Pages

Saturday, February 27, 2010

കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.

പ്രീഡിഗ്രിക്ക്  കോളേജില്‍ പഠിക്കുന്ന കാലത്ത് കൊണ്ടോട്ടിയിലൂടെ ആയിരുന്നു കോളേജിലേക്കുള്ള പോക്കും വരവും.മുമ്പ് അരീക്കോട്‌ നിന്ന് കോഴിക്കോട്ടേക്കുള്ള ഒരേ ഒരു വഴിയും ഇതായിരുന്നു.ഞാന്‍ പഠിക്കുന്ന കാലത്ത് ഉറക്കം വിദ്യാര്‍ത്ഥിയുടെ ജന്മവകാശമായിരുന്നു.അത് ക്ലാസ്സില്‍ വച്ച് തന്നെ നിര്‍വ്വഹിക്കുന്നത് അവന്റെ പൌരാവകാശവും.ഈ അവകാശങ്ങളില്‍ രണ്ടിലും ഞാന്‍ അഗ്രഗണ്യനും ആയിരുന്നു.എന്നാല്‍ എനിക്ക്   ബസ്സിലും ഉറക്കം നിര്‍ബന്ധമായിരുന്നു.

പക്ഷേ ഏത് ഉറക്കിലായാലും കൊണ്ടോട്ടി എത്തിയാല്‍ എല്ലാവരും ഞെട്ടി എണീക്കുമായിരുന്നു !കൊണ്ടോട്ടിയുടെ ആ ‘ജന്മവാസന’ തന്നെ കാരണം.മൂക്കുതുളക്കുന്ന ദുര്‍ഗന്ധത്തില്‍ ഉണരാത്തവന്‍ അബോധാവസ്ഥയില്‍ ആയിരിക്കും എന്നതായിരുന്നു പ്രാഥമിക നിഗമനം.


ഞാന്‍ ഈ പറഞ്ഞത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൊണ്ടോട്ടിയെ പറ്റിയാണ്.ഇന്ന് ആ കൊണ്ടോട്ടി കോഴിക്കോട് വിമാനത്താവളത്തിന്റെ സമീപ പട്ടണം എന്ന നിലക്ക് വളര്‍ന്ന് വളര്‍ന്ന് മുഖം മുഴുവന്‍ മാറിക്കഴിഞ്ഞു.’ജന്മവാസന’യെ കഴുകി കളയാന്‍ സാധിക്കും എന്ന് ഇന്ന് കൊണ്ടോട്ടിയിലെ ഭരണാധികൃതര്‍ തെളിയിച്ചു കഴിഞ്ഞു.അതിന്റെ ഒരു ഉത്തമോദാഹരണത്തിനാണ് ഇന്ന്‍ രാത്രി ഞാന്‍ സാക്ഷ്യം വഹിച്ചത്.


കോഴിക്കോട് നിന്നും നാട്ടിലേക്ക് മടാങ്ങിയ ഞാന്‍ വൈകിട്ട് ഏഴര മണിക്കാണ് കൊണ്ടോട്ടിയില്‍ എത്തിയത്.പകലിലെ പൂരത്തിന് ശേഷം ബസ്‌സ്റ്റാന്റിലെ മിക്കവാറും കടകളും അടക്കുന്നതിന് മുമ്പുള്ള തൂത്തുവാരലും തുടച്ച് വൃത്തിയാക്കലും നടത്തിക്കൊണ്ടിരിക്കുന്നു.അപ്പോഴാണ് എവിടെ നിന്നോ സര്‍ക്കാര്‍ വിലാസം തൂപ്പുകാരുടെ ചൂലിന്റെ ശബ്ദം കേട്ടത്. പകല്‍ പത്തു മണി കഴിഞ്ഞാല്‍ മാളത്തില്‍ കയറുന്ന അവരുടെ ചൂലിന്റെ സംഗീതം ഈ സമയത്ത് കേള്‍ക്കുന്നതിലെ അല്‍ഭുതം മാറുന്നതിന് മുമ്പ് , ഒരാള്‍ അത്തരം ഒരു ചൂലുമായി , ഞാനിരിക്കുന്ന ബസ്സിന്റെ തൊട്ടടുത്ത ട്രാക്ക് തൂത്ത് വൃത്തിയാക്കി !!


