Pages

Wednesday, December 31, 2008

ന്യൂ ഇയര്‍ റിക്കാര്‍ഡ്‌ !!!

ക്രിസ്തുമസ്‌ പിറ്റേന്ന് മിക്കവാറും ഒരു പത്രവും പ്രസിദ്ധീകരിക്കാറില്ല.കേരള ജനതക്ക്‌ തലേന്നത്തെ 'ഹാങ്ങോവര്‍' മാറി വെളിവുണ്ടാകുമ്പോള്‍ വായിക്കട്ടെ എന്ന് കരുതിയായിരിക്കും ഡിസ:27 -ന്റെ പത്രം വാര്‍ത്തകള്‍ കുത്തിനിറച്ചാണ്‌ വരുന്നത്‌!!തലേന്നിന്റെ തലേന്ന് വെളിച്ചപ്പാടായവരും അല്ലാത്തവരും ഡിസ:27 -ലെ ഈ വാര്‍ത്ത കണ്ടാല്‍ ഞെട്ടിപ്പോകും.

അതെ....ക്രിസ്തുമസ്‌ ആഘോഷങ്ങളുടെ മൂന്ന് ദിനങ്ങളില്‍ കേരളജനത 55.08 കോടി രൂപയുടെ മദ്യം മോന്തിക്കുടിച്ച്‌ തിമര്‍ത്താടി.കേരളത്തിന്റെ ഔദ്യോഗിക മദ്യവിതരണക്കാരായ ബീവറേജസ്‌ കോര്‍പറേഷന്റെ കണക്കാണിത്‌.ഇതിന്‌ പുറമെ, വ്യാജനും അല്ലാത്തതുമായ 'വെള്ളത്തിലാറാടാന്‍' കോടികള്‍ പിന്നെയും ചെലവിട്ടിട്ടുണ്ടാകും എന്ന് തീര്‍ച്ചയാണ്‌.

മദ്യത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി എല്ലാ മതങ്ങളും മതനിരാസരും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും , വില്‍പന റിക്കാര്‍ഡില്‍ നിന്നും റിക്കാര്‍ഡിലേക്ക്‌ പറക്കുന്നത്‌ സാംസ്കാരിക കേരളത്തിന്റെ അധ:പതനത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.ഒറ്റ ദിവസത്തെ ആഘോഷമല്ലേ,വല്ലപ്പോഴുമല്ലേ,ഇതൊന്നുമില്ലാതെ ഇക്കാലത്ത്‌ പിന്നെ എന്താഘോഷം തുടങ്ങീ നിരവധി മറുചോദ്യങ്ങള്‍ നിരത്താനുണ്ടാകും.പക്ഷേ ഒറ്റ ദിവസത്തില്‍ തുടങ്ങി അത്‌ എല്ലാ ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും ആവര്‍ത്തിച്ച്‌ പിന്നെ അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ കേരളം എത്തിച്ചേരുന്ന കാലം അതിവിദൂരമല്ല.

ഒരു പ്രത്യേക വിഭാഗം മാത്രം ആഘോഷിക്കുന്ന ക്രിസ്തുമസിന്‌ ഇത്ര കോടി രൂപയുടെ മദ്യം ചെലവായെങ്കില്‍ എല്ലാവരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഇന്നത്തെ "ന്യൂഇയര്‍ ഈവ്‌" നോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ കേരളത്തെരുവുകളില്‍ കൂടി എത്ര കോടി രൂപയുടെ മദ്യം ഒഴുകുമോ ആവോ ? കേഴുക ദൈവത്തിന്റെ സ്വന്തം നാടേ...

ഇന്ന് നിങ്ങള്‍ പൊടിപൊടിക്കാന്‍ ഉദ്ദേശിക്കുന്ന സംഖ്യ സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ ഉപകാരപ്രദമാകുന്ന എന്തെങ്കിലും ഒരാവശ്യത്തിന്‌ മാറ്റിച്ചെലവഴിച്ച്‌ ഈ വര്‍ഷം പുതിയൊരു മാതൃക സൃഷ്ടിക്കണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു......പുത്തനാണ്ടാശംസകള്‍.

Monday, December 29, 2008

ട്രെയ്‌നിന്റെ നീളം ...

പരീക്ഷ ആരംഭിക്കാനുള്ള മണി മുഴങ്ങി.അസീസ്‌ സാര്‍ ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ തുടങ്ങി.Abcd സോറി Abid എന്ന ചെറുതും സുന്ദരവും ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ആദ്യ നാലില്‍ മൂന്ന് അക്ഷരങ്ങളും വരുന്നതുമായ പേര്‌ എന്റേത്‌ മാത്രമായതിനാല്‍ ക്ലാസ്സില്‍ ഒന്നാം സീറ്റില്‍ തന്നെ ഇടം കിട്ടിയ എനിക്ക്‌ തന്നെയായിരുന്നു ആദ്യ ചോദ്യപേപ്പര്‍ ഏറ്റുവാങ്ങേണ്ട യോഗവും.ഒരു ഐശ്വര്യ(റായ്‌) പുഞ്ചിരിയോടെ ഞാന്‍ അസീസ്‌ സാറില്‍ നിന്നും ചോദ്യപേപ്പര്‍ സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണക്കമ്പികള്‍ പോലെ വലിഞ്ഞ്‌ മുറുകി തന്നെ നിന്നു. 

ഞാന്‍ ചോദ്യ പേപ്പറിലൂടെ കണ്ണോടിച്ചു.
ആദ്യ ചോദ്യം - Which is the equation of a straight line? 
"എന്റമ്മോ??എത്ര ഈസി..." എന്റെ മനസ്സിന്‌ ഉത്തരം തൂറാന്‍ മുട്ടി.കൃത്യസ്ഥലത്ത്‌ തന്നെ ആ കൃത്യം നിര്‍വ്വഹിച്ച്‌ ഞാന്‍ അടുത്ത ചോദ്യത്തിലേക്ക്‌ നോക്കി. 

മൂര്‍ഖന്‍ പാമ്പ്‌ ഫണം വിടര്‍ത്തി നില്‍ക്കുന്നപോലെ ഒരു ചിത്രം!!എന്നിട്ട്‌ അതിനകത്ത്‌ എന്തൊക്കെയോ സൂത്രവാക്യങ്ങള്‍.ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു,അല്ല പാമ്പ്‌ എന്നെ വെറുതെ വിട്ടു(ഇന്റഗ്രേഷന്‍ എന്ന പരിപാടിയാണത്‌ എന്ന് ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ മനസ്സിലായി) 

മൂന്നാമത്തെ ചോദ്യം.....വന്ദ്യ വയോധികയായിരുന്ന ഞങ്ങളുടെ അയല്‍വാസി കുഞ്ഞമ്മമ്മ  നില്‍ക്കുന്ന പോലെ നടുവളഞ്ഞ D. അതും ഒന്നല്ല ....താഴെയും മേലെയുമായി രണ്ടെണ്ണം !!(അതിനെ ഡോ എക്സ്‌ ബൈ ഡോ വൈ എന്നാണ്‌ ചീത്ത വിളിക്കേണ്ടത്‌ എന്നും പാര്‍ഷ്യല്‍ ഡിഫറന്‍സിയേഷന്‍ എന്ന കിണ്ണം കട്ട പരിപാടിയാണ്‌ അതെന്നും ഡിഗ്രിക്ക്‌ പഠിച്ചു) 

അങ്ങിനെ ചോദ്യങ്ങള്‍ നിരനിരയായി കിടക്കുന്നു.ഉത്തരക്കടലാസില്‍ എനിക്കാകെ എഴുതാനായത്‌ ഒരു Y = mx + C മാത്രം.അപ്പോഴാണ്‌ ആ ചോദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്‌ - ഒരു ട്രെയ്‌നിന്റെ നീളമോ മറ്റോ കണ്ടെത്താനായിരുന്നു ചോദ്യം (ശരിക്കോര്‍മ്മിക്കുന്നില്ല).

പേപ്പറില്‍ ഉത്തരം നിറക്കാനായി ഞാന്‍ ഉത്തരം എഴുതിത്തുടങ്ങി.അതിന്റെ ഏകദേശ മലയാളം താഴെ കൊടുക്കുന്നു. 
"ട്രെയ്‌നിന്റെ നീളം X എന്ന് കരുതുക.പാളത്തിന്റെ നീളം ഇന്‍ഫിനിറ്റിയും(പാളം കന്യാകുമാരിയിലേ അവസാനിക്കൂ എന്നതിനാലും ഈ പരീക്ഷ കാലികറ്റ്‌ യൂണിവേഴ്സിറ്റി നടത്തുന്നതിനാലും എന്റെ ഊഹം ന്യായമായും ശരിയല്ലേ?). 
അങ്ങനെയെങ്കില്‍ പൈതഗോറസ്‌ സിദ്ധാന്തപ്രകാരം പാദം സ്ക്വയര്‍ + ലംബം സ്ക്വയര്‍ = കര്‍ണ്ണം സ്ക്വയര്‍.
ഒരിക്കലും ഒരു ട്രെയിന്‍ പാളത്തിന്‌ ലംബമായി നില്‍ക്കില്ല എന്നതിനാല്‍ ട്രെയ്‌നിന്റെ നീളം = കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം X കമ്പാര്‍ട്ട്‌മെന്റിന്റെ നീളം !!!
സാധാരണ ട്രെയ്‌നില്‍ പത്ത്‌ കമ്പാര്‍ട്ട്‌മെന്റും ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ നീളം 25 മീറ്ററും ആയതിനാല്‍ ട്രെയ്‌നിന്റെ നീളം = 10 X 25 = 250 മീറ്റര്‍

എത്ര ഇഷ്ട മനോഹരമായ ഉത്തരം. പിന്നെ ഞാന്‍ കാത്തിരുന്നു....ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അടിക്കുന്ന ബെല്ലിനായി.ബെല്‍ മുഴങ്ങിയതും പേപ്പര്‍ തുന്നിക്കെട്ടി അസീസ്‌ സാറെ ഏല്‍പിച്ച്‌ ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ അദ്ദേഹം ഹൃദ്യമായി പുഞ്ചിരിച്ചോ? (പിന്നീടറിയാം...)

Thursday, December 25, 2008

ഈ ദുരവസ്ഥ എങ്ങനെ മാറ്റാം?

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ മക്കള്‍ ഒരു കല്യാണ ക്ഷണക്കത്തു കൊണ്ട്‌ കളിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.ഒരു A4 പേപ്പറിന്റെ അത്രയും വലിപ്പത്തിലുള്ള ചുവന്ന നിറത്തിലുള്ള ഒരു ക്ഷണക്കത്ത്‌.

കുട്ടികള്‍ അതിന്റെ ആകൃതിയിലും നിറത്തിലും അതിനകത്തെ മാറ്റര്‍ പ്രിന്റ്‌ ചെയ്ത സ്വര്‍ണ്ണനിറ അക്ഷരങ്ങളിലും ആകര്‍ഷിക്കപ്പെട്ട്‌ അത്‌ അവരുടെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ്‌!

ക്ഷണക്കത്തിന്റെ വലിപ്പവും നിറവും ആകൃതിയും എന്നെയും ആകര്‍ഷിച്ചു.ഞാനത്‌ തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ എന്റെ ഭാര്യ അവിടെ എത്തി.

ക്ഷണക്കത്ത്‌ കൗതുകത്തോടെ നോക്കുന്ന എന്നോട്‌ ഭാര്യ ചോദിച്ചു.

"അതിന്റെ കഥ കേട്ടോ നിങ്ങള്‍?"

"ഇല്ല.....എന്താ അത്‌?"

"ആ ഒരു കത്തിന്റെ ചെലവ്‌ എത്രാന്നോ?"

"ങാ....ഒര്‌ ആറ്‌ രൂപ..." ഒരു കത്തിന്‌ അഞ്ച്‌ രൂപ തന്നെ എന്റെ കണക്കില്‍ വലിയ ചെലവായതിനാല്‍ ഞാന്‍ ഒന്ന് കൂടി കൂട്ടി പറഞ്ഞു.

"ആ...എന്നാ നിങ്ങക്ക്‌ തെറ്റി....ഇരുപത്തിരണ്ട്‌ രൂപയാ ആ ഒരു കത്തിനുള്ള ചെലവ്‌ !!!"

ഭാര്യ അത്‌ പറഞ്ഞപ്പോള്‍ ഞാന്‍ അതിലേക്ക്‌ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

ഒരു കല്യാണത്തിന്‌ ഇത്തരം എത്ര ക്ഷണക്കത്തുകള്‍ അടിച്ചിട്ടുണ്ടാവും?ക്ഷണിതാവിന്റെ കയ്യിലെ ക്ഷണനേരത്തെ ആയുസ്‌ മാത്രമുള്ള ഒരു കത്തിന്‌ ഇത്രയും ധൂര്‍ത്തെങ്കില്‍ ആ കല്യാണത്തിന്റെ മറ്റ്‌ ചെലവുകളിലെ ധൂര്‍ത്ത്‌ എത്രയായിരിക്കും?

പണക്കാരന്‌ പണം എങ്ങനെ ചെലവാക്കണം എന്നറിയാത്ത ദയനീയാവസ്ഥ.ദരിദ്രന്‌ പണം എങ്ങനെ സമ്പാദിക്കും എന്നറിയാത്ത ദയനീയാവസ്ഥ.നമ്മുടെ നാടിന്റെ ഈ ദുരവസ്ഥ മാറാന്‍ എന്താ ചെയ്യാ?

Monday, December 22, 2008

അമ്മമ്മയും തുള്ളിമരുന്നും.....

ഇന്നലെ പള്‍സ്‌ പോളിയോ തുള്ളിമരുന്ന് കൊടുക്കുന്ന ദിനം.അയല്‍പക്കത്തെ നാല്‌വയസ്സുകാരി അമ്മമ്മയോട്‌ ചോദിച്ചു. "അമ്മമ്മേ...അമ്മമ്മേ...എന്താ ഈ തുള്ളിമരുന്ന് ന്ന് പറഞ്ഞാ..." "അതോ..അത്‌ അസുഖങ്ങള്‍ വരാതിരിക്കാന്‍ കൊച്ചുകുട്ടികള്‍ ആയിരിക്കുമ്പോ കഴിക്കുന്ന മരുന്നാ...അത്‌ കഴിച്ചാ പിന്നെ വലുതാവുമ്പം അസുഖം വരില്ല..." "ആഹാ....അപ്പോ അമ്മമ്മ കുട്ട്യായിരുന്നപ്പോ തുള്ളിമരുന്ന് കഴിച്ചിട്ടില്ലാര്‍ന്നു അല്ലേ?" "ങ്‌ഹും...അതെന്താ മോള്‍ അങ്ങനെ ചോദിക്കാന്‍.." "അമ്മമ്മ അത്‌ കഴിച്ചിരുന്നെങ്കി ഈ പ്രമേഹോം പ്രഷറും ഒക്കെ ഉണ്ടാവുമായിരുന്നോ?ഇനി അവര്‌ വരുമ്പോ രണ്ട്‌ തുള്ളി അമ്മമ്മേടെ വായിലും ഉറ്റിക്കാന്‍ പറയണം..."

Thursday, December 18, 2008

സെല്ലിംഗ്‌ അറ്യാത്ത മണ്ടന്മാര്‍....

LKG ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ ബോയും ഗേളും ഒക്കെ സ്പെല്ലിംഗും അര്‍ത്ഥവും സഹിതം പഠിച്ചിരുന്നു.അതേ പുസ്തകത്തില്‍ശരീരഭാഗങ്ങള്‍ പഠിപ്പിക്കുന്ന മറ്റൊരു പാഠത്തില്‍ ഒരു ആണ്‍കുട്ടിയുടെപടമായിരുന്നു കൊടുത്തിരുന്നത്‌.മുകളില്‍ BODY PARTS എന്നെഴുതിയത്‌ കണ്ട്‌ അവള്‍ പറഞ്ഞു. "ഉപ്പച്ചീ....ഉപ്പച്ചീ..." "എന്താ..." "ഈ ബുസ്തകം ഇണ്ടാക്യോല്‍ക്ക്‌ ബോയിന്റെ സെല്ലിംഗ്‌ അറീല..." "ങേ...അതെന്താ???" "ങട്ട്‌ നോക്കി .....ആങ്കുട്ടിന്റെ ചിത്രം കൊട്‌ത്ത്‌ B O Y ന്ന് എയ്‌ത്‌ണെയ്‌ന്‌പകരം B O D Y ന്നാ എയ്ത്യേത്‌....സെല്ലിംഗും അറ്യാത്ത മണ്ടന്മാര്‍...." അവളുടെ കണ്ടുപിടുത്തം ഞാനും എതിര്‍ത്തില്ല.ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നുഅവിടെ നല്‍കിയിരുന്നതെങ്കില്‍ ഈ കണ്‍ഫുൂഷന്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്തമോള്‍ എനിക്കിട്ട്‌ തന്നു.

Wednesday, December 17, 2008

ചിന്തിക്കാനെങ്കിലും സമയമുണ്ടോ?

നാട്ടിലേക്കുള്ള യാത്രകള്‍ പലപ്പോഴും പല അനുഭവങ്ങളും പ്രദാനം ചെയാറുണ്ട്‌.അല്ലെങ്കിലും യാത്രാനുഭവങ്ങള്‍ ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും.ഇത്തവണത്തെ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ചത്‌ വഴിനീളെയുള്ള ചുമരെഴുത്തുകളായിരുന്നു. മാനന്തവാടിയില്‍ തുടങ്ങി അരീക്കോട്‌ അവസാനിച്ച യാത്രയില്‍ ഞാന്‍ കണ്ട ചുമരെഴുത്തുകള്‍ ഇവയായിരുന്നു.CPI(M)-ന്റെ യുവജനസംഘടനയായ DYFI-യുടെ വയനാട്‌ ജില്ലാ സമ്മേളനം,ഭരണകൂടഭീകരതക്കും വര്‍ഗ്ഗീയതക്കുമെതിരായ മുസ്ലിംലീഗിന്റെ പദയാത്ര,കേന്ദ്രഗവണ്മെന്റിന്‌ അമരത്വം വഹിക്കുന്ന കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം (അതെന്താണാവോ അങ്ങിനെ പറയാന്‍?),യുവത്വം പോരാടനാണ്‌ എന്ന ആഹ്വാനവുമായി ജമാഅത്തെഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുടെ കോഴിക്കോട്‌ ജില്ലാ സമ്മേളനം,സുന്നീപ്രസ്ഥാനത്തിന്റെ ദീപസ്തംഭമായ കാരന്തൂര്‍ മര്‍ക്കസിന്റെ ബിരുദദാന ചടങ്ങായ മര്‍കസ്‌ മഹാസംഗമം,NDF ദേശീയ രാഷ്ട്രീയ സമ്മേളനം തുടങ്ങിയവയെല്ലാം എന്റെ കണ്ണിലൂടെ മിന്നിമറഞ്ഞു. സ്വാഭാവികമായും എന്റെ മനസ്സിലുദിച്ച ചില ചോദ്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളായാലും മതസംഘനകളായാലും പതിനായിരങ്ങള്‍ പൊടിപൊടിച്ച്‌ ഈ മഹാസംഗമങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്‌ എന്തിനാണ്‌?ലോകസഭാതിരഞ്ഞെടുപ്പിന്‌ മുമ്പ്‌ സ്വന്തം അംഗബലവും തിണ്ണമിടുക്കും വോട്ട്ബാങ്കിന്റെ ആസ്തിയും ആഴവും പ്രകടിപ്പിക്കാന്‍ മാത്രമല്ലേ?പരസ്പരം ചെളി വാരി എറിഞ്ഞും മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞും പൊതുജനത്തെ ഇനിയും കഴുതകളും കോവര്‍ കഴുതകളും ആക്കി മാറ്റാനല്ലേ? ഈ സമ്മേളനങ്ങളുടെ മൊത്തം ചെലവിന്റെ പത്തിലൊന്ന് കൊണ്ട്‌ കേരളത്തിലെ മുഴുവന്‍ പട്ടിണിക്കോലങ്ങള്‍ക്കും ഒരു ദിവസത്തെ ആഹരമെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നു എന്ന് ചിന്തിക്കാനെങ്കിലും ഇവര്‍ക്ക്‌ ആര്‍ക്കെങ്കിലും സമയമുണ്ടോ?

