Pages

Saturday, February 26, 2011

അതിഥി ദേവോ ഭവ :

കഴിഞ്ഞ ആഴ്ച മുഴുവന്‍ ലക്ഷദ്വീപില്‍ കടമത്ത് എന്ന ദ്വീപിലായിരുന്നു ഞാന്‍.നിഷ്കളങ്കരായ ഒരു ജനതയുടെ സ്നേഹാദരങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഭാഗ്യം ലഭിച്ചു.ജനങ്ങളുടെ പെരുമാറ്റം ഞങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തി.അതില്‍ ചിലത് ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

എന്നെ ക്ഷണിച്ചത് എന്റെ കൂടെ ഡിഗ്രിക്ക് ഫറൂക്ക്കോളേജില്‍ പഠിച്ച കടമത്ത്കാരനായ ജമാല്‍ ആയിരുന്നു.ഞാന്‍ ഇങ്ങനെ ഒരു ട്രിപ് പ്ലാന്‍ ചെയ്യുമ്പോഴേ നീ റെഡി ആയാല്‍ മതി , ബാക്കി എല്ലാം ഞാന്‍ ഏറ്റു എന്ന് പറഞ്ഞിരുന്നത് വെറുതെ ആയിരുന്നില്ല എന്ന് എനിക്ക് കൊച്ചിയില്‍ എത്തിയ ഉടന്‍ തന്നെ ബോധ്യമായി.പിന്നീട് ഉണ്ടായ ഓരോ കാര്യങ്ങളും എടുത്ത് പറയേണ്ടത് തന്നെ.അത് മറ്റൊരിക്കല്‍ പറയാം , ഇന്‍ഷാ‌അല്ലാഹ്.

കടമത്ത് ഞങ്ങള്‍ എത്തുമ്പോള്‍ ബോട്ട്ജെട്ടിയില്‍ ഞങ്ങളേയും കാത്ത് ജമാല്‍ നില്‍പ്പുണ്ടായിരുന്നു.ജെട്ടിക്ക് തൊട്ടടുത്ത് തന്നെയുള്ള അവന്റെ ജ്യേഷ്ടന്റെ ലോഡ്‌ജില്‍ ഞങ്ങളെ എത്തിച്ച ശേഷം അവന്‍ യാത്രാവിശേഷങ്ങള്‍ ആരാഞ്ഞു.എല്ലാവരും ആദ്യമായിട്ട് കപ്പല്‍ യാത്ര ചെയ്തതിന്റെ ത്രില്ലില്‍ എന്തു പറയണം എന്നറിയാതെ വിഷമിച്ചു.ഇതിനിടയില്‍ തന്നെ ഞങ്ങള്‍ പന്ത്രണ്ട് പേര്‍ക്കുള്ള ബ്രേക്‍ഫാസ്റ്റ് അവന്റെ വീട്ടില്‍ റെഡി ആണെന്ന് ജമാല്‍ അറിയിച്ചു.കപ്പലില്‍ നിന്നും ബ്രേക്‍ഫാസ്റ്റ് കഴിച്ചു എന്ന് പറഞ്ഞെങ്കിലും പത്തര ആകുമ്പോഴേക്കും അവന്‍ ഞങ്ങളെ പൊക്കാന്‍ എത്താം എന്ന് പറഞ്ഞ് സ്ഥലം വിട്ടു.