തൊട്ടടുത്ത കടക്കാരന്‍ ,അദ്ദേഹത്തിന്റെ കടയില്‍ നിന്നും പറന്നുപോയതും പരന്നുപോയതുമായ ചപ്പുചവറുകള്‍ വൃത്തിയാക്കുകയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്.വളരെ അകലെയുള്ള ഒറ്റ കടലാസ് പോലും അയാള്‍ തൂത്തുവാരുന്നത് കണ്ട ഞാന്‍ അപ്പോഴാണ് സ്റ്റാന്റിന്റെ മറ്റു ഭാഗങ്ങള്‍ ശ്രദ്ധിച്ചത്.ഒറ്റ കടലാസുപോലും അവിടെ എങ്ങും കാണാനില്ലായിരുന്നു!!!ഇവിടെ വൃത്തിയാക്കിയ ശേഷം അയാള്‍ സ്റ്റാന്റിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.അവിടെ ഒരു പയ്യനും ഇതേ പ്രവൃത്തി ചെയ്യുന്നുണ്ടായിരുന്നു!!!


യൂണിഫോം ഇടാത്ത ഈ തൂപ്പുകാരും അവരെ നിയോഗിച്ചവരും അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ കുടിയേറി.പണ്ടത്തെ കൊണ്ടോട്ടി മണം ഇന്നില്ലാത്തതിന്റെ പിന്നിലുള്ള ഈ കൈകളെ ഞാന്‍ മനസ്സില്‍ പ്രകീര്‍ത്തിച്ചു.അപ്പോഴും ഒരു സംശയം, ഇവര്‍ സന്നദ്ധപ്രവര്‍ത്തകരോ  അതോ പഞ്ചായത്ത് നിയമിച്ചവരോ (സര്‍ക്കാര്‍ നിയമിതരല്ല എന്ന് ഉറപ്പ്)?എങ്ങനെയായാലും എല്ലാ പഞ്ചായത്തുകള്‍ക്കും പിന്തുടരാവുന്ന ഒരു മഹനീയ മാതൃകയാണ് ഇത് എന്നതില്‍ സംശയമില്ല.





Friday, February 19, 2010

എരഞ്ഞിമാവിലെ വെള്ളിയാഴ്ച കാഴ്ച !

ഇന്ന് വെള്ളിയാഴ്ച.ഏതൊരു സാധാരണ മലപ്പുറം കാക്കയുടെ വീട്ടിലും പോത്തിറച്ചി വാങ്ങുന്ന ദിവസം.വെള്ളിയാഴ്ച. പോത്തിറച്ചി വാങ്ങിയില്ലെങ്കില്‍ എന്തോ ഒരു വലിയ കുറവ് അനുഭവപ്പെടുന്ന പോലെ ഈ ബന്ധം വളര്‍ന്നു കഴിഞ്ഞു.പക്ഷേ എനിക്ക്  വെള്ളിയാഴ്ച പോത്തിറച്ചിഅത്യാവശ്യമില്ല, അനിയന് അത് കൂടാതെ കഴിയുകയുമില്ല!!!


പണ്ട് ഞാനോ അല്ലെങ്കില്‍ അനിയനോ ആയിരുന്നു വെള്ളിയാഴ്ച രാവിലെ മാര്‍ക്കറ്റില്‍ പോയി മാംസം വാങ്ങാറ്‌.അത് പാകം ചെയ്ത് തീന്മേശയില്‍ എത്തുന്ന വരെ മനസ്സിന് ഒരു ആധിയാണ്.തിന്നാനല്ല, വാങ്ങിക്കൊണ്ടു വന്ന സാധനം ഒറിജിനല്‍ പോത്ത് തന്നെയല്ലേ എന്നും വയസ്സനല്ലല്ലോ എന്നും അപ്പോഴേ തിരിച്ചറിയൂ. അങ്ങനെ നല്ല മാംസം വാങ്ങിയാലേ നമ്മുടെ ‘വില’ കൂടൂ!! പോത്ത് വയസ്സനാണെങ്കില്‍ അതിന്റെ മാംസം കടിച്ചാല്‍ പറ്റില്ല എന്നതായിരുന്നു പൊതുവെയുള്ള എന്റെ ധാരണ. പക്ഷേ വേവ് കുറഞ്ഞാലും അങ്ങനെ സംഭവിക്കും എന്ന തിരിച്ചറിവ് പിന്നീട് പല ദിവസങ്ങളിലും എന്റെ കഴിവ് കേടിനെ പ്രതിരോധിക്കാന്‍ എനിക്ക് സഹായകമായി.


