Pages

Wednesday, March 13, 2024

മംഗല്യം തന്തുനാനെ... (വിൻ്റർ ഇൻ കാശ്മീർ - 16)

 Part 15 : ദാൽ തടാകത്തിലെ ശിക്കാരകൾ 

അടുത്ത ദിവസത്തെ പ്ലാൻ പറയുന്നതിനായി നിഖിൽ എല്ലാവരെയും ഒരുമിച്ച് കൂട്ടി.

"മേരാ പ്യാരി ദേശ് വാസിയോ..." എന്ന് നിഖിൽ തുടങ്ങിയതും ഹഖ് ഷർട്ടിൻ്റെ ബട്ടണുകൾ ധൃതിയിൽ ഇടാൻ തുടങ്ങി.

"എന്താ ? എന്തു പറ്റി?" ഞാൻ ഹഖിനോട് ചോദിച്ചു.

"മേരാ പ്യാരി ദേശ് വാസിയോ എന്നല്ലേ പറഞ്ഞത്?..." 

"അതേ... അതിന് ?"

"എന്തോ ദുരന്തം വരുന്നുണ്ട് എന്നതിൻ്റെ മുന്നറിയിപ്പാണത്..."

"ഹ...ഹ... ഹാ ... അത് പറയുന്ന ആൾക്കനുസരിച്ച് മാറും... ഇത് നിഖിലാ പറയുന്നത് " 

"നാളെ രാവിലെ ആറു മണിക്ക് തന്നെ ബസ് സ്റ്റാർട്ട് ചെയ്യും. ആപ്പിൾ കാർട്ട് പോകാനുള്ളതാണ്.. വൈകിയാൽ വണ്ടി തന്നെ മിസ്സാകും. .." നിഖിൽ പറഞ്ഞു.

"ഹാവൂ... സമാധാനമായി.." കൊണ്ടോട്ടിക്കൂട്ടത്തിലെ ഹനീഫാക്ക പറഞ്ഞു.

"അതെന്താ .. ഇപ്പോ പ്രത്യേകം ഒരു സമാധാനം കിട്ടാൻ ...? " ഞാൻ ചോദിച്ചു. 

" ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ച് തിന്നുന്ന ഫോട്ടോ ബീവിക്ക് അയച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ഇത്രയും ദിവസം അത് നടന്നില്ല. നാളെ എങ്കിലും..."

"അതെങ്ങനെ ?" എനിക്ക് സംശയമായി

"അതെല്ലേ ഓൻ പറഞ്ഞത്... ആപ്പിൾ കാട്ടിൽ പോവാനുണ്ട് ന്ന് ... " 

" ആപ്പിൾ കാട്ടിൽ പോവാനല്ല.... ആപ്പിൾ കാർട്ട് പോവാനുണ്ട് ന്നാ പറഞ്ഞത്. ആപ്പിൾ കയറ്റിയ വലിയ ലോറികൾ ..." 

"ഛെ... അതാണോ പറഞ്ഞത്... അതിനെന്തിനാ നമ്മൾ നേരത്തെ ഇറങ്ങുന്നത്?"

" ആപ്പിൾ വണ്ടികൾ പത്തും ഇരുപതും എണ്ണം ഒരുമിച്ചാ പോവുക ... അതിൻ്റെ പിന്നിൽ പെട്ടാൽ പിന്നെ ചുരം തീരുന്നത് വരെ ഒരു രക്ഷയും ഉണ്ടാകില്ല... പ്രഭാതഭക്ഷണം നമ്മൾ വഴിയിൽ എവിടെ വച്ചെങ്കിലും കഴിക്കും. ആമാശയത്തിന് ഇടക്കാലാശ്വാസം നൽകേണ്ടവർ നാലഞ്ച് റൊട്ടി നമ്മുടെ ലോഡ്ജിനടുത്തുള്ള റൊട്ടിപ്പീടികയിൽ നിന്ന് രാവിലെ വാങ്ങുക ... " നിഖിൽ പറഞ്ഞു.

അന്ന് രാത്രി തന്നെ ഞങ്ങൾ മുഴുവൻ പാക്കിംഗും പൂർത്തിയാക്കി. ഡോ. അബ്ദുൽ ഹലീം പണ്ഡിറ്റിൻ്റെ ലോവുഡ് ഹൗസ് മനസ്സിനകത്ത് തറയിട്ട് കഴിഞ്ഞതിനാൽ റൂം വിട്ടിറങ്ങാൻ മനസ്സ് വന്നില്ല. 

അതിരാവിലെ കഴിഞ്ഞ മൂന്ന് ദിവസമായി കേട്ട് കൊണ്ടിരിക്കുന്ന മനോഹരമായ ആ ബാങ്ക് വിളി അവസാനമായി വീണ്ടും കേട്ടു. സുബഹ് നമസ്കാരം നിർവ്വഹിച്ച ശേഷം ഞാനും ലോവുഡ് ഹൗസിനോട് വിട പറഞ്ഞു. ദാൽ ലേക്കിൻ്റെ പ്രഭാത ദൃശ്യം ഒരിക്കൽ കൂടി മനസ്സിലേക്ക് പകർത്തി ഞാൻ ശ്രീനഗറിനോട് സലാം ചൊല്ലി.

കഴിഞ്ഞ വർഷം കുടുംബ സമേതം വന്ന് തിരിച്ച് പോരുന്ന വഴിയിൽ സൈന്യത്തിൻ്റെ കോൺവോയ് കാരണം മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയിരുന്നു. അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ പുറപ്പെട്ട ഞങ്ങൾ, സമീപത്തൊന്നും കടകൾ ഇല്ലാത്തതിനാൽ വിശന്ന് പൊരിഞ്ഞത് ഓർമ്മയിൽ തങ്ങി നിൽക്കുന്നതിനാൽ നിഖിൽ പറഞ്ഞ കടയിൽ നിന്ന് ചൂടുള്ള പത്ത് റൊട്ടി വാങ്ങി ഞാൻ ബാഗിൽ വച്ചിരുന്നു. യാത്രക്കിടയിൽ എവിടെ വച്ചോ വിശപ്പിൻ്റെ വിളി വന്നു. ആവേശത്തോടെ ഞാൻ റൊട്ടിപ്പൊതി അഴിച്ചു. തണുത്ത് പോയ റൊട്ടി ഉണങ്ങിയ പാള പോലെയായി മാറിയിരുന്നു. ഒരു വിധത്തിലും കഴിക്കാൻ പറ്റാതെ ആയതിനാൽ പൊതിഞ്ഞ് ബാഗിൽ തന്നെ വച്ചു. ആപ്പിൾ ലോറികൾക്ക് പിന്നിലോ കോൺവോയ് വാഹനങ്ങൾക്കിടയിലോ പെടാതെ രക്ഷപ്പെട്ടതിനാൽ പത്ത് മണിയോടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ സാധിച്ചു. കറി ഒഴിച്ച് മയപ്പെടുത്തി റൊട്ടി അകത്താക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ദയനീയമായി പരാജയപ്പെട്ടു. 