പറഞ്ഞത് പോലെ പത്തരക്ക് വീണ്ടും ജമാല്‍ എത്തി.അവന്റെ വീട്ടിലെ ബ്രേക്‍ഫാസ്റ്റ് വിഭവ സ‌മൃദ്ധമായിരുന്നു.ചപ്പാത്തിയും പൊറോട്ടയും നൂലപ്പ‌വും .അതിലേക്ക് ചിക്കന്‍ കറിയും ഫിഷ് കറിയും കടല കറിയും....ഏത് ആള്‍ക്കും കഴിക്കാന്‍ പറ്റാവുന്ന രൂപത്തില്‍!ചക്ക കണ്ട വാഴക്കോടനെപ്പോലെ ആയിരുന്നു പിന്നെ പന്ത്രണ്ടില്‍ പതിനൊന്നും (എനിക്കിരിക്കാന്‍ സീറ്റ് കിട്ടിയില്ല)!ഇനി ഒരു ഉച്ചഭക്ഷണം ആവശ്യമില്ല എന്ന് ഭക്ഷണ ശേഷമുള്ള പലരുടേയും ഉന്തിയ വയറ് പറയുന്നുണ്ടായിരുന്നു.
അതിനാല്‍ ഞാന്‍ ജമാലിനോട് പറഞ്ഞു : “ഇനിയുള്ള ഭക്ഷണം ഏതെങ്കിലും ഹോട്ടലില്‍ ഏല്പിച്ചാല്‍ മതി.“

“ഇല്ല, ഉച്ചഭക്ഷണം ഇവിടേ റെഡി ആയിക്കഴിഞ്ഞു!”

“യാ കുദാ, അത് ഇനി എപ്പഴാ കഴിക്കുക ?”

“ഒരു രണ്ടര ആകുമ്പോള്‍ എത്തിയാല്‍ മതി “ ഞങ്ങളെ റൂമിലേക്ക് തിരിച്ചയക്കുമ്പോള്‍ ജമാല്‍ പറഞ്ഞു.

ജമാല്‍ പറഞ്ഞ പ്രകാരം രണ്ടരക്ക് ഞങ്ങള്‍ വീണ്ടും അവന്റെ വീട്ടില്‍ എത്തി.വീണ്ടും ഞങ്ങളെ ഞെട്ടിക്കുന്ന ഒരു ഉച്ചഭക്ഷണം!വിഭവങ്ങള്‍ പറഞ്ഞാല്‍ വായനക്കാരുടെ വായില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും എന്നതിനാല്‍ ഞാന്‍ അത് പറയുന്നില്ല.ഇത്തവണ ബുഫെ സംവിധാനമായിരുന്നു ജമാല്‍ ഒരുക്കിയിരുന്നത്.പന്ത്രണ്ട് പേരും മൂക്കറ്റം തിന്നു എന്ന് മാത്രം ചുരുക്കി പറയാം, കാരണം തീറ്റ കഴിഞ്ഞ് വാച്ചില്‍ നോക്കുമ്പോള്‍ നാല് മണിയോട് അടുത്തിരുന്നു! ദ്വീപുകാരന്റെ ആതിഥേയ മര്യാദക്ക് മുമ്പില്‍ ശിരസ് നമിച്ചു കൊണ്ട് അന്നേക്ക് ഞങ്ങള്‍ എല്ലാവരും വീട് വിട്ടു.

വാല്‍: അതിഥി ദേവോ ഭവ: എന്ന് ഈ പച്ച മനുഷ്യര്‍ ഒരു പക്ഷേ കേട്ടിട്ടു പോലുമുണ്ടാകില്ല.പക്ഷേ അവരില്‍ നിന്നും നാം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു.

Friday, February 25, 2011

അര്‍ക്കീസ് വര്‍ഗ്ഗീസ് .

പേര് വര്‍ഗീസ് എന്നാണെങ്കിലും നാട്ടുകാര്‍ അര്‍ക്കീസ് എന്ന് വിളിക്കുന്ന വര്‍ഗീസ് ചേട്ടന്‍ പോക്കരാക്കയോട്‌ : “ഞാന്‍ എന്റെ ശരീരം മരണ ശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു.”

പോക്കരാക്ക : “ അപ്പം ശവപ്പെട്ടി വാങ്ങ്ണതും ലാഭിച്ചു , നീ ഒറിജിനല്‍ അര്‍ക്കീസ് തെന്നെ..”

Friday, February 18, 2011

ലക്ഷദ്വീപിലേക്ക് ...

പ്രിയ സുഹ്രൂത്തുക്കളേ...