അക്കാലത്ത് മാര്‍ക്കറ്റില്‍ പോയി മാംസം വാങ്ങുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചിരുന്ന പ്രധാന പ്രശ്നം ഞങ്ങളുടെ വലുപ്പം തന്നെ ആയിരുന്നു.ചെറിയ മക്കള്‍ ആയതിനാല്‍ മാംസത്തിനായി തിരക്കുകൂട്ടുന്ന മുതിര്‍ന്നവരും മാംസവില്പനക്കാരും ഞങ്ങളെ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.കുട്ടികളായതിനാല്‍ മാംസവില്പനക്കാര്‍ ,കൊള്ളാത്ത ഇറച്ചി തന്ന് പറ്റിക്കോ എന്ന പേടി വേറെയും.മാംസം കണ്ട് അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്താനുള്ള പ്രായം അന്ന് ഇല്ലായിരുന്നു.


വില്പനക്കാരനെ പൊതിഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്നവരുടെ ഇടയിലൂടെ ഊര്‍ന്നിറങ്ങിയാണ് പലപ്പോഴും മാംസം വാങ്ങാറ്‌.ചില വിദ്വാന്മാര്‍ വില്പനക്കാരന്റെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ ‘ഒരു കിലോ’ എന്ന് വിളിച്ചു പറഞ്ഞ് , സാധനവുമായി നടന്നകലുമ്പോളും ഒരു പക്ഷേ ഞങ്ങള്‍ തൂക്കിയിട്ട മാംസത്തിന് ചുറ്റും തിക്കിത്തിരക്കുകയായിരിക്കും.


ഇത്രയും പറഞ്ഞത് എല്ല വെള്ളിയാഴ്ചയും എന്റെ തൊട്ടയല്‍ പ്രദേശമായ എരഞ്ഞിമാവില്‍ ഞാന്‍ കാണാറുള്ള ഒരു കാഴ്ച പങ്കുവെക്കാനാണ്. നാട്ടിലെ മാര്‍ക്കറ്റിന്റെ  സമീപത്തുകൂടി  മേല്‍ പറഞ്ഞ പോലെ  ഞാന്‍ ഇന്ന് കടന്നുപോകുമ്പോഴും ജനങ്ങള്‍ മംസം വാങ്ങാന്‍ തിക്കും തിരക്കും കൂടുന്നുണ്ടായിരുന്നു.എന്നാല്‍ എരഞ്ഞിമാവില്‍ ജനങ്ങള്‍ വളരെ അച്ചടക്കത്തോടെ ഒരു ക്യൂ ആയി നിന്ന് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ മാംസം വാങ്ങി സ്ഥലം വിടുന്ന കാഴ്ച എന്നെ അത്‌ഭുത സ്തബ്ധനാക്കി. ഈ പെരുമാറ്റചട്ടം മാംസവില്പനക്കാര്‍ ഉണ്ടാക്കിയതാണെങ്കിലും ജനങ്ങള്‍ ഉണ്ടാക്കിയതാണെങ്കിലും എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു.


വാല്‍:പിന്നീട് കൂട്ടിചേര്‍ക്കാം.

Wednesday, February 17, 2010

ഫെബ്രുവരിയില്‍ കൃസ്തുമസ് !!!