Monday, December 15, 2008

കടുവയെ പിടിച്ച കിടുവ

കോളേജില്‍ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കേരളീയം മത്സരം അരങ്ങേറിക്കൊണ്ടിരിക്കുന്നു.ഒരു മിനുട്ട്‌ നേരത്തേക്ക്‌ മലയാളം മാത്രം സംസാരിക്കുന്നതാണ്‌ മത്സരം.മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നു.ഞാനും ഫിസിക്കല്‍ എഡുക്കേഷന്റെ ബിജുലോണ സാറും ഇലക്ട്രോണിക്സ്‌ ഗസ്റ്റ്‌ലക്ചറര്‍ ബുസൈന.പി.മൂസയും ആയിരുന്നു ജഡ്‌ജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ .

‍മത്സരാര്‍ത്ഥികളില്‍ പലരും മലയാളത്തില്‍ ഒരു ലഘുപ്രസംഗം നടത്താന്‍ ശ്രമിച്ചു.ഒരു വിരുതത്തി സാമ്പാര്‍ നിര്‍മ്മാണം പ്രസംഗിച്ചു!ചിലരെങ്കിലും അബദ്ധത്തില്‍ ഇംഗ്ലീഷ്‌ പദപ്രയോഗം നടത്തി.കൃത്യം ഒരു മിനുട്ട്‌ കഴിയുമ്പോള്‍ ബിജുലോണ സാര്‍ സ്റ്റോപ്‌ സിഗ്നല്‍ നല്‍കിക്കൊണ്ടിരുന്നു.

"ജഡ്‌ജസ്‌ പ്ലീസ്‌ നോട്ട്‌...നെക്സ്റ്റ്‌ ചെസ്റ്റ്‌ നമ്പര്‍ 11"

അനൗണ്‍സ്മെന്റിന്‌ പിന്നാലെ ഒരുത്തന്‍ സ്റ്റേജിലേക്ക്‌ കയറി വന്നു.

"ഒരു മിനുട്ട്‌ നേരത്തേക്ക്‌ മലയാളം മാത്രം സംസാരിക്കണം എന്നല്ലേ....എന്നാല്‍ തുടങ്ങാം...ഒന്ന്..രണ്ട്‌...മൂന്ന്..നാല്‌...അഞ്ച്‌......"

സംഗതി അവന്റെ ഐഡിയ കലക്കി.പക്ഷേ ജഡ്‌ജസ്‌ ആയ ഞങ്ങളെ ഒന്നിരുത്താനുള്ള പണിയായതിനാല്‍, ഇതെല്ലാം കണ്ട്‌ തഴക്കം വന്ന ബിജുലോണ സാര്‍ എന്നെ തോണ്ടി പറഞ്ഞു.

"അവന്‍ എണ്ണട്ടെ"

സാവധാനം എണ്ണി മുപ്പതായിട്ടും സ്റ്റോപ്‌ സിഗ്നല്‍ എത്തിയില്ല.കാണികള്‍ക്കും സംഭവം പിടികിട്ടിയില്ല.അമ്പത്‌ എത്തിയപ്പോള്‍ എണ്ണുന്നവനും ഒരു പന്തികേട്‌, എന്താ സ്റ്റോപ്‌ പറയാത്തത്‌? അറുപതായപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെ അവന്‍ ഞങ്ങളുടെ നേരെ നോക്കി.കാര്യം പിടികിട്ടിയ അവന്‍ സ്വയം എണ്ണല്‍നിര്‍ത്തി ഇറങ്ങിപ്പോയി.

Tuesday, December 09, 2008

സൗഹൃദത്തിന്റെ വലക്കണ്ണികള്‍

             നഷ്ടപെട്ട സാധനം തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ വളരെ വളരെ പ്രയാസമാണ്‌.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നഷ്ടപെട്ട സാധനമാണെങ്കില്‍ പ്രത്യേകിച്ചും.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ആ സന്തോഷം നേരിട്ടനുഭവിച്ചു.
            എന്റെ കാര്‍ (അതേ TSG 8683) -ന്റെ RC പുതുക്കാനായി അത്‌ ഗൂഡല്ലൂര്‍ RTO ക്ക്‌ മുന്നില്‍ നേരിട്ട്‌ ഹാജരാക്കേണ്ടി വന്നു.ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച്‌ ( എന്ന് വച്ചാല്‍ ചുരം ബ്ലോക്ക്‌ ആക്കാതെ) മടങ്ങുന്ന വഴി എടക്കര ടൗണില്‍ തന്നെ താമസിക്കുന്ന എന്റെ പഴയ പ്രീഡിഗ്രി ഹോസ്റ്റല്‍ മേറ്റ്‌ മെഹ്‌റൂഫിനെ ഒന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു.
               നഷ്ടപെട്ട അനേകം കണ്ണികള്‍ കണ്ടെത്തി വിളക്കിചേര്‍ക്കാനുള്ള ഒരു അവസരമായി അത്‌ മാറും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എടക്കര ടൗണില്‍ മെഹ്‌റൂഫിന്റെ ഉടമസ്ഥതയിലുള്ള AT Jwellers-ന്‌ മുന്നില്‍ എന്റെ TSG 8683 സുന്ദരമായി ഒതുക്കിയിട്ട്‌ ഞാന്‍ നേരെ കടയിലേക്ക്‌ കയറി.സുന്ദരമായ എന്റെ കഷണ്ടി എന്റെ അത്ര തന്നെ കഷണ്ടി ഇല്ലാത്ത മെഹ്‌റൂഫ്‌ പെട്ടെന്ന് തിരിച്ചറിഞ്ഞു.
              പലപല കാര്യങ്ങളും ചര്‍ച്ച ചെയ്ത്‌ ചെയ്ത്‌ ഞങ്ങള്‍ പഴയ PSMO College ഹോസ്റ്റലില്‍ എത്തി.അന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന പലരുമായും ഇപ്പോള്‍ തുടരുന്ന ബന്ധത്തെപ്പറ്റി മെഹ്‌റൂഫ്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ വളരെ സന്തോഷം തോന്നി.എല്ലാവരുമായും ഫോണ്‍ വഴി ബന്ധപ്പെടുന്നതിനാല്‍ ഞാന്‍ ആ നമ്പറുകള്‍ എല്ലാം ആവശ്യപ്പെട്ടു.
ഉടന്‍ മെഹ്‌റൂഫിന്റെ മറുപടി:
"അല്ല...ഇപ്പോ തന്നെ അങ്ങ്‌ വിളിക്കാം...."

           അതോടെ അവനറിയാവുന്ന നമ്പറുകളില്‍ വിളിച്ച്‌ എന്നെ കണക്റ്റ്‌ ചെയ്തും എനിക്കറിയാവുന്ന നമ്പറുകളില്‍ വിളിച്ച്‌ അവനെ കണക്റ്റ്‌ ചെയ്തും ഞങ്ങള്‍ ആ പഴയ സൗഹൃദങ്ങള്‍ പുതുക്കി.ഇന്ന് താനൂരില്‍ ബിസിനസ്സ്‌ നടത്തുന്ന അസ്‌ലം,കോഴിക്കോട്‌ ദന്തഡോക്ടറായ സഫറുല്ല,വെള്ളിമാട്‌കുന്നില്‍ അദ്ധ്യാപകനായ സൈഫുദ്ദീന്‍,ബാഗ്ലൂരില്‍ ബിസിനസ്സ്‌ നടത്തുന്ന അന്‍വര്‍ തുടങ്ങിയവരെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സൗഹൃദ വലയില്‍ കണ്ണികളായി.അവര്‍ക്കറിയാവുന്ന മറ്റ്‌ സുഹൃത്തുക്കളുടെ വിവരങ്ങളും e-mail അഡ്രസ്സുകളും കൂടി പങ്കു വയ്ക്കപ്പെട്ടതോടെ ആ വലക്കണ്ണികള്‍ കൂടുതല്‍ വിപുലമായി.

                ഈ സുഹൃത്‌ കൂട്ടായ്മയുടെ ഒരു കുടുംബസംഗമം കൂടി നടത്താന്‍ തീരുമാനിച്ചുകൊണ്ട്‌ ഞാന്‍ മെഹ്‌റൂഫിനോട്‌ വിടപറയുമ്പോള്‍ 20 വര്‍ഷം മുമ്പെ ഞങ്ങളെ കൂട്ടിവിളക്കിയ ആ ഹോസ്റ്റല്‍ മനസ്സില്‍ മായാതെ നിന്നു.

Sunday, December 07, 2008

ഇബ്രാഹിം നബി(അ)-ന്റെ പാത.

സന്താന സൗഭാഗ്യം ഇല്ലാതിരുന്ന ഇബ്രാഹിം നബി(അ) - ന്‌ വളരെ താമസിച്ച്‌ ഇസ്മായില്‍ എന്ന പുത്രന്‍ ജനിച്ചു.ഇസ്മായില്‍(അ) പിതാവിനോടൊപ്പം ഓരോരോ ജോലിയില്‍ വ്യാപൃതനാവുന്ന പ്രായമെത്തിയപ്പോള്‍ അല്ലാഹുവിന്റെ കല്‍പന എത്തി: "ഇബ്രാഹീം...നീ നിന്റെ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍പ്പിക്കുക..." വാര്‍ദ്ധക്യകാലത്ത്‌ താങ്ങും തണലുമാകാന്‍ ലഭിച്ച അരുമ മകനെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുന്നില്‍ ഇബ്രാഹിം നബി(അ) തെല്ലും പകച്ചില്ല.കല്‍പന നിറവേറ്റാന്‍ മകനേയും കൂട്ടി മലഞ്ചെരുവിലേക്ക്‌ നടന്നു.മകന്റെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന്‌ തൊട്ടു മുമ്പേ അല്ലാഹുവിന്റെ കല്‍പന വീണ്ടും:"ഇബ്രാഹീം...നീ എന്റെ കല്‍പന സാക്ഷാല്‍ക്കരിച്ചിരിക്കുന്നു...മകന്‌ പകരം ഒരു മൃഗത്തെ ബലിയര്‍പ്പിക്കുക..." ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മകനെ തന്നെ ബലിയര്‍പ്പിക്കാനുള്ള കല്‍പനക്ക്‌ മുമ്പില്‍ പോലും പതറാത്ത ആ മഹാനുഭാവന്റെ ത്യാഗസ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഒരു ബലിപെരുന്നാള്‍ സുദിനം കൂടി സമാഗതമായി.നമുക്ക്‌ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാന്‍ നാം എത്രത്തോളം സന്നദ്ധരാണെന്ന്‌ സ്വയം ചോദിക്കുക. ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍.

Wednesday, December 03, 2008

ജന്മദിനാഘോഷം

"മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ജന്മദിനാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു." ഇന്നലെ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ണിലെ കരടായി കുടുങ്ങിയ ഒരു വാര്‍ത്തയാണിത്‌. ജന്മദിനം ആഘോഷിക്കുന്നതിന്റെ ശരിയും തെറ്റും ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ നടത്തപ്പെടുന്ന പാഴ്‌ചെലവുകള്‍ ചിന്താ വിഷയമാക്കേണ്ടതാണ്‌. ബൂലോകരില്‍ പലരും എന്ന പോലെ ബൂലോകത്തിന്‌ പുറത്തുള്ള പലരും ജന്മദിനം ആഘോഷിക്കാറുണ്ട്‌.വന്‍ സദ്യ ഒരുക്കിയും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയും മധുരം വിതറിയും, കൊഴുപ്പ്‌ കൂട്ടാന്‍ മദ്യം വരെ വിളമ്പിയും ഇന്ന് ജന്മദിനം ആഘോഷിക്കാറുണ്ട്‌. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിന്‌ മുമ്പ്‌ നമുക്കതിന്‌ അര്‍ഹതയുണ്ടോ എന്ന് കൂടി ആലോചിക്കേണ്ടേ?നാം ഈ ഭൂമിയില്‍ ഭൂജാതനായതിന്റെ വാര്‍ഷിക ദിനത്തിലെങ്കിലും നമ്മുടെ ജന്മം കാരണം മറ്റുള്ളവര്‍ക്ക്‌ വല്ല ഗുണവും ലഭിച്ചോ അതല്ല ദോഷങ്ങള്‍ ഭവിച്ചോ എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?ആഘോഷിക്കാന്‍ ആരോരുമില്ലാത്ത അല്ലെങ്കില്‍ ജന്മദിനം എന്ന് എന്നറിവു പോലുമില്ലാത്ത എത്ര എത്ര പേക്കോലങ്ങള്‍ നമുക്ക്‌ ചുറ്റും ജീവിതം തള്ളി നീക്കുന്നു എന്ന് ആരെങ്കിലും ചികഞ്ഞു നോക്കാറുണ്ടോ?.ഇല്ല ,ആര്‍ക്കും അതൊന്നും അന്വേഷിക്കാന്‍ സമയമില്ല. അതിനാല്‍ ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തുക്കളോട്‌ രണ്ട്‌ വാക്ക്‌.നിങ്ങള്‍ ജന്മദിനാഘോഷത്തിന്‌ ചെലവിടുന്ന കാശിന്റെ പകുതിയുടെപകുതിയെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ്‌പട്ടികളുമായി മല്ലിടുന്ന മനുഷ്യമക്കള്‍ക്ക്‌ വേണ്ടി ചെലവാക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ടും അത്‌ തുടര്‍ന്ന് കൊണ്ടും ജന്മദിനാഘോഷത്തിന്‌ പുതിയൊരു മുഖം നല്‍കുക.(മകന്റെ ജന്മദിനത്തില്‍ ഭക്ഷണപ്പൊതിയുമായി നാട്‌ ചുറ്റി അഗതികളെ വിരുന്നൂട്ടി ഇന്നത്‌ ഒരു വന്‍ ജീവകാരുണ്യ പ്രവര്‍ത്തനമായി മാറിയ ഒരു കുടുംബത്തിന്റെ വാര്‍ത്ത ഈയിടെ വായിച്ചത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.)അത്യാഹിതങ്ങളും ആപത്തുകളും സംഭവിക്കുമ്പോള്‍ ജന്മദിനാഘോഷം ഉപേക്ഷിച്ച്‌ നല്ലപിള്ള ചമയുന്ന രാഷ്ട്രീയക്കാരുടെ കപടതന്ത്രം പ്രോല്‍സാഹിപ്പിക്കാതിരിക്കുക.

Tuesday, November 25, 2008

പിന്നെ ഈ നാടെങ്ങിനെ നന്നാകും???

"Politics is the last refuge of a squanderer" എന്ന് പറഞ്ഞത്‌ ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റൈനോഅല്ല മറ്റാരെങ്കിലുമാണോ എന്ന് എനിക്ക്‌ ഇപ്പോള്‍ വലിയ പിടിപാടില്ല.എന്റെ മാതാപിതാക്കള്‍ക്ക്‌ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാതിരുന്നതിനാല്‍ എനിക്കും രാഷ്ട്രീയത്തില്‍ഒരു താല്‍പര്യവും ഇല്ലായിരുന്നു.മാറിമാറി വരുന്ന അധികാരി ഭരണവര്‍ഗ്ഗവും പ്രതിപക്ഷവും പരസ്പരം പഴി ചാരാനും കുറ്റങ്ങള്‍ ചികഞ്ഞെടുക്കാനും മാത്രം സമയം കണ്ടെത്തുന്ന ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രീയം തികച്ചും വിഡ്ഢികള്‍ക്ക്‌ മാത്രം ചേര്‍ന്നതാണ്‌ എന്ന് തന്നെയേ ഞാന്‍ പറയൂ.

എന്നിട്ടും സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ എനിക്ക്‌ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെസര്‍വീസ്‌ യൂണിയനില്‍ ചേരേണ്ടി വന്നു അഥവാ ചേരാന്‍ ഞാന്‍ നിര്‍ബന്ധിതനായി.പാര്‍ട്ടി ആശയങ്ങളോടും ആദര്‍ശങ്ങളോടും തികച്ചും വിഭിന്നമായ കാഴ്ചപ്പാടുള്ളഞാന്‍ അതേ പാര്‍ട്ടിയുടെ സര്‍വീസ്‌ യൂണിയനില്‍ പത്ത്‌ രൂപ അടച്ച്‌ മെമ്പര്‍ ആയി.

സംഘടനയുടെ പല യോഗങ്ങള്‍ക്കും ജാഥകള്‍ക്കും ധര്‍ണ്ണകള്‍ക്കും രാഷ്ട്രീയ കോലംകെട്ടലുകള്‍ക്കും എന്നെ ക്ഷണിച്ചെങ്കിലും തന്ത്രപൂര്‍വ്വം ഞാന്‍ അവയില്‍നിന്നെല്ലാം ഒഴിഞ്ഞു മാറി.ആളെക്കൂട്ടി ബഹളം വയ്‌ക്കുകയും ഭരണകക്ഷി സ്വന്തം പാര്‍ട്ടിതന്നെയാണെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്രത്തെയോ പഴി ചാരിതടിയൂരുകയും ചെയ്യുന്ന ഇവരുടെ ഈ തൊലിക്കട്ടി കാരണമാണ്‌ ഞാന്‍ അവക്കൊന്നും പോകാതിരുന്നത്‌.

അങ്ങനെ ഒരു ദിവസം.യൂണിയന്‍ ജനറല്‍ ബോഡി യോഗം നടക്കുന്ന വിവരം യൂണിയന്‍നേതാവായ കോളേജിലെ തന്നെ ഒരു സാറ്‌ എന്നെ അറിയിച്ചു.പ്രത്യേകിച്ച്‌ഒരു തടസ്സവുമില്ലാത്തതിനാല്‍ അന്ന് എനിക്ക്‌ യോഗത്തിന്‌ പോകേണ്ടി വന്നു.അങ്ങനെ ആദ്യമായി ഞാന്‍ ഒരു യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുത്തു.

"സുഹൃത്തുക്കളേ......ഇന്ന് നമുക്ക്‌ ചര്‍ച്ച ചെയ്യാനുള്ളത്‌ പ്രധാനമായുംമുപ്പതാം തീയതിയിലെ ധര്‍ണ്ണയാണ്‌..."യൂണിയന്റെ ഏരിയാ ഭാരവാഹി പ്രസംഗിക്കാന്‍ തുടങ്ങി."ഡി.എ അടക്കമുള്ള ആവശ്യങ്ങളോടൊപ്പം സിവില്‍ സര്‍വ്വീസ്‌കാര്യക്ഷമമാക്കുക എന്ന ആവശ്യം കൂടി ഈ ധര്‍ണ്ണയില്‍ നാം ഉന്നയിക്കുന്നുണ്ട്‌.നിങ്ങള്‍ക്കറിയാം, ഇന്ന് പൊതുജനത്തിന്‌ ഒരു ഓഫീസില്‍ നിന്നും അത്യാവശ്യമായ ഒരു സര്‍ട്ടിഫിക്കറ്റ്‌ കിട്ടണമെങ്കില്‍ ദിവസങ്ങള്‍ തന്നെ പിടിക്കുന്നുണ്ട്‌.ഒന്നുകില്‍ സെക്ഷനില്‍ക്ലര്‍ക്ക്‌ ഉണ്ടാകില്ല അല്ലെങ്കില്‍ ഒപ്പിടാന്‍ ഓഫീസര്‍ ഉണ്ടാകില്ല അങ്ങനെ അങ്ങനെ പല പല കാരണങ്ങളും.ഇങ്ങനെയുള്ള അവസരങ്ങളില്‍ തൊട്ടടുത്ത ആളെയോ അല്ലെങ്കില്‍ മറ്റാരെങ്കിലെയുമോ ഈ ചുമതല ഏല്‍പിച്ച്‌ പൊതുജനത്തിന്‌ ഉണ്ടാകുന്നബുദ്ധിമുട്ട്‌ ഒഴിവാക്കണം എന്നാണ്‌ സിവില്‍ സര്‍വ്വീസ്‌ കാര്യക്ഷമമാക്കുക എന്നതിലൂടെ നാം പ്രധാനമായും ആവശ്യപ്പെടുന്നത്‌..ഈ ധര്‍ണ്ണയുടെ വിജയത്തിനായിനാം സ്വീകരിക്കുന്ന പ്രചാരണ പരിപാടികള്‍ ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നതാണ്‌.