ഒരു തുരങ്കം കഴിഞ്ഞ ഉടനെ തന്നെയുള്ള കടയിലായിരുന്നു ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയത്. നല്ല വിശപ്പുള്ളതിനാൽ എല്ലാവരും അത്യാവശ്യം നന്നായി തന്നെ ഭക്ഷണം കഴിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാൽ ഞാനും സത്യൻ മാഷും തുരങ്കത്തിൽ ഒന്ന് കയറി നോക്കാം എന്ന ഉദ്ദേശ്യത്തിൽ അതിനടുത്തേക്ക് നീങ്ങി. പണി മുഴുവൻ പൂർത്തിയാകാതെ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്ത ഒരു തുരങ്കമായിരുന്നു അത്. ശബ്ദവും പൊടിയും ഉഷ്ണവും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ കാരണവും നിരീക്ഷണ ക്യാമറകൾ വല്ലതും ഒപ്പി എടുക്കുന്നുണ്ടോ എന്ന സംശയം കാരണവും അധികം ഉള്ളോട്ട് പോകാതെ ഞങ്ങൾ പുറത്തിറങ്ങി. താമസിയാതെ തന്നെ ബസ് ജമ്മു ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചു.

ആശ പോലെ ആമാശയം നിറഞ്ഞില്ലെങ്കിലും സൂര്യൻ്റെ പൊൻവെയിലേറ്റ് കൊണ്ടോട്ടിക്കൂട്ടം വീണ്ടും സജീവമായി.മൊത്തം ടൂറിനെപ്പറ്റിയും വിവിധ കാഴ്ചകളെയും അനുഭവങ്ങളെയും പാളിച്ചകളെയും പറ്റിയും മറ്റും ബസ്സിൽ ചർച്ച തുടങ്ങി. അതിനിടയിലാണ് ടൂർ മാനേജർമാർ ഇപ്പോഴും ബാച്ചിലേഴ്സ് ആയി തുടരുന്ന വിഷയം ആരോ എടുത്തിട്ടത്. ഉടനെ ഖാലിദ് ബായി അതേറ്റെടുത്തു.

"നിനക്കെത്ര വയസ്സായി?"ഖാലിദ് ബായി  ഹബിലിനോട് ചോദിച്ചു.

"29"  മറുപടി പറഞ്ഞത് നിഖിലായിരുന്നു.

"നിന്നോടല്ല ... ഹബിലിനോടാ.."

"അവൻ്റെത് തന്നെയാ പറഞ്ഞത്... അവൻ വയസ്സ് കുറച്ച് പറയാതിരിക്കാൻ...ഞാൻ അവനെക്കാൾ മാസങ്ങൾക്ക് ഇളയതാ.." 

"ഏത് വരെ പഠിച്ചു?"

"ബി.കോം ഹാഫ് .." ഇത്തവണയും ഉത്തരം പറഞ്ഞത് നിഖിലായിരുന്നു.

"ങേ!! ബി.കോം ഹാഫോ?"

"ങാ.. ബി.കോം രണ്ടാം വർഷം പഠിച്ച് കൊണ്ടിരിക്കെ ഞങ്ങളുടെ കൂടെ കൂടിയതാ... പിന്നെ കോളേജ് കണ്ടിട്ടില്ല.."

ഖാലിദ് ബായി ഫോണിൽ കുറെ താഴോട്ടും പിന്നെ മേലോട്ടും സ്ക്രോൾ ചെയ്തു.

" ഇതിൽ പറ്റിയത് ഏതാന്ന് നോക്ക് .. " ഫോൺ ഹബീലിന് നൽകിക്കൊണ്ട് ഖാലിദ് ബായി പറഞ്ഞു.

" ഇങ്ങനെ ഒരു പാട് പേര് ആ പാവം ചെക്കന് ആശ കൊടുത്തിട്ടുണ്ട്..." ഹബീൽ ഫോണിൽ പരതുന്നതിനിടെ താടിക്ക് കൈ കൊടുത്ത് കൊണ്ട് നിഖിൽ പറഞ്ഞു.

"അതൊന്നുമല്ല.. ബാബു ഏറ്റെടുത്താൽ അത് നടക്കും..." മജീദ് ബായി ഉറപ്പിച്ച് പറഞ്ഞു.

"എങ്കിൽ ബ്രോക്കർ ഫീസും വാങ്ങിച്ചോളൂ... ഈ വൈക്കോൽ ലോറി മാറിയിട്ട് വേണം അനിയൻ ബാവമാർക്ക് ആലോചന തുടങ്ങാൻ.." നിഖിൽ പറഞ്ഞു.

"ബ്രോക്കർ ഫീ ഇല്ല... പക്ഷെ, കട്ടിൽ നമ്മളെ ഷോപ്പിൽ നിന്ന് വാങ്ങണം... നിൻ്റെ ഫോട്ടോ ഒന്നയച്ച് താ.." ഫർണ്ണീച്ചർ കച്ചവടക്കാരനായ ഖാലിദ് ബായി തൻ്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.

"തല്ക്കാലം പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പിലിടാം..." 'കട്ടിലിൽ തട്ടി വീണ' ഹബീൽ പറഞ്ഞു.

"അള്ളാ... ഇത് നമ്മളെ നേതാവാണല്ലോ..?" ഗ്രൂപ്പിൽ ഹബീലിൻ്റെ പ്രൊഫൈൽ ഫോട്ടോ കണ്ട മുനീർ ബായി വിളിച്ച് പറഞ്ഞു.

"അതെ.... " ഹബീലിൻ്റെ പിതാവിനെ അറിയുന്ന ഞാൻ പിന്താങ്ങി.

" അപ്പോൾ നീ ലുക്മാൻ അരീക്കോടിൻ്റെ ഒറിജിനൽ മകൻ തന്നെയാണോ?" മുനീർ ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ പൊട്ടിച്ചിരി പടർന്നു.

"അടുത്തത് ആരാ... നഈം .... ഇവിടെ വാ..." പിന്നിൽ ഇരിക്കുന്ന നഈമിനെ ഖാലിദ് ബായി വിളിച്ചു. ലഡു കൈപറ്റാനെന്ന പോലെ നഈം പിന്നിൽ നിന്നും ഓടി എത്തി.

"പത്തിരുപത്തഞ്ച് വയസ്സായി ല്ലേ? ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ?" ഖാലിദ് ബായി നഈമിനോട് ചോദിച്ചു. 

നഈമിൻ്റെ മുഖത്ത് ഒരു നാണം പടർന്നു. തൊട്ടടുത്തിരുന്ന ബദറുത്തയോട് അവൻ എന്തോ ചോദിച്ചു. ഖാലിദ് ബായി കുറെ വിവാഹ പരസ്യങ്ങൾ നഈമിനെ കാണിച്ചു. നഈം അത് ബദറുത്തയെയും കാണിച്ചു.

"നീ എന്തിനാ അത് അവിടെ കാണിക്കുന്നത്?" ഖാലിദ് ബായി ചോദിച്ചു.

"എൻ്റെ മോനല്ലേ ... അപ്പോൾ എന്നോട് ചോദിക്കണ്ടേ.."  ഉത്തരം പറഞ്ഞത് ബദറുത്തയായിരുന്നു.

"അള്ളാ... ശരിക്കും നിങ്ങൾ അവൻ്റെ ഉമ്മയാണോ?" നേരത്തെ മുനീർ ബായി ഹബീലിനോട് ചോദിച്ചതു പോലെ തന്നെയുള്ള ഖാലിദ് ബായിയുടെ ചോദ്യം കേട്ട് ബസ്സിൽ വീണ്ടും ചിരിപൂരം തുടങ്ങി. അപ്പോഴേക്കും ബസ് പഞ്ചാബി ഹവേലിയിൽ എത്തിയതിനാൽ ഇത്തരം കൂടുതൽ ചോദ്യങ്ങളിൽ നിന്ന് എല്ലാവരും രക്ഷപ്പെട്ടു. 