“എക് പര്‍ദേസി മേരാ ദില്‍ ലേ ഗയാ‍....
ജാത്തി ജാത്തി.........“ (മിക്കവാറും ഇത്രയുമാകുമ്പോഴേക്ക് ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനാല്‍ ബാക്കി അറിയില്ല).
എന്റെ മൊബൈലിലേക്ക് ഏതോ ഒരു നമ്പറില്‍ നിന്നും ഒരു ഫോണ്‍ വന്നു.പല സന്തോഷവാര്‍ത്തകളും പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥയില്‍ (അതേ, എപ്പോഴും സന്തോഷവാര്‍ത്തകള്‍ മാത്രം പ്രതീക്ഷിക്കുക എന്നത് എന്റെ ഒരു (ദു:/സല്‍ )സ്വഭാവമാണ്.) അജ്ഞാത നമ്പറില്‍ നിന്നുള്ള കാളുകള്‍ ഒരു ഉള്‍പുളകത്തോടേയും അതിലേറെ പ്രതീക്ഷയോടും കൂടിയാണ് ഞാന്‍ അറ്റന്റ് ചെയ്യാറുള്ളത്.

“സന്തോഷകരമായ ഒരു പുതുവര്‍ഷവും ആനന്ദകരമായ ഒരു കൃസ്തുമസും (അതോ തിരിച്ചോ എന്നറിയില്ല) BSNL നിങ്ങള്‍ക്ക്  ആശംസിക്കുന്നു....(പിന്നയും എന്തൊക്കെയോ ആ പെണ്ണ് ,ഇരുന്നോ നിന്നോ കിടന്നോ ചെലക്കുന്നുണ്ട്...)”


ഈ ഫെബ്രുവരി മാസത്തില്‍ പുതുവര്‍ഷം ആരംഭിക്കുന്ന, കൃസ്തുമസ് ആഘോഷിക്കുന്ന ഉഗാണ്ട ഏതെന്ന് തിരിച്ച് ചോദിക്കാന്‍ യാതൊരു വഴിയും ഇല്ലാത്തതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

Saturday, February 13, 2010

മീന്മാര്‍ക്കറ്റിലെ വേഷം

വളരെക്കാലത്തിന് ശേഷം വീടിന്റെ ചില മിനുക്ക് പണികള്‍ക്കായി ഇന്നലെ തേപ്പുകാര്‍ വന്നു.പ്രതീക്ഷിച്ച വരവായിരുന്നെങ്കിലും ഉച്ചഭക്ഷണത്തിന് വെറും പച്ചക്കറി മാത്രമാക്കേണ്ട എന്ന് കരുതി ഭാര്യ എന്നോട് മത്സ്യം കൊണ്ടുവരാന്‍ പറഞ്ഞു.സാധാരണ വെള്ളിയാഴ്ചകളില്‍ പോത്തിറച്ചി ആണ് അനിയന്‍ വാങ്ങി കൊണ്ടുവരാറുള്ളത്.അവന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇന്നലെ ഇറച്ചി വാങ്ങിയില്ല.


മത്സ്യ മാര്‍ക്കറ്റ് എന്റെ വീട്ടില്‍ നിന്നും വെറും അഞ്ച് മിനുട്ട് മാത്രം ദൂരത്താണ്.അതിനാല്‍ തന്നെ മാര്‍ക്കറ്റിലെ ബഹളം പലപ്പോഴും കേള്‍ക്കാം.ഞാന്‍ സാധാരണ മാര്‍ക്കറ്റില്‍ പോകുന്നത് ഓഫീസില്‍ നിന്നും തിരിച്ചു വരുമ്പോഴാണ്.പാന്റും ഷൂസുമിട്ട് ഷര്‍ട്ട് ഇന്‍ ആക്കി മാര്‍ക്കറ്റിന്റെ അമ്പത് മീറ്റര്‍ അകലെ എത്തുമ്പോഴേ സകല മീന്‍ വില്പനക്കാരും വിളി തുടങ്ങും -
“മാഷേ.....നല്ല  മാന്തള്‍....” അല്ലെങ്കില്‍ “അയല്‍‌വാസീ....നല്ല അയല ....” അതുമല്ലെങ്കില്‍ “ മൌലവീ....(!!!) നല്ല മത്തി‍....”