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രസംഗം ആരംഭിച്ചു."ധര്‍ണ്ണ മുപ്പതാം തീയതിയാണ്‌.അപ്പോള്‍ അതിന്‌ മുമ്പായി നാം എല്ലാ ഓഫീസര്‍മാരേയും നേരില്‍ കണ്ട്‌ വിവരംഅറിയിക്കണം.അതിനായി അടുത്ത ആഴ്ചയില്‍ തന്നെ സ്ക്വാഡുകള്‍ നടത്തണം.ധര്‍ണ്ണയുടെ തൊട്ട്‌മുമ്പിലെ രണ്ട്‌ ദിവസം നാം ലീവെടുത്ത്‌ എല്ലാ ഓഫീസുകളിലുംഒന്ന് കൂടി കയറി ഇറങ്ങണം...."

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രസംഗം ആരംഭിച്ചു."ധര്‍ണ്ണ മുപ്പതാം തീയതിയാണ്‌.അപ്പോള്‍ അതിന്‌ മുമ്പായി നാം എല്ലാ ഓഫീസര്‍മാരേയും നേരില്‍ കണ്ട്‌ വിവരംഅറിയിക്കണം.അതിനായി അടുത്ത ആഴ്ചയില്‍ തന്നെ സ്ക്വാഡുകള്‍ നടത്തണം.ധര്‍ണ്ണയുടെ തൊട്ട്‌മുമ്പിലെ രണ്ട്‌ ദിവസം നാം ലീവെടുത്ത്‌ എല്ലാ ഓഫീസുകളിലുംഒന്ന് കൂടി കയറി ഇറങ്ങണം...."

പിന്നെ ഈ നാടെങ്ങിനെ നന്നാകും???

Wednesday, November 19, 2008

തമസോമാ ജ്യോതിര്‍ഗമയ

ഡയറി എഴുത്ത്‌ എന്ന പരിപാടി കൃത്യം പത്ത്‌ വര്‍ഷം മുമ്പാണ്‌ ഞാന്‍ നിര്‍ത്തിയത്‌ - വിവാഹം കഴിച്ചതോടെ.എന്നാല്‍ ആ ഡയറി എഴുത്ത്‌ തുടര്‍ന്നിരുന്നുവെങ്കില്‍17/11/2008 ഞാന്‍ അതില്‍ തങ്കലിപികളില്‍ തന്നെ എഴുതുമായിരുന്നു.സിക്കിം സൂപ്പര്‍ ലൊട്ടോ അടിച്ചതുകൊണ്ടോ Cheverlot Spark കാര്‍ കിട്ടിയതുകൊണ്ടോ അല്ല അത്‌.(എനിക്ക്‌ രണ്ടും കിട്ടിയിട്ടില്ലട്ടോ)

ഏതോ ഒരു നിമിത്തം കാരണം വീണുകിട്ടിയ കോളേജ്‌ ഐ.ടി ക്ലബ്ബിന്റെ അസിസ്റ്റന്റ്‌ കോര്‍ഡിനേറ്റര്‍ ആയി നിയമിതനായ അന്നു മുതല്‍ എന്റെ മനസ്സിനെ മഥിക്കുന്നഒരു പ്രവര്‍ത്തനം.... പോരാ മഹത്തായ ഒരു സംരംഭത്തിന്‌ ,അന്ന് തുടക്കം കുറിച്ചു.എന്റെ തലയില്‍ ഉദിച്ച ഒരാശയം ഐ.ടി ക്ലബ്ബിന്റേയും NSS-ന്റെയും സന്നദ്ധ സേവന തല്‍പരരായ അംഗങ്ങളിലൂടെ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ബൃഹദ്‌ പദ്ധതിയായി WE-STEP അന്ന് ഉത്ഘാടനം ചെയ്യപ്പെട്ടു.

WE-STEP എന്നാല്‍ Wayanad Engineering College Socio Technical Education program.

കാര്‍ഷിക ജില്ലയായ വയനാട്ടിലെ തികച്ചും സാധാരണ ജനങ്ങളായ,തോട്ടം തൊഴിലാളികളും ആദിവാസികളും കര്‍ഷകരും തിങ്ങി വസിക്കുന്നതവിഞ്ഞാല്‍ എന്ന അതിബൃഹത്തായ ഒരു ഗ്രാമത്തെ കമ്പ്യൂട്ടര്‍ വിദ്യ അഭ്യസിപ്പിക്കുക എന്ന ദൗത്യമാണ്‌ WE-STEP.പത്താം ക്ലാസ്‌ പാസ്സായ നാല്‍പത്‌ വയസ്സിന്‌ താഴെയുള്ള തൊഴില്‍രഹിതരെ ഓഫീസ്‌ ഓട്ടോമേഷന്‍ ആണ്‌പഠിപ്പിക്കുന്നത്‌.തികച്ചും സൗജന്യമായി കോളേജ്‌ NSS യൂണിറ്റിലേയും ഐ.ടി ക്ലബ്ബിലേയും അംഗങ്ങള്‍സ്വമേധയാ മുന്നോട്ട്‌ വന്ന് ചെയ്യുന്ന ഒരു സാമൂഹ്യ സേവന പ്രവര്‍ത്തനമാണ്‌WE-STEP.ഞാനടക്കമുള്ള കോളേജിലെ അധ്യാപക അനധ്യാപക സ്റ്റാഫ്‌ പൂര്‍ണ്ണസഹകരണം നല്‍കുന്ന പദ്ധതിയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതും കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്‌.

ഇരുപത്തൊന്ന്‌ വാര്‍ഡുകള്‍ ഉള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഈ പദ്ധതി ലക്ഷ്യംകാണാന്‍ ഏകദേശം അഞ്ചു വര്‍ഷം തന്നെ വേണ്ടി വരും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.ഒരു പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ ജനതക്കും വിവരസാങ്കേതികവിദ്യ കൂടി പകര്‍ന്നു നല്‍കാന്‍ ഒരു പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥീ സമൂഹം മുന്നിട്ടിറങ്ങുന്നത്‌ കേരളത്തില്‍ തന്നെ ആദ്യമായാണ്‌.ഈ മാതൃകമറ്റുള്ളവരും പിന്തുടര്‍ന്നു കൊണ്ട്‌ കേരള ജനതയെ മുഴുവന്‍ വിവരസാങ്കേതികവിദ്യയുടെ അത്‌ഭുത ലോകത്തേക്ക്‌ താമസിയാതെ എത്തിക്കും എന്നാണ്‌ ഈഎളിയ തുടക്കത്തിന്‌ നാന്ദി കുറിച്ച ഞങ്ങളുടെ പ്രതീക്ഷ.

Saturday, November 15, 2008

ചാന്ദ്രയാനും നമ്പൂരിയും

രാമേട്ടന്‍:"എന്താ തിരുമേനീ....തലയില്‍ കയ്യും വച്ചിങ്ങനെ നടക്കുന്നേ?" നമ്പൂരി:"അപ്പോ....താനിതോന്നും അറിഞ്ഞില്ലേ രാമാ...?" രാമേട്ടന്‍:"എന്തോന്ന്?" നമ്പൂരി:"നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ എന്തോ ഒരു സാധനം ഇന്ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമത്രേ..." രാമേട്ടന്‍:"അതിനെന്താ...?" നമ്പൂരി:"അങ്ങനെ ഇടിച്ചിറങ്ങുമ്പോ ആ ചന്ദ്രനെങ്ങാനും ഇങ്ങു വീണാലോ.....ശിവ ശിവാ.....ഇവന്മാര്‍ക്ക്‌ ആ സാധനമൊന്ന് സമാധാനമായി ഇറക്കിക്കൂടേ....ഇടിച്ചിറക്കി ഈ ഭൂമിലുള്ളോരെ മുഴുവന്‍ സ്വൈര്യവും കളയണോ..?"

Friday, November 14, 2008

Y = mX + C (മേടിക്കല്‍ എഞ്ചിനീയര്‍ - ഭാഗം 3)

ഓസിയില്‍ ഈസിയായി മാത്‌സ്‌ പാസാവാമെന്ന വ്യാമോഹം പൊലിഞ്ഞതല്ലാതെഅസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ എന്നില്‍ പ്രത്യേകിച്ച്‌ ദു:ഖബോധം ഒന്നും വളര്‍ത്തിയില്ല

വസന്തം തിരിച്ചെത്തിയ പൂന്തോട്ടം പോലെ എന്റെ ഉച്ചയുറക്കം വീണ്ടുംസജീവമായി.'കൊട്ടാവി' സുഹൃത്തുക്കളുടെ അസൂയയും കഷണ്ടിയും വീണ്ടുംഎവറസ്റ്റ്‌ കയറാനും തുടങ്ങി.ഉച്ചയുറക്കത്തിന്റെ ഏതോ യാമങ്ങളില്‍ അസീസ്‌സാറും മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും ഫ്ലാഷ്ബാക്കുകളായോ(ഫ്രന്റുകളായോ) മിന്നിമറഞ്ഞു.

കാലചക്രം എങ്ങോട്ടോ കറങ്ങി.ഫസ്റ്റ്‌ ഇയര്‍ പരീക്ഷയുടെ അപേക്ഷ നല്‍കേണ്ട സമയമായി.സെക്കന്റ്‌ ഗ്രൂപ്‌ എടുത്തിരുന്ന ഞങ്ങള്‍ക്ക്‌, അപേക്ഷാഫോമില്‍ എവിടെയോഅഡീഷണല്‍ എന്ന പദം കണ്ടപ്പോളാണ്‌ 'അഡീഷണല്‍ മാത്‌സ്‌' നും കൂടി അപേക്ഷിക്കേണ്ടതുണ്ട്‌ എന്ന ബോധോദയമുണ്ടായത്‌.യൂണിവേഴ്സിറ്റി നടത്താനുദ്ദേശിക്കുന്നതും ഞങ്ങള്‍ എഴുതാനുദ്ദേശിക്കുന്നതുമായ വിഷയങ്ങളുടെ പേര്‌ നിരനിരയായി എഴുതി മാത്‌സ്‌ കൂടി കൂട്ടത്തില്‍ തുന്നിപ്പിടിപ്പിച്ച്‌, പരീക്ഷക്ക്‌ അപേക്ഷിക്കുക എന്ന രണ്ടാം കടമ്പയുംഞാന്‍ ചാടിക്കടന്നു.

പെരുമഴക്കാലവും മാമ്പഴക്കാലവും കഴിഞ്ഞ്‌ പരീക്ഷക്കാലമെത്തി.കാണാതെ പഠിച്ച്‌ വച്ച പലതും അതാത്‌ പാത്രങ്ങളില്‍ സോറി പത്രങ്ങളില്‍(പേപ്പര്‍) മാക്സിമം വൃത്തിയില്‍ ചര്‍ദ്ദിച്ച്‌ ഭംഗിയായി കെട്ടിപ്പൊതിഞ്ഞ്‌സാറിന്‌ കൈമാറി.ചിലര്‍ക്ക്‌ കലശലായ ചര്‍ദ്ദിയും പലര്‍ക്കും ഓക്കാനം മാത്രവും ഉണ്ടായതായി സ്ഥലത്തെ കുശുകുശുക്കല്‍ വ്യക്തമാക്കി.

അങ്ങനെ മാത്‌സ്‌ പരീക്ഷയും വന്നെത്തി.മാത്‌സ്‌ ടെക്സ്‌റ്റ്‌ ബുക്ക്‌ വാങ്ങി കാശ്‌വെറുതേ കളയേണ്ട എന്ന്‌ ആദ്യമേ തീരുമാനിച്ചതിനാല്‍ മാത്‌സ്‌ പരീക്ഷയുടെതലേന്ന് എനിക്ക്‌ ഒന്നും ചെയ്യാനില്ലായിരുന്നു.എന്നെ നിര്‍ത്തിപ്പൊരിച്ച്‌ അസീസ്‌ സാറ്‌ പറഞ്ഞ്‌ തന്ന y = mX + C എന്ന് മാത്രമെഴുതിയ മാത്‌സ്‌ നോട്ട്ബുക്കിലൂടെഒന്ന് കൂടി കണ്ണോടിച്ച്‌(ആരെങ്കിലും കാശ്‌ വല്ലതും വച്ചിട്ടുണ്ടെങ്കിലോ ?)ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ പരീക്ഷാ ഹാളില്‍ എത്തി.

പരീക്ഷക്കുള്ള നീണ്ട ബെല്‍ മുഴങ്ങി.തൂണുകളുടെ തണല്‍ ചാരി ഒരു മെലിഞ്ഞരൂപം പരീക്ഷാപേപ്പറുകളുമായി വരുന്നു.ആ രൂപം എന്റെ ക്ലാസ്സിലേക്ക്‌തന്നെ കയറി - അസീസ്‌ സാര്‍!!എന്നെ കണ്ടതും സാറ്‌ ഒന്നു കൂടി സൂക്ഷിച്ച്‌ നോക്കി - ആലുവ മണല്‍പുറത്തോ അതോ കൊണ്ടോട്ടി നേര്‍ച്ചക്കോ , എവിടെ വച്ചോ കണ്ട മൊഹമാണല്ലോ ഇത്‌ എന്നായിരിക്കും സാറിന്റെ ചിന്ത.മാത്‌സ്‌ പരീക്ഷ എഴുതാനുള്ള അദമ്യമായ ആഗ്രഹം കാരണം ഞാന്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാനിച്ചില്ല.പകരം ഒരു (ചിറാ)പുഞ്ചിരി സമ്മാനിച്ചു.സീസറുടെ ഗാംഭീര്യത്തോടെ അസീസ്‌ സാര്‍ ആ പുഞ്ചിരി നിര്‍ദ്ദയം തള്ളിക്കളഞ്ഞു.

(തുടരും)

Thursday, November 13, 2008

ഒരു പേര്‌ നിര്‍ദ്ദേശിക്കൂ...

കോളേജ്‌ ഐ.ടി ക്ലബ്ബും N S S യൂണിറ്റും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പരിപാടി(സാക്ഷരത അല്ല)ക്ക്‌ അനുയോജ്യമായ ഒരു പേര്‌ ബൂലോകത്ത്‌ നിന്നും പ്രതീക്ഷിക്കുന്നു.സാങ്കേതികത (ടെക്നോളജി)ഉള്‍പെടുത്തി ഗ്രാമീണതയുള്ള ഒരു മലയാളം പേര്‌ കൂടുതല്‍ അഭികാമ്യം.

ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോള്‍...

ബസ്സില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ പരിഭ്രാന്തനായ നമ്പൂരി കണ്ടക്ടറോട്‌:"എന്താ , എന്താത്‌ പൊക വരുന്നേ?"

കണ്ടക്ടര്‍: "അത്‌, ഗവര്‍ണറെ വയര്‍ ഷോര്‍ട്ട്‌ ആയതാ..."

നമ്പൂരി:"ശിവ ശിവാ.....തിരോന്തരത്തിരിക്ക്‌ണ ഗവര്‍ണറെ വയര്‍ ഷോര്‍ട്ടായപ്പോ മലപ്പൊറത്ത്‌ നോമിരിക്ക്‌ണ ബസ്സില്‌ തീയും പൊകയും...ടെക്‌നോളജിയുടെ ഒരു പോക്കേ....."

Wednesday, November 12, 2008

അദ്ധ്വാനത്തിന്റെ മഹത്വം.

ഏകദേശം രണ്ട്‌ വര്‍ഷം മുമ്പ്‌ ഞാന്‍ എന്റെ ഷൂ നന്നാക്കാനായി മാനന്തവാടിയിലെഒരു ചെരുപ്പ്‌ കുത്തിയെ സമീപിച്ചു.ബസ്‌സ്റ്റാന്റിനടുത്തായിരുന്നു അയാളുടെ ഇരിപ്പ്‌.ഒറ്റ നോട്ടത്തില്‍ ആരോഗദൃഢഗാത്രനായ അയാളെ സൂക്ഷിച്ച്‌ നോക്കിയപ്പോളാണ്‌അയാളുടെ കാലിന്റെ വൈകല്യം എനിക്ക്‌ മനസ്സിലായത്‌.

ഷൂ കാണിച്ച ഉടനെ തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ അയാള്‍ പറഞ്ഞു.

"ഇറുപത്‌ റൂപയാകും...".

അദ്ധ്വാനിച്ച്‌ ജീവിക്കുന്നവന്‍ എന്ന ധാരണ എന്നില്‍ അയാള്‍ ഉണ്ടാക്കിയതിനാല്‍ഞാന്‍ അത്‌ സമ്മതിച്ചു.ഷൂ തുന്നി അയാള്‍ പറഞ്ഞ സംഖ്യയും നല്‍കി ഞാന്‍സ്ഥലം വിട്ടു.

മാസങ്ങള്‍ക്ക്‌ ശേഷം അയാളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി.എന്നെ അയാള്‍ക്ക്‌ മനസ്സിലായില്ലെങ്കിലുംഎനിക്ക്‌ ആ മുഖം പെട്ടെന്ന് ഓര്‍മ്മ വന്നു.പക്ഷേ ഇത്തവണ കണ്ടപ്പോള്‍ എനിക്ക്‌അയാളോട്‌ നീരസം തോന്നി.കാരണം അറിയാവുന്ന പണി ഒഴിവാക്കി വഴിയരികില്‍ഇരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു അദ്ദേഹം.പിന്നീട്‌ പലതവണ ഞാന്‍അയാളെ ഇതേ അവസ്ഥയില്‍ കണ്ടു.എന്നെപ്പോലെ പലരും ഇതേ ചിന്തയില്‍ അയാളുടെമുന്നിലൂടെ നടന്നു പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.

പിന്നീട്‌ കുറേ കാലം അയാളിരുന്ന വഴിയിലൂടെ ഞാന്‍ കടന്നു പോകാത്തതിനാല്‍ആ മുഖം ഞാന്‍ കണ്ടതേ ഇല്ല.പക്ഷേ ബസ്‌സ്റ്റാന്റിനടുത്ത്‌ ചെരുപ്പ്‌ കുത്തിയായി പിന്നീട്‌ ഒരിക്കലുംഅയാളെ ഞാന്‍ കണ്ടില്ല.

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മടങ്ങി വരുന്ന സമയം.മാനന്തവാടിയിലെ കുപ്രസിദ്ധമായ മാനസസരസ്‌ ബാറിന്റെ മുന്നിലൂടെയാണ്‌എന്റെ താമസ സ്ഥലത്തേക്ക്‌ പോകേണ്ടത്‌.മനുഷ്യര്‍ "നാല്‍ക്കാലികളായും""പാമ്പുകളായും" ഇഴയുന്നത്‌ ഇവിടെ സര്‍വ്വ സാധാരണ കാഴ്‌ചയാണ്‌.അന്നും പതിവ്‌ പോലെ ഒരാള്‍ ബാറിന്റെ മുമ്പിലെ അടഞ്ഞ കടയുടെ തിണ്ണയില്‍ ഉടലും,ഫുട്‌പാത്തിലേക്ക്‌ തലയുമായി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.സമീപത്തായിഒരു ജോഡി ഊന്നുവടിയും കിടപ്പുണ്ടായിരുന്നു.വൈകല്യം ബാധിച്ച അയാളുടെകാല്‍ ഞാന്‍ വ്യക്തമായി കണ്ടു.സമീപത്ത്‌ കൂടെ കടന്നു പോയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തേക്ക്‌ ഒന്നു നോക്കി.

'ങേ!!!' - ഞാന്‍ ഞെട്ടി.

യാചകനായി മാറിയ അന്നത്തെ ചെരുപ്പ്‌കുത്തി കുടിയനും കൂടിയാണെന്നതിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കി.

അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ ആവശ്യമായ തൊഴില്‍ അറിഞ്ഞിട്ടും യാചനയിലൂടെപണം സമ്പാദിക്കുന്ന എത്രയോ പേരുണ്ട്‌.ശരീരമനങ്ങാതെ, മറ്റുള്ളവരുടെമുമ്പില്‍ കൈ നീട്ടി ഇരന്നുവാങ്ങിയ പണം, ബാറില്‍ പോയി കുടിച്ച്‌ തീര്‍ക്കുന്നവരുമുണ്ട്‌.