അങ്ങനെ അരീക്കോടനും ഒരു ടൂര്‍ സംഘത്തലവനായി ലക്ഷദ്വീപിലേക്ക് ...!ഇന്ന് രാത്രി എറണാകുളത്തേക്ക്, നാളെ അവിടെ നിന്നും കടമത്ത് ഐലന്റിലെ എന്റെ സുഹൃത്ത് ജമാലിന്റെ അടുത്തേക്ക്...ഇതു കാരണം ഇന്ന് വരേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രെസ്സ് എന്ന് വരും എന്ന് തീരുമാനമില്ലാതെ നിര്‍ത്തിയിരിക്കുന്നു.അതിനാല്‍ അതേ എക്സ്പ്രെസ്സില്‍ വരാറുള്ള എന്റെ പ്രതിവാരക്കുറിപ്പുകളും ഈ വാരത്തില്‍ ഉണ്ടായിരിക്കില്ല എന്നറിയിക്കുന്നു.

അപ്പോള്‍ എല്ലാവരും മത്സരിച്ച് എനിക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊള്ളൂ....അഥ‌വാ ലക്ഷദ്വീപ് പോസ്റ്റുകള്‍ വായിക്കാന്‍ സഹിക്കാന്‍ പൊറോട്ടയും കഴിച്ച് റെഡി ആയി ഇരിക്കുക.

Friday, February 11, 2011

സ്ത്രീ ഹൃദയങ്ങള്‍ ഇത്ര കഠിനമോ?

ബസ് യാത്ര അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് എന്ന് ഞാന്‍ മുമ്പ് ഇതേ ബ്ലോഗില്‍ എവിടെയോ സൂചിപ്പിച്ചിരുന്നു.ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവത്തിന് സമാനമായത് മുമ്പ് ഞാന്‍ ഇവിടെ എവിടെയോ പോസ്റ്റുകയും ചെയ്തിരുന്നു.ഇപ്പോഴും നമ്മുടെ സ്ത്രീകളുടെ മനോഭാവത്തില്‍ മാറ്റം വന്നില്ല എന്ന ധര്‍മ്മസങ്കടം കാരണം ആണ് ഈ പോസ്റ്റ് ഇടുന്നത്.

വീട്ടിലേക്കുള്ള തിരിച്ചു പോക്കിനിടയില്‍ എന്നും പാളയം വിട്ട് മെഡിക്കല്‍ കോളേജ് എത്തുമ്പോഴേക്കും എനിക്ക് ഉറക്കം തൂങ്ങും.എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഉറക്കത്തിന് വരാന്‍ എന്തോ ഒരു മടി.ബസ് ആണെങ്കില്‍ സാധാരണയിലും കുറഞ്ഞ് ലോഡ് മാത്രവും.സീറ്റ് വരെ കാലി ആയി കൊണ്ടാണ് ബസ് മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റോപ്പില്‍ എത്തിയത്.അവിടെ നിന്ന് കുറേ സ്ത്രീകളാണ് ബസ്സില്‍ കയറിയത്.പുരുഷന്മാര്‍ വളരെ കുറവ്.സ്ത്രീകളുടെ സീറ്റുകള്‍ പാളയത്ത് നിന്നേ നിറഞ്ഞിരുന്നു.അതിനാല്‍ പുതുതായി കയറിയ സ്ത്രീകള്‍ എല്ലാവരും നില്‍ക്കേണ്ടി വന്നു.കൂട്ടത്തില്‍ ഒരു യുവതി ഒരു കുഞ്ഞിനെയുമെടുത്ത് കയറി.കൈക്കുഞ്ഞ് അല്ലെങ്കിലും രണ്ട് അല്ലെങ്കില്‍ രണ്ടര വയസ്സേ ആ കുഞ്ഞിന് ഉണ്ടാവുകയുള്ളൂ.

മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ പിന്നെ ബസ്സിന്റെ പോക്ക് വീണ്ടും എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന രൂപത്തിലാണ്.ആ ആടിയുലച്ചിലില്‍ ഈ സ്ത്രീയും കുട്ടിയും കഷ്ടപ്പെടുന്നത് മുന്നിലിരുന്ന ഒരു സ്ത്രീ ജനവും ശ്രദ്ധിച്ചതേ ഇല്ല.പുരുഷന്മാര്‍ ഇരിക്കുന്ന ഭാഗത്ത് നില്‍ക്കാനുള്ള സൌകര്യം ഉള്ളതിനാലാവും അല്പം കഴിഞ്ഞ് ആ സ്ത്രീ കുട്ടിയേയുമെടുത്ത് ഞാനിരിക്കുന്ന സീറ്റിന്റെ അടുത്തെത്തി.ബസ്സിന്റെ മദ്ധ്യഭാഗത്തായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ഞാന്‍ എണീറ്റു കൊടുത്താല്‍ എന്റെ സഹസീറ്റുകാരനും എണീക്കേണ്ടി വരുമോ എന്ന ചിന്ത വന്നതിനാല്‍ (മലബാറില്‍ മുസ്ലിം സ്ത്രീകള്‍ അന്യ പുരുഷന്റെ കൂടെ ഇരിക്കാറില്ല)ഞാന്‍ ആ സ്ത്രീയോട്‌ ചോദിച്ചു “ കുട്ടിയെ ഞാന്‍ എടുക്കണോ?”

വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ആ യുവതി ഉടന്‍ കുട്ടിയെ എനിക്ക് തന്നു.വളരെ അനുസരണയോടെ ആ കൊച്ചുകുട്ടി എന്റെ നെഞ്ചില്‍ യാത്രാവസാനം വരെ അനങ്ങാതെ ഉറങ്ങാതെ പറ്റിപിടിച്ച് കിടന്നു.നാട്ടിന്‍പുറത്ത് കാരിയാണെങ്കിലും ചെറുവാടിയില്‍ ഇറങ്ങുമ്പോള്‍ ആ സ്ത്രീ നന്ദി സൂചകമായി, ഇറങ്ങുന്നതായി എന്നോട് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ മുമ്പിലിരിക്കുന്ന ഒരൊറ്റ സ്ത്രീയും ഈ യുവതിയെ കാണാഞിട്ടല്ല , സീറ്റ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമോ എന്ന അനാവശ്യഭയമാണ് അവരെ ഒന്ന് മൈന്‍ഡ് ചെയ്യാന്‍ പോലും തുനിയാതിരുന്നത്.കുട്ടിയെ എടുക്കണോ എന്ന ഒരു ചെറു ചോദ്യം എങ്കിലും ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ആ സ്ത്രീക്കും ഒരു ആശ്വാസം കിട്ടുമായിരുന്നു.സ്ത്രീകളുടെ പ്രശ്നങ്ങള്‍ നന്നായറിയുന്ന സ്ത്രീകള്‍ തന്നെ ഇത്തരം ഒരു സമീപനം എടുത്താല്‍ ഈ ലോകത്ത് സ്ത്രീകള്‍ എങ്ങനെ ജീവിച്ചു പോകും.എല്ലാവര്‍ക്കും ഈ അവസ്ഥ വരും എന്ന ഒരു തിരിച്ചറിവെങ്കിലും ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വാല്‍:ഇന്നലേയും ഇതേ അനുഭവം ഉണ്ടായി.കുട്ടിയെ വാങ്ങിയത് ഞാനല്ല, എന്റെ മുമ്പിലിരുന്ന മറ്റൊരു പുരുഷന്‍!സ്ത്രീ ഹൃദയങ്ങള്‍ ഇത്ര കഠിനമോ?