ഒരു തരത്തിലുള്ള ബ്ലോക്കിലും പെടാത്തതിനാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തോട് അടുത്തിരുന്നു. ആയതിനാൽ ലഞ്ചിന് ശേഷം പഞ്ചാബി ഹവേലിയിൽ ഇത്തവണയും മണിക്കൂറുകൾ ചെലവഴിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഞങ്ങൾ ജമ്മുവിൽ എത്തി.


(തുടരും...)

Tuesday, March 05, 2024

ദാൽ തടാകത്തിലെ ശിക്കാരകൾ (വിൻ്റർ ഇൻ കാശ്മീർ - 15 )

 Part 14: നിഷാത് ബാഗിലൂടെ

നിഷാത് ബാഗിൽ നിന്നും പുറത്തിറങ്ങിയ എല്ലാവരും പെട്ടെന്ന് തന്നെ ബസ്സിൽ കയറി. കാരണം അടുത്തത്, കഴിഞ്ഞ നാല് ദിവസമായി എന്നും കണ്ടു കൊണ്ടിരിക്കുന്നതും കാശ്മീരിൻ്റെ മുഖമുദ്രയുമായ ദാൽ തടാകത്തിലെ ശിക്കാര യാത്രയാണ്. ആദ്യമായിട്ട് പോകുന്നവർക്ക് വളരെയധികം ആസ്വാദ്യകരമായ ഒരു യാത്ര തന്നെയാണത്.

"ഇത് നമ്മുടെ അവസാനത്തെ യാത്രയാണ്... ഛെ... കാഴ്ചയാണ്... ദാൽ ലേക്ക് ... ഗാട്ട് നമ്പർ 16-ൽ നമ്മുടെ ബസ് പാർക്ക് ചെയ്യും. ഗാട്ട് നമ്പർ 14 -ൽ നിന്നാണ് ശിക്കാര ബോട്ട് യാത്ര. പാക്കേജിൽ ഉൾപ്പെട്ടതാണ്, പക്ഷെ ഇഷ്ടമുള്ളവർ പോയാൽ മതി. റൂമിലേക്ക് പോകേണ്ടവർക്ക് തടാകത്തിൻ്റെ സൈഡ് ചേർന്ന് നടന്നോ ഓട്ടോ പിടിച്ചോ പോകാം. ബസ്സിൽ ഒന്നും വയ്ക്കരുത്. ബസ് അവിടെ ഹാൾട്ടാണ്..." ടൂർ മാനേജർ നിഖിൽ നിർദ്ദേശം നൽകി.

കഴിഞ്ഞ തവണ വന്നപ്പോൾ ദാലിൽ ശിക്കാര യാത്ര നടത്തിയതാണെങ്കിലും ഒരിക്കൽ കൂടി പോയി നോക്കാം എന്ന് മനസ്സ് പറഞ്ഞു. ഞാനും സത്യൻ മാഷും ഗാട്ട് നമ്പർ 14 ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ, ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന ചെറിയ ഒരു കര ഭാഗത്ത് ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്ന കാശ്മീരി യുവതയുടെ കാഴ്ച ഞങ്ങളിൽ ആശ്ചര്യം ജനിപ്പിച്ചു. 

"ഒരു സിക്സ് അടിച്ചാൽ ബാൾ ദാൽ ലേക്കിലെത്തും.." സത്യൻ മാഷ് പറഞ്ഞു.

"ആ... അതിന് ഇത്തരം സ്ഥലത്ത് പ്രത്യേകം ഒരു നിയമമുണ്ട് ..." ഞാൻ പറഞ്ഞു.

" ങേ !! അതേതാ അങ്ങനെ ഒരു നിയമം ?"

"സിക്സറടിച്ചാൽ അടിച്ചവൻ മാത്രമല്ല, ആൾ ഔട്ട്!!" ഞാൻ പറഞ്ഞു.

"ങേ!!" പുതിയ നിയമം കേട്ട് സത്യൻ മാഷ് വാ പൊളിച്ചു.

"പണ്ട് ഞങ്ങളും ഇതു പോലെ പുഴ വയ്ക്കത്ത് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സിക്സറടിച്ച് ബാൾ ആഴമുള്ള സ്ഥലത്തേക്ക് വീണാൽ അത് തിരിച്ചെടുക്കാനുള്ള റിസ്കും സമയ നഷ്ടവും പരിഗണിച്ച് ഓൾ ഔട്ടായി പ്രഖ്യാപിക്കും. "

"കൊള്ളാലോ ഈ നിയമം. സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്സർ അടിക്കുന്നവർക്കും ഈ നിയമം ബാധകമാക്കാവുന്നതാണ്..." സത്യൻ മാഷ് അഭിപ്രായപ്പെട്ടു.

"ദേ... ദാലിലെ വിസ്മയക്കാഴ്ചകൾ തുടങ്ങി... ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് .." പാർക്ക് ചെയ്ത ഒരു ബോട്ട് ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. തൊട്ടടുത്ത് കണ്ട മരവും മനോഹരമായി തോന്നി.

നിമിഷങ്ങൾക്കകം തന്നെ ഞങ്ങൾ ഗാട്ട് നമ്പർ 14 ൽ എത്തി. സത്യൻ മാഷും ഞാനും ഏലിയാമ്മ ചേച്ചിയും സണ്ണിച്ചായനും ഹബീൽ കാണിച്ച് തന്ന ബോട്ടിൽ കയറി ഇരുന്നു. അൽപ്പസമയത്തിനകം തന്നെ ഒരു കശപിശ ശബ്ദം കേട്ടു. മറ്റൊരു ബോട്ടിലേക്ക് മാറാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ മാറിക്കയറി.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, മണിക്കൂറിന് 2000 രൂപ കൊടുത്തായിരുന്നു ഞങ്ങൾ ശിക്കാര യാത്ര നടത്തിയത്. ഒരു മണിക്കൂർ യാത്രക്ക് വെറും 600 രൂപ മാത്രമേയുള്ളൂവെന്ന് ഇത്തവണ മനസ്സിലായി.

പൂക്കളുടെ തടാകം എന്ന പേരിൽ ദാൽ തടാകം പ്രസിദ്ധമാണ്. പക്ഷേ, വിൻ്റർ സീസണായതിനാൽ തടാകത്തിലോ ഫ്ലോട്ടിംഗ് മാർക്കറ്റുകളിലോ പൂക്കൾ കണ്ടില്ല. തണുപ്പ് അടിക്കാൻ തുടങ്ങിയതിനാൽ ആയിരിക്കാം സഞ്ചാരികൾ പൊതുവെ കുറവായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളുടെ സംഘാംഗങ്ങളെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

പതിവ് പോലെ വിവിധതരം കച്ചവടക്കാർ ഞങ്ങളുടെ ബോട്ടിനെ ചുറ്റിപ്പറ്റി വട്ടം കറങ്ങി. കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആവേശം വീണ്ടും കൂടി.അവരിൽ ചിലർ വർഷങ്ങളായി നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ തുഴ എറിയുന്നവരാണെന്ന് കൂടി പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നി. വള്ളംകളി ടീമിൻ്റെ പേരായ കൈനകരി ചുണ്ടൻ എന്നും ചമ്പക്കുളം ചുണ്ടൻ എന്നും നാവ് വഴങ്ങാതെ അവർ പറയുകയും കൂടി ചെയ്തപ്പോൾ വിശ്വസിക്കാതിരിക്കാനും വയ്യ എന്നായി. പലരിൽ നിന്നും പലതും വാങ്ങി കൊറിച്ചും ചിരിച്ചും ഞങ്ങൾ ദാലിലെ യാത്ര അവിസ്മരണീയമാക്കി.