അദ്ധ്വാനിച്ച്‌ സമ്പാദിക്കുന്നതാണ്‌ ഏറ്റവും ഉത്തമം.സ്വന്തം വിയര്‍പ്പൊഴുക്കിസമ്പാദിച്ച കാശ്‌ ഇത്തരം വേണ്ടാവൃത്തികള്‍ക്ക്‌ ഉപയോഗിക്കാന്‍ മന:സാക്ഷിഅനുവദിക്കില്ല.വെറുതേ കിട്ടിയ പണം ഒരു വിലയും ഇല്ലാതെ ചെലവഴിക്കാനേതോന്നൂ.അതിനാല്‍ അദ്ധ്വാനിച്ച്‌ ജീവിക്കുക.ധനസമ്പാദനത്തിനുള്ള കുറുക്കുവഴികള്‍ തേടാതിരിക്കുക.

Wednesday, November 05, 2008

വിശപ്പിന്റെ വിളി

കനത്ത മഴ പെയ്യുന്ന ഒരു ദിവസം.എന്റെ ചെറിയ അനിയന്‍ എന്തോ ആവശ്യത്തിന്‌അങ്ങാടിയില്‍ പോയതായിരുന്നു.പൊതുവേ പുറത്ത്‌ പോകുമ്പോള്‍ അവന്‍ ആരോടും പറയാറില്ല.തന്റെ ആവശ്യം നിര്‍വ്വഹിച്ച്‌ തിരിച്ച്‌ വീട്ടില്‍ വന്നാലും ആരോടും വെറുംസംസാരത്തില്‍ ഏര്‍പ്പെടാറില്ല. അന്നും പതിവ്‌ പോലെ അവന്‍ തിരിച്ചു വന്നു.പക്ഷേ അവന്റെ വരവ്‌ കണ്ട്‌വീട്ടില്‍ എല്ലാവരും ഞെട്ടി.കുടയില്‍ അവനോടൊപ്പം നനഞ്ഞൊലിച്ച്‌ കീറിപ്പറിഞ്ഞ്‌മുഷിഞ്ഞ വേഷം ധരിച്ച്‌ പാറിപ്പറന്ന തലമുടിയുമായി ഒരു കുട്ടിയേയുംകൂടെ കൂട്ടിയാണ്‌ അവന്‍ വന്നത്‌!!! "ഉമ്മാ....കഴിക്കാന്‍ എന്താ അവിടെ ഉള്ളത്‌?"വീട്ടില്‍ എത്തിയ ഉടനെ അവന്‍ ഉമ്മയെ വിളിച്ച്‌ ചോദിച്ചു. "ഉപ്പ്‌മാവുണ്ട്‌".അവന്‌ വേണ്ടിയാണെന്ന ധാരണയില്‍ ഉമ്മ പറഞ്ഞു. "ആ....ഒരു പ്ലേറ്റില്‍ നിറയെ എടുത്തോളൂ...." "ങേ!!!നീ ഇപ്പോ തിന്നു പോയതല്ലേയുള്ളൂ...അപ്പോഴേക്കും വിശന്നോ?"ഉമ്മ കാര്യമറിയാതെ ചോദിച്ചു. "ആ.....എനിക്കല്ല.....ഇതാ വിശപ്പറിയുന്ന ഒരു കുട്ടി ഇവിടെ......" ഉമ്മ അകത്ത്‌ നിന്നും വന്ന് നോക്കി.അപ്പോള്‍ അനിയന്‍ തുടര്‍ന്നു. "ഈ കുട്ടി വിശപ്പ്‌ കാരണം മണ്ണ്‌ പെറുക്കി തിന്നുകയായിരുന്നു.ഞാന്‍ ചിലതൊക്കെ ചോദിച്ചെങ്കിലും ഉത്തരം പറയാന്‍ അതിന്‌ കഴിയുന്നില്ല.ചോദ്യംമനസ്സിലാകാഞ്ഞിട്ടോ പറയാന്‍ സാധിക്കാഞ്ഞിട്ടോ അല്ലെങ്കില്‍ കേള്‍വിക്കുറവോഎന്താണെന്നറിയില്ല.പക്ഷേ ഞാന്‍ വിളിച്ചപ്പോള്‍ എന്റെ കൂടെ പോരുകയും ചെയ്തു." "അപ്പോള്‍ ഈ കുട്ടിക്ക്‌ മാതാപിതാക്കളില്ലേ?" "ഉണ്ട്‌....അവര്‍ തിയേറ്ററിനടുത്ത്‌ ആ ബില്‍ഡിംഗിന്റെ ചായ്പില്‍ താമസിക്കുന്നുണ്ട്‌.ഈ കുട്ടിക്ക്‌ഇനി എന്നും ഇവിടെ നിന്നും ആഹാരം നല്‍കണം.വിശപ്പ്‌ തോന്നുമ്പോള്‍ ഇങ്ങോട്ട്‌ വരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌." അനിയന്‍ പറഞ്ഞ പ്രകാരം ഇന്നും ആ കുട്ടി വീട്ടില്‍ കയറി വരും.അവന്റെ ഭക്ഷണംകഴിച്ച്‌ തിരിച്ചു പോവുകയും ചെയ്യും. തെരുവില്‍ അലയുന്ന ധാരാളം കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണം പോലുംലഭിക്കാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.നമ്മുടെ വീടുകളില്‍ പാഴായിപോകുന്ന ഭക്ഷണ സാമഗ്രികളിലൂടെ ഒന്ന് കണ്ണോടിക്കുക.ലോകത്തിന്റെപല ഭാഗങ്ങളിലും, നാം പാഴാക്കുന്ന ഈ ഭക്ഷണത്തിന്റെ അംശം കൊണ്ട്‌ വിശപ്പടക്കാന്‍ സാധിക്കുന്ന എത്രയോ വയറുകളുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.വിശക്കുന്ന വയറിന്റെ വിളി കേട്ടുകൊണ്ട്‌ മിതമായി കഴിക്കുക.ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.

Sunday, November 02, 2008

വയനാട്‌ ബ്ലോഗ്‌ ശില്‍പശാല ആരംഭിച്ചു.

ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തിലുള്ള അവസാന ശില്‍പശാലയായ വയനാട്‌ ബ്ലോഗ്‌ ശില്‍പശാല അല്‍പം മുമ്പ്‌ ആരംഭിച്ചു.

ചിത്രകാരന്‍,ഡി.പ്രദീപ്‌കുമാര്‍,സുനില്‍ ഫൈസല്‍, ദ്രൗപതി,അരീക്കോടന്‍ തുടങ്ങീ ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്നു.

കൂടാതെ വയണാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പലരും പങ്കെടുക്കുന്നുണ്ട്‌.

സാമാന്യം നല്ല ശ്രോദ്ധാക്കള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.

ഫൊട്ടോസ്‌ പിന്നാലെ....

Friday, October 31, 2008

ഗ്ലോബും ബ്ലോഗും

"G for G L O B E...." ഞാന്‍ ചെറിയ മകളെ പഠിപ്പിക്കുകയായിരുന്നു.

"എന്താ ഗ്ലോബ്‌ എന്ന് പറഞ്ഞാല്‍...?"

അലമാരക്ക്‌ മുകളില്‍ സ്ഥിതി ചെയ്യുന്നഗ്ലോബ്‌ അവള്‍ക്ക്‌ പരിചയം ഉണ്ടാകും എന്ന ധാരണയില്‍ ഞാന്‍ ചോദിച്ചു.

"അതോ...അത്‌...ഒരു ഒരു.....സ്തെലം...."

"ആ....എന്ത്‌ സ്ഥലം?"

"ഉപ്പച്ചിന്റെ കത എയ്‌ത്‌ണ സ്തെലം.."

ഞാന്‍ ഭാര്യയുമായി നടത്തുന്നബ്ലോഗ്‌ ചര്‍ച്ചകളില്‍ നിന്നും അവള്‍ക്ക്‌ മനസ്സിലായ കാര്യം അവള്‍പ്രകടിപ്പിച്ചപ്പോള്‍ എനിക്ക്‌ ചിരി വന്നു.

Thursday, October 30, 2008

ഞങ്ങളുടെ ദീപാവലി ആഘോഷം.

തിങ്കളാഴ്ച കുടുംബസമേതം ഞാന്‍ നാട്ടില്‍ നിന്നും ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തുമ്പോള്‍രാത്രിയായിരുന്നു.കാറ്‌ ക്വാര്‍ട്ടേഴ്സ്‌ മുറ്റത്തേക്കിറക്കുമ്പോള്‍ എന്റെ അയല്‍താമസക്കാരെല്ലാം പുറത്ത്‌ ഇരിപ്പായിരുന്നു - ലോഡ്‌ഷെഡിംഗ്‌ കാരണം.

എന്റെ തൊട്ടടുത്ത അയല്‍വാസികളായ മറാത്ത കുടുംബത്തിലെ കുട്ടികള്‍ മുറ്റത്ത്‌ ഓടിക്കളിക്കുന്നുണ്ടായിരുന്നു.അവരുടെ ക്വാര്‍ട്ടേഴ്സിന്റെ ചുറ്റിലും സ്റ്റെപ്പുകളിലും മണ്‍ചിരാതുകള്‍ വെളിച്ചം വിതറുന്നുണ്ടായിരുന്നു.അവര്‍ ദീപാവലി ആഘോഷംആരംഭിക്കുമ്പോളാണ്‌ ഞങ്ങള്‍ എത്തിയത്‌.

യാത്രാക്ഷീണം തീര്‍ത്തതിന്‌ ശേഷം ഞങ്ങളും ദീപവലിക്കാഴ്ചകള്‍കാണാനായി പുറത്തേക്കിറങ്ങി.മറാത്ത കുട്ടികള്‍ പൂത്തിരിക്ക്‌ തീകൊളുത്തി.ഞങ്ങള്‍ ഞങ്ങളുടെ വാതിലില്‍ തന്നെ നിന്ന് ആസ്വദിച്ചു.ഇടക്ക്‌ ആരോഒരു പൂത്തിരി എന്റെ മൂത്തമോള്‍ക്ക്‌ നേരെ നീട്ടി.അവള്‍ അത്‌ വാങ്ങി ചിരാതില്‍നിന്നും തീ പകര്‍ന്ന് മറ്റുള്ള കുട്ടികളുടെ കൂടെ ചേര്‍ന്നു.ഇടക്ക്‌ മുതിര്‍ന്നവര്‍മത്താപ്പൂവിനും ചക്രത്തിനും തീ കൊളുത്തി തീ മഴയും സൃഷ്ടിച്ചുകൊണ്ടിരുന്നു.

കുട്ടികള്‍ പൂത്തിരി കത്തിക്കല്‍ തുടര്‍ന്നു.എന്റെ മോളും അവരുടെ ആഘോഷത്തില്‍ താല്‍പര്യത്തോടെ പങ്കെടുത്തു.ഉത്തരേന്ത്യന്‍ ആഘോഷമായ ദീപാവലിഎങ്ങനെ ആഘോഷിക്കുന്നു എന്ന് എന്റെ മക്കള്‍ക്ക്‌ നേരിട്ട്‌ മനസ്സിലാക്കാനും സാധിച്ചു.

വളരെ ആവേശത്തോടെ കുട്ടികള്‍ തിമര്‍ക്കുമ്പോള്‍ ആ തീക്കളി എന്നില്‍ അല്‍പംആശങ്ക ഉയര്‍ത്താതിരുന്നില്ല.എങ്കിലും മോളെ ഞാന്‍ തിരിച്ചുവിളിച്ചില്ല.തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ്‌ ദീപാവലി എന്ന്കേട്ടിട്ടുണ്ട്‌.മോളെ തിരിച്ചുവിളിച്ച്‌ ആഘോഷത്തിന്റെ രസച്ചരടും സൗഹാര്‍ദ്ദത്തിന്റെ കാണാച്ചരടും ഒരുമിച്ച്‌ പൊട്ടിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.പിന്നീട്‌ ദീപാവലിയുടെ മധുരപലഹാരങ്ങളും മറാത്തകുടുംബത്തില്‍ നിന്നും ഞങ്ങളെ തേടി എത്തി.

യഥാര്‍ത്ഥത്തില്‍ ബഹുമതസമൂഹത്തില്‍ ജീവിച്ചുള്ള ശീലം മറാത്തക്കാര്‍ക്കില്ല.സ്വന്തം നാട്ടില്‍ അവര്‍ക്ക്‌ അയല്‍വാസികള്‍ തന്നേ നന്നേ കുറവാണ്‌.ഉള്ളവര്‍സ്വന്തം മതത്തില്‍പെട്ടവരും.അതിനാല്‍ അന്യമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും അവരോടുള്ള പെരുമാറ്റ രീതിയെപറ്റിയും അവര്‍ തികച്ചും അജ്ഞരായിരുന്നു.എന്നാല്‍ ഞങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ ഹിന്ദു-കൃസ്ത്യ-ഇസ്ലാം മതക്കാര്‍ ഒരുമിച്ച്‌ താമസിക്കുന്നതിനാല്‍ വിവിധ മതാചാരങ്ങള്‍എല്ലാവര്‍ക്കും ഹൃദിസ്ഥമായിരുന്നു.മുസ്ലിംകളായ ഞങ്ങളും കൃസ്തുമത വിശ്വാസികളായ തൊട്ടടുത്ത റൂമിലെ കുടുംബവും പങ്ക്‌ ചേര്‍ന്നതോടെ മറാത്തക്കാരുടെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെകൂടി ഉത്സവമായി.

Wednesday, October 29, 2008

വയനാട്‌ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌

പ്രിയ സുഹൃത്തുക്കളേ....

കേരള ബ്ലോഗ്‌ അക്കാദമിയുടേയും വയനാട്‌ ഗവ:എഞ്ചിനീയറിംഗ്‌ കോളേജ്‌ IT Club - ന്റേയും സംയുകതാഭിമുഖ്യത്തില്‍ വയനാട്‌ ജില്ലാ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ (തലപ്പുഴ) വച്ച്‌ നടത്തുന്നു.

പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്‌കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്‍,ചിത്രകാരന്‍,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl തുടങ്ങിയവര്‍ ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്‌.

കൂടാതെ ജില്ലയുടെ പലഭാഗത്തു നിന്നും ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.

മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക്‌ മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ വച്ച്‌ നടക്കും.

ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

Sunday, October 26, 2008

ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍കാരം...

ദൈവത്തിന്‌ സ്തുതി.

ഇന്ന് എന്റെ സ്വന്തം വീടിന്റെ മെയിന്‍ സ്ലാബ്‌ വാര്‍ക്കല്‍ കഴിഞ്ഞു.വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്ക്‌ ഒരു പടി കയറിയ ഈ അപൂര്‍വ്വ ധന്യനിമിഷത്തിന്‌ സാക്ഷിയാവാന്‍ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരിപ്പുണ്ടായില്ല എന്ന ദു:ഖം ബാക്കി നില്‍ക്കുന്നു.

ഇത്രയും വരെ എത്തിക്കാന്‍ സഹായിച്ച എന്റെ രണ്ട്‌ സുഹൃത്തുക്കളോടുള്ള കടപ്പാട്‌ ഞാന്‍ മറച്ചു വക്കുന്നില്ല.ഒപ്പം ബന്ധുക്കളുടെ സഹായവും കൂടിയായപ്പോള്‍ താല്‍കാലിക സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷ കിട്ടി.

വീട്‌ പണി നടന്നുക്കൊണ്ടിരിക്കുന്ന ബൂലോക സുഹൃത്തുക്കള്‍ക്ക്‌ അത്‌ വേഗം തീര്‍ക്കാനുള്ള ശേഷി ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്‌.....

Wednesday, October 22, 2008

ഉപദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുക

ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അവന്റെ വീട്ടില്‍ ചെന്നു.ചെന്നുകയറിയ ഉടനേ, ആചാരപ്രകാരമുള്ള നാരങ്ങാവെള്ളം ലഭിച്ചു.പ്ലാസ്റ്റിക്‌ കപ്പില്‍ആയിരുന്നു വെള്ളം നല്‍കിയിരുന്നത്‌.അതുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എനിക്കല്‍പം നീരസം തോന്നി.വിവാഹസദ്യക്കൊപ്പം ചൂടുവെള്ളവും അതേ തരം കപ്പില്‍ തന്നപ്പോള്‍ എനിക്ക്‌ സുഹൃത്തിനോട്‌ ദ്വേഷ്യം തോന്നി.ആസിഡ്‌ ആയ നാരങ്ങവെള്ളവും രാസവസ്തുവായ പ്ലാസ്റ്റിക്കും തമ്മിലുംചൂടുവെള്ളവും പ്ലാസ്റ്റിക്കും തമ്മിലും പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്ത്‌ എന്ന് ഒരു പക്ഷേ അവര്‍ ചിന്തിച്ചുകാണില്ല.അതവിടെ ഇരിക്കട്ടെ. ഭക്ഷണം കഴിഞ്ഞ്‌ സുഹൃത്തിനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ ഇറങ്ങിയപ്പോള്‍ ,അവിടെ നിന്നും പരിചയപ്പെട്ട റൗഫ്‌ മാസ്റ്ററും എന്റെ കൂടെ ഇറങ്ങി.പോരുന്നവഴിക്ക്‌ ശാന്തമായി ഒഴുകുന്ന ഒരു തോടും അതിന്റെ കരയിലെ സമൃദ്ധമായ കണ്ടല്‍കാടും ക്യാമറ പുറത്തെടുക്കാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു(ആ ഫൊട്ടോ ഇതാഇവിടെ. ).ഞാന്‍ പടങ്ങള്‍ പകര്‍ത്തിയപ്പോള്‍ റൗഫ്‌ മാസ്റ്റര്‍ ചോദിച്ചു. "ഫൊട്ടോഗ്രാഫിയില്‍ താല്‍പര്യമുണ്ടോ?" "താല്‍പര്യമുണ്ട്‌.....പിന്നെ ഞാന്‍ കുറേ കാലമായി അന്വേഷിച്ച്‌ നടന്നിരുന്ന ഒരു സംഗതിയാണ്‌ ഈ കണ്ടല്‍ കാടുകള്‍..." "ഓഹോ...അപ്പോള്‍ ഇതുവഴി വന്നത്‌ നന്നായി അല്ലേ?" "അതേ..." കല്യാണ വീട്ടില്‍ മറ്റൊരു വഴിയേ എത്തിയ ഞാന്‍ സമ്മതിച്ചു. "എന്താ ഇതിനോട്‌ പ്രത്യേക ഇഷ്ടം തോന്നാന്‍ കാരണം?" "ഞാന്‍ പ്രകൃതിയെ സ്നേഹിക്കുന്നു.പ്രകൃതിയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ എഴുതാറുണ്ട്‌.അതിന്‌ വേണ്ടി കണ്ടല്‍ അന്വേഷിച്ച്‌നടക്കുകയായിരുന്നു...." "ക്ലാസ്സ്‌ എടുക്കാന്‍ പോകാറുണ്ടോ..?" "ഇല്ല...ഇപ്പോള്‍ കല്യാണ വീട്ടില്‍ നിന്നും ആ പ്ലാസ്റ്റിക്‌ കപ്പില്‍ വെള്ളം തന്നത്‌എനിക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല..."എന്റെ സുഹൃത്തിന്റെ ചിരകാലസുഹൃത്തായറൗഫ്‌ മാസ്റ്ററുടെ അടുത്ത്‌ എന്റെ നീരസം ഞാന്‍ അറിയിച്ചു. "ങാ...അവരുടെ കുടുംബം ഒന്ന് നോക്കൂ...വലിയ ജ്യേഷ്ഠന്‍ ഡോക്ടര്‍,മറ്റൊരു ജ്യേഷ്ഠന്‍ അധ്യാപകന്‍,നിങ്ങളുടെ സുഹൃത്തും അധ്യാപകന്‍.ഡോക്ടര്‍ ചികുന്‍ഗുനിയ,ഡെങ്കിപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കാതിരിക്കാന്‍ കൊതുക്‌ വളര്‍ച്ചതടയണമെന്ന് ക്ലാസ്സായ ക്ലാസുകളിലെല്ലാം പ്രസംഗിക്കുന്നയാള്‍.അധ്യാപകരായമറ്റ്‌ രണ്ടു പേരും ഉല്‍ബോധനം നടത്തുന്നതില്‍ മുമ്പന്മാര്‍.എന്നിട്ടും സ്വന്തംവീട്ടിലെ പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പും..." "അതെ...അതാണ്‌ നമ്മുടെ സ്വഭാവം..." ഞാന്‍ റൗഫ്‌ മാസ്റ്ററെ പിന്താങ്ങി. "ഞാന്‍ അഞ്ച്‌ വര്‍ഷത്തോളം സ്കൂളിലെ NSS Program Officer ആയിരുന്നു.എന്റെ വീട്ടിലെ ഒരു പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പിന്‌ പകരം പേപര്‍ കപ്പ്‌ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.പക്ഷേ സാമ്പത്തികമായി നഷ്ടമാണ്‌എന്ന കാരണത്താല്‍ പിതാവ്‌ അതിന്‌ സമ്മതിച്ചില്ല.അവസാനം പ്ലാസ്റ്റിക്‌ കപ്പ്‌ഒഴിവാക്കിയേ പറ്റൂ എന്ന എന്റെ നിശ്ചയപ്രകാരം ഗ്ലാസ്‌ വാടകക്ക്‌ എടുക്കാന്‍ തീരുമാനിച്ചു." ആ വാക്കുകള്‍ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.തങ്ങള്‍ ഉപദേശിക്കുന്നത്‌ സ്വന്തംകാര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ മിണ്ടാതിരിക്കുന്നതാണ്‌ഭേദം.(നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത്‌ നിങ്ങള്‍ എന്തിന്‌ ഉപദേശിക്കുന്നു എന്നവിശുദ്ധ ഖുര്‍ആന്‍ വചനം ഇവിടെ അനുസ്മരിക്കുന്നു) മറ്റുള്ളവരെ ഉപദേശിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ അതിന്റെ നേരെ വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ കാപട്യമാണ്‌.

