Pages

Wednesday, April 24, 2024

വയനാട്ടിലെ ത്രികോണ മത്സരം

2019 ഏപ്രിൽ 23 നായിരുന്നു പതിനേഴാം ലോക സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്താനുള്ള ദിനം. നെഹ്രു കുടുംബത്തിൻ്റെ സ്ഥിരം സീറ്റായ ഉത്തർ പ്രദേശിലെ അമേഠിക്ക് പുറമെ മറ്റൊരു സീറ്റായി രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയും നേതാക്കളും ഞങ്ങളുടെ നാട്ടിലും എത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. എൻ്റെ മൂത്ത മകൾ ലുലു കന്നിവോട്ട് രേഖപ്പെടുത്തിയ പ്രസ്തുത തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടി ഇല്ലാത്തതിനാൽ ഞാനും ഏറെക്കാലത്തിന് ശേഷം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി.

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം വന്നപ്പോൾ സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ പുതിയ മണ്ഡലം ഏത് എന്നതായിരുന്നു ഞാൻ നോക്കിയത്. അന്തിമ ലിസ്റ്റ് വന്നപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ എന്ന് കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ അതിനും മുമ്പ് തന്നെ ഇടതുപക്ഷം അവരുടെ സ്ഥാനാർത്ഥിയായി സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ പത്നി സ. ആനി രാജയെ തീരുമാനിച്ചിരുന്നതിനാൽ രണ്ട് ദേശീയ നേതാക്കളുടെ പരസ്പര പോരാട്ടം കൊണ്ട് വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കൂടി രംഗപ്രവേശം ചെയ്തതോടെ മത്സരചിത്രം പൂർത്തിയായി.

എൻ്റെ രണ്ടാമത്തെ മകൾ ലുഅക്ക് കന്നി വോട്ടിനുള്ള അവസരം വന്നത് ഈ ഇലക്ഷനിലായിരുന്നു. പക്ഷെ, ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണി:സിറ്റിയുടെ പി.ജി. പ്രവേശന  പരീക്ഷ എഴുതാൻ ഇന്ന് ഡൽഹിയിലേക്ക് തിരിച്ചതിനാൽ അവൾക്ക് കന്നി വോട്ട് രേഖപ്പെടുത്താൻ ഇനിയും കാത്തിരിക്കണം. എൻ്റെ ഇലക്ഷൻ ഡ്യൂട്ടി നേരത്തെ കഴിഞ്ഞതിനാൽ ഇത്തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Monday, April 22, 2024

ആ സ്ത്രീ ഞാൻ തന്നെയാ ...

ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.നാട്ടിൻപുറത്തിന്റെ നന്മ ആവോളം ആസ്വദിക്കാനും ചില ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ടറിയാനും കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്ക് അടുത്ത് നൻമണ്ട വില്ലേജിലെ വിവിധ വീടുകളിൽ കയറിയിറങ്ങിയുള്ള വോട്ട് ചെയ്യിപ്പിക്കലിലൂടെ സാധ്യമായി.

അതിനും പുറമെ ഡ്രൈവർ ഷാജിയേട്ടൻ്റെ തള്ളുകളും സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിൻ്റെ കൗണ്ടറുകളും മൈക്രോ ഒബ്സർവർ ഡോ.സുനിതയുടെ നിരീക്ഷണങ്ങളും പോളിംഗ് ഓഫീസർ ഷബീന ടീച്ചറുടെ ഉപദേശങ്ങളും വീഡിയോ ഗ്രാഫർ അലി മുസാഫിറിൻ്റെ ക്യാമറക്കണ്ണുകളും കൂടി അഞ്ച് ദിവസം മാത്രമുള്ള കൂട്ടുകെട്ടിനെ ഒരായുസ്സിൻ്റെ നീളമുള്ളതാക്കി മാറ്റി.