എന്റെ കുടുംബത്തില്‍ പലരും  അദ്ധ്യാപകര്‍ ആയതിനാലും ഞാനും പലപ്പോഴും അദ്ധ്യാപക വേഷം കെട്ടിയതിനാലും ആണ് എന്നെ ഇത്ര സ്നേഹത്തോടെ ഇവര്‍ വിളിക്കുന്നത് എന്നായിരുന്നു ആ മാഷ് വിളിയെ പറ്റി എന്റെ ധാരണ.മീന്‍ കച്ചവടക്കാരില്‍ ഒരാള്‍, മുമ്പ് എന്റെ അയല്‍‌വാസി ആയിരുന്നു.പലരും മാര്‍ക്കറ്റിന് തൊട്ടടുത്ത് ഉള്ളവരും ആണ്.പഴയ അയല്‍‌വാസി എന്നെ അയല്‍‌വാസീ എന്ന്‌ അഭിസംബോധന ചെയ്തത്  നല്ലൊരു ബിസിനസ് തന്ത്രമായി കണ്ട് പിന്നീട് അത് മറ്റുള്ളവരും ഏറ്റെടുത്തതായിരുന്നു രണ്ടാമത്തെ വിളിയുടെ പിന്നിലെ രഹസ്യം.എന്റെ പിതാവ് താടിയുള്ള ഒരു അദ്ധ്യാപകന്‍ ആയിരുന്നതിനാല്‍ മൌലവി ആണെന്ന ചില മീന്‍ കച്ചവടക്കാരുടെ തെറ്റിദ്ധാരണ ആയിരുന്നു മൂന്നാമത്തെ വിളിയുടെ പിന്നിലെ പരസ്യം.


പക്ഷേ ഇന്നലെ ഞാന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ആരും എന്നെ ഇതൊന്നും വിളിച്ചില്ല !!!എല്ലാവരും മൌനവ്രതത്തില്‍ ആയതുമല്ല.പിന്നെ ....??? കാരണമറിയാന്‍ ഞാന്‍ എന്റെ ഡ്രസ്സിലേക്ക് നോക്കി.വീടിന്റെ പണി സ്ഥലത്ത് നിന്ന് പുറപ്പെട്ടതായതിനാല്‍ ഉടുത്തിരുന്നത് ഒരു ലുങ്കി , ഇട്ടിരുന്നത് ഒരു ടീഷര്‍ട്ട്,കാലില്‍ ഒരു ഹവായ് ചെരുപ്പ് !!!അപ്പോള്‍ എന്റെ വേഷമായിരുന്നു ഇതുവരെയുള്ള ഇവരുടെ വിളികള്‍ക്ക് പിന്നിലെ ഗുട്ടന്‍സ് എന്ന് ഞാന്‍ ദയനീയമായി തിരിച്ചറിഞ്ഞു.


വാല്‍:പോകുന്നത് മീന്‍ മാര്‍ക്കറ്റിലേക്കാണെങ്കിലും കോട്ടും സ്യൂട്ടുമിട്ട് ചെന്നാല്‍ ഫോര്‍ പ്യൂപ്പ്‌ള്‍ കണ്ട ഭാവവും അറിയുന്ന ഭാവവും നടിക്കും.ഇല്ലെങ്കില്‍ ഇവന്‍ ഏത് കോത്താഴത്തുകാരന്‍ എന്ന ഭാവമായിരിക്കും അവരുടെ മുഖത്തും.

Thursday, February 11, 2010

എന്റെ ആദ്യ ബസ് അനുഭവം.....

ഞാനും ബസ്സില്‍ കയറി ..
ബെല്ലടിച്ചതും (സോറി ക്ലിക്കിയതും) ആകെ ഒരു ഇരുട്ട് പരന്നു...
പിന്നെ എന്തോ ഒരു ഉണ്ണുനൂലി സന്ദേശം...
കൊടുത്തു അതിനും ഒരു കിക്ക് ...ഫൂ....ക്ലിക്ക്....
 അപ്പോള്‍ ബസ്സില്‍ സൂര്യന്‍ ഉദിച്ചു....

അതാ അവിടേയും ആ മോന്തായം...
ഒരു കണ്ണ് സൂറയുടെ നേരെ ഇറുക്കിയും മറു കണ്ണ് കുഞീവിയുടെ കയ്യിലെ വടിയുടെ മിന്നായത്തിന്റെ ദിശ അറിയാന്‍ മാക്സിമം തുറന്നുപിടിച്ചും നമ്മുടെ മോഴ...പോഴ....വാഴ.

എന്റെ ആദ്യ ബസ് അനുഭവം.....അരീക്കോടന്‍ ഗൂഗ്‌ള്‍ ബസ്സില്‍ കയറിയ സംഭവമാ പറഞ്ഞത്, അല്ലാതെ ലൈന്‍(അടി+പിടി) ബസ്സില്‍ കയറിയതല്ല.