Sunday, October 19, 2008

നഷ്ടപ്പെട്ട ലോകറിക്കാര്‍ഡ്‌ ('മേടിക്കല്‍ എഞ്ചിനീയര്‍' രണ്ടാം ഭാഗം)

പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ നാല്‍വര്‍ സംഘം ഉച്ചക്ക്‌ ശേഷവും പാര്‍ടൈം ആയി കോളേജില്‍ പോകാന്‍ തുടങ്ങി.ലോക ചരിത്രത്തില്‍ ആദ്യമായി (ഒരു പക്ഷേ അവസാനവും) രണ്ട്‌ ഗ്രൂപ്പുകള്‍ക്ക്‌ ഒരേ കോളേജില്‍ പഠിക്കുന്ന റിക്കാര്‍ഡ്‌ ഞങ്ങള്‍ക്ക്‌ സ്വന്തമായി.(അന്ന് SSLC ബുക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ,ഗിന്നസ്‌ ബുക്ക്‌ കേട്ടിട്ടില്ലാത്തതിനാല്‍ ഞങ്ങളുടെ ലോകറിക്കാര്‍ഡ്‌ നഷ്ടമായി)

മാത്‌സ്‌ ക്ലാസ്സിലെ ആദ്യ ദിനം.ആണ്‍കുട്ടികള്‍ മാത്രം തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ്സില്‍ ഞങ്ങള്‍ക്ക്‌ ഇടം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.ഹോസ്റ്റലിലെ സഹമുറിയന്മാര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നതിനാല്‍, നിന്ന് ക്ലാസിലിരിക്കേണ്ട അപൂര്‍വ്വ ഗതികേട്‌ ഉണ്ടായില്ല.

അന്ന് അസീസ്‌ സാറായിരുന്നു മാത്‌സ്‌ ക്ലാസ്സിന്‌ വന്നത്‌.മെലിഞ്ഞുണങ്ങിയ ശരീരമുള്ള ഒരു സാറ്‌.ക്ലാസ്സ്‌ തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷമാണ്‌ ഞങ്ങള്‍ ഈ ക്ലാസ്സില്‍ വന്നിരിക്കുന്നത്‌ എന്ന് അദ്ദേഹത്തിനും ഞങ്ങള്‍ക്കും ബോധ്യമുണ്ടായിരുന്നില്ല.നേര്‍രേഖകളെ(straight line)ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ്‌ എനിക്ക്‌ ഒരു കുന്തവും മനസ്സിലായില്ല(മറ്റുള്ളവര്‍ക്കും തഥൈവ എന്ന് അവരുടെ പൊളിച്ച വായ സൂചിപ്പിച്ചു)

ഒന്നും മനസ്സിലായില്ലെങ്കിലും അടുത്ത ദിവസങ്ങളിലും ഉച്ചയുറക്കം ഉപേക്ഷിച്ച്‌ ഞങ്ങള്‍ ക്ലാസ്സില്‍ പോയി.അന്നും അസീസ്‌ സാര്‍ തന്നെയായിരുന്നു വന്നത്‌.ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ തലേ ദിവസം എടുത്ത ഭാഗത്ത്‌ നിന്നും അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

"വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

എല്ലാവരുടേയും തല താഴാന്‍ തുടങ്ങി.സീറ്റില്ലാത്തതിനാല്‍ ഇടുങ്ങി പൊട്ടി ഇരുന്ന ഞാന്‍ അല്‍പം ഉയര്‍ന്നിരുന്നതിനാല്‍ സാര്‍ എന്റെ നേരെ ചോദ്യമെറിഞ്ഞു.

"ങാ...നീ തന്നെ...ചന്തിപൊന്തിച്ചിരിക്കുന്നവന്‍.."

ഞാന്‍ മെല്ലെ എഴുന്നേറ്റ്‌ നിന്ന്‌ പറയാന്‍ തുടങ്ങി.

"സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ എ ലൈന്‍ വിതൗട്ട്‌ കര്‍വ്‌ ഓര്‍ ബെന്‍ഡ്‌!!" ഞാന്‍ പഠിച്ച സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നു.(അസീസ്‌ സാറിന്റെ സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നില്ല).ക്ലാസ്സിലിരിക്കുന്നവരെല്ലാം തനി പൊട്ടന്മാര്‍ ആയതിനാലോ അതല്ല അസീസ്‌ സാറിന്റെ ക്ലാസ്സ്‌ അവര്‍ക്കും മനസ്സിലാവാത്തതിനാലോ എന്നറിയില്ല എന്റെ പരിശുദ്ധ മണ്ടന്‍ ഉത്തരം കേട്ട്‌ ആരും ചിരിച്ചില്ല.ഞാന്‍ പറഞ്ഞത്‌ സാറും കേട്ടില്ല എന്ന് തോന്നുന്നു, അദ്ദേഹം ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചു.

"ദെന്‍ വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

ഞാന്‍ പിന്നെ ഒന്നും പറയാതെ കുന്തം വിഴുങ്ങിയ പോലെ നിന്നു.മറ്റൊരുത്തനും തല പൊക്കാത്തതിനാല്‍ ചോദ്യം ചോദിച്ച്‌ സാറും കുഴഞ്ഞു.അവസാനം സാറ്‌ തന്നെ ഉത്തരം പറഞ്ഞു.

" സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ അ ലൈന്‍ ദാറ്റ്‌ കാന്‍ ബീ എക്സ്പ്രെസ്സ്‌ഡ്‌ ഇന്‍ ദ ഫോം y = mX + C"

"എന്റമ്മോ...".ഞാന്‍ ഞെട്ടി.ആദ്യാമായിട്ടായിരുന്നു ഞാന്‍ ആ നിര്‍വ്വചനം കേള്‍ക്കുന്നത്‌.

വളയാതെ വരക്കുന്ന എല്ലാ വരകളേയും ഇങ്ങനെ സൂത്രവാക്യത്തില്‍ തളക്കുന്ന ഈ പരിപാടി എനിക്ക്‌ യോജിച്ചതല്ല എന്ന ബോധോദയത്തില്‍ അന്ന് ഞാന്‍ അസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നിറങ്ങി.പിന്നെ പ്രീഡിഗ്രിയുടെ മാത്‌സ്‌ ക്ലാസ്സില്‍ ഞാന്‍ കയറിയിട്ടില്ല.

(തുടരും..)

Wednesday, October 15, 2008

ഈ സ്വഭാവം ശരിയോ തെറ്റോ?

വീട്ടില്‍ നിന്നും ഊണ്‌ തയ്യാറാക്കി കൊണ്ടുപോകലാണ്‌ എന്റെ പതിവ്‌.കോളേജിലെവിവിധ തിരക്കുകള്‍ക്കിടയില്‍ മിക്ക ദിവസങ്ങളിലും ഒന്നരക്ക്‌ ശേഷമേ ഊണ്‍കഴിക്കാന്‍ സാധിക്കാറുള്ളൂ.സഹപ്രവര്‍ത്തകരായ സുജിത്തും(പേരാമ്പ്ര)രാജനും(കാസര്‍ഗോഡ്‌) മിക്ക ദിവസങ്ങളിലും ഊണ്‍ കഴിക്കാന്‍ എന്റെ കൂടെയുണ്ടാകും. പൊതുവെ മധുരം കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളോട്‌ എനിക്ക്‌ ഇഷ്ടമില്ല.എരിവുള്ള ഭക്ഷണമാണ്‌ കൂടുതല്‍ പ്രിയം.അതിനാല്‍ തന്നെ എന്റെ കറികളിലുംഉപ്പേരികളിലും എരിവ്‌ കൂടുതലായിരുന്നു.പോരാത്തതിന്‌ അച്ചാറും കൂട്ടും. സഹപ്രവര്‍ത്തകരില്‍ സുജിത്തിന്‌ മിതമായ എരിവ്‌ മതി.മിക്ക ദിവസങ്ങളിലുംതേങ്ങ അരച്ച കറിയാണ്‌ സുജിത്ത്‌ കൊണ്ടുവരാറ്‌.കോഴിക്കോട്ടുകാര്‍ പൊതുവെതേങ്ങ ഉപയോഗത്തില്‍ മുമ്പന്മാരുമാണ്‌.എന്നാല്‍ രാജന്‌ അല്‍പം പോലും എരിവ്‌ഇഷ്ടമില്ല.അല്ല,കൂട്ടാന്‍ പറ്റില്ല.അള്‍സര്‍ എന്ന രോഗം രാജനെ അലട്ടിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം സാധാരണപോലെ ഞങ്ങള്‍ വൈകി ഊണ്‌ കഴിക്കാനിരുന്നു.പതിവ്‌ പോലെ രാജന്‍ ഭക്ഷണം ആദ്യം തിന്നു തീര്‍ത്തു.പിന്നാലെ ഞാനുംമുഴുവനാക്കി.ഭക്ഷണത്തിന്റെ അളവ്‌ കൂടുതലുള്ളതു കൊണ്ടോ സാവധാനംതിന്നുന്നതുകൊണ്ടോ എന്നറിയില്ല സുജിത്ത്‌ എന്നും അവസാനമാണ്‌ ഭക്ഷണം പൂര്‍ത്തിയാക്കാറ്‌. എന്റെ ഊണ്‌ കഴിഞ്ഞപ്പോള്‍ അല്‍പം മുമ്പേ തീറ്റ നിര്‍ത്തിയ രാജന്റെ പ്ലേറ്റിലേക്ക്‌ഞാന്‍ വെറുതേ ഒന്ന് നോക്കി.രാജന്റെ പാത്രത്തില്‍ ഭക്ഷണം ബാക്കി കിടക്കുന്നുണ്ടായിരുന്നു. "എന്താ രാജാ....ഭക്ഷണം മതിയാക്കിയത്‌?"ഞാന്‍ ചോദിച്ചു. "കറി അല്‍പം അധികമാണ്‌ സാര്‍....അതു കൊണ്ടാ...." "എന്നാലും ഒന്ന് കൂടി ശ്രമിക്കാമായിരുന്നില്ലേ?"ഞാന്‍ വീണ്ടും ചോദിച്ചു. "മതിയായി സാര്‍..." "ഇക്കഴിഞ്ഞ ദിവസം എനിക്ക്‌ വന്ന ഒരു ഇ-മെയില്‍ സന്ദേശം ഇതിനെപറ്റിയായിരുന്നു.നമുക്ക്‌ തിരഞ്ഞെടുക്കാന്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍....തിന്നാന്‍ ഇഷ്ടം പോലെ വിഭവങ്ങള്‍...കൂടുതല്‍ ഇഷ്ടപ്പെട്ടത്‌ തിരയാനും വാങ്ങാനുമുള്ള സൗകര്യങ്ങള്‍....എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ലോക ജനസംഖ്യയുടെഎഴുപത്‌ ശതമാനത്തിലേറെ പേര്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെവിശന്നു വലയുന്നു.ഭക്ഷണം പാഴാക്കുമ്പോളൊരു നിമിഷം അവരെക്കുറിച്ച്‌ആലോചിക്കുക." ഞാന്‍ രാജനെ ഓര്‍മ്മപ്പെടുത്തി(ഇത്‌ കേട്ട്‌ നിന്ന സുജിത്ത്‌പറഞ്ഞ വാക്കുകള്‍ ഞാനിവിടെ കുറിച്ചാല്‍ അത്‌ സ്വയം പൊക്കലാകും എന്നതിനാല്‍പറയാന്‍ ആഗ്രഹിക്കുന്നില്ല) പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്‌ ഭക്ഷണം പാഴാക്കുന്ന ഈസ്വഭാവം.പാത്രത്തിനകത്തും പുറത്തും അല്‍പം ബാക്കിയില്ലെങ്കില്‍ അഭിമാനത്തിന്‌ ക്ഷതമാണ്‌ എന്ന് കരുതുന്നവരുണ്ട്‌.ഭക്ഷണം ഒട്ടും അവശേഷിപ്പിക്കാതെ പാത്രം വടിച്ച്‌ വൃത്തിയാക്കി തിന്നുന്നത്‌ ഒരിക്കലുംഅന്തസ്സിന്‌ കളങ്കം ചാര്‍ത്തില്ല.ചായയും മറ്റും കുടിക്കുമ്പോളും മുഴുവനായുംകുടിക്കുക.ഗ്ലാസ്സിന്റെ കാല്‍ ഭാഗത്തോളം ബാക്കി വയ്ക്കുന്നത്‌ പലരിലും കണ്ടു വരുന്ന ഒരു ദു:സ്വഭാവമാണ്‌.ഭക്ഷണ പാനീയങ്ങള്‍ ഇങ്ങനെ വേസ്റ്റാക്കുമ്പോള്‍ ,ഒരു പിടി അന്നത്തിനായി തെരുവ്‌പട്ടികളോട്‌ പോരാടുന്ന മനുഷ്യമക്കളെപ്പറ്റിഒരു നിമിഷം ആലോചിക്കുക.ശേഷം സ്വയം തീരുമാനിക്കുക - ഈ സ്വഭാവംശരിയോ തെറ്റോ എന്ന്.

Monday, October 13, 2008

'മേടിക്കല്‍ എഞ്ചിനീയര്‍'

പ്രീഡിഗ്രിക്ക്‌ ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്‌.(പ്രീഡിഗ്രി എന്തെന്നറിയാത്തവര്‍ നാടോടിക്കാറ്റ്‌ പോയി കാണുക). "പഠിച്ച്‌ പഠിച്ച്‌ നീ ഒരു ഡോക്ടറാകുമ്പോള്‍ കുരച്ച്‌ കുരച്ച്‌ ഞാന്‍ വരുമ്പോള്‍.....(ബാക്കി ഓര്‍മ്മയില്ല)" എന്ന് ഏതോ ഒരുത്തി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതു കൊണ്ട്‌ ഡോക്ടറാകാമെന്ന് കരുതിയല്ല ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തത്‌,മറിച്ച്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താല്‍ ഫസ്റ്റ്‌ ഗ്രൂപ്പിലെ മാത്‌സ്‌ മാത്രം അഡീഷണലായി പഠിച്ച്‌ മെഡിക്കല്‍ എന്‍ട്രന്‍സും എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സും എഴുതി ഒരു 'മേടിക്കല്‍ എഞ്ചിനീയര്‍' ആവാം എന്ന ഏതോ ഒരു തുലയന്റെ വിദഗ്ദ ഉപദേശപ്രകാരമായിരുന്നു അത്‌. അങ്ങനെ തിരൂരങ്ങാടി PSMO കോളേജില്‍ ഞാന്‍ പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പിന്‌ ചേര്‍ന്നു.എല്ലില്ലാത്ത SSC ബുക്കില്‍ (ആ വര്‍ഷം മാത്രം SSLC ക്ക്‌ പകരം SSC ആയിരുന്നു.SSLC ബുക്ക്‌ ഒടിഞ്ഞു തൂങ്ങിയ ഒരു നീളന്‍ ബുക്കും) വാണ്ടറേര്‍സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വണ്ടറടിപ്പിച്ച ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ ആസ്ത്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ സ്കോര്‍ പോലെയായിരുന്നു SSLC ബുക്കില്‍ എന്റെ മാര്‍ക്ക്‌.അതിനാല്‍ തരുണീമണികള്‍ക്കും പഠിപ്പിസ്റ്റുകള്‍ക്കും മാത്രം ലഭിച്ചിരുന്ന മോര്‍ണിംഗ്‌ ബാച്ചില്‍ ഇരിക്കാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. രാവിലെ എട്ടര മുതല്‍ ഉച്ചക്ക്‌ ഒരു മണി വരെയായിരുന്നു ഞങ്ങളുടെ ക്ലാസ്‌ സമയം.ഉച്ചയൂണും കഴിഞ്ഞ്‌ ഹോസ്റ്റല്‍ മുറിയില്‍ സുന്ദരമായി കൂര്‍ക്കം വലിച്ചുറങ്ങാന്‍ കിട്ടിയ അവസരം ഞാനൊരിക്കലും പാഴാക്കിയില്ല.ഉച്ചക്ക്‌ ശേഷം , നാരികളില്ലാത്ത ,നരികള്‍ മാത്രമുള്ള കാമ്പസില്‍ പോയി 'കൊട്ടാവി' (കോട്ടുവാ) ഇടുന്ന ഹോസ്റ്റലിലെ മറ്റ്‌ അന്തേവാസികളോട്‌ മോര്‍ണിംഗ്‌ ബാച്ചിലുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌(ഞാന്‍,നൗഫല്‍,സുനില്‍,യാസിര്‍) സഹതാപം തോന്നി. അങ്ങനെ കാലം നീങ്ങുന്നതിനിടയിലാണ്‌ മാത്‌സ്‌ പഠിക്കുന്നതിനെപറ്റി ആര്‍ക്കോ വെള്ളിടി വന്നത്‌.ഒറ്റക്ക്‌ പഠിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പഠിക്കാനുള്ള പോംവഴി ആലോചിച്ചു.ട്യൂഷന്‍ പണച്ചിലവുള്ള ഏര്‍പ്പാടായതിനാല്‍ ആരുടെ ചിന്തയും ആ വഴിക്ക്‌ പോയില്ല.അപ്പോഴാണ്‌ യാസിറിന്റെ തലയില്‍ ആ ഐഡിയ ഉദിച്ചത്‌ - ഉച്ചക്ക്‌ ശേഷം പ്രീഡിഗ്രി ഫസ്റ്റ്‌ ഗ്രൂപ്പിന്റെ മാത്‌സ്‌ ക്ലാസ്സില്‍ പോയിരിക്കുക!(An idea can change your life എന്നത്‌ എത്ര വാസ്തവം) അത്‌ നല്ലൊരു പദ്ധതിയായി ഞങ്ങള്‍ എല്ലാവരും ഐക്യകണ്ഠേന അംഗീകരിച്ചു.റഗുലറായി നടന്നുകൊണ്ടിരിക്കുന്ന ഒരു ക്ലാസ്സില്‍ ചെന്നിരിക്കുന്നതിനാല്‍ കാശിന്റെ മുടാക്കും ഇല്ല.പക്ഷേ അങ്ങിനെയങ്ങ്‌ കയറിച്ചെന്ന് ഇരിക്കാന്‍ ഇതെന്താ കേരള നിയമസഭയോ എന്ന സന്ദേഹം ഞങ്ങള്‍ക്ക്‌ ഉണ്ടായി. അന്നത്തെ കോളേജ്‌ പ്രിന്‍സിപ്പല്‍ യാസിറിന്റെ അമ്മാവന്‍ ആയിരുന്നതിനാല്‍ ആ വഴി ഒരു ശ്രമം നടത്താന്‍ ഞങ്ങള്‍ പ്രമേയം പാസ്സാക്കി.അതുപ്രകാരം യാസിറിന്റെ നേതൃത്വത്തില്‍ തന്നെ ഞങ്ങള്‍ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌ ഒരു 'തെണ്ടി മാര്‍ച്ച്‌' നടത്തി.പഠിക്കാന്‍ ഇത്ര ഉത്സാഹം കാണിക്കുന്ന അനന്തിരവന്‍ അടക്കമുള്ള ഈ വിദ്യാര്‍ത്ഥികളെ എങ്ങനെ തിരിച്ചയക്കും എന്ന ധര്‍മ്മസങ്കടത്തില്‍ നിന്നൊലിച്ച കണ്ണീരില്‍ പ്രിന്‍സിപ്പല്‍ മൂക്കും കുത്തി വീണു. (തുടരും)

Wednesday, October 08, 2008

തെറ്റില്ലാത്ത തെറ്റ്‌!