"ദേ . . . എന്താ ദ് മുഖത്ത് ? " തൊട്ടപ്പുറത്തെ ബോട്ടിലിരിക്കുന്ന കപിൾസിലെ ജാസിറയെ നോക്കി സത്യൻ മാഷ് ചോദിച്ചു.

"എന്താ ... ഇക്കാ എൻ്റെ മുഖത്ത് ..." 

"ഓ...അത് സ്വൽപം കരി.."

"ങേ... കരിയോ? എന്നിട്ടെന്തേ ഇതുവരെ പറയാഞ്ഞത്... ഇതുവരെ എടുത്ത ഫോട്ടോയിൽ എല്ലാം ഇ കരിപുരണ്ട..."

"അതിപ്പോ ... ഫോട്ടോ എടുക്കുമ്പം മുഖത്ത് കരിയാണോ നരിയാണോ എന്നൊന്നും നോക്കാൻ എനിക്കാവില്ല..."

" ആ... ശണ്ഠ കൂടണ്ട...ഈ ബോട്ട് യാത്ര ഏതാനും നിമിഷങ്ങൾക്കകം തീരും.പക്ഷേ  ജീവിത നൗക ഇനിയും കുറെ മുന്നോട്ട് പോകാനുള്ളതാ..." ഞാൻ അവരെ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ ശിക്കാര യാത്രയിൽ ഓരോ സ്പോട്ടും ബോട്ടുകാരൻ പറഞ്ഞ് തന്നിരുന്നു. ഇത്തവണ അദ്ദേഹം തൊട്ടടുത്ത ബോട്ടുകാരനോട് സൊറ പറഞ്ഞായിരുന്നു തുഴഞ്ഞിരുന്നത്. ഇലപൊഴിച്ച് നിൽക്കുന്ന ചിനാർ മരങ്ങൾക്ക് പിന്നിൽ മറയുന്ന അരുണൻ്റെ കാഴ്ച ദാൽ തടാകത്തിലെ ബോട്ടിൻ്റെ പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്തിയപ്പോൾ അതിമനോഹരമായ ഒരു സീനറി കിട്ടി. 

കഴിഞ്ഞ തവണ കയറിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഇത്തവണയും വെറുതെ ഒന്ന് കയറിയിറങ്ങി.ഒരു മണിക്കൂർ ശിക്കാര യാത്ര പൂർത്തിയാക്കി ഞങ്ങൾ അഞ്ച് മണിയോടെ തിരിച്ചെത്തി.

"എല്ലാവരും ഒന്ന് കൂടി തടാകത്തിലേക്ക് നോക്കൂ..." നിഖിൽ പറഞ്ഞു. 

ജെട്ടിയിലേക്ക് അടുപ്പിക്കുന്ന ഒരു ബോട്ടിൽ മലയാളത്തിൽ എഴുതിയത് കണ്ട് ഞങ്ങൾ ഞെട്ടി.
" കേറി വാടാ മക്കളേ... Take off Holidays !!"

ദാൽ ലേക്കിൻ്റെ പരിസരത്ത് നിന്ന് തന്നെ കാശ്മീരിൻ്റെ ഓർമ്മക്കായി പല സാധനങ്ങളും ഞങ്ങൾ വാങ്ങി. മരത്തിൽ തീർത്ത മിക്ക കരകൗശല വസ്തുക്കൾക്കും വിലയും തുലോം കുറവായിരുന്നു.

"സാർ... നമുക്ക് ബീണ്ടി കഴിക്കണ്ടേ?" ആമാശയം ഉണർന്നതിൻ്റെ ലക്ഷണങ്ങൾ സത്യൻ മാഷ് പ്രകടിപ്പിച്ചു.

"വേണം വേണം... ഇന്നലെ തെരഞ്ഞ് നടന്നിട്ട് കിട്ടിയിട്ടില്ല... നാളെ ഇനി ഒരവസരവും ഇല്ല.. ഇന്ന് ബീണ്ടി കിട്ടുന്നത് വരെ തെണ്ടി നടക്കാം..." ഹഖും സമ്മതിച്ചതോടെ ഞാനും ബീണ്ടിയുടെ രുചി അറിയാൻ കൊതിച്ചു. അങ്ങനെ കൃഷ്ണാ ധാബയിൽ വച്ച് ഞങ്ങൾക്ക് സാധനം കിട്ടി.

മലയാളിയുടെ വെണ്ടയ്ക്ക അൽപം മസാല ചേർത്ത് ഗ്രേവിയാക്കി വച്ചതാണ് ബീണ്ടി. നാട്ടിൽ നാൽപത് രൂപക്ക് ഒരു കിലോ കിട്ടുന്ന വെണ്ടയ്ക്ക നാല് പ്ലേറ്റ് ബീണ്ടിയായി മാറുമ്പോൾ ഒരു പ്ലേറ്റിന് 120 രൂപയായി മാറും എന്ന തിരിച്ചറിവും അന്ന് കിട്ടി. 

ശ്രീനഗറിൽ നിന്നുള്ള അവസാനത്തെ അത്താഴവും കഴിച്ച് ഞങ്ങൾ കൃഷ്ണാ ധാബയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തണുപ്പിൻ്റെ പുതപ്പ് നഗരത്തെ മൂടാൻ തുടങ്ങിയിരുന്നു.

Part 16 : മംഗല്യം തന്തുനാനെ 

Monday, February 26, 2024

ടി.വി. ചന്ദ്രൻ്റെ കൂടെ ...

അപ്രതീക്ഷിതമായത് സംഭവിക്കുമ്പോഴാണ് ജീവിതത്തിന്റെ മധുരവും ചിലപ്പോൾ കയ്പ്പും അനുഭവപ്പെടുന്നത്. മധുരം നിറഞ്ഞ അനുഭവങ്ങളാണെങ്കിൽ അത് നമ്മെ ഒരു തരം എക്സൈറ്റ്മെൻ്റിലേക്കും നയിക്കും. ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അത്തരം ഒരു അനുഭവമാണ് ഒരാഴ്ച മുമ്പ് ഫാറൂഖ് കോളേജിലെ യൂസഫ് സാഗർ ഓഡിറ്റോറിയത്തിൽ ഉണ്ടായത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംസ്ഥാന ഗവൺമെൻ്റിൻ്റെ സിനിമാ രംഗത്തെ പരമോന്നത പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ്, പ്രമുഖ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ.ടി.വി. ചന്ദ്രന് ലഭിച്ചത്. എൻ്റെ കലാലയ ജീവിത കാലത്ത്, സിനിമാ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ സ്ഥിരം കേൾക്കാറുള്ള രണ്ട് പേരുകളിൽ ഒന്നായിരുന്നു ടി.വി. ചന്ദ്രൻ. 1994-ൽ പൊന്തൻമാട എന്ന സിനിമയിലൂടെ മമ്മൂട്ടിക്ക് രണ്ടാമത്തെ ദേശീയ അവാർഡും ടി.വി. ചന്ദ്രന് മികച്ച സംവിധായകനുള്ള ആദ്യത്തെ ദേശീയ അവാർഡും പത്രങ്ങളിൽ നിറഞ്ഞു നിന്നത് ഇന്നും മനസ്സിലുണ്ട്.