Monday, February 07, 2011

കൊട്ടയുമായി കൊട്ടോട്ടി (കൊട്ടക്കഥ-2)

സ്ഥലം അന്തമാന്‍ നിക്കോബാറിലെ വണ്ടൂരിലല്ല.മലപ്പുറാം ജില്ലയിലെ വണ്ടൂരിനടുത്ത് വാണിയമ്പലം എന്ന ഗ്രാമം.അങ്ങാടിയില്‍ കൂടി കാളവണ്ടിയും തീവണ്ടിയും ഓടുന്ന ഞാന്‍ കണ്ട ഇന്ത്യയിലെ ഒരേ ഒരു ഗ്രാമം.സോപ്-ചീപ്-കണ്ണാടി വിറ്റ് ബൂലോകത്ത് മിന്നുന്ന ബഷീര്‍ക്ക എന്ന ഒ.എ.ബി യുടെ ജന്മഗ്രാമം.ആ ഗ്രാമത്തിന്റെ ഉത്സവദിനമായിരുന്നു അന്ന് - സംഗതി ബഷീര്‍ക്കയുടെ മകന്റെ കല്യാണം.അതെ പെണ്ണ് കെട്ടാന്‍ പ്രായമായ (ഒന്നല്ല ,എത്രയെന്ന് ബഷീര്‍ക്കയോട് തന്നെ ചോദിക്കണം) മകന്റെ പിതാവാണ് നമ്മുടെ ഒ.എ.ബി എന്ന സത്യം ബൂലോകരെ പെരുമ്പറ കൊട്ടി അറിയിക്കുന്നു.

ഈ ബഷീര്‍ക്കയുടെ മകന്റെ കല്യാണത്തിന് ബൂലോകത്ത് നിന്ന് ആദ്യം ക്ഷണം കിട്ടിയതില്‍ ഒരുവന്‍ ആയിരുന്നു ഞാന്‍.പിന്നെ വിളി കിട്ടിയത് എന്റെ അയല്‍‌വാസിയും കല്ല് വച്ച നുണയും പറഞ്ഞ് നടക്കുന്ന കൊട്ടോട്ടി.മൂന്നാമന്‍ ബഷീര്‍ക്കയുടെ അയല്‍‌വാസി മുക്താര്‍ ഉദരമ്പൊയില്‍.

“ഹലോ അരീക്കോടന്‍ മാഷല്ലേ?”

“അതെ ...ആരാ?”

“ഞാന്‍ ഒ.എ.ബി.എന്റെ മകന്റെ കല്യാണമുണ്ട്...മാഷെ പൊക്കി കൊണ്ടുവരാന്‍ കൊട്ടോട്ടിയേറ്റിട്ടുണ്ട്...”

“ങേ!!എന്നെ പൊക്കി കൊണ്ടുവരികയോ ? കൊട്ടോട്ടിക്കെന്താ കൊട്ടേഷന്‍ പരിപാടിയുമുണ്ടോ?”

“അതല്ല മാഷും കൊട്ടോട്ടിയും ഒരേ റൂട്ടില്‍ നിന്നായതുകൊണ്ട് പറഞ്ഞതാ...”

“ഓ.കെ ഞാന്‍ വരാം..”

എന്നെ പൊക്കാന്‍ കൊട്ടയുമായി ഇദം‌പ്രഥമമായി വന്നത് കുഞ്ഞങ്കാക്ക എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ പറമ്പ് എഞ്ചിനീയര്‍.പിന്നെ ഇപ്പോള്‍ കൊട്ടോട്ടി.

**********************************

കല്യാണത്തലേന്ന് ഞാന്‍ കൊട്ടോട്ടിയെ വിളിച്ചു.

“അയ്യോ...മാഷ് ഇന്ന് വിളിച്ചത് നന്നായി....ഞാന്‍ നാളെ മറ്റ് ചില പരിപാടികള്‍ പ്ലാന്‍ ചെയ്യുകയായിരുന്നു..”

‘ഫസ്റ്റ് ടീമിനെയാ എന്നെ പൊക്കാനുള്ള കൊട്ടയുമായി വിട്ടിരിക്കുന്നത്...’ ഞാന്‍ മനസ്സില്‍ പറഞ്ഞു.