ഞാന്‍ പണിതുകൊണ്ടിരിക്കുന്ന എന്റെ പുതിയ വീടിന്റെ സൈറ്റിന്‌ മുന്നിലൂടെ ഒരു പൊതുറോഡ്‌ കടന്നുപോകുന്നുണ്ട്‌.സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും തുടങ്ങീ എല്ലാവരും ടൗണിലേക്കുള്ള എളുപ്പ വഴിയായി ഈ റോഡ്‌ ഉപയോഗപ്പെടുത്തുന്നു.

മുമ്പ്‌ എന്റെ സൈറ്റിനും ഈ വഴിക്കും ഇടയില്‍ ഉയര്‍ന്ന ഒരു സൈറ്റ്‌ കൂടി ഉണ്ടായിരുന്നതിനാല്‍ എന്റെ സൈറ്റില്‍ നിന്നും റോഡിലേക്ക്‌ നേരിട്ട്‌ കാണുമായിരുന്നില്ല.അന്ന് ആ സൈറ്റ്‌ കാട്‌ മൂടി കിടന്നിരുന്നതിനാല്‍ എല്ലാ തരം വേസ്റ്റുകളുടേയും നിക്ഷേപസ്ഥാനം കൂടിയായിരുന്നു അത്‌.ഇന്ന് ആ സ്ഥലം അതിന്റെ ഉടമ ഇടിച്ചു നിരപ്പാക്കി മറ്റൊരു വീടിനുള്ള സൈറ്റാക്കി മാറ്റി.അതിനാല്‍ തന്നെ ഇപ്പോള്‍ എന്റെ വീടിന്റെ മുകളില്‍ കയറിയാല്‍ ആ റോഡില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക്‌ നേരില്‍ കാണാം.

ഇന്ന് രാവിലെ ഞാന്‍ വീടിന്റെ പണിയുടെ പുരോഗതി നിരീക്ഷിക്കാന്‍ അതിന്‌ മുകളില്‍ കയറി.ഒരു പറമ്പിനപ്പുറം കടന്നുപോകുന്ന റോഡിലേക്ക്‌ വെറുതെ ഒന്ന് കണ്ണയച്ചു.

എന്റെ വീടിന്റെ അല്‍പം മാത്രം അകലെയുള്ള അനില്‍ റോഡിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.അവന്‍ എന്നെ ശ്രദ്ധിച്ചിട്ടില്ല.വഴിയെ പോകുന്നവനെ വെറുതേ മാടിവിളിച്ച്‌ എന്റെ വീടാണിത്‌ എന്ന് തെളിയിക്കേണ്ട എന്നതിനാല്‍ ഞാന്‍ അവനെ വിളിച്ചില്ല.ഞാന്‍ എന്റേതായ സംഗതികള്‍ ചെയ്യാന്‍ തിരിഞ്ഞു.

അല്‍പം കഴിഞ്ഞ്‌ ഞാന്‍ വീണ്ടും റോഡിലേക്ക്‌ നോക്കിയപ്പോള്‍ അനില്‍ റോഡ്‌ സൈഡില്‍ മൂത്രമൊഴിച്ച്‌ എണീറ്റ്‌ പോകുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടത്‌!

മൂത്രമൊഴിക്കുന്നത്‌ തെറ്റല്ല.പക്ഷേ അത്‌ പൊതുവഴിയില്‍ ഒഴിക്കുന്നത്‌ തെറ്റ്‌ തന്നെയാണ്‌. പൊതുവഴിയില്‍ രോഗാണുക്കള്‍ പെരുകാനും ദുര്‍ഗന്ധം വമിക്കാനും ഈ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നു.പൊതുജനം ഉപയോഗിക്കുന്ന വഴി മലിനപ്പെടുത്താന്‍ പാടില്ല.നാം പലരും നിസ്സാരമായി കാണുന്ന ഇത്തരം സംഗതികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌.

നമ്മുടെ സമൂഹത്തിന്റെ ഒരു പ്രതിനിധി മാത്രമാണ്‌ ഇവിടെ അനില്‍.അവന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിട്ട്‌ കൂടിയാല്‍ അഞ്ച്‌ മിനുട്ടേ ആയിട്ടുണ്ടാകൂ.അപ്പോള്‍ ഈ കാര്യം വീട്ടില്‍ തന്നെ സാധിച്ച്‌ ഇറങ്ങാമായിരുന്നു.എന്നിട്ടും....???

ദുര്‍ഗന്ധം വമിക്കുന്ന ഒരു വഴിയിലൂടെ കടന്നുപോകുന്നയാള്‍ ആ ദുര്‍ഗന്ധത്തിന്‌ കാരണമായവരെ പഴിക്കാതെ കടന്നുപോകില്ല.വെറുതേ പഴി കേള്‍ക്കണോ?അടുത്ത പ്രാവശ്യം മൂത്രമൊഴിക്കാനായി വാല്‌ പൊക്കുമ്പോളെങ്കിലും (സോറി,സിബ്‌ താഴ്ത്തുമ്പോളെങ്കിലും) ഒന്നാലോചിക്കുക.

Wednesday, October 01, 2008

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഈദ്‌

ഞാന്‍ MSc രണ്ടാം വര്‍ഷത്തിന്‌ പൊന്നാനിയില്‍ പഠിക്കുന്ന സമയം.ഹോസ്റ്റലില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളായിരുന്നു.ഹിന്ദു സഹോദരങ്ങളും ഇല്ലാതില്ല.

പെരുന്നാള്‍ തലേന്ന് യൂനിവേഴ്‌സിറ്റി പരീക്ഷ ആയതിനാല്‍ നോമ്പും നോറ്റ്‌ അത്‌ അറ്റെന്റ്‌ ചെയ്യേണ്ടി വന്നു.PG ക്ക്‌ മാത്രമല്ല Degree ക്കാര്‍ക്കും അന്ന് പരീക്ഷ ഉണ്ടായിരുന്നു.അതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും പെരുന്നാള്‍ തലേന്ന് കോളേജില്‍ ഒത്തു കൂടി.

പരീക്ഷ കഴിഞ്ഞ്‌ എല്ലാവരും വേഗം വീടണയാനുള്ള തിരക്കിലായിരുന്നു.പരീക്ഷ ഉച്ചക്ക്‌ ശേഷമായിരുന്നതിനാല്‍ ആര്‍ക്കും വീട്ടിലെത്തി നോമ്പ്‌ തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

പൊന്നാനിയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലേ എനിക്ക്‌ വീട്ടിലെത്താന്‍ പറ്റൂ.അതിനാല്‍ നോമ്പ്‌ തുറക്കാനുള്ള ഈത്തപഴവും കരുതിയാണ്‌ പരീക്ഷക്ക്‌ ശേഷം ഞാന്‍ അന്ന് ബസ്സ്‌ കയറിയത്‌.

ഹോസ്റ്റലില്‍ എന്റെ അടുത്ത റൂമില്‍ താമസിക്കുന്ന കോമുവും എന്റെ അതേ റൂട്ടില്‍ കുറ്റിപ്പുറം വരെ ഞാന്‍ കയറിയ ബസ്സില്‍ കയറി.ആശയപരമായി ഞാനും കോമുവും രണ്ട്‌ തട്ടിലായിരുന്നു.അതിനാല്‍ തന്നെ പല കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ ഭിന്നത പതിവായിരുന്നു.

അന്ന് ബസ്സില്‍ വച്ചുണ്ടായ സംസാരത്തില്‍ നിന്ന് ഞാന്‍ നോമ്പ്‌ നോറ്റതായും ബസ്സില്‍ വച്ച്‌ തന്നെ നോമ്പ്‌ തുറക്കേണ്ടി വരും എന്നും കോമു മനസ്സിലാക്കി.അതുപ്രകാരം അവന്‍ എന്നോട്‌ ചോദിച്ചു.

"എന്നിട്ട്‌ നോമ്പ്‌ തുറക്കാന്‍ നീ ഒന്നും കരുതിയില്ലേ?"

"ങാ....എന്റെ കയ്യില്‍ ഈത്തപഴം ഉണ്ട്‌.."

"ഈത്തപഴം മാത്രമോ?"

"അതേ..."

ബസ്സ്‌ കുറ്റിപ്പുറം എത്തിയതും കോമു ധൃതിയില്‍ ചാടിയിറങ്ങി(കോമുവിന്‌ ഇറങ്ങേണ്ടത്‌ അവിടെ തന്നെയായിരുന്നു).അടുത്ത്‌ കണ്ട കടയിലേക്ക്‌ അവന്‍ ഓടി .ഒരു ഫ്രൂട്ടി ജൂസ്‌ പാക്കുമായി അവന്‍ തിരിച്ചു വന്ന്‌ എന്റെ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു.

"ഇതാ ഇതു വച്ചോ.....നോമ്പ്‌ നോറ്റവനെ നോമ്പ്‌ തുറപ്പിക്കുന്നതും നോമ്പ്‌ പോലെ പുണ്യം ലഭിക്കുന്ന കര്‍മ്മമാണ്‌"

ആശയപരമായി രണ്ട്‌ ധ്രുവങ്ങളിലായിട്ടും നോമ്പ്‌ നോറ്റവനെ ആദരിച്ച കോമുവിന്റെ ആ മനസ്സ്‌ എന്നെ ആകര്‍ഷിച്ചു.

ആശയങ്ങളും അഭിപ്രായങ്ങളും ഭിന്നമായിരിക്കാം.എങ്കിലും മുസ്ലിം സമുദായം ഒന്നിച്ച്‌ ഒരു ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേള വളരെ സന്തോഷകരമാണ്‌.ഈ ഐക്യം എന്നെന്നും കാത്തു സൂക്ഷിക്കാനും സഹോദരസമുദായങ്ങളിലേക്കും ഈ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാനും നമുക്ക്‌ സാധിക്കട്ടെ.ഇങ്ങനെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ നമ്മുടെ ഈ വര്‍ഷത്തെ ഈദ്‌ ആഘോഷം.

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു.

Wednesday, September 24, 2008

അയല്‍വാസിയോടുള്ള പെരുമാറ്റം

ഓണം അവധി കഴിഞ്ഞ്‌ ഞാനും കുടുംബവും നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക്‌തിരിച്ച്‌ പോന്നു.റമളാന്‍ മാസമായതിനാല്‍ നോമ്പ്‌ നോറ്റായിരുന്നു ഞാനും ഭാര്യയും തിരിച്ചിരുന്നത്‌.സാധാരണ ഞങ്ങള്‍ ഉച്ചക്ക്‌ ശേഷമാണ്‌ നാട്ടില്‍ നിന്നും തിരിക്കാറ്‌.മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരിക്കും.നോമ്പ്‌ കാലത്ത്‌ ആ സമയത്തെ യാത്ര പല അസൗകര്യങ്ങളുംഉണ്ടാക്കും എന്നതിനാല്‍ ഞങ്ങള്‍ നേരത്തെ തന്നെ യാത്ര പുറപ്പെട്ടു.ഉച്ചക്ക്‌ രണ്ട്‌ മണിയോടെ താമസസ്ഥലത്ത്‌ എത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.അല്‍പം വൈകി ആണെങ്കിലും രണ്ടര മണിക്ക്‌ തന്നെ ഞങ്ങള്‍ മാനന്തവാടിയില്‍എത്തി.

ഞങ്ങളുടെ വരവും ശ്രദ്ധിച്ച്‌, അച്ചമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്നഞങ്ങളുടെ അയല്‍വാസി വീടിന്റെ മുമ്പില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവരുടെ പേരക്കുട്ടി മാളുവും എന്റെ ചെറിയ മോളും, ഞങ്ങള്‍ ഇവിടെ താമസമാക്കിയതു മുതല്‍ഉറ്റ സുഹൃത്തുക്കളായിരുന്നു.എന്റെ മോളെ പ്ലേ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മാളുവിനേയുംഅതേ സ്കൂളില്‍ ചേര്‍ക്കുകയുണ്ടായി.ഇപ്പോള്‍ LKG ക്ലാസ്സിലും അവര്‍ ഒരുമിച്ചാണ്‌.രണ്ട്‌ പേരുടേയും തീറ്റയും അവിടെയോ അല്ലെങ്കില്‍ ഇവിടെയോ ആയിരിക്കും.സ്കൂള്‍ വിട്ടുവന്നാലും അവരുടെ കളിയും ഒരുമിച്ചാണ്‌.

ഞങ്ങള്‍ തിരിച്ചു വന്ന ദിവസം, ഞാനും ഭാര്യയും നോമ്പ്‌ നോറ്റിരുന്നതിനാല്‍ഉച്ചഭക്ഷണമായി മക്കള്‍ക്ക്‌ മാത്രം കഞ്ഞി തയ്യാറാക്കാനായിരുന്നു ഭാര്യയുടെ പദ്ധതി.

നാട്ടില്‍ നിന്നും വന്നതിന്റെ സ്വാഭാവിക സമയം പോക്കിന്‌ ശേഷം ഭാര്യകഞ്ഞി തയ്യാറാക്കാനായി അരി ഇടുകയായിരുന്നു.അപ്പോഴാണ്‌ അച്ചമ്മ വന്ന്‌വിളിച്ചത്‌.

"മോളേ..." (എന്റെ ഭാര്യയെ അച്ചമ്മ അങ്ങനെയാണ്‌ വിളിക്കാറ്‌)ഭാര്യ ഉടന്‍ വാതിലിനടുത്തേക്ക്‌ പോയി.

"മക്കള്‍ക്ക്‌ ചോറ്‌ ഇവിടെയുണ്ട്‌.നിങ്ങള്‍ക്ക്‌ നോമ്പ്‌ അല്ലേ?"

നോമ്പും നോറ്റ്‌ ദീര്‍ഘ യാത്രയും കഴിഞ്ഞെത്തിയ ഞങ്ങളുടെ ബുദ്ധിമുട്ട്‌മനസ്സിലാക്കി അച്ചമ്മ നല്‍കിയ ആ സഹായം എന്നെ വളരെ ആകര്‍ഷിച്ചു.

അയല്‍വാസികള്‍ തമ്മില്‍ തമ്മില്‍ ധാരാളം കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്‌.നല്ലഒരു അയല്‍വാസി ഉണ്ടകുന്നത്‌ വളരെ വളരെ വലിയ ഒരു അനുഗ്രഹമാണ്‌.ഒരിക്കല്‍ഒരു വസ്തു (സ്ഥലം) വാങ്ങാനായി ഒരാള്‍ സ്ഥലമുടമയെ സമീപിച്ചപ്പോള്‍ഉടമ അതിന്‌ നല്ല വില പറയുകയുണ്ടായി.ഈ തരിശ്‌ ഭൂമിക്ക്‌ ഇത്ര വിലയോ എന്ന് ആഗതന്‍ ആശ്ചര്യപ്പെട്ടപ്പോള്‍ സ്ഥലമുടമയുടെ മറുപടി ഇതായിരുന്നു."സ്ഥലം തരിശ്‌ ആണെന്നത്‌ ശരി തന്നെ,പക്ഷേ വിലമതിക്കാനാവാത്ത ഒരുഅയല്‍വാസി ആ സ്ഥലത്തിനുണ്ട്‌!!!"

അതിനാല്‍ അയല്‍വാസിയോട്‌ എപ്പോഴും നന്നായി പെരുമാറുക.നിന്നെപ്പോലെനിന്റെ അയല്‍വാസിയേയും സ്നേഹിക്കുക.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍വയറ്‌ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നത്രേ നബിവചനം.

Wednesday, September 17, 2008

കടമകളും ബാധ്യതകളും

വയനാട്ടില്‍ ഞാന്‍ കുടുംബസമേതം താമസിക്കുന്നത്‌ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌.ഒമ്പത്‌ ഫ്ലാറ്റുകളിലായിഒമ്പത്‌ കുടുംബങ്ങളും പത്താമത്തെ ഫ്ലാറ്റില്‍ ഒരു ലോട്ടറി വില്‍പന കേന്ദ്രം നടത്തുന്നവരും താമസിക്കുന്നു.

മാസാമാസം പത്താം തീയതി ആണ്‌ കെട്ടിട വാടക പിരിക്കാന്‍ ഉടമ വരുന്നത്‌.മറ്റ്‌ അസൗകര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍എല്ലാമാസവും പത്താം തീയതി രാവിലെ തന്നെ അദ്ദേഹം, നാല്‍പത്‌ കിലോീമീറ്റര്‍ അകലെ നിന്നും എത്തും എന്ന് വാടകക്കാര്‍ക്കെല്ലാം അറിയാം.എങ്കിലും പത്ത്‌ ഫ്ലാറ്റുകളുടേയും കൂടി വാടക ഒന്നിച്ച്‌ ലഭിക്കാനുള്ള (വാങ്ങാനുള്ള) സൗഭാഗ്യം ഇതുവരെ അദ്ദേഹത്തിനുണ്ടായിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

ഞങ്ങളുടെ തൊട്ടടുത്ത റൂമിലെ ഗൃഹനാഥനും ഗൃഹനാഥയും സര്‍ക്കാര്‍ ജീവനക്കാരാണ്‌.ഉടമ വാടക പിരിക്കാന്‍ വരുന്ന അധിക ദിവസങ്ങളിലും അവര്‍ സ്ഥലത്ത്‌ ഉണ്ടായിരിക്കുകയില്ല.ഒന്നുകില്‍ ഓഫീസില്‍ പോയിട്ടുണ്ടാകും അല്ലെങ്കില്‍ അടുത്ത്‌ തന്നെയുള്ള സ്വന്തം വീട്ടില്‍ പോയിരിക്കും.വാടക പിരിക്കാന്‍ വരുന്ന ദിവസം എന്തെങ്കിലും കാരണവശാല്‍ സ്ഥലത്ത്‌ ഇല്ല എങ്കില്‍, വാടക സംഖ്യ ഈ ക്വാര്‍ട്ടേഴ്‌സിലെ തന്നെ ആദ്യത്തെ താമസക്കാരനായ ബാലേട്ടന്റെ വീട്ടില്‍ ഏല്‍പിക്കണം എന്നാണ്‌ ഉടമയുടെ നിര്‍ദ്ദേശം.എന്നാല്‍ ഇവര്‍ ഒരിക്കലും അത്‌ പാലിക്കാറില്ല.ഫലം,ഉടമ വീണ്ടും വീണ്ടും വരികയോ അവരെ തിരഞ്ഞ്‌ അവരുടെ വീട്ടിലോ ഓഫീസിലോ പോകേണ്ട ഗതികേട്‌ വരുന്നു.

ഞങ്ങളുടെ അടുത്ത അയല്‍വാസികള്‍ ഒരു മറാത്ത കുടുംബമാണ്‌.അവിടെ സ്ഥിതി മറ്റൊന്നാണ്‌.ഉടമ അതിരാവിലെ തന്നെ വാടക വാങ്ങാന്‍ വരുന്നതാണ്‌ അവര്‍ക്ക്‌ പ്രശ്നം.രാവിലെ തന്നെ കാശ്‌ വാങ്ങാന്‍ വരുന്ന ആളെ കണി കാണേണ്ടി വരുന്നു എന്നാണ്‌ അവരുടെ പരാതി.അത്‌ അശുഭലക്ഷണമാണത്രേ.(എന്നാലും ഇവിടം വിട്ടു പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല!)