പക്ഷെ, ഞാൻ ഡിഗ്രിക്ക് പഠിച്ച ഫാറൂഖ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ടി.വി. ചന്ദ്രനെന്നും എൻ്റെ പിതാവിൻ്റെ മൂത്ത ജ്യേഷ്ഠൻ പ്രൊഫ. ടി. അബ്ദുല്ലയുടെ അരുമ ശിഷ്യരിൽ ഒരാളാണ് അദ്ദേഹമെന്നും എനിക്കജ്ഞാതമായിരുന്നു. മൂത്താപ്പയുടെ പേരിലുള്ള ട്രസ്റ്റ് ഏർപ്പെടുത്തിയ ഔട്ട്സ്റ്റാൻ്റിംഗ് അലുംനി അവാർഡിന് ടി.വി.ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. 'സമാദരം' എന്ന പേരിൽ ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച അവാർഡ്ദാന പരിപാടിയിൽ ഞാനും പങ്കെടുത്തു.

ചടങ്ങിന് ശേഷം സൗഹൃദ സംഭാഷണങ്ങൾക്കായി പലരും ടി.വി ചന്ദ്രൻ്റെ അടുത്തെത്തി. എല്ലാവരോടും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. "ഓത്തു പള്ളി" എന്ന എൻ്റെ നോവലിന്റെ കോപ്പിയുമായി ചെന്ന ഞാനും അൽപ സമയം ആ പ്രതിഭയുടെ തണലിൽ നിന്നു. സന്തോഷത്തോടെ അദ്ദേഹം പുസ്തകത്തിൻ്റെ കോപ്പി ഏറ്റുവാങ്ങി.

'


സിനിമ ഞാൻ കാണാറില്ലെങ്കിലും സിനിമാ രംഗത്തുള്ളവരുമായി എങ്ങനെയെങ്കിലും ഒരു ബന്ധം സ്ഥാപിക്കാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്. നടൻ വിവേക് ഒബ്രോയിയുടെ കൂടെ ഇരിക്കാനും നടി രേവതിയുടെ കൂടെ സ്റ്റേജ് പങ്കിടാനും സംവിധായകൻ അൻവർ റഷീദിനോട് കുശലം പറയാനും നടൻ രാജൻ പി ദേവിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങാനും മൊയ്തിൻ്റെ കാഞ്ചനമാലയുടെ കൂടെ നിൽക്കാനും എല്ലാം സിനിമാ പ്രേമിയല്ലാത്ത എനിക്ക് അവസരം ലഭിച്ചു. പ്രസ്തുത അനുഭവങ്ങളിലേക്ക് ഇപ്പോൾ ഒരദ്ധ്യായം കൂടിയായി.



Thursday, February 22, 2024

നിഷാത് ബാഗിലൂടെ... (വിൻ്റർ ഇൻ കാശ്മീർ - 14)

Part 13 :  ഹസ്രത്ത് ബാൽ പള്ളിയിൽ

ഹസ്രത്ത് ബാൽ പള്ളി എത്തുന്നതിൻ്റെ ഏതാനും വാരകൾക്ക് മുമ്പായി ഞാനും സത്യൻ മാഷും ഒരു ഗേറ്റ് നോട്ട് ചെയ്ത് വച്ചിരുന്നു. NIT ശ്രീനഗറിൻ്റെ ഗേറ്റ് ആയിരുന്നു അത്. അപ്രതീക്ഷിതമായി കണ്ടതാണെങ്കിലും, എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ NIT ഒന്ന് സന്ദർശിക്കാൻ ഞങ്ങൾക്ക് തോന്നി. ടൂർ മാനേജർമാരോട് വിവരം പറഞ്ഞപ്പോൾ അവരതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പള്ളിയിൽ നിന്നും ഇറങ്ങിയ ശേഷം ഞങ്ങൾ NIT ലക്ഷ്യമാക്കി നടന്നു. മുമ്പെ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന് പറഞ്ഞ പോലെ കുറെ പേർ ഞങ്ങളെ അനുഗമിച്ചു.

സമയം ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞിട്ടും ഗേറ്റിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.  ഗേറ്റിലെ സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം മറ്റൊരാളെ കാണാൻ പറഞ്ഞു. സന്ദർശനത്തിന് മുൻകൂർ അനുവാദം വാങ്ങാത്തതിനാൽ അകത്തേക്ക് പോകാൻ പറ്റില്ല എന്ന് അദ്ദേഹം അറിയിച്ചു. ഗേറ്റിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ അനുവാദം തന്നതനുസരിച്ച് ഏതാനും ഫോട്ടോകൾ പകർത്തി ഞങ്ങൾ തിരിച്ച് നടന്നു.

ഏതാനും അടികൾ മുന്നോട്ട് വച്ചപ്പോഴാണ് റോഡ് സൈഡിൽ മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടത്. അവരുടെ മുന്നിൽ രണ്ട് പ്ലാസ്റ്റിക് ടബ്ബുകളിലായി പിടക്കുന്ന മത്സ്യങ്ങളും ഉണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് പാത്രത്തിൽ നിന്നും ഒരു മത്സ്യത്തെ എടുത്തു.

" ഇസ് ക നാം ക്യാ ഹെ ? "

അവർ എന്തോ ഒരു പേര് പറഞ്ഞെങ്കിലും എനിക്ക് മനസ്സിലായില്ല.

"യെ ദാൽ സെ?" 

"ഹാം ജി"

"ഹാജി എന്ന് വിളിക്കാൻ അയാൾ ഹജ്ജൊന്നും ചെയ്തിട്ടില്ല" കുശുമ്പനായ ആരോ വിളിച്ച് പറഞ്ഞു.

"ഹാം ജി" ആ സ്ത്രീ വീണ്ടും പറഞ്ഞു.

"ഓ ഇത് ഞമ്മളെ ഹാജ്യാര് പറഞ്ഞ പോലെ മുണ്ട്യാ ഹാജി വിളിയാണ് ..." കൊണ്ടോട്ടിക്കൂട്ടത്തിലെ ആരോ സീതിഹാജിയെ ഓർമ്മിപ്പിച്ചു. മത്സ്യം ലൈവായി ഫ്രൈയാക്കി കൊടുക്കുന്നുണ്ടോ എന്ന് ഞാൻ ഒന്ന് കണ്ണോടിച്ച് നോക്കി. ഈ സ്ത്രീയല്ലാതെ മറ്റാരും മത്സൃക്കച്ചവടം ചെയ്യുന്നില്ലായിരുന്നു. കയ്യിലെടുത്ത മീൻ  ടബ്ബിലേക്ക് തന്നെ തിരിച്ചിട്ട് ഞങ്ങൾ ബസ്സിലേക്ക് നടന്നു.

