ ഇരുട്ടില്‍ കണ്ടില്ല.പെട്ടെന്ന് ഒരു സ്കൂട്ടര്‍ ഞാന്‍ കൈ കാണിക്കാതെ തന്നെ മുന്നില്‍ നിര്‍ത്തി!

“എന്താ നടക്കാന്‍ തന്നെ തീരുമാനിച്ചോ?”

“ഇല്ല…ഒരാള്‍ക്കും എന്റെ അഞ്ചു രൂപ കിട്ടിയിട്ട് അരി വാങ്ങേണ്ട ഗതികേട് ഇല്ല എന്ന് തോന്നി.അതിനാല്‍ ഞാന്‍ നടക്കാന്‍ തീരുമാനിച്ചു…”

“എങ്കില്‍ കയറൂ..” എന്റെ അകന്ന ബന്ധുവായ സലാം ആ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ദൈവത്തിന്റെ സഹായം വീണ്ടും ലഭിച്ചതില്‍ ഞാന്‍ സര്‍വ്വ‌ശക്തനെ സ്തുതിച്ചു.

Saturday, May 01, 2010

ഇരുട്ടും വെളിച്ചവും.

ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങുമ്പോഴേ എന്റെ മക്കള്‍ക്ക് പേടിയും തുടങ്ങും.ഇത് എന്റെ മക്കളുടെ മാത്രം സ്ഥിതി അല്ല.പല കുട്ടികള്‍ക്കും ഇടിയും മിന്നലും പേടിയാണ്. കാറ്റും മഴയും സംഹാരത്തിന്റെ പ്രതീകമാണ് അവര്‍ക്ക്.മേഘാവൃത ആകാശം ഭൂമിയില്‍ ഇരുട്ട് പരത്തുന്നതും അവര്‍ക്ക് പേടിയാണ്.

പകല്‍ പെട്ടെന്ന് ഇരുട്ട് വന്ന് മൂടുന്നത് മുതിര്‍ന്നവരേയും ഭയപ്പെടുത്താറുണ്ട്.വ്യക്തമായ കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന് അസമയത്തെ ഇരുട്ട് ഭയമുണ്ടാക്കുന്നു.എന്തോ കുഴപ്പം സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി ഒരു ഇരുട്ട് വ്യാപിക്കും എന്ന് മനുഷ്യന്‍ ധരിച്ചു വച്ചിരിക്കുന്നു.ഈ ധാരണ നാം അറിയാതെ നമ്മുടെ കുട്ടികളിലേക്കും എപ്പോഴോ നാം കൈമാറിയതിന്റെ ഫലമായി എല്ലാ ഇരുട്ടും അവര്‍ക്ക് ഭീതിയുളവാക്കുന്നതായി മാറി.

എന്റെ അനിയന്റെ ഇരട്ടകുട്ടികളില്‍ ഒരാള്‍ കറന്റ് പോയാല്‍ ഉടന്‍ കളിസ്ഥലത്ത് നിന്ന് ആര്‍ത്ത് കരയും.എന്തിനാണ് നീ ഇങ്ങനെ ആര്‍ത്ത് കരയുന്നത് എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചു.ഇരുട്ടില്‍ ഞങ്ങള്‍ക്ക് ആരും ഇല്ലാത്തതുകൊണ്ട് എന്നായിരുന്നു ആ പിഞ്ചുമോളുടെ നിഷ്കളങ്ക മറുപടി. ശരിയാണ് , ഇരുട്ടില്‍ അവര്‍ ഒന്നും കാണുന്നില്ല.അതിനാല്‍ എല്ലാം പെട്ടെന്ന് അസ്തമിച്ചപോലെ അനുഭവപ്പെടുന്നു.അപ്പോള്‍ പിന്നെ കരയുകയല്ലാതെ മറ്റ് വഴികള്‍ ഇല്ല.

ഇരുട്ടിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ പറ്റി കുട്ടികള്‍ക്ക് അറിവില്ലാത്തതിനാല്‍ അത് അവരെ അലോസരപ്പെടുത്തുന്നില്ല. പക്ഷേ അല്പം മുതിര്‍ന്നാല്‍ അതും അവര്‍ക്ക് പേടിയുണ്ടാക്കുന്നു.സ്ത്രീകളിലും, രാത്രി ആകുന്നത് എന്തോ ഒരു ഭീതിയുടെ ഉള്‍വിളി സൃഷ്ടിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍, ഇരുട്ട് ജാതി-മത-ദേശ–പ്രായ-ലിംഗ ഭേദമന്യേ എല്ലാവരിലും ഭയം സൃഷ്ടിക്കുന്നു. ഇരുട്ടില്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കും എന്ന് എല്ലാവരും ധരിച്ചുവശായിരിക്കുന്നു. എന്നിട്ടും ഒരു നിമിഷം കണ്ണടച്ച് പ്രകാശം ആസ്വദിക്കാന്‍ കഴിയാത്തവരുടെ ,എന്നും ഇരുട്ടിലായവരുടെ സ്ഥിതി അറിയാന്‍ നമ്മളില്‍ എത്ര പേര്‍ ഇതു വരെ ഒരു ശ്രമം നടത്തി ?

വാല്‍: 24/4/2010 ശനിയാഴ്ച വൈകുന്നേരം 4:27. എന്റെ പുതിയ വീട്ടിലും വൈദ്യുതിയുടെ പ്രകാശം എത്തി.