എന്റെ ഭാര്യയുടെ നിലപാട്‌ മറ്റൊന്നാണ്‌.നാം ഉപയോഗപ്പെടുത്തുന്ന സൗകര്യത്തിന്‌ നാം പ്രതിഫലംനല്‍കിയേ പറ്റൂ.എന്നായാലും വാടക നല്‍കല്‍ അവിടെ താമസിക്കുന്നവന്റെ ബാധ്യതയാണ്‌.അത്‌ നല്‍കിനമ്മുടെ ഭാഗം ക്ലിയര്‍ ചെയ്താല്‍ നമുക്ക്‌ മന:സമാധാനം ലഭിക്കും.

കയ്യില്‍ കാശ്‌ (അല്ലെങ്കില്‍ എന്തും) ഉണ്ടായിരിക്കേ മറ്റുള്ളവര്‍ക്ക്‌ നല്‍കാനുള്ളത്‌ വെറുതേ നീട്ടിക്കൊണ്ടു പോകുന്നത്‌ ഭൂഷണമല്ല.അത്‌ ഒരു നല്ല സ്വഭാവവുമല്ല.നമ്മുടെ കടമകളും ബാധ്യതകളുംനാം കൃത്യമായി നിര്‍വ്വഹിക്കുക.ആ ഉടമയുടെ സ്ഥാനത്ത്‌ നിങ്ങള്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്നവിഷമങ്ങള്‍ ഒരു നിമിഷം ആലോച്ചിച്ച്‌ നോക്കുക.ആര്‍ക്കും വിഷമം ഉണ്ടാക്കാത്ത രൂപത്തില്‍ഈ ഭൂമിയില്‍ കഴിഞ്ഞുപോകുവാന്‍ പരമാവധി ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.

Wednesday, September 10, 2008

അവസാനത്തെ ഉപദേശം

2008 ജൂണ്‍ 29. രണ്ട്‌ ദിവസത്തെ അവധിക്കായി വീട്ടില്‍ എത്തിയ ഞാന്‍ അന്ന് ഉച്ചക്ക്‌ തിരിച്ച്‌ മാനന്തവാടിയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.അന്ന് രാവിലെ, അനിയന്‍ പറഞ്ഞതനുസരിച്ച്‌, ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത്‌ പരന്ന് കിടന്നിരുന്ന മണല്‍ സ്വയം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്കെപ്പോഴോ എന്റെ ബാപ്പ കുറേ ചെടിക്കമ്പുകളുമായി അവിടെ വന്നു.ആ കമ്പുകള്‍ അദ്ദേഹം എവിടെയൊക്കെയോ നടുകയും ചെയ്തു. മണല്‍ കൂട്ടുന്നതിനിടയിലാണ്‌ ആ വേനലവധിക്കാലത്ത്‌ വയനാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു മാവിന്‍ തൈ എന്റെ ഓര്‍മ്മയിലെത്തിയത്‌.ചെടികള്‍ നടാനായി മണ്ണ്‍ ഒരുക്കിയ ഒരു കവറില്‍ അപ്രതീക്ഷിതമായി മുളച്ച്‌ വന്നതായിരുന്നു ആ മാവിന്‍ തൈ.മഴ പെയ്തതിന്‌ ശേഷം കുഴിച്ചിടാമെന്ന തീരുമാനത്തില്‍ അത്‌ നാട്ടിലേക്ക്‌ കൊണ്ടുവന്നു.മഴ പെയ്ത്‌ തുടങ്ങിയിട്ടും എനിക്ക്‌ സമയം ലഭിക്കാത്തതിനാല്‍ ഇത്രയും കാലം അത്‌ കവറില്‍ തന്നെ ഇരുന്നു. ഞാന്‍ ആ മാവിന്‍ തൈ കവറോടെ പൊക്കി കൊണ്ടു വന്നു.മണ്ണില്‍ നടാന്‍ വേണ്ടി അതിന്റെ കവര്‍ പൊട്ടിക്കുമ്പോള്‍ ബാപ്പ എന്റെ അടുത്ത്‌ എത്തി. "എന്താ അത്‌?" ബാപ്പ ചോദിച്ചു. "ഒരു മാവിന്‍ തൈ ആണ്‌" "ഏത്‌ മാവാ?" "വയനാട്ടില്‍ നിന്നുള്ളതാ....ഏതാണെന്നറിയില്ല...." "ആ...ഏത്‌ വൃക്ഷത്തൈ നടുന്നതും 'സദഖത്തും ജാരിയ'ആണ്‌" എന്റെ ബാപ്പ എനിക്ക്‌ തന്ന അവസാനത്തെ ഉപദേശമായിരുന്നു അത്‌.അന്ന് രാത്രി എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞു. ഇസ്ലാം മത വിശ്വാസപ്രകാരം ഒരാളുടെ മരണത്തോടെ അയാള്‍ക്ക്‌ ഈ ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.അയാളുടെ സമ്പത്തിനേയും ബന്ധുമിത്രാദികളേയും ഉപേക്ഷിച്ച്‌ അയാള്‍ ശാശ്വതമായ ലോകത്തേക്ക്‌ യാത്രയായി.എന്നാല്‍ ഈ ലോകത്തെ സത്യവിശ്വാസിയായ മകന്റെ പ്രാര്‍ത്ഥനയുടെ ഗുണം അപ്പോഴും ആ ആത്മാവിന്‌ ലഭിച്ചു കൊണ്ടിരിക്കും.കൂടാതെ സദഖത്തും ജാരിയയില്‍ പെടുന്ന ദാനധര്‍മ്മങ്ങളും. മറ്റുള്ളവര്‍ക്ക്‌ എന്നെന്നും ഉപകാരപ്പെടുന്ന ദാനത്തെയാണ്‌ സദഖത്തും ജാരിയ എന്ന് പറയുന്നത്‌.ഒരു വൃക്ഷത്തൈ നട്ടാല്‍ അത്‌ വളര്‍ന്ന് വലുതാകുമ്പോള്‍ പലതരം ജന്തുജാലങ്ങള്‍ അതിനെ പലവിധത്തിലും ഉപയോഗപ്പെടുത്തുന്നു.പക്ഷികള്‍ കൂട്‌ കൂട്ടാനും കായ്‌കനികള്‍ ഭക്ഷിക്കാനും ശലഭങ്ങള്‍ തേന്‍ നുകരാനും മനുഷ്യര്‍ തണല്‍ ആസ്വദിക്കാനും ആ വൃക്ഷം കാരണമാകുന്നു.ഇതിന്റെയെല്ലാം പുണ്യം ആ വൃക്ഷം നട്ട ആള്‍ക്ക്‌ മരണാനന്തരവും ലഭിച്ചുകൊണ്ടിരിക്കും. അറിവ്‌ പകര്‍ന്ന് നല്‍കുന്നതും,ആശുപത്രിയില്‍ വീല്‍ചെയര്‍ നല്‍കുന്നതും,പൊതുവഴിയില്‍ കുടിവെള്ളവും അഭയകേന്ദ്രവും സ്ഥാപിക്കുന്നതും പള്ളിയില്‍ പാരായണത്തിനായി മുസ്‌ഹഫുകള്‍ നല്‍കുന്നതും സദഖത്തും ജാരിയയില്‍ ഉള്‍പ്പെടുന്നു. ഈ ലോകത്തും മരണ ശേഷമുള്ള അടുത്ത ലോകത്തും ഉപകാരപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജാതിമതഭേദമന്യേ നമുക്ക്‌ പ്രയത്നിക്കാം.ചുരുങ്ങിയത്‌ ഒരു വൃക്ഷത്തൈ എങ്കിലും നട്ടുകൊണ്ട്‌ പ്രകൃതിയോടും നമ്മുടെ സഹജീവജാലങ്ങളോടും ഉള്ള നമ്മുടെ സഹാനുകമ്പ പ്രകടിപ്പിക്കാം.

Wednesday, September 03, 2008

ദേഹേച്ഛകളെ നിയന്ത്രിക്കുക

എന്റെനാട്ടില്‍ അറിയപ്പെടുന്ന ഒരു മനോരോഗിയായിരുന്നു മൊഹമ്മെദ്‌.ചെറുപ്പം മുതല്‍ക്കേ ഞാന്‍ കേട്ടു വന്നിരുന്ന അദ്ദേഹത്തിന്റെ പേര്‌ 'പിരാന്തന്‍മയമ്‌' എന്നായിരുന്നു. സാധാരണ അലഞ്ഞു നടക്കുന്ന മനോരോഗികളില്‍ നിന്നും വ്യത്യസ്തമായിരുന്നുമുഹമ്മദിന്റെ സ്വഭാവങ്ങള്‍.വലിപ്പ ചെറുപ്പമില്ലാതെ ആരുടെ മുമ്പിലുംമുഹമ്മദ്‌ കൈ നീട്ടും.എന്നിട്ട്‌ ചിരിച്ചുകൊണ്ട്‌ പറയും.." ചായ മുക്കാല്‌"അതായത്‌ ചായ കുടിക്കാനുള്ള പൈസ വേണം എന്ന്. കാശ്‌ നല്‍കിയാലും ഇല്ലെങ്കിലും ചിരിച്ചുകൊണ്ട്‌ തന്നെ മുഹമ്മദ്‌ സ്ഥലം വിടും.പോകുന്നതിനിടയില്‍ എന്തൊക്കെയോ കള കളാ എന്ന് വിളിച്ചുപറയും.ചിരിച്ചുകൊണ്ട്‌തന്നെ പറയുന്ന ഈ വാക്കുകളില്‍ കുറ്റപ്പെടുത്തലോ തെറിയോ ഒന്നും തന്നെ ഉണ്ടാകാറില്ല. മറ്റ്‌ ശല്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും എല്ലാവരോടും മാന്യമായിപെരുമാറുന്നത്‌ കാരണവും കുട്ടികള്‍ക്ക്‌ വരെ മുഹമ്മദിനെ പേടി ഇല്ലായിരുന്നു. ഒരിക്കല്‍ പതിവുപോലെ ഞാന്‍ മുഹമ്മദിനെ കണ്ടുമുട്ടി.അന്ന് പക്ഷേ മുഹമ്മദ്‌ കൈ നീട്ടിയില്ല.പതിവിന്‌ വിപരീതമായി വായ മുറുക്കി അടച്ചുപിടിച്ചുകൊണ്ട്‌ മുഹമ്മദ്‌ തന്റെ കണ്ണിലേക്ക്‌ തന്നെ നോക്കി നിന്നു.റമളാന്‍ മാസത്തിലെ ഏതോഒരു ദിവസമായിരുന്നു അത്‌.കുട്ടിയായ എനിക്ക്‌ മുഹമ്മദിന്റെ ആ നില്‍പിന്റെ പൊരുള്‍അന്ന് മനസ്സിലായില്ല. കാലങ്ങള്‍ക്ക്‌ ശേഷം 'പിരാന്തന്‍ മയമ്‌ നോമ്പ്‌ നോറ്റ പോലെ' എന്ന് ആരോ പറഞ്ഞപ്പോഴാണ്‌ ഞാന്‍ ആ വിവരം അറിഞ്ഞത്‌.റമളാന്‍ മാസത്തില്‍ മുഹമ്മദുംനോമ്പെടുക്കാറുണ്ട്‌.നോമ്പെടുക്കുന്ന ദിവസങ്ങളില്‍ മുഹമ്മദ്‌ ആരോടും മിണ്ടില്ല.പുറത്തിറങ്ങുമെങ്കിലും വായ മുറുക്കിപ്പൂട്ടി അടച്ചു വച്ചിരിക്കും!! അനാവശ്യമായി ഒന്നും സംസാരിക്കാത്ത, മനോരോഗിയായ മൊഹമ്മെദിന്‌ പോലും റമളാന്‍ മാസത്തിലെ അധിക സംസാരം ഉപേക്ഷിക്കണമെന്ന് ബോധമുണ്ടായിരുന്നു.നോമ്പിന്റെ യഥാര്‍ത്ഥ വിശുദ്ധിയും ചൈതന്യവും നേടി എടുക്കാന്‍ നോമ്പെടുക്കുന്നവര്‍ എല്ലാ അനാവശ്യ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.ഇന്റര്‍നെറ്റ്‌ യുഗത്തില്‍ നമ്മുടെ സമയം പാഴാക്കുന്ന ചാറ്റിംഗും പോസ്റ്റിംഗും സ്വയം നിയന്ത്രിക്കുക.കണ്ണും കാതും നാക്കും കൈകാലുകളും അനാവശ്യമായഒന്നും കാണില്ല, കേള്‍ക്കില്ല,പറയില്ല , ചെയ്യില്ല എന്ന് ഉറപ്പ്‌ വരുത്തുക.എല്ലാ ദേഹേച്ഛകളേയും നിയന്ത്രിക്കുക.അങ്ങനെ ഈ റമളാനിലൂടെ ആത്മവിശുദ്ധി നേടാന്‍ നമ്മെ ഏവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍.

Thursday, August 28, 2008

കഞ്ചിക്കോട്ടെ സാബു അല്ല...ഇത്‌ അരീക്കോട്ടെ ആബുവാ....

എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും മൊബൈല്‍ഫോണ്‍ കണക്ഷന്‍ കിട്ടിയ ശേഷമാണ്‌ എനിക്ക്‌ അതിന്റെ ആവശ്യകത മനസ്സിലായതും ഞാന്‍ കണക്ഷന്‍ എടുത്തതും.കണക്ഷന്‍ കിട്ടിയ ദിവസം തന്നെ പുത്തന്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ മൊബൈലില്‍ തന്നെ കളിച്ചുകൊണ്ടിരുന്നു.ഫോണ്‍ നമ്പര്‍ അറിയാവുന്ന സുഹൃത്തുക്കളെയെല്ലാം വിളിച്ച്‌ എന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും "മിസ്‌കാള്‍" എന്ന പരീക്ഷണവിളി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അടുത്ത ദിവസം വൈകുന്നേരം.ഫോണ്‍ മേശപ്പുറത്ത്‌ വച്ച്‌ ഞാന്‍ ടോയ്‌ലറ്റില്‍ കയറിയതേ ഉള്ളൂ.

"ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍....ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍...." എന്റെ ഫോണില്‍ നിന്നുള്ള റിംഗ്‌ടോണ്‍ ഉയര്‍ന്നു.അതേ പോലെ നിലക്കുകയും ചെയ്തു.

'കൃത്യസമയത്ത്‌' തന്നെ മിസ്‌ അടിച്ച ആ സുഹൃത്തിനെ മനസാ അഭിനന്ദിക്കുന്നതിനിടയില്‍ 'ലജ്ജാവതി' വീണ്ടും കേള്‍ക്കാന്‍ തുടങ്ങി.

ഇരുന്ന ഇരിപ്പില്‍ നിന്ന് , പണ്ട്‌ ആര്‍ക്കിമിഡീസ്‌ യുറേക്ക യുറേക്ക എന്ന് വിളിച്ച്‌ ഓടിയപോലെ ഞാന്‍ ഫോണിനടുത്തേക്ക്‌ ഓടി(സമീപത്ത്‌ ആരും ഇല്ലാഞ്ഞത്‌ അവരുടെയും എന്റെയും ഭാഗ്യം എന്ന് ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു!!).ഇന്‍കമിംഗ്‌ കാളിന്റെ നമ്പര്‍ നോക്കി അറ്റന്റ്‌ ചെയ്യുക എന്ന 'കോമണ്‍സെന്‍സ്‌' അന്ന് എനിക്കില്ലായിരുന്നു.അല്ലെങ്കിലും ഫോണ്‍ കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ ആ കോമണ്‍സെന്‍സ്‌ ആര്‍ക്കും ഉണ്ടാകും എന്ന് എനിക്ക്‌ തോന്നുന്നില്ല.ഫോണ്‍ എടുത്ത്‌ കാള്‍ അറ്റന്റ്‌ ചെയ്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു...

"ഹലോ"

"ഹലോ" മറുഭാഗത്ത്‌ നിന്ന് ഒരു കിളിനാദം - എന്റെ ഫോണിലേക്കുള്ള ആദ്യ കിളിവിളി.

"ഹലോ ...ആരാ?" ആളെ മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

"നീ ഇത്ര എളുപ്പം എന്നെ മറന്നോടാ....ഞാന്‍ ഷിലുവാ.....ഷിലു..."

PG ക്ക്‌ പഠിക്കുന്ന സമയത്ത്‌ ഞാന്‍ അടുത്ത്‌ കൂടെ പാസ്‌ ചെയ്തപ്പോള്‍ 'ദേവാ' എന്ന് വിളിച്ചുപോയതിന്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ തലവിയുടെ പഴി കേട്ട ഷിലു.....ഷിലുഷാലിമാര്‍ എന്ന പേരു കാരണം ഷാലിമാര്‍ പെയ്ന്റിന്റെ ഉടമയുടെ മകള്‍ എന്ന ഗര്‍വ്വോടെ നടന്നിരുന്ന ഷിലു....ആ ഷിലു എനിക്ക്‌ ഫോണ്‍ കിട്ടി രണ്ടാം ദിവസം തന്നെ എന്നെ വിളിക്കുന്നു!!!!

"ഓ മൈ ഗോഡ്‌.....വണ്ടര്‍ഫുള്‍ സര്‍പ്രൈസ്‌ കാള്‍....ഹൗ യൂ ഗോട്ട്‌ മൈ നമ്പര്‍..?" ഫോണിന്റെ മറുതലക്കല്‍ ഷിലു എന്ന പെണ്‍കുട്ടി ആയതിനാല്‍ എന്റെ നാവില്‍ നിന്ന് ഇംഗ്ലീഷ്‌ നുരഞ്ഞ്‌ പൊങ്ങി.

" ഇറ്റിസ്‌ ജസ്റ്റ്‌ എ സര്‍പ്രൈസ്‌...അനിയത്തിയുടെ കോഴ്സ്‌ കഴിഞ്ഞോ?" അവളുടെ ചോദ്യം.

എനിക്ക്‌ അനിയത്തി ഇല്ലാത്തതിനാല്‍ അനിയനെ ആയിരിക്കും ഉദ്ദേശിച്ചത്‌ എന്ന മട്ടില്‍ ഞാന്‍ മറുപടി പറഞ്ഞു

" ഇല്ല......അവന്‌ ഒരു സെമസ്റ്റര്‍ കൂടി ബാക്കിയുണ്ട്‌...."

"കഷ്ടം...."ആ മറുപടി എനിക്ക്‌ പിടികിട്ടിയില്ല.

"പിന്നെ മമ്മി മരിച്ചത്‌ പത്രത്തിലൂടെ ഞാനറിഞ്ഞു....പപ്പാ ആശുപത്രി വിട്ടോ...?"

"ങ്‌ഹേ!!!" വീട്ടില്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന എന്റെ ഉമ്മയേയും ഉപ്പയേയും പറ്റിയുള്ള ആ വര്‍ത്തമാനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

"ഹലോ.....നിങ്ങള്‍ ആരെയാ വിളിച്ചത്‌?" ഒരു കണ്‍ഫര്‍മേഷന്‌ വേണ്ടി ഞാന്‍ ചോദിച്ചു.

"കഞ്ചിക്കോട്ടെ സാബു അല്ലേ..?" മറുതലക്കല്‍ നിന്ന് ചോദ്യം വന്നു.

"ഓ....സ്ഥലത്തിലും പേരിലും ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌....കഞ്ചിക്കോട്ടെ സാബു അല്ല...ഇത്‌ അരീക്കോട്ടെ ആബുവാ...." ചിരിച്ചുകൊണ്ട്‌ ഞാന്‍ മറുപടി നല്‍കി.

"ഓ മൈ ഗോഡ്‌ റോംഗ്‌ നമ്പര്‍!!! സോറി ഫോര്‍ ഡിസ്റ്റര്‍ബന്‍സ്‌..."

"OK.... ബട്ട്‌ കീപ്‌ ദിസ്‌ നമ്പര്‍... " എന്ന് റിക്വസ്റ്റ്‌ ഇട്ടപ്പോഴേക്കും അവള്‍ ഫോണ്‍ വെച്ചു.