വിശപ്പിൻ്റെ വിളി വീണ്ടും ആരംഭിച്ചതിനാൽ ഭക്ഷണ ശേഷം മുഗൾ ഗാർഡനിലേക്ക് പ്രവേശിക്കാം എന്ന് ഐക്യകണ്ഠേന തീരുമാനമായി. ഗാർഡൻ ഗേറ്റിന് സമീപം ദാൽ ലേക്കിൻ്റെ തീരത്തായി നിരവധി ഖാന ഖാനകൾ ഉള്ളതായി നിഖിൽ പറഞ്ഞു. എല്ലാവരും കയറിയ ഒന്നിലേക്ക് ഞാനും കയറി ബിരിയാണി ഓർഡർ ചെയ്തു. ഒപ്പമിരുന്ന  റിട്ടയേഡ് ഫുഡ് കമ്മീഷണർമാരായ ഏലിയാമ്മ ചേച്ചിയും ബദറുന്നീസത്തയും അത് തന്നെ ഓർഡർ ചെയ്തു. മുന്നിൽ കൊണ്ട് വച്ച സാധനത്തിൻ്റെ നിറം കണ്ട് രണ്ട് പേരും ഞെട്ടി. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നതിനാൽ എൻ്റെ പ്ലേറ്റ് പെട്ടെന്ന് കാലിയായി. ഏലിയാമ്മ ചേച്ചി നാലഞ്ച് സ്പൂൺ മാത്രം കഴിച്ച് നിർത്തി. 

ഭക്ഷണം കഴിച്ച് ഞാൻ തൊട്ടടുത്ത പള്ളിയിലേക്ക് നീങ്ങി. നമസ്കാരം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ എൻ്റെ സംഘത്തിലെ ആരെയും കണ്ടില്ല. ഗാർഡൻ ഗേറ്റിൽ ഉണ്ടാകും എന്ന് കരുതി ഞാൻ അങ്ങോട്ട് നീങ്ങി. അവിടെയും ആരെയും കണ്ടില്ല. എൻ്റെ കയ്യിലുള്ള ഫോണിൽ പ്രീപെയ്ഡ് സിം ആയതിനാൽ വിളിക്കാനും നിർവ്വാഹമില്ല. ഞാൻ തിരിച്ച് നേരത്തെ ബിരിയാണി കഴിച്ച ഹോട്ടലിലെത്തി എൻ്റെ നിസ്സഹായത അറിയിച്ചു. അവൻ്റെ ഫോണും താൽക്കാലികമായി ഔട്ട് ഓഫ് ഓർഡർ ! എങ്കിലും ഒരു കസ്റ്റമർ എന്ന നിലയിൽ മറ്റാരുടെയോ ഫോണിൽ നിന്ന് ടൂർ മാനേജർ ഹാബീലിനെ അവൻ കണക്ട് ചെയ്തു തന്നു.

മുഗൾ ഗാർഡൻ എന്ന പേര് കേൾക്കുമ്പോൾ വലിയൊരു പൂന്തോട്ടമാണ് മനസ്സിൽ വിരിയുന്നത്.  നിഷാത് ബാഗ്, ഷാലിമാർ ബാഗ്, ചഷ്മെ ഷാഹി, അചബൽ ബാഗ്, പരിമഹൽ എന്നിങ്ങനെ മുഗളന്മാർ നിർമ്മിച്ച നിരവധി മുഗൾ ഗാർഡനുകൾ ശ്രീനഗറിലുണ്ട്. കഴിഞ്ഞ തവണ വന്നപ്പോൾ തിരക്ക് കാരണം ഇതിൽ ഒന്നിൽ പോലും കയറാൻ സാധിച്ചിരുന്നില്ല. ആയതിനാൽ വളരെ പ്രതീക്ഷയോടെയാണ് ഞാൻ നിഷാത് ബാഗ് എന്ന മുഗൾ ഗാർഡൻ്റെ മുന്നിലെത്തിയത്. മുതിർന്നവർക്ക് 24 രൂപയും കുട്ടികൾക്ക് 12 രൂപയുമാണ് നിഷാത് ബാഗിലേക്കുള്ള പ്രവേശന ഫീസ്. ടിക്കറ്റുമായി ഗേറ്റിൽ ഹബീൽ കാത്ത് നിന്നിരുന്നതിനാൽ ഞാൻ നേരെ അകത്തേയ്ക്ക് കയറി.

വിവിധ തട്ടുകളായിട്ടാണ് നിഷാത് ഗാർഡൻ്റെ നിർമ്മാണം. യഥാർത്ഥത്തിൽ ഒരു കുന്നിന് മുകളിൽ നിർമ്മിച്ച ഗാർഡൻ കുന്ന് കയറുന്ന പ്രയാസം അറിയാതെ സന്ദർശനം നടത്താവുന്ന രൂപത്തിലാണ് ഇതിൻ്റെ നിർമ്മിതി. മഞ്ഞ് കാലമായതിനാൽ ഗാർഡനിലെ പുൽ പരവതാനി മുഴുവൻ ഉണങ്ങിക്കരിഞ്ഞിരുന്നു, അങ്ങിങ്ങായി വിരിഞ്ഞ് നിൽക്കുന്ന പൂക്കളും മരങ്ങളും കൂടി സൃഷ്ടിക്കുന്ന ക്യാൻവാസ് ആരെയും ഒരു  ഫോട്ടോ എടുക്കാൻ നിർബന്ധിപ്പിക്കും. കാശ്മീരി യുവതയുടെ അനിയന്ത്രിത കോപത്തിൻ്റെ നേർക്കാഴ്ച ഇവിടെയും ഞാൻ ദർശിച്ചു. ഒരു സംഘം യുവാക്കൾ  വേലിത്തറി ഊരിയെടുത്ത് ഒരാളെ ഓടിച്ചിട്ട്  കല്ലെറിയുന്നതും കണ്ടപ്പോൾ മനസ്സ് നൊന്തു. അടിയും ഏറും ഏൽക്കാതിരിക്കാൻ എത്രയും പെട്ടെന്ന് അവിടന്ന് ഞാൻ മാറി നടന്നു.

മുഗൾ ഭരണ കാലത്തെ പല തരം നിർമ്മിതികളും മുഗൾ ഗാർഡനുകളിലുണ്ട്. അതുകൊണ്ട് തന്നെയായിരിക്കാം UNESCO യുടെ ലോക പൈതൃക പട്ടികയിൽ മുഗൾ ഗാർഡനും ഇടം പിടിച്ചത്. നിഷാത് ബാഗിലും കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങൾ കാണാം. എൻ്റെ സുഹൃത്തുക്കളെ തേടി നടന്ന് നടന്ന് ഞാൻ ഗാർഡൻ്റെ അങ്ങേ അറ്റത്ത് എത്തി.  ഇലപൊഴിച്ച് നിൽക്കുന്ന  മേപ്പിൾ മരങ്ങൾ, തറയിൽ കുന്ന് കൂടിക്കിടക്കുന്ന മേപ്പിൾ ഇലകൾ, പിന്നിൽ പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച കോട്ട മതിലുകളും അന്ത:പുരങ്ങളും. കൗമാര കാലത്ത് ന്യൂ ഇയർ കാർഡുകൾക്കിടയിൽ ഞാൻ തിരയാറുള്ള ആ ചിത്രം ഇപ്പോൾ എൻ്റെ മുമ്പിൽ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !! പ്രകൃതിയുടെ ഉണങ്ങിയ ഭാവവും മനസ്സിന് കുളിർമ്മ നൽകും എന്ന യാഥാർത്ഥ്യം അപ്പോൾ എനിക്ക് ബോധ്യമായി.