Tuesday, February 09, 2010

ഞാനും കണ്ണാശുപത്രിയിലേക്ക് !!!!

ഉമ്മയേയും കൂട്ടി ഇന്നലെ കണ്ണാശുപത്രിയില്‍ പോയിരുന്നു.കണ്ണൊന്ന് ഓപറേറ്റ് ചെയ്യാന്‍...
ഏയ്, എന്റേതല്ല....ഉമ്മയുടെ കണ്ണ്‌ തന്നെ.പക്ഷേ ഇത്രയും പേര്‍ ഇവിടെ വന്ന്‌ അഭിപ്രായം പറഞ്ഞിട്ടും അത് കാണാത്ത എന്റെ കണ്ണാണ് ആദ്യം ഓപറേറ്റ് ചെയ്യേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.അതിനാല്‍ മറ്റന്നാള്‍ ഞാനും ഉമ്മയുടെ കൂടെ കണ്ണാശുപത്രിയിലേക്ക് ! (വീണ്ടും ഉമ്മാക്ക് എസ്കോര്‍ട്ടായിട്ട് !!!)

Sunday, February 07, 2010

ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...

പോക്കരാക്കയുടെ വീടിനടുത്തുള്ള പറമ്പ് പള്ളിയുടെ അധീനതയിലുള്ളതാണ്.അതില്‍ നിന്നും വീടിന് മുകളിലേക്ക് വീഴാനായി നില്‍ക്കുന്ന ഒരു ഉപ്പൂത്തി മരം മുറിച്ചുമാറ്റാനായി അദ്ദേഹം കമ്മിറ്റിയില്‍ തനിക്ക് പരിചയമുള്ള മയമുട്ടിയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു.


“നീ അതൊന്ന് ആലിക്കുട്ടിയുടെ അടുത്ത് കൂടി പറഞ്ഞേക്ക്..” മയമുട്ട്യാക്ക പറഞ്ഞു.
പോക്കരാക്ക ആലിക്കുട്ടിയുടെ അടുത്തെത്തി പരാതി ബോധിപ്പിച്ചു.


“നീ അതൊന്ന് കമ്മിറ്റിയില്‍ കൂടി പറഞ്ഞേക്ക്..” ആലിക്കുട്ട്യാക്ക പറഞ്ഞു. ഇതു കേട്ട് പോക്കരക്കാക്ക് ദ്വേഷ്യം വന്നു.


"ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി....ആ ഉപ്പൂത്തിയെങ്ങാനും എന്റെ വീടിന്റെ മേലെ വീണാല്‍ ചമ്മട്ടി...മണ്‍‌വെട്ടി...പോത്തുവെട്ടി ഇതില്‍ കയ്യില്‍ കിട്ടുന്ന ട്ടി ആയിരിക്കും ബാ‍ക്കി പറയുക...സൂക്ഷിച്ചോ"

Wednesday, February 03, 2010

ഗഫൂര്‍ സാറും ഞാനും.

ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ്.അന്നത്തെ എന്റെ N S S അനുഭവങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ എവിടെയോ ഞാന്‍ പങ്കു വച്ചിട്ടുണ്ട്.അന്ന് പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന യൂസഫലി സാര്‍ എന്റെ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ മകനാണ്.മറ്റൊരു പ്രോഗ്രാം ഓഫീസര്‍ ആയ എ.കെ.അബ്ദുല്‍ഗഫൂര്‍ സാര്‍ (സീനിയര്‍) അരീക്കോട്‌ നിന്നും കല്യാണം കഴിച്ച ആളും.യൂസഫലി സാര്‍ എനിക്ക് കെമിസ്ട്രി എടുത്തിരുന്നു.എന്നാല്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ്കാരനായ ഗഫൂഎ സാര്‍ എനിക്ക് ക്ലാസ്സ്  ഒന്നും തന്നെ എടുത്തിരുന്നില്ല.


ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പോസ്റ്റ്ഗ്രാജ്വേഷനും ബി.എഡും പിജിഡിസി‌എയും എം.എച്.ആര്‍.എമ്മും പിന്നെ വേറെ കുറേ കുണ്ടാമണ്ടികളും കഴിഞ്ഞു.പ്രീഡിഗ്രി കഴിഞ്ഞിട്ട് ഇരുപത്തൊന്ന് വര്‍ഷം കഴിഞ്ഞു.സ്വാഭാവികമായും അന്ന് എന്നെ പഠിപ്പിച്ച അധ്യാപകര്‍ എന്നെയും ഞാന്‍ അവരില്‍ പലരേയും മറക്കേണ്ട കാലം അതിക്രമിച്ചു.അധ്യാപകരില്‍ ചിലര്‍ ഈ ലോകം വെടിയുകയും ചെയ്തു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


ഇനി കാര്യത്തിലേക്ക്....ഇക്കഴിഞ്ഞ ശനിയാഴ്ച എന്റെ കോളേജില്‍ വച്ച് , എന്നെ പഠിപ്പിക്കാത്ത എന്നാല്‍ എന്‍.എസ്.എസ് ക്യാമ്പില്‍ വച്ച് മാത്രം പരിചയമുള്ള ഗഫൂര്‍ സാറെ ഞാന്‍ കണ്ടുമുട്ടി.അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ,കോളേജിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് നടന്ന കുടുംബസംഗമത്തില്‍ വച്ചാണ് ഞാനിരിക്കുന്ന കസേരയുടെ തൊട്ടടുത്ത് ഇരുപത് വര്‍ഷം മുമ്പത്തെ അതേ രൂപത്തില്‍ (!!) ഞാന്‍ ഗഫൂര്‍ സാറെ കണ്ടത്.തലയുടെ തൊണ്ണൂറ് ശതമാനവും വെടിപ്പായ ഞാനും തലയുടെ തൊണ്ണൂറ് ശതമാനവും കറുപ്പ് നിറത്തില്‍ തന്നെയുള്ള ഗഫൂര്‍ സാറും !!!


ഗഫൂര്‍സാര്‍ തന്നെയല്ലേ എന്ന ചെറിയ ഒരു സംശയത്തോടെ ഞാന്‍ സാറിന്റെ അടുത്തേക്ക് നീങ്ങി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ആളെ ഉറപ്പ് വരുത്തി എന്നെ പരിചയപ്പെടുത്തേണ്ട രീതിയും മനസ്സില്‍ രൂപപ്പെടുത്തി ഒരു പുഞ്ചിരിയോടെ നീട്ടിപ്പിടിച്ച കയ്യുമായി ഞാന്‍ ഗഫൂര്‍ സാറെ സമീപ്പിച്ച് സലാം പറഞ്ഞു.അപ്രതീക്ഷിതമായ സലാം കേട്ട് സാര്‍ എന്റെ മുഖത്തേക്ക് നോക്കി അടുത്ത നിമിഷത്തില്‍ പറഞ്ഞു : “ആ....ആബിദ്....വ‌അലൈകുമുസ്സലാം..!!!”


എന്റെ സകല നാഡികളും രോമകൂപങ്ങളും ആവേശത്താല്‍ എഴുന്നേറ്റ് നിന്നു.ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും , ഒരു ക്യാമ്പിലെ ഏതാനും ദിവസത്തെ മാത്രം പരിചയമുള്ള ഗഫൂര്‍ സാര്‍ ,ഇത്രയും വര്‍ഷം നിരവധി കുട്ടികള്‍ കോഴ്സ് കഴിഞ്ഞിറങ്ങി പോയിട്ടും , എനിക്ക് ഇത്രമാത്രം മാറ്റം സംഭവിച്ചിട്ടും യാതൊരു സംശയവും കൂടാതെ എന്റെ പേര് വിളിച്ചപ്പോഴുള്ള സന്തോഷം വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.


വാല്‍:മുമ്പ് പരിചയപ്പെട്ട ഒരാളെ പിന്നീട് കാണുമ്പോള്‍ അയാളുടെ പേര് വിളിച്ച് ഒന്ന് അഭിസംബോധന ചെയ്ത് നോക്കുക.വിളിക്കപ്പെട്ടയാള്‍ നിങ്ങളെ വളരെയധികം ആദരിക്കും, തീര്‍ച്ച.