അങ്ങനെ ഞങ്ങളുടെ ഫുൾ ടീം ബി.എൽ. ഒ കാണിച്ച് തന്ന ഒരു വീട്ടിലെത്തി. സ്പെഷ്യൽ പോളിംഗ് ഓഫീസറായ ഞാൻ വോട്ടറെ തിരിച്ചറിഞ്ഞ ശേഷം രജിസ്റ്ററിൽ വിവരങ്ങൾ പകർത്തി. വോട്ടർക്ക് നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ സഹായിയായി മകളാണ് വോട്ട് ചെയ്യുന്നത് എന്ന് അവർ അറിയിച്ചു. സഹായിയുടെ വിവരങ്ങളും രേഖപ്പെടുത്തി. ശേഷം വോട്ട് ചെയ്യേണ്ട രീതി ഞാൻ അവർക്ക് വിശദീകരിച്ച് കൊടുത്ത ശേഷം ബാലറ്റും കൈമാറി. വീഡിയോ എടുക്കാനുണ്ടെന്നും ഞാനവിടെ നിന്നും മാറിയിട്ടേ വോട്ട് ചെയ്യാവൂ എന്നും ഞാൻ പറഞ്ഞു.

"ങാ... എങ്കിൽ രണ്ട് മിനുട്ട് ..... " വോട്ടർ പറഞ്ഞു. 

ബൂത്തിനകത്ത് ബാലറ്റ് വച്ച് അവർ അകത്തേക്ക് പോയി. രണ്ട് രൂപയുടെ പേന കൊണ്ട് വോട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തതിനാൽ  നല്ല പേന എടുക്കാൻ പോയതാണെന്നായിരുന്നു ഞാൻ ധരിച്ചത്.
അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനാൽ ഞങ്ങൾ അസ്വസ്ഥരായി.

"നിങ്ങൾ എങ്ങോട്ടാ പോയേ ?" ഷബീന ടീച്ചർ അകത്തേക്ക് വിളിച്ച് ചോദിച്ചു.

"ദേ... ഇപ്പോ വരാം...." അകത്ത് നിന്നും മറുപടി വന്നു.

അഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോൾ പൗഡറിട്ട് മിനുക്കിയ മുഖവും നന്നായി കോതി ഒതുക്കി വച്ച മുടിയുമായി ചുരിദാറിട്ട ഒരു സ്ത്രീ അകത്ത് നിന്നും ഇറങ്ങി വന്നു.

"വോട്ട് ചെയ്യാം എന്ന് പറഞ്ഞ ഒരു സ്ത്രീ അകത്തേക്ക് കയറിയിരുന്നു. അവരോട്  ഒന്നിങ്ങോട്ട് ഇറങ്ങി വരാൻ പറയാമോ?" അകത്ത് നിന്നും ഇറങ്ങി വന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.

"ഞാൻ തന്നെയാ ആ സ്ത്രീ"

" ങേ !! ഇതെന്തിനാ ഇങ്ങനെയൊക്കെ ഒരുങ്ങി വന്നത്?"

"വീഡിയോ ഒക്കെ എടുക്കുന്നതല്ലേ... അപ്പോ ഒരു ലുക്ക് ഒക്കെ വേണ്ടേ?"
വോട്ടറുടെ മറുപടി കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.

Tuesday, April 16, 2024

കൊതിപ്പിച്ച് കടന്നു കളഞ്ഞ...

കൊതിപ്പിച്ച് കടന്നു കളയുക എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ അനുഭവിച്ചറിഞ്ഞു. അതും ഒന്നല്ല, രണ്ട് പ്രാവശ്യം.

2024 ലോകസഭാ ഇലക്ഷൻ ഏപ്രിലിൽ നടക്കും എന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്നേ ഞാൻ പ്രിസൈഡിംഗ് ഓഫീസറുടെ കുപ്പായം തുന്നി വച്ചിരുന്നു. കാരണം 1996-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം നാളിതു വരെ നടന്ന ത്രിതല പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിച്ചത് ഒരൊറ്റ തവണ മാത്രമാണ് .