പിറ്റേ ദിവസം ഒന്നര മണിയോടെയാണ് ഞാന്‍ ഒ.എ.ബി യുടെ വീട്ടിലെത്തിയത്.കൊട്ടോട്ടിയുടെ കരിയുന്ന വയറിന്റെ ഗന്ധം അവിടെ എങ്ങും പരന്നിരുന്നു.തൊട്ടടുത്ത് ശാന്തനായി ഒരു കണ്ണടക്കാരനും.ഒ.എ.ബി എന്നെ സ്വീകരിച്ചാനയിച്ചു.ഏതോ ഒരു വിശിഷ്ടാതിഥി വന്നപോലെ പന്തലിലുള്ളവര്‍ എന്നെ തുറിച്ചു നോക്കി.(നേരം വളരെ വൈകിയതിനാല്‍ ആകെ പത്തില്‍ കുറവ് കണ്ണുകളേ ഉണ്ടായിരുന്നു എന്നതിനാല്‍ അവരുടെ കണ്ണേറ് എന്റെ കഷണ്ടിയില്‍ തട്ടി തിരിച്ചുപോയി).

“ഇദ്ദേഹത്തെ അറിയില്ലേ?” ആ ശാന്തശീലനെ കാണിച്ച് കൊട്ടോട്ടി ചോദിച്ചു.

“ഇല്ല..കമന്റില്‍ ഞാന്‍ പ്രൊഫൈല്‍ ഫോട്ടോ അനുവദിക്കാത്തതിനാല്‍ എനിക്ക് പിടിയില്ല..” ഞാന്‍ സത്യം തുറന്ന് പറഞ്ഞു.

“ഓ..അങ്ങിനെയുമുണ്ടോ പരിപാടി...അതിനെന്താ ചെയ്യുക?”

“അത് എവിടെയൊക്കെയോ യെസ്,നൊ എന്നൊക്കെ കൊടുത്തു.അതോടെ പലതും പോയ കൂട്ടത്തില്‍ ഇതും പോയി...” ഞാന്‍ പറഞ്ഞു തീരുന്നതിന് മുമ്പേ ശാന്തശീലന്റെ കൈ എന്റെ നേരെ നീണ്ടു.

‘ഞാന്‍ മുക്താര്‍ ...മുക്താര്‍ ഉദരമ്പൊയില്‍..“

“ഓ...എങ്കില്‍ നമുക്ക് അധരക്രിയക്ക് മുമ്പ് ഉദരക്രിയ തുടങ്ങാം...” അവിടേയും എന്റെ നാവ് സത്യം പറഞ്ഞു.

തിരക്കൊഴിഞ്ഞ തീന്മേശക്ക് ചുറ്റും ഞങ്ങള്‍ നാല് ബ്ലോഗര്‍മാര്‍ ബിരിയാണിയുമായി പടവെട്ടാന്‍ ഇരുന്നു.

“ഈ സാധനം എന്തെന്നറിയോ? എന്റെ നാട്ടുകാര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല..”കറി ചൂണ്ടി ഒ.എ.ബി ചോദിച്ചു.

“കോഴിക്കറി ‘ എന്ന് എന്റെ മനസ്സില്‍ വന്നെങ്കിലും, നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന ഒ.എ.ബിയുടെ ഗ്ലൂ കേട്ടപ്പോള്‍ വല്ല ഒട്ടകത്തേയും അറുത്തോ എന്ന സംശയം ഉയര്‍ന്നു.

“ഇത്...സ്..സ്റ്റ....സ്റ്റാച്യു...” കൊട്ടോട്ടി തട്ടി.

“ഹ..ഹ..ഹ..ഹാ...സ്റ്റാച്യുവോ?’“ എന്റെ വായില്‍ കയറിയ കോഴിക്കഷ്ണം കൊട്ടോട്ടിയുടെ ഓഫ് സൈഡിലൂടെ ബൌണ്ടറിയിലേക്ക് പറന്നു.

