Pages

Friday, October 14, 2016

തുഷാരഗിരി

                   തുഷാരഗിരിയില്‍ ഇത്തവണത്തേതടക്കം  എത്ര തവണ പോയി എന്ന് ഇപ്പോള്‍ എനിക്ക് കണ്‍ഫ്യൂഷനാണ്.കഴിഞ്ഞ തവണ പോയത് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ത്രിദിന ക്യാമ്പിന്റെ ഭാഗമായിട്ടുള്ള ട്രക്കിംഗിനായിരുന്നു.അന്ന് ഭാര്യയും മക്കളും കൂടി ക്യാമ്പില്‍ എന്റെ കൂടെ ഉണ്ടായിരുന്നതിനാല്‍ എനിക്കതൊരു ഫാമിലി ടൂറ് കൂടിയായിരുന്നു.

                ഇക്കഴിഞ്ഞ എട്ടാം തീയതി വയനാട്ടിലേക്ക് കുടുംബ സമേതം യാത്ര പോകുമ്പോഴാണ് തുഷാരഗിരിയില്‍ വീണ്ടും എത്തിയത്. ഇത്തവണ മണാശ്ശേരി കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് വയനാട് യാത്ര അതു വഴിയാക്കിയത്.

            അരീക്കോട് നിന്നും മുക്കം അഗസ്ത്യന്മുഴിയിലെത്തി വലത്തോട്ട് തിരിഞ്ഞ് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവമ്പാടി എന്ന മലയോര ഗ്രാമത്തിലെത്തും. അവിടെ നിന്നും ഏകദേശം 10 കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ കോടഞ്ചേരിയിലും. വീണ്ടും 10 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ എത്താന്‍. കൃത്യമായി പറഞ്ഞാല്‍ എന്റെ വീട്ടില്‍ നിന്നും 42 കിലോമീറ്റര്‍ ദൂരമേ തുഷാരഗിരിയിളെക്കുള്ളൂ എന്ന് ഈ യാത്രയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. തുഷാരം പൂക്കുന്ന മലകളാണ് തുഷാരഗിരി എന്ന് പറഞ്ഞാല്‍ തെറ്റൊന്നുമില്ല.

            തുഷാരഗിരിയില്‍ പ്രധാനമായും നാല് വെള്ളച്ചാട്ടങ്ങളുണ്ട്. ഈരാറ്റുമുക്ക് , മഴവില്‍ വെള്ളച്ചാട്ടം,തുമ്പിതുള്ളും പാറ , തേന്‍പാറ എന്നിവയാണവ.ഇതില്‍ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേ പലരും എത്താറുള്ളൂ.ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ഇട്ട് അകത്തേക്കുള്ള വഴി ഭംഗിയാക്കിയിട്ടുണ്ട്. അങ്ങോട്ട് പോകുന്ന വഴിയില്‍ തന്നെ കൊച്ചുകുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഒരു നീരൊഴുക്ക് പ്രകൃതി ഒരുക്കിയിട്ടുണ്ട്.

                 ഇവിടെ നിന്ന് കൈകുമ്പിളില്‍ അല്പം വെള്ളമെടുത്ത് ഒന്ന് മുഖം കഴുകാന്‍ ആരും കൊതിച്ചുപോകും.കാട്ടിനകത്തു നിന്നും ഊര്‍ന്നിറങ്ങി വരുന്ന ആ ജലധാര നല്‍കുന്ന തണുപ്പ് ഏതൊരാളെയും ഉന്മേഷവാനാക്കും. ഇതും കഴിഞ്ഞ് മുന്നിലെ ചെറിയൊരു തൂക്കുപാലം കടന്നാല്‍ ഈരാറ്റുമുക്ക് വെള്ളച്ചാട്ടം ദൃഷ്ടിപഥത്തില്‍ പതിയും. വെള്ളം കുറവാണെങ്കിലും പ്രകൃതി ഒരുക്കിയ കാഴ്ചവിരുന്നിന് സൌന്ദര്യം ഒട്ടും കുറവായിരുന്നില്ല.കളിക്കാനും കുളിക്കാനും അനുയോജ്യമാണെങ്കിലും കാട്ടിനകത്ത് മഴ പെയ്താല്‍ നീരൊഴുക്ക് അപകടകരമാകും.


                ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്നതിന് പകരം ഇടത്തേക്കുള്ള വഴിയിലൂടെ അല്പം മുന്നോട്ട് പോയാല്‍ “ഹോളോ ട്രീ” എന്നറിയപ്പെടുന്ന താന്നി മുത്തശ്ശിയെ കാണാം.മൂന്നോ നാലോ പേര്‍ക്ക് അകത്തേക്ക്   കയറാന്‍ സാധിക്കുന്ന രൂപത്തില്‍ ആ മുത്തശ്ശി എല്ലാവരെയും സ്വീകരിക്കുന്നു. ഏറ്റവും മുകളിലെ ദ്വാരത്തിലൂടെ സൂര്യപ്രകാശം കടന്നുവരുന്ന കാഴ്ച അപൂര്‍വ്വങ്ങളിലൊന്നാണ്. 320 വര്‍ഷത്തോളം പഴക്കം മതിക്കുന്ന മുത്തശ്ശിയെ എല്ലാ വര്‍ഷവും ആദരിക്കാറുണ്ട് എന്ന് ഡെസ്റ്റിനേഷന്‍ മാനേജര്‍ മാത്യു ഷെല്ലി പറഞ്ഞു. വെള്ളച്ചാട്ടം ചാലിപ്പുഴയായി താന്നി മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒഴുകി ചാലിയാറിലെത്തുന്നു.


                 ഈരാറ്റുമുക്കില്‍ നിന്ന് 400 മീറ്ററോളം കയറിയാല്‍ മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്  എത്തും. വെള്ളച്ചാട്ടത്തില്‍ മഴവില്ല് വിരിയുന്ന അപൂര്‍വ്വ സുന്ദര ദൃശ്യമാണ് ഈ പേരിന് കാരണം. ഇത്തവണ ഞാന്‍ അങ്ങോട്ട് കയറിയില്ല.കഴിഞ്ഞ തവണ അവിടെ എത്തിയെങ്കിലും വെള്ളം കുറവായത് കാരണം മഴവില്ല് വിരിഞ്ഞില്ല.

             മഴവില്‍ ചാട്ടത്തില്‍ നിന്നും വീണ്ടും 500 മീറ്റര്‍ കയറിയാല്‍ ‘തുമ്പിതുള്ളും പാറ‘ യില്‍ എത്തും.തുമ്പികളും പൂമ്പാറ്റകളും തുള്ളിക്കളിക്കുന്ന സ്ഥലമായതുകൊണ്ടാണ് ഈ പേര് വന്നത്. ഇന്ന് മനുഷ്യര്‍ മുഴുവന്‍ അവരുടെ തുള്ളല്‍ സ്ഥാനത്ത് എത്തുന്നതിനാല്‍ പേര് ബാക്കിയാക്കി അവരെല്ലാം പോയി. 

              തുമ്പിതുള്ളും പാറയില്‍ നിന്ന് വീണ്ടും മുകളിലേക്ക് കയറി കാട്ടിനകത്ത് കൂടെ അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ തേന്‍‌പാറയിലെത്താം. 4 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ആ ഒറ്റപ്പാറയിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. ആരൊക്കെയോ പോയി അവിടെ ടെന്റ് കെട്ടി താമസിച്ച കഥ കേട്ടിട്ടുണ്ട്. അതിന് വനം വകുപ്പ് സമ്മതിക്കുമോ എന്നറിയില്ല.  അവിടെ  നിന്നുള്ള കാഴ്ച  അതിമനോഹമാണെന്ന് പറയുന്നു. നിന്ന് നോക്കിയാല്‍ തലകറങ്ങുന്നതുപോലെ തോന്നുമെന്നതിനാല്‍ പാറയില്‍  കിടന്നാണ്  താഴ്വരക്കാഴ്‌ച്ച ആസ്വദിക്കാറ് പോലും! ബാച്ചി ടീമിന്റെ കൂടെയേ അത് നടക്കൂ എന്നതിനാല്‍ ഇത്തവണയും അങ്ങോട്ട് കയറിയില്ല. 

                 തേന്‍ പാറയും കഴിഞ്ഞ് മുകളിലേക്ക്  ട്രക്കിങ്ങിന് പോകാം. വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തും എന്ന് പറയുന്നു. ട്രക്കിങ്ങിനും  ക്യാമ്പിങ്ങിനും വനം വകുപ്പ് സൌകര്യമൊരുക്കുന്നുണ്ട്. മുന്‍‌കൂട്ടി വിവരം അറിയിക്കണം എന്ന് മാത്രം. ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ സഹായവും ലഭിക്കും. ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ  അഷ്‌റഫ് സാറെ ബന്ധപ്പെടാം എന്ന് അറിയിച്ചു (ഫോണ്‍:9747345408). ഡെസ്റ്റിനേഷന്‍ മാനേജര്‍ മാത്യു ഷെല്ലിയുമായി ബന്ധപ്പെട്ടാല്‍ താമസ സൌകര്യങ്ങളും  മറ്റും അറിയാം (9447278388). 

                  ക്യാമ്പിലെ ക്ഷണിക്കപ്പെട്ട അതിഥി എന്ന നിലക്ക് അഷ്രഫ് സാറും മാത്യു ഷെല്ലിയും എനിക്കും കുടുംബത്തിനും പ്രത്യേക പരിഗണന നല്‍കി. ഇനി വരുമ്പോഴും ടിക്കറ്റ് എടുക്കരുതെന്ന (!) ഉപദേശത്തോടെയും (30 രൂപയാണ് പ്രവേശന ഫീസ്)  വീണ്ടും കാണാമെന്ന ഉപചാര വാക്കോടെയും  ഞങ്ങള്‍ തുഷാരഗിരിയോട് വിടപറഞ്ഞു. അടിവാരത്തേക്ക് എത്താന്‍ ഇപ്പോള്‍ പുതിയൊരു പാലം ഉണ്ട്.മനോഹരമായ ആ കാഴ്ചയും ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങി.

7 comments:

Areekkodan | അരീക്കോടന്‍ said...

ഇവിടെ നിന്ന് കൈകുമ്പിളില്‍ അല്പം വെള്ളമെടുത്ത് ഒന്ന് മുഖം കഴുകാന്‍ ആരും കൊതിച്ചുപോകും.

SIVANANDG said...

ഒരു കവിൾ വെള്ളം കുടിച്ചാൽ തന്നെ ഉശിരൻ എനർജി കിട്ടും അല്ലേ മാഷേ. പരിചയപ്പെടുത്തലിനു നന്ദി.

Areekkodan | അരീക്കോടന്‍ said...

Sivaanandji...അതെ.

Cv Thankappan said...

ഫോട്ടോകളും വിവരണവും നന്നായിട്ടുണ്ട് മാഷെ
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ നിന്ന് കൈകുമ്പിളില്‍ അല്പം
വെള്ളമെടുത്ത് ഒന്ന് മുഖം കഴുകാന്‍ ആരും
കൊതിച്ചുപോകും
കേരളത്തിന്റെ മനോഹാരിതകളിൽ ഒന്ന്

Areekkodan | അരീക്കോടന്‍ said...

ബിലാത്തിയേട്ടാ...അതെ.

Post a Comment

നന്ദി....വീണ്ടും വരിക