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വളരെ ചുരുങ്ങിയ കാലം മാത്രം ജോലി ചെയ്ത പാലക്കാട്ടും എല്ലാം ഞാൻ ഇലക്ഷൻ കമ്മീഷൻ്റെ അനുസരണയുള്ള ആട്ടിൻ കുട്ടിയായി. പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ,റിസർവ് പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ, റിസർവ് കൗണ്ടിംഗ് ഓഫീസർ തുടങ്ങി നിരവധി വേഷങ്ങൾ കെട്ടിയാടി. ബാലറ്റ് ബോക്സിലും വോട്ടിംഗ് മെഷീനിലും വോട്ടെടുപ്പ് നടത്തി. ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രത്തിലെ വോട്ടും എണ്ണി.

ഇപ്പറഞ്ഞ സേവനങ്ങൾക്കിടയിൽ അനുഭവിക്കാവുന്നതിൽ വച്ച് ഏറ്റവും "സുഖമുള്ള" അനുഭവങ്ങളും ഉണ്ടായി. പ്രിസൈഡിംഗ് ഓഫീസറായ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ചലഞ്ച്ഡ് വോട്ടും ഓപ്പൺ വോട്ടുകളും ഉണ്ടായി. തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടെൻഡേർഡ് വോട്ടും ചെയ്യിപ്പിക്കേണ്ടി വന്നു. ബൂത്തിനടുത്തുള്ള സന്മനസ്സുള്ളവർ തന്ന ഭക്ഷണം കഴിച്ചതിന് ഒരു ചീഫ് ഇലക്ഷൻ ഏജൻ്റിൻ്റെ ശകാരവർഷവും ഒരിക്കൽ കേൾക്കേണ്ടി വന്നു. അതേ നാണയത്തിൽ തിരിച്ച് അങ്ങോട്ടും കൊടുക്കേണ്ടിയും വന്നു. ബാലറ്റ് പേപ്പർ അക്കൗണ്ട് ടാലി ആകാത്ത കേസും വോട്ടിംഗ് യന്ത്രത്തിലെ വോട്ട് കുറഞ്ഞു പോയ കേസും യുക്തിസഹമായി പരിഹരിക്കേണ്ടി വന്നു. അപൂർവ്വമായി സംഭവിക്കുന്ന വോട്ടിംഗ് യന്ത്രത്തിൻ്റെ തകരാറും അഭിമുഖീകരിക്കേണ്ടി വന്നു. ഇത്രയൊക്കെ അനുഭവസമ്പത്തുള്ള എന്നെ ഡ്യൂട്ടിക്ക് നിയമിച്ചില്ലെങ്കിൽ പിന്നെ ഇതെന്ത് ഇലക്ഷൻ? 

ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ പതിവ് പോലെ എൻ്റെ പേര് ആദ്യത്തെ പത്തിൽ തന്നെ വന്നു. ആദ്യത്തെ പരിശീലന ക്ലാസ് അൽപം ഉറക്കച്ചടവോടെ ആണെങ്കിലും പൂർത്തിയാക്കി. രണ്ടാം പരിശീലന ക്ലാസിനുള്ള ഓർഡർ വന്നതോടെ എന്തോ തിരിമറി നടന്നു. പരിചയ സമ്പന്നന്നായ ഞാൻ ഔട്ട് ; എട്ടും പൊട്ടും തിരിയാത്തവർ അകത്തും. അങ്ങനെ ഇലക്ഷൻ കമ്മീഷൻ എന്നെ ആദ്യമായി കൊതിപ്പിച്ച് കടന്നു കളഞ്ഞു. എന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കാനോ ഇങ്ക്വിലാബ് വിളിക്കാനോ ഒന്നും ഞാൻ പോയില്ല. അവർ അനുഭവിക്കട്ടെ, അല്ല പിന്നെ.

ഡ്യൂട്ടി പോയപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ വിഷമിച്ചിരിക്കാനൊന്നും ഞാൻ പോയില്ല. ആ അനുസരണ ഇലക്ഷൻ കമ്മീഷന് ഏറെ ഇഷ്ടപ്പെട്ടു. അന്ധരും അവശരുമായ വോട്ടർമാരെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്ന ടീമിലേക്ക് മൈക്രോ ഒബ്സർവറായി എനിക്ക് നിയമനം കിട്ടി.

നാളിതുവരെയുള്ള ഇലക്ഷൻ ഡ്യൂട്ടിയിൽ ചെയ്യാത്ത പണി ആയതിനാൽ ആവേശ പൂർവ്വം തന്നെ ഞാൻ പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ അതാ ഒരറിയിപ്പ് - ആരും പുറത്ത് പോകരുത്, എല്ലാവർക്കും പുതിയ പോസ്റ്റിംഗ് ഓർഡർ തരുന്നുണ്ട്. അഞ്ചാറ് മടക്കാക്കി കീശയിൽ നിക്ഷേപിച്ചിരുന്ന എൻ്റെ നിലവിലുള്ള പോസ്റ്റിംഗ് ഓർഡർ തിരിച്ചു വാങ്ങി പുതിയത് തന്നപ്പോൾ ഡ്യൂട്ടിയും മാറി - മൈക്രോ ഒബ്സർവറിൽ നിന്നും സ്പെഷ്യൽ പോളിംഗ് ഓഫീസർ! വീണ്ടും ഇലക്ഷൻ കമ്മീഷൻ എന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഇനി നാളെ ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ വരണാധികാരിയായി എങ്ങാനും മാറുമോ ആവോ?

Monday, April 15, 2024

ലിദുട്ടൻ @ എട്ട്

"ഉപ്പച്ചീ... ഏപ്രിൽ 15 ൻ്റെ പ്രത്യേകത എന്താണ് ?" കുഞ്ഞുമോൻ ഓടി വന്നു ചോദിച്ചപ്പോൾ ഞാനൊന്ന് പകച്ചുപോയി. ഇത്താത്തമാരുടെ അടുത്ത് നിന്നാണ് അവൻ ഓടി വരുന്നത് എന്നതിനാൽ എനിക്ക് കാര്യം പിടികിട്ടി.

"നിൻ്റെ ബർത്ത്ഡേ ആണ് ഏപ്രിൽ 15 " ഞാൻ പറഞ്ഞു.

" ങേ !! ശരിക്കും.." ബർത്ത്ഡേ യെപ്പറ്റി ധാരണ ഉണ്ടാവാനുള്ള പ്രായം ആകാത്തതിനാൽ ഒരതിശയത്തോടെ അവൻ ചോദിച്ചു.

"അതേന്ന്.."

"അപ്പോൾ മരം കുഴിച്ചിടണ്ടേ?" 

ആ ചോദ്യം കേട്ട്  എനിക്ക് അഭിമാനം തോന്നി. കേക്ക് മുറിയും മിഠായി വിതരണവും നടത്തി ബർത്ത്ഡേ ആഘോഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു വൃക്ഷത്തൈ വയ്ക്കാൻ മൂത്ത മൂന്ന് മക്കൾക്കും ഞാൻ പരിശീലനം നൽകിയിരുന്നു. മോൻ്റെ കഴിഞ്ഞ ബർത്ത്ഡേക്കും ഒരു തൈ അവൻ നട്ടത് മുറ്റത്ത് വളർന്ന് വരുന്നുണ്ട്.ആ പ്രവൃത്തി അവൻ്റെ മനസ്സിൽ വേരൂന്നിയതായി എനിക്ക് മനസ്സിലായി.

"തൈ നമ്മൾ ദിവസങ്ങൾക്ക് മുമ്പ് വച്ചിരുന്നല്ലോ?" ഞാൻ പറഞ്ഞു.

"ഏത് തൈ?"

"മിറാക്കിൾ ഫ്രൂട്ട്.."

"അത് ഞാനും ഇത്തയും കൂടി വച്ചതല്ലേ.. എനിക്ക് ഒറ്റക്ക് ഒന്ന് വയ്ക്കണം.."

"എങ്കിൽ നമുക്ക് മഴ ഒന്ന് പെയ്തിട്ട് വയ്ക്കാം ട്ടോ.." 

" ഇന്നത്തെ ബർത്ത്ഡേക്ക് അന്ന് വച്ചാലും മതിയോ?" 

നിഷ്കളങ്കമായ ആ ചോദ്യത്തിലുള്ള ആവേശം എന്നെ വീണ്ടും രോമാഞ്ചമണിയിച്ചു.

"മതി.. ഒരു തൈ എങ്കിലും നടണം എന്ന് മാത്രം.."

ബർത്ത് ഡേ സമ്മാനമായി മിഠായിയോ കേക്കോ മറ്റ് സമ്മാനങ്ങളോ ഒന്നും ആവശ്യപ്പെടാത്ത മക്കളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ലിദുമോന് ഇന്ന് എട്ട് വയസ്സ് പൂർത്തിയാവുന്നു.



Saturday, April 13, 2024

കൊന്ന പാപം മൊട്ടയടിച്ചാൽ തീരും ?

സുബുലുസ്സലാം ഹൈസ്‌കൂളിൽ പഠിക്കാൻ ചേർന്നത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്റെ ഒടുക്കത്തെ ഗ്ലാമർ കാരണം ആണും പെണ്ണുമായി നിരവധി സുഹൃത്തുക്കളെ എനിക്ക് കിട്ടിയത് ഈ സ്‌കൂളിൽ നിന്നാണ്. ഇന്നും ഗ്ലാമറും സുഹൃത് ബന്ധങ്ങളും തുടരാനുള്ള കാരണവും അന്ന് ഏതോ ടീച്ചർ എന്നെ പഠിപ്പിച്ച 'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളാണ്.

തികച്ചും സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠിക്കുന്ന ഒരു സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഏതാനും ചില സഹപാഠികൾ അദ്ധ്യാപകരുടെ മക്കളായിരുന്നു.മിക്ക കുട്ടികൾക്കും ഉച്ചഭക്ഷണം എന്നത് ഒരു സ്വപ്നമായിരുന്നു എന്ന് അനുഭവത്തിൽ നിന്ന് എനിക്ക് നേരിട്ടറിയാം.

തല മൊട്ടയടിച്ചായിരുന്നു ഭൂരിപക്ഷം കുട്ടികളും വന്നിരുന്നത്. എനിക്കാകട്ടെ,നല്ലവണ്ണം മുടിയുണ്ടായിരുന്നു. കുട്ടികളെപ്പോലെ സ്‌കൂളിന്റെ പരിസരവാസികളും തനി ഗ്രാമീണരായിരുന്നു.മിക്ക വീടുകളിലും പശുവിനെയും കോഴികളെയും വളർത്തിയിരുന്നു.അതിലെ ഒരു കോഴിയാണ് എന്റെ പ്രശസ്തി ഉന്നതങ്ങളിൽ എത്തിച്ചത്.

വഴിയിൽ വളർന്ന് നിൽക്കുന്ന ചെടിയുടെ തല ഒറ്റ അടിക്ക് അറുത്തിടുക,ഓടുന്ന പട്ടിയുടെ പള്ളക്കെറിയുക,കോഴിയുടെ കാലെറിഞ്ഞ് ഒടിക്കുക,പുഴക്കടവിലെ  നടവഴിയിൽ വെള്ളമൊഴിച്ച് പെൺകുട്ടികളെ വഴുതി വീഴ്ത്തുക തുടങ്ങീ അല്ലറ ചില്ലറ ഹോബികൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാൻ അന്നും ഇന്നും വളരെ ഡീസന്റായിരുന്നു.

അങ്ങനെ കാലം മുന്നോട്ടു പോയി. മഴക്കാലം കഴിഞ്ഞ് തണുപ്പ് കാലത്തിൻ്റെ ആരംഭം കുറിച്ച് തുടങ്ങി. പതിവ് പോലെ ഇൻ്റർവെൽ സമയത്തെ ചായ കുടിക്കായി കുഞ്ഞുണ്ണിയുടെ കടയിൽ എത്തിയതായിരുന്നു ഞാൻ. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ കൂടെ കൂട്ടാറുള്ള എൻ്റെ അടുത്ത സുഹൃത്ത് ലത്തീഫും കൂടെയുണ്ടായിരുന്നു. 

അപ്പോഴാണ് സൈനാത്തയുടെ കോഴികളിലൊന്ന് തൊട്ടുമുന്നിലെ പറമ്പിലെ കരിയിലകൾ ചിക്കിപ്പരതുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്. മൂടൊന്ന് കുലുക്കി രണ്ട് കാലുകൊണ്ടും കരിയിലകൾ മാന്തി നീക്കി തല ഉയർത്തി ചുറ്റുവട്ടം ഒന്ന് നോക്കി വീണ്ടും തൻ്റെ ജോലിയിൽ വ്യാപൃതയാവുന്ന ആ പിടക്കോഴിയെ കണ്ടതോടെ എന്റെ ഹോബികളിൽ ഒന്ന് സട കുടഞ്ഞെഴുന്നേറ്റു.

"ലത്തീഫേ... നീ ആ കോഴിയെ കണ്ടോ?" ഞാൻ ചോദിച്ചു.

"ഹും.. ഞാനതിൻ്റെ ആ മൂട് കുലുക്കൽ നോക്കി ഇരിക്കുകയായിരുന്നു..." ഒരു കള്ളച്ചിരിയോടെ ലത്തീഫ് പറഞ്ഞു.

"എടാ... കള്ള ഹിമാറേ... കോഴികളെയെങ്കിലും നിനക്ക്  വെറുതെ വിട്ടൂടെ.."

"അപ്പോ പിന്നെ നീ എവിടേക്കായിരുന്നു നോക്കിയിരുന്നത് ?" ആ ചോദ്യത്തിന് മുന്നിൽ ഒന്ന് ചൂളിപ്പോയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്തു.

"ആ കോഴിയുടെ രണ്ടാമത്തെ കാല് പിന്നോട്ട് വരുന്ന സമയത്ത് അതിൽ കല്ലെറിഞ്ഞ് കൊള്ളിക്കണം.." ഞാൻ പറഞ്ഞു.

"രണ്ടാമത്തെ കാലോ? അതെങ്ങന്യാ അറിയാ?" ലത്തീഫ് ചോദിച്ചു.

"ഇടതു കാൽ നോക്കിയാൽ മതി...""

ഞാൻ പറഞ്ഞ് കഴിഞ്ഞതും ലത്തീഫ് ഇരിപ്പിടത്തിൽ നിന്നും എണീറ്റ് എനിക്കഭിമുഖമായി നിന്നു. പിന്നെ നേരെ തിരിഞ്ഞ് സ്വന്തം ഇടതു കാലിലേക്ക് ഒന്ന് നോക്കി. ശേഷം കോഴിയെയും ഒന്ന് നോക്കി എന്തൊക്കെയോ മന്ത്രിച്ചു.

"നീ ഇതെന്താ ചെയ്യുന്നത്?" ലത്തീഫിൻ്റെ ചലനങ്ങൾ കണ്ട് ഒന്നും മനസ്സിലാവാത്തതിനാൽ ഞാൻ ചോദിച്ചു.

"അതേയ്... കോഴി ആദ്യം ഇങ്ങോട്ട് തിരിഞ്ഞായിരുന്നു ചിക്കിപ്പരതിയത്.."

"ങാ...അതോണ്ട് നീ എന്റെ നേരെ തിരിഞ്ഞ് നിന്നു.."

"യെസ് കറക്ട് .... പിന്നെ കോഴി നേരെ അപ്പുറത്തേക്ക് തിരിഞ്ഞു. അപ്പോൾ എത്ര ഡിഗ്രിയിൽ തിരിഞ്ഞു...?"

"അത് നമ്മുടെ കണക്കദ്ധ്യാപിക ഷീല ടീച്ചറോട്  ചോദിക്കാം... അത് കഴിഞ്ഞ് എന്തിനാ നീ നിൻ്റെ കാലിലേക്ക് നോക്കിയത്?"

"അത്... എൻ്റെ ഇടത് കാല് നോക്കി കോഴിയുടെ ഇടത് കാല് ഏതാന്ന് ഞാൻ ഉറപ്പ് വരുത്തിയതാ.." 

ഇത്രയും പറഞ്ഞ് ലത്തീഫ് ഒരു ഉരുളൻ കല്ലുമെടുത്ത് തിരിച്ച് വന്നു.

"എൻ്റുമ്മേ... അത് കൊണ്ട് ഏറ് കൊണ്ടാൽ ആ കോഴി ചാവും പഹയാ..." 

എൻ്റെ ഉപദേശം കണക്കിലെടുത്ത് ലത്തീഫ് വലിയ കല്ല് ഒഴിവാക്കി ചെറിയ കല്ലുകളുമായി തിരിച്ചെത്തി. ശേഷം എറിയാനുള്ള എൻ്റെ ഓർഡറിനായി കാത്ത് നിന്നു.

"വൺ ടു ത്രീ.." 

ഞാൻ എണ്ണിക്കഴിഞ്ഞതും ലത്തീഫ് ഒറ്റ ഏറ്. കോഴി നിൽക്കുന്നതിൻ്റെ രണ്ട് വാര അപ്പുറമുള്ള മാവിൻ തൈയുടെ ഇളം തലപ്പ് ഏറുകൊണ്ട് ഒടിയുന്നത് ഞാൻ കണ്ടതാണ്. പക്ഷെ ഒന്ന് മുന്നോട്ട് ചാടി കോഴിയും അവിടെ തന്നെ പിടഞ്ഞു വീണ് ചത്തു !

താനെറിഞ്ഞ കല്ല് കോഴിയ്ക്ക് കൊണ്ടിട്ടില്ല എന്ന് ലത്തീഫിനും ഉറപ്പായിരുന്നു.പക്ഷേ,സംഭവിച്ചത് എന്തെന്നറിയാതെ ഞാനും ലത്തീഫും പരസ്പരം നോക്കി. ഞങ്ങൾ രണ്ട് പേരും കടയിൽ നിന്നും വേഗം ഇറങ്ങി ക്ലാസിലേക്കോടി. അപ്പോഴാണ് കടയുടെ പിന്നിൽ നിന്നും വേറൊരാളും കൂടി ഓടി മറയുന്നത് ഞാൻ കണ്ടത് !!

അൽപ സമയത്തിനകം തന്നെ കോഴിയുടെ ഉടമസ്ഥ സൈനാത്ത സ്കൂൾ ഗേറ്റും കടന്ന് ധൃതിയിൽ വരുന്നത് ഞാൻ കണ്ടു. സൈനാത്ത നേരെ പോയത് ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്ററുടെ അടുത്തേക്കാണ്. കോഴിയെ എറിഞ്ഞത് ഞാനാണെന്നായിരുന്നു സൈനാത്ത മനസ്സിലാക്കി വച്ചത് എന്നാണ് എന്റെ ധാരണ.

"നാളെ അസംബ്ലി വിളിക്കാം.... കുട്ടികൾ നിരന്ന് നിൽക്കുമ്പോൾ നിങ്ങൾക്ക് ആളെ തിരിച്ചറിയാൻ പറ്റും" ബഷീർ മാഷ് വരാന്തയിലേക്കിറങ്ങി സൈനാത്തയോട് പറയുന്നത് ഞാൻ കേട്ടു.

'അങ്ങനെ എങ്കിൽ സൈനാത്ത എന്നെ തിരിച്ചറിഞ്ഞത് തന്നെ...' ഞാൻ മനസ്സിൽ കരുതി. ചെയ്യാത്ത കുറ്റത്തിന് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ച് പിടിക്കപ്പെടുന്നതിൻ്റെ ജാള്യത ഞാൻ മനസ്സിൽ കണ്ടു. പിറ്റേന്ന് സ്കൂളിലേക്ക് വരാതിരുന്നാൽ കുറ്റം എൻ്റെ മേൽ ഉറപ്പായും ചുമത്തപ്പെടും എന്നതിനാൽ ഞാൻ രക്ഷപ്പെടാനുള്ള മറ്റു മാർഗ്ഗങ്ങൾ ആലോചിച്ചു.

പിറ്റേ ദിവസം പതിവ് പോലെ ഞാൻ സ്കൂളിലെത്തി. സൈനാത്ത വരാന്തയിൽ കാത്ത് നിൽക്കുന്നുണ്ട്. ചത്തുപോയ കോഴി ഇട്ട മുട്ടകളാണെന്നും പറഞ്ഞ് ഒരു പൊതി മുട്ട പലരെയും കാണിക്കുന്നുമുണ്ട്. മുട്ട കണ്ടവരെല്ലാം 'അയ്യോ പാവം' ഭാവത്തിലാകുന്നതും ഞാൻ ശ്രദ്ധിച്ചു.

'ലത്തീ ... ഈ താത്ത മുട്ടയിൽ കൂടോത്രം ചെയ്ത് കോഴിയെ കൊന്നവനെ കണ്ടുപിടിക്കാനുള്ള പരിപാടിയാ... നീ പെട്ടത് തന്നെ.. ' എനിക്കില്ലാത്ത സമാധാനം ലത്തീഫിനും കിട്ടണ്ട എന്ന് കരുതി ഞാൻ അവൻ്റെ ചെവിയിൽ പറഞ്ഞതും അവന് മൂത്രാശങ്ക വന്നു.

സ്പെഷ്യൽ അസംബ്ലിക്കുള്ള ബെൽ മുഴങ്ങിയതോടെ കുട്ടികളെല്ലാം മുറ്റത്ത് അണി നിരന്നു. ഞാനും ഒരു ഭാവമാറ്റവുമില്ലാതെ എൻ്റെ ക്ലാസിലെ കുട്ടികൾക്കിടയിൽ ചെന്ന് നിന്നു. താമസിയാതെ അസംബ്ലി ആരംഭിച്ചു.

"ഇന്ന് ഈ അസംബ്ലി കൂടാൻ ഒരു പ്രത്യേക  കാരണമുണ്ട്. നമ്മുടെ സ്കൂളിൻ്റെ അയൽവാസിയായ സൈനാത്തയുടെ മുട്ടയിട്ട് കൊണ്ടിരിക്കുന്ന കോഴിയെ ഇന്നലെ ആരോ എറിഞ്ഞ് കൊന്നിരിക്കുന്നു. സൈനാത്താക്ക് ആളെ കണ്ടാലറിയാം എന്ന് പറഞ്ഞു. അതിനായി ഒരു തിരിച്ചറിയൽ പരേഡ് നടത്തുകയാണ്. സൈനാത്ത തന്നെ കള്ളനെ പിടിക്കും..." ബഷീർ മാസ്റ്റർ പറഞ്ഞു.

വരാന്തയിൽ നിന്നും സൈനാത്ത കുട്ടികളുടെ അടുത്തേക്ക് ഇറങ്ങി വന്നു. നിരനിരയായി നിൽക്കുന്ന ആൺകുട്ടികളെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. എൻ്റെ അടുത്തും സൈനാത്ത എത്തി.എന്റെ ഹൃദയം ചട പടാ അടിച്ചു .എങ്കിലും ഞാൻ ശ്വാസം വിടാതെ കട്ടക്ക് തന്നെ നിന്നു. സൈനാത്ത അടുത്ത ആളുടെ നേരെ നീങ്ങി. അവസാനം വരെ എത്തിയിട്ടും കോഴിയെ എറിഞ്ഞ ആളെ തിരിച്ചറിയാൻ സൈനാത്തക്ക് സാധിച്ചില്ല. അസംബ്ലി അതോടെ പിരിച്ച് വിടുകയും ചെയ്തു.

അന്നാണ് ആദ്യമായി ഞാൻ തലമൊട്ടയടിച്ചത് എന്നാണ് എന്റെ ഓർമ്മ. ഒരുപാട് മൊട്ടകൾക്കിടയിൽ നിന്ന് തലേ ദിവസം വരെ മുടിയനായിരുന്ന എന്നെ , സൈനാത്തക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അബദ്ധത്തിൽ സംഭവിച്ചതായതിനാൽ, കോഴിയെ കൊന്നതാര് എന്ന്  ഞാൻ ആരോടും പറഞ്ഞതുമില്ല.