ഓവർകോട്ട് അഴിച്ച്, ഞാനാഗ്രഹിച്ച ആ ഫ്രെയിമിൽ എന്നെയും ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ഫോട്ടോകളും വീഡിയോകളും സത്യൻ മാഷ് ക്യാമറയിൽ പകർത്തി. സമീപത്ത് ഒരു കാശ്മീരി കഹ് വക്കാരനെ കണ്ടപ്പോൾ എനിക്കും സത്യൻ മാഷക്കും ഒന്നടിച്ചാൽ കൊള്ളാമെന്നായി. ഞങ്ങൾ അയാളുടെ സമീപമെത്തിയപ്പോൾ കോട്ട് ഇടാൻ അയാൾ സ്നേഹപൂർവ്വം ഉപദേശിച്ചു. തണുപ്പടിച്ച് നെഞ്ചിൽ കഫം കെട്ടാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു. കഹ് വ അത്ര രുചി തോന്നിയില്ലെങ്കിലും അൽപ നേരത്തെ സല്ലാപത്തിൽ നിന്ന്, ജാവേദ് അക്തർ എന്ന ആ നീണ്ട മനുഷ്യൻ്റെ പെരുമാറ്റം അതീവ ഹൃദ്യമായി തോന്നി.

അൽപ സമയത്തിനകം തന്നെ ഞങ്ങൾ നിഷാത് ബാഗിൽ നിന്ന് പുറത്തിറങ്ങി.


Part 15 : ദാൽ തടാകത്തിലെ ശിക്കാരകൾ

Wednesday, February 14, 2024

ഹസ്രത്ത് ബാൽ പള്ളിയിൽ.. (വിൻ്റർ ഇൻ കാശ്മീർ - 13)

 Part 12 : ഐ ലവ് ഗുൽമാർഗ്ഗ്

കാശ്മീരിലെ കാഴ്ചകളുടെ അവസാന ദിനത്തിലേക്ക് പുലർച്ചെ തന്നെ ഞാൻ ഉണർന്നെണീറ്റു. സമീപത്തുള്ള പള്ളികളിൽ നിന്നെല്ലാം സുബഹ് ബാങ്ക് വിളി കേൾക്കുന്നുണ്ട്. അതിലൊന്ന് മാത്രം ഒരു പ്രത്യേക താളത്തിലായിരുന്നു. അതിനെ പിന്തുടർന്ന് ചെന്ന് ആ ശബ്ദത്തിൻ്റെ ഉടമയെ നേരിട്ട് കാണാൻ മനസ്സിൽ വെറുതെ ഒരാഗ്രഹം തോന്നി. ഇന്നും മോണിംഗ് വാക്കിന് പോകാനുള്ളതിനാലും മുൻ കാശ്മീർ സന്ദർശനത്തിൽ ഇഷ്ഫാഖ് നൽകിയ മുന്നറിയിപ്പ് കാരണവും  പ്രസ്തുത ആഗ്രഹം അപ്പോൾ തന്നെ കുഴിച്ചു മൂടി. മോണിംഗ് വാക്കിന് ഇറങ്ങുന്നതിന് മുമ്പ് അന്തരീക്ഷ ഊഷ്മാവ് അറിയാനായി വെറുതെ ഗൂഗിളമ്മായിയെ ഉണർത്തി - യാ കുദാ ! ഇന്ന് മൈനസ് മൂന്ന് ഡിഗ്രി !! 

ഡിഗ്രി മൈനസിലാണെങ്കിലും ഞാനും സത്യൻ മാഷും പോസിറ്റീവ് മൂഡിലായിരുന്നു. ഇന്നലെ നടന്നതിലും അൽപം കൂടി വേഗത്തിൽ ഞങ്ങൾ നടന്നു. ഇന്നലെ എന്നെ വിട്ടുപോയ കണ്ണട വഴിയിൽ എവിടെയെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടോ എന്ന് നോക്കാനും ഞാൻ മറന്നില്ല. ഘാട്ട് നമ്പർ 10 ഉം കഴിഞ്ഞ് അല്പം കൂടി ഞങ്ങൾ മുന്നോട്ട് പോയി. തോക്കും ഏന്തി പട്ടാളക്കാർ നിരനിരയായി നിൽക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിപ്പെട്ടത്. ഏതോ ഒരു റജിമെൻ്റിൻ്റെ കാര്യാലയം എന്ന് എഴുതി വച്ചിട്ടുണ്ട്. അവിടെ വച്ച് ഞങ്ങൾ തിരിച്ച് പോന്നു. ഓരോ പട്ടാളക്കാരൻ്റെയും തോക്കിന്റെ ദിശ നോക്കിയും വർത്തമാനം പറഞ്ഞുമായിരുന്നു ഞങ്ങളുടെ നടത്തം.

'നില്ക്കവിടെ ...!!' പെട്ടെന്ന് ഒരു പട്ടാളക്കാരൻ്റെ ശബ്ദം കേട്ടതായി തോന്നി ഞങ്ങൾ ഞെട്ടി.

"നാട്ടിലെവിടെയാ?" അടുത്ത ചോദ്യം കേട്ടപ്പോൾ സമാധാനമായി.

"കോഴിക്കോട് " 

"ആഹാ... കോഴിക്കോട്ട് എവിടെ ? ഞാനും കോഴിക്കോട്ട് കാരനാ..."

"വെള്ളിമാട് കുന്ന്..."

നാദാപുരം സ്വദേശി നികേഷ് ആണെന്നും രണ്ടര വർഷമായി ശ്രീനഗറിലാണെന്നും ശേഷം നാട്ടു വിശേഷങ്ങളും കാശ്മീർ വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്ക് വച്ചു. സമയം കൂടുതൽ ഇല്ലാത്തതിനാൽ ഞങ്ങൾ ഘാട്ട് നമ്പർ രണ്ടിലേക്ക് വേഗം നടന്നു. അവിടെ കാത്ത് നിന്നിരുന്ന ബസ്സിൽ കയറി ഹസ്രത്ത് ബാൽ മോസ്കിലേക്ക് യാത്ര ആരംഭിച്ചു.

എൻ്റെ ഡിഗ്രി പഠനം കഴിഞ്ഞ് തൊട്ടടുത്ത വർഷമാണ് ഞാൻ ഹസ്രത്ത് ബാൽ പള്ളിയെപ്പറ്റി ആദ്യമായി കേട്ടത്. ഭീകരർ (അന്ന് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു) ഒളിച്ചിരിക്കുന്നത് കാരണം ഇന്ത്യൻ സൈന്യം പള്ളി വളഞ്ഞ ഒരു റിപ്പോർട്ടായിരുന്നു അന്ന് വായിച്ചിരുന്നത്. പിന്നീട് കാശ്മീരിൽ നിന്നുള്ള വാർത്തകളിൽ പലപ്പോഴും ഹസ്രത്ത് ബാൽ നിറഞ്ഞു നിന്നു. 2022 ൽ കാശ്മീരിൽ എത്തിയപ്പോൾ ഈ പള്ളി കാണാം എന്ന് പ്രതീക്ഷിച്ചു. പക്ഷെ, യാസീൻ മലിക് കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമായിരുന്നു  അന്ന് ഞങ്ങൾ ശ്രീനഗറിൽ എത്തിയിരുന്നത്. മുൻകരുതൽ എന്ന നിലയിൽ അന്ന് പള്ളിയിലേക്കുള്ള റോഡുകൾ അടച്ചതിനാൽ ഞങ്ങൾക്കങ്ങോട്ട് പോകാൻ സാധിച്ചില്ല.