Wednesday, August 27, 2008

റമളാനും എന്റെ ബാപ്പയും

ഒരു റമളാന്‍ മാസം കൂടി സമാഗതമായിക്കൊണ്ടിരിക്കുന്നു.എന്റെ ഓര്‍മ്മയില്‍ ബാപ്പ കൂടെ ഇല്ലാത്ത ആദ്യത്തെ റമളാനാണ്‌ കടന്നു വരുന്നത്‌.പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ സദാസമയവും ഖുര്‍ആന്‍ പാരായണം ചെയ്യലായിരുന്നു ബാപ്പയുടെ രീതി.നേരിട്ടറിയുന്നതും പത്രദ്വാര അറിഞ്ഞതുമായ അഗതികളേയും അശരണരേയും സഹായിക്കലും അദ്ദേഹത്തിന്റെ പതിവില്‍ പെട്ടതായിരുന്നു.

റമളാന്‍ മാസം ആഗതമാകുന്നതിന്‌ മുമ്പേ ധാരാളം മണിഓര്‍ഡര്‍ ഫോമുകള്‍ എന്നെക്കൊണ്ടോ അനിയനെക്കൊണ്ടോ ബാപ്പ വാങ്ങിപ്പിക്കുമായിരുന്നു.ചെറുപ്രായത്തില്‍ ഞങ്ങള്‍ റമളാന്റെ വരവ്‌ അറിയുന്നത്‌ അങ്ങനെയാണ്‌.

റമളാന്‍ മാസം തുടങ്ങിയാല്‍ പിന്നെ എല്ലാ ദിവസവും ബാപ്പ പേപ്പറില്‍ നിന്ന്‌ എന്തോ വെട്ടി എടുക്കുന്നത്‌ കാണാമായിരുന്നു.(സഹായാഭ്യര്‍ത്ഥനകളുടെ കട്ടിംഗുകളാണ്‌ അവ എന്ന് മുതിര്‍ന്നപ്പോഴാണ്‌ മനസ്സിലായത്‌).ഇങ്ങനെ ഒരാഴ്ച ശേഖരിച്ച കട്ടിംഗുകളെല്ലാം മണിഓര്‍ഡര്‍ ഫോം സഹിതം ബാപ്പ എനിക്ക്‌ കൈമാറും.ബാപ്പക്ക്‌ കൈവിറ ഉണ്ടായിരുന്നതിനാല്‍ മണിഓര്‍ഡര്‍ ഫോം പൂരിപ്പിക്കല്‍ എന്റെ ഡ്യൂട്ടി ആയിരുന്നു.

പിറ്റേന്ന് അത്‌ പോസ്റ്റ്‌ ഓഫീസില്‍ കൊണ്ടുപോയി അടയ്കേണ്ടതും ഞാനോ അനിയനോ ആയിരിക്കും. മൊത്തം അടയ്ക്കേണ്ട സംഖ്യയും അതിന്റെ M O കമ്മീഷനും പ്രത്യേകം പ്രത്യേകമായി തന്നെ ബാപ്പ തരും.

ഇങ്ങനെ റമളാന്‍ പിറന്നാല്‍ കൂടുതലായി ,പോസ്റ്റ്‌ ഓഫീസ്‌ വഴിയും വീട്ടില്‍ വരുന്നവര്‍ക്ക്‌ നേരിട്ടും മറ്റ്‌ ചിലര്‍ക്ക്‌ ദൂതന്മാര്‍ വഴിയും ബാപ്പ സഹായമെത്തിക്കും.പലപ്പോഴും ആ ഉദാരമനസ്ക്കതക്ക്‌ മുമ്പില്‍ ഞാന്‍ സ്തംഭിച്ചുപോയിട്ടുണ്ട്‌.

"ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അത്‌ നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കും.ദാനധര്‍മ്മങ്ങള്‍ നിങ്ങളുടെ സമ്പത്തിനെ കുറക്കുകയില്ല.മറിച്ച്‌ ഇരട്ടിക്കിരട്ടിയായി വര്‍ദ്ധിപ്പിക്കും.വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്‍മ്മങ്ങള്‍ ഉപകാരപ്പെടും" .ഇതായിരുന്നു ഓരോ ദാനസമയത്തും ബാപ്പ ഞങ്ങളോട്‌ ഉപദേശിച്ചിരുന്നത്‌.

ദാനധര്‍മ്മങ്ങളും സത്പ്രവൃത്തികളും വര്‍ദ്ധിപ്പിച്ച്‌ നമ്മുടെ ചുറ്റും സഹവസിക്കുന്ന എല്ലാവര്‍ക്കും താങ്ങും തണലുമാകുന്ന രൂപത്തില്‍ എല്ലാക്കാലത്തും നമുക്ക്‌ പ്രവര്‍ത്തിക്കാം.പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ പ്രത്യേകിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍.

Tuesday, August 26, 2008

TSG 8683 -ന്റെ മൂത്താപ്പ

ഒരു ദിവസം, ഞാനും റഹീമും ഷെയറായി നടത്തിയിരുന്ന ഒരു സ്ഥാപനത്തിന്റെപരസ്യം ജനങ്ങളിലേത്തിക്കാന്‍ , ഞങ്ങള്‍ രണ്ട്‌ പേരും TSG 8683 -ല്‍ ഉലകം ചുറ്റാനിറങ്ങി.

"നമ്മുടെ പരസ്യം, കാറിന്റെ പിന്നിലങ്ങ്‌ ഒട്ടിച്ചാലോ?" റഹീം ചോദിച്ചു.

"അത്‌ വേണോ?"

  "കാറിന്റെ പുറത്താകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും" റഹീം അഭിപ്രായപ്പെട്ടു.

"അതെങ്ങനെ?"

"ഇത്‌ തള്ളാന്‍ വരുന്നവരെല്ലാം ആ പരസ്യം കാണില്ലേ?"

"എങ്കില്‍ പിന്നെ നമ്മുടെ സ്ഥാപനത്തെപ്പറ്റിയും നല്ല മതിപ്പാകും" ഞാനും വിട്ടില്ല,

"ങാ....അതു ശരിയാ...അപ്പോ അതു വേണ്ട..."

അങ്ങനെ ഞങ്ങള്‍ അരീക്കോടിനക്കരെ മൂര്‍ക്കനാട്ട്‌ എത്തി.മൂത്രമൊഴിക്കാന്‍ വേണ്ടി TSG 8683 -നെ രണ്ട്‌ ഇലക്ട്രിക്‌ പോസ്റ്റുകള്‍ക്കിടയില്‍ ഒതുക്കി ഇട്ടു. മൂത്രമൊഴിച്ചതിന്‌ ശേഷം കാറിനടുത്ത്‌ നിന്നു കൊണ്ട്‌ ഞങ്ങള്‍ അടുത്തപ്രോഗ്രാമിനെപറ്റി പ്ലാന്‍ ചെയ്യുമ്പോള്‍ റഹീമിന്റെ പരിചയക്കാരനായ ഒരാള്‍ TSG 8683 -ന്റെ മൂത്താപ്പയുടെ ഗണത്തില്‍ വരുന്ന ഒരു കാറുമായിഅതു വഴി വന്നു.ഞങ്ങളെ കണ്ട ഉടനേ അവന്‍ കാറില്‍ നിന്നും വിളിച്ചു പറഞ്ഞു.

"സ്റ്റാര്‍ട്ട്‌ ആവുന്നുണ്ടാവില്ല അല്ലേ?"

"നിര്‍ത്ത്‌.....നിര്‍ത്ത്‌......ഒരു കാര്യം ചോദിക്കാനാ?" കാര്‍ നിര്‍ത്താതെ പാസ്‌ ചെയ്തപ്പോള്‍ റഹീം അവനോട്‌ വിളിച്ചു പറഞ്ഞു.

  "ഏയ്‌.....നിര്‍ത്തുന്ന പ്രശ്നമില്ല...." അവന്‍ ഇങ്ങോട്ടും വിളിച്ചു പറഞ്ഞു.

"ഇല്ല....ഞങ്ങളുടെ വണ്ടിക്ക്‌ പ്രശ്നമൊന്നുമില്ല....തള്ളാനുമല്ല...."റഹീം വീണ്ടും വിളിച്ചു പറഞ്ഞു.

"നിങ്ങളുടെ വണ്ടിക്ക്‌ പ്രശ്നമുണ്ടാവില്ല....പക്ഷേ എന്റെ ഈ ശകടം നിര്‍ത്തിയാല്‍നമ്മള്‍ മൂന്ന് പേര്‍ മതിയാവില്ല തള്ളാന്‍.....ടാറ്റാ....ബൈ...ബൈ...."അവന്‍ നിര്‍ത്താതെ പോയി.

TSG 8683 -നെക്കാളും 'മുന്തിയ' ഒരു കാര്‍ കണ്ട സംതൃപ്തിയില്‍ ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക്‌ യാത്രയായി.

ബൂലോക നുണയന്‍ ! ബൂലോക നുണയന്‍ !!

ഞാന്‍ ബൂലോകത്ത്‌ ഭൂജാതനായ സമയത്ത്‌ ആരോ പറഞ്ഞു തന്ന കുറേ സെറ്റിംഗ്‌സുകള്‍ വൈകിയാണെങ്കിലും അക്ഷരം പ്രതി നടപ്പിലാക്കിയിട്ടുണ്ട്‌ എന്നാണ്‌ എന്റെ ഉത്തമ ബോധ്യം.(അല്ലെങ്കില്‍ പറഞ്ഞുതന്നവര്‍ അങ്ങ്‌ ക്ഷമിച്ചേക്കുക)

അങ്ങിനെ ഒരു സഹൃദയന്‍ സന്തോഷപൂര്‍വ്വം ഏല്‍പിച്ചു തന്ന ഒരു സാധനമാണ്‌, ദേ വലതുഭാഗത്ത്‌. "തോന്ന്യാക്ഷരങ്ങള്‍ ഇതുവരെ" എന്ന തലക്കെട്ടിന്റെ ഏറ്റവും താഴെക്കാണുന്ന ആ കുന്ത്രാണ്ടം.കണ്ടില്ലേ,മെസപ്പെട്ടൊമിയ സെറ്റ്‌ല്‍മന്റ്‌ !!! അതിന്റെ മുകളില്‍ അവന്റെ ഒടുക്കത്തെ ഒരു ഫോണ്‍ നമ്പറും!!!എന്നും അത്‌ റോങ്ങ്‌ നമ്പറാ.....

എന്താ കണ്ടില്ലേ?പിന്നെന്താ ഒരു സംശയം?ഓ....മെസപ്പെട്ടൊമിയ എന്നല്ല അല്ലേ? എന്തെങ്കിലും ആകട്ടെ.അവനെ ഞാന്‍ അവിടെ തന്നെ കൊണ്ടു വച്ചത്‌ എന്തിനാന്നറിയോ?ഈ "തോന്ന്യാക്ഷരങ്ങള്‍" കാണാനും വായിക്കാനും ആസ്വദിക്കാനും ധൈര്യസമേതമോ, കുടുംബസമേതമോ, തലയില്‍ മുണ്ടിട്ടോ,അടുക്കള വാതില്‍ വഴിയോ,നിയമനങ്ങള്‍ നടക്കുന്ന വാതില്‍ വഴിയോ,മറ്റേതെങ്കിലും വഴിയോ എത്ര പേര്‍ വരുന്നു എന്ന് നോക്കാനുള്ള കണക്കപ്പിള്ളയായാണ്‌.എന്നിട്ട്‌ ഇപ്പോ എന്താ പ്രശ്നം എന്നായിരിക്കും.സബൂര്‍ കരൊ.പറയാം.

അവനിപ്പോ കാണിക്കുന്ന നമ്പര്‍ കണ്ടില്ലേ?അതും ഒരു വെറും നമ്പറാ.ബ്ലോഗ്‌ ഒന്ന് റിഫ്രെഷ്‌ ചെയ്തു നോക്കൂ.ഒന്ന് കൂട്ടേണ്ടിടത്ത്‌ അവന്‍ എത്ര കൂട്ടി?(കണക്കറിയാത്തവര്‍ ഇവിടെ വച്ച്‌ മടങ്ങിപ്പോകുക)ചിലപ്പോള്‍ മൂന്ന്,ചിലപ്പോള്‍ അഞ്ച്‌.ആരാ അവനെ ഒന്നാം ക്ലാസ്സില്‍ കണക്ക്‌ പഠിപ്പിച്ചത്‌ ?

കൊറേ മുമ്പും ഇവന്‍ ഈ സത്ഗുണം കാണിച്ചിട്ടുണ്ട്‌.അന്ന് ഒറ്റ അടിക്ക്‌ ഇവന്‍, ഇന്ത്യ വിട്ട റോക്കറ്റ്‌ പോലെ 14000 ത്തില്‍ നിന്ന് ഒരു ചാട്ടം.എങ്ങോട്ട്‌ 600 ലേക്ക്‌!!!മറ്റൊരു ദിവസം ഇസിന്‍ബയേവ വടി കുത്തി ചാടിയപോലെ 1200ല്‍ നിന്ന് 1600 ലേക്കും!!!

ഇനി നിങ്ങള്‍ തന്നെ പറയൂ.ഈ ബൂലോക നുണയനെ ഇവിടെ വച്ച്‌ പൊറുപ്പിക്കണോ?

വേണ്ട...വേണ്ട എന്ന് പറയാന്‍ എളുപ്പം.പുതിയൊരു സത്യസന്ധനെ ലിംഗ സഹിതം (Link എന്നാണ്‌ ഉദ്ദേശിച്ചത്‌ ട്ടോ) പറഞ്ഞു തന്നിട്ട്‌ മതി ഇവന്‌ വീരചരമചക്രം നല്‍കല്‍.

ആദ്യ വെടിക്കാരനെ സാദരം സഹര്‍ഷം സ്വാഗതം ചെയ്തുകൊണ്ട്‌.....

Monday, August 25, 2008

പന്ത്രണ്ടാം മാസത്തില്‍ പ്രസവിക്കപ്പെട്ടവന്‍ !!!

രാമന്‍: തിരുമേനി അറിഞ്ഞോ? നമ്പൂരി: എന്ത്‌? രാമന്‍:ആ....നമ്മളെ വടക്കേലെ പാറു പ്രസവിച്ചൂന്ന്... നമ്പൂരി:അതിന്‌ കാരണക്കാരന്‍ നോമല്ലല്ലോ? പിന്നെന്തിന്‌ നോമതറിയണം? രാമന്‍:അതല്ല തിരുമേനീ....അവള്‍ക്ക്‌ എട്ട്‌ മാസേ ഗര്‍ഭം ആയിട്ടൊള്ളൂ.... നമ്പൂരി:ശിവ ശിവാ....എട്ട്‌ മാസോ? രാമന്‍:ങാ....തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്ക്‌ പൊതുവേ ആരോഗ്യംകൊറയും ന്നാ പറയുന്നേ......മാത്രല്ല ഉന്മേഷും പ്രസരിപ്പും ഒക്കെകൊറയും ത്രേ.... നമ്പൂരി:ങേ.....അങ്ങന്വേം ണ്ടോ? രാമന്‍:ആ....അങ്ങനേം ണ്ട്‌ നമ്പൂരി: അപ്പോ നോമിന്‌ ഒരു സംഗതി നിശ്ശം കിട്ടി. രാമന്‍: ങേ , അതെന്താ തിരുമേനീ? നമ്പൂരി:നമ്മടെ കോലോത്തെ ശങ്കരനില്ലേ....അവനെ പ്രസവിച്ചത്‌ അപ്പോപന്ത്രണ്ടാം മാസത്തിലായിരിക്കും....എന്താ അവന്റെ ഒരു പൊളപ്പും പ്രസരിപ്പും...!!!!

തൊറമാങ്ങ എന്ന ഒറമാങ്ങ

സേലന്‍ മാങ്ങ, കുറുക്കന്‍ മാങ്ങ,മൂവാണ്ടന്‍ മാങ്ങ,കോമാങ്ങ തുടങ്ങീഅനേകം മാങ്ങകള്‍ പരിചയപ്പെട്ട്‌, സ്വാദും അറിഞ്ഞ ശേഷമാണ്‌ വയനാട്ടില്‍വച്ച്‌ പുതിയൊരു മാങ്ങയെപ്പറ്റി ഞാന്‍ കേട്ടത്‌ - തൊറമാങ്ങ.

ഫ്രൂട്ട്‌സ്‌ വില്‍ക്കുന്ന ഒരു കടയിലും ലഭിക്കാത്ത മാങ്ങയാണ്‌ തൊറമാങ്ങ.എന്നാലോ ബേക്കറിയില്‍ ലഭിക്കുകയും ചെയ്യും!!!

പേരു കേട്ടിട്ട്‌ ആദ്യമേ ഒരു പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ഈ മാങ്ങ അന്വേഷിച്ച്‌ ആദ്യം പോയത്‌ ഫ്രൂട്ട്‌സ്‌ കടയിലോ ബേക്കറിയിലോ ആയിരുന്നില്ല.- പച്ചക്കറി പീടികയിലായിരുന്നു!!!(മീന്‍ മാര്‍ക്കറ്റില്‍ പോയില്ലല്ലോ എന്ന്നിങ്ങള്‍ക്കും ആശ്വസിക്കാം)

"ഒറമാങ്ങയുണ്ടോ?" ഞാന്‍ കടയില്‍ ചോദിച്ചു.

"എത്ര എണ്ണം വേണം?" കടക്കാരന്റെ മറുചോദ്യം.

'ങേ! മാങ്ങ എണ്ണി വാങ്ങുകയോ?' എന്ന ചോദ്യം മനസ്സില്‍ വന്നപ്പോഴേക്കുംകടക്കാരന്‍ സാധനം എടുത്ത്‌ നീട്ടി - പ്ലാസ്റ്റിക്ക്‌ കവറില്‍ പാക്ക്‌ ചെയ്തഒരു സാധനം.ഉള്ളിലെ ലേബലില്‍ എഴുതിയത്‌ ഞാന്‍ വായിച്ചു നോക്കി.അപ്പോഴാണ്‌ഒറമാങ്ങയല്ല തൊറമാങ്ങയാണ്‌ യഥാര്‍ത്ഥ പേരെന്ന് മനസ്സിലായത്‌.ഒറ(മലപ്പുറംകാര്‍ കവറിന്‌ പറയുന്ന പേര്‌)യില്‍ ഇടുന്ന മാങ്ങയായതുകൊണ്ട്‌ ഞാന്‍പറഞ്ഞ പേരും ചേരും.

ടേസ്റ്റ്‌ അറിയാന്‍ വേണ്ടി ഒരു പാക്കറ്റ്‌ ഞാന്‍ വാങ്ങി.രുചി നോക്കിയ എനിക്ക്‌ അത്‌ വളരെ ഇഷ്ടപെട്ടു.

മാങ്ങ ഉപ്പിലിട്ടോ അല്ലാതെയോ ഉണക്കി അതില്‍ പ്രത്യേക തരം മസാല(ഉപ്പും മുളകും പുളിയും ചേര്‍ന്നത്‌)തേച്ച്‌ പിടിപ്പിച്ചതാണ്‌ ഈ തൊറമാങ്ങ.വലിയ മാങ്ങ രണ്ട്‌ ഭാഗവും കീറി മസാല ഉള്ളിലും തേച്ച്‌ പിടിപ്പിച്ചശേഷം വീണ്ടും പഴയപോലെ യോജിപ്പിച്ച്‌ (റബ്ബര്‍ ബാന്റിട്ട്‌ കെട്ടി !!)പാക്ക്‌ ചെയ്യുന്നു.മാങ്ങ തുറന്ന് തിന്നുന്നതിനാലാവും 'തുറമാങ്ങ' എന്ന പേര്‌.

ചോറ്‌, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാനും വെറുതെ നൊട്ടി നുണയാനും നല്ലൊരു ഐറ്റമാണ്‌ തൊറമാങ്ങ.പഴകുംതോറും ടേസ്റ്റ്‌ കൂടും എന്ന് ഇവിടെയുള്ളവര്‍പറയുന്നു.മറ്റു പലഹാരങ്ങളുടെ കൂടെ തൊറമാങ്ങയും തലശ്ശേരിയില്‍നിന്നും വയനാട്ടിലേക്ക്‌ വന്നതായിരിക്കും എന്ന് അനുമാനിക്കപ്പെടുന്നു.

തൊറമാങ്ങ പ്രിപ്പറേഷന്‍ അറിയുന്നവര്‍ അത്‌ ബൂലോകത്ത്‌ അവതരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.