“സ്റ്റാച്യു അല്ല...സ്റ്റ്യൂ...” ഒ.എ.ബി തിരുത്തി.

“ങാ..മനുഷ്യന് തിരിയാത്ത പേരിട്ടാല്‍ പിന്നെ നാട്ടാര്‍ക്ക് പിടിക്കോ?” കൊട്ടോട്ടി വിട്ടില്ല.

“ ഈ സ്റ്റ്യൂവില്‍ എല്ല് മാത്രമേ കാണൂ?” നാട്ടുകാര്‍ക്ക് പറ്റാത്തത് അതുകൊണ്ടാണോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു.

“അതെ രണ്ട് മണിക്ക് വിളമ്പുന്ന സ്റ്റ്യൂ ,എല്ലില്‍ സ്പെഷലൈസേഷന്‍ എടുത്തതായിരിക്കും...”

“ഓ...അവസാന ബസിന് കൊട്ടയും ചട്ടിയും ഒക്കെ കയറുന്ന പോലെ..” കൊട്ടോട്ടി ഫോമിലെത്തി.

‘ചട്ടിയും കൊട്ടയും കൊട്ടോട്ടിയും കയറുന്ന പോലെ എന്നും പറയാം’ ആരുടെയോ ആത്മഗതം.ഉദരമ്പൊയിലുകാരന്‍ ഉദരം നിറക്കുന്നത് അപ്പോഴും നിര്‍ബാധം തുടര്‍ന്നു.


“ഏയ്...നിര്‍ത്ത്...നിര്‍ത്ത്...”ഉദരമ്പൊയിലുകാരന്റെ നേരെ അവസാനം ബഷീര്‍ക്ക വക തന്നെ സ്റ്റോപ് സിഗ്നല്‍ ഉയര്‍ന്നു.മുക്താര്‍ ഒ.എ.ബിയെ ഒന്ന് നോക്കി.

“അതേയ്...പ്ലേറ്റിന്റെ അണ്ടര്‍വെയറും കഴിഞ്ഞ് ടേബിളില്‍ മാന്തുന്ന ഒച്ച കേള്‍ക്കുന്നുണ്ട്!”

മുക്താര്‍ പ്ലേറ്റിലേക്ക് നോക്കി - മിസൈല്‍ വീണ ബാഗ്ദാദ് പോലെ പ്ലേറ്റിന് നടുവില്‍ ഒരോട്ട...പ്ലേറ്റിന് ചുറ്റും വിമാനം തകര്‍ന്നു വീണപോലെ ചിതറിക്കിടക്കുന്ന എല്ലിന്‍‌കൂട്ടം.

“എങ്കില്‍ നിര്‍ത്താം അല്ലേ?” വാ പൊളിച്ച് ഇരുന്ന എന്നേയും കൊട്ടോട്ടിയേയും നോക്കി മുക്താര്‍ പറഞ്ഞപ്പോള്‍ ഒ.എ.ബി എന്റെ കൈ പിടിച്ചു കുലുക്കി - കല്യാണത്തിന് വൈകി വന്ന് ഒരു ബിരിയാണി ക്ഷാമം ഒഴിവാക്കിയതിന്.(മുക്താര്‍ ഈ പരുവത്തില്‍ ആദ്യത്തെ ട്രിപ്പില്‍ ഇരുന്നിരുന്നുവെങ്കില്‍ കഥ മറ്റൊന്നായേനെ)

Friday, February 04, 2011

ജീവിതം ധന്യമാക്കാന്‍...

ഇന്നലെ വരെ നമ്മുടെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പെട്ടെന്ന് മരിച്ചുപോയാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കും ? ഒരു ഞെട്ടലും പിന്നെ സുഹൃത്തിന്റെ ഗുണഗണങ്ങളുടെ അയവിറക്കലും.അവ പെട്ടെന്ന് തീരുകയും ചെയ്യും.