ദാൽ ലേക്ക് ഘാട്ട് നമ്പർ രണ്ടിൻ്റെ പരിസരത്ത് നിന്ന് എട്ടോ ഒമ്പതോ കിലോമീറ്റർ അകലെ ദാൽ തടാകത്തിൻ്റെ തീരത്ത് തന്നെയാണ്  ഹസ്രത്ത് ബാൽ മോസ്ക് സ്ഥിതി ചെയ്യുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ മുടി സൂക്ഷിച്ച പള്ളി എന്ന നിലയിലാണ് പലരും ഇവിടം സന്ദർശിക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ ഞങ്ങൾ പള്ളി പരിസരത്ത് എത്തി. പള്ളി മതിൽക്കെട്ടിന് പുറത്ത് തെരുവിൽ കൂട്ടമായിരുന്ന് തീറ്റ ഭക്ഷിക്കുന്ന പ്രാവുകൾ മനോഹരമായ ഒരു കാഴ്ചയായിരുന്നു. പ്രാവുകൾക്കിടയിലൂടെ നടക്കുമ്പോൾ അവ ചിറകടിച്ച് ഉയരുന്നതും തീറ്റ നൽകുമ്പോൾ കൂട്ടമായി പറന്ന് വരുന്നതും ക്യാമറയിൽ പകർത്താൻ എല്ലാവരും മത്സരിച്ചു.

പള്ളിയിൽ കയറുന്നതിന് മുമ്പായി പ്രാതൽ കഴിക്കാൻ തൊട്ടടുത്ത ഹസ്രത്ത് ബാൽ മാർക്കറ്റിലേക്ക് ഞങ്ങളിറങ്ങി. അവിടെ ഒരു കടയിൽ വിൽക്കാൻ വച്ച പൂരികൾ കണ്ട ഹഖ്, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നു പോയി. അത്രയും വലിയ പൂരി എങ്ങനെ തിന്നും എന്നായിരുന്നു ഹഖിൻ്റെ സംശയം. തത്സമയം കടയിൽ വന്ന ഒരു സ്ത്രീ എന്തോ പറഞ്ഞതും കടക്കാരൻ ഒരു പൂരി എടുത്ത് വലിച്ചു കീറി. ശേഷം ത്രാസിലിട്ട് തൂക്കി പൊതിഞ്ഞ് കൊടുത്തു.

ബ്രേക്ക് ഫാസ്റ്റ് ഫുഡ് ആയി ഒരു കിലോ പൂരി കഴിക്കാം എന്നായിരുന്നു ഹഖിൻ്റെ കണക്ക് കൂട്ടൽ. പക്ഷേ, ഞങ്ങൾ കയറിയ കടയിൽ ചോള ബട്ടൂര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചന്ന അണ്ട എന്ന മുട്ടക്കടലക്കറി സൂപ്പറാണെന്ന് നിഖിൽ പറഞ്ഞിരുന്നു. ചൂടുള്ള പൂരിയും പ്രസ്തുത കറിയും സ്വാദോടെ ഞങ്ങൾ കഴിച്ചു. ഹസ്രത്ത് ബാൽ മാർക്കറ്റിലെ കാഴ്ചകൾ ആസ്വദിച്ച് വീണ്ടും ഞങ്ങൾ മോസ്കിലെത്തി.


പള്ളിയുടെ വുളുഖാന (അംഗശുദ്ധി വരുത്തുന്ന  സ്ഥലം) തന്നെ വിശാലമായ ഒരു നമസ്കാര സ്ഥലം കൂടിയാണ്. കാശ്മീരിലെ എല്ലാ പള്ളികളിയിലെയും പോലെ ഇവിടെയും ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും പ്രത്യേകം പ്രത്യേകം ടാപ്പുകളുണ്ട്. ഈ ബിൽഡിംഗിൻ്റെ മറ്റൊരു ഭാഗത്ത് സ്ത്രീകൾക്കും നമസ്കാരം നിർവ്വഹിക്കാനുള്ള സൗകര്യമുണ്ട്. പക്ഷെ, മെയിൻ പളളിക്കകത്തേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. അംഗശുദ്ധി വരുത്തി ഞാൻ പള്ളിക്കകത്തേക്ക് പ്രവേശിച്ച് രണ്ട് റക് അത്ത്  തഹിയ്യത്ത് നമസ്കരിച്ചു.

ഏതാനും ചെറുപ്പക്കാർ അൽപം മാറി ഇരുന്ന് എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. മിഹ്റാബിൻ്റെ (പ്രസംഗ പീഠം) തൊട്ടുമുകളിലായി കാണുന്ന കിളിവാതിൽ പോലെയുള്ള അലമാരക്കകത്താണ് കേശം സൂക്ഷിച്ച് വച്ചിരിക്കുന്നത് എന്നും വർഷത്തിൽ ആറ് തവണ  പൊതുജനങ്ങൾക്ക് ദർശനത്തിന് വയ്ക്കാറുണ്ടെന്നും അവരിൽ നിന്നറിഞ്ഞു. ഏതൊക്കെ ദിവസങ്ങളിലാണ് അതെന്ന ചോദ്യത്തിന് പ്രവേശന കവാടത്തിലെ ബോർഡ് നോക്കാനായിരുന്നു നിർദ്ദേശം.

നബി (സ) യുടെ ജന്മദിനമായ മിലാദ് ശരീഫ്,മിഅ്റാജ് ദിനം, നബിക്ക് ശേഷം വന്ന നാല് ഖലീഫമാരുടെ ജന്മദിനം എന്നിവയാണ് ആ ആറ് അവസരങ്ങൾ. പള്ളിയുടെ മെയിൻ ഹാളിനകത്ത് ഫോട്ടോ എടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സൈഡിലേക്ക് മാറി നിന്ന് ഫോട്ടോ എടുക്കുന്നതിൽ തടസ്സമില്ല. അംഗശുദ്ധി വരുത്തി അമുസ്ലിംകൾക്കും പള്ളിയിൽ പ്രവേശിക്കാം. പള്ളിക്കകത്തെ ശാന്ത സുഗന്ധപൂരിത അന്തരീക്ഷം മനസ്സിന് ഒരു നവോൻമേഷം നൽകി.


പള്ളിയുടെ പിൻഭാഗത്ത് മേപ്പിൾ മരങ്ങൾ നിറഞ്ഞ ഒരുദ്യാനവും അതിനപ്പുറം ദാൽ തടാകവുമാണ്. നിരവധി പേർ അവിടെ വിശ്രമിക്കാൻ എത്തിയിരുന്നു. പള്ളിയുടെ മുൻ ഭാഗത്തും  വിശാലമായ ഒരു ഉദ്യാനമുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഉദ്യാനത്തിലൂടെ പ്രഭാതസവാരി നടത്തുന്നുണ്ട്. കൂടുതൽ ഒന്നും കാണാനില്ലെങ്കിലും, ഹസ്രത്ത് ബാൽ പള്ളിയുടെ വെണ്ണക്കല്ലിൽ തീർത്ത കുംഭ ഗോപുരങ്ങളെ വലം വച്ച് പറക്കുന്ന പ്രാവുകളെ നോക്കി ഇരുന്നാൽ തന്നെ സമയം പോകുന്നതറിയില്ല.


Part 14 : നിഷാത് ബാഗിലൂടെ ...