Pages

Thursday, May 11, 2017

ഗൂഡല്ലൂര്‍ റിസോര്‍ട്ട്

                   അവധിക്കാലമായാല്‍ എവിടെക്കെങ്കിലും കുടുംബസമേതം ഒരു ട്രിപ് അടിക്കണം എന്നത് മക്കള്‍ക്ക് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം നാലാമത്തെ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരുന്നതിനാല്‍ വേനലവധിക്കാല ടൂര്‍ നടന്നില്ല. പക്ഷെ പൂജാ അവധിക്കാലത്ത് വയനാട്-ഇര്‍പ്പ്-നാഗര്‍ഹോള ട്രിപ്പിലൂടെ കടം തീര്‍ത്തു. ഈ വര്‍ഷവും ടൂര്‍ നടക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ചെറിയ ഒരു പിക്നിക്കായി അരിപ്പാറ വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു.
               പിന്നീട്, പെട്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഞാനും പ്രീഡിഗ്രി സുഹൃത്തുക്കളും സംഗമിച്ച മെഹറൂഫിന്റെ ഗൂഡലൂരിലെ റിസോര്‍ട്ടില്‍ ഒരു ദിവസം കുടുംബ സമേതം തങ്ങാനുള്ള ആഗ്രഹമുദിച്ചത്.ഉടന്‍ തന്നെ മെഹ്‌റൂഫിനെ വിളിച്ച് ഡേറ്റും ഉറപ്പിച്ചു. അങ്ങനെ മെയ് എട്ടാം തീയതി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഞാനും മെഹ്രൂഫും കുടുംബവും രണ്ട് കാറുകളിലായി പ്രസ്തുത റിസോര്‍ട്ടില്‍ എത്തി.
                രാത്രി ഭക്ഷണം പാകം ചെയ്യാനുള്ള അരിയും ചിക്കനും മറ്റു സാധനങ്ങളും എല്ലാം ഗൂഡലൂരില്‍ നിന്ന് തന്നെ വാങ്ങിയിരുന്നു. ഇതുവരെ പോയ ട്രിപ്പുകളില്‍ ഒന്നിലും തന്നെ ഇങ്ങനെ ഒരു പരിപാടി ചെയ്തിട്ടില്ലായിരുന്നു. ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുകയും വഴിയരികില്‍ ഏതെങ്കിലും തണലില്‍ ഇരുന്ന് ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ട് തന്നെ ഇത്തവണത്തേത് ഞങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.
        തേയിലത്തോട്ടത്തില്‍ കയറാന്‍ സാധിക്കാത്തതിന്റെ ഒരു സങ്കടം വയനാട് ടൂറ് കഴിഞ്ഞ ശേഷം കുട്ടികള്‍ പങ്കു വച്ചിരുന്നു. അന്ന് ഞങ്ങള്‍ താമസിച്ച ക്വാര്‍ട്ടേഴ്സിനടുത്ത് തന്നെ തോട്ടം ഉണ്ടായിരുന്നുതാനും. ആ സങ്കടവും ഇത്തവണ തേയിലത്തോട്ടത്തിനകത്തെ റിസോര്‍ട്ടില്‍ താമസിച്ചുകൊണ്ട് തീര്‍ത്തു.
         ചക്കയും മാങ്ങയും പേരക്കയും ബട്ടര്‍ ഫ്രൂട്ടും പപ്പായയും എല്ലാം അവിടെയും ഇവിടെയുമുള്ള മരങ്ങളില്‍ ധാരാളമായി കായ്ച്ചു നിന്നിരുന്നു. പക്ഷെ കഴിഞ്ഞ തവണ ഞങ്ങള്‍ കണ്ടപോലെ നിറയെ പേരക്ക ആയിട്ടുണ്ടായിരുന്നില്ല.പേരക്ക പറിക്കാന്‍ പറ്റിയ തരത്തിലും മൂപ്പിലും ആയതിനാല്‍ കുട്ടികള്‍ തന്നെ അത് പറിച്ചെടുത്തു. 
               നിമിഷങ്ങള്‍ കൊണ്ട് തന്നെ കുട്ടികള്‍ പരസ്പരം ഇഴുകിച്ചേര്‍ന്നു. പിന്നെ അവര്‍ അവരുടെ പ്രായത്തിനനുസരിച്ചുള്ള കളികളില്‍ മുഴുകി. തേയിലത്തോട്ടത്തിലൂടെ ചുറ്റി നടന്ന് ആവോളം ആസ്വദിക്കുകയും ചെയ്തു. ഞങ്ങള്‍ മാറി നിന്ന് സംസാരിക്കുന്നതിനിടക്ക് തോട്ടത്തില്‍ മാന്‍ പോലെ ഒരു മൃഗം പ്രത്യക്ഷപ്പെട്ടു. മെഹ്രൂഫിന് കാണിച്ചു കൊടുത്തപ്പോഴാണ് അത് കാട്ടാട് ആണെന്ന് മനസ്സിലായത്.കാഴ്ചയില്‍ ശരിക്കും പുള്ളിയില്ലാത്ത മാന്‍. സന്ധ്യയോടടുത്തപ്പോള്‍ കാട്ടുമുയലുകളും കാട്ടു കോഴിയും പ്രത്യക്ഷപ്പെട്ടു. ഇവയെ പിടിച്ചു തിന്നുന്ന പുലി വര്‍ഗ്ഗത്തില്‍ പെട്ടതും കണ്ടാല്‍ പുലിയാണെന്ന് തോന്നുന്നതുമായ ഒരു തരം മൃഗവും ഉണ്ടാകാറുണ്ട് എന്ന് മെഹ്രൂഫ് പറഞ്ഞപ്പോള്‍ ചെറിയ ഒരു ഭയം ഉള്ളിലൂടെ പാഞ്ഞു.
            പിറ്റെ ദിവസം, ബിസിനസ് ആവശ്യാര്‍ത്ഥം  മെഹ്‌റൂഫിന് കോഴിക്കോട് പോകേണ്ടതിനാല്‍ താക്കോല്‍ ഞങ്ങളെ ഏല്പിച്ച് അവനും കുടുംബവും യാത്രയായി. അന്ന് വൈകുന്നേരം വരെ സമയമുള്ളതിനാല്‍ ഞങ്ങള്‍ മസിനഗുഡി വരെ ഒന്ന് പോകാമെന്ന് തീരുമാനിച്ചു.രാവിലെ പത്തര , മണിയോടെ കുട്ടികള്‍ കഥകളിലും മറ്റും മാത്രം കേട്ടിട്ടുള്ള മസിനഗുഡിയിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു.

ഫോട്ടോഗ്രാഫി : ലുലു

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ആ സങ്കടവും ഇത്തവണ തേയിലത്തോട്ടത്തിനകത്തെ റിസോര്‍ട്ടില്‍ താമസിച്ചുകൊണ്ട് തീര്‍ത്തു.

Post a Comment

നന്ദി....വീണ്ടും വരിക