പക്ഷേ വീണ്ടും നമ്മെ അലട്ടുന്ന ചില ആശങ്കകള്‍ ഉണ്ടാകാറില്ലേ? പറക്കമുറ്റാത്ത അവന്റെ മക്കള്‍ക്ക് ഇനി ആര് തുണ, ജീവിതം ആസ്വദിച്ചു തീരാത്ത അവന്റെ ഭാര്യയുടെ വിധവാവസ്ഥ, വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് സാന്ത്വനമേകാന്‍ ഇനി ആര് ,രോഗംകൊണ്ടും മറ്റ് പ്രയാസങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്ന സഹോദരീ-സഹോദരന്മാരെ ഇനി ആര് നോക്കും തുടങ്ങീ നിരവധി ആകുലചോദ്യങ്ങളും പിന്നീട് നമ്മുടെ മനസ്സിലേക്ക് കടന്നു കയറാറില്ലേ.

എന്നാല്‍ ഈ മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ ഈ ലോകത്ത് എന്തൊക്കെ സല്‍പ്രവര്‍ത്തികള്‍ ചെയ്തു എന്നോ അല്ലെങ്കില്‍ അവന്‍ ഈ സമൂഹത്തിന് ഉപകാരമായിരുന്നോ എന്നോ ആ നിമിഷത്തില്‍ ചിന്തിക്കുന്നവര്‍ എത്ര പേരുണ്ട്? മേല്പറഞ്ഞ ആകുലചോദ്യങ്ങളെല്ലാം അസ്ഥാനത്താണ്.കാരണം അവരെ ഏറ്റെടുക്കാനും സഹായിക്കാനും ഈ ലോകത്ത് നന്മ വറ്റാത്ത കുറേ മനസ്സുകള്‍ ഉണ്ടായിരിക്കും.എന്നാല്‍ മരിച്ചുപോയ ആ വ്യക്തിയെ സഹായിക്കാന്‍ ഇനി ആരുണ്ട്?(ഈ ലോക വാസത്തിന് ശേഷം ഒരു പരലോകവാസം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു)അല്ലെങ്കില്‍ അവന്റെ ഇഹലോക ജീവിതം മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ എടുത്ത് കാണിക്കാന്‍ പറ്റുന്നത് എന്തൊക്കെ ഉണ്ട്, എന്ന് നാം ചിന്തിക്കാറുണ്ടോ?

ഇല്ല എന്നതാണ് വാസ്തവം.നമുക്കും ചേതനയറ്റ ശരീരത്തോടെ നമ്മുടെ ബന്ധുമിത്രാദികള്‍ക്ക് മുമ്പില്‍ കിടക്കേണ്ട ഒരു ദിവസം വരാനില്ലേ?ആ ദിവസത്തെ നേരിടാനായി, അതിന് ശേഷമുള്ള ജീവിതത്തിനായി നാം ഈ ലോകത്ത് നല്ല കര്‍മ്മങ്ങള്‍ ചെയ്തുവച്ചിട്ടുണ്ടോ? മരിച്ച് മറമാടപ്പെട്ടാല്‍ അല്ലെങ്കില്‍ ചിതയില്‍ എരിഞ്ഞടങ്ങിയാല്‍ തീരുന്നതാണോ നമ്മുടെ ജീവിതം?അല്ല സുഹൃത്തുക്കളേ.അതുകൊണ്ട് ജീവിതം ധന്യമാക്കാന്‍ ഭൂമിയില്‍ ജീവിക്കുന്ന ഈ കുറഞ്ഞ സമയത്തില്‍ നന്‍മകള്‍ മാത്രം ചെയ്യുക.ഒരാളോടും അസൂയയോ വിദ്വേഷമോ വച്ചു പുലര്‍ത്താതിരിക്കുക.എല്ലാവരേയും പുഞ്ചിരിയോടെ സ്വീകരിക്കുക.അങ്ങനെ നമ്മുടെ മനസ്സും ശരീരവും നിര്‍മ്മലമാകട